- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- കാകോരിയിലെ അത്ഭുതകരമായകവര്‍ച്ച (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 23)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ഭാരതത്തെ അടക്കിഭരിച്ച ബ്രിട്ടീഷുകാരുടെ പ്രതിച്ഛായക്ക് കനത്ത മങ്ങലേല്പിച്ച സംഭവമായിരുന്നു 1925 ആഗസ്റ്റ് 9 ന് ഉത്തരപ്രദേശിലെ കാകോരിയില്‍ തീവണ്ടി തടഞ്ഞിട്ടു നടന്ന കവര്‍ച്ച. ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്‌നോവിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ചങ്ങല വലിച്ചു തടഞ്ഞു നിര്‍ത്തി, യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം സര്‍ക്കാര്‍ ട്രഷറിയിലേക്കുള്ള പണം കവര്‍ന്നെടുത്തത് അധികൃതരെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ നിലവില്‍ വന്ന ശേഷം നടന്ന ഈ സംഭവത്തില്‍ ഒട്ടനവധി വിപ്ലവകാരികള്‍ പങ്കാളികളായിരുന്നുവെങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ബുദ്ധികേന്ദ്രം രാം പ്രസാദ് ബിസ്മില്‍ എന്ന എക്കാലത്തെയും സമര്‍ത്ഥനായ വിപ്ലവകാരിയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്പതോളം വിപ്ലവകാരികളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ചന്ദ്രശേഖര്‍ ആസാദിനെ ഒരു തരത്തിലും പിടിക്കാന്‍ കഴിഞ്ഞില്ല. ഒന്നര വര്‍ഷത്തെ വിചാരണയ്ക്കു ശേഷം ബിസ്മിലിനെയും രാജേന്ദ്രനാഥ ലാഹിരി, റോഷന്‍ സിങ്ങ്, അഷ്ഫാഖ് ഉള്ള എന്നിവരെയും തൂക്കിക്കൊല്ലുകയായിരുന്നു. കൊലക്കയറിനെ സമീപിക്കുമ്പോഴും പതറാതെ തന്റെ ലക്ഷ്യത്തെ കുറിച്ച് ഓര്‍മ്മിച്ച വ്യക്തിയാണ് ബിസ്മില്‍. ‘ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പതനം ഞാന്‍ ആഹിക്കുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം മരണം വരിച്ചത്.
1897 ജൂണ്‍ 11 – ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലാണ് രാം പ്രസാദ് ബിസ്മില്‍ ജനിച്ചത്. അച്ഛന്‍ മുരളീധര്‍ ജില്ലാ കോടതിയില്‍ ജീവനക്കാരനായിരുന്നു. മൂല്‍മതി എന്നായിരുന്നു അമ്മയുടെ പേര്. മകന് നല്ല സംസ്‌കാരവും വിദ്യാഭ്യാസവും നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ബിസ്മില്‍ നേടി. ആര്യസമാജവുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ചെറിയ പ്രായത്തില്‍ തന്നെ സ്വാമി ദയാനന്ദ സരസ്വതി രചിച്ച ‘സത്യാര്‍ത്ഥപ്രകാശ്’ വായിക്കാന്‍ അവസരം ലഭിച്ചു.
യോഗ, ബ്രഹ്‌മചര്യം, വായന തുടങ്ങിയവ കുട്ടിക്കാലത്തു തന്നെ രാം പ്രസാദിന്റെ ശീലമായി മാറി. വ്യായാമത്തിന് ജീവിതത്തില്‍ സുപ്രധാന സ്ഥാനം നല്‍കി. വിപ്ലവകാരിയായ ഭായി പരമാനന്ദിനെ ബ്രിട്ടീഷുകാര്‍ വധശിക്ഷക്കു വിധിച്ചിരുന്നു. അദ്ദേഹം രചിച്ച ഒരു പുസ്തകം ബിസ്മിലിനെ വളരെയധികം സ്വാധീനിക്കുകയും പരമാനന്ദിന്റെ ആരാധകനാക്കി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ വധശിക്ഷയെ കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞപ്പോള്‍ ബിസ്മില്‍ രോഷാകുലനായി, ഇതിന് ബ്രിട്ടീഷുകാരോട് പകരം വീട്ടുമെന്ന് പ്രതിജ്ഞ ചെയ്തു.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ബിസ്മില്‍, പണ്ഡിറ്റ് ജണ്ഡാലാല്‍ ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ സംഘത്തില്‍ ചേര്‍ന്നു. ജണ്ഡാലാലിന്റെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷുകാരെ രോഷം കൊള്ളിക്കുകയും അവര്‍ അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജണ്ഡാലിനെ മോചിപ്പിക്കുന്നതിനുള്ള ഒരു ദൗത്യത്തിന് പത്തൊമ്പതു വയസ്സു മാത്രമുള്ള ബിസ്മില്‍ രൂപം നല്‍കി. 15 അംഗങ്ങളോടു കൂടിയ ഒരു സംഘം രൂപീകരിക്കുകയും ചില വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കോളേജ് പഠന കാലത്താണ് ബിസ്മിലിന് അഷ്ഫാക് ഉള്ളാ എന്ന വിശ്വസ്തനായ സഹപ്രവര്‍ത്തകനെ ലഭിക്കുന്നത്.
1922 ല്‍ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിന്‍വലിച്ചശേഷം വിപ്ലവപ്രസ്ഥാനം ശക്തിപ്പെട്ടു. അംഗസംഖ്യ വര്‍ദ്ധിച്ചു. ജനങ്ങളുടെ പിന്തുണയും കൂടി. ഈ ഘട്ടത്തിലാണ് സചീന്ദ്ര നാഥ സന്യാലുമായി ചേര്‍ന്ന് രാം പ്രസാദ് ബിസ്മില്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്ക് അസോസിയേഷന്‍ രൂപീകരിക്കുന്നതും സന്യാല്‍ തയ്യാറാക്കിയ ക്രാന്തികാരി എന്ന മാനിഫെസ്റ്റോ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതും. വിപ്ലവകാരികളുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ ഭയചകിതരായി. വിപ്ലവ സംഘടനയുടെ ശക്തി വര്‍ദ്ധിച്ചെങ്കിലും തോക്കുകളും ബോംബുകളും വാങ്ങുന്നതിന് പണം കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.
ഒരിക്കല്‍ ബിസ്മില്‍ ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്‌നോവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഒരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു പണസഞ്ചിയുമായി ഗാര്‍ഡിന്റെ ബോഗിയിലേക്ക് പോകുന്നതു കണ്ടു. കൂടുതല്‍ നിരീക്ഷിക്കാനായി അദ്ദേഹം ഗാര്‍ഡിന്റെ ബോഗിയുടെ തൊട്ടടുത്ത ബോഗിയില്‍ ചെന്നിരുന്നു. ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും ഇതാവര്‍ത്തിച്ചു. പണസഞ്ചികള്‍ ഒരു ഇരുമ്പുപെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു. സുരക്ഷാ സംവിധാനമൊന്നും ഉണ്ടായിരുന്നില്ല. ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും ഉണ്ടാകുമെന്ന് ബിസ്മില്‍ കണക്കുകൂട്ടി. ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന നികുതിപ്പണം സര്‍ക്കാര്‍ ഖജനാവിലേക്ക് കുന്നുകൂട്ടുന്ന കാഴ്ച നേരില്‍ കണ്ട ബിസ്മില്‍ രോഷാകുലനായി. എങ്ങനെയെങ്കിലും ഈ പണം കൊള്ളയടിക്കണമെന്ന് തീരുമാനിച്ചു. ലഖ് നോവില്‍ വണ്ടി ഇറങ്ങിയ ഉടനെ ബിസ്മില്‍ റയില്‍വേ ടൈംടേബിള്‍ നോക്കി ട്രെയിനിന്റെ നമ്പറും സമയവുമെല്ലാം എഴുതിയെടുത്തു.
കുറച്ചു ദിവസം കഴിഞ്ഞു ചേര്‍ന്ന കാശി, കാണ്‍പൂര്‍, ലഖ്‌നോ, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിപ്ലവകാരികളുടെ സംയുക്ത യോഗത്തില്‍ ബിസ്മില്‍ തന്റെ ആശയം അവതരിപ്പിച്ചു.’സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കി പിഴിഞ്ഞെടുക്കുന്ന പണം കൊള്ളയടിക്കുകയാണെങ്കില്‍ അത് അവര്‍ക്ക് നല്ലൊരു താക്കീതാവും. മാത്രമല്ല തോക്കുകളും ബോംബുകളും വാങ്ങാനുള്ള പണം അതിലൂടെ സ്വരൂപിക്കുകയും ചെയ്യാം.’ പദ്ധതി വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും അത് ഏറ്റെടുക്കാന്‍ വിപ്ലവകാരികള്‍ തീരുമാനിച്ചു. ട്രെയിന്‍ ലഖ്‌നോവില്‍ എത്തുന്നതിന് 20 കി.മീറ്റര്‍ മുമ്പുള്ള കാകോരി സ്റ്റേഷനില്‍ തടഞ്ഞിടാനും പണം കൊള്ളയടിക്കാനും തീരുമാനിച്ചു. അതിനു വേണ്ടി സമര്‍ത്ഥരായ 10 പേരുള്ള ഒരു സംഘത്തിനു രൂപം നല്‍കി.
1925 ആഗസ്റ്റ് 9ന് അവര്‍ ഒന്നിച്ച് കാകോരി എത്തുന്നതിനു മുമ്പുള്ള ഒരു സ്റ്റേഷനില്‍ വെച്ച് ട്രയിനില്‍ കയറി. ട്രയിന്‍ കകോരി വിട്ട ഉടനെ ചങ്ങല വലിച്ചു നിര്‍ത്തിച്ചു. വിപ്ലവകാരികള്‍ ആകാശത്തേക്കു വെടിവെക്കുകയും ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ആവശ്യമില്ലാതെ ആരെയും വെടിവെക്കരുതെന്ന് ബിസ്മില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിച്ച ഒരു യാത്രക്കാരന് വെടിയേറ്റു. അയാള്‍ പിന്നീട് മരിക്കുകയും ചെയ്തു. ഗാര്‍ഡിനെ തടഞ്ഞുവെച്ച വിപ്ലവകാരികള്‍ ട്രഷറി ബോക്‌സില്‍ നിക്ഷേപിച്ച പണം മുഴുവന്‍ മൂന്നു സഞ്ചികളില്‍ നിറച്ച് അവയുമായി രക്ഷപ്പെട്ടു.
കാകോരിയിലെ തീവണ്ടി കവര്‍ച്ച സര്‍ക്കാരിനെ ഞെട്ടിച്ചു. പ്രതികള്‍ക്കുവേണ്ടി വ്യാപകമായ അന്വേഷണം നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്പതോളം പേരെ അറസ്റ്റു ചെയ്ത്, ചോദ്യം ചെയ്തു. റായ് ബറേലിയില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട ബനരാശി ലാലിനെ ചോദ്യം ചെയ്തപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അയാള്‍ എല്ലാം വെളിപ്പെടുത്തുകയും അങ്ങനെ സംഭവത്തിന്റെ ചുരുളഴിയുകയും ചെയ്തു. ചന്ദ്രശേഖര്‍ ആസാദ് ഒഴികെ എല്ലാവരും താമസിയാതെ പിടിയിലായി. ഒരു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം രാം പ്രസാദ് ബിസ്മില്‍, രോഷന്‍ സിംഗ്, അഷ്ഫാഖുള്ള ഖാന്‍, രാജേന്ദ്ര ലാഹിരി എന്നിവരെ വധശിക്ഷക്കു വിധിച്ചു. സചീന്ദ്ര നാഥ സന്യാല്‍, ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി, സചീന്ദ്രനാഥ് ബക്ഷി, ഗോവിന്ദ ചരണ്‍ കര്‍, മുകുന്ദ് ലാല്‍ എന്നിവരെ ആന്‍ഡമാനിലേക്ക് നാടു കടത്താനും മറ്റു പ്രതികളെ വ്യത്യസ്ത കാലയളവുകളില്‍ കഠിന തടവിനും ശിക്ഷിച്ചു.
1927 ഡിസംബര്‍ 19. ബിസ്മിലിനെ ഗോരഖ്പൂര്‍ ജയിലില്‍ വെച്ച് തൂക്കിക്കൊല്ലാന്‍ പോവുകയാണ്. രാവിലെ നേരത്തെ ഉണര്‍ന്ന അദ്ദേഹം കുളിച്ചു, പ്രാര്‍ത്ഥിച്ചു. കൊലമരത്തിനടുത്തേക്ക് കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ ‘വന്ദേ മാതരം’എന്നും ‘ഭാരത് മാതാ കീ ജയ്’ എന്നും ഉദ്‌ഘോഷം മുഴക്കി. അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ‘ഞാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പതനവും ഭാരതത്തിന്റെ സ്വാതന്ത്ര്യവും സ്വപ്‌നം കാണുന്നു’എന്നു മാത്രം പറഞ്ഞു. ശാന്തനായി കൊലമരത്തേക്കു സമീപിക്കുകയും പ്രാര്‍ത്ഥനയോടെ മരണം വരിക്കുകയും ചെയ്തു. ദേശസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായി രാം പ്രസാദ് ബിസ്മിലിനെ ഭാരതീയര്‍ ഇന്നും ഓര്‍മ്മിക്കുന്നു.
(തുടരും)