മരിച്ചു പോയവര്‍, നമുക്ക് അജ്ഞാതമായ പിതൃലോകത്ത് വസിക്കുന്നുവെന്നാണ് സങ്കല്പം. അത്രയും അകലെയാണോ ഈ ലോകം എന്ന് സംശയം തോന്നാം. ശ്രദ്ധയുടെ ഉദകക്രിയ നിര്‍വഹിക്കുന്നത് പിതൃക്കള്‍ക്കു വേണ്ടിയാണോ നമുക്കുവേണ്ടിയാണോ എന്ന വിഷയത്തിലുമുണ്ട് തര്‍ക്കം. വേര്‍പിരിഞ്ഞവരെക്കുറിച്ചുളള ഓര്‍മ്മകള്‍ ഇന്നവരുടെ ബന്ധുമിത്രാദികളുടെ ജീവിതയാത്രക്കുള്ള വഴിച്ചോറാണ്. ഭുജിക്കുന്തോറും വര്‍ധിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഈ അക്ഷയപാത്രത്തിലുണ്ടായിരിക്കും.
ഫറോക്ക് കോളേജിനു മുന്നില്‍ ബസ്സിറങ്ങി വലത്തോട്ട് തിരിഞ്ഞു വളഞ്ഞ് പോകുന്ന പാതയിലൂടെ ‘ശ്രീഹരി’യിലെത്തിയാല്‍ പൂമുഖത്തെ ചാരുകസേരയില്‍ നിറഞ്ഞ് ചിരിക്കുന്ന ഒരു മുഖമുണ്ടായിരുന്നു. കൊറാത്ത് സാറിനെ കാണാന്‍ ഞാന്‍ എത്രയോ തവണ ഈ വഴി താണ്ടി എത്തിയിട്ടുണ്ട്. പൊലിഞ്ഞുപോയിട്ടും ആ ചിരി ഞാനിപ്പോളും കാണുന്നു; കേള്‍ക്കുന്നു.
മുണ്ടിന്റെ രണ്ടറ്റവും ഇരുകൈകളില്‍ തൂക്കിപ്പിടിച്ചോ, ചിലപ്പോള്‍ കാല്‍മുട്ടിന് താഴേക്ക് മടക്കിയുടുത്തോ കഴുത്തറ്റം ഖദറില്‍ മുങ്ങിയ ഒരാള്‍ മനസ്സില്‍ ദീപ്തചിത്രമായി തെളിയുന്നു. ഗൗരവത്തിനും ശിശുസഹജമായ പുഞ്ചിരിക്കും ഇടയില്‍ ഒരു സെന്റിമീറ്ററിന്റെ അകലം പോലും പാലിക്കാന്‍ ബുദ്ധിമുട്ടായിരുന്ന ചെരിവോ വളവോ ഇല്ലാത്ത ആ വിശുദ്ധവ്യക്തിത്വം തപസ്യയുടെ ആവിര്‍ഭാവത്തിനും മുമ്പ്, അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട്ടെ തളിയില്‍ വെച്ച് പലപ്പോഴായി അരങ്ങേറിയിരുന്ന സാഹിത്യസായാഹ്നത്തിലേക്ക് ചന്ദനഗന്ധം പോലെ കടന്നു വരുന്നതും എന്റെ ഓര്‍മ്മയിലുണ്ട്.
നമ്മുടെ കലാസാഹിത്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഗതി നിയന്ത്രിച്ചിരുന്നവരില്‍ ഒട്ടേറെ കഴിവുകളും സദാചാരശുദ്ധിയുള്ളവര്‍ ധാരാളമുണ്ടായിരുന്നു. നിശാവിനോദങ്ങളും, നേരമ്പോക്കുകളും, കലാസാഹിത്യ പ്രത്യയശാസ്ത്ര ചര്‍ച്ചകളും ഇഴചേര്‍ന്ന് പിരിക്കുന്ന ‘മദ്യമാര്‍ഗാ’വലംബികളായിരുന്നു അവര്‍. അതുകൊണ്ട് നമ്മുടെ സാംസ്‌കാരിക മേഖലയ്ക്ക് പറയത്തക്ക നേട്ടമൊന്നുമുണ്ടായിട്ടില്ല. കലാബോധവും സഹൃദയത്വവുമില്ലാതെ, സാത്വികത വിളയിച്ച് തെളിയിച്ചാലും കലാരംഗം വളരില്ല. വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിലാണ് ‘തപസ്യ’ കേരളത്തില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും, ചിലരുടെ വ്യക്തിമുദ്രകൂടി സംഘടനയുടെ സ്വഭാവത്തെ നിയന്ത്രിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. തന്റെ ജീവിതാവസാനം വരെ പ്രത്യക്ഷമായും പരോക്ഷമായും തപസ്യക്ക് മാര്‍ഗദര്‍ശനം നല്കിയ വ്യക്തിയായിരുന്നു കൊറാത്ത് സാര്‍. ആരോഗ്യം ക്ഷയിച്ച് കഴിയുന്ന അവസാന നാളുകളില്‍ പോലും വളരെ ദുര്‍ബലമായ ശബ്ദത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രം മനസ്സിലാവുന്ന രീതിയില്‍ ടെലിഫോണിലൂടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇപ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് തികച്ചും അര്‍ഹതപ്പെട്ട ഒരു ജീവിതപശ്ചാത്തലം, പ്രത്യേകിച്ചും മാതൃഭൂമി പത്രവുമായുള്ള ബന്ധത്തിലൂടെ അദ്ദേഹം നേടിയെടുത്തിരുന്നു. വാക്കും പ്രവൃത്തിയും തമ്മില്‍ വ്യത്യാസമുണ്ടാവരുതെന്ന് നിഷ്‌കര്‍ഷിച്ചിരുന്ന കേളപ്പജിയും, ഭാഷയുടെ ധര്‍മ്മവും ധര്‍മ്മത്തിന്റെ ഭാഷയും അന്വേഷണവിഷയമാക്കിയ കുട്ടികൃഷ്ണമാരാരും അടക്കമുള്ള നിരവധി മഹാന്മാക്കളും, പണ്ഡിതന്മാരും, പത്രപ്രവര്‍ത്തകന്മാരും ഒരുകാലത്ത് ഈ ദേശീയപത്രത്തിന്റെ അഭിമാനസ്തംഭങ്ങളായി വര്‍ത്തിച്ചിരുന്നു. പ്രസ്തുത പാരമ്പര്യം അസ്തമിക്കുകയും തല്‍സ്ഥാനത്ത് പാര പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ മാതൃഭൂമിയില്‍നിന്ന് പലരും പടിയിറങ്ങി. ചിലരെ കൊട്ടിയാട്ടി ഇറക്കിവിട്ടു.

കാല്‍നൂറ്റാണ്ടോളം തപസ്യയുടെ കര്‍മ്മപഥത്തില്‍ അരങ്ങിലും അണിയറയിലുമായി കൊറാത്ത് സാറുണ്ടായിരുന്നു. കൊറാത്ത് സാറിലൂടെ തപസ്യയുടെ പ്രവര്‍ത്തകര്‍ കേളപ്പജിയുടെയും മാരാരുടെയും ആഗമാനന്ദസ്വാമികളുടെയും പാരമ്പര്യമെന്തെന്ന് മനസ്സിലാക്കി. പതിവ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മട്ടും മാതിരിയും തിരസ്‌ക്കരിച്ച് മാര്‍ഗശുദ്ധിക്ക് പ്രാധാന്യം കല്പിച്ചുകൊണ്ട് മുന്നേറാന്‍ അദ്ദേഹത്തിന്റെ നേതൃത്വശേഷിയാണ് തപസ്യക്ക് പ്രേരണയായി വര്‍ത്തിച്ചത്. തനിക്ക് ബോധ്യപ്പെട്ട കാര്യം തുറന്നു പറയുക, മായമില്ലാതെ പറയുക, അത്യാവശ്യമെന്നു തോന്നിയാല്‍ മയമില്ലാതെ പറയുക, അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. എന്നിട്ടും തപസ്യയില്‍ ഒരാള്‍ക്കുപോലും അദ്ദേഹത്തോട് വിദ്വേഷം പോയിട്ട് നീരസം പോലുമുണ്ടായിരുന്നില്ല. ആരുപറഞ്ഞാലും ഏത് ചെറിയവനായാലും അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും. എഴുത്തില്‍ അല്പം വാസനയുണ്ട് എന്നു കണ്ടാല്‍ നിരന്തരം പ്രോത്സാഹിപ്പിച്ച് അവരെക്കൊണ്ട് വല്ലതും എഴുതിച്ചാലേ അദ്ദേഹത്തിന് തൃപ്തിയാവൂ. വ്യക്തിബന്ധവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്നതില്‍ കൊറാത്ത് സാറിന് ഉണ്ടായിരുന്ന താല്പര്യം ചില സന്ദര്‍ഭങ്ങളില്‍ ആവേശത്തോളം ഉയരാറുണ്ട്. തിരുവനന്തപുരം നഗരത്തില്‍ വച്ച് ആദ്യമായി നടന്ന തപസ്യയുടെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിച്ചിരുന്നത് കന്നഡ സാഹിത്യത്തിലെ പുതുകവിതയുടെ ആചാര്യനും, സര്‍വകലാശാല ഇംഗ്ലീഷ് പ്രഫസറുമായിരുന്ന ഡോ.ഗോപാലകൃഷ്ണ അഡിഗയായിരുന്നു. മാന്യനും കുലീനനുമായ ഈ വ്യക്തി ഭാരതീയ ജനസംഘത്തിനുവേണ്ടി ബംഗളൂരില്‍നിന്ന് ലോകസഭയിലേക്ക് മത്സരിച്ച ആളായായിരുന്നു. കൊറാത്ത് സാര്‍ തിരുവനന്തപുരം സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി അഡിഗയെ കണ്ടുമുട്ടുന്നത്. പിന്നീട് അവര്‍ തമ്മില്‍ മുഖാമുഖം ബന്ധപ്പെട്ടതായി അറിവില്ല. തിരുവനന്തപുരത്ത് ഒരുമിച്ച് താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത രണ്ടോ മൂന്നോ നാളുകളിലെ ബന്ധം അവിടെ അവസാനിച്ചില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഡോ.അഡിഗ തനിക്കയച്ച ഒരു കത്തിലെ വിഷയം കൊറാത്ത്‌സാര്‍ വെളിപ്പെടുത്തുകയുണ്ടായി. അഡികയുടെ മകന് (ഡോക്ടറാണെന്നാണ് ഓര്‍മ്മ) കേരളത്തില്‍ ഒരു ജോലി തരപ്പെടുത്താനാവുമോ എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. കന്നടത്തിലെ ഒരു സുപ്രസിദ്ധ സാഹിത്യകാരന്‍, ഇപ്രകാരം ഒരു കത്തയക്കാനുണ്ടായ സാഹചര്യം; അതിന്റെ മനശ്ശാസ്ത്രം, തുടങ്ങിയവ പരിശോധിച്ചാല്‍ കൊറാത്ത് സാറിനുണ്ടായിരുന്ന വ്യക്തിബന്ധങ്ങളുടെ ആഴം മനസ്സിലാവും.
രണ്ടു പതിറ്റാണ്ടിലേറെക്കാലം ഞങ്ങള്‍ തപസ്യയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഉണ്ടും, ഉറങ്ങിയും, പ്രസംഗിച്ചും, തര്‍ക്കിച്ചും, എഴുതിയും, തമാശ പറഞ്ഞും എത്രയോ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. എന്റെ ജന്മസിദ്ധമായ അലംഭാവത്തെയും ഉദാസീനതയെയും ചിരിച്ചും പരിഹസിച്ചും, പരിഭവിച്ചും മാറ്റിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി. വ്യക്തിപരമോ കുടുംബപരമോ ആയ ബുദ്ധിമുട്ടുകള്‍ വരെ അന്വേഷിച്ചറിയുന്ന ഒരു ഗൃഹസ്ഥന്റെ മനസ്സും അദ്ദേഹത്തിനുണ്ടായിരുന്നു. തീവണ്ടി യാത്ര കൊറാത്ത് സാറിന് വളരെ ഇഷ്ടമായിരുന്നു. തീവണ്ടിയിലെ ചായക്കാരന്‍ മുന്നോട്ട് പോകുമ്പോഴും പിന്നിലേക്ക് പോകുമ്പോഴും കൊറാത്ത് സാര്‍ ചായ വാങ്ങി കുടിക്കും എന്ന് ഞങ്ങള്‍ തമാശ പറയാറുണ്ട്. തപസ്യയുടെ സമ്മേളനസ്ഥലങ്ങളില്‍ പ്രതിനിധികള്‍ക്ക് മൂന്ന് നേരവും ഭക്ഷണവും ചായയും ലഭിക്കുമെങ്കിലും, ഒഴിവു നോക്കി കൊറാത്ത്‌സാര്‍ പുറത്തിറങ്ങും. കൂട്ടിന് ആരെങ്കിലുമുണ്ടാവും. ഓലമേഞ്ഞ, മരത്തിന്റെ തീന്‍മേശയുള്ള, ചായ പാരുന്നത് ‘ലൈവ്’ ആയി കാണിക്കുന്ന, പുട്ട്, കടല, പഴം പൊരിച്ചത് തുടങ്ങിയവ ലഭിക്കുന്ന, ഇരിപ്പിടത്തിന്റെ അടിയില്‍ പൂച്ചകള്‍ കടിപിടി കൂടുന്ന ചായപ്പീടിക നോക്കിയായിരിക്കും യാത്ര. രാത്രി പന്ത്രണ്ടു മണിക്ക് ചായയ്ക്ക് ക്ഷണിച്ചാലും അദ്ദേഹം റെഡി!
ചാലിയാര്‍ പുഴയുടെ ഇരുകരകളിലുള്ള കടല്‍ത്തീരഗ്രാമങ്ങളെന്ന് വിളിക്കാവുന്ന പ്രദേശത്താണ് കൊറാത്ത് സാറിന്റെയും എന്റെയും വീടുകള്‍. ഞങ്ങളുടെ നാട്ടിലെ അച്യുതന്മാര്‍ കുളത്തിലേക്കല്ലാതെ ആറ്റിലേക്ക് ചാടാറില്ല. പുഴയിലെ ഉപ്പുവെള്ളത്തില്‍ കുളിക്ക വയ്യല്ലൊ. കാലടിയില്‍ വച്ച് തപസ്യയുടെ ശിബിരം നടക്കുമ്പോള്‍ ഒരു വൈകുന്നേരം കൊറാത്ത്‌സാറിനൊപ്പം ഞങ്ങള്‍, രാമകൃഷ്ണാശ്രമത്തിനു പിന്നിലുള്ള ആറ്റില്‍ കുളിക്കാനിറങ്ങി. മണല്‍പരപ്പിലൂടെ ഒഴുകുന്ന തെളിനീരിന് ഇളംചൂട്. പുഴക്ക് ആഴമില്ല. ഒഴുക്കും കുറവ്. ശ്രീശങ്കരനെ മുതല പിടിച്ച കടവിലേക്ക് ഒട്ടും ദൂരമില്ല. കാലപ്രവാഹത്തിന്റെ പ്രതീകമായി പുഴയൊഴുകുന്നു. സമയം ഇരുട്ടിയിട്ടും ആകാശത്ത് നക്ഷത്രങ്ങളെ നോക്കി ഞങ്ങള്‍ ജലനിരപ്പില്‍ ആണ്ടുകിടന്നു. മുഖം മേല്‌പ്പോട്ടുയര്‍ത്തി, ഒഴുക്കിന്റെ ചുമലില്‍ കൈവച്ച് കൊറാത്ത്‌സാര്‍ സവാരി തുടരുകയാണ്. കുളിച്ചുകയറാന്‍ മടിക്കുന്ന കുട്ടിയുടെ മുഖം ഇരുട്ടില്‍ തെളിയുന്നു. മനസ്സില്ലാമനസ്സോടെ പോകുമ്പോള്‍ ഒട്ട് തമാശ രൂപത്തില്‍ അദ്ദേഹം പറഞ്ഞു ”കടലുണ്ടിക്കാര്‍ക്കും ബേപ്പൂരുകാര്‍ക്കും ഇത്തരത്തിലുള്ള സൗഭാഗ്യം വിധിച്ചിട്ടില്ല”.

സഞ്ജയന്റെ ആരാധകന്‍ കൂടിയായ കൊറാത്ത്‌സാര്‍ ചിരിയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും വഴിയില്‍നിന്ന് ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ അസ്വസ്ഥനോ രോഷാകുലനോ ആയി ഞാന്‍ കണ്ടിട്ടുണ്ട്. ആദ്യത്തെ അനുഭവം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്തായിരുന്നു. ഈ കാലഘട്ടങ്ങളില്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഏതാനും ചില കൂടിക്കാഴ്ചകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നിരുന്നില്ല. അടിയന്തരാവസ്ഥയുടെ ഏറ്റവും വലിയ സദ്ഫലം, നമ്മുടെ നാട്ടിലെ നീതിന്യായ, ഭരണ, ക്രമസമാധാന, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ ക്ഷുദ്രജീവികളെയും കള്ളനാണയങ്ങളെയും അത് തൊലിയുരിച്ചു കാണിച്ചുതന്നു എന്നതാണ്. അക്കാര്യത്തില്‍ ഇന്ദിരാഗാന്ധിയോട് നാം നന്ദി പറയണം. മാതൃഭൂമിയിലെന്നല്ല കേരളത്തില്‍ തന്നെയുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കൊറാത്തിനെ അടിയന്തരാവസ്ഥാവിരുദ്ധനെന്ന പേരില്‍ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ മാതൃഭൂമിയുമായി അടുത്ത ബന്ധമുള്ള ഒരു കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചിരുന്നുവത്രെ. ദേശീയപ്രസ്ഥാനത്തിന്റെ വിത്ത് മുളപ്പിച്ച മാതൃഭൂമിയിലെ, പഴയ കോണ്‍ഗ്രസുകാരന്‍ കൂടിയായ കൊറാത്തിനെ കെ.പി.കേശവമേനോന്‍ പത്രാധിപരായിട്ടുള്ള ഒരു സ്ഥാപനത്തില്‍നിന്ന് അറസ്റ്റു ചെയ്താലുണ്ടാവുന്ന വിപരീതഫലമോര്‍ത്തിട്ടായിരിക്കണം അധികൃതര്‍ ആ ഉദ്യമത്തില്‍നിന്ന് പിന്തിരിഞ്ഞത്. ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള അടിയന്തരാവസ്ഥാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തന്നാലാവുന്ന സഹായസഹകരണങ്ങള്‍ ചെയ്യാന്‍ കൊറാത്ത് സാര്‍ മടിച്ചിരുന്നില്ല. പകവീട്ടാന്‍ ഈ അവസരം ചിലര്‍ വിനിയോഗിച്ചുവെങ്കിലും ഫലിച്ചില്ല.
അടിയന്തരാവസ്ഥയില്‍ കൊറാത്ത് സാറിനെ അസ്വസ്ഥനാക്കിയത് ഇതൊന്നുമായിരുന്നില്ല. ജനാധിപത്യം പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സത്യഗ്രഹസമരങ്ങള്‍ ഭാരതമൊട്ടുക്കും കൊടുമ്പിരികൊള്ളുമ്പോള്‍ ‘സത്യം സമത്വം സ്വാതന്ത്ര്യം’ എന്നെഴുതിപിടിപ്പിച്ച പത്രത്തില്‍ ആത്മവഞ്ചനയ്ക്ക് വ്യാഖ്യാനമെഴുതുന്നതിനെ പത്രപ്രവര്‍ത്തനമെന്ന് വിശേഷിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എക്കാലവും നെഹ്‌റു കുടുംബത്തിന്റെ അടിയന്തരം നടത്തിക്കൊടുക്കാന്‍ അവകാശപ്പെട്ട ഒരു പത്രത്തിന് ഇന്ദിരയുടെ അടിയന്തരം നടത്തിക്കൊടുക്കാനും ബാധ്യതയുണ്ട്. ഈ പല്ലക്ക് ചുമക്കാന്‍ കൊറാത്ത്‌സാര്‍ തയാറായില്ല. എന്നുമാത്രമല്ല തന്റെ കഴിവിന്റെ പരമാവധി അതിനെ ചോദ്യം ചെയ്യാനും അദ്ദേഹം മുന്നോട്ടു വന്നു.
മാര്‍ക്‌സിസ്റ്റുകാരുടെ ഉന്മൂലനസിദ്ധാന്തവും, പ്രതിയോഗികളോടുള്ള അവരുടെ ജനിതകമായ അസഹിഷ്ണുതയും മൂലം കണ്ണൂര്‍ ജില്ലയില്‍ ഇപ്പോഴും നരഹത്യ തുടരുകയാണല്ലൊ. വര്‍ഷങ്ങള്‍ക്കുമുമ്പ് തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും കൊല്ലപ്പെട്ടവരുടെ സംഖ്യ ദിനംപ്രതി ഉയരുകയും സമാധാനശ്രമങ്ങള്‍ക്കു വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്ത നാളുകളില്‍ കൊറാത്ത്‌സാര്‍ പറഞ്ഞ വാക്കുകള്‍ ഞാനിന്നും ഓര്‍ക്കുന്നു. തലശ്ശേരിയില്‍ സമാധാനം നിലനില്‍ക്കണമെങ്കില്‍ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകന്‍ ആ പാര്‍ട്ടിവിട്ടുപോകാതിരിക്കുക മാത്രമല്ല; അവര്‍ക്കു ചേരാന്‍ മറ്റൊരു സംഘടന ഇല്ലാതിരിക്കുകയും വേണം. സ്വതന്ത്ര പത്രപ്രവര്‍ത്തനവും മനുഷ്യാവകാശ പ്രവര്‍ത്തനവും ഈ നരഹത്യയെ രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമായി പരിഗണിക്കുന്നതില്‍ അദ്ദേഹത്തിന് അങ്ങേയറ്റം ദുഃഖമുണ്ടായിരുന്നു. ഒരു ദിവസത്തെ കൂലി മുടങ്ങിയാല്‍, ഭക്ഷണം മുടങ്ങുന്ന കുടുംബങ്ങളിലെ അന്നദാതാക്കളായ ചെറുപ്പക്കാര്‍ കൊലക്കത്തിക്കിരയാവുന്നതില്‍ ഭരണകൂടം കാട്ടുന്ന അനാസ്ഥയും അതില്‍ അവര്‍ക്കുള്ള പങ്കും അദ്ദേഹത്തെ ക്ഷോഭിപ്പിച്ചു. തലശ്ശേരി സംഭവങ്ങള്‍ അവിടുത്തുകാര്‍ക്ക് മാത്രം പരിഹരിക്കാനാവില്ലെന്നും ഹിന്ദു സാംസ്‌കാരിക പ്ര സ്ഥാനങ്ങള്‍ ഈ ആക്രമണപരമ്പരയെ ദേശീയപ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു.

തികഞ്ഞ ആദര്‍ശവാദിയായിരുന്ന കൊറാത്ത്‌സാറിന് പ്രായോഗികവാദത്തിന്റെ പൊരുള്‍ വേണ്ടത്ര പിടികിട്ടിയിരുന്നില്ല. ‘മാതൃഭൂമി’യുടെ പാരമ്പര്യവും അവിടെ നിലനിന്നിരുന്ന സൗഹൃദാന്തരീക്ഷവും അസ്തമിക്കുകയും പുതിയ മാനേജ്‌മെന്റിനു കീഴില്‍ തന്റെ സ്വാതന്ത്ര്യബോധം നിലനിര്‍ത്താനാവില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെ ആ സ്ഥാപനത്തില്‍ നിന്ന് മാനസികമായി അദ്ദേഹം വിരമിച്ചു കഴിഞ്ഞിരുന്നു. ഔദ്യോഗികമായ വിടപറയല്‍ തികച്ചും സാങ്കേതികമായിരുന്നു. അതിനുശേഷം പ്രത്യേകിച്ച് യാതൊരു തയാറെടുപ്പുമില്ലാതെ ഒരു പത്രം തുടങ്ങാന്‍ അദ്ദേഹം മുതിര്‍ന്നപ്പോള്‍ പലരും അമ്പരന്നുപോയി. പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി യാതൊന്നും സംഭവിച്ചില്ല. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അതിന്റെ ആയുസ്സൊടുങ്ങി. കുറേ പണവും നഷ്ടപ്പെട്ടു.
അനാരോഗ്യം, മരുന്ന്, ആശുപത്രി- ഇവയുടെ കൈപ്പിടിയിലേക്ക് കൊറാത്ത്‌സാര്‍ പതുക്കെ അമരുന്നതും, സദാ പുഞ്ചിരി വിടരാറുള്ള ആ മുഖത്ത് ജീവിതത്തോടുള്ള വിരക്തിയുടെയും മടുപ്പിന്റെയും തെളിവുകള്‍ പ്രത്യക്ഷപ്പെടുന്നതും, എന്നെ വേദനിപ്പിക്കാതിരുന്നില്ല. എങ്കിലും കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് ഞാന്‍ മനപൂര്‍വ്വം പറയാറുണ്ടായിരുന്നു. അദ്ദേഹം വിശ്വസിച്ചോ എന്തോ? സ്‌നേഹാര്‍ദ്രമായ ‘വെറുതെയുള്ള ആ വിളിയുടെ’ നഷ്ടം എങ്ങനെ നികത്താനാണ്?
(2008 മെയ് മാസത്തിലെ വാര്‍ത്തികത്തില്‍ എഴുതിയ വി.എം. കൊറാത്ത് അനുസ്മരണ ലേഖനത്തില്‍ നിന്ന്)





















