- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- അവാളെ കൊഞ്ചയി ആഞ്ചു ( കാടുന മൂപ്പെ കരിന്തണ്ടെ 15)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
അത് വല്ലാത്ത ഒരു വാര്‍ത്തയായിരുന്നു. വെളുക്കനാണ് വിവരം വന്ന് പറഞ്ഞത്. ആന ചവിട്ടിയതായിരിക്കാം എന്നേ അവന്‍ പറഞ്ഞുള്ളൂ. പക്ഷെ ആരാണ് മരിച്ചതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞു. വഴിയറിയാത്തവരും കാടറിയാത്തവരും ഇപ്പോള്‍ കാട്ടിലുണ്ട്. അവരെ ആനചവിട്ടി കൊല്ലും, കടുവ പിടിച്ചു കൊണ്ടു പോവും – അതൊക്കെ സാധാരണമാണ്. അതിന് വെളുക്കനെന്തിന് കരയണം? ‘വെളുക്കാ കാര്യം പറയ് മരിച്ചത് ഊരിലെ ആരെങ്കിലുമാണോ?’ കരിന്തണ്ടന്‍ വളരെ ഗൗരവത്തിലാണ് ചോദിച്ചത്. പൊട്ടിക്കരയാനല്ലാതെ അവനൊന്നും തന്നെ മറുപടി പറയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ കരിന്തണ്ടന്‍ കരുതിയത് വെളുക്കന്റെ പ്രിയപ്പെട്ട ആരോ മരിച്ചിട്ടുണ്ടെന്നാണ്. പക്ഷെ ആര്? എങ്കിലും ആന ചവിട്ടി ഒരു പണിയന്‍ മരിക്കുക എന്നത് അയാള്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. കാരണം ദൂരെ നിന്നു തന്നെ ആനയുടെ ഗന്ധം തിരിച്ചറിയാത്ത പണിയരുണ്ടാകുമോ? ഏതൊരു പണിയനും ആനത്താര അറിയാം. അത് വിട്ടു മാത്രമേ അവര്‍ നടക്കാറുള്ളൂ. – ആനയായാലും കാട്ടുപോത്തായാലും അവരുടെ ഒരു അധിവാസകേന്ദ്രമുണ്ട്. അവിടെ കേറി പ്രകോപിപ്പിക്കാതിരുന്നാല്‍ അവരൊന്നും ചെയ്യില്ല. അവരെന്നും ഊരിലിറങ്ങുന്നവരല്ലേ? അവരൊരിക്കലും ഊരിലെ ഒരു കുടിലു പോലും പൊളിച്ചിട്ടില്ല. ചില കൃഷികള്‍ നശിപ്പിച്ചിട്ടുണ്ടാകും. എന്നാലും ആനത്താര മനസ്സിലാക്കാതെ ഈ കരുമത്തില്‍ നിന്ന് ആരാണ് പോയത്? അപൂര്‍വം ചിലപ്പോള്‍ ഒറ്റയാനിറങ്ങും, എങ്കിലും അതിന്റെ മണം പിടിച്ച് മരണത്തില്‍ നിന്ന് മാറി നടക്കുന്നവരാണ് പണിയര്‍. ‘വെളുക്കാ കാര്യം പറയ് – കരഞ്ഞത് കൊണ്ട് എന്ത് പ്രയോജനം – ആരാണ് മരിച്ചത്?’ ചോദ്യം കേട്ടപ്പോള്‍ വെളുക്കന്‍ വീണ്ടും അലമുറയിട്ടു കരഞ്ഞു. അതുകേട്ട് വെളുമ്പിയും കുരവിയും കെമ്പിയും വന്നു. അവരുടെ ആണുങ്ങളൊന്നും അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. വെളുക്കന്റെ കരച്ചില്‍ കേള്‍ക്കുന്നതുവരെ കെമ്പിയും വെളുമ്പിയും തമ്മിലുള്ള മുഴുത്ത വാഗ്പ്രയോഗങ്ങളായിരുന്നു. അതുകേട്ട് സഹിക്കാന്‍ കഴിയാതെ വാതിലടച്ച് അകത്തിരിക്കുകയായിരുന്നു കുരവി. പക്ഷെ വെളുക്കന്റെ അലമുറ കേട്ടപ്പോള്‍ തല്‍ക്കാലം അതൊക്കെ മാറ്റിവച്ചുകൊണ്ടാണ് അവര്‍ വന്നത്. അപ്പോഴും വെളുക്കന്‍ കാര്യം പറയുന്നില്ല, പൊട്ടിക്കരയുക മാത്രമാണ് ചെയ്യുന്നത്. വെളുമ്പിക്ക് ദേഷ്യം വന്നു തുടങ്ങി. ‘ഒന്നുകില്‍ കാര്യം പറയ്. അല്ലെങ്കില്‍ കരഞ്ഞ് കൊണ്ടിരിക്ക്. എടാ നീയൊരാണല്ലേ? എന്താണെങ്കിലും കുട്ടികളെപ്പോലെ ഇങ്ങനെ കരഞ്ഞിട്ടെന്താ?’ വെളുമ്പിയുടെ വാക്കുകള്‍ ശരിക്കും വെളുക്കന്‍ കേട്ടെന്നു തോന്നുന്നു. അയാളുടെ കരച്ചിലിന്റെ ശബ്ദം കുറഞ്ഞു. വിക്കി വിക്കി അയാള്‍ പറഞ്ഞു. നമ്മുടെ പാറ്റ പോയി….
‘പാറ്റ പോയീന്നോ എവിടെ പോയി’ വെളുമ്പി ഒന്നും മനസ്സിലാകാതെ ചോദിച്ചു.
‘അവള്‍ എല്ലാവരേയും വിട്ട് ഇപ്പി മലയിലേയ്ക്ക് തിരിച്ചു പോയി’. വിശ്വസിക്കാന്‍ പറ്റാത്ത ഒരു വാര്‍ത്തയായിരുന്നു അത്. കരിന്തണ്ടന് കരയാന്‍ പോലും കഴിയാത്ത ഒരവസ്ഥയായിരുന്നു. വെളുമ്പി അതുകേട്ട പാടെ നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങിയിരുന്നു. അവരുടെ കരച്ചില്‍ കേട്ട് കെമ്പിയും കൂരവിയും കൂടെ കൂടി.. പിന്നെ ഒരു കൂട്ടക്കരച്ചിലായിരുന്നു. കരിന്തണ്ടന്‍ മെല്ലെ എഴുന്നേറ്റു. അഗാധമായ ദുഃഖം അയാളുടെ ഉള്ളു പൊള്ളിച്ചിരുന്നുവെങ്കിലും കരയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ദുഃഖം ഒരു മഞ്ഞുകട്ട പോലെ മനസ്സിലുറച്ച് നിന്ന് പൊള്ളിയ്ക്കുകയായിരുന്നു. ഒരു തോര്‍ത്തുമുണ്ട് തോളിലിട്ടു കൊണ്ട് അയാള്‍ പുറത്തേക്കിറങ്ങി. പാറ്റയുടെ വീട്ടിലേക്കാണ് ആ പോക്കെന്ന് വെളുക്കന് മനസ്സിലായി. അയാള്‍ പിന്നാലെ ചെന്നു കൊണ്ടു പറഞ്ഞു ‘അവള്‍ കാട്ടിലാണ് കിടക്കുന്നത്. അവരുടെ കുടുംബം മുഴുവന്‍ അവിടെയുണ്ട്.’ അത് പറഞ്ഞു കൊണ്ടയാള്‍ മുന്നില്‍ നടന്നു. അപ്പോഴും അയാള്‍ കരയുന്നുണ്ടായിരുന്നു. തീ പിടിച്ച മനസ്സുമായി താളം തെറ്റിയ ഉടലുമായി കരിന്തണ്ടന്‍ അയാള്‍ക്കു പിറകില്‍ നടന്നു. പാറ്റ തന്നെ വിട്ടുപോയി എന്നത് അപ്പോഴും അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു പാറ്റ. ഏറെ നേരമായിട്ടും കാണാഞ്ഞതു കൊണ്ട് കുറച്ച് സ്ത്രീകളേയും കൂട്ടി പാറ്റയുടെ അമ്മ അവളെ തിരഞ്ഞു പോയതാണ്. മിക്ക ദിവസങ്ങളിലും അവരെല്ലാം വിറകൊടിക്കുന്നത് ഒരേ സ്ഥലത്തു തന്നെയായിരുന്നു. അതുകൊണ്ട് അവര്‍ നേരെ അങ്ങോട്ട് ചെന്നു. ലക്ഷ്യം തെറ്റിയില്ല. അവിടെ അവള്‍ വീണു കിടക്കുന്നുണ്ടായിരുന്നു. ഒരു മുള്ളു പൊന്തയിലായിരുന്നു ശവം കിടന്നിരുന്നത്. അതുകൊണ്ടു തന്നെ ആനയെടുത്തെറിഞ്ഞതാണെന്നേ ആരും കരുതൂ. പൊതുവെ ആനയുടെ മണം ദൂരെ നിന്ന് തന്നെ പാറ്റയ്ക്ക് നന്നായി അറിയാം പിന്നെ അവളെന്തിന് അങ്ങോട്ട് പോയി? ആനയുടെ മുമ്പില്‍ ചെന്ന് പെടാന്‍ വേണ്ടി മാത്രം ആരെങ്കിലും അങ്ങനെ പോകുമോ? ഊരിലെ ആരെയെങ്കിലും ഇതിന് മുമ്പ് ആന ചവിട്ടിക്കൊന്ന ഒരനുഭവവും ഉണ്ടായിട്ടില്ല. ആനയും കാട്ടുപോത്തും പന്നിയുമൊക്കെ ഊരിലിറങ്ങാറുണ്ട്. മുറ്റത്തുള്ള വാഴയോ ചേമ്പോ ചേനയോ ഒക്കെ നശിപ്പിക്കാറുമുണ്ട്. എന്നാല്‍ മനുഷ്യരെ ഉപദ്രവിക്കാറില്ല. കാരണം അത്തരം മൃഗങ്ങളുടെ മുമ്പില്‍ പെടാതെ ഒഴിഞ്ഞുമാറാനുള്ള അവരുടെ പരിചയം തന്നെയാണ്. പിന്നെ പൊതുവെ ബുദ്ധിമതിയായ പാറ്റയെങ്ങനെ ഇത്തരം ഒരപകടത്തില്‍ ചെന്നു ചാടി? ആര്‍ക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു അത്. പക്ഷെ ഇനി എന്തു പറഞ്ഞിട്ടെന്താ – എന്തായാലും പാറ്റ പോയി. പോയത് പോയതു തന്നെ. തിരിച്ചു വരാനാവാത്ത പോക്ക്.
ഒരു മൂപ്പന്‍ എന്ന നിലക്ക് മുന്നില്‍ നിന്ന് കാര്യങ്ങളൊക്കെ ചെയ്യേണ്ടത് കരിന്തണ്ടനാണ്. എന്നാല്‍ അയാള്‍ക്ക് ഒന്നും പറയാനും ചെയ്യാനും കഴിയാത്ത ഒരവസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ കാരാമയും കോയ്മയും സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കാട്ടില്‍ നിന്ന് മുളവെട്ടി ഒരു മഞ്ചലുണ്ടാക്കി പാറ്റയുടെ മൃതശരീരം അതില്‍ കിടത്തി. അപ്പോഴേക്കും കരിന്തണ്ടന്റെ ശിഷ്യന്മാരായ കുറച്ചു ചെറുപ്പക്കാര്‍ മഞ്ചല്‍ ചുമക്കാന്‍ തയ്യാറായി മുന്നിലേക്കു വന്നു. പാറ്റയുടെ അമ്മ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. അവരെയും ചിലര്‍ താങ്ങിപ്പിടിച്ച് എഴുന്നേല്‍പ്പിച്ചു. അവിടെ കൂടിയവരെല്ലാം കരയുന്നുണ്ടായിരുന്നു. വെളുക്കന്‍ കരിന്തണ്ടന്റെ പിറകില്‍ തന്നെ നിന്നു. എല്ലാവരും കൂടി ഒരു വിലാപയാത്രയായി തന്നെയാണ് പാറ്റയുടെ മൃതദേഹം ഊരിലെ അവളുടെ കുടിയിലെത്തിച്ചത്. കുളിപ്പിക്കേണ്ടത് മൂപ്പനും ഭാര്യയും ചേര്‍ന്നാണ്. എന്നാല്‍ കാരാമയും കോയ്മയും കൂടി കുരവിയേയും വെളുമ്പിയേയും ആ ചുമതലയേല്‍പ്പിച്ചു. കുളിപ്പിക്കുമ്പോള്‍ അവര്‍ ശ്രദ്ധിച്ചു. എല്ലുകളൊന്നും പൊട്ടിയിട്ടില്ല. ഒരു ആന എടുത്ത് വലിച്ചെറിഞ്ഞതിന്റെ പാടുകളൊന്നും ആ ശരീരത്തിലില്ല. മാത്രമല്ല കഴുത്തില്‍ മുറുക്കിപ്പിടിച്ചതിന്റെ അടയാളമുണ്ട്. എന്നാല്‍ അത് തുമ്പിക്കൈ കൊണ്ടുണ്ടായതാണെന്ന് വിശ്വസിക്കുവാന്‍ അവര്‍ക്കായില്ല. ആരും കേള്‍ക്കാത്ത രീതിയില്‍ അവര്‍ ചില കാര്യങ്ങളിലെ സംശയം പങ്കുവെക്കുന്നുണ്ടായിരുന്നു. ദേഹത്ത് നിറയെ പോറലുകളുണ്ട്. എന്നാല്‍ അത് മുള്ളു കൊണ്ടതാണെന്ന് സംശയിക്കാമെങ്കിലും ഉണ്ടായിരുന്ന ഒന്നരമുണ്ട് അഴിഞ്ഞത് അവരെ കൂടുതല്‍ പരിശോധിക്കാന്‍ പ്രേരിപ്പിച്ചു. ആ പരിശോധനയോടെ ഏറെ ജീവിതാനുഭവങ്ങളുള്ള അവര്‍ക്ക് ഒരു കാര്യം തീര്‍ച്ചയായി. അതെ അവളെ ആരോ ബലമായി പ്രാപിച്ചിട്ടുണ്ട്. അപ്പോള്‍ ഇത് ആന ചെയ്തതല്ല. ഏതോ മനുഷ്യന്‍ ചെയ്തതു തന്നെ. ഇക്കാര്യം എങ്ങനെ മൂപ്പനെ അറിയിക്കും? അറിയിക്കാതിരുന്നാല്‍ അത് ഊരിനോടും സമുദായത്തോടും ചെയ്യുന്ന ദ്രോഹമായിരിക്കും. അവസാനം അവര്‍ രണ്ടു പേരും കൂടി ഒരു തീരുമാനത്തിലെത്തി. വിവരം രഹസ്യമായി കോയ്മയേയും കാരാമയേയും അറിയിക്കുക തന്നെ. കരിന്തണ്ടനോട് കാര്യങ്ങള്‍ പിന്നീട് പറയാം. ഈ അവസ്ഥയില്‍ ഇതും കൂടി അറിഞ്ഞാല്‍ ചിലപ്പോള്‍ അവന്റെ നിയന്ത്രണം തന്നെ നഷ്ടപ്പെടും. താല്ക്കാലികമായി ഓല കൊണ്ട് മറച്ചു കെട്ടിയുണ്ടാക്കിയ ആ കുളിപ്പുരയില്‍ നിന്ന് വെളുമ്പി പുറത്തേക്കിറങ്ങി. കുളിപ്പിക്കല്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വെളുമ്പി കാരാമയേയും കോയ്മയേയും മാടി വിളിച്ചു. അവരെ കുറച്ച് ദൂരെ കൊണ്ടുപോയി എന്തൊക്കെയോ അടക്കം പറഞ്ഞു. കൂടി നിന്നവരൊക്കെ അത് ശ്രദ്ധിച്ചെങ്കിലും ആര്‍ക്കും ഒന്നും മനസ്സിലായില്ല.
വെളുമ്പി വളരെ മെല്ലെ പറഞ്ഞു തുടങ്ങി ‘അവാളെ കൊഞ്ചയി ആഞ്ചു’ – അവളെ കൊന്നതാണ്. തുടര്‍ന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. വെളുമ്പി പറഞ്ഞതെല്ലാം കാരാമയും കോയ്മയും ശ്രദ്ധിച്ചു കേട്ടു. എന്തായാലും ഒന്നും ഇപ്പോള്‍ ആരോടും പറയണ്ട. എല്ലാം കഴിയട്ടെ എന്നിട്ടെന്തു വേണമെന്ന് ചിന്തിക്കാം. അതായിരുന്നു കോയ്മയുടേയും കാരാമയുടേയും തീരുമാനം. രാജാവിന്റെ നീതിയും ന്യായവുമൊന്നും എത്തിപ്പെടാത്ത കാട്ടിനുള്ളില്‍ അവസാന വാക്ക് മൂപ്പനാണ്. എന്നാല്‍ മൂപ്പനോട് ഒന്നും ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന അവസരമല്ലല്ലോ. അപ്പോള്‍ പിന്നെ എന്തായാലും കാരാമയും കോയ്മയും കൂടി ഒരു തീരുമാനമെടുത്തേ പറ്റൂ. അത് ഊരിന് ഒരു തരത്തിലും ദോഷമാവുകയും അരുത്.
കുളിപ്പിച്ച് കിടത്തിയ പാറ്റയുടെ മൃതദേഹം പുറത്തേക്ക് എടുക്കാന്‍ കുറച്ച് സ്ത്രീകളെ വിളിച്ചുകൊണ്ട് വെളുമ്പി കുളിപ്പുരയിലേക്ക് നടക്കുമ്പോള്‍ പോലും കാരാമയും കോയ്മയും ആ വാര്‍ത്തയുടെ ആഘാതത്തില്‍ നിന്ന് മോചിതരായിരുന്നില്ല. എങ്കിലും കഴിയുന്നത്ര അത് മുഖത്ത് പ്രകടമാവാതിരിക്കാന്‍ അവര്‍ ശ്രമിച്ചു.
പിന്നെയുള്ള ചടങ്ങുകള്‍ക്കൊക്കെ നേതൃത്വം കൊടുത്തത് കാരാമ തന്നെയാണ്. എല്ലാറ്റിനും ഒരു മൂക സാക്ഷിയായി കരിന്തണ്ടന്‍ നിന്നു. അവസാനം അവളുടെ ശരീരം കുഴിയിലേക്കെടുത്തു. ഓരക്കുഴി (കുഴി കുഴിച്ചതിന് ശേഷം അതിന്റെ ഒരു ഭാഗത്ത് തുരന്ന് വേറെവേറെ ഒരു കഴിയുണ്ടാക്കും. അതാണ് ഓരക്കുഴി. അതിനുള്ളിലാണ് പണിയര്‍ ശവശരീരം അടക്കം ചെയ്യുന്നത്) പനയുടെ പട്ടകള്‍ കൊണ്ട് മറച്ച ശേഷം കൂടിയവരൊക്കെ മൂന്ന് പിടി മണ്ണ് കുഴിയിലേയ്ക്ക് ഇട്ടു. അപ്പോള്‍ കരിന്തണ്ടനും യാന്ത്രികമായി അങ്ങനെ ചെയ്തു. വീണ്ടും പാറ്റയുടെ വീട്ടിലെത്തിയ കരിന്തണ്ടന്‍ ആ ഉമ്മറ കോലായില്‍ കുറച്ചുനേരം കമിഴ്ന്നു കിടന്നു. അതോടെ അത്രയും നേരം അടക്കിവച്ച വികാരങ്ങളൊക്കെ അണപൊട്ടിയൊഴുകി. വീടിന്റെ അകത്തെ മുറിയില്‍ നിന്ന് ഉയര്‍ന്നു കേട്ടിരുന്ന കരച്ചില്‍ അടക്കിപ്പിടിച്ച തേങ്ങലുകളായി മാറിക്കഴിഞ്ഞിരുന്നു. അകത്ത് കരഞ്ഞിരുന്നവരൊക്കെ കരഞ്ഞു കരഞ്ഞു തളര്‍ന്നു കഴിഞ്ഞെന്നര്‍ത്ഥം. അപ്പോഴാണ് കരിന്തണ്ടന്റെ ഹൃദയം പിളര്‍ന്ന കരച്ചിലുണ്ടായത്. അതോടെ അകത്ത് വീണ്ടും കരച്ചിലിന്റെ ശക്തി കൂടി. പിന്നെ അവിടെ കൂടിനിന്നവരെല്ലാം കരഞ്ഞു പോയി. ‘മൂപ്പാ, എന്തായിത് – മൂപ്പനല്ലേ എല്ലാവരേയും സമാധാനിപ്പിക്കേണ്ടത്?’ കരഞ്ഞു കൊണ്ടു തന്നെയാണ് വെളുക്കന്‍ ചോദിച്ചത്. ‘പറ്റുന്നില്ല വെളുക്കാ. ഇത്രയും നേരം ഞാന്‍ പിടിച്ചു നിന്നില്ലേ?’ കരച്ചിലിനിടയില്‍ കരിന്തണ്ടന്‍ പറഞ്ഞു.
അന്നു രാത്രി കരിന്തണ്ടന്‍ പാറ്റയുടെ കുടിലില്‍ ആ ഉമ്മറ കോലായില്‍ തന്നെയാണ് കിടന്നത്. വെളുമ്പിയും കുരവിയും കെമ്പിയും അവിടെ തന്നെ ഉണ്ടായിരുന്നു. വെളുക്കന്‍ ആരും പറയാതെ തന്നെ കരിന്തണ്ടന്റെ കൂരയില്‍ ചെന്ന് ആടുകള്‍ക്ക് വെള്ളവും പുല്ലും കൊടുത്തു തിരിച്ചു പോന്നു. ശിഷ്യന്മാരായ പലരും അവിടെ അകത്തും പുറത്തുമായി നിന്നും ഇരുന്നും കഴിച്ചു കൂട്ടി. വെളുമ്പി കുറച്ചരിയിട്ട് കഞ്ഞി വെച്ച് ഒരു വിധം എല്ലാവരേയും നിര്‍ബന്ധിച്ച് കുടിപ്പിച്ചു. എന്നാല്‍ കരിന്തണ്ടന്‍ മാത്രം അത് കുടിച്ചില്ല. വെളുമ്പി സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ തലയുയര്‍ത്തി അവരെ ഒന്നു നോക്കി. ആ നോട്ടത്തിലെ ദയനീയത വെളുമ്പിക്ക് മനസ്സിലായി. പിന്നെ അവര്‍ കൂടുതല്‍ നിര്‍ബന്ധിക്കാന്‍ നിന്നില്ല.
വെളുമ്പിക്കറിയാമായിരുന്നു അവന്റെ മനസ്സ്. പാറ്റയോടൊത്ത് ഒരുമിച്ച് ജീവിക്കുന്നത് അവന്‍ എത്ര മാത്രം സ്വപ്‌നം കണ്ടിരുന്നു. കൂടുതലൊന്നും തുറന്നു പറയാറില്ലെങ്കിലും കരിന്തണ്ടന്റെ മനസ്സില്‍ അവളോടുള്ള അളക്കാന്‍ കഴിയാത്ത സ്‌നേഹത്തിന്റെ ആഴവും പരപ്പും വെളുമ്പി എന്നും ദൂരെ നിന്ന് കണ്ടിരുന്നതാണ്. പാറ്റയ്ക്കുമുണ്ടായിരുന്നു അത്തരം സ്വപ്‌നങ്ങള്‍. എല്ലാം തകര്‍ത്തു കളഞ്ഞില്ലേ ഏതോ ദുഷ്ടന്‍! ‘കഴിയില്ല. ആര്‍ക്കായാലും കഴിയില്ല. ഹൃദയം തന്നെയല്ലേ പറിച്ചെടുത്തിരിക്കുന്നത്. പിന്നെ എങ്ങനെ ഒരു വറ്റിറങ്ങും’ അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു. ‘അവര്‍ക്കത്രേ വിധിച്ചിട്ടൊള്ളൂ. ഇപ്പി മല തമ്പിരാന്‍ തീരുമാനിച്ചാല്‍ അത് മാറ്റാന്‍ കഴിയുന്നവരല്ലല്ലോ ആരും – കഴിയില്ലെങ്കിലും കഴിയുന്ന പോലെ സഹിക്കണം. അതിനുള്ള കഴിവും തമ്പിരാന്‍ കൊടുത്താല്‍ മതിയായിരുന്നു’ അവര്‍ പറഞ്ഞതിനാരും മറുപടിയൊന്നും പറഞ്ഞില്ല.
പലരും കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങിയിരുന്നു. എന്നാല്‍ ആ രാത്രി കരിന്തണ്ടന് ഒരു നിമിഷം പോലും കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. അവള്‍ ദൂരെയെവിടെയോ മറഞ്ഞിരുന്ന് പാടുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. അയാളുടെ കാതില്‍ അവളുടെ പാട്ട് മുഴങ്ങുന്നുണ്ടായിരുന്നു.
‘അണ്ടില അണ്ടില തീയോമിതാ
കൊച്ചേ തോഞ്ചി പറെവോളൂ
കൊച്ചേ കൊച്ചേ തീയോമിതാ
അണ്ടില തോഞ്ചി പറെയൂ’ അത് കേള്‍ക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ പ്രളയം വന്നു നിറയുകയായിരുന്നു. വിധിയെ ആര്‍ക്കും തടുക്കാന്‍ കഴിയില്ല. എങ്കിലും ഇതൊരു വല്ലാത്ത വിധിയായിപ്പോയി. ഒരു വലിയ പാറ തന്നെ തലയിലുരുണ്ടു വീണ പോലെയുള്ള വിധി. ഇപ്പി മലത്തമ്പിരാന്‍ നല്‍കുന്നത് കൈനീട്ടി വാങ്ങാനല്ലാതെ സാധാരണക്കാരന് മറ്റെന്തു ചെയ്യാന്‍ കഴിയും!
(തുടരും)