- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- മരം കോച്ചിഞ്ച കുളിരിലി (കാടുന മൂപ്പെ കരിന്തണ്ടെ 14)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
മഞ്ഞുകാലം പിറന്നാല്‍ ചില സമയങ്ങളില്‍ കോട മൂടി കാടിനകത്ത് ഒന്നും കാണാന്‍ കഴിയാതെയാവും. അത്തരം സമയങ്ങളില്‍ തൊട്ടു മുമ്പിലൊരു വന്യമൃഗം വന്നാലും തിരിച്ചറിയണമെന്നില്ല. അതുകൊണ്ട് തന്നെ മഞ്ഞുകാലമെന്ന് പറയുന്നത് പണിയരെ സംബന്ധിച്ചിടത്തോളം കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരവസ്ഥയായിരിക്കും. ആടുമാടുകളെ പുറത്തിറക്കാനും വിശ്വസിച്ചെവിടെയെങ്കിലും കൊണ്ടുപോയി മേയ്ക്കാനും അക്കാലങ്ങളില്‍ വലിയ ബുദ്ധിമുട്ടാണ്. കരുമത്തിലെ മിക്ക വീടുകളിലും ആടുകളും കോഴിയുമൊക്കെയുണ്ട്. ചിലര്‍ക്ക് പശുവും കാളയുമുണ്ട്. ജന്മിയുടെ പണി കഴിഞ്ഞ് വേണം അവയ്ക്ക് പുല്ല് വെട്ടിക്കൊണ്ടുവരുവാന്‍. മിക്ക കുടിലില്‍ നിന്നും സ്ത്രീകളാണ് പുല്ലു വെട്ടാന്‍ പോകുന്നത്. കരിന്തണ്ടന് നാലഞ്ച് ആടുകളുണ്ട്. അവിടെ പിന്നെ പുല്ല് കൊണ്ടുവരുവാന്‍ പെണ്ണുങ്ങളൊന്നുമില്ലല്ലോ. അയാള്‍ പലപ്പോഴും വൈകീട്ടാണ് പുല്ലു പറിയ്ക്കാന്‍ പോകുന്നത്. പോകുമ്പോള്‍ രണ്ടോ മൂന്നോ ദിവസത്തേയ്ക്കുള്ളത് കൊണ്ടുവരും. ഊരില്‍ കല്യാണമോ മരണമോ മറ്റ് അടിയന്തിരങ്ങളോ ഉണ്ടാവുമ്പോള്‍ വെളുമ്പി ചെറിയമ്മയാണ് ആടുകളെ പരിപാലിക്കാറുള്ളത്. ഇടയ്ക്ക് വെളുക്കനും വന്ന് കാര്യങ്ങളന്വേഷിക്കാറുണ്ട്. അങ്ങനെ രണ്ടാളുടെ സഹായമുള്ളതുകൊണ്ടാണ് അയാള്‍ അവയെ വളര്‍ത്തുന്നതു തന്നെ എന്ന് പറയാം. അന്ന് പുല്ലു തേടി പുറത്തേയ്ക്കിറങ്ങാന്‍ നില്‍ക്കുമ്പോഴാണ് പാറ്റ ഒരു കെട്ടു പുല്ലുമായി അങ്ങോട്ട് കയറി വന്നത്. ‘ഇതെന്താ പാറ്റേ ഇന്ന് പുല്ലൊക്കെയായിട്ട്?’
‘അച്ഛന്‍ പറഞ്ഞിരുന്നു. കല്യാണ നിശ്ചയം കഴിഞ്ഞതല്ലേ. ഇനി ഇവിടെ വേണ്ട കാര്യങ്ങളൊക്കെ കണ്ടറിഞ്ഞ് ചെയ്യണം എന്ന്. അതുകേട്ടപ്പോള്‍ ആടുകളുടെ കാര്യമാണ് ആദ്യം ഓര്‍മ്മിച്ചത്. ഈ തണുപ്പത്ത് ഇനി ഇങ്ങള് പുല്ലിന് പോവണ്ടല്ലോ എന്നു കരുതി ഞാന്‍ തന്നെ കാടുകയറിയതാ. കോട നല്ലവണ്ണമുണ്ടായിരുന്നതുകൊണ്ട് കണ്ണില്‍ കുത്തിയാല്‍ കാണില്ല. പിന്നെ പുല്ലരിഞ്ഞ് നില്‍ക്കുമ്പോള്‍ കു റച്ച് മുന്നില്‍ നിന്ന് രണ്ട് മൂന്ന് പേരുടെ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. ശരിക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല. അവരെന്തോ രഹസ്യം പറയുന്നതുപോലെ അടക്കിപ്പിടിച്ചാണ് സംസാരിച്ചിരുന്നത്. ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്നാലും ശബ്ദം കേട്ടിട്ട് ഒരു സംശയം – സംശയം മാത്രമാണ് – അതിലൊരാള്‍ ചാമനാണോ എന്ന്. അവന്റെ വീട്ടില്‍ ചോദിച്ചപ്പോള്‍ അറിഞ്ഞത് അവന്‍ ഒരാഴ്ചയായിട്ടിവിടെയില്ലെന്നാണ്. പിന്നെ അവന്റെ ശബ്ദം എങ്ങനെ കേള്‍ക്കാനാ- പക്ഷെ എനിക്ക് അവന്‍ തന്നെയാണോ എന്ന് വല്ലാതെ സംശയമുണ്ട്. മറ്റുള്ളവരൊന്നും ഊരിലുള്ളവരല്ല. അവരുടെ ഭാഷയും വേറെ തന്നെ. അവനാണോ എന്നറിയാന്‍ കുറേ ഞാന്‍ ശ്രമിച്ചു. പക്ഷെ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല’. ‘പനമരത്തേക്കെന്ന് പറഞ്ഞു പോയിട്ട് അവനെന്താ കാട്ടില് കാര്യം – നിനക്ക് തോന്നീതാവും’. കരിന്തണ്ടന്‍ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. ‘ആയിരിയ്ക്കും – ഉറപ്പില്ലാന്ന് ഞാന്‍ ആദ്യമേ പറഞ്ഞതാണല്ലോ. എന്നാലും അവനെന്തെങ്കിലും ചുറ്റിക്കളിയുണ്ടോ എന്ന് ഒന്നന്വേഷി ക്കുന്നത് നല്ലതാ – ങാ – നേരം വൈകി. ഞാന്‍ കുടീല് പോട്ടേ’. പാറ്റ തിരക്കുപിടിച്ചു നടന്നു. പാറ്റയെ സമാധാനിപ്പിച്ചെങ്കിലും അയാളുടെ ഉള്ളിലും ചാമനെക്കുറിച്ചുള്ള സംശയങ്ങള്‍ പെരുകുകയായിരുന്നു. എല്ലാം കുറച്ച് ദൂരെ ഇരുന്നാണെങ്കിലും വെളുമ്പി കേള്‍ക്കുന്നുണ്ടായിരുന്നു. പാറ്റ പോയ ഉടനെ വെളുമ്പി കരിന്തണ്ടന്റെ മുമ്പിലേക്ക് വന്നു. തണുപ്പു കാലമല്ലേ – സമയം സന്ധ്യയാവാറാവുകയും ചെയ്തു അതുകൊണ്ടു തന്നെ തലേദിവസം കൊണ്ടു വച്ച വാറ്റുചാരായം കുറച്ച് അവര്‍ കഴിച്ചു കഴിഞ്ഞിരുന്നു. സാധാരണ കഴിച്ചു കഴിഞ്ഞാല്‍ അവള്‍ നേരിട്ട് കരിന്തണ്ടന്റെ മുമ്പില്‍ ചെല്ലാറില്ല. വേറൊന്നുമല്ല എന്തെങ്കിലും അവനിഷ്ടപ്പെടാത്ത അബദ്ധം പറഞ്ഞാലോ എന്ന ഒരു പേടി വെളുമ്പിക്കുണ്ടായിരുന്നു. എന്നാല്‍ പാറ്റ പറഞ്ഞത് കേട്ടപ്പോള്‍ അവള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ‘കരിന്തണ്ടാ – ആ ചാമന്‍ ചെക്കന്‍ ഊരിനെ പറയിക്കും. അവന്‍ പനമരം, ഗണപതിവട്ടം എന്നൊക്കെ പറഞ്ഞ് ഇവിടുന്നു പോയാലും അവിടെയൊന്നുമെത്തുന്നില്ല. അവന്‍ മേലേ കാട്ടിലുണ്ടാവും. ഇന്നാളൊരിക്കല്‍ ഞാനവനെ കണ്ടതാ. അന്നും അവന്റെ കുടീലുള്ളോര് പറഞ്ഞത് ഓന്‍ പനമരത്താണെന്നാ. പക്ഷെ ഈ വെളുമ്പിക്ക് പ്രായം ഇത്തിരി ആയെന്നേയുള്ളൂ. ഈ കണ്ണുകൊണ്ട് ഒരിക്കല്‍ കണ്ടത് ആരാ എന്താ എന്ന് നിയ്ക്ക് നല്ല ഒറപ്പാ. ഓന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും.’
‘നിങ്ങള് കാട്ടിനുള്ളില്‍ വെച്ച് അവനെ കണ്ടിട്ടുണ്ടോ – അവന്‍ ഇവിടെയില്ലാ എന്ന് പറയുന്ന സമയത്ത്?’ കരിന്തണ്ടന്റെ ചോദ്യം കേട്ട് അവരൊന്നു ചിരിച്ചു. ‘ ഉണ്ടോന്ന് ചോദിച്ചാല്‍ പല പ്രാവശ്യം എന്നാണുത്തരം. അന്നൊക്കെ അവന്റെ കൂടെ ഊരിന് പുറത്തുള്ളോരും ഉണ്ടായിരുന്നു. ഊരിലെ ഒറ്റ ഒരാളേയും അവന്റെ കൂടെ ഞാന്‍ കണ്ടിട്ടില്ല. അതുമല്ല അവന്റെ കൂടെയുള്ളവരൊന്നും നമ്മുടെ ആള്‍ക്കാരായിരുന്നുമില്ല. അവരുടെ ഭാഷയില്‍ നിന്ന് എനിക്ക് അക്കാര്യം നല്ല ബോധ്യമാണ്. നമ്മടെ ആള്‍ക്കാര് പറയുന്നതും അവരു പറയുന്നതും കേട്ടാലറിയില്ലേ?’ കരിന്തണ്ടന്‍ ആലോചനയിലായി. വെളുമ്പിയമ്മ വായിലെ മുറുക്കാന്‍ നീട്ടി തുപ്പിക്കൊണ്ട് അവരുടെ കൂരയിലേക്ക് പോയി.
കുറുമ്പ്രനാട് രാജ്യത്തും കോട്ടയം രാജ്യത്തും മൂപ്പിളമ തര്‍ക്കങ്ങളുള്ള കാര്യം ജന്മി പറഞ്ഞ് കരിന്തണ്ടനറിയാം. ഹൈദരാലിയെ തടയുക എന്നതാണ് രണ്ട് രാജാക്കന്മാരുടേയും പ്രധാന ലക്ഷ്യം. അതിനു വേണ്ടി ഇംഗ്ലീഷുകാരുടെ സഹായം അവര്‍ ഒളിഞ്ഞും തെളിഞ്ഞും സ്വീകരിക്കുന്നുണ്ട് – എന്നാല്‍ കോട്ടയത്തെ ഇളമുറ തമ്പുരാന് അതിനോട് താല്‍പര്യമില്ല. രണ്ട് പേരോടും എതിരിടാമെന്ന വിശ്വാസമാണത്രെ അയാള്‍ക്ക്. ഇതിനിടയില്‍ ഇളമുറക്കാരും മൂത്തവരും വയനാടന്‍ കാടു വഴി എന്തൊക്കെയോ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ജന്മി പറഞ്ഞത്. മൂത്തവരുടെ അഭിപ്രായം കാട്ടിനുള്ളില്‍ ഒളിത്താവളങ്ങളുണ്ടാക്കി ഹൈദരലിയുടെ പടയോട്ടത്തെ തടുക്കലാണ്. ഇളയ തമ്പുരാന്റെ ലക്ഷ്യവും മാര്‍ഗ്ഗവുമൊന്നുമാര്‍ക്കുമറിയില്ല. ചാമന്‍ തമ്പുരാക്കന്മാര്‍ക്ക് വേണ്ടിയെന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അത് ഊരിനെ മറച്ചുവെക്കേണ്ടതില്ല. ഇനി ഊരില്‍ അറിയിച്ചില്ലെങ്കിലും ജന്മിയെ അറിയിക്കാം. മേല്‍ക്കാടിനടുത്ത് നിന്നാണ് ശബ്ദം കേട്ടതെന്നാണ് പാറ്റ പറഞ്ഞത്. വെളുമ്പിയമ്മയും പറഞ്ഞത് വെച്ചു നോക്കുമ്പോള്‍ അവിടെ തന്നെയാവാം അവരുടെ ആവാസ കേന്ദ്രം. പൂക്കോട് താമസിക്കുന്ന പണിയരാണെങ്കിലും മൂട്ടില്‍ ഭാഗത്ത് താമസിക്കുന്ന പണിയരാണെങ്കിലും ചിപ്പിലിത്തോട്ടുകാരാണെങ്കിലും മേക്കാട്ടിലേയ്ക്ക് പോവില്ല. അല്ലെങ്കില്‍ തന്നെ വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള സ്ഥലം ഓരോ വിഭാഗത്തിനും ഇഷ്ടം പോലെയുണ്ട്. അപ്പോള്‍ അവിടെ കയറിയിരിക്കുന്നവര്‍ എന്തോ തീരുമാനിച്ചു വന്നതാണ്. എന്തായാലും അത് മനസ്സിലാക്കണം. അതറിയാതെ മൂപ്പന്‍ എന്ന് പറഞ്ഞിവിടെയിരിക്കുന്നതില്‍ കാര്യമെന്ത്. കരിന്തണ്ടന്‍ ഒരു കാര്യം തീരുമാനിച്ചു നാളെ രാവിലെ മേല്‍ക്കാട്ടിലേക്ക് പോകണം. ആരേയും കൂട്ടിന് വിളിക്കണ്ട. ഒറ്റക്കുള്ള ഒരു യാത്ര അതായിരിക്കും നല്ലത്. കരിന്തണ്ടന്‍ കാര്യങ്ങളൊക്കെ തീരുമാനിച്ച് മുനീച്ചരന്റെ തറയില്‍ വിളക്കും വച്ച് ഉമ്മറക്കോലായിരിക്കുമ്പോഴാണ് ജന്മിയുടെ കാര്യസ്ഥന്‍ വന്നത്. ‘ഉടന്‍ അത്രേടം ഒന്നുചെല്ലാന്‍ പറഞ്ഞു’ എന്നു കേട്ടതും കരിന്തണ്ടന്‍ അദ്ദേഹത്തിന്റെ കൂടെ തന്നെ പുറത്തിറങ്ങി. എന്തെങ്കിലും ഒരു കാര്യമില്ലാതെ ജന്മി ആളെ വിട്ട് വിളിപ്പിക്കാറില്ല. എന്തോ അത്യാവശ്യമുണ്ടാകും എന്നയാള്‍ക്കു തോന്നി.
സന്ധ്യ മയങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും കോട ശക്തമായിരുന്നതുകൊണ്ട് ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല. തൊട്ടു മുമ്പില്‍ നടക്കുന്ന കാര്യസ്ഥനെപ്പോലും. കുത്തിക്കയറുന്ന തണുപ്പില്‍ ഒറ്റ മുണ്ട് മാത്രമായിരുന്നു കരിന്തണ്ടന്‍ ധരിച്ചിരുന്നത്. കാര്യസ്ഥന്‍ നല്ലൊരു പുതപ്പൊക്കെ തോളിലിട്ടിരുന്നു. വിചാരിച്ച വേഗതയില്‍ അവര്‍ക്കെത്താന്‍ കഴിയില്ലെന്ന് രണ്ട് പേര്‍ക്കുമറിയാം. എങ്കിലും അവരുടെ നടത്തത്തിനു വേഗത കൂടുതല്‍ തന്നെയായിരുന്നു.
ജന്മി കരിന്തണ്ടനെ കാത്തിരിക്കുകയായിരുന്നു. അയാളെ കണ്ടതും ജന്മി വല്ലാത്ത സങ്കടത്തോടെ പറഞ്ഞു. ‘കരിന്തണ്ടാ ആകെ കുഴപ്പമായി. ഹൈദരലിയുടെ പടയോട്ടം തുടങ്ങിയത്രെ. ഇപ്രാവശ്യവും അവര്‍ പേര്യ ചുരം വഴിയാണ് വരുന്നത്. കാട്ടില്‍ പല വഴിക്കുമിറങ്ങി ചുറ്റുഭാഗമുള്ള ജന്മിമാരുടെ വീടുകള്‍ കൊള്ളയടിക്കുമെന്നാണ് അറിവ്. നാടുവാഴിയാണ് വിവരം ഇവിടെ അറിയിച്ചത്. കോട്ടയം രാജാവിനെ ഇംഗ്ലീഷുകാര്‍ വിവരം അറിയിച്ചിരിക്കുന്നു. ഓരോ ജന്മിമാരോടും അവരവരുടെ സ്വത്തും മുതലും സംരക്ഷിക്കാന്‍ ഏര്‍പ്പാടുണ്ടാക്കണമെന്നാണ് നാടുവാഴിയുടെ കല്പന. സൈന്യം മുഴുവന്‍ പടയോട്ടം തടയാന്‍ വേണ്ടിയിറങ്ങും. അത് സുല്‍ത്താന്‍ മുന്‍കൂട്ടി കണ്ടാല്‍ പോകുന്ന വഴിയിലുള്ള ജന്മിമാരുടെ വീടൊക്കെ ആന കരിമ്പിന്‍ കാട്ടില്‍ കേറിയ പോലെയാകും. ഞാന്‍ നിന്നെ തിടുക്കപ്പെട്ട് വിളിപ്പിച്ചതിന് കാരണം നീയവിടെ പഠിപ്പിക്കുന്ന കുട്ടികളില്‍ കുറച്ചുപേരെ കുറച്ച് ദിവസം ഈ വീട്ടിന് കാവലാക്കണം. അവര്‍ക്ക് വല്ലി അളന്ന് നല്‍കാം – കൂടുതലെന്തെങ്കിലും വേണമെങ്കില്‍ അതും – അവരെ ഇവിടെ നിര്‍ത്താമെന്ന് ഒരു വാക്ക് കരിന്തണ്ടന്‍ തരണം. വാര്‍ത്ത കേട്ടിട്ട് ന്റെ സ്വസ്ഥത പോയീന്ന് പറഞ്ഞാല്‍ മതീല്ലോ.’ ജന്മിയുടെ ഭയം നിറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ കരിന്തണ്ടന് ചിരിയാണ് വന്നത്. അയാള്‍ ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു. ‘തമ്പിരാന്‍, എന്തിനാ ഇത്ര പേടിയ്ക്കണത്? അവര്‍ ഒരിക്കലും ഇങ്ങോട്ടെത്തില്ല. കാട്ടിലൂടെ അവരിറങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി ഇറങ്ങിയാല്‍ അവര്‍ ഇവിടെയെന്നല്ല എവിടെയും എത്തില്ല. ഒന്നുകില്‍ വല്ല പുലിയുടെയോ ആനയുടേയോ മുമ്പില്‍ അവര്‍ അവസാനിക്കും. ഈ വാര്‍ത്ത തന്നെ തെറ്റായിരിക്കണം. ഇംഗ്ലീഷുകാര് ബുദ്ധിയുള്ളവരാണ്, അവര് ഇങ്ങനെ പറയണമെങ്കില്‍ കാടിനെ കുറിച്ച് അവര്‍ക്കൊന്നുമറിയില്ലെന്നാണര്‍ത്ഥം. പിന്നെ ഹൈദരലി ഒരു പട നയിക്കുമ്പോള്‍ അയാള്‍ മുന്‍കൂട്ടി കണ്ട കേന്ദ്രങ്ങളാവും ആക്രമിക്കുന്നത്. പേര്യ ചുരം വഴി വരുന്നവര്‍ എങ്ങനെയാണ് ഇവിടെയെത്തുന്നത്. തമ്പിരാനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. സത്യാവസ്ഥ അറിയാന്‍ നോക്കണം. പിന്നെ നമ്മുടെ കുട്ടികള്‍ കുറച്ച് ദിവസം രാവും പകലുമിവിടെയുണ്ടാവും. അതിനെ കുറിച്ച് പേടിക്കേണ്ട.’ കരിന്തണ്ടന്‍ പറഞ്ഞതാണ് കാര്യമെന്ന് ജന്മിക്കു മനസ്സിലാകാഞ്ഞിട്ടല്ല. എന്നാലും അപകടങ്ങള്‍ക്ക് വരാന്‍ സമയവും കാലവുമൊന്നുമില്ലോ. കഷ്ടകാലത്തിന് അവരെങ്ങാനും വന്നാലോ ഉള്ളതെല്ലാം കൊണ്ടുപോയാലോ എന്ന പേടിയായിരുന്നു ജന്മിക്ക്. കുറച്ചുനേരം രണ്ട് പേരും മൗനത്തിലായിരുന്നു. ജന്മി ഒന്നു ശാന്തനായി എന്ന് തോന്നിയപ്പോള്‍ കരിന്തണ്ടന്‍ ചോദിച്ചു. ‘അല്ല നാടുവാഴി അറിയിച്ചിട്ടു തന്നെയാണോ തമ്പിരാന്‍ ഇത്ര പേടിക്കുന്നത്. അതല്ല നാടുവാഴിയുടെ പേരില്‍ ആരെങ്കിലും തമ്പിരാനെ പേടിപ്പിക്കാന്‍ വേണ്ടി അറിയിച്ചതാണോ? – തമ്പിരാന് കിട്ടിയ സന്ദേശം സത്യമാണോ എന്ന് ആദ്യം ഉറപ്പിക്കണം. നാടുവാഴിയുടെ അടുത്തേക്ക് ഇപ്പോള്‍ തന്നെ ഒരാളെ പറഞ്ഞയക്കണം.’ വെപ്രാളമൊക്കെ തീര്‍ന്നപ്പോഴാണ് ഏത് വഴിയ്ക്കുവന്നാലും സുല്‍ത്താന്റെ സൈന്യത്തിന് ഇങ്ങോട്ടെത്താന്‍ കഴിയില്ലെന്ന ഒരാത്മവിശ്വാസം തമ്പുരാനുണ്ടായത്. കാടിറങ്ങി സൈന്യം വന്നാല്‍ വഴി തെറ്റി വല്ല ആനയുടെ യോ കടുവയുടേയോ മുമ്പില്‍ അതവസാനിക്കും.
കാടും കടലും ഒരുപോലെയാണ്. ലക്ഷ്യം കൃത്യമായി നിര്‍വചിച്ച് നടക്കാന്‍ കഴിയാത്തവര്‍ ഉദ്ദേശിക്കാത്ത മറ്റേതെങ്കിലും ഇടത്തായിരിക്കും ആയുസ്സുണ്ടെങ്കില്‍ എത്തിച്ചേരുക. ആയുസ്സുണ്ടെങ്കില്‍ മാത്രം. കാട്ടിലാണെങ്കിലും കടലിലാണെങ്കിലും മനുഷ്യരെ തിന്നു തീര്‍ക്കാന്‍ പാകത്തിലുള്ളവര്‍ ഏറെയുണ്ടല്ലോ. ഇതൊക്കെ ഏത് സൈന്യത്തിനും അറിയാം. അവരൊന്നും തന്നെ അത്തരത്തിലൊരു പരിശ്രമം നടത്തില്ല – ആലോചിച്ചപ്പോള്‍ ജന്മിക്കും തോന്നി ഈ സന്ദേശം ആരോ തന്നെ ഭയപ്പെടുത്താന്‍ വേണ്ടി മാത്രം നാടുവാഴിയുടെ പേരില്‍ കൊടുത്തതായിരിക്കില്ലേ. ജന്മി പിന്നെ ഒന്നും ആലോചിക്കാതെ കാര്യസ്ഥനോട് പറഞ്ഞു. ‘നാടുവാഴിയെ കണ്ട് നേരിട്ട് കാര്യങ്ങളന്വേഷിക്കണം. ഇന്നിപ്പോള്‍ രാത്രിയായി. നാളെ ഏഴര പുലരുമ്പോള്‍ തന്നെ പുറപ്പെട്ടു കൊള്ളുക.’ കാര്യസ്ഥന്‍ തല കുലുക്കി സമ്മതമറിയിച്ചു.
വെളുമ്പിയും പാറ്റയും ഒരു സംഘത്തെ കാട്ടിനുള്ളില്‍ കണ്ടതാണല്ലോ. അവരുടെ വല്ല ചതിയും ഈ സന്ദേശത്തിന് പിറകിലുണ്ടാവുമോ എന്ന് കരിന്തണ്ടന്‍ സംശയിക്കാതെ ഇരുന്നില്ല. എന്തായാലും ജന്മി പറഞ്ഞതല്ലേ കുറച്ചു ദിവസം ആ കുടുംബത്തിന് സംരക്ഷണം നല്‍കണം. ആ കുടുംബമുണ്ടായതുകൊണ്ടാണ് പണിയ കുടിലുകളില്‍ തീപുകയുന്നത്. ആശ്രിതരെ അറിഞ്ഞു സഹായിക്കുന്ന ജന്മിയാണ് ഉണ്ണിത്താന്‍ തമ്പുരാന്‍. അദ്ദേഹത്തിനും കുടുംബത്തിനും മനസ്സമാധാനം നഷ്ടപ്പെടുവാന്‍ പാടില്ല. തങ്ങളുണ്ടായിരിക്കുമ്പോള്‍ ജന്മിക്കും കുടുംബത്തിനും ഒന്നും സംഭവിക്കാനും പാടില്ല. അത് ഊരിന്റെ കൂടി ആവശ്യമാണ്. അതിന് വേണ്ടി എന്തൊക്കെ ചെയ്യാമെന്ന ചിന്തയുമായി കരിന്തണ്ടന്‍ തിരിച്ചു നടന്നു.
(തുടരും)