- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- മൂപ്പനെക്കാട്ടിലു വലിയ തമ്പിരെ-രാജാവിനേക്കാളും വലിയ തമ്പുരാന്‍ (കാടുന മൂപ്പെ കരിന്തണ്ടെ 18)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
ഉമ്മറത്തെ ചാരുകസേരയില്‍ പാള വിശറി വീശിക്കൊണ്ട് എന്തൊക്കെയോ ആലോചിച്ചുകൊണ്ട് കിടക്കുകയായിരുന്നു ജന്മി. കരിന്തണ്ടനെ കണ്ടതും അദ്ദേഹം കസേരപ്പടിയില്‍ നിന്നും കാലുകള്‍ താഴേയ്ക്കിറക്കി വെച്ചു കൊണ്ടു പറഞ്ഞു. ‘കടന്നുവരൂ കരിന്തണ്ടാ – ഊരിലെ വിവരങ്ങളൊക്കെ ഞാനപ്പപ്പോള്‍ അറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. എല്ലാം ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങളായി കാണുക. നമ്മള്‍ അനുഭവിക്കേണ്ടത് നമ്മള്‍ തന്നെ അനുഭവിക്കേണ്ടേ?’ കരിന്തണ്ടന്‍ ഒന്നും പറയാതെ അവിടെ തന്നെ നിന്നു. അപ്പോള്‍ അദ്ദേഹം തുടര്‍ന്നു. ‘ഞാനിപ്പോള്‍ വിളിച്ചത് അതു പറയാനല്ല. നാടുവാഴി ആ തമ്പാനെ ഇങ്ങോട്ടു പറഞ്ഞയച്ചിരുന്നു. ഏതോ ഒരു പണിയന്‍ നാടുവാഴിയെ പറ്റിച്ചുവത്രെ. കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. കടുവയെ കിടുവ പിടിച്ചു എന്ന് കേട്ടിട്ടേയുള്ളൂ. ഇത് ഇപ്പോ അതു പോലെയായി. അല്ലെങ്കിലും ആ തമ്പാനെ ഞാന്‍ അത്ര വിശ്വസിക്കാറില്ല. എന്നാലും നാടുവാഴിക്ക് അയാളാണ് എല്ലാം. അയാള്‍ പറയുന്നതാണ് നാടുവാഴിക്ക് വിശ്വാസം. അത് എനിക്കറിയാം. തമ്പാന്‍ പറഞ്ഞത് ഊരിലുള്ള ഒരാളാണ് നാടുവാഴിയെ പറ്റിച്ചെതെന്നാണ്. ഊരിലുള്ള ഒരാളാണെന്നേ അവര്‍ക്കറിയൂ അതാരാണ്? എത്തരക്കാരനാണ് – എന്നൊക്കെ കരിന്തണ്ടന്‍ കണ്ടെത്തി നാടുവാഴിയെ അറിയിക്കണം കഴിയുമെങ്കില്‍ അയാളെ പിടിച്ച് അവിടെ ഏല്പിക്കണമെന്നാണ് കല്പന. അല്ലെങ്കില്‍ ഊരില്‍ പടയാളികള്‍ കയറുമെന്ന് ഒരു ചെറിയ ഭീഷണി കൂടിയുണ്ട്’. ഉണ്ണിത്താന്‍ ചിരിച്ചു കൊണ്ടാണ് കാര്യം പറഞ്ഞതെങ്കിലും കാര്യത്തിന്റെ ഗൗരവം കരിന്തണ്ടന് മനസ്സിലായി. ‘പേരു പോലും അറിയാതെ ഒരാളെ എങ്ങനെ കണ്ടെത്താനാ തമ്പിരാ? എന്തായാലും ഇക്കാര്യത്തില്‍ എനിക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. മൂപ്പന്‍ എന്ന നിലയ്ക്ക് ഞാനെന്ത് തീരുമാനങ്ങളെടുക്കുന്നതും സ്ഥാനികളായ കാരാമയോടും കോയ്മയോടും ചോദിച്ചിട്ടാണ്. അതാണ് ഞങ്ങളുടെ നിയമം. പിന്നെ ആളെ കണ്ടാല്‍ തിരിച്ചറിയുന്നവരാരെങ്കിലുമുണ്ടാവുമല്ലോ. അങ്ങനെ ഒരാളെ അവര്‍ ഊരിലയച്ചു തരേണ്ടിവരും. ഞങ്ങളുടെ കൂടെ ആളെ തിരയാന്‍. അത് കഴിഞ്ഞിട്ട് മതി പടയാളികള്‍ ഊരിലിറങ്ങുന്നത്. എന്തായാലും രാവിലെ തന്നെ എന്തു ചെയ്യണമെന്ന് തമ്പിരാനെ അറിയിക്കാം. എന്നിട്ട് നാടുവാഴിക്ക് വിവരം കൊടുത്താല്‍ മതി’. കരിന്തണ്ടന്‍ വിനയാന്വിതനായി പറഞ്ഞു.
‘അത്രയേയുള്ളൂ. തെറ്റു മുഴുവന്‍ ചെയ്തതവരാണ്. ഊരില്‍ നിന്നൊരാളെ രഹസ്യമായി വിളിച്ച് കൊണ്ടുപോകുന്നത് മൂപ്പനെ അറിയിച്ചിട്ടില്ല. അയാള്‍ക്ക് വാരിക്കോരി പണം കൊടുത്തതും മൂപ്പനെ അറിയിച്ചിട്ടില്ല. പിന്നെ അയാളെ കണ്ടെത്തി പിടിച്ചു കൊടുക്കണം എന്ന് പറയാന്‍ നാടുവാഴിയ്‌ക്കെന്തവകാശം? ഇതൊക്കെ ആ തമ്പാന്റെ ബുദ്ധിയാണ്. അയാളുടെ ചരടിനനുസരിച്ച് തുള്ളുന്ന ഒരു പാവ മാത്രമാണ് നാടുവാഴി. ധാര്‍മ്മികമായി ആ കള്ളനെ കണ്ടെത്തേണ്ട ഒരു ബാധ്യതയും കരിന്തണ്ടനില്ല എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഭരിക്കുന്നവരിപ്പോള്‍ ധാര്‍മ്മികത എന്ന വാക്കുപോലും ഉച്ചരിക്കാന്‍ മടിക്കുന്നവരാണ്. അതുകൊണ്ടു തന്നെ അതൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കാനും കഴിയില്ല. പിന്നെ തലക്കു മുകളില്‍ വരുന്നത് തടുത്തല്ലേ പറ്റൂ. പടയാളികള്‍ ഊരില്‍ കയറി അന്വേഷിച്ചാല്‍ അത് വല്ലാത്ത കഷ്ടമാവും. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിച്ചടിക്കുകയാണല്ലോ അവരുടെ സ്വഭാവം. എന്തായാലും നാടുവാഴിയെ എന്താണറിയിക്കേണ്ടതെന്ന കാര്യം കരിന്തണ്ടന്‍ കൂടിയാലോചിച്ച് തീരുമാനിക്കൂ. വിവരം നാളത്തന്നെ എന്നെ അറിയിക്കുകയും വേണം’. ജന്മി വീണ്ടും പാള വിശറി കൈയിലെടുത്തുകൊണ്ട് ചാരു കസേരയിലേക്കു ചാഞ്ഞു. പിന്നെ അധികം അവിടെ നില്‍ക്കാതെ യാത്ര പറഞ്ഞുകൊണ്ട് കരിന്തണ്ടനും ചടയനും തിരിച്ചു നടന്നു.
‘ഊരിനിത് എല്ലാം കൊണ്ടും കഷ്ടകാലമാണല്ലോ മൂപ്പാ- ഇപ്പി മലയും കോരപ്പള്ളിയുമൊക്കെ ഊരിനെ കൈവിട്ടോ?’ ചടയന്‍ വല്ലാത്ത സങ്കടത്തിലാണ് ചോദിച്ചത്. നഞ്ചു കൊറച്ചു മതി കുളം കലക്കാന്‍ ചടയാ – ഊരിലും നഞ്ചുമായി ജനിച്ച ആരോ ഒരാളുണ്ട്. ചിലപ്പോള്‍ ഒന്നിലേറെ പേരുണ്ടാകാം. അവര്‍ ഊരിനെ മുഴുവന്‍ വിഷമിപ്പിക്കുന്നതിനുമുമ്പ് അവരെ കണ്ടെത്തുക തന്നെ വേണം. അങ്ങനെ മാത്രമേ ഊരിനെ ശുദ്ധീകരിക്കുവാന്‍ കഴിയൂ’.
മൂപ്പന്‍ പോകുന്ന വഴിക്ക് തന്നെ കാരാമയെ കണ്ടു. നാടുവാഴി പടയാളിയെന്നൊക്കെ കേട്ടപ്പോള്‍ തന്നെ കാരാമയ്ക്ക് ആകെ ഭയമായി. എന്തായാലും ഊരിന്റെ സ്വസ്ഥതയും ശാന്തതയും നശിപ്പിക്കാന്‍ നാടുവാഴി വിചാരിച്ചാല്‍ കഴിയും അതിന് ഇടകൊടുക്കരുതെന്നായിരുന്നു കാരാമയുടെ അഭിപ്രായം. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ കാരാമ മൂപ്പന്റെ കൂടെ പുറത്തിറങ്ങി. കോയ്മയെ കണ്ട് ഉടന്‍ ഒരു തീരുമാനമുണ്ടാക്കണം. അവര്‍ മൂന്ന് പേരും കൂടി കോയ്മയുടെ ഇല്ലത്തേക്ക് നടന്നു. ‘എന്നാലും അതാരായിരിക്കും മൂപ്പാ- നമ്മളൊന്നുമറിയാതെ നാട്ടിലിറങ്ങി നാടുവാഴിയെ കണ്ട് അദ്ദേഹത്തെ പറ്റിക്കാന്‍ മാത്രം സമര്‍ത്ഥന്‍? – സാധാരണ ഊരിലുള്ളവരൊന്നും വല്ലാതെ നാട്ടിലിറങ്ങാറില്ല. പണിയിടങ്ങളും ജന്മികളുമല്ലാത്ത അധികം പേരുമായി ഒരു തരത്തിലുള്ള ബന്ധത്തിനും നില്‍ക്കാറില്ല. വള്ളിയൂര്‍കാവിലുത്സവത്തിനു പോകുമ്പോഴാണ് പലപ്പോഴും കാടിനും പണിസ്ഥലത്തിനും പുറത്തുള്ള ഒരു ലോകവും ആ ലോകത്തുള്ള മനുഷ്യരേയും നന്നായിട്ടൊന്നു കാണുന്നതു തന്നെ. അങ്ങനെ ജീവിക്കുന്ന ഒരു പണിയന്‍ ഇങ്ങനെ ചെയ്യുമെന്ന് കേട്ടിട്ട് വിശ്വസിക്കാന്‍ പോലും പ്രയാസം തോന്നുന്നു’. കാരാമയുടെ അതേ മനോഗതി തന്നെയായിരുന്നു കരിന്തണ്ടനും. എന്നാല്‍ ഇത് വിശ്വസിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ഒരു ചെറിയ കാര്യമായിരുന്നുവെങ്കില്‍ നാടുവാഴിതന്നെ നേരിട്ടിറങ്ങുമായിരുന്നില്ല. അവര്‍ അതിനെ കുറിച്ചു തന്നെയാണ് വഴി നീളെ സംസാരിച്ചത്. പലരും പല ഊഹങ്ങളും പങ്കു വെച്ചുവെങ്കിലും ഊരിലുള്ള ആര്‍ക്കും ഇത്ര ധൈര്യമുണ്ടാവില്ല എന്നു തന്നെയായിരുന്നു അവരുടെ വിശ്വാസം.
പതിവില്ലാത്ത നേരത്ത് ചെമ്മിയും കാരാമയും കൂടി കടന്നുവന്നപ്പോള്‍ തന്നെ എന്തോ ഗൗരവമായ കാര്യം ചര്‍ച്ച ചെയ്യാനുണ്ടാകുമെന്ന് കോയ്മയ്ക്കും തോന്നി. അവരെ കണ്ടപ്പോള്‍ തന്നെ മുന്‍കൂട്ടി മുറുക്കാന്‍ വട്ടി മുമ്പിലേയ്ക്ക് നീട്ടിവച്ചു കൊണ്ട് അദ്ദേഹം അവരോടു ചോദിച്ചു. ‘എന്താ ഇത്ര അത്യാവശ്യം? പിന്നെയും എന്തെങ്കിലും അപകടമുണ്ടായോ?’ കരിന്തണ്ടന്‍ വന്ന കാര്യം ചുരുക്കി വിവരിച്ചു. ആ സമയത്ത് വട്ടിയില്‍ നിന്ന് വെറ്റിലയും അടയ്ക്കയും പുകയിലയും തെരഞ്ഞെടുക്കുകയായിരുന്നു കാരാമ. എങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ കരിന്തണ്ടന്റെ വാക്കുകളില്‍ തന്നെയായിരുന്നു.
കാര്യങ്ങള്‍ മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ അങ്ങനെ ആരെങ്കിലും ഊരിലുണ്ടെങ്കില്‍ അയാളെ ഊരില്‍ നിന്ന് പുറത്താക്കണം നാടുവാഴിയെ ഏല്‍പ്പിക്കുകയും വേണം എന്ന അഭിപ്രായമായിരുന്നു കോയ്മയ്ക്ക്. പക്ഷെ പേരും നാളുമൊന്നുമില്ലാതെ അങ്ങനെ ഒരാളെ കണ്ടെത്തുന്നതെങ്ങനെ എന്നതിന് മാത്രം ഒരു വഴി നിര്‍ദ്ദേശിക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല. അപ്പോഴാണ് കരിന്തണ്ടന്‍ തന്റെ ആശയം വെളിപ്പെടുത്തുന്നത്. ‘ഊരിലുള്ള എല്ലാവരേയും ഒരിടത്ത് വിളിച്ചു ചേര്‍ക്കുക. കാരാമയും കോയ്മയും ചെമ്മിയും ഒന്നിച്ച് ആവശ്യപ്പെട്ടാല്‍ ഒരാളും മാറി നില്‍ക്കില്ല. ആ സമയത്ത് പണിയനെക്കണ്ടു പരിചയമുള്ള നാടുവാഴിയുടെ ആളുകളാരെങ്കിലും ഊരിലെത്തണം. അവര്‍ക്ക് ആളെകണ്ടാലറിയാമെന്നാണല്ലോ പറഞ്ഞത്. അവര്‍ നേരിട്ട് കണ്ടെത്തട്ടെ’. അത് നല്ലൊരു വഴിയാണെന്ന് കാരാമയും കോയ്മയും സമ്മതിച്ചു. ആ വിവരം നാളെ തന്നെ ജന്മിയെ അറിയിക്കുവാനുള്ള ഉത്തരവാദിത്തം അവര്‍ കരിന്തണ്ടനെ തന്നെ ഏല്‍പ്പിച്ചു. നാടുവാഴിയുടെ ആള്‍ വരുന്ന വിവരം മുന്‍കൂട്ടി അറിയിക്കണം ഊരിലെ മുഴുവന്‍ പേരെയും വിവരമറിയിച്ച് വിളിച്ചു കൂട്ടുവാനുള്ള സമയം കിട്ടണം. തീരുമാനങ്ങള്‍ എടുത്തെങ്കിലും നാടുവാഴിയുടെ മറുപടി അറിഞ്ഞ ശേഷം വീണ്ടും ഒന്നു കൂടി കാണാമെന്നുറപ്പിച്ച് സ്ഥാനികള്‍ പിരിഞ്ഞു. കരിന്തണ്ടനും ചടയനും കൂടി കരിന്തണ്ടന്റെ കുടില്‍ ലക്ഷ്യമാക്കി നടന്നു.
കുടിലിലെത്തിയ ഉടനെ മുറുക്കാന്‍ വട്ടി നീട്ടി വലിച്ച് മുമ്പില്‍ വെച്ചു കൊണ്ട് ചടയന്‍ പറഞ്ഞു. ‘മൂപ്പാ, ഊരിനെ വല്ല ദുരാത്മക്കളും ഉപദ്രവിക്കുന്നതായിരിക്കുമോ ഈ അപകടത്തിനൊക്കെ കാരണം. അത്തരത്തിലെന്തെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യേണ്ടതുണ്ടോ?’ മൂപ്പന്‍ ചിരിക്കുകയാണ് ചെയ്തത്. ‘മനുഷ്യര്‍ വിലക്കു വാങ്ങുന്ന വിപത്തുകളുടെ ഭാരം ആത്മാക്കളുടെ തലക്കു വെക്കുന്നതെന്തിനാണ് ചടയാ? ഇത് മനുഷ്യരുണ്ടാക്കുന്ന അപകടങ്ങളാണ്. അവന്റെ അടങ്ങാത്ത ആര്‍ത്തിയാണ് എല്ലാറ്റിനും കാരണം. കാടിനെ വേദനിപ്പിക്കാതെ വേണ്ടതെടുത്ത് കഴിഞ്ഞുകൊള്ളാനാണ് പണിയരുടെ മുതുമുത്തപ്പന്‍ ഇപ്പി മല പറഞ്ഞത്. ഇപ്പോള്‍ പണിയരില്‍ ചിലരെങ്കിലും കാടിനെ വേദനിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരാള്‍ ചെയ്താലും ഒന്നിച്ചനുഭവിക്കേണ്ടിയേവരു’. കരിന്തണ്ടന്റെ മനസ്സില്‍ ഭയമായിരുന്നില്ല, വേദനയായിരുന്നു ഉണ്ടായിരുന്നത്. തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളില്‍ നിന്ന് അയാള്‍ പൂര്‍ണമായും മോചിതനായിട്ടില്ല. അപ്പോഴാണ് തന്റെ ഗോത്രം മുഴുവന്‍ വലിയൊരു സംശയത്തിന്റെ മുള്‍മുനയില്‍ നില്ക്കുന്നത്. നാടുവാഴി തമ്പുരാന്മാര്‍ക്ക് കാടരെ മനുഷ്യരായി കാണാന്‍ പോലും കഴിയില്ല എന്നയാള്‍ക്കറിയാം. കാട്ടു വിഭവങ്ങള്‍ കണ്ടെത്താനുള്ള ഒരായുധം മാത്രമാണവര്‍. അതുകൊണ്ടു തന്നെ അവരുടെ വിചാരവികാരങ്ങളോ ആചാര അനുഷ്ഠാനങ്ങളോ അവര്‍ക്ക് അറിയേണ്ട. അറിഞ്ഞിട്ട് കാര്യവുമില്ല. നാടര്‍ കാടു കയറിയാല്‍ കാടരുടെ ആചാരങ്ങള്‍ അവര്‍ തെറ്റിക്കുക തന്നെ ചെയ്യും. എല്ലാറ്റിനും മുനീച്ചരന്‍ ഒരു വഴി കാണിച്ച് തരാതിരിക്കില്ല എന്ന ഒരു സമാധാനം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്.
ഊരില്‍ നിന്ന് ഉണ്ണിത്താന്‍ വഴി അറിയിച്ചതനുസരിച്ച് പണിയനെ തിരയാന്‍ നാടുവാഴി തമ്പാനെ തന്നെ നിയോഗിച്ചു. തമ്പാനാണല്ലോ അയാളെ നാടുവാഴിക്കും ബ്രിട്ടീഷ് എഞ്ചിനീയര്‍ക്കും പരിചയപ്പെടുത്തിയത്. തമ്പാന്റെ സഹായത്തിന് മുമ്പ് അവരുടെ കൂടെ കാടുകയറിയ രണ്ടു പേരെയും വിട്ടു കൊടുത്തു. ഒരു വൈകുന്നേരമായിരുന്നു അവര്‍ ഊരില്‍ എത്താമെന്ന് അറിയിച്ചത്. അന്ന് ആ സമയത്ത് ഊരിലെ ആണും പെണ്ണും കുട്ടികളുമടക്കം എല്ലാവരും ഒന്നിച്ചുകൂടേണ്ടതിന്റെ ആവശ്യകത കരിന്തണ്ടന്റെ ശിഷ്യന്മാര്‍ എല്ലാ കുടിലുകളിലും അറിയിച്ചിരുന്നു. കാരായ്മയും കോയ്മയും ചെമ്മിയുമെല്ലാം ഒന്നിച്ചറിയിക്കുന്ന കാര്യമായതു കൊണ്ട് ഊരിലുള്ളവര്‍ക്കും അതില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണെന്ന ബോധ്യമുണ്ടായിരുന്നു. എന്താണ് അത്തരം ഒരു കൂടിച്ചേരലിന്റെ അത്യാവശ്യം എന്ന കാര്യം ഊരില്‍ അറിയിച്ചിരുന്നില്ല. പക്ഷെ വലിയ ഒരപകടത്തില്‍ നിന്ന് ഊരിനെ രക്ഷിയ്ക്കാനാണെന്നു മാത്രം അവരെ ബോധിപ്പിച്ചിട്ടുണ്ട്. ഊരിലില്ലാത്തവരാരെങ്കിലുമുണ്ടെങ്കില്‍ അവരെ ഊരിലെത്തിക്കാനുള്ള സമയം പരിഗണിച്ച് രണ്ട് ദിവസം മുമ്പു തന്നെ വിവരങ്ങള്‍ ഓരോ കുടിയിലും എത്തിച്ചിട്ടുണ്ട്. ഊരിലെ ഒട്ടുമിക്കവരും പണിയെടുക്കുന്നത് ജന്മി ഉണ്ണിത്താന്‍ മുതലാളിക്ക് വേണ്ടിയായതിനാല്‍ ഉച്ചവരെ മാത്രം പണിയെടുത്താല്‍ മതി എന്ന് മുതലാളി തന്നെ സമ്മതവും നല്‍കിയിട്ടുണ്ട്. അങ്ങനെ വളരെ കാര്യമായി തന്നെയായിരുന്നു കരിന്തണ്ടന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തത്.
തമ്പാനേയും കൂട്ടരേയും കാടിന്റെ ആചാരമര്യാദകള്‍ പാലിച്ചു കൊണ്ടാണ് കരിന്തണ്ടനും കൂട്ടരും സ്വീകരിച്ചത്. തമ്പാന്‍ ഒറ്റക്ക് പോകാമെന്നായിരുന്നു നാടുവാഴിയോടറിയിച്ചത്. എന്നാല്‍ അങ്ങനെ വേണ്ടെന്നത് നാടുവാഴിയുടെ തീരുമാനമായിരുന്നു. അതുകൊണ്ടു തന്നെ ഒപ്പം വന്നവരെ മൂപ്പനും കൂട്ടുരും വല്ലാതെ പരിഗണിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. അത് കൃത്യമായി പെട്ടെന്നുതന്നെ മനസ്സിലാക്കുവാന്‍ കരിന്തണ്ടനു കഴിഞ്ഞു. അതുകൊണ്ട് തന്നെ എല്ലാവരും തമ്പാനെ കൂടുതല്‍ പരിഗണിക്കുകയും ബഹുമാനിച്ച് ഓച്ഛാനിച്ച് നില്ക്കുകയും ചെയ്തു. തമ്പാന്‍ ഊരിലെ ഓരോരുത്തരേയും അടുത്തു ചെന്ന് തന്നെ കണ്ടു. യഥാര്‍ത്ഥത്തില്‍ എന്തിനാണിയാള്‍ തങ്ങളെ ഇങ്ങനെ ശ്രദ്ധിക്കുന്നത് എന്ന കാര്യത്തില്‍ ഊരിലെ ജനങ്ങള്‍ക്ക് ഒരവ്യക്തത ഉണ്ടായിരുന്നു. പറ്റിച്ചതൊരു സ്ത്രീയല്ലെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും ചില സ്ത്രീകളുടെ മുമ്പില്‍ ചെന്നു നിന്നുള്ള അയാളുടെ നോട്ടത്തില്‍ കരിന്തണ്ടന് വല്ലാത്തൊരു അസ്വസ്ഥതയുണ്ടായി എങ്കിലും സഹിക്കുക മാത്രമല്ലേ മാര്‍ഗമുള്ളൂ. ഏകദേശം സന്ധ്യ കഴിഞ്ഞപ്പോളാണ് തമ്പാന്റെ പരിശോധന കഴിഞ്ഞത്. അയാള്‍ സ്ഥാനികളുടെ അടുത്ത് വന്നു പറഞ്ഞു ‘ഇവരില്‍ അവനില്ല. അവനെ നിങ്ങള്‍ മറ്റെവിടെയോ മാറ്റിവച്ചിരിക്കുന്നു. നാടുവാഴിയോട് കളിക്കാന്‍ നില്ക്കാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്’. വളരെ വിനീതനായി എല്ലാ ബഹുമാനങ്ങളും പ്രകടിപ്പിച്ചു കൊണ്ടാണ് കരിന്തണ്ടന്‍ അതിന് മറുപടി പറഞ്ഞത്. ‘ഊരിലെ ഒരാളൊഴികെ എല്ലാവരും ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. അയാള്‍ കുറച്ച് ദിവസങ്ങളായി ഊരിലില്ല. ഊരിലെ കാര്യങ്ങളൊന്നും അയാളെ അറിയിക്കാന്‍ കഴിഞ്ഞിട്ടുമില്ല. അയാളുടെ വീട്ടുകാര്‍ പറയുന്നത് അയാള്‍ പനമരം ഊരില്‍ എന്തോ ആവശ്യത്തിന് പോയതെന്നാണ്. അയാള്‍ വന്നാല്‍ ഉടനെ അയാളെ നാടു വഴിയുടെ മുമ്പില്‍ ഹാജരാക്കാം’ എന്നും,
‘എന്താ അയാളുടെ പേര് ‘ഇത്തിരി അഹങ്കാരത്തോടെ തമ്പാന്‍ ചോദിച്ചു. ‘ചാമന്‍’ ‘ചാമന്‍ …’ തമ്പാന്‍ ആ പേര് ആവര്‍ത്തിച്ചുകൊണ്ട് കരിന്തണ്ടനെ ഒന്ന് രൂക്ഷമായി നോക്കി. ‘അവന്‍ വന്നാല്‍ നാടുവാഴിയുടെ മുമ്പിലാജരാക്കുകയൊന്നും വേണ്ട എന്നെ വിവരമറിയിച്ചാല്‍ മതി. അവനാണ് ആളെങ്കില്‍ പിന്നെ കാര്യങ്ങള്‍ ഞാന്‍ വേണ്ട പോലെ ചെയ്‌തോളാം. എല്ലാ കാര്യങ്ങളും ചെയ്യാന്‍ എന്നെയാണ് നാടുവാഴി ഏല്‍പിച്ചിട്ടുള്ളത്. ‘കേട്ടല്ലോ’ ‘അടിയന്‍’ കരിന്തണ്ടന്‍ തമ്പാനെ കൈകൂപ്പി കുമ്പിട്ടു വണങ്ങി. ഊരിലൊത്തുകൂടിയവരോടൊക്കെ പിരിഞ്ഞ് പോവാന്‍ കോയ്മ പറഞ്ഞപ്പോള്‍ കാര്യമെന്തെന്നുപോലും അറിയാതെ അവര്‍ പിരിഞ്ഞു പോയി. കരിന്തണ്ടനും കാരാമയും കോയ്മയും തമ്പാനും കൂട്ടര്‍ക്കും അകമ്പടിയായി അവരുടെ പിറകില്‍ നടന്നു. അപ്പോള്‍ തമ്പാന്‍ പറഞ്ഞു. ‘കാര്യങ്ങളൊക്കെ അറിയാമല്ലോ. ഹൈദരാലിയുടെ സൈന്യം കൊള്ളയും കൊള്ളിവെപ്പും തുടരുകയാണ്. വയനാടന്‍ കാടുകള്‍ സ്വന്തമാക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. അവരെ തോല്‍പ്പിച്ചില്ലെങ്കില്‍ പിന്നെ ഈ കാടുമുണ്ടാവില്ല നിങ്ങള്‍ക്ക് സ്വസ്ഥതയുമുണ്ടാവില്ല – പേടിക്കാന്‍ പറഞ്ഞതല്ല. അവരെ തോല്‍പ്പിക്കാന്‍ നമ്മുടെ രാജാവ് രഹസ്യമായി ഇംഗ്ലീഷുകാരുടെ സഹായം തേടിയിട്ടുണ്ട് – അവര്‍ക്ക് അടിവാരത്ത് നിന്ന് ഒരു വഴി വെട്ടിക്കൊടുക്കാന്‍ നമ്മള്‍ സഹായിക്കണം. കാട് മുഴുവന്‍ നിങ്ങള്‍ക്കറിയാമല്ലോ. മലയടിവാരത്ത് നിന്ന് മൈസൂരിലേക്ക് പോകാന്‍ ഒരു എളുപ്പ വഴി. അത് കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയും. അതിന് നിങ്ങള്‍ രാജാവിനെ സഹായിച്ചാല്‍ മറ്റു കാര്യങ്ങളൊക്കെ രാജാവ് ക്ഷമിക്കും – എന്താ ഒന്നാലോചിച്ചു കൂടെ? ഇല്ലെങ്കില്‍ ചതിച്ചവനെ കിട്ടാത്ത കാരണം കൊണ്ടു തന്നെ സൈന്യം ഇടക്കിടയ്ക്കിവിടെ വരും. വന്നാല്‍ വന്നത് അറിയിച്ചിട്ടേ സൈന്യം പിന്‍വാങ്ങൂ. അതൊന്നും അത്ര നല്ലതായിരിക്കില്ല. വെറുതേ സൈന്യത്തെ ഇങ്ങോട്ട് വിളിച്ചു വരുത്തണോ? വഴി കണ്ടെത്തിക്കഴിഞ്ഞാല്‍ പറ്റിച്ചതാരായാലും അതൊന്നും തിരഞ്ഞ് പോകാന്‍ ആര്‍ക്കും സമയം കാണില്ല’. അപ്പോള്‍ ഇവര്‍ക്ക് വേണ്ടത് നാടുവാഴിയെ പറ്റിച്ചവനെയല്ലേ? അതോ ഒരു വഴികണ്ടെത്തല്‍ മാത്രമാണോ ലക്ഷ്യം? കരിന്തണ്ടന്റെ മനസ്സില്‍ ചിന്തകള്‍ പുകഞ്ഞു. എന്നാല്‍ മറ്റു സ്ഥാനികള്‍ ഒന്നും പറയാതെ അവരുടെ കൂടെ നടക്കുക മാത്രം ചെയ്തു.
(തുടരും)