നാഗ്പൂരിലെ ടോക്കേ മഠത്തില്‍ 1929 നവംബര്‍ 9,10 തിയതികളില്‍ നടന്ന ഒരു പ്രധാനപ്പെട്ട ബൈഠക്കില്‍ വെച്ച് ഡോക്ടര്‍ ഹെഡ്‌ഗേവാറിനെ സംഘത്തിന്റെ സര്‍സംഘചാലകനായും, ബാളാസാഹേബ് ഹുദ്ദാറിനെ സര്‍കാര്യവാഹകനായും, മാര്‍ത്താണ്ഡ റാവുവിനെ സര്‍സേനാപതിയായും പ്രഖ്യാപിച്ചു.
1899 ല്‍ നാഗ്പൂരില്‍ ശുക്രവാര്‍ പേഠിലെ ജോഗ് വാഢെയില്‍ ഒരു വ്യവസായി കുടുംബത്തിലാണ് മാര്‍ത്താണ്ഡ റാവു ജനിച്ചത്. ഒന്നാം ലോകമഹായുദ്ധത്തില്‍ അദ്ദേഹം പങ്കാളിയായിരുന്നു. കാന്‍സര്‍ രോഗബാധിതനായെങ്കിലും സ്വന്തം മനോബലം കൊണ്ട് അതിനെ അതിജീവിച്ചു. അതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ കാന്‍സറിന്റെ ഡോക്ടര്‍ എന്ന് വിളിച്ചിരുന്നുവെങ്കിലും അതിന്റെ ശ്രേയസ്സ് അദ്ദേഹം പറമ്പിലുള്ള വലിയ വേപ്പ് മരത്തിനും ഹനുമാന്‍ ക്ഷേത്രത്തിനുമാണ് നല്‍കിയത്. ജോഗിന് സംഘത്തോടും കോണ്‍ഗ്രസ്സിനോടും സമാനമായ നിഷ്ഠയാണുണ്ടായിരുന്നത്. അദ്ദേഹം കോണ്‍ഗ്രസ് സേവാദൡന്റെ പ്രമുഖനായിരുന്നു. ഹിന്ദു മഹാസഭയുടേയും കോണ്‍ഗ്രസ്സിന്റെയും എല്ലാ പ്രമുഖനേതാക്കളും അദ്ദേഹത്തെ കാണാന്‍ വരാറുണ്ടായിരുന്നു. 1930 ല്‍ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജയില്‍വാസം വരിച്ചിരുന്നു. സദാ കാവി തലേക്കെട്ടു ധരിക്കുന്ന അദ്ദേഹം കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ വെള്ളനിറത്തിലുള്ള ഖാദി തൊപ്പി ധരിച്ചും സംഘപരിപാടികളില്‍ ഗണവേഷത്തിന്റെ ഭാഗമായ കറുത്ത തൊപ്പി ധരിച്ചും പങ്കെടുക്കുമായിരുന്നു.
ഡോക്ടര്‍ജിയുമായി മാര്‍ത്താണ്ഡറാവുവിന് വളരെ അടുത്ത മിത്രതയുണ്ടായിരുന്നു. സംഘം ആരംഭിക്കുന്ന ബൈഠക്കില്‍ ചില കാരണങ്ങളാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അടുത്ത ദിവസം തന്നെ അദ്ദേഹം ഡോക്ടര്‍ജിയെ കണ്ട് എല്ലാ കാര്യത്തിലും സഹകരണമുണ്ടാകുമെന്നു വാക്കുകൊടുത്തു. ഡോക്ടര്‍ജി അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ സജീവമായ പ്രവര്‍ത്തനം പ്രതീക്ഷിച്ചുവെങ്കിലും മറ്റു പല സാമാജിക പ്രവര്‍ത്തനത്തിലും പങ്കാളിയായിരുന്നതിനാലും അദ്ദേഹത്തിന്റെ സ്വന്തമായ ചില തിരക്കുകളാലും പലപ്പോഴും അതിന് സാധിച്ചില്ല. ഒരിക്കല്‍ ഒരു ശരത് പൗര്‍ണ്ണമി ദിനത്തില്‍ ഡോക്ടര്‍ജി രാത്രി 11.30 മണിക്ക് ഒരു പരിപാടിയില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് വരാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാത്രിമുഴുവന്‍ പശ്ചാത്താപത്താല്‍ അദ്ദേഹം വിവശനായി. അടുത്ത ദിവസം തന്നെ ഡോക്ടര്‍ജിയെ കണ്ട് തന്റെ തെറ്റിന് ക്ഷമ ചോദിക്കുകയും തുടര്‍ന്ന് ആജീവനാന്തം ഡോക്ടര്‍ജിയുടെ അനുയായിത്തീരുകയും ചെയ്തു. ഡോക്ടര്‍ജിയോടൊപ്പം വീടുകള്‍തോറും കയറി ബാലന്മാരേയും തരുണന്മാരേയും ശാഖയില്‍ കൂട്ടിക്കൊണ്ടുവരാന്‍ പ്രയത്‌നിച്ചിരുന്നു. സംഘശിക്ഷാവര്‍ഗ്ഗിന്റെ വ്യവസ്ഥയില്‍ തുടര്‍ച്ചയായി അദ്ദേഹം പങ്കാളിയായിരുന്നു. നാഗ്പൂരിലെ ഗണേശോത്സവത്തിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സജീവപങ്കാളിത്തമുണ്ടായിരുന്നു. ശ്രീ ഗുരുജിയും ബാളാസാഹേബ് ദേവറസും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. സംഘശിക്ഷാവര്‍ഗ്ഗിന്റെ അവസാന ദിവസം ശിക്ഷാര്‍ത്ഥികളെ തന്റെ തോട്ടത്തില്‍ ആഹാരത്തിന് ക്ഷണിക്കുമായിരുന്നു.
1948 ല്‍ ഗാന്ധിജിയുടെ വധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സുകാര്‍ അദ്ദേഹത്തിന്റെ ബലൂണ്‍ നിര്‍മാണശാല കത്തിച്ചു. തീ വീടിനടുത്ത് എത്തുന്നതിനു മുന്‍പ് ആസാദ് ഹിന്ദുസേനയിലെ മേജര്‍ ജോഷി ആ നീചശ്രമം പരാജയപ്പെടുത്തി. ഗുണ്ടകള്‍ വീണ്ടും വീടിനുനേരേ അക്രമത്തിന് മുതിര്‍ന്നപ്പോള്‍ അദ്ദേഹം തന്നെ തോക്കുമായി ഇറങ്ങി മാര്‍ത്താണ്ഡ റാവുവിന്റെ വിശാലമായ പുസ്തകാലയം സാഹിത്യ പ്രേമികള്‍ക്ക് ഒരു വിശിഷ്ട ക്ഷേത്രം പോലെയായിരുന്നു. 1975 ല്‍ സംഘത്തെ നിരോധിച്ച്പ്രമുഖ കാര്യകര്‍ത്താക്കളെയെല്ലാം ജയിലിലടച്ച സന്ദര്‍ഭത്തില്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെസമാധി സ്ഥലം നശിപ്പിക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ അദ്ദേഹം വിനോബാജിയേയും മുഖ്യമന്ത്രി ചൗഹാനേയും കണ്ട് അതിന്റെ സംരക്ഷണത്തിനുള്ള വ്യവസ്ഥകള്‍ ചെയ്തു. 1981 മെയ് മാസം നാലാം തിയതി അത്യന്തം പ്രതിഭാസമ്പന്നനായ സംഘത്തിന്റെ ആദ്യത്തെ ഏകമാത്ര സര്‍സേനാപതി ഈ ലോകത്തോട് വിട പറഞ്ഞു.
വിവർത്തനം
എസ്. സേതുമാധവൻ




















