- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- പ്രധാനമന്ത്രി പദത്തില്‍ ആദ്യ സ്വയംസേവകന്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 45)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഭാരതത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി എന്നത് സ്വാതന്ത്ര്യത്തിന് മുന്‍പുമുതലുള്ള ഇടതുപക്ഷത്തിന്റെ മോഹമായിരുന്നു. ഗാന്ധിജിയെ ബോള്‍ഷെവിക് ചിന്താധാരയിലേക്കും സോവിയറ്റ് യൂണിയന്റെ പക്ഷത്തേക്കും കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ കോമിന്റേണിന്റെയും എം.എന്‍.റോയിയുടെയും ശ്രദ്ധ ജവഹര്‍ലാല്‍ നെഹ്രുവിലേക്കായി.1934 ആയപ്പോഴേക്കും നെഹ്‌റു ‘പകുതി ബ്രിട്ടീഷുകാരനും പകുതി കമ്മ്യൂണിസ്റ്റും’ ആയിക്കഴിഞ്ഞിരുന്നു എന്നാണ് സോഷ്യലിസ്റ്റ് ചിന്തകനായിരുന്ന മിനു മസാനി അഭിപ്രായപ്പെട്ടിട്ടുള്ളത്. 1923 ലെ ജയില്‍വാസം മുതല്‍ നെഹ്‌റുവിന്റെ മനോഭാവത്തില്‍ വന്ന മാറ്റമാണിത്. കടുത്ത പകര്‍ച്ചപ്പനി ബാധിച്ച് വിഷാദമഗ്‌നനായ നെഹ്‌റുവിന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിയത്രേ. ഒരു ഗാന്ധിയനില്‍ നിന്ന് റോയിസ്റ്റിലേക്ക് ആയിരുന്നു ഈ മാറ്റം.
സത്യഭക്ത രൂപീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നെഹ്‌റു ചേരുമെന്ന് ബ്രിട്ടീഷ് പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പക്ഷേ ഈ പാര്‍ട്ടിയെ കോമിന്റേണ്‍ കമ്മ്യൂണിസ്റ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നല്ലോ. ഇതിനുശേഷം ഭാര്യയുടെ ചികിത്സയ്ക്കായി യൂറോപ്പിലേക്ക് പോയ നെഹ്‌റു വായനയിലും ചിന്തയിലും മുഴുകി. ഈ യാത്രയില്‍ നെഹ്‌റു വായിച്ചിരുന്നത് സോവിയറ്റ് യൂണിയന്‍ എത്തിച്ച സാഹിത്യമായിരുന്നു. ഇതിനിടയില്‍ നാലുദിവസത്തെ റഷ്യന്‍ സന്ദര്‍ശനവും നെഹ്‌റു നടത്തി. പിതാവ് മോട്ടിലാലും ഈ യാത്രയില്‍ പങ്കുചേര്‍ന്നു. മകനെ ഭാവി പ്രധാനമന്ത്രിയാക്കുന്നതിന് സോവിയറ്റ് യൂണിയന്റെ സഹായം തേടുകയെന്ന ഉദ്ദേശ്യവും മോട്ടിലാലിന് ഉണ്ടായിരിക്കണം. ജനീവയില്‍ എത്തിയശേഷം മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നെഹ്‌റു ഇന്ത്യക്കാരും അല്ലാത്തവരുമായ കമ്മ്യൂണിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നെഹ്‌റു സാവധാനത്തില്‍ ഒരു ബോള്‍ഷെവിക്കായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. പക്ഷേ ജോസഫ് സ്റ്റാലിന്റെ അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ നെഹ്‌റു കോമിന്റേണില്‍ നിന്ന് അകലുകയായിരുന്നു. (1) ഗാന്ധിജിക്ക് ജനങ്ങളിലുണ്ടായ സ്വാധീനവും പിതാവും പുത്രനുമായ നെഹ്‌റുമാരെ മാറിച്ചിന്തിപ്പിച്ചു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭാരതത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയാകുമായിരുന്നു. കോമിന്റേണിന്റെ പിന്‍ബലത്തില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പൊളിഞ്ഞത്. പിന്നീടൊരിക്കലും അവര്‍ക്ക് ഇതിനു കഴിഞ്ഞില്ല. മാത്രമല്ല, അവര്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാതിരുന്ന ഒരു കാര്യം സംഭവിക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു സ്വയംസേവകന്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി. അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു അത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതു പാര്‍ട്ടികളും എക്കാലത്തും അധികാരത്തിന് പുറത്തു നിര്‍ത്താന്‍ ആഗ്രഹിച്ച ബിജെപിയിലൂടെയായിരുന്നു അത്. ഈ രാഷ്ട്രീയ മാറ്റം നിര്‍ണ്ണായകമായിരുന്നു.
ദേശീയതയുടെ രാഷ്ട്രീയം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
ജനതാ പാര്‍ട്ടിയിലെ ചേരിപ്പോരിന്റയും അധികാര വടംവലിയുടെയും ഇരയായി മാറിയത് അതിലെ ആര്‍എസ്എസ് ബന്ധമുള്ള അടല്‍ ബിഹാരി വാജ്‌പേയിയേയും എല്‍.കെ.അദ്വാനിയേയും പോലുള്ള നേതാക്കളായിരുന്നു. ജനതാ പാര്‍ട്ടിയിലെ കിടമത്സരം ബാഹ്യശക്തികള്‍ നന്നായി മുതലെടുത്തു. ഇങ്ങനെയാണ് ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ ‘ഇരട്ട അംഗത്വം’ എന്ന പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നത്. ജനസംഘത്തിലെ ആളുകള്‍ ഒന്നുകില്‍ ജനതാ പാര്‍ട്ടി വിടുകയോ അല്ലെങ്കില്‍ ആര്‍എസ്എസ്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയോ വേണമെന്നായിരുന്നു ആവശ്യം. ഈ വിഷയത്തില്‍ ജനസംഘം നേതാക്കള്‍ ജനതാ പാര്‍ട്ടി വിടുകയും, 1980 ല്‍ ഏകാത്മമാനവ ദര്‍ശനം ഉള്‍പ്പെടെ അഞ്ച് പ്രതിബദ്ധതകളെ അടിസ്ഥാനമാക്കി ബിജെപിക്ക് രൂപംനല്‍കുകയുമായിരുന്നു.
ഇന്ദിരാഗാന്ധി 1980 ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇതിനകം വിജയിച്ചിരുന്നു. ജനതാ പാര്‍ട്ടി പിളര്‍ന്നതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസ്സിനെതിരെ പോരാടുന്നതിനായി കോണ്‍ഗ്രസ്സിതര പാര്‍ട്ടികളെ വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ജനസംഘം ഇതിനോട് യോജിച്ചില്ല. ഇനിയൊരിക്കലും തങ്ങളുടെ സ്വത്വത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സഖ്യത്തിന്റെ ഭാഗമാവില്ലെന്ന് പാര്‍ട്ടി നിലപാട് സ്വീകരിച്ചു.
1984 ഒക്ടോബറില്‍ ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഭടന്മാര്‍ അവരെ വധിച്ചു. ഇതേത്തുടര്‍ന്ന് വ്യാപകമായ സിഖ് വിരുദ്ധ കലാപങ്ങള്‍ ഉണ്ടായി. ഹിന്ദുക്കളും സിഖുകാരും തമ്മില്‍ ശത്രുത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ ആര്‍എസ്എസ്സും ജനസംഘവും സജീവമായി ശ്രമിച്ചു. ഇന്ദിരയുടെ ചിതയിലെ തീ കെടുംമുന്‍പെ പാലമെന്റംഗം അല്ലാതിരുന്ന രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ദിരയോടുള്ള സഹതാപ തരംഗത്തില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി മാറി. ബിജെപിയുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു അത്. പാര്‍ട്ടിക്ക് ആകെ രണ്ട് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
ഇതേതുടര്‍ന്ന് ബിജെപിയില്‍ ഒരു വിമര്‍ശനാത്മക വിലയിരുത്തല്‍ നടന്നു. കൃഷ്ണലാല്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചു. ‘ഏകാത്മ മാനവദര്‍ശനം’ വീണ്ടും പാര്‍ട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രമായി പ്രഖ്യാപിക്കണമെന്ന് ഈ സമിതി ശുപാര്‍ശ ചെയ്തു. അതിന്റെ ഫലമായി 1985 ഒക്ടോബറില്‍ ഗാന്ധിനഗറില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇത് പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ബിജെപിയെ ഒരു കേഡര്‍ അധിഷ്ഠിത സംഘടനയാക്കാനുള്ള തീരുമാനവും കൈക്കൊണ്ടു. 1986 ല്‍ എല്‍.കെ.അദ്വാനി പാര്‍ട്ടി അധ്യക്ഷനായത് ബിജെപിയുടെ ചരിത്രത്തിലെ വഴിത്തിരിവായി.
രാജീവ് ഗാന്ധി ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന പ്രതിച്ഛായയോടെ വളരെ ജനപ്രിയനായി മാറുകയായിരുന്നു. ബിജെപി രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ടതായി തോന്നിയെങ്കിലും, അത് യാഥാര്‍ഥ്യമായിരുന്നില്ല. 1987 ല്‍ രാജീവും മറ്റു പലരും ആരോപണവിധേയരായ ബോഫോഴ്‌സ് അഴിമതി പുറത്തുവന്നു. ഈ പ്രശ്‌നത്തില്‍ മുതിര്‍ന്ന മന്ത്രി വി.പി. സിംഗ് കലാപമുയര്‍ത്തി. രാജീവിന്റെ ‘മിസ്റ്റര്‍ ക്ലീന്‍’ പ്രതിച്ഛായ തകര്‍ന്നടിഞ്ഞു.
ഷബാനോ കേസും അയോധ്യ പ്രശ്‌നവും
ജനപിന്തുണയില്‍ കുറവ് വന്നത് തിരിച്ചറിഞ്ഞ് മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മൊഴിചൊല്ലപ്പെട്ട മധ്യപ്രദേശുകാരിയായ ഷബാനോ ബീഗം എന്ന മുസ്ലിം സ്ത്രീക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള കേസിലെ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ മുസ്ലിം മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തി. ഇതിനെതിരെ ബിജെപി ജനകീയ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും, രാജ്യത്ത് പൊതുസിവില്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ രാജിയും ഇടക്കാല തിരഞ്ഞെടുപ്പും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രാജ്യത്തുടനീളം സത്യഗ്രഹങ്ങള്‍ നടത്തി. എല്‍.കെ. അദ്വാനി വീണ്ടും പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1988 ആഗസ്റ്റില്‍ നാഷണല്‍ ഫ്രണ്ട് രൂപീകരിക്കപ്പെട്ടു. എന്‍.ടി. രാമറാവു പ്രസിഡന്റും വി.പി. സിംഗ് കണ്‍വീനറുമായി. ഇതായിരുന്നു ജനതാദളിന്റെ പിറവി.

ബിജെപിയും ശിവസേനയും തമ്മില്‍ സഖ്യം രൂപീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നു. രാജീവ് ഗാന്ധി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. 1984 ല്‍ രണ്ട് സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന ബിജെപി 86 സീറ്റാക്കി ഉയര്‍ത്തി. ‘എല്ലാവര്‍ക്കും നീതി, ആരെയും പ്രീണിപ്പിക്കില്ല’ എന്ന ബിജെപിയുടെ മുദ്രാവാക്യവും വിജയത്തില്‍ വലിയ പങ്ക് വഹിച്ചു. എല്‍.കെ.അദ്വാനി ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1989 ജൂണില്‍ ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ നടന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ശ്രീരാമ ജന്മഭൂമി പ്രസ്ഥാനത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. അത് സാംസ്‌കാരിക ദേശീയതയുടെ ഒരു ജ്വലിക്കുന്ന വിഷയമായിരുന്നു. കപട മതേതരത്വവും എല്ലാ മതങ്ങളോടും തുല്യമായ ആദരവ് പുലര്‍ത്തുന്ന യഥാര്‍ത്ഥ സമീപനവും തമ്മിലുള്ള പോരാട്ടമായിരുന്നു അത്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷിക ദിനത്തില്‍ (സപ്തംബര്‍ 25) സോമനാഥില്‍ നിന്ന് അദ്വാനിയുടെ സീതാരാമ രഥയാത്ര ആരംഭിച്ചു. അയോധ്യയിലെത്തി കാര്‍സേവയില്‍ പങ്കെടുക്കുക എന്നതായിരുന്നു ലക്ഷ്യം. രഥയാത്രയ്ക്ക് ജനങ്ങളില്‍ നിന്ന് അഭൂതപൂര്‍വമായ പിന്തുണ ലഭിച്ചു.
എന്നാല്‍ ബിഹാറിലെ സമസ്തിപൂരില്‍ ലാലു പ്രസാദ് യാദവിന്റെ സര്‍ക്കാര്‍ രഥയാത്ര തടയുകയും, അദ്വാനിയെ അവിടെ അഞ്ച് ആഴ്ച തടങ്കലില്‍ വയ്ക്കുകയും ചെയ്തു. പക്ഷേ എല്ലാ സര്‍ക്കാര്‍ നിരോധനങ്ങളും മറികടന്ന് അയോധ്യയില്‍ കാര്‍സേവ നടന്നു. കോണ്‍ഗ്രസ്സിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ പ്രധാനമന്ത്രിയായ ചന്ദ്രശേഖര്‍ അയോധ്യാ വിഷയം പരിഹരിക്കാന്‍ സത്യസന്ധമായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏഴ് മാസത്തിനുള്ളില്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു.
1991 ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. കപട മതേതരത്വം പരാജയപ്പെട്ടു. കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായി. തമിഴ്‌നാട്ടിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി വധിക്കപ്പെട്ടു. കോണ്‍ഗ്രസ്സിന് വീണ്ടും സഹതാപ വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ സീറ്റുകളുടെ എണ്ണം 86 ല്‍ നിന്ന് 119 ആയി ഉയര്‍ന്നു. പി.വി. നരസിംഹ റാവുവി ന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. രാമക്ഷേത്ര വിഷയം പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്തു.
1996, 1998, 1999 വര്‍ഷങ്ങളില്‍ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടന്നു. അവയിലൂടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നു. അടല്‍ ബിഹാരി വാജ്‌പേയി ആദ്യം 13 ദിവസവും പിന്നീട് 13 മാസവും അതിനുശേഷം നാലര വര്‍ഷവും പ്രധാനമന്ത്രിയായി തുടര്‍ന്നു. അത് ബിജെപിയുടെ മാത്രം ഭരണമായിരുന്നില്ല. എന്‍ഡിഎയുടെ ഭരണമായിരുന്നു. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടു.
കോണ്‍ഗ്രസ്സും ബിജെപിയും ഇരുധ്രുവ രാഷ്ട്രീയവും
ബിജെപി രൂപീകരിക്കപ്പെട്ടതിനെക്കുറിച്ചും, വാജ്‌പേയി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചും എല്‍.കെ. അദ്വാനി വിവരിക്കുന്നത് ഇങ്ങനെയാണ്: 1980 ഏപ്രില്‍ മാസത്തില്‍ ദല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളനത്തിലാണ് ബിജെപി രൂപീകരിക്കപ്പെട്ടത്. ഈ സമ്മേളനത്തിന് മുന്നോടിയായി ജനതാ പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന്റെ ഒരു യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് ജനതാ പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഭൂരിപക്ഷ തീരുമാനത്തിലൂടെ ജനസംഘത്തിലെ മുന്‍ അംഗങ്ങളെയെല്ലാം ജനതാ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇവരെല്ലാവരും ആര്‍എസ്എസ് അംഗങ്ങളുമായിരുന്നു എന്നതാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇത് ഇരട്ട അംഗത്വത്തിന് തുല്യമാണെന്നും, അതിനാല്‍ ജനസംഘാംഗങ്ങള്‍ക്ക് ജനതാ പാര്‍ട്ടിയില്‍ തുടരാനുള്ള അര്‍ഹത ഇല്ലെന്നും തീരുമാനിക്കപ്പെട്ടു.
യാദൃച്ഛികമായിരിക്കാം, 1980 ഏപ്രില്‍ 4 ദുഃഖവെള്ളി ആയിരുന്നു. ബിജെപി ഔപചാരികമായി സ്ഥാപിതമായ ഏപ്രില്‍ 6 ഈസ്റ്റര്‍ ഞായറാഴ്ചയും. ക്രൈസ്തവ വിശ്വാസമനുസരിച്ച് ഈ രണ്ട് തീയതികളും ഒരു സന്ദേശം നല്‍കുന്നതായി ഞാന്‍ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദുഃഖവെള്ളി യേശുക്രിസ്തുവിനെ ക്രൂശിച്ച ദിവസമായി വിശ്വസിക്കപ്പെടുന്നു; ഈസ്റ്റര്‍ യേശു പുനരുത്ഥാനം ചെയ്ത ദിവസവും. ബിജെപിയായി ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായ ശേഷം ഞങ്ങളുടെ പാര്‍ട്ടിക്ക് നേരിടേണ്ടിവന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു. ഇന്ദിരാഗാന്ധിയെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി വധിച്ചതിന് ഏതാനും ആഴ്ചകള്‍ക്കുശേഷമാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്.
ഈ തിരഞ്ഞെടുപ്പില്‍ ബിജെപി 229 സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു. എന്നാല്‍ ഞങ്ങള്‍ക്ക് വിജയിക്കാനായത് വെറും രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു! അതിനും മുപ്പത്തിരണ്ട് വര്‍ഷം മുമ്പ്, 1952 ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ പോലും ഭാരതീയ ജനസംഘം മൂന്ന് സീറ്റുകള്‍ നേടിയിരുന്നു. അതിനാല്‍, ആ വര്‍ഷം ഞങ്ങളുടെ രാഷ്ട്രീയ ഗ്രാഫിലെ ഏറ്റവും താഴ്ന്ന നിലയായിരുന്നു. ഞാന്‍ പലപ്പോഴും ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്: ”ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നില്ല, ഒരു ‘ശോകസഭാ’ തെരഞ്ഞെടുപ്പായിരുന്നു!”.
1989 ലെ തിരഞ്ഞെടുപ്പ് അതുവരെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നേട്ടമായി മാറിയത് അത്രതന്നെ പ്രധാനപ്പെട്ട കാര്യമാണ്. 1984 ല്‍ രണ്ട് സീറ്റുകളില്‍ നിന്ന് 1989 ല്‍ ഞങ്ങള്‍ 86 സീറ്റുകളിലേക്ക് കുതിച്ചുയര്‍ന്നു! അതിനു ശേഷം ഞങ്ങള്‍ ഒരിക്കലും പിന്നോട്ടു നോക്കിയില്ല. 1998 ല്‍ ബിജെപി 182 ലോക്‌സഭാ സീറ്റുകള്‍ നേടുകയും, രാജ്യത്ത് ആറ് വര്‍ഷക്കാലം ജനാധിപത്യ സഖ്യം ഭരണം നടത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ബിജെപിയുടെ ഉയര്‍ച്ചയാണ് ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയെ ഇരുധ്രുവ രാഷ്ട്രീയ വ്യവസ്ഥയാക്കി മാറ്റിയത്. കോണ്‍ഗ്രസ്സും ബിജെപിയും ദേശീയ രാഷ്ട്രീയത്തിലെ രണ്ട് പ്രധാന ധ്രുവങ്ങളായി മാറിയിരിക്കുന്നു.
വൈദേശിക ശക്തികള്‍ ബിജെപിക്കെതിരായി
1986 മുതല്‍ ബിജെപിയുടെ പുനരുജ്ജീവനത്തിന്റെ പ്രധാന ശില്‍പ്പി അദ്വാനിയായിരുന്നിട്ടും, പ്രധാനമന്ത്രിയായത് വാജ്‌പേയിയാണ്. സഖ്യസര്‍ക്കാരിന് സ്വീകാര്യനായ വ്യക്തിയായത് ഇതിന് ഒരു കാരണമാണ്. അപ്പോഴും ഇതിന്റെ വലിയൊരു പങ്ക് അദ്വാനിക്കാണ് നല്‍കേണ്ടത്. അദ്വാനി തന്റെ പാര്‍ട്ടിയുടെ ലക്ഷ്യത്തോട് പ്രതിബദ്ധനായിരുന്നു. അതേസമയം തന്റെ സുഹൃത്തിന്റെ വിശ്വസ്തനുമായിരുന്നു.
വാജ്‌പേയി മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്നെങ്കിലും, ഒരു പൂര്‍ണ കാലാവധി മാത്രമാണ് പൂര്‍ത്തിയാക്കിയത്. അവസാന കാലാവധി വളരെ വിജയകരമായിരുന്നുവെന്ന് പറയുന്നത് ഒട്ടും അതിശയോക്തിയാകില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യം ഉയര്‍ന്ന വേഗത്തില്‍ പുരോഗമിച്ചു. എന്നിട്ടും ബിജെപി 2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇതിന് ചെറുതും വലുതുമായ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെങ്കിലും പാശ്ചാത്യ ശക്തികളുടെ എതിര്‍പ്പ് പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. ബിജെപിക്ക് തുടര്‍ന്നും അധികാരം ലഭിച്ചാല്‍ പുതിയ സര്‍ക്കാരിനെ നയിക്കുക എല്‍.കെ.അദ്വാനി ആയിരിക്കുമെന്നും, ഇതുവഴി ദേശീയ ശക്തികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും, ഇത് തങ്ങളുടെ ഭൗമ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ ആശങ്കപ്പെട്ടു. അമേരിക്കയുടെയും അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെയും മറ്റും സമ്മര്‍ദ്ദങ്ങള്‍ വകവയ്ക്കാതെ ആദ്യ വാജ്‌പേയി സര്‍ക്കാര്‍ അഗ്‌നി മിസൈല്‍ വിജയകരമായി പരീക്ഷിച്ചതും, രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ അണുപരീക്ഷണം നടത്തിയതും പശ്ചാത്യ ശക്തികളെ വെല്ലുവിളിക്കുന്നതായിരുന്നു. ബിജെപി സര്‍ക്കാര്‍ തുടര്‍ന്നും അധികാരത്തില്‍ വന്നാല്‍ ഇത്തരം വെല്ലുവിളികള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് ലോകാധിപത്യത്തിന് ശ്രമിക്കുന്ന വന്‍ശക്തികള്‍ ഉറച്ചു വിശ്വസിച്ചു. ഇത്തരമൊരു സാഹചര്യം ഏതുവിധത്തിലും ഒഴിവാക്കണമെന്ന് അവര്‍ തീരുമാനിച്ചു.
ബിജെപി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ വൈദേശിക ശക്തികള്‍ പ്രധാനമായും ചെയ്തത് പ്രധാനമന്ത്രി വാജ്‌പേയിയുടെ പ്രതിച്ഛായ തകര്‍ക്കുക എന്നതായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ അപ്പോഴേക്കും രാഷ്ട്രീയ രംഗത്തേക്ക് സജീവമായി കടന്നുവന്നിരുന്നു. ‘ക്ഷീണിതനായ പ്രധാനമന്ത്രിയായി’ ഈ ചാനലുകള്‍ വാജ്‌പേയിയെ അവതരിപ്പിച്ചു. വാജ്‌പേയിയുടെ കാല്‍മുട്ടിനെ ബാധിച്ച അസുഖം വലിയൊരു പ്രശ്‌നമായി ന്യൂസ് വീക്ക് പോലുള്ള മാധ്യമങ്ങള്‍ അവതരിപ്പിച്ചു. ചിത്രങ്ങള്‍ സഹിതം ‘വിദഗ്ദ്ധരെ ഉദ്ധരിച്ച്’ ആധികാരിക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. വലിയൊരു വിഭാഗം ജനങ്ങളെ, പ്രത്യേകിച്ച് പുതുതലമുറയെ ഈ പ്രചാരണം കാര്യമായി സ്വാധീനിച്ചു. ഇവര്‍ ബിജെപിയില്‍നിന്ന് താല്‍ക്കാലികമായെങ്കിലും അകലം പാലിച്ചു. ഇതിന്റെയെല്ലാം ആകെത്തുകയായിരുന്നു ‘ഇന്ത്യ തിളങ്ങിയിട്ടും’ 2004 ലെ പൊതു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം പരാജയപ്പെട്ടത്.
സാമ്രാജ്യത്വവിരോധം ഇടതുപക്ഷ കാപട്യം
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം പരാജയപ്പെട്ടതില്‍ കോണ്‍ഗ്രസ്സിനോടൊപ്പം ഒരുപക്ഷേ അതില്‍ കൂടുതലും സന്തോഷിച്ചത് സിപിഎമ്മും ഇടതുപാര്‍ട്ടികളുമാണ്. കാരണം കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. ബിജെപിയെപ്പോലെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സെന്ന് അവര്‍ക്കറിയാം; പ്രത്യേകിച്ച് വിദേശ വംശജയായ സോണിയ നേതൃത്വം നല്‍കുമ്പോള്‍. ബിജെപി സര്‍ക്കാര്‍ വരാതിരിക്കാന്‍ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തന്ത്രപരമായി സഹകരിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്തപ്പോള്‍ യുപിഎ-ഇടത് സഖ്യം എന്ന പേരില്‍ ഈ അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു. അമേരിക്കന്‍ സാമ്രാജ്യത്വം ലോകരാഷ്ട്രങ്ങളില്‍ നടത്തുന്ന സൈനിക കടന്നാക്രമണങ്ങളെയും സാമ്പത്തിക ഉപരോധങ്ങളെയും വിമര്‍ശിക്കുന്ന ഇടതു പാര്‍ട്ടികളും അമേരിക്കന്‍ സാമ്രാജ്യത്വതാല്പര്യങ്ങളെ അനുകൂലിക്കാത്തതിന്റെ പേരില്‍ വാജ്‌പേയി സര്‍ക്കാരിനെ വിമര്‍ശിക്കുകയുമായിരുന്നു. അമേരിക്കയെയും മറ്റ് വന്‍ ശക്തികളെയും വെല്ലുവിളിച്ച് 1998ലെ ബിജെപി ഭരണകാലത്ത് നടത്തിയ അണുപരീക്ഷണങ്ങളെ അമേരിക്കക്കൊപ്പം ചേര്‍ന്ന് പിന്തുണയ്ക്കുകയും, അമേരിക്കയും മറ്റു ചില രാജ്യങ്ങളും ഭാരതത്തിനെതിരെ നടത്തിയ സാമ്പത്തിക ഉപരോധങ്ങളെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
1998 ല്‍ അഞ്ച് ആണവ പരീക്ഷണ സ്‌ഫോടനങ്ങളുടെ ഒരു പരമ്പരയാണ് വാജ്‌പേയി സര്‍ക്കാര്‍ നടത്തിയത്. പരീക്ഷണങ്ങള്‍ വിജയകരമായതിലൂടെ പൂര്‍ണ്ണമായ ആണവ രാഷ്ട്രമായെന്ന് ഭാരതം പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള പ്രതികരണം പ്രതീക്ഷിച്ചതായിരുന്നു. ഭാരതത്തിലെ രാഷ്ട്രീയ വിഭാഗങ്ങളും ഈ പരീക്ഷണങ്ങളെ എതിര്‍ത്തതാണ് അതിശയിപ്പിക്കുന്ന കാര്യം. രാജ്യത്തെ കമ്മ്യൂണിസ്റ്റുകളും സിപിഎമ്മും സഹയാത്രികരും ഈ സംഭവവികാസത്തില്‍ സന്തുഷ്ടരായിരുന്നില്ല. ഭാരതം സ്വന്തമായി ആണവ പ്രതിരോധശേഷി നേടിയെടുക്കേണ്ടത് പരമപ്രധാനമായിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റുകള്‍ ഇത് അംഗീകരിച്ചില്ല.
‘ആണവായുധവല്‍ക്കരണം നിര്‍ത്തിവയ്ക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്നും, ഭാരതത്തിന്റെ നയം സ്വതന്ത്രവും സമാധാനാധിഷ്ഠിതവുമായിരിക്കണമെന്നും’ സിപിഎം നിര്‍ദ്ദേശിച്ചു.(2) ആണവ പരീക്ഷണങ്ങള്‍ നടത്തിയതിന്റെ ലക്ഷ്യം ‘അന്ധദേശീയ’ വികാരങ്ങള്‍ ആളിക്കത്തിച്ച് അതില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യുകയായിരുന്നുവെന്നാണ് സിപിഎം ജനറല്‍സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് കുറ്റപ്പെടുത്തിയത്.
ഇത്തരം ‘പ്രകോപനങ്ങള്‍’ പാകിസ്ഥാനെയും സ്വന്തം ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്നും, അതിനാല്‍ ബിജെപിയുടെ നടപടികള്‍ മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് സഹായിച്ചതെന്നും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് അഭിപ്രായപ്പെട്ടു. (3)
ആണവനിരായുധീകരണത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ വിദേശനയത്തിലെ ഇരട്ടത്താപ്പിനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് ഈ ഇരട്ടത്താപ്പിനെ ബിജെപി സര്‍ക്കാര്‍ നിരാകരിച്ചത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഉത്തര കൊറിയക്ക് ആണവായുധങ്ങളുടെ സുരക്ഷിതത്വം സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞപ്പോള്‍, ഭാരതത്തിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഉത്തര കൊറിയ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായിരിക്കുമ്പോള്‍ ഭാരതം അങ്ങനെയല്ലാത്തതാവാം ഇവരുടെ പ്രശ്‌നം! പൊഖ്‌റാനിലെ ആണവപരീക്ഷണം ‘ചൈന സെന്‍ട്രിക്’ ആയിരുന്നു. ശത്രുരാജ്യമായ ചൈന അടിമുടി ആണവായുധങ്ങള്‍ പേറിനില്‍ക്കുമ്പോള്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ ഭാരതം ഒരുതരത്തിലും സ്വീകരിക്കരുത് എന്നതായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയം. ചൈനയോടുള്ള അവരുടെ സ്‌നേഹം രഹസ്യമൊന്നുമല്ലല്ലോ.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ആണവ പരീക്ഷണങ്ങളെ ബാബരി മസ്ജിദുമായും ‘ഹിന്ദു ബോംബ്’ എന്ന ആശയവുമായും ബന്ധിപ്പിച്ച രീതി, അവരുടെ ബൗദ്ധിക പാപ്പരത്തവും ആഴത്തില്‍ വേരൂന്നിയ ഹിന്ദുഫോബിയയും മാത്രമാണ് പ്രകടമാക്കിയത്. ഭാരതത്തിന്റെ ദേശീയ താല്‍പ്പര്യങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ ഉപയോഗിക്കാനാകുന്ന അവസരങ്ങളില്‍ മാത്രമായി അവരുടെ ആദര്‍ശവാദം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
അടുത്തത്: ബിജെപിയെ ചെറുക്കാന്‍ ചരിത്രപരമായ മണ്ടത്തരം
അടിക്കുറിപ്പുകള്‍:-
1.Dinying national roots, Early Communism in India, Dr Rahul A Shastri.
2.Harkishan Singh Surjeet, Peoples Democracy.
3.Ibid




















