- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
- സനാതന ധര്‍മ്മത്തിന്റെ ശംഖൊലി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 7)
സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ ജീവിതം ഹോമിച്ച അസംഖ്യം വിപ്ലവകാരികള്‍ ഭാരതത്തിലുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തെ തോക്കും ബോംബും കൊണ്ട് വെല്ലുവിളിച്ചവര്‍. പാരതന്ത്ര്യത്തിന്റെ കൈച്ചങ്ങലകള്‍ പേറുമ്പോള്‍ രാഷ്ട്രസിരകളിലേക്ക് വിപ്ലവത്തിന്റെ അഗ്‌നി പടര്‍ത്തിയവര്‍! അവരുടെ ജീവിതം ചരിത്രത്തിന്റെ താളുകളില്‍ മങ്ങിക്കിടക്കേണ്ടതല്ല. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ച് വിപ്ലവകാരികളുടെ ജീവിതദൗത്യത്തിന്റെ ഉള്ളറകളിലൂടെ കടന്നു പോകുന്ന പരമ്പര ആരംഭിക്കുന്നു.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഏറ്റുമുട്ടാനുള്ള കരുത്ത് ഭാരതത്തിനുണ്ട് എന്നു തെളിയിച്ച ഒന്നായിരുന്നു. സമരത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയെങ്കിലും അത് ഭാരതീയരില്‍ വലിയ അളവില്‍ ദേശസ്‌നേഹവും സ്വാതന്ത്ര്യവാഞ്ഛയും ഉണര്‍ത്തി. അതേസമയം ബ്രിട്ടീഷുകാര്‍ ഭാരതത്തിന്റെ ആത്മബലത്തെ ഭയപ്പെടുന്ന ഒരു സ്ഥിതിയും സംജാതമായി. ഭാരതത്തില്‍ സ്വന്തം അധികാരം നിലനിര്‍ത്താന്‍ അവര്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ എടുത്തു.
ഇതിന്റെ ഭാഗമായാണ് ഭാരതത്തിന്റെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയില്‍ നിന്ന് ബ്രിട്ടന്‍ നേരിട്ട് ഏറ്റെടുത്ത്. 1858-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലുടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിച്ചു. ബ്രിട്ടീഷ് രാജ്ഞിയായ വിക്‌ടോറിയ ഭാരതത്തിന്റെ ഭരണാധികാരിയായി മാറി.
1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണത്തിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ അവര്‍ക്കുണ്ടായ തിക്താനുഭവങ്ങളായിരുന്നു. കലാപസമയത്ത് ജനങ്ങളുടെ രോഷത്തെ ഭയന്ന് മുഖത്ത് കരിതേച്ച് സ്ത്രീവേഷത്തില്‍ പലായനം ചെയ്ത വ്യക്തികളില്‍ പ്രമുഖനായിരുന്നു പിന്നീട് കോണ്‍ഗ്രസ് രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ എ.ഒ. ഹ്യൂം. സ്വാതന്ത്ര്യത്തിനുവേണ്ടി ജനങ്ങളുടെ ഉള്ളില്‍ കുമിഞ്ഞുകൂടുന്ന വികാരങ്ങളെ ഒരു സുരക്ഷിത മാര്‍ഗ്ഗത്തിലൂടെ തുറന്നുവിട്ടാല്‍ അത് അവരുടെ അധികാരം നിലനിര്‍ത്താന്‍ സഹായകമാകുമെന്ന് കണ്ടെത്തിയത് അദ്ദേഹമാണ്. കോണ്‍ഗ്രസ്സിന്റെ ആദ്യകാലങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ അദ്ദേഹത്തിന്റെ ഈ വീക്ഷണം ശരിയായിരുന്നു എന്നു കാണാന്‍ കഴിയും. എന്നാല്‍ കോണ്‍ഗ്രസ് തുടങ്ങുന്നതിനും 10 വര്‍ഷം മുമ്പുതന്നെ ‘ഇന്ത്യന്‍ റിപ്പബ്ലിക്ക്’ എന്ന ഒരു സ്വപ്‌നം മുന്നില്‍ വെച്ചുകൊണ്ട് ബ്രിട്ടീഷുകാരോട് പോരാടാന്‍ തയ്യാറായ വ്യക്തിയാണ് വാസുദേവ ബല്‍വന്ത് ഫട്‌കേ.
ഇംഗ്ലീഷുകാര്‍ നമ്മുടെ ഈ അനുഗൃഹീത രാജ്യത്ത് ദൈവനിയോഗം പേറിക്കൊണ്ട് അവതരിച്ചതല്ലെന്നും ആയുധത്തിന്റെയും സൈന്യത്തിന്റെയും വമ്പിച്ച ശക്തിയും കുടിലമായ രാഷ്ട്രീയ തന്ത്രങ്ങളും ഫലപ്രദമായി പ്രയോഗിച്ചാണ് അവര്‍ ഇന്ത്യ പിടിച്ചടക്കിയതെന്നും വാസുദേവ് യുക്തിപൂര്‍വ്വം സമര്‍ത്ഥിച്ചു. ”സായുധസമരമില്ലാതെ സ്വാതന്ത്ര്യമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. ഈ ആശയം പ്രചരിപ്പിക്കുക മാത്രമല്ല ബ്രിട്ടീഷുകാരോട് പോരാടാനുള്ള ഉചിതമായ മാതൃക സൃഷ്ടിച്ചുകൊണ്ട് വാസുദേവ് അനേകം യുവാക്കളെ സമരസജ്ജരാക്കുകയും ചെയ്തു. 1857നു ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറന്ന അദ്ദേഹം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി 1883ല്‍ ബലിദാനിയായി.
മഹാരാഷ്ട്രയിലെ കൊളാമ്പാജില്ലയിലെ ശിര്‍ധോണ്‍ ഗ്രാമത്തിലാണ് 1845 നവംബര്‍ 4ന് വാസുദേവ് ബല്‍വന്ത് ജനിച്ചത്. ബല്‍വന്ത് എന്നായിരുന്നു അച്ഛന്റെ പേര്. അമ്മ സരസ്വതീബായ്. സമ്പന്ന കുടുംബമായിരുന്നു. വാസുദേവിന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. പേഷ്വാഭരണകാലത്ത് കിലേദാര്‍ എന്ന പദവി വഹിച്ച ആ കുടുംബം ധീരതയ്ക്കും ഉദാരതയ്ക്കും പ്രശസ്തമായിരുന്നു.
വാസുദേവിനെ വിദ്യാഭ്യാസത്തിനുവേണ്ടി കല്യാണിലുള്ള മുത്തച്ഛന്റെ അടുത്തേക്ക് അയച്ചു. പരുക്കനും വഴക്കാളിയുമായിരുന്ന അവന് സ്‌കൂളില്‍ പോകാതിരിക്കാനായിരുന്നു ഉത്സാഹം. മറാഠി വിദ്യാലയത്തിലെ പഠിപ്പ് എങ്ങനെയൊക്കെയോ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡോ. വില്‍സന്‍സ് ഹൈസ്‌കൂളില്‍ മുത്തച്ഛന്‍ ചേര്‍ത്തു. തന്റെ മകന്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബല്‍വന്തിന് ഇഷ്ടമായിരുന്നില്ല. അവന്‍ ഇനി പഠിക്കേണ്ടെന്നും വിഠോബാ കുണ്ടപ്പ എന്നയാളുടെ കടയില്‍ ജോലിക്കു നിന്ന് പത്തുരൂപ നേടട്ടെ എന്നുമായിരുന്നു അച്ഛന്റെ നിര്‍ദ്ദേശം. വാസുദേവ് ഇതനുസരിക്കാന്‍ തയ്യാറായില്ല. ഇതോടെ അച്ഛനും മകനും എന്നന്നേക്കുമായി തെറ്റി.
അഭിമാനിയായ മകന്‍ ബോംബെക്കു പോയി. പണം നേടി പഠിക്കും എന്ന തീരുമാനത്തോടെ നാനാ ശങ്കര്‍ സേഠിന്റെ സ്‌കൂളില്‍ ചേര്‍ന്നു. ജി.ഐ.പി. റെയില്‍വേയില്‍ മാസം 20 രൂപ ശമ്പളമുള്ള ജോലിയും ലഭിച്ചു. പിന്നീട് ഗ്രാന്റ് മെഡിക്കല്‍ കോളേജില്‍ ജോലി ലഭിച്ചു. അതും ഉപേക്ഷിച്ചാണ് പൂനയിലെ ഫിനാന്‍സ് കമ്മസാറിയത്തില്‍ ജോലിക്കു ചേര്‍ന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ മിലിട്ടറി ഫിനാന്‍സ് വകുപ്പിന്റെ കീഴിലായിരുന്നു ആ സ്ഥാപനം.
പന്‍വേലിലെ ഒരു ധനാഢ്യന്റെ മകളെ വാസുദേവ് വിവാഹം കഴിച്ചു. പക്ഷെ അദ്ദേഹത്തിന്റെ 28-ാമത്തെ വയസ്സില്‍ ഭാര്യ മരിച്ചു. തുടര്‍ന്ന് രണ്ടാമതൊരു വിവാഹം കഴിച്ചെങ്കിലും സ്വസ്ഥമായ കുടുംബജീവിതം നയിക്കാനായിരുന്നില്ല അവരുടെ യോഗം. രാഷ്ട്രജീവിതം നേരിട്ട അസ്വാതന്ത്ര്യത്തിന്റെയും അപമാനത്തിന്റെയും അലയൊലികള്‍ വാസുദേവിന്റെ ഹൃദയത്തെ മഥിച്ചുതുടങ്ങിയിരുന്നു. ആദര്‍ശ ഭാരതീയ നാരീത്വത്തിന്റെ പ്രതീകമായിരുന്ന രണ്ടാം ഭാര്യ വ്യക്തിപരമായ എല്ലാ മോഹങ്ങളും ഉപേക്ഷിച്ച് കഷ്ടപ്പാടുകള്‍ നിശ്ശബ്ദം സഹിച്ചു.
അക്കാലത്ത് മഹാരാഷ്ട്രയിലെ രാഷ്ട്രീയവും മതപരവുമായ നവീകരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്ന ജസ്റ്റിസ് റാനഡെ 1872 ഡിസംബറിലും 1873 ഫെബ്രുവരിയിലും ‘സ്വദേശി വ്യാപാര’ ത്തെപ്പറ്റി ചെയ്ത രണ്ടു പ്രസംഗങ്ങള്‍ വാസുദേവിനെ സ്വാധീനിച്ചു. അതിനുമുമ്പ് 1871ല്‍ നടന്ന ഒരു സംഭവം അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ കടുത്ത എതിരാളിയാക്കി. തന്റെ ഗ്രാമത്തില്‍ അമ്മ ആസന്നമരണയായിക്കിടക്കുകയാണെന്നറിഞ്ഞ് വാസുദേവ് അവധിക്ക് അപേക്ഷിച്ചു. എന്നാല്‍, അവധി അനുവദിക്കാന്‍ അധികൃതര്‍ തയ്യറായില്ല. അനുവാദമില്ലാതെ തന്നെ നാട്ടിലേക്കു പുറപ്പെട്ടു. ചെന്നപ്പോഴേക്കും അമ്മയുടെ ശവദാഹം കഴിഞ്ഞിരുന്നു. ആ സംഭവം വാസുദേവിന്റെ മനസ്സില്‍ ആഴമേറിയ മുറിവുണ്ടാക്കി. തിരിച്ചുവന്ന് ജോലിക്കു ചേര്‍ന്നെങ്കിലും അടുത്തവര്‍ഷം അമ്മയുടെ ആണ്ടിന് അവധിക്ക് അപേക്ഷിച്ചപ്പോഴും ഇതേ അനുഭവമുണ്ടായി.
ഈ അനുഭവങ്ങള്‍ വാസുദേവിന്റെ ചിന്തയെ ഒരു പുതിയ ദിശയിലേക്കു തിരിച്ചുവിട്ടു. അമ്മയോട് മകന്‍ ചെയ്യേണ്ട കടമ നിര്‍വ്വഹിക്കാന്‍ ബ്രിട്ടീഷുകാര്‍ തന്നെ അനുവദിച്ചില്ല. ഇതുതന്നെയല്ലേ ഭാരതമാതാവിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്? നമ്മുടെയെല്ലാം അമ്മയായ ഭാരതമാതാവ്, കോടിക്കണക്കിന് ഭാരതപുത്രന്മാര്‍ ആ കടമ നിര്‍വ്വഹിക്കുമെന്നു പ്രതീക്ഷിച്ച് കഴിയുകയായിരിക്കില്ലേ? ആ കടമ നാം എത്രത്തോളം നിര്‍വഹിക്കുന്നുണ്ട്? തനിക്ക് വ്യക്തിപരമായി സംഭവിച്ചത് നമ്മുടെ അമ്മയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും സംഭവിക്കുന്നു. ഇങ്ങനെ ചിന്തിച്ചതോടെ ഭാരതമാതാവിന്റെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കണമെന്ന ദൃഢനിശ്ചയം വാസുദേവിന്റെ മനസ്സില്‍ പ്രതിഷ്ഠ നേടി.
1857 ലെ വിപ്ലവം പൂര്‍ണമായും അടിച്ചമര്‍ത്തിയശേഷം ഭാരതത്തിലുടനീളം ഭീകരവാഴ്ച അഴിച്ചുവിടുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഭാരതജനതയുടെ രക്തം വലിച്ചുകുടിക്കാന്‍ തുടങ്ങി. അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് ഇംഗ്ലണ്ടിലേക്കു കടത്തുകയും അവ ഉല്പന്നങ്ങളാക്കി മാറ്റി ഉയര്‍ന്ന വിലയ്ക്ക് ഭാരതത്തില്‍ വിറ്റഴിക്കുകയും ചെയ്തു. ഇതിലൂടെ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു.
ഭരണരംഗത്താണെങ്കില്‍ കല്‍ക്കത്തയിലെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അന്നത്തെ വലിയ തുകയായ 5000 രൂപ ശമ്പളത്തിലാണ് വെള്ളക്കാരെ അംഗങ്ങളായി നിയമിച്ചത്. 14 ജില്ലകള്‍ മാത്രമുണ്ടായിരുന്ന മുംബൈ പ്രസിഡന്‍സിയെ 21 ജില്ലകളാക്കി, സായിപ്പന്മാര്‍ക്കു വേണ്ടി ജില്ലാ കലക്ടര്‍മാരുടെയും മജിസ്‌ട്രേറ്റുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ വമ്പിച്ച ക്ഷാമം മൂലം ജനങ്ങള്‍ ചത്തൊടുങ്ങുകയായിരുന്നു. വറുതിയില്‍പ്പെട്ട ഈ ജനങ്ങള്‍ക്കു ഭക്ഷണവും ഔഷധങ്ങളും നല്‍കുന്നതിനുപകരം ബ്രിട്ടീഷ് ഭരണം അവരുടെ മേല്‍ കൂടുതല്‍ നികുതി വെച്ചു കെട്ടുകയാണ് ചെയ്തത്. അക്കാലത്ത് ഒരു സാധാരണ കൂലിപ്പണിക്കാരന് ഒന്നരയണ (9 പൈസ) കൂലി കിട്ടുമ്പോഴാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഉദ്യോഗസ്ഥപ്രഭുത്വത്തിനുവേണ്ടി ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് അതിന്റെ ഭാരം മുഴുവന്‍ പാവപ്പെട്ട ഭാരതീയരുടെ മേല്‍ അടിച്ചേല്പിച്ചത്.
വാസുദേവ് തന്റെ നാട്ടിലെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിയാന്‍ തുടങ്ങി. ഇതുതന്നെയാണോ എല്ലായിടത്തുമെന്നറിയാന്‍ മഹാരാഷ്ട്രയിലുടനീളം സഞ്ചരിച്ചു. എല്ലായിടത്തും കണ്ട ദുരിതപൂര്‍ണ്ണമായ കാഴ്ചകള്‍ അദ്ദേഹത്തിന് ഹൃദയഭേദകമായി അനുഭവപ്പെട്ടു. ഇംഗ്ലീഷ് ഭരണമാണ് ഇന്ത്യയില്‍ ആയിരക്കണക്കിനാളുകളെ പട്ടിണിക്കാരാക്കിയതെന്ന് വാസുദേവ് തന്റെ ഡയറിയില്‍ എഴുതി.
സ്വരാജ്യം നഷ്ടമായതിന്റെ മാനസികവ്യഥ, ഭൂതകാലത്തിന്റെ പുതുമ മായാത്ത ഉജ്ജ്വല സ്മരണ, ഉണര്‍ന്നെഴുന്നേല്‍ക്കാനും ചെറുത്തുനില്‍ക്കാനുമുള്ള ആര്‍ജ്ജവം, കര്‍മ്മത്തിനു പ്രചോദനം നല്‍കുന്ന സാമൂഹ്യവും മാനസികവുമായ അനുകൂല പരിതഃസ്ഥിതി ഇവയെല്ലാം ഒത്തുചേരുമ്പോഴേ ഒരു വിപ്ലവം സാദ്ധ്യമാവൂ. ഭാഗ്യവശാല്‍ വാസുദേവ് പിറന്ന മഹാരാഷ്ട്രയുടെ ഭാഗം ഇത്തരം വിപ്ലവത്തിന് അനുയോജ്യമായിരുന്നു.
1857ലെ വിപ്ലവം നടക്കുമ്പോള്‍ വാസുദേവിന് 11 വയസ്സു മാത്രമായിരുന്നു പ്രായം. എങ്കിലും ആ സമരത്തിന്റെ ഇരമ്പം അനുഭവിച്ചറിഞ്ഞ ഒട്ടേറെപ്പേര്‍ ആ പ്രദേശങ്ങളിലുണ്ടായിരുന്നു. സ്വാഭാവികമായി ആ ആവേശം വാസുദേവിനും പകര്‍ന്നുകിട്ടി. തകര്‍ന്ന മറാത്താ സാമ്രാജ്യത്തിന്റെ ഓര്‍മ്മകളും അവശിഷ്ടങ്ങളുടെ കാഴ്ചകളും അദ്ദേഹത്തിന്റെ വികാരവിക്ഷുബ്ധമായ മനസ്സില്‍ തീപ്പൊരികളായി എന്നതില്‍ അത്ഭുതമില്ല.
രാജ്യത്തിന്റെ സ്ഥിതിഗതികള്‍ പഠിച്ചപ്പോള്‍ വിശാലമായ ഒരു സംഘടനയില്ലാതെ സ്വാതന്ത്ര്യം നേടാന്‍ സാദ്ധ്യമല്ലെന്ന് വാസുദേവിനു മനസ്സിലായി. പക്ഷെ ജനങ്ങളെ ബോധവല്‍ക്കരിക്കാതെ എങ്ങനെ സംഘടന കെട്ടിപ്പടുക്കും? അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാരംഭിച്ചു. ദേശീയബോധത്തിന്റെ സിരാകേന്ദ്രമായ പൂെനയില്‍ നിന്നു പ്രചരണം ആരംഭിച്ചു. എങ്ങനെയാണ് ബ്രിട്ടീഷ് ഉരുക്കുചട്ടക്കൂട് ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും മൂലകാരണമാകുന്നതെന്ന് ജനങ്ങളോട് വിശദീകരിച്ചു. ബ്രിട്ടീഷുദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നു വിരമിക്കുമ്പോള്‍ സമ്മാനങ്ങളായി വമ്പിച്ച തുകയും മറ്റു നിധികളും ഇംഗ്ലണ്ടിലേക്കു കടത്തിയതിന്റെ വിവരങ്ങള്‍ നിരത്തിവെച്ചു. ക്രമേണ അദ്ദേഹത്തിനു ചുറ്റും ഒരു സുഹൃദ് വലയം രൂപംകൊണ്ടു.
പൂനെയിലും സമീപപ്രദേശങ്ങളിലും പ്രസംഗപര്യടനം നടത്തിയതിനു പുറമെ വാസുദേവ് പ്രസംഗങ്ങളുടെ പകര്‍പ്പുകള്‍ തയ്യാറാക്കി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. എങ്കിലും ഇംഗ്ലീഷ് വിദ്യഭ്യാസത്തിന്റെയും പരിഷ്‌ക്കാരത്തിന്റെയും പകിട്ടില്‍ മതിമയങ്ങിയ അഭ്യസ്തവിദ്യരില്‍ നിന്ന് അത്ര വലിയ പിന്തുണ ലഭിച്ചില്ല. നിരാശ ബാധിച്ച അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുപോലും ആലോചിച്ചു.
എങ്കിലും ദൈവം വാസുദേവിനെ കൈവിട്ടില്ല. പൂനെയുടെ പരിസരപ്രദേശങ്ങളില്‍ ധാരാളമായി താമസിച്ചിരുന്ന നിരക്ഷരരും പിന്നാക്കക്കാരുമായ രാമോഷി വര്‍ഗക്കാര്‍ വാസുദേവിന്റെ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. തങ്ങളെ കിടപ്പാടമില്ലാത്ത നാടോടികളാക്കിത്തീര്‍ത്ത ഇംഗ്ലീഷുകാരോട് ഈ സമുദായക്കാര്‍ക്ക് കടുത്ത പകയായിരുന്നു. മറാത്താ ഭരണകാലം വരെ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും കാവല്‍ക്കാരായിരുന്ന ഇവരെ ഇംഗ്ലീഷുകാരാണ് വഴിയാധാരമാക്കിയത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പിന്മുറക്കാരായി കരുതപ്പെടുന്ന ഇവരെ കൊള്ളക്കാരായാണ് ബ്രിട്ടീഷുകാര്‍ മുദ്രകുത്തിയത്. അവരുടെയിടയില്‍ പ്രവര്‍ത്തിച്ച് ചുരുങ്ങിയ കാലം കൊണ്ട് വാസുദേവ് ശക്തമായ ഒരു സംഘടനയുണ്ടാക്കി.
(തുടരും)