- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- കാവലുകാരു താനെ കള്ളെ -കാവല്‍ക്കാരന്‍ തന്നെ കള്ളന്‍ (കാടുന മൂപ്പെ കരിന്തണ്ടെ 19)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
വെളുക്കനും കൂട്ടരും പല ദിവസവും പകലും രാത്രിയും കാടുമുഴുവന്‍ അരിച്ചു തിരഞ്ഞെങ്കിലും ചാമന്റെ പൊടിപോലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കാട്ടില്‍ പല ഭാഗത്തും വാറ്റുചാരായത്തിന്റെ ഒഴിഞ്ഞ കുപ്പികളും എന്തൊക്കെയോ ചുട്ടെടുത്തതിന്റെ അടയാളങ്ങളും കാണാന്‍ കഴിഞ്ഞു. സാധാരണ ആരും കടന്നുചെല്ലാത്ത മേല്‍കാട്ടില്‍ പോലും മുറുക്കിത്തുപ്പിയതിന്റെ ഏറെ അടയാളങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു പണിയന്‍ അടുത്ത ദിവസം വരെ അവിടെ ഉണ്ടായിരുന്നു എന്ന് അവരുറപ്പിച്ചു. അത് ചാമനല്ലാതെ മറ്റാരുമാകില്ലെന്നായിരുന്നു അവരുടെ വിശ്വാസം. ചാമനെ കാടരിച്ച് തിരയാന്‍ മൂപ്പന്‍ രഹസ്യ നിര്‍ദ്ദേശം നല്‍കിയത് അവനെങ്ങനയോ അറഞ്ഞിട്ടുണ്ട്. അതുകൊണ്ടയാള്‍ സ്ഥലം മാറി പോയതാണ് എന്ന് വെളുക്കന് തോന്നി. കാര്യങ്ങള്‍ അദ്ദേഹം കരിന്തണ്ടനെ അറിയിച്ചു. എങ്കിലും തിരച്ചില്‍ തുടരാനാണ് കരിന്തണ്ടന്‍ പറഞ്ഞത്. ‘അങ്ങനെ ചാമന്‍ വിവരങ്ങളറിഞ്ഞിട്ടുണ്ടെങ്കില്‍ അതു നമ്മുടെ ഇടയില്‍ നിന്ന് തന്നെയാകും. അതായത് നമുക്കിടയില്‍ ആരോ ഒറ്റുകാരുണ്ടെന്നല്ലേ അതിനര്‍ത്ഥം? ഇനിയുള്ള തിരച്ചില്‍ കുറച്ചു കൂടി രഹസ്യമായിരിക്കണം. എന്തെങ്കിലും സംശയമുള്ളവരെ കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം. തിരച്ചില്‍ അവസാനിപ്പിച്ചതായി ഒരു വാര്‍ത്തയുമുണ്ടാക്കണം’ കരിന്തണ്ടന്‍ പറഞ്ഞതെല്ലാം വെളുക്കന്‍ ശ്രദ്ധയോടെ കേട്ടു. ‘ഇനി തെരഞ്ഞിട്ട് കാര്യമില്ല. അവന്‍ പനമരത്തെ ഏതെങ്കിലും ഊരില്‍ തന്നെയായിരിക്കും എന്ന് വെളുക്കന്‍ ചിലരോടൊക്കെ പറഞ്ഞു’. കാട്ടിലവനില്ല – അവനെ ഇനിയും തിരയുന്നത് വെറുതെയാണ്.
‘എന്നായാലും ഒരു നാള്‍ അവന്‍ ഊരിലെത്തുമല്ലോ അന്ന് കാണാം’ എന്ന് കരിന്തണ്ടനും ചിലരോടൊക്കെ പറഞ്ഞു. അങ്ങനെ കാടരിച്ചുള്ള തിരച്ചില്‍ നിര്‍ത്തിയെന്ന രീതിയില്‍ വാര്‍ത്ത ഊരില്‍ പ്രചരിച്ചു. എങ്കിലും വെളുക്കന്‍ ചില വിശ്വസ്തരെ കൂട്ടി ഇടക്കിടയ്ക്ക് ഉള്‍ക്കാട്ടിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. എപ്പോഴെങ്കിലും അവനെ കണ്ടെത്തുമെന്ന ഒരു പ്രതീക്ഷയോടെ തന്നെ.
ദിവസങ്ങള്‍ ഒച്ചുകളുടെ വേഗത്തിലാണെങ്കിലും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ആഴ്ചകളും മാസങ്ങളുമായി അത് മാറിക്കൊണ്ടിരുന്നു. ഊരിലെല്ലാവരും ഭയന്നതു പോലെ നാടുവാഴിയോ അദ്ദേഹത്തിന്റെ ആളുകളോ ഊരില്‍ വന്ന് അതിക്രമമൊന്നും കാണിച്ചില്ല. എങ്കിലും ഇടയ്ക്കിടയ്ക്ക് നാടുവാഴി ഉണ്ണിത്താനോട് ഊരിലെ സ്ഥിതിഗതികള്‍ അന്വേഷിച്ചിരുന്നതായി ഉണ്ണിത്താന്‍ മുതലാളി വഴി കരിന്തണ്ടന്‍ അറിഞ്ഞിരുന്നു. അതിനിടയിലാണ് നാടുവാഴിക്ക് ഊരുമൂപ്പന്‍ കരിന്തണ്ടനെ നേരിട്ടൊന്നു കാണണമെന്ന് ഒരാഗ്രഹമുണ്ടായത്. പണിയരെ ഒരു കാരണവശാലും പിണക്കരുതെന്ന് നാടുവാഴിക്ക് കോട്ടയം രാജാവിന്റെ കര്‍ശനമായ തിട്ടൂരം ഉണ്ടായിരുന്നു. അതാണ് ഊരില്‍ കയറിയുള്ള അന്വേഷണത്തില്‍ നിന്ന് നാടുവാഴി പിന്‍വാങ്ങാന്‍ കാരണമെന്ന് തന്റെ രഹസ്യമായ അന്വേഷണത്തില്‍ ഉണ്ണിത്താന്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് നാടുവാഴിയും കൂട്ടരും ഊരില്‍ വന്ന് ഒരുപദ്രവവും ചെയ്യാന്‍ സാധ്യതയില്ലെന്ന കാര്യം ഉണ്ണിത്താന്‍ മുതലാളി വഴി കരിന്തണ്ടനറിഞ്ഞിരുന്നു. പക്ഷെ വെറും ഒരു പണിയ മൂപ്പനായ തന്നെ കാണാന്‍ നാടുവാഴി ആഗ്രഹിക്കുന്നതെന്തിനാവാം. അത് മാത്രമയാള്‍ക്ക് മനസ്സിലായില്ല. എന്നാല്‍ ഇംഗ്ലീഷുകാര്‍ക്ക് വഴി വേണം രാജാവിനവരെ സഹായിക്കണം. എഞ്ചിനീയര്‍ നേരിട്ട് കാട്ടില്‍ വന്നിട്ടും മൂപ്പന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമുണ്ടായിട്ടില്ല. പണിയ മൂപ്പനെ ഭീഷണിപ്പെടുത്തി അതിന് പ്രേരിപ്പിക്കുന്നത് കാടിനെ അടുത്തറിയുന്ന ഒരു വലിയ വിഭാഗത്തിന്റെ ശത്രുതക്ക് കാരണമാകും. അവരൊന്നിച്ചു നിന്നാല്‍ വഴിയുണ്ടായിട്ടും കാര്യമൊന്നുമില്ല. അതിലൂടെ സുഗമമായി സഞ്ചരിക്കാന്‍ കഴിയണമെന്നില്ല. എല്ലാം ചേര്‍ത്തു വായിച്ച ഉണ്ണിത്താന്‍ പറഞ്ഞു ‘നാടുവാഴി കാണാനാഗ്രഹിക്കുന്നത് മലയടിവാരത്ത് നിന്ന് എളുപ്പത്തില്‍ മുകളിലെത്താനുള്ള ഒരു വഴി കാണിക്കാന്‍ മൂപ്പനെ പ്രേരിപ്പിക്കാന്‍ തന്നെയായിരിക്കും. വര്‍ഷങ്ങളായല്ലോ അവര്‍ വഴി തേടിയിറങ്ങാന്‍ തുടങ്ങിയിട്ട്. വഴി തേടിയവരൊക്കെ ഇപ്പോള്‍ പെരുവഴിയിലായിട്ടുണ്ടാകും. അവരെത്ര ശ്രമിച്ചാലും കാര്യം നടക്കില്ലെന്ന് നാടുവാഴിക്കും ബോധ്യമായിട്ടുണ്ടാകും. ഇതുവരെ ഒന്നും ആകാത്തത് കൊണ്ട് മൂപ്പന്റെ സഹായം തേടാന്‍ തന്നെയാകും അവരുടെ അവസാന തീരുമാനം. വളഞ്ഞ വഴി പലതും നോക്കിയതല്ലേ? ഇനി നേരിട്ടാകാമെന്നവര്‍ക്കും തോന്നിയിരിക്കും. എന്തായാലും പേടിക്കാനൊന്നുമില്ല. നിങ്ങളുടെ അഭിപ്രായം കൂടി അവര്‍ മാനിക്കും. നാടുവാഴിയെ പോയി ധൈര്യമായി കണ്ടുവാ കരിന്തണ്ടാ’ – ഉണ്ണിത്താന്‍ മുതലാളി പറഞ്ഞാല്‍ എന്തും കരിന്തണ്ടന് വിശ്വാസമാണ്. അതുകൊണ്ട് തന്നെ നാടുവാഴിയെ അവിടെ പോയി കാണാം എന്ന് കരിന്തണ്ടന്‍ കരുതിയിരിക്കുമ്പോഴാണ് ചില ആവശ്യങ്ങള്‍ക്കു വേണ്ടി നാടുവാഴി മലയടിവാരത്തേക്ക് എഴുന്നള്ളുന്നുണ്ടെന്നും അതുകൊണ്ട് ഉണ്ണിത്താന്റെ വീട്ടില്‍ വച്ച് കാണാമെന്നുമുള്ള അറിയിപ്പ് കരിന്തണ്ടന് കിട്ടിയത്. അതയാള്‍ക്ക് കൂടുതല്‍ സമാധാനമായി. കാരണം കാര്യങ്ങള്‍ പറയുമ്പോള്‍ ഉണ്ണിത്താന്‍ മുതലാളി കൂടെ അവിടെയുണ്ടാകുമല്ലോ. അത് എന്തായാലും ഒരു ധൈര്യം തന്നെയാണ്. കരിന്തണ്ടന്‍ മനസ്സില്‍ കരുതി.
ഉണ്ണിത്താന്‍ പറഞ്ഞതു തന്നെയായിരുന്നു കാര്യങ്ങള്‍. പക്ഷെ ഇപ്രാവശ്യം ഒരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നില്ല. ഒരപേക്ഷയുടെ സ്വരത്തിലാണ് നാടുവാഴിയും കൂട്ടരും സംസാരിച്ചത്. അവരുടെ കൂട്ടത്തില്‍ നാലഞ്ച് ഇംഗ്ലീഷുകാരും തമ്പാനും കൂടാതെ നാടുവാഴിയുടെ അകമ്പടിക്കാരും മാത്രമാണുണ്ടായിരുന്നത്. നാടുവഴിയുടെ അകമ്പടി ക്കാരെ മുഴുവന്‍ മാറ്റി നിറുത്തിയായിരുന്നു സംസാരം. ഇംഗ്ലീഷുകാരില്‍ ഒരാള്‍ മാത്രമാണ് സംസാരിക്കാനുണ്ടായിരുന്നത്. അയാള്‍ പറയുന്ന കാര്യങ്ങള്‍ മൂപ്പനും നാടുവാഴിക്കും മനസ്സിലാക്കുവാന്‍ ഒരു ദ്വിഭാഷിയും കൂടെയുണ്ടായിരുന്നു. ആ ഇംഗ്ലീഷുകാരനാണ് എഞ്ചിനീയര്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത് നാടുവാഴിതന്നെയാണ്. മുമ്പ് കാട്ടിലേക്കു വന്നതും അയാള്‍ തന്നെയാവാം എന്ന് കരിന്തണ്ടന്‍ ഊഹിച്ചു. അയാള്‍ക്ക് അല്പസ്വല്പം മലയാളവും മനസ്സിലാവും. വന്നിട്ട് കുറച്ചായല്ലോ. ഏത് പ്രയാസങ്ങളെയും അതിജീവിച്ച് റോഡും പാലവും ഉണ്ടാക്കുന്ന കാര്യത്തില്‍ അതിസമര്‍ത്ഥനാണത്രെ അയാള്‍. എല്ലാവരും അയാളെ എഞ്ചീനിയര്‍ സര്‍ എന്നാണ് വിളിച്ചിരുന്നത്. നാടുവാഴി പോലും അയാളുടെ മുമ്പില്‍ വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നതെങ്കില്‍ അതിലും ഉയര്‍ന്ന എന്തോ പദവിയായിരിക്കണം അയാളുടേത് എന്ന് കരിന്തണ്ടന്‍ കണക്കുകൂട്ടി.
അവര്‍ സംസാരിച്ചു തുടങ്ങിയത് ഹൈദരലിയുടെ പടയോട്ടവും അതിന്റെ പേരില്‍ സാധാരണക്കാര്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങളേയും കുറിച്ചാണ്. എപ്പോഴും അവര്‍ തുടങ്ങി വെക്കുന്നത് അക്കാര്യം പറഞ്ഞു കൊണ്ടു തന്നെ. അയാളുടെ സൈന്യങ്ങള്‍ വെടി കൊണ്ട പന്നിയെപ്പോലെ ചുറ്റും കാണിക്കുന്ന പരാക്രമങ്ങള്‍ നാടുവാഴി ചുരുക്കി വിവരിച്ചു. അവരെ തോല്‍പ്പിക്കാന്‍ കോട്ടയം രാജാവ് ഒറ്റക്ക് വിചാരിച്ചാല്‍ കഴിയില്ല. അതുകൊണ്ടാണ് അവരുടെ ശത്രുക്കളായ ഇംഗ്ലീഷുകാര്‍ക്ക് വേണ്ടി നമ്മള്‍ ചെറിയ സഹായം ചെയ്യുന്നത്. പേര്യ ചുരം വഴി പൂര്‍ണമായും അയാളുടെ അധീനതയിലാണ്. അങ്ങനെ അയാള്‍ക്കെതിരെ ഒരു പട നയിയ്ക്കുക എളുപ്പമല്ല. അപ്പോള്‍ അടിവാരത്തില്‍ നിന്ന് മലയുടെ മുകളിലേക്ക് ഒരു വഴി കണ്ടെത്തിയാല്‍ അത് ഹൈദരലിയെ ചെറുക്കാന്‍ കൂടുതല്‍ എളുപ്പവും അതോടൊപ്പം ചിലപ്പോള്‍ അയാളെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗ്ഗവുമാവും. നാടുവാഴിയുടെ ദീര്‍ഘമായ വാക്കുകള്‍ കേട്ടുകഴിഞ്ഞിട്ടും കരിന്തണ്ടന്‍ ഒന്നും മറുപടി പറഞ്ഞില്ല. കരിന്തണ്ടന്റെ കാര്യങ്ങളൊക്കെ അറിയാവുന്ന ഉണ്ണിത്താനാണ് പറഞ്ഞത് ‘പണിയര്‍ രാജാവിനോടും രാജ്യത്തോടും നല്ല കൂറുള്ളവര്‍ തന്നെയാണ്. രാജ്യത്തിനൊരപകടം വരണമെന്ന് അവരൊരിക്കലും ആഗ്രഹിക്കില്ല. അതവര്‍ക്ക് സഹിക്കാനും കഴിയില്ല. പിന്നെ കാട് അവരുടേതാണ്. കാടിന്റെ അധികാരം ഒരു വഴിയുടെ പേരില്‍ ഇംഗ്ലീഷുകാര്‍ക്കു കൊടുത്താല്‍ പിന്നെ അവരുടെ ഊരുകള്‍ തന്നെ ഇല്ലാതാവും – കരിന്തണ്ടന്‍ എന്നോട് പറഞ്ഞ കാര്യങ്ങളിതൊക്കെയാണ്’.
‘അതിന് കാടിന്റെ അധികാരം ആര് ഇംഗ്ലീഷുകാര്‍ക്ക് കൊടുക്കുന്നു. അവര്‍ക്ക് വേണ്ടത് സഞ്ചരിക്കുവാന്‍ ഒരു വഴി മാത്രമാണ്. ആ വഴിയല്ലാതെ കാട്ടിലേക്കിറങ്ങുവാനോ കാടിന്റെ വിഭങ്ങള്‍ ഇഷ്ടം പോലെ എടുത്ത് കൊണ്ടുപോകുവാനോ അവര്‍ വരില്ല. അവരെ അതിനനുവദിക്കുകയുമില്ല. അങ്ങനെ ഒരു പേടി ഊരുമൂപ്പന് വേണ്ട. പിന്നെ ഇങ്ങനെ ഒരു സഹായം മൂപ്പന്റെ ഭാഗത്ത് നിന്നുണ്ടാവുകയാണെങ്കില്‍ രാജ്യം എന്നും മൂപ്പനോടും മൂപ്പന്റെ ഊരിനോടും കടപ്പെട്ടിരിക്കും. അതിന് കാടിന്റെ നല്ലൊരു ഭാഗം നിങ്ങളുടെ ഊരിന് മാത്രം അവകാശപ്പെട്ടതായി പ്രമാണം തന്നെ തയ്യാറാക്കാം. അതിലൊന്നും ഒരു സംശയവും വേണ്ട.’ നാടുവാഴി വളരെ വിനയത്തോടെയാണ് പറഞ്ഞത്. ‘രാജ്യത്തിനും രാജാവിനും അങ്ങനെ ഒരു വഴി നിര്‍ബന്ധമാണെങ്കില്‍ ദേശസ്‌നേഹികളായ ഞങ്ങള്‍ അതിന് കൂടെ നില്ക്കാം. എന്നാല്‍ ഒരുറപ്പ് കിട്ടണം. കാടിന്റെ അവകാശം പറഞ്ഞ് ആരും വരില്ലെന്ന്. കാടിനെ വേദനിപ്പിക്കാതെയാണ് ഞങ്ങള്‍ ഊരില്‍ ജീവിക്കുന്നത്. ആര്‍ത്തിയോടെ ഞങ്ങള്‍ കാട്ടിലേക്ക് പോകാറില്ല ആവശ്യത്തില്‍ കവിഞ്ഞൊന്നും ശേഖരിച്ച് സംഭരിക്കാറില്ല. ഭക്ഷണാവശ്യത്തിനല്ലാതെ ഒരു മൃഗത്തേയും ഉപദ്രവിക്കാറില്ല. എന്തിന് തേനെടുക്കുമ്പോള്‍ പോലും ഒരു ഈച്ച പോലും ചാകാതിരിക്കാനുള്ള കരുതല്‍ ഞങ്ങള്‍ക്കുണ്ട്. കാടിനെ അറിയാത്തവര്‍ കാട്ടിനകത്ത് കേറിയാല്‍ മൃഗങ്ങള്‍ പരിഭ്രാന്തരാകും. അവ ഉള്‍ക്കാടുകളില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കാട്ടിലെ മാത്രമല്ല നാട്ടിലെ ജീവിതം കൂടി അപകടമാവും. അതുകൊണ്ടാണ് കാടിനെ നോവിക്കരുത് എന്ന് ഞങ്ങള്‍ പറയുന്നത്.’ കരിന്തണ്ടന്റെ വാക്കുകളിലെ ആത്മാര്‍ത്ഥത ഉണ്ണിത്താനു മാത്രമല്ല, നാടുവാഴിക്കും ബോധ്യമായി. അദ്ദേഹം പറഞ്ഞു. ‘പറഞ്ഞല്ലോ – അങ്ങനെ ഒരു വഴി നിങ്ങള്‍ കണ്ടെത്തിയാല്‍ – പിന്നെ കാടു നിങ്ങളുടേതാണ്. കാടിനെ വേദനിപ്പിക്കാതെ എങ്ങനെ വഴി കണ്ടെത്താമെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അതാണ് ഞങ്ങള്‍ക്ക് കാണിച്ചു തരേണ്ടത്.’ കരിന്തണ്ടന്റെ സംസാരത്തില്‍ നിന്ന് അവര്‍ തങ്ങളുടെ വഴിയിലേക്കു വരുന്നുണ്ട് എന്ന തോന്നല്‍ തമ്പാനും നാടുവാഴിക്കും വന്ന് കഴിഞ്ഞിരുന്നു. വ്യക്തിപരമായ പ്രലോഭനങ്ങള്‍ കൊണ്ട് അയാളെ വീഴ്ത്താന്‍ കഴിയില്ലെന്ന് ആദ്യമേ അവര്‍ മനസ്സിലാക്കിയതു കൊണ്ടാണ് സംസാരം ഈ ദിശയിലേക്ക് തിരിച്ചത്. അവരുടെ സംസാരം ദ്വിഭാഷി എഞ്ചിനീയര്‍ സാറെ ധരിപ്പിച്ചു. അയാള്‍ക്കും ആ കരാര്‍ സമ്മതമായിരുന്നു ഇംഗ്ലീഷുകാര്‍ വെട്ടിയുണ്ടാക്കുന്ന വഴിയിലുടെ സഞ്ചരിക്കുകയല്ലാതെ ഒരിക്കലും കാട്ടിലേക്കിറങ്ങുകയില്ല എന്ന കാര്യത്തില്‍ ഉറപ്പു കൊടുക്കാന്‍ അദ്ദേഹത്തിനു മടിയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും കരിന്തണ്ടന്‍ ഒരു ഉറപ്പും കൊടുത്തില്ല. താനൊരാളായി ഒന്നും തീരുമാനിക്കാന്‍ പാടില്ലെന്നാണ് പണിയരുടെ നിയമം. എന്തു കാര്യങ്ങളുണ്ടെങ്കിലും ചെമ്മി കാരാമയും കോയ്മയുമായി സംസാരിക്കണം – അവരുമായി ആലോചിച്ച് ഉത്തരം പറയാം എന്ന് കരിന്തണ്ടന്‍ പറഞ്ഞതനുസരിച്ച് അതിനുള്ള സമയം അവര്‍ നല്‍കുകയും ചെയ്തു. കരിന്തണ്ടന്‍ ആലോചനായോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അയാളുടെ പിറകെ തമ്പാനും കൂടി. നാടുവാഴിയും കൂട്ടരും കണ്ണില്‍ നിന്ന് മറഞ്ഞ ശേഷം വളരെ മെല്ലെ തമ്പാന്‍ കരിന്തണ്ടനോട് പറഞ്ഞു. ‘കരിന്തണ്ടാ ഇത് നല്ല ഒരു സമയമാണ്. ഒറയുമ്പോള്‍ വെട്ടണം എന്നാണ് കാരണവന്മാര്‍ പറയുക. ഇപ്പോള്‍ അവരുടെ ആവശ്യം നടക്കണം അതുകൊണ്ടാണവര്‍ നിങ്ങളുടെ മുമ്പില്‍ കുനിഞ്ഞത്. അല്ലാതെ വേറെ വഴിയില്ലെന്നവര്‍ക്കറിയാം. മലയും കാടും മാത്രം കിട്ടിയിട്ടെന്താ – ഒരു തലമുറക്ക് കഴിയാനുള്ളത് ഇപ്പോള്‍ ചോദിച്ചാല്‍ കിട്ടും. ഞാന്‍ കരിന്തണ്ടന്റെ നല്ലതിനു വേണ്ടി പറയുകയാ. വഴി കാട്ടുന്നതിന് ഒരു കൂലി കൂടെ ചോദിക്കണം. ഇപ്പോള്‍ കരിന്തണ്ടന്‍ ചോദിച്ചത് ഊരിനും കാടിനും വേണ്ടിയല്ലേ – നിനക്കും വേണ്ടേ എന്തെങ്കിലും?’
‘തമ്പിരാന്‍ എന്താ പറയുന്നത്? അടിയനൊന്നും മനസ്സിലായില്ല. മൂപ്പനുള്ളതൊക്കെ ഊരിന്, ഊരിനുള്ളതൊക്കെ മൂപ്പനും അതാണ് ഞങ്ങള്‍ പണിയരുടെ രീതി. അതുകൊണ്ട് തന്നെ മൂപ്പന് ഒന്നും പ്രത്യേകിച്ച് സമ്പാദിക്കാനില്ല. പിന്നെ ഇതൊരു കൂലിപ്പണിയായിട്ടല്ലല്ലോ നാടുവാഴി തമ്പിരാന്‍ പറഞ്ഞത്. രാജ്യത്തിന് വേണ്ടിയാണന്നല്ലേ? അടിയനറിയാത്തതു കൊണ്ട് ചോദിക്കുകയാണ്. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് കൂലി ചോദിക്കുന്നത് ശരിയാണോ തമ്പിരാ?.’ ഒരു നിമിഷം തമ്പാനു മറുപടി പറയാന്‍ കഴിഞ്ഞില്ല. പിന്നെ മുഖത്ത് വന്ന ജാള്യത ഒരു ചിരിയിലൊതുക്കി തമ്പാന്‍ പറഞ്ഞു. ‘അതൊക്കെ പറയാന്‍ നല്ല കാര്യം – എന്തായാലും അങ്ങനെ ഒരു വഴി അവിടെ എടുത്തു വച്ചിട്ടൊന്നുമില്ലല്ലാ. കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കേണ്ടേ. ഒരു നൂറ്റൊന്ന് പവന്‍ സ്വര്‍ണം നിനക്ക് തരാന്‍ ഞാന്‍ നാടുവാഴിയോട് പറഞ്ഞ് വഴിയുണ്ടാക്കാം – എല്ലാം ചെയ്യിക്കുന്നത് ഞാന്‍ തന്നെയാണ്. പകുതി എനിക്ക് തന്നാല്‍ മതി. ഇനി അഥവാ വഴി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അതുകൊണ്ട് ഒരപകടവും വരാതെ ഞാന്‍ നോക്കിക്കൊള്ളാം. മുമ്പ് ഇതുപോലെ വഴി കണ്ടെത്താന്‍ പോയ ആളെ ആരെങ്കിലും എന്തെങ്കിലും ചെയ്‌തോ? വെറുതെ കുറച്ച് അന്വേഷണമൊക്കെ നടന്നു എന്നല്ലാതെ അയാളെ ആര്‍ക്കെങ്കിലും കണ്ടു കിട്ടിയോ? ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി. നിനക്ക് ഗുണമുള്ള കാര്യമാണ്. ആര്‍ക്കും ദോഷവുമില്ല. പിന്നെ ഞാന്‍ പറഞ്ഞതൊന്നും നാടുവാഴിയോ ആ ഉണ്ണിത്താനൊ അറിയേണ്ട.’ അത്രയും പറഞ്ഞുകൊണ്ട് തമ്പാന്‍ വേഗം തിരിഞ്ഞു നടന്നു. കരിന്തണ്ടന്‍ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ‘മുമ്പ് വഴി വെട്ടാന്‍ പോയ ആളെ ആരെങ്കിലും എന്തെങ്കിലും ചെയ്‌തോ, എന്ന ചോദ്യം കരിന്തണ്ടനെ വല്ലാതെ ചിന്തിപ്പിച്ചു. അപ്പോള്‍ അതിന്റെ പിറകിലും തമ്പാന്‍ ഉണ്ടായിരുന്നുവെന്നല്ലേ അര്‍ത്ഥം. പിന്നെ എന്തിനായിരുന്നു ഊരില്‍ വന്ന് ആളെ അന്വേഷണവും ഭീഷണിയുമൊക്കെ – കരിന്തണ്ടന് എത്ര ആലോചിച്ചിട്ടും ഒന്നും ഒരെത്തുംപിടിയും കിട്ടിയില്ല.
(തുടരും)