- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- തൊഴിലാളി മേഖലയില്‍ പ്രഥമസ്ഥാനത്ത് (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 44)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
സാംസ്‌കാരിക ദേശീയതയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ആര്‍എസ്എസ്സിന്റെ ശ്രമത്തിന് ഏറ്റവും വലിയ വെല്ലുവിളിയായത് തൊഴിലാളി മേഖലയിലെ ഇടതുപക്ഷത്തിന്റെ ആശയപരവും സംഘടനാപരവുമായ ആധിപത്യമായിരുന്നു. മാര്‍ക്‌സിസം അല്ലെങ്കില്‍ സോഷ്യലിസം എന്ന കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായി ഒരു തൊഴിലാളി യൂണിയന്‍ ഉണ്ടാവുകയെന്നത് തീര്‍ത്തും അസാധ്യമാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രബലമായ ഈ ധാരണ തിരുത്തിയാണ് ബിഎംഎസ് രൂപംകൊണ്ടതും, വളര്‍ച്ചയുടെ പടവുകള്‍ കയറിയതും. സമൂഹത്തില്‍ തൊഴിലാളികളുടെ പങ്കിനെക്കുറിച്ചുള്ള ബിഎംഎസ്സിന്റെ കാഴ്ചപ്പാട് മാര്‍ക്‌സിസം വിഭാവനം ചെയ്തതല്‍ നിന്ന് മൗലികമായിത്തന്നെ വ്യത്യസ്തമാണ്. ഡി.ബി.ഠേംഗ്ഡിയെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ‘മാര്‍ക്‌സിസ്റ്റുകളും വിവിധ തരത്തിലുള്ള സോഷ്യലിസ്റ്റുകളും, സോഷ്യലിസം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ, വര്‍ഗസംഘര്‍ഷം തീവ്രമാക്കുന്നതിനുള്ള ഉപകരണങ്ങളായാണ് തങ്ങളുടെ തൊഴിലാളി യൂണിയനുകളെ കാണുന്നത്. ബിഎംഎസ് ദേശീയതയുടെയും സമഗ്രതയുടെയും വക്താവാണ്. അതിനാല്‍, അത് വര്‍ഗസംഘര്‍ഷ സിദ്ധാന്തത്തെ നിരാകരിക്കുന്നു. വര്‍ഗസംഘര്‍ഷം അതിന്റെ യുക്തിപരമായ പരമാവധിവരെ കൊണ്ടുപോകുകയാണെങ്കില്‍, അത് രാഷ്ട്രത്തിന്റെ ശിഥിലീകരണത്തിലേക്ക് നയിക്കും. പൗരന്മാരെല്ലാം രാഷ്ട്ര ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ മാത്രമാണ്. അതിനാല്‍, അവരുടെ താല്‍പ്പര്യങ്ങള്‍ പരസ്പരം വിരുദ്ധമായിരിക്കാനാവില്ല. വിദ്വേഷത്തിലും ശത്രുതയിലും അധിഷ്ഠിതമായ വര്‍ഗസമരത്തെ ബിഎംഎസ് എതിര്‍ക്കുന്നു. എന്നാല്‍ അസമത്വം, അനീതി, ചൂഷണം എന്നീ ദുഷ്ടശക്തികള്‍ക്കെതിരെ അത് എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ട്.
ദേശീയ സമൃദ്ധി കൈവരിക്കുകയും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘പരമാവധി ഉല്‍പ്പാദനവും നീതിപൂര്‍വമായ വിതരണവും’ എന്ന തത്വത്തില്‍ ബിഎംഎസ് പ്രതിജ്ഞാബദ്ധമാണ്. മുതലാളിത്തം ഉല്‍പ്പാദനത്തിന്റെ പ്രാധാന്യത്തിന് അമിതമായ ഊന്നല്‍ നല്‍കുന്നു. സോഷ്യലിസം വിതരണത്തിന്റെ വശത്തിന് അമിതമായ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ബിഎംഎസ് രണ്ടിനും തുല്യമായ പ്രാധാന്യം നല്‍കുന്നു. പരമാവധി ഉല്‍പ്പാദനം തൊഴിലാളികളുടെ ദേശീയ കടമയാണ്. അതേസമയം, ഉല്‍പ്പാദനത്തിന്റെ ഫലങ്ങളുടെ നീതിപൂര്‍വമായ വിതരണം തൊഴിലാളികളുടെ നിയമാനുസൃതമായ അവകാശമാണ്. അതിനാല്‍ ബിഎംഎസ് തൊഴിലാളി മേഖലയിലേക്ക് ദേശഭക്തിയില്‍ അധിഷ്ഠിതമായ ഒരു പുതിയ മുദ്രാവാക്യം അവതരിപ്പിച്ചു: ‘ഞങ്ങള്‍ രാഷ്ട്രത്തിന്റെ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കും, പൂര്‍ണ്ണ വേതനം ആവശ്യപ്പെടുകയും ചെയ്യും’ (1) എന്നതായിരുന്നു അത്.
ബിഎംഎസ്സിന്റെ സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡി സംഘടനയുടെ രൂപീകരണം മുതല്‍ തന്നെ അതിന്റെ ആശയപരമായ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. രാഷ്ട്രീയ ട്രേഡ് യൂണിയനുകള്‍ നമ്മുടെ രാജ്യത്തെ തൊഴിലാളികളെ അധികാര രാഷ്ട്രീയത്തിനായി ദുരുപയോഗം ചെയ്തിരുന്ന കാലമായിരുന്നു അത്. ഇതില്‍നിന്ന് വ്യത്യസ്തമായി ‘രാഷ്ട്രീയാതീതമായ ട്രേഡ് യൂണിയന്‍’ എന്ന കാഴ്ചപ്പാടിലാണ് ബിഎംഎസ് രൂപീകരിക്കപ്പെട്ടത്. തൊഴിലാളികളുടെ മനസ്സുകളില്‍ ദേശീയബോധം വളര്‍ത്തുന്ന യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലാണ് ബിഎംഎസ് വിശ്വസിച്ചത്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തമായ വര്‍ഗസംഘര്‍ഷത്തിനു പകരം, വ്യവസായ കുടുംബം എന്ന ആശയമാണ് ബിഎംഎസ് മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യമായ ‘സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കൂ’ എന്നതിനു പകരം, ‘തൊഴിലാളികളേ, ലോകത്തെ ഒന്നിപ്പിക്കൂ’ എന്നാണ് ബിഎംഎസ് പ്രഖ്യാപിച്ചത്. ”തൊഴിലിനെ ദേശീയവല്‍ക്കരിക്കുക, വ്യവസായത്തെ തൊഴിലാളിവല്‍ക്കരിക്കുക, രാഷ്ട്രത്തെ വ്യവസായവല്‍ക്കരിക്കുക” എന്ന ആശയം ബിഎംഎസ് എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നു വ്യക്തമാക്കുന്നു. മെയ്ദിനത്തിനുപകരം വിശ്വകര്‍മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഇതിന് തെളിവാണ്.
ആശയപരവും സംഘടനാപരവുമായ വ്യക്തിത്വം ബിഎംഎസ് മാറ്റമില്ലാതെ നിലനിര്‍ത്തിയതും ബിഎംഎസ്സിന്റെ അത്ഭുതകരമായ വളര്‍ച്ചയ്ക്കു പിന്നിലെ ഒരു സുപ്രധാന ഘടകമാണ്. ഇക്കാര്യത്തില്‍ രണ്ട് പ്രത്യേകതകള്‍ തിരിച്ചറിയാന്‍ കഴിയും. ആര്‍എസ്എസ്സില്‍ നിന്ന് ലഭിച്ച പ്രചോദനവും സംഘടനാ സംസ്‌കാരവുമാണ് ആദ്യത്തേത്. അടിസ്ഥാന ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഠേംഗ്ഡിജി നല്‍കിയ മാര്‍ഗദര്‍ശനമാണ് രണ്ടാമത്തേത്.
തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്ഷാമബത്തയുടെ അടിസ്ഥാനമായ ഉപഭോക്തൃ വില സൂചിക നിര്‍ണയിക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രക്ഷോഭം ആരംഭിച്ചത് ബിഎംഎസ് ആയിരുന്നു. ഐഎന്‍ടിയുസി എഐടിയുസി മുതലായ ട്രേഡ് യൂണിയനുകള്‍ തുടക്കത്തില്‍ ഇതിനെ എതിര്‍ത്തു. പിന്നീട് എച്ച്എംഎസ്, എച്ച്എംപി തുടങ്ങിയ സംഘടനകളും ബിഎംഎസ് നിലപാടിനെ പിന്തുണച്ചു. പിന്നീട് മറ്റ് ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. അധികം വൈകാതെ ആവശ്യം ശക്തമായ ജനപിന്തുണ നേടി. 1963 ല്‍ ഈ ആവശ്യം മുന്‍നിര്‍ത്തി നടത്തിയ മുംബൈ ബന്ദ് വലിയ വിജയമായി. ഈ കാലയളവില്‍ ബിഎംഎസ് ‘എല്ലാവര്‍ക്കും ബോണസ്’ എന്ന ആവശ്യം ഉന്നയിക്കുകയും, ബോണസ് ‘മാറ്റിവെച്ച വേതനം’ ആണെന്ന് ഫലപ്രദമായി വാദിക്കുകയും ചെയ്തു. പിന്നീട് നിയമലോകവും മറ്റുള്ളവരും ഈ നിലപാട് അംഗീകരിച്ചു.
1962 ലെ ചൈനീസ് ആക്രമണകാലത്തും 1965 ലെ പാകിസ്ഥാന്‍ ആക്രമണകാലത്തും’രാഷ്ട്രീയ മസ്ദൂര്‍ മോര്‍ച്ച’ രൂപീകരിച്ചുകൊണ്ട് ബിഎംഎസ് രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു. ഈ വേദിയിലൂടെ ബിഎംഎസ് സര്‍ക്കാരിനും സൈനികര്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കി. അന്ന് ഇടത് ട്രേഡ് യൂണിയനുകള്‍ അവരുടെ രാഷ്ട്രീയാഭിമുഖ്യം കൊണ്ട് ഭാരതത്തിനൊപ്പമായിരുന്നില്ല. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തും ഭാരതത്തിന്റെ യുദ്ധശ്രമങ്ങളെ സഹായിക്കുന്നതിനായി ‘രാഷ്ട്രീയ മസ്ദൂര്‍ മോര്‍ച്ച’ രൂപീകരിക്കപ്പെട്ടു.
സംഘടനാ പ്രവര്‍ത്തനം രാജ്യവ്യാപകമാവുന്നു
പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട കഠിനാധ്വാനത്തിന് ശേഷം 1967 ആഗസ്റ്റിലാണ് ദല്‍ഹിയില്‍ ബിഎംഎസ്സിന്റെ ആദ്യ അഖിലേന്ത്യാ സമ്മേളനം ചേര്‍ന്നത്.
അധഃസ്ഥിതരുടെ നേതാവും ഡോ. അംബേദ്കറുടെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്നയാളുമായ ദാദാസാഹേബ് ഗയ്ക്ക് വാഡാണ് ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇക്കാലമായപ്പോഴേക്കും ഉത്തര്‍പ്രദേശ്, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിഎംഎസ് അംഗീകാരം നേടിയിരുന്നു. പഞ്ചാബില്‍ ബിഎംഎസ്സിന്റെ പ്രതിനിധിയെ സംസ്ഥാന ലേബര്‍ അഡൈ്വസറി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. 1970 ല്‍ കാണ്‍പൂരില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ സമയമായപ്പോഴേക്കും പഞ്ചാബ്, ഹരിയാന, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിഎംഎസ് അംഗീകാരം നേടിയിരുന്നു. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍, ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകളിലെ എല്ലാ ജീവനക്കാരും ബിഎംഎസ്സില്‍ അംഗങ്ങളായി.
1968 സപ്തംബറില്‍ നടന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കില്‍ ഭാരതീയ റെയില്‍വേ മസ്ദൂര്‍ സംഘം, ഭാരതീയ പ്രതിരക്ഷാ മസ്ദൂര്‍ സംഘം എന്നിവ സജീവമായി പങ്കെടുത്തു. അതിന്റെ ഫലമായി നിരവധി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തു. പലരെയും ജയിലിലടച്ചു. അവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. 1969 ജനുവരിയില്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗങ്ങളില്‍, അഖിലേന്ത്യാ പണിമുടക്ക് അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ഏകാധിപത്യപരമായ നടപടിക്കെതിരെ ഐഎല്‍ഒയ്ക്ക് പരാതി നല്‍കണമെന്ന് ബിഎംഎസ് നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തെ മറ്റ് കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വാഗതം ചെയ്തു.
1969 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഗജേന്ദ്രഗഡ്കര്‍ അധ്യക്ഷനായ ഒന്നാമത്തെ ദേശീയ തൊഴില്‍ കമ്മീഷന് ബിഎംഎസ് വിശദമായ നിവേദനം സമര്‍പ്പിച്ചു. ഈ നിവേദനം ‘തൊഴില്‍ നയം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. തൊഴിലിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ബിഎംഎസ്സിന്റെ കാഴ്ചപ്പാടുകളുടെ മികച്ചതും സമഗ്രവുമായ പഠനമാണിത്. 1969 സപ്തംബറില്‍ ഏകദേശം 50,000 തൊഴിലാളികള്‍ ഉള്‍പ്പെട്ട ഒരു പ്രതിനിധി സംഘത്തോടൊപ്പം ബിഎംഎസ് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിക്ക് ഒരു ദേശീയ ആവശ്യപത്രിക സമര്‍പ്പിച്ചു. വിവിധ സാമൂഹിക, സാമ്പത്തിക, തൊഴില്‍ വിഷയങ്ങളെക്കുറിച്ചുള്ള ബിഎംഎസ്സിന്റെ കാഴ്ചപ്പാടുകളുടെ ആധികാരിക രേഖയാണിത്. അതില്‍ തൊഴിലാളികളെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമല്ല, സമൂഹത്തിലെ മുഴുവന്‍ മനുഷ്യവിഭവശേഷിയെക്കുറിച്ചുള്ള ആശയങ്ങളും ഉള്‍പ്പെട്ടിരുന്നു.
1971 ല്‍ മുംബൈയിലെ അസംഘടിതരായ ഗാര്‍ഹിക തൊഴിലാളികള്‍ക്കിടയില്‍ ബിഎംഎസ് പ്രവര്‍ത്തനം ആരംഭിക്കുകയും, അവര്‍ക്കായി ‘ഖരേലു കാംഗാര്‍ സംഘം’ എന്ന പേരില്‍ പ്രത്യേക യൂണിയന്‍ രൂപീകരിക്കുകയും ചെയ്തത് ഒരു പുതിയ അനുഭവമായിരുന്നു. പരമ്പരാഗത തൊഴിലുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു ഗാര്‍ഹിക തൊഴിലാളി ഒന്നിലധികം തൊഴിലുടമകള്‍ക്കൊപ്പം ജോലി ചെയ്യുന്നു. അവര്‍ക്ക് നിയമപരമായ യാതൊരു അംഗീകാരമോ തൊഴില്‍ നിയമങ്ങളുടെ സംരക്ഷണമോ ഉണ്ടായിരുന്നില്ല. അവരുടെ ഏക ആശ്രയം യൂണിയനായിരുന്നു. പണിമുടക്കും മറ്റ് പ്രക്ഷോഭ രീതികളും സ്വീകരിക്കുന്നതിന് പകരം, ഈ യൂണിയന്‍ സമാധാനപരമായ സത്യഗ്രഹത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചത്. ബിഎംഎസ്സിന്റെ മൂന്നാം സമ്മേളനത്തോടനുബന്ധിച്ച്, 1972 ല്‍ ഏകദേശം 60,000 ഗാര്‍ഹിക തൊഴിലാളികള്‍ പങ്കെടുത്ത ഒരു വലിയ പ്രകടനം മുംബൈയില്‍ നടത്തി.
1973 ല്‍ അസംഘടിതരും തൊഴില്‍ സുരക്ഷിതത്വമില്ലാത്തവരുമായ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ബിഎംഎസ് തീരുമാനിച്ചു. 1974 ല്‍ ഭാരതീയ റെയില്‍വേ മസ്ദൂര്‍ സംഘവും റെയില്‍വേ ജീവനക്കാരുടെ പണിമുടക്കില്‍ സജീവമായി പങ്കെടുത്തു. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്ന് ബിഎംഎസ് കര്‍ശനമായി നിര്‍ദേശിച്ചു. ഇതേ രീതിയില്‍ എല്‍ഐസി ജീവനക്കാര്‍ നടത്തിയ സംയുക്ത പണിമുടക്കിലും ബിഎംഎസ് യൂണിയന്‍ സജീവമായി പങ്കെടുത്തു.
അടിയന്തരാവസ്ഥയിലെ ധീരമായ പോരാട്ടം
1976 ഏപ്രിലില്‍ അമൃത്സറില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍, രാജ്യത്തിന് വരാനിരിക്കുന്ന ഭീഷണിയെക്കുറിച്ച് ഠേംഗ്ഡി മുന്നറിയിപ്പ് നല്‍കി. അടിച്ചമര്‍ത്തലിന്റെ നയത്തെ എതിര്‍ത്തു. ഠേംഗ്ഡിജി മുന്നറിയിപ്പ് നല്‍കിയതുപോലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ വ്യക്തിപരമായ അധികാരസ്ഥാനം സംരക്ഷിക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആര്‍എസ്എസ് നിരോധിക്കപ്പെട്ടു.
സംസാരിക്കാനുള്ള അവകാശവും സംഘടന രൂപീകരിക്കാനുള്ള അവകാശവും ഉള്‍പ്പെടെയുള്ള ജനങ്ങളുടെ മൗലികാവകാശങ്ങള്‍ എടുത്തുകളഞ്ഞപ്പോള്‍, ദേശീയവാദ ശക്തികളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പ്രക്ഷോഭം നടന്നു. ബിഎംഎസ്സും അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഭരണത്തിലുള്ള കോണ്‍ഗ്രസിനോടുള്ള വിധേയത്വം കാരണം ഐഎന്‍ടിയുസി സ്വേച്ഛാധിപത്യത്തെ പിന്തുണച്ചു. സിപിഐ കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്നതിനാല്‍ എഐടിയുസിയും അതേ നിലപാടാണ് സ്വീകരിച്ചത്. മറ്റ് കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഭയന്നുപോയി. അവരില്‍ ഭൂരിഭാഗവും രംഗത്തുനിന്ന് പിന്മാറി. ലോക സംഘര്‍ഷ സമിതി രൂപീകരിക്കപ്പെടുകയും ബിഎംഎസ്, എച്ച്എംഎസ്, സിഐടിയു, എച്ച്എംകെപി എന്നിവ സംയുക്തമായി ഒരു സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്തിന്റെ സംരക്ഷണത്തിനായി തൊഴിലാളികള്‍ക്കിടയില്‍ പരസ്യമായി പ്രവര്‍ത്തിച്ച പ്രധാന സംഘടന ബിഎംഎസ് ആയിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് തൊഴിലാളികളുടെ ബോണസിനുള്ള അവകാശം എടുത്തുകളഞ്ഞപ്പോള്‍ എഐടിയുസിയും ഐഎന്‍ടിയുസിയും അതിനെ പിന്തുണച്ചു. ബിഎംഎസ് ഒഴികെയുള്ള മറ്റ് ട്രേഡ് യൂണിയനുകള്‍ തങ്ങളുടെ നിസ്സഹായത പ്രകടിപ്പിക്കുകയും, പേരിന് മാത്രം പ്രതിഷേധം നടത്തുകയും ചെയ്തു. നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും പണിമുടക്ക് നടത്തിക്കൊണ്ടിരുന്ന ഇവര്‍ അതൊക്കെ സൗകര്യപൂര്‍വ്വം വിസ്മരിച്ചു.
അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ ആയിരക്കണക്കിന് ബിഎംഎസ് പ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയും, പലരെയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പലര്‍ക്കും ഒളിവില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു. 1977 മാര്‍ച്ചില്‍ അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് മുമ്പ്, 70,000 ലേറെ ബിഎംഎസ് പ്രവര്‍ത്തകര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. ബിഎംഎസ്സിന്റെ 5,000 ലേറെ പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും പലരും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഇവരില്‍ ഏകദേശം 111 പേരെ ‘മിസ’ പ്രകാരം മാത്രം ജയിലിലടച്ചു. മറ്റ് ട്രേഡ് യൂണിയനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിഎംഎസ്സിന്റെ കാര്യക്ഷമത, ത്യാഗം, ദേശസ്‌നേഹം എന്നിവ രാജ്യം തിരിച്ചറിഞ്ഞു.
രാഷ്ട്രീയാതീതമായി ഐഎല്‍ഒ വരെ
1977 ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ജനതാ പാര്‍ട്ടി ബിഎംഎസ് തങ്ങളുടെ അനുബന്ധ സംഘടനയായി മാറണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുക എന്ന ആദര്‍ശത്തില്‍ ബിഎംഎസ് ഉറച്ചുനിന്നു. നിരവധി നേതാക്കളും ബുദ്ധിജീവികളും ഈ സുവര്‍ണ്ണാവസരം പാഴാക്കുന്നത് വിഡ്ഢിത്തമാണെന്ന് പറഞ്ഞെങ്കിലും, കാലത്തിന്റെ പരീക്ഷണം ബിഎംഎസ്സിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ബോണസിനുള്ള അവകാശം എടുത്തുകളഞ്ഞപ്പോള്‍ ഐഎന്‍ടിയുസിയും എഐടിയുസിയും അതിനെ എതിര്‍ത്തില്ല. എന്നാല്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ അവര്‍ പ്രതിഷേധം ഉയര്‍ത്താന്‍ തുടങ്ങി. അക്കാലത്ത് ജനതാ പാര്‍ട്ടിയുടെ ട്രേഡ് യൂണിയനുകളായ എച്ച്എംഎസ്, എച്ച്എംപി എന്നിവ സര്‍ക്കാരിന്റെ നയത്തെ പിന്തുണച്ച് മൗനം പാലിച്ചു. വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ഐഎന്‍ടിയുസിയും എഐടിയുസിയും നിശ്ശബ്ദരായി. അതേസമയം എച്ച്എംഎസും എച്ച്എംപിയും സര്‍ക്കാരിനെ എതിര്‍ക്കാന്‍ തുടങ്ങി. അങ്ങനെ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള പാര്‍ട്ടിയോടുള്ള രാഷ്ട്രീയ അടുപ്പമോ ശത്രുതയോ ആയിരുന്നു ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളുടെയും നയം.
ജനതാ പാര്‍ട്ടിയുടെ ഭരണകാലത്ത് യാതൊരു രാഷ്ട്രീയ അടുപ്പവും കൂടാതെ ബോണസ്, റെയില്‍വേ ജീവനക്കാരുടെ പണിമുടക്ക്, വ്യവസായബന്ധ ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ ബിഎംഎസ് തൊഴിലാളികളുടെ പക്ഷത്ത് ഉറച്ചുനിന്നു. അക്കാലത്ത് ബിഎംഎസ് തൊഴിലാളികളുടെ പണിമുടക്ക് കാരണം പാര്‍ലമെന്റ് പ്രദേശത്തേക്കുള്ള ജലവിതരണം നിലച്ചുവെന്ന വാര്‍ത്ത വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സര്‍ക്കാരിന്റെ രാഷ്ട്രീയ നിറം എന്തുതന്നെയായാലും, ബിഎംഎസ് എല്ലായ്‌പ്പോഴും സര്‍ക്കാരുകളോട് ‘പ്രതികരണാധിഷ്ഠിത സഹകരണം’ എന്ന നയമാണ് സ്വീകരിച്ചത്. തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെയോ തൊഴിലുടമയുടെയോ സമീപനത്തെ ആശ്രയിച്ചായിരുന്നു ബിഎംഎസ്സിന്റെ അവരോടുള്ള സഹകരണവും എതിര്‍പ്പും. ഇതിലൂടെ നേടിയ വിശ്വാസത്തിന്റെ ഫലമായാണ് ബിഎംഎസ്സിന് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായത്. 1975 ല്‍ ബിഎംഎസ്സിന്റെ അംഗസംഖ്യ എട്ട് ലക്ഷത്തിലധികമായിരുന്നു. 1981 ആയപ്പോഴേക്കും അത് 18 ലക്ഷത്തിലധികമായി ഉയര്‍ന്നു. ബിഎംഎസ്സിന്റെ രജതജൂബിലി വര്‍ഷമായ 1980 ല്‍ വിശ്വകര്‍മ ജയന്തി ദിനം രാജ്യത്തുടനീളം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു.
മറ്റ് രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളുമായുള്ള ബിഎംഎസ്സിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. ഐഎല്‍ഒയുടെയും മറ്റ് സംഘടനകളുടെയും വിവിധ അന്താരാഷ്ട്ര തൊഴില്‍ സമ്മേളനങ്ങളില്‍ ബിഎംഎസ് പങ്കെടുത്തുപോന്നു. അമേരിക്കയിലും മറ്റ് നിരവധി രാജ്യങ്ങളിലും നടന്ന സര്‍ക്കാര്‍തല തൊഴില്‍ സമ്മേളനങ്ങളിലും ബിഎംഎസ് പങ്കെടുത്തിട്ടുണ്ട്.
1994 ലെ ഐഎല്‍ഒ സമ്മേളനത്തില്‍ ബിഎംഎസ് പ്രതിനിധിയായ ആര്‍. വേണുഗോപാല്‍ ‘സോഷ്യല്‍ ക്ലോസ്’ നടപ്പാക്കുന്നതിനെ എതിര്‍ത്തു. മറ്റ് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതിനെ സ്വാഗതം ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ബിഎംഎസ് ഇതേ എതിര്‍പ്പ് തുടര്‍ന്നു.
1997 ല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇതേ ആശയം ‘സോഷ്യല്‍ ലേബലിംഗ്’ എന്ന പുതിയ പേരില്‍ ഐഎല്‍ഒയില്‍ വീണ്ടും ഉയര്‍ന്നുവന്നു. ഇതിനെയും ബിഎംഎസ് എതിര്‍ത്തു. വീണ്ടും 1998ലെ ഐഎല്‍ഒ സമ്മേളനത്തില്‍ ഇതേ കാര്യം പുതിയൊരു പേരില്‍ അവതരിപ്പിച്ചപ്പോള്‍ ബിഎംഎസ് പ്രതിനിധി ആര്‍. വേണുഗോപാല്‍ 12 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ട്രേഡ് യൂണിയനുകളെ സംഘടിപ്പിക്കുകയും, അതിനെ എതിര്‍ക്കുകയും ചെയ്തു. ഐസിഎഫ്ടിയു പോലുള്ള ഫെഡറേഷനുകള്‍ ഡബ്ല്യുടിഒയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
അങ്ങനെ, അന്താരാഷ്ട്ര തലത്തില്‍ മുതലാളിത്ത രാജ്യങ്ങളുടെ ചൂഷണപരമായ പിടിയില്‍ നിന്ന് ദരിദ്ര രാജ്യങ്ങളെ മോചിപ്പിക്കുന്നതിനായി ബിഎംഎസ് ശ്രമിച്ചുവരുന്നു. മൂന്നാം ലോക രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകള്‍ക്ക് ആത്മവിശ്വാസവും ദിശാബോധവും നല്‍കാന്‍ കഴിയുന്ന നേതൃത്വത്തെ ഏറ്റെടുക്കുക എന്നത് ബിഎംഎസിന്റെ ചരിത്രപരമായ ദൗത്യമാണ്.
ലോകത്തെ മുന്‍നിര തൊഴിലാളി സംഘടന
1978 ല്‍ ജയ്പൂരില്‍ നടന്ന അഞ്ചാമത് അഖിലേന്ത്യാ സമ്മേളനത്തില്‍ ബിഎംഎസ്സിന്റെ അംഗസംഖ്യ 10 ലക്ഷം കവിഞ്ഞു. 1984 ല്‍ നടന്ന ഏഴാമത് സമ്മേളനമായപ്പോഴേക്കും ഇത് വീണ്ടും വളര്‍ന്ന് 20 ലക്ഷമായി.1980 ഡിസംബര്‍ 31 എന്ന കട്ട്-ഓഫ് തീയതിയെ അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും അംഗസംഖ്യാ പരിശോധന നടത്തി. ഇതിന്റെ ഫലം സര്‍ക്കാര്‍ 1984 ല്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. അതനുസരിച്ച് ഐഎന്‍ടിയുസി ഒന്നാം സ്ഥാനത്തും ബിഎംഎസ് രണ്ടാം സ്ഥാനത്തുമെത്തി. 1984-ല്‍ ബിഎംഎസ്സിന് 20 ലക്ഷത്തിലധികം അംഗങ്ങളുണ്ടായിരുന്നുവെങ്കിലും, സര്‍ക്കാരിന്റെ കണക്കില്‍ ബിഎംഎസ്സിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
1989 ഡിസംബര്‍ 31 കട്ട്-ഓഫ് തീയതിയായി നടത്തിയ അടുത്ത അംഗസംഖ്യാ പരിശോധനയില്‍, കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന കേന്ദ്ര സര്‍ക്കാരിന് 1994 ല്‍ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര ട്രേഡ് യൂണിയന്‍ ബിഎംഎസ് ആണെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. അംഗീകൃത അംഗസംഖ്യ 31,17,324 ആയിരുന്നു. 1948 മുതല്‍ ഐഎന്‍ടിയുസി ഒന്നാം സ്ഥാനം നിലനിര്‍ത്തിവരികയായിരുന്നു. എന്നാല്‍ ആദ്യമായി അവര്‍ ബിഎംഎസ്സിനു പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അങ്ങനെ ബിഎംഎസ്ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ ആദ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനായ എഐടിയുസിയുടെയും സിഐടിയുവിന്റെയും സംയുക്ത അംഗസംഖ്യ പോലും ബിഎംഎസ്സിന്റേതിനേക്കാള്‍ വളരെ താഴെയായിരുന്നു.1987ല്‍ ബിഎംഎസ്സിന്റെ യഥാര്‍ത്ഥ അംഗസംഖ്യ ഏകദേശം 33 ലക്ഷമായിരുന്നു. 1991 ല്‍ ഇത് 39 ലക്ഷമായും, 1994 ല്‍ 45 ലക്ഷമായും ഉയര്‍ന്നു. 1996 ല്‍ ഭോപ്പാലില്‍ നടന്ന പതിനൊന്നാമത് സമ്മേളനത്തില്‍ ഇത് 47 ലക്ഷമായി.
അംഗസംഖ്യ സംബന്ധിച്ച അവകാശവാദത്തെച്ചൊല്ലിയുള്ള ദീര്‍ഘകാല നിയമനടപടികള്‍ക്ക് ഒടുവില്‍, 2002 ഡിസംബര്‍ 31 ന് ഉണ്ടായിരുന്ന അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് തൊഴില്‍ മന്ത്രാലയം രാജ്യവ്യാപകമായി ഒരു പരിശോധന നടത്തി. അതില്‍ വീണ്ടും ബിഎംഎസ് രാജ്യത്തെ ഒന്നാം നമ്പര്‍ ട്രേഡ് യൂണിയനായി പ്രഖ്യാപിക്കപ്പെട്ടു. അംഗീകൃത അംഗസംഖ്യ 62,15,797 ആയിരുന്നു. 38,92,011 അംഗങ്ങളുമായി ഐഎന്‍ടിയുസി രണ്ടാം സ്ഥാനത്തും, 33,42,213 അംഗങ്ങളുമായി എഐടിയുസി മൂന്നാം സ്ഥാനത്തും, 32,22,532 അംഗങ്ങളുമായി എച്ച്എംഎസ് നാലാം സ്ഥാനത്തും, 26,77,979 അംഗങ്ങളുമായി സിഐടിയു അഞ്ചാം സ്ഥാനത്തുമെത്തി.
1968 ല്‍ മഹാരാഷ്ട്രയില്‍ നടന്ന ബിഎംഎസ്സിന്റെ ആദ്യ അഖിലേന്ത്യാ ശില്‍പ്പശാലയില്‍ ഠേംഗ്ഡി പറഞ്ഞു: ”ഒരേ കാലഘട്ടത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, അവര്‍ക്കായി ഒരൊറ്റ ‘ഇസം’ എന്നത് സാധ്യമല്ല. വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഒരു സമൂഹത്തിന് ഒരൊറ്റ ആശയം മാത്രമേ അനുയോജ്യമാകൂ എന്നും കരുതാനാവില്ല. കാലവും സാഹചര്യങ്ങളും മാറുന്നതിനാല്‍ ഒരൊറ്റ ‘ഇസ’ത്തിനും എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകാന്‍ കഴിയില്ല. ഏത് ആശയധാരയും ‘ഇസ’വും ആ കാലഘട്ടത്തിലെ അറിവിന്റെ ശേഖരത്തില്‍ നിന്നാണ് രൂപപ്പെടുന്നത്.”
പോരാട്ടം ഏതെങ്കിലും ഒരു വര്‍ഗത്തിനെതിരെയല്ല, മറിച്ച് അനീതിക്കെതിരെയായിരിക്കണം എന്നാണ് ഠേംഗ്ഡി വ്യക്തിപരമായി പറഞ്ഞത്. ബിഎംഎസ്സിന്റെ രൂപീകരണത്തിന് മുന്‍പ് തൊഴിലാളികളുടെ റാലികളിലും പരിപാടികളിലും ‘ഭാരത് മാതാ കീ ജയ്’ എന്നും ‘വന്ദേ മാതരം’ എന്നും മുഴക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമായിരുന്നു. ഈ അപ്രഖ്യാപിത നിരോധനം ഇല്ലാതാക്കിയ ബിഎംഎസ് കാവിപതാക ഉയര്‍ത്തുകയും ദേശീയതാവാദ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അന്നത്തെ സോവിയറ്റ് യൂണിയനിലേക്കും ചൈനയിലേക്കും പ്രചോദനത്തിനായി ഉറ്റുനോക്കിയിരുന്ന ഇടതുപക്ഷത്തിന്റെ പിടിയില്‍നിന്ന് തൊഴിലാളി പ്രസ്ഥാനത്തെ മോചിപ്പിക്കണമെന്ന് ഠേംഗ്ഡി ആഗ്രഹിച്ചു. അതിനൊരു മുദ്രാവാക്യവും മുന്നോട്ടുവച്ചു: ‘ലാല്‍ ഗുലാമി ഛോഡ് കര്‍, ബോലോ വന്ദേ മാതരം.” (ചുവന്ന അടിമത്തം ഉപേക്ഷിച്ച്, വന്ദേ മാതരം വിളിക്കൂ) (2) ചെങ്കൊടിയില്‍ നിന്ന് കാവിപതാകയിലേക്കുള്ള ഈ മാറ്റം സാധ്യമാക്കിയത് ബിഎംഎസ്സാണ്.
മോസ്‌കോയില്‍ നടന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ ഒരു അന്താരാഷ്ട്ര യോഗത്തില്‍ ഠേംഗ്ഡി രാഷ്ട്രീയേതര തൊഴിലാളി കോണ്‍ഫെഡറേഷന്‍ എന്ന ആശയം മുന്നോട്ടുവച്ചു. ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന ഈ വേദി ഈ പ്രമേയം നിരസിക്കുകയായിരുന്നു. പിന്നീട് മറ്റുള്ളവരോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഒരു പുതിയ തൊഴിലാളി ഫെഡറേഷന്‍ രൂപീകരിക്കുകയും അതിന് ‘ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് വേള്‍ഡ് ട്രേഡ് യൂണിയന്‍സ്’ എന്നു പേരിടുകയും ചെയ്തു. അതിന് പരമ്പരാഗതമായ ചെങ്കൊടിക്കു പകരം വെളുത്ത പതാക നല്‍കുകയും ചെയ്തു. ഇങ്ങനെ ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനത്തെ മാത്രമല്ല, സാര്‍വ്വദേശീയ തൊഴിലാളി പ്രസ്ഥാനവും കാവിയുടെ മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ വഴിതുറന്നു. (3)
ലോകത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ എസിഎഫ്ടിയു ആണ്. എന്നാല്‍ ഇത് സ്വേച്ഛാധിപത്യ ഭരണം നടത്തുന്ന സര്‍ക്കാരിനെ ആശ്രയിച്ചുള്ളതാണ്. ഇങ്ങനെ നോക്കുമ്പോള്‍ രാഷ്ട്രീയമില്ലാതെ സ്വതന്ത്രമായി നിലനില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന ബിഎംഎസ് തന്നെയാണ്. ചരിത്രപരവും അത്ഭുതകരവുമായ ഒരു നേട്ടമാണിത്.
അടുത്തത്: പ്രധാനമന്ത്രി പദത്തില്‍ ആദ്യ സ്വയംസേവകന്‍
അടിക്കുറിപ്പുകള്‍:-
1.A Tribute to the Legend, BMS Publication.
2.Dattopant Thengadi-A Visionary Architect, Organizer, Nov 10, 2021
3.Ibid




















