തിരുവനന്തപുരത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ഒരു ഉന്നതതല യോഗത്തില്‍ സിപിഐയുടെ മന്ത്രിയായിരുന്ന പി.കെ. രാഘവന്‍ പറഞ്ഞ ഒരു വാചകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും അവരുടെ പോഷക സംഘടനകള്‍ക്കും ഇന്നും ഒരേപോലെ പ്രസക്തവും ബാധകവുമാണ്. വിദ്യാഭ്യാസം അറിവിന്റെയും സംസ്‌കാരത്തിന്റെയും മാനദണ്ഡമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സ്വന്തം മക്കളെ വിദേശത്ത് വിട്ടു പഠിപ്പിച്ച് ജീവിതം സുരക്ഷിതമാക്കി വല്ലവരുടെയും മക്കളെ സമരത്തിനയക്കുന്ന ഇന്നത്തെ സിപിഐ മാതൃകയിലുള്ള നേതാവായിരുന്നില്ല പി.കെ. രാഘവന്‍. അദ്ദേഹത്തിന് വീട് വെച്ച് കൊടുക്കാന്‍ ശാസ്താംകോട്ട ഭരണിക്കാവിലെ തീയേറ്ററില്‍ നാടകം നടത്തി പണം പിരിച്ച പാര്‍ട്ടിക്കാരെയും സഹപാഠികളെയും ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരുമായി താരതമ്യം ചെയ്യാനാവില്ല. വിദ്യാഭ്യാസം കൊണ്ട് സംസ്‌കാരം ഉണ്ടാവില്ല എന്നും അറിവ് ഉണ്ടാവില്ല എന്നും കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ സ്വന്തം പ്രസ്ഥാനം കൊണ്ട് തെളിയിച്ചത് കേരളത്തിലെ എസ്എഫ്ഐ പ്രവര്‍ത്തകരാണ്. വിദ്യാഭ്യാസം കൊണ്ട് അറിവിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ആകാത്തത് കൊണ്ട് പിഎസ്‌സി പരീക്ഷ മുതല്‍ പിഎച്ച്ഡി വരെ കോപ്പിയടിച്ചും പകര്‍ത്തി എഴുതിയും പുതിയ വാഴക്കുല ചരിത്രം സൃഷ്ടിച്ച അവര്‍ തന്നെയാണ് ഇപ്പോള്‍ തങ്ങള്‍ക്ക് സംസ്‌കാരവും ഇല്ലെന്ന് തെളിയിക്കുന്നത്.
കോട്ടയത്തെ എഐഎസ്എഫ് വനിതാ നേതാവിനോട് പുലച്ചീ മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ നിനക്ക് കൊച്ചിനെ സൃഷ്ടിച്ചു തരുമെന്ന് പറഞ്ഞ ഉദാത്തമായ കമ്മ്യൂണിസ്റ്റ് സംസ്‌കാരം നേരത്തെ തന്നെ കേരളം അറിഞ്ഞതാണ്. മലയാള ഭാഷയ്ക്ക് മനോഹരമായ പദാവലികള്‍ സംഭാവന ചെയ്ത, ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ആള്‍രൂപമായ, രക്ഷാപ്രവര്‍ത്തനത്തിന്റെ അപ്പോസ്തലനായ പിണറായി വിജയന്റെ തണലില്‍ കുപ്പിയില്‍ അടച്ച ഭൂതം പോലെ എസ്എഫ്ഐ ഒതുങ്ങി നടക്കുകയായിരുന്നു. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ഒറ്റദിവസം കൊണ്ട് അച്ചടക്കമുള്ള, സംസ്‌കാരമുള്ള സംഘടനയായി മാറുന്ന അവര്‍ അധികാരത്തിലുള്ള മുഴുവന്‍ കാലവും പിഎസ്‌സി പരീക്ഷയടക്കം കോപ്പിയടിപ്പിച്ചും നിയമനങ്ങളില്‍ തട്ടിപ്പ് നടത്തിയും സംഘടനാ പ്രവര്‍ത്തകരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ സഖാക്കള്‍ പോലീസ് പരീക്ഷയ്ക്ക് കോപ്പിയടിച്ചത് വിവാദമാവുകയും പിന്നീട് അതേ പരീക്ഷയുടെ ചോദ്യപേപ്പറിന് ഉത്തരം എഴുതിയപ്പോള്‍ ‘സംപൂജ്യര്‍’ ആയതും കേരളം കണ്ടതാണ്. പിണറായി വിജയന്റെ സര്‍ക്കാര്‍ ഭരണം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് രാജാ ഹരിശ്ചന്ദ്രന്റെ പുനര്‍ജന്മവും സത്യസന്ധതയുടെ ആള്‍രൂപവുമായ എം.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള കേരള പിഎസ്‌സി കൊച്ചി ഫിഷറീസ് സര്‍വകലാശാലയിലെ 38 എസ്എഫ്‌ഐ സഖാക്കള്‍ക്ക് ഒന്നിച്ച് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായി നിയമനം നല്‍കിയത്. സംഭവത്തിന് പിന്നില്‍ വിഷയ വിദഗ്ധരായി വന്ന വിഷയാസക്തരായ അധ്യാപകരുടെ പിന്തുണയും ഉണ്ടായിരുന്നു എന്നാണ് പിഎസ്‌സിയിലെ നിയമനങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം നല്‍കുന്ന സൂചന. ഇങ്ങനെ, ഏതുതരത്തിലും സഖാക്കളുടെ ജീവിതം സുരക്ഷിതമാക്കുന്ന പ്രവര്‍ത്തന ത്തിലായിരുന്നു കഴിഞ്ഞ ഭരണകാലത്ത് എസ്എഫ്‌ഐ. നേരത്തെ എസ്എഫ്ഐ നേതാക്കള്‍ ആയിരുന്ന എല്ലാവരുടെയും കുടുംബാംഗങ്ങളെ സര്‍വകലാശാല അധ്യാപകര്‍ മുതല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് വരെയുള്ള തസ്തികകളിലും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലും ഒക്കെ ഏതുവിധേനയും തിരുകി കയറ്റാന്‍ പാര്‍ട്ടി സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ് പിഎസ്‌സി നിയമനങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഭരണം ഒഴിഞ്ഞതിനുശേഷം എസ്എഫ്ഐ വീണ്ടും പഴയ സംവിധാനത്തിലേക്ക് മാറിയിരിക്കുന്നു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിന് കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. എസ്എഫ്ഐയുടെ ന്യായമല്ലാത്ത ആവശ്യങ്ങളും ഇടതുപക്ഷ അധ്യാപക സംഘടനകളുടെ അന്യായ ആവശ്യങ്ങളും യാത്രാപ്പടി മുതല്‍ ഗവേഷണ ഫണ്ട് വരെയുള്ള വെട്ടിപ്പുകളും വകവെച്ചു കൊടുക്കാത്തതുകൊണ്ട് സിസ തോമസിനെ പണ്ടേ എസ്എഫ്ഐക്ക് മാത്രമല്ല പിണറായി വിജയനും ഇഷ്ടമല്ല. അതിന്റെ ഫലമായിരുന്നു സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനെത്തിയ വൈസ് ചാന്‍സലര്‍ സിസാ തോമസിനെതിരെ എസ്എഫ്ഐ നടത്തിയ ആക്രമണം. ഒരു വനിതയും അമ്മയുമായ അവരെ യാതൊരു പരിഗണനയും ഇല്ലാതെ മുടിക്ക് പിടിച്ചു വലിച്ചും കഴുത്തിനു കുത്തിപ്പിടിച്ചും ഉപദ്രവിച്ച എസ്എഫ്ഐ, ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യരാണോ എന്ന കാര്യം ആലോചിക്കണം. വൈസ് ചാന്‍സലറുടെ ഓഫീസിലെ രണ്ടു വനിതാ ജീവനക്കാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. അതിനുശേഷമാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൈസ് ചാന്‍സലറുടെ ശവസംസ്‌കാരം നടത്തിയത്. സിസാ തോമസിന്റെ സമുദായം യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗമാണെന്ന് വരെ കണ്ടെത്തി അവരുടെ പള്ളിയില്‍ ശവസംസ്‌കാരം നടത്തുന്ന പള്ളിപ്പാട്ടും ആചാരങ്ങളും അതേപടി ഉപയോഗിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ സംസ്‌കാരം നടത്തിയത്.
തൂഫാന്‍ മാത്രമാണ് പോലീസ് എന്ന് കരുതരുതെന്ന് പോലീസിനോടും ആഭ്യന്തരമന്ത്രി ചെന്നിത്തല ഗാന്ധിയോടും ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ പറഞ്ഞതാണ്. സിന്‍ഡിക്കേറ്റ് യോഗത്തിന് പോലീസ് സംരക്ഷണം ഉണ്ടായിരുന്നതുകൊണ്ട് യാതൊരു പരാതിയുമില്ലാതെ സിസാ തോമസിനെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്താനുള്ള ബാധ്യത കേരള പോലീസിന് ഉണ്ടായിരുന്നു. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. കേസെടുത്തില്ല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ മുന്നില്‍ സംഭവം എത്തിയപ്പോള്‍ അദ്ദേഹം പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. അതിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍വ്വകലാശാലയ്ക്ക് പുറത്തുള്ള രണ്ടുപേര്‍ അടക്കം നാല് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് നടന്നപ്പോഴാണ് രക്ഷാപ്രവര്‍ത്തകന്‍ പിണറായി വിജയന് ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചത് ശരിയായില്ല എന്ന ബോധം ഉണ്ടായത്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പലതവണ ഗവര്‍ണര്‍ സദാശിവവും ആരിഫ് മുഹമ്മദ് ഖാനും ഒക്കെ ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഒക്കെ വിളിപ്പിച്ചത് എക്സാലോജിക്ക് മാസപ്പടി പോലെയും ലാവലിന്‍ ഇടപാട് പോലെയും ഒക്കെ അദ്ദേഹം മറന്നുപോയി. ഇത് കേട്ടപ്പോഴാണ് മുഖ്യമന്ത്രി വി.ഡി. സതീശന് പെട്ടെന്ന് ബോധം വന്നത്. ഗവര്‍ണറെയും ലോക്ഭവനെയും പ്രതിഷേധം അറിയിക്കുമെന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്. പ്രതിഷേധിച്ചാലും ഇല്ലെങ്കിലും അഖിലേന്ത്യാ സര്‍വീസില്‍ ഉള്ളവരെയും വകുപ്പ് മേധാവികളെയും വൈസ് ചാന്‍സലര്‍മാരെയും ഒക്കെ ഭരണഘടന തലവന്‍ എന്ന നിലയില്‍ വിളിക്കാനും വിശദീകരണം തേടാനും നിര്‍ദ്ദേശം കൊടുക്കാനും അധികാരം ഗവര്‍ണര്‍ക്കുണ്ട് എന്ന കാര്യം ഭരണഘടന ശരിക്കു വായിച്ചാല്‍ മനസ്സിലാകും.
ഗവര്‍ണറുടെ അധികാരമല്ല ഇവിടുത്തെ പ്രശ്നം, സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്തു എന്നത് തന്നെയാണ്. വനിതയായ, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അധ്യാപികയായ, ഒരു വൈസ് ചാന്‍സലറെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് കയ്യേറ്റം ചെയ്യാനും പ്രതീകാത്മക ശവസംസ്‌കാരം നടത്താനും വിട്ടുകൊടുത്ത നടപടി ശരിയാണെന്ന് വി.ഡി സതീശന് തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം പിണറായിയുടെ കുപ്പായത്തിലേക്ക് മാറിയെന്നാണ് അര്‍ത്ഥം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉടഞ്ഞ, മുഷിഞ്ഞ ഖദറും എണ്ണമെഴുക്ക് പൂര്‍ണമായും മാറാത്ത മുഖവും പട്ടിണിയും പരിവട്ടവും ഒക്കെയായി വന്ന ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും പ്രതീകമായ ദൈന്യതയാര്‍ന്ന ഒരു വി.ഡി. സതീശന്‍ ഉണ്ടായിരുന്നു. പദവികളിലേക്ക് എത്തുമ്പോള്‍ പഴയകാലം മറക്കുന്നത് ഭരണാധികാരികള്‍ക്ക് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ പദവി മുഴുവന്‍ ജനങ്ങള്‍ക്കും നീതി കൊടുക്കാനുള്ളതാണ്. ജനങ്ങള്‍ അധികാരം നല്‍കിയത് ഭയമോ പക്ഷപാതമോ കാണിക്കാതെ ന്യായമായ രീതിയില്‍ ഭരണം നടത്താനാണ്. സിസാ തോമസിന്റെ കാര്യത്തില്‍ നീതിയാണ് നടന്നതെന്ന് നെഞ്ചില്‍ കൈവെച്ച് വി.ഡി. സതീശന് പറയാന്‍ കഴിയുമോ? ഗവര്‍ണര്‍ വിളിച്ചുവരുത്തും വരെ എന്തുകൊണ്ട് കേസെടുക്കാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല എന്ന് ആഭ്യന്തരമന്ത്രിയായ ചെന്നിത്തല ഗാന്ധിയോട് ചോദിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. സംസ്ഥാന ഭരണത്തിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. ഓപ്പറേഷന്‍ തൂഫാന്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടിയാണ് എന്ന കാര്യം അധികാരത്തിന്റെ ഇടനാഴികളില്‍ ഇന്ന് ചര്‍ച്ചയാണ്. സരിത കേസ് പ്രതിപക്ഷ ചാനലിന് ചോര്‍ത്തി കൊടുത്തത് കോണ്‍ഗ്രസ് മന്ത്രിമാര്‍ തന്നെയാണ് എന്ന കാര്യവും ഉമ്മന്‍ചാണ്ടിയുടെ പതനത്തിന് വഴിയൊരുക്കിയത് കോണ്‍ഗ്രസുകാരായിരുന്നു എന്ന കാര്യവും അന്നത്തെ പോലീസ് മേധാവികള്‍ക്ക് പകല്‍ പോലെ വ്യക്തമാണ്. മുഖ്യമന്ത്രി വേണ്ടത് ചെയ്തില്ലെങ്കില്‍ ഗവര്‍ണര്‍ ചെയ്യും. അതില്‍ അസ്വസ്ഥതപ്പെടാനും ഹാലിളകാനും ഇത് പഴയ കേരളവും ഹൈക്കമാന്‍ഡ് ഭരിക്കുന്ന ഭാരതവും അല്ല.
കേരളത്തിലെ കുറച്ചു മാധ്യമപ്രവര്‍ത്തകരും ഇടതുപക്ഷ നേതാക്കളും ദിമാഗി (ചാരുകസേര) നക്സലൈറ്റുകളും ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന വൈസ് ചാന്‍സലര്‍മാരെയും ആര്‍എസ്എസ് ബന്ധമുള്ള വിദ്യാഭ്യാസ വിദഗ്ധരെയും താറടിക്കാന്‍ ശ്രമിക്കുകയാണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുവാക്കള്‍ക്കായി ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. അദ്ദേഹം മാത്രമല്ല, വളരെ പ്രമുഖരായ മുന്‍ സൈനിക മേധാവികളും കായികതാരങ്ങളും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ വിദ്യാര്‍ത്ഥികളോട് ഒരു ചോദ്യം ഉയര്‍ത്തി. പാറ്റ ആകാന്‍ ആണോ സിംഹം ആകാന്‍ ആണോ നിങ്ങള്‍ക്ക് ആഗ്രഹം എന്ന്. പരിപാടിയില്‍ പങ്കെടുത്ത സ്വയംസേവകരായ വിദ്യാര്‍ഥികള്‍ മറുപടി പറഞ്ഞില്ല. ആര്‍എസ്എസിന്റെ പരിപാടികളില്‍ ആരെങ്കിലും സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ അത് അച്ചടക്കത്തോടെ ശ്രവിക്കുന്നതാണ് രീതി. അവിടെ കേള്‍വിക്കാര്‍ കൈയ്യടിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്ന പതിവില്ല. അതുകൊണ്ട് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കാതിരുന്നത്. എ ന്നാല്‍ മലയാള മനോരമ പത്രം വൈസ് ചാന്‍സലറെ കുട്ടികള്‍ നേരിട്ടു എന്ന രീതിയിലാണ് ഇതിനെ ചിത്രീകരിച്ചത്. അങ്ങനെ എഴുതും മുമ്പ് എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത് എന്ന് പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് ചോദിക്കാനുള്ള മിനിമം പത്രപ്രവര്‍ത്തന മര്യാദയെങ്കിലും കാണിക്കേണ്ടതായിരുന്നില്ലേ? മൂല്യങ്ങളെ കുറിച്ചും സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തത്തെ കുറിച്ചും ഒക്കെ പറയുകയും ആര്‍എസ്എസിനെയും ഹൈന്ദവ സംഘടനകളെയും സനാതനധര്‍മ്മത്തെയും ലക്ഷ്യമിടുകയും വിദേശ സംഭാവനാ നിയമഭേദഗതി സ്വന്തം സമുദായത്തിന്റെ നെഞ്ചില്‍ കൊള്ളും എന്ന് വന്നപ്പോള്‍ മോദി സര്‍ക്കാരിനെതിരെയും നടത്തുന്ന പ്രചാരണശൈലി ഈ പത്രത്തിന്റെ ഉള്ളിലിരിപ്പ് തുറന്നുകാട്ടുന്നതാണ്. ദേശാഭിമാനി പുറത്താക്കിയെങ്കിലും ജി. ശക്തിധരന്‍ ‘വിഷവൃക്ഷത്തിന്റെ അടിവേരുകള്‍’ എന്ന ചെറുപുസ്തകത്തിലൂടെ മനോരമയുടെ വേരുകള്‍ തോണ്ടിയെടുത്തിട്ടുണ്ട്. രാഹുല്‍ അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള അദ്ദേഹത്തിന്റെ വിമാനത്തില്‍ ഇരിപ്പിടം ഉറപ്പിച്ച മുഖ്യപത്രാധിപരെയും മറ്റും എല്ലാവര്‍ക്കും അറിയാം. വൈസ് ചാന്‍സലര്‍മാരുടെ രാഷ്ട്രീയകളി അംഗീകരിക്കില്ല എന്ന മനോരമയുടെ വാക്കുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോണിന്റെ വായിലൂടെ എത്തിച്ചത് ആരെ ലക്ഷ്യമിട്ടാണെന്നും മനസ്സിലാകും. ആര്‍എസ്എസ് എന്ന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയത് രാഷ്ട്രീയമാണെന്ന് മനോരമ പറയുമ്പോള്‍ അത് ശരിയാണെന്ന് റോജി ജോണിന് തോന്നിയാല്‍ രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം നടത്തിയ, നടത്തുന്ന പല കളികളും പുറത്തുവരും.

എസ്എഫ്ഐ അരാജക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആദ്യമല്ല. ഉള്ളൂരിന്റെ കൊച്ചുമകളും കേരള സര്‍വകലാശാലയിലെ അധ്യാപികയുമായിരുന്ന ഡോ. തങ്കമണിക്കെതിരെ നടന്ന ശാരീരികാക്രമം, കേരള സര്‍വകലാശാലയിലെ അധ്യാപികയായിരുന്ന വിജയലക്ഷ്മിക്കെതിരെ എ.എ. റഹീമിന്റെ നേതൃത്വത്തില്‍ നടന്ന അക്രമം, എറണാകുളം മഹാരാജാസ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്ന ഡോ. ബീനയുടെ കസേര കത്തിച്ചത്, പാലക്കാട് വിക്ടോറിയ കോളേജിന്റെ പ്രിന്‍സിപ്പല്‍ സരസ്വതിയുടെ ശവസംസ്‌കാരം നടത്തിയത് തുടങ്ങിയവയെല്ലാം വനിതകളായ അദ്ധ്യാപകര്‍ക്കെതിരെയായിരുന്നു. പല അധ്യാപകരും എസ്എഫ്ഐയുടെ ശവമടക്കിനും ആക്രമണങ്ങള്‍ക്കും ഇരയായവരാണ്. ഒരു പുരോഗമന സമൂഹത്തില്‍ വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും ഉതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ സ്വന്തം സംഘടനയുടെ ശവമടക്കാണ് എസ്എഫ്ഐ നടത്തേണ്ടത്.






















