- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- ചമാതാന കാണി (കാടുന മൂപ്പെ കരിന്തണ്ടെ 13)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
പണിയരുടെ ഇടയില്‍ തിരണ്ടു കല്യാണം വലിയ ഒരാഘോഷമാണ്. വിവരമറിഞ്ഞാല്‍ ഉടന്‍ ചെമ്മിയും ഭാര്യയും ആ വീട്ടിലെത്തി പെണ്ണിനെ കുളിപ്പിച്ചിരുത്തണം. പിന്നെ കോയ്മയും കാരാമയും വന്നാല്‍ എല്ലാവരും കൂടി കല്യാണം നടത്താന്‍ ഒരു ദിവസം നിശ്ചയിക്കണം. പിറ്റേ ദിവസം തന്നെ രക്ഷിതാക്കള്‍ കുടുംബക്കാരെ മുഴുവന്‍ വിവരമറിയിക്കണം. കല്യാണത്തിന്റെ തലേ ദിവസം നേരം വെളുക്കുന്നതുവരെ തുടികൊട്ടി, പാട്ട് പാടിക്കളിയാണ്. പുലര്‍ച്ചയ്ക്ക് കുട്ടിയ്ക്ക് പുട്ടു തീറ്റിയ്ക്കുക എന്ന ഒരു ചടങ്ങുണ്ട്. അരിമാവു കൊണ്ട് ഉണ്ടാക്കുന്ന ഒരു പ്രത്യേക വിഭവമാണത്. അത് വലിയ പാത്രത്തില്‍ കുട്ടിയുടെ മുമ്പില്‍ കൊണ്ടു വെച്ച് സ്ഥാനികളും കാരണവര്‍മാരും ബന്ധുക്കളും അത് അവരെ കഴിപ്പിക്കുന്ന രീതിയില്‍ ആംഗ്യം കാണിയ്ക്കും. സന്ധ്യയോടെ തുടിയുടെ അകമ്പടിയോടെ ഒരു ഘോഷയാത്ര പോലെ തിരണ്ട പെണ്ണിനെ കുളിപ്പിക്കാന്‍ കൊണ്ടുപോകും. തിരിച്ചു വരുമ്പോള്‍ ഒരു കുടം വെള്ളവും തലയിലേന്തിയാണ് അവള്‍ വരേണ്ടത്. പിന്നെ കോലായില്‍ ഒരു പായ വിരിച്ച് അവളെ ഇരുത്തും. അവള്‍ക്കു മുമ്പില്‍ വെറ്റില നിറച്ചു വെച്ച ഒരു താമ്പാളം ഉണ്ടാകും. ഓരോരുത്തരും വന്ന് അവള്‍ക്ക് ദക്ഷിണ കൊടുത്ത് വെറ്റില വാങ്ങണം. അത് കഴിഞ്ഞ് ഗംഭീരമായ സദ്യയായിരിക്കും. സദ്യയുണ്ട് എല്ലാരും പിരിഞ്ഞ് പോയതിന് ശേഷം ദക്ഷിണ പണം എണ്ണി തിട്ടപ്പെടുത്തി കുടുംബത്തെ ഏല്‍പ്പിക്കുന്നതുവരെ ചെമ്മി അവിടെയുണ്ടാകണം. ചിലപ്പോള്‍ അതേ വേദിയില്‍ തന്നെ പലരും അവരെ വിവാഹം കഴിക്കാന്‍ മുന്നോട്ട് വന്നെന്നിരിക്കും. അപ്പോള്‍ കുടുംബത്തിന്റേയും പെണ്ണിന്റേയും ആഗ്രഹം മനസ്സിലാക്കി ചെമ്മിയവിടെ പെരുമാറണം. കാര്യങ്ങള്‍ക്ക് ഒരു തീരുമാനമുണ്ടാക്കണം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പെണ്ണ് തിരണ്ടെന്നറിഞ്ഞാല്‍ ആ വീട്ടില്‍ ചെമ്മിയുടെ സാന്നിധ്യം തിരണ്ടുകല്യാണം കഴിയുന്നതുവരെ വേണമെന്നര്‍ത്ഥം. കരിന്തണ്ടന്‍ ചെമ്മിയാണെങ്കിലും വിവാഹിതനല്ല. അതിനാല്‍ തന്നെ മുണ്ടയെ കുളിപ്പിയ്ക്കാന്‍ കരിന്തണ്ടന്റെ കൂടെ ആരു നില്‍ക്കും? അത് ചിന്തിച്ചിട്ടായിരിക്കണം ചാമനോട് അപ്പോള്‍ തന്നെ അയാള്‍ പറഞ്ഞത് കോയ്മയും കാരാമയും ഉടന്‍ വരണം. എന്നിട്ടേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പറ്റൂ എന്ന്. അത് കേട്ട് ചാമന്‍ പാഞ്ഞത് അവരുടെ അടുത്തേയ്ക്കായിരിയ്ക്കണം. കാരണവന്‍മാരും സ്ഥാനികളും ചേര്‍ന്ന് വിവാഹം ഉറപ്പിച്ചതാണ് പാറ്റയെ. ആ നിലയ്ക്ക് ഭാര്യയുടെ സ്ഥാനത്ത് നില്ക്കാന്‍ അവള്‍ക്ക് അധികാരമില്ലേ? അത് ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനിക്കാന്‍ കഴിയൂ. ചോദിച്ചില്ലെങ്കില്‍ അത് അവരുടെ സ്ഥാനത്തിന് വിലകൊടുത്തില്ലെന്നാവും. അത് മനസ്സില്‍ വച്ചു കൊണ്ടാണ് കരിന്തണ്ടന്‍ അവരേയും കൂട്ടി എത്രയും പെട്ടെന്ന് വരണമെന്ന് ചാമനെ നിര്‍ബന്ധിച്ചത്.
ചെമ്മി തിരണ്ട വീട്ടിലെത്തിയപ്പോള്‍ ചാമനവിടെ ഉണ്ടായിരുന്നില്ല. കാരാമയെയും കോയ്മയേയും ക്ഷണിച്ച് കഴിഞ്ഞ് എത്തിയിട്ടുണ്ടാവില്ല എന്നാണ് കരിന്തണ്ടന്‍ വിചാരിച്ചത്. എന്നാലും ചെമ്മിയെ ആചാരപ്രകാരം സ്വീകരിക്കുന്ന കാര്യത്തില്‍ വീട്ടുകാര്‍ വളരെ ഉത്സാഹം കാണിച്ചു. ചെമ്മിയ്ക്ക് ഭാര്യയില്ലെങ്കില്‍ ആസ്ഥാനത്ത് അമ്മയുടെ സ്ഥാനമുള്ള ആര്‍ക്കും നില്‍ക്കാം. അത് പ്രകാരം ഇതുവരെയുള്ള തിരണ്ട് കല്യാണത്തിനൊക്കെ പെണ്ണിനെ കുളിപ്പിച്ചിരുന്നത് വെളുമ്പിയൊ കൂരവിയൊ ആയിരുന്നു. അത് സ്ഥാനികളായവര്‍ അംഗീകരിച്ചിട്ടുമുണ്ട്. ചാമന്‍ വന്നിരുന്നെങ്കില്‍ അവന്റെ അഭിപ്രായവും കൂടി ചോദിക്കാമെന്ന് കരിന്തണ്ടന്‍ വിചാരിച്ചിരുന്നു. പക്ഷെ അവനെ അവിടെയൊന്നും കണ്ടില്ല. കുറച്ച് നേരമേ കരിന്തണ്ടന് കാത്തിരിക്കേണ്ടി വന്നതൊള്ളൂ അപ്പോഴേയ്ക്കും കാരാമ വന്നു. അവര്‍ ഒന്നും രണ്ടും പറഞ്ഞിരിക്കുമ്പോള്‍ തന്നെ കോയ്മയും സ്ഥലത്തെത്തി. എന്നിട്ടും ചാമനെ കണ്ടില്ല. കരിന്തണ്ടന്‍ സ്ഥാനികളോട് ചോദിച്ചു. ‘എന്നാ കല്യാണം നടത്തേണ്ടതെന്ന് നിശ്ചയിക്കാന്‍ ചാമന്‍ വേണ്ടേ? അവന്‍ വരാതെ ഒരു തീരുമാനമെടുക്കാന്‍ കഴിയുമോ?’അത് കേട്ടുകൊണ്ട് അടുത്തു തന്നെ നിന്നിരുന്ന ചാമന്റെ അച്ഛന്‍ പറഞ്ഞു. ‘അവന്‍ വരാന്‍ വൈകുമെന്ന് പറഞ്ഞിട്ടുണ്ട്. എന്ന് തീരുമാനിച്ചാലും നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. ചാമന്‍ അതിന് വേണ്ടിയോടുകയാണ്. എന്നെ എല്ലാം പറഞ്ഞ് ഏല്‍പിച്ചിട്ടുണ്ട്’, കുളിപ്പിക്കാന്‍ ചെമ്മിയുടെ ഭാര്യ വേണമല്ലോ ഇതുവരെ ഭാര്യയില്ലാത്തതുകൊണ്ട് അമ്മയുടെ സ്ഥാനത്തുള്ളവര്‍ വന്ന് അത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കല്യാണം ഊരറിഞ്ഞ് ഉറപ്പിച്ച സ്ഥിതിക്ക് ആരു വേണം എന്ന ചെമ്മിയുടെ ചോദ്യം കാരാമയ്ക്കും കോയ്മയ്ക്കും സംശയുമുണ്ടാക്കി. ഊരില്‍ അങ്ങനെ നിശ്ചയിച്ച പെണ്ണ് ഭാര്യയുടെ സ്ഥാനത്ത് നിന്നിട്ടില്ല. എന്നാല്‍ അത് തെറ്റാണെന്ന് എവിടെയും പറഞ്ഞു കേട്ടിട്ടുമില്ല. ഇത്തരം ഒരു പ്രതിസന്ധിയില്‍ എന്ത് ചെയ്യണമെന്ന് അവര്‍ക്ക് വലിയ നിശ്ചയമുണ്ടായിരുന്നില്ല. അവരങ്ങോട്ടുമിങ്ങോട്ടും നോക്കി ഒന്നും മിണ്ടാതെയിരുന്നപ്പോള്‍ കരിന്തണ്ടന്‍ പറഞ്ഞു. ‘കട്ടു കല്യാണം നടന്നാലും ഭാര്യ ഭാര്യ തന്നെയാണ്. സമുദായം അത് അംഗീകരിച്ചതുമാണ്. ആ നിലയ്ക്ക് നാലാളറിയെ നിശ്ചയിച്ചുറപ്പിച്ച ഒരാള്‍ക്ക് ഭാര്യയുടെ സ്ഥാനം കൊടുത്താല്‍ എന്താണ് തെറ്റ്? – അവള്‍ ആ സ്ഥാനത്ത് നിന്ന് ചെയ്യട്ടെ. അതാണ് ശരി എന്നെനിക്ക് തോന്നുന്നു’ കരിന്തണ്ടന്‍ പറഞ്ഞതില്‍ തെറ്റൊന്നും കോയ്മയ്ക്കും കാരാമയ്ക്കും തോന്നിയില്ല. അവരതു സമ്മതിച്ചപ്പോള്‍ ഉടന്‍ തന്നെ പാറ്റയെ വിളിക്കാന്‍ ആളെ വിട്ടു. പാറ്റ വന്ന ശേഷമാണ് മുണ്ടയെ കുളിപ്പിച്ചത്. അന്ന് ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞ ശേഷം സ്ഥാനികള്‍ പിരിയുന്നതുവരെയും ചാമന്‍ അവിടെ എത്തിയില്ലെന്നത് കരിന്തണ്ടന്റെ ഉള്ളില്‍ ഒരു കരടു പോലെ കിടന്നു. വീട്ടില്‍ ഇത്രയും വലിയ ഒരു ചടങ്ങു നടക്കുമ്പോള്‍ എല്ലാറ്റിനും മുമ്പില്‍ നില്‍ക്കേണ്ട ആങ്ങള എങ്ങോട്ട് പോയി. എല്ലാവരേയും ക്ഷണിച്ച് വീട്ടിലെത്തിച്ചത് അയാളല്ലേ? ആ നിലയ്ക്ക് എല്ലാവരേയും സ്വീകരിയ്ക്കാന്‍ മുന്നില്‍ അയാള്‍ അവിടെ ഉണ്ടാവേണ്ടതല്ലേ? – കരിന്തണ്ടന്റെ മനസ്സില്‍ അത്തരം പല ചിന്തകളുമുണ്ടായി.
പാറ്റയെ കുടിയില്‍ കൊണ്ടാക്കുവാന്‍ വെളുക്കനൊ കരിന്തണ്ടനും പോയി. അവളെ വീട്ടിലെത്തിച്ച് പോരുമ്പോഴാണ് വെളുക്കന്‍ പറഞ്ഞത്. ‘ചാമന്‍ അവിടെ ഉണ്ടാവുകയില്ല എന്ന് ചാമന്റെ അച്ഛനറിയാം. കൃത്യമായി കാര്യങ്ങള്‍ അവിടെ അറിയിച്ചിട്ടു തന്നെയാണ് ചാമന്‍ പോകുന്നത്. അതുകൊണ്ടു തന്നെയാണ് അവനെ കാണാത്തത് കൊണ്ട് അവര്‍ക്ക് യാതൊരു ഭയമോ പരിഭ്രാന്തിയോ ഇല്ലാത്തത്. ആലോചിക്കുമ്പോള്‍ ഇതു മാത്രമല്ല, ചാമന്റെ മറ്റെല്ലാ കാര്യവും വീട്ടുകാര്‍ക്കറിയാം എന്ന് എനിക്ക് തോന്നുന്നു. അവരും എന്തൊക്കെയൊ മറച്ചു പിടിയ്ക്കുന്നുണ്ട്.’ വെളുക്കന്‍ പറഞ്ഞത് ശരിയാണെന്ന് കരിന്തണ്ടന് തോന്നിയെങ്കിലും അതിന് ഒരു മറുപടിയും അയാള്‍ പറഞ്ഞില്ല.
അവര്‍ കരിന്തണ്ടന്റെ കുടിയിലെത്തുമ്പോള്‍ നേരം കുറച്ച് വൈകിയിരുന്നു. അവിടെ ഒരാള്‍ക്കൂട്ടം തന്നെയുണ്ട്. കോലായിയില്‍ വെളുമ്പി ചെറിയമ്മയും കൂരുവി ചെറിയമ്മയും മുറുക്കിത്തുപ്പിയിരിക്കുന്നുണ്ട്. ചുറ്റും നില്‍ക്കുന്നതൊക്കെ കളരിയിലെ വിദ്യാര്‍ത്ഥികളാണ്. ചെറിയമ്മമാരൊക്കെ ഉറങ്ങണ്ട സമയം കഴിഞ്ഞു. അവര്‍ തന്നെ കാത്തിരിക്കാന്‍ എന്താണിത്ര കാരണം എന്നാലോചിച്ചപ്പോള്‍ കരിന്തണ്ടന് വല്ലാത്ത ഒരു ഉത്കണ്ഠ ഉണ്ടായി. കരിന്തണ്ടനെ കണ്ട ഉടനെ വെളുമ്പി ചെറിയമ്മ കരയാന്‍ തുടങ്ങി. ‘മോനേ – ഇവിടെ നിന്നെ തിരഞ്ഞ് ചിലര് വന്നിരുന്നു. ഒരു സായിപ്പും രാജാവിന്റെ ആള്‍ക്കാരും.’ രാജാവിന്റെ ആള്‍ക്കാര്‍ ഒരു പണിയ കുടിയില്‍ വന്നാല്‍ അത് അയാള്‍ക്കുള്ള മരണ സമയമാണെന്ന കാര്യത്തില്‍ ഊരിലാര്‍ക്കും സംശയമില്ല. പിന്നെ സായിപ്പുമാരെ വളരെ കുറച്ചേ അവര്‍ കണ്ടിട്ടൊള്ളൂ. അവരുടെ ധാരണയില്‍ അവരേതോ അത്ഭുതമനുഷ്യരുമാണ്. ആ ബോധമുണ്ടായിരുന്നതു കൊണ്ടാണ് വെളുമ്പി കരഞ്ഞു കൊണ്ടിരിക്കുന്നത്. കരിന്തണ്ടന്ന് കാര്യമൊന്നും വേണ്ടത്ര മനസ്സിലായില്ല. അയാള്‍ കളരി പഠിക്കാന്‍ വന്ന കുട്ടികളോട് ചോദിച്ചു. അവരാണ് കാര്യം പറഞ്ഞത്. തമ്പുരാന്റെ ആളുകളേയും കൂട്ടി ഒരു സായിപ്പ് വന്നിരുന്നു. മൂപ്പനെ കൊണ്ട് അവര്‍ക്കൊരു സഹായം വേണമെന്നാണ് അവര്‍ പറഞ്ഞത്. അല്ലാതെ വെളുമ്പിയമ്മ പറയുന്നതുപോലെ അപകടമൊന്നുമില്ല. ആ ഒരു സഹായം മൂപ്പന്‍ ചെയ്താല്‍ ഊരിന് വേണ്ട എല്ലാ കാര്യങ്ങളും തമ്പുരാന്‍ ചെയ്തു കൊടുക്കുമെന്ന അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സഹായമെന്താണെന്ന് അവര്‍ ചോദിച്ചെങ്കിലും അത് മൂപ്പനോടേ പറയാന്‍ കഴിയൂ, എന്നാണവര്‍ പറഞ്ഞത്. അവരുടെ വരവില്‍ അപകടമൊന്നുമില്ല. അവര്‍ക്ക് വേണ്ടത് നമ്മുടെ സഹായമാണ്. അവര്‍ വന്ന സമയം മുതല്‍ കരയാന്‍ തുടങ്ങിയതാണ് വെളുമ്പിയമ്മ – അത് കണ്ട് കൂരവിയമ്മയും – കളരി പഠിക്കാന്‍ വന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അവര്‍ വന്നിരിക്കുന്നത് മൂപ്പനില്‍ നിന്ന് സഹായം പ്രതീക്ഷിച്ചു കൊണ്ടാണ്. അത് നമുക്ക് കിട്ടുന്ന ഒരു വലിയ സ്ഥാനമാണ്. രാജ്യം ഭരിക്കുന്നവര്‍ക്ക് ഒരു സഹായം ചെയ്യുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ലല്ലോ. കരിന്തണ്ടന് എത്ര ആലോചിച്ചിട്ടും താനവര്‍ക്ക് എന്ത് സഹായമായിരിക്കും ചെയ്യണ്ടതെന്ന കാര്യം മാത്രം മനസ്സിലായില്ല. മരണ വീട്ടില്‍ സാധാരണയുള്ള ആചാരക്കരച്ചില്‍ പോലെയാണ് ചെറിയമ്മമാരുടെ കരച്ചില്‍ കണ്ടപ്പോള്‍ അയാള്‍ക്ക് തോന്നിയത്. വന്നവരില്‍ ഒരു സായ്പ്പും കൂടി ഉണ്ടായിരുന്നു എന്ന് കേട്ടതില്‍ അയാള്‍ക്ക് കൂടുതല്‍ ചിന്തിക്കാനുമുണ്ടായിരുന്നു. വെളുക്കന്‍ മുമ്പ് പറഞ്ഞത് അയാള്‍ക്കോര്‍മ്മയുണ്ട്. ചാമന്‍ പറഞ്ഞതും അയാള്‍ മറന്നിട്ടില്ല. ഒരു കാര്യം അയാള്‍ക്കുറപ്പായി. ഊരില്‍ സായിപ്പുമാരുടെ സാന്നിദ്ധ്യമുണ്ട്. അത് നല്ലതല്ല – കാര്യങ്ങള്‍ ആരോടെങ്കിലും സംസാരിച്ച് ഒരു തീരുമാനത്തിലെത്തണമെന്ന് കരിന്തണ്ടന്‍ വിചാരിച്ചു. കാരാമയും കോയ്മയും എല്ലാം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ചാമന്‍ പറഞ്ഞത് ഇനി അത്ര നിസ്സാരമായി കാണാന്‍ കഴിയില്ല. ഊരില്‍ ഒരു സായിപ്പിന്റെ സന്ദര്‍ശനമുണ്ടായി കഴിഞ്ഞു. എല്ലാം നാളെ രാവിലെ തന്നെ ജന്മിയെ കണ്ട് പറയണം. അദ്ദേഹം പറയുന്നതിനനുസരിച്ച് ഒരു തീരുമാനമെടുക്കാമെന്നാണ് കരിന്തണ്ടന്‍ ചിന്തിച്ചത്. കളരിക്കാരായ യുവാക്കളോട് കരിന്തണ്ടന്‍ പറഞ്ഞു. ‘ഇനി ഊരിലെവിടെയെങ്കിലും ഒരു സായിപ്പിനെ കണ്ടാല്‍ അയാളെ എന്റെ മുമ്പിലെത്തിയ്ക്കണം. മാത്രമല്ല രാത്രി ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ ഊരിലിറങ്ങി നടക്കണം. ആരും ഒറ്റയ്ക്കിറങ്ങരുത്. രണ്ടോ നാലോ പേരുടെ സംഘമായി മാറി മാറി പരിശോധന വേണം. സായിപ്പന്‍മാര്‍ അവിടെ ഇവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. അത് നല്ലതിനാണോ ചീത്തയ്ക്കാണോ എന്നു നമുക്കറിയില്ല. നമ്മള്‍ എപ്പോഴും ശ്രദ്ധയോടെയിരിയ്ക്കണം. കളരിക്കാര്‍ എന്തിനും തയ്യാറായിരുന്നു. കരിന്തണ്ടന്റെ ഒരു സമ്മതം മാത്രം കിട്ടിയാല്‍ മതിയായിരുന്നു അവര്‍ക്ക്.
പിറ്റേദിവസം രാവിലെ തന്നെ കരിന്തണ്ടന്‍ പോയി ജന്മിയെ കണ്ടു. ഊരിലെ സംഭവങ്ങള്‍ മുഴുവന്‍ പറഞ്ഞു. ആ വന്നവരാരും അപകടത്തിനു വന്നവരല്ല എന്ന് ജന്മിയ്ക്കുറപ്പുണ്ടായിരുന്നു. കരിന്തണ്ടന്‍ ജന്‍മിയില്‍ നിന്ന് അടിമപ്പണം വാങ്ങിയതു കൊണ്ട് അത് മനസ്സിലാക്കി ജന്മിയുടെ സമ്മതം ചോദിച്ചിട്ടു തന്നെയാണ് അവരവിടെ വന്നിട്ടുള്ളത്. അതൊരു തെറ്റൊന്നുമല്ല. പക്ഷെ കരിന്തണ്ടന്‍ ചാമന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി വിശദീകരിച്ച് ഒന്നോര്‍മ്മിപ്പിച്ചപ്പോള്‍ ജന്മി സംശയാലുവായി മാറി. കുറേ നേരം ആലോചിച്ച ശേഷം അദ്ദേഹം പറഞ്ഞു. ‘എനിക്ക് പറയാനുള്ളത് എന്നും ഒന്നു തന്നെ. നിങ്ങളുടെ കാട് നിങ്ങള്‍ തന്നെ നോക്കണം. എന്നാല്‍ ഭരിക്കുന്നവരെ പെട്ടെന്ന് പിണക്കരുത്. അവര്‍ പറയുന്നതെന്താണ് എന്ന് കേള്‍ക്കണം അതോടൊപ്പം അവര്‍ നീയില്ലാത്ത നേരം നോക്കി അവിടെ വന്നതാണോ അതില്‍ അവര്‍ക്ക് മറ്റു ലക്ഷ്യമുണ്ടോ എല്ലാം പരിഗണിക്കണം. നീ ഊരിന്റെ മൂപ്പനാണെങ്കില്‍ ഊരിനെ കാത്ത് രക്ഷിക്കുവാനുള്ള വഴിയും നീ കണ്ടെത്തണം. ഒരു കാര്യം ഞാന്‍ പറയാം ഇപ്പോള്‍ സായിപ്പന്‍മാരെ എഴുന്നള്ളിയ്ക്കുന്നവര്‍ തന്നെ അവര്‍ക്ക് എതിരാവും. ഇളമുറത്തമ്പുരാന്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം അടിമുടി മാറും. അതുകൊണ്ട് ആലോചിച്ച് മാത്രം തീരുമാനമെടുക്കുക’ .
ഉണ്ണിത്താന്‍ അങ്ങനെയാണ്. അയാള്‍ക്ക് രാജാവാണെങ്കിലും ഹൈദരാലിയാണെങ്കിലും ഇംഗ്ലീഷുകാരാണെങ്കിലും എല്ലാവരും സ്വന്തം കാര്യം നോക്കുന്നവരാണെന്ന ഉറച്ച വിശ്വാസമായിരുന്നു. അതുകൊണ്ടു തന്നെ കരിന്തണ്ടന്‍ അയാളുടേയും ഊരിന്റേയും കാര്യം നോക്കുക – അതിലും വലിയ വിശ്വാസം ആരോടും വേണ്ട. ജന്‍മിയുടെ വാക്കുകള്‍ കരിന്തണ്ടന്‍ ശ്രദ്ധയോടെ കേട്ടിരിയ്ക്കുകയായിരുന്നു. അയാള്‍ പറഞ്ഞതില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് കരിന്തണ്ടന് മനസ്സിലായി. സായിപ്പ് വന്നത് വഴികണ്ടെത്തുവാനുള്ള സഹായം തേടിയാകും. തീരുമാനമെടുക്കേണ്ടത് ഊര് മൂപ്പന്‍ എന്ന നിലയ്ക്ക് താനാണ്. അവരിനിയും വരിക തന്നെ ചെയ്യുമെന്ന് കരിന്തണ്ടനുറപ്പിച്ചു. വരട്ടെ അപ്പോഴേക്കും ഊരിലെല്ലാവരോടും ആലോചിച്ച് തനിക്കും ഒരു തീരുമാനത്തിലെത്താമല്ലോ. ഒരു വഴി കണ്ടെത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷെ ആ വഴിയുടെ പേരില്‍ ഊരിലുള്ളവര്‍ പെരുവഴിയിലാകാതെ നോക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് കരിന്തണ്ടനറിയാമായിരുന്നു.
(തുടരും)