കേരളത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിന് സമരങ്ങളുടെയും ആശയപോരാട്ടങ്ങളുടെയും ദീര്‍ഘമായ ചരിത്രമുണ്ട്. ക്യാമ്പസുകളിലെ അനീതികള്‍ക്കെതിരെയും വിദ്യാഭ്യാസ അവകാശ ലംഘനങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ട് വരുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ സമീപകാലത്ത് സി.പി.ഐ.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ നടത്തുന്ന ചില സമര മുറകള്‍, പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച്, വ്യക്തിഹത്യയിലേക്കും ശാരീരിക ആക്രമണത്തിലേക്കും മനുഷ്യത്വരഹിത സമീപനങ്ങളിലേക്കും വഴിമാറുന്നതാണ് നാം കാണുന്നത്. അധ്യാപകരെയും അധികാരികളെയും അപമാനിക്കുന്ന, ഭീഷണിപ്പെടുത്തുന്ന, ശാരീരികമായി ആക്രമിക്കുന്ന ഈ പ്രവണത കേരളത്തിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന പാരമ്പര്യത്തെ തന്നെ നാണം കെടുത്തുന്നതാണ്.
2026 ആഗസ്റ്റ് 13ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ എസ്.എഫ്.ഐക്കാര്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ‘ശവസംസ്‌കാരം’ നടത്തി. ക്രൈസ്തവ ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍, വിലാപഗാനങ്ങള്‍ എന്നിവയോടെ നടത്തിയ ഈ പ്രതിഷേധത്തെ ജീര്‍ണതയെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. തന്നെ മുടിക്ക് പിടിച്ചുവലിക്കുകയും മാന്തുകയും ചെയ്തതായും, ഔദ്യോഗിക വാഹനം തകര്‍ത്തതായും വി.സി വ്യക്തമാക്കിയിരുന്നു. സംഭവം സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഗൗരവമായി ഏറ്റെടുക്കുകയും മുഖ്യമന്ത്രിയോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും ഇതിനെതിരെ സംയുക്ത പ്രതിഷേധ കുറിപ്പ് പുറത്ത് ഇറക്കുകയും നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവണര്‍ക്കും കത്ത് നല്‍കുകയും ചെയ്തു.
കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനോടുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കുടിപ്പക ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, 2022-ല്‍ അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡോ. സിസ തോമസിനെ എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ ഇടക്കാല വൈസ് ചാന്‍സലറായി നിയമിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അവര്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ശേഷം നിയമനത്തിനെതിരെ കോടതിയില്‍ പോകുകയും ചെയ്‌തെങ്കിലും തോല്‍ക്കുകയായിരുന്നു ഫലം. പിന്നീട് 2024ല്‍ ഇതേ സിസ തോമസിന് തന്നെ ഡിജിറ്റല്‍ സര്‍വകലാശാലയുടെ അധിക ചുമതലയും ഗവര്‍ണര്‍ നല്‍കി. അപ്പോഴാണ് സിപിഐഎം വെള്ളാനയായി കൊണ്ടുനടന്നിരുന്ന ഡിജിറ്റല്‍ സര്‍വകലാശാലയിലെ പല അഴിമതി കഥകളും പുറത്ത് വരുന്നതും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവുന്നതും. 2025ല്‍ കെടിയു സ്ഥിരം വി.സിയായി ഡോ. സിസ തോമസ് നിയമിതയായി.
ഡിജിറ്റല്‍ സര്‍വകലാശാല പോലെതന്നെ സിപിഎമ്മും അന്നത്തെ ഇടതുപക്ഷ സര്‍ക്കാരും വെള്ളാനയായി കൊണ്ടുനടന്നിരുന്ന മറ്റൊരു സര്‍വകലാശാലയാണ് കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല. വലിയ അക്കാദമിക്, നിയമന, സാമ്പത്തിക, പരീക്ഷാ ക്രമക്കേടുകള്‍ ആണ് ഡോ. കെ.കെ. ഗീതാകുമാരി വൈസ് ചാന്‍സലറായി തുടരുന്ന കാലഘട്ടത്തില്‍ അവിടെ നടന്നുകൊണ്ടിരുന്നത്. ഇടതുപക്ഷത്തിന് വിധേയയായി എന്ത് കൊള്ളരുത്തായ്മക്കും കൂട്ടുനില്‍ക്കാന്‍ ഗീതാകുമാരിക്ക് മടിയുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഇച്ഛക്ക് അനുസരിച്ച് ചട്ടങ്ങള്‍ പോലും കാറ്റില്‍പറത്തി നിയമനങ്ങള്‍ നടത്തിയും സാമ്പത്തിക അഴിമതികള്‍ക്ക് കൂട്ടുനിന്നും സാധിക്കും പോലെയൊക്കെ സഹായിച്ചു. ഡിഗ്രി പാസ് ആവാത്ത എസ്എഫ്‌ഐ നേതാവിന് പി.ജിക്ക് സീറ്റ് നല്‍കുകയും പിന്നീട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഏകപക്ഷീയമായി മാര്‍ക്ക് ഇളവ് ചെയ്ത് നല്‍കി ജയിപ്പിച്ച് എടുക്കുകയും ചെയ്ത സംഭവം ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇടതുപക്ഷ അഴിമതിക്കും ഭരണദുര്‍വിനിയോഗത്തിനും കൂട്ടുനിന്ന ഡോ. ഗീതാകുമാരിയെ നീക്കിയാണ് 2026 മാര്‍ച്ച് 5 ന് ഗവര്‍ണര്‍ ഡോ. സിസ തോമസിന് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ അധിക ചുമതല നല്‍കിയത്. ഭരണപരമായി വലിയ പ്രതിസന്ധികളിലൂടെയും വീഴ്ചകളിലൂടെയും കടന്നുപോയ കാലടി സര്‍വകലാശാലയെ ശുദ്ധീകരിക്കാനായിരുന്നു ഗവര്‍ണ്ണറുടെ ഈ നടപടി.
ഇത്രനാളും ഉള്ളംകൈയിലിരുന്ന ഒരു വെള്ളാന നഷ്ടപ്പെട്ടതും ഡോ. സിസ തോമസിനോടുള്ള ഇടതുപക്ഷത്തിന്റെ അടങ്ങാത്ത കുടിപ്പകയുമാണ് എസ്എഫ്‌ഐയെ ഇത്തരത്തിലൊരു അധമസമരത്തിലേക്ക് നയിച്ചത്. രാഷ്ട്രീയമായി നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോഴൊക്കെ ഇത്തരം നീചവും സംസ്‌കാരശൂന്യവും പ്രാകൃതവുമായ സമരരീതികളിലേക്ക് എസ്. എഫ്.ഐ പോയിട്ടുണ്ട്. 2017 ജനുവരി 19നാണ് എറണാകുളം ഗവണ്‍മെന്റ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എല്‍. ബീനയുടെ കസേര എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ കത്തിക്കുന്നത്. ബോധപൂര്‍വ്വം പ്രിന്‍സിപ്പലിനെതിരെ കെട്ടിച്ചമച്ച ഒരു ആരോപണം ഉന്നയിച്ച് പ്രതികാരത്തിന്റെ ഭാഗമായി അവരെ അപമാനിക്കാന്‍ വേണ്ടിമാത്രമാണ് അന്ന് ഈ തരംതാഴ്ന്ന പ്രവൃത്തി ചെയ്തത്. 2016 മാര്‍ച്ച് 31ന്, പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസുവിന്റെ വിരമിക്കല്‍ ദിനത്തില്‍, അവരുടെ ഒരു പ്രതീകാത്മക ശവകുടീരം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരുക്കി. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത, തങ്ങളുടെ താളത്തിന് തുള്ളാന്‍ കിട്ടാത്ത ഒരു അധ്യാപികയുടെ അവസാന പ്രവൃത്തി ദിനത്തെ, മരണത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അപമാനിക്കുകയായിരുന്നു ലക്ഷ്യം. 2016 ജനുവരിയില്‍, കോവളത്ത് നടന്ന ഗ്ലോബല്‍ എജ്യുക്കേഷന്‍ മീറ്റ് ഉദ്ഘാടന വേളയില്‍, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തള്ളിയിടുകയും മുഖത്തടിക്കുകയും ചെയ്തു. 71 വയസ്സുള്ള അദ്ദേഹം റോഡില്‍ വീണ ദൃശ്യങ്ങള്‍ മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ക്ക് ഇപ്പോഴും വേദനയുണ്ടാക്കുന്നതാണ്. 2024 ജൂലൈയില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍, ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതിലെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്, പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെയും മറ്റൊരു അധ്യാപകനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിച്ചു. കൈ തിരിച്ചു പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. സംഭവത്തില്‍ കേരള ഹൈക്കോടതി ഇടപെടുകയും പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരവിടുകയും ചെയ്തു. 2018ലാണ് കാസര്‍കോട് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. പുഷ്പജയുടെ വിരമിക്കല്‍ ദിനത്തില്‍, അവര്‍ക്കായി ഒരു ”അനുശോചന” ചടങ്ങിനെ അനുകരിച്ചുകൊണ്ട് എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും അനുശോചന സന്ദേശം തയ്യാറാക്കിയും അപമാനിച്ചത്.
ഇതര വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെയും തങ്ങള്‍ക്കെതിരെ ക്യാമ്പസുകളില്‍ സംസാരിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളെയും എസ്.എഫ്.ഐക്കാര്‍ നേരിടുന്ന രീതി കേരളത്തിലെ പൊതുസമൂഹം ഒരുപാട് ചര്‍ച്ച ചെയ്തതാണ്. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥനെയും, നാട്ടകം പോളിയിലെ പുലയക്കുടിലും കേരള സര്‍വകലാശാല ക്യാമ്പസിനുള്ളിലെ ടോര്‍ച്ചര്‍ റൂമും യൂണിവേഴ്‌സിറ്റി കോളേജിലും മഹാരാജാസ് കോളേജിലും അരങ്ങേറിയ കത്തിക്കുത്ത് സംഭവങ്ങളും മലയാളികള്‍ മറക്കാനിടയില്ല.
മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ഒക്കെ പരിശോധിക്കുമ്പോള്‍ ചില പൊതു സ്വഭാവവും ആവര്‍ത്തിക്കുന്ന ശൈലിയും നമുക്ക് കാണാം. മരണ പ്രതീകങ്ങളായ ശവസംസ്‌കാരം, ശവക്കുഴി, അനുശോചനം തുടങ്ങിയവ ജീവിച്ചിരിക്കുന്ന വ്യക്തികളോട് അങ്ങേയറ്റം അപമാനകരമായ രീതിയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുകയാണ്. നയപരമായ വിയോജിപ്പുകള്‍ പോലും ഭരണപരമായ ചാനലുകളിലൂടെ പരിഹരിക്കുന്നതിന് പകരം, വ്യക്തിഹത്യ നടത്തിയും അപമാനിച്ചും മാനസികമായി തളര്‍ത്തിയും പ്രതികരിക്കുന്ന രീതിയാണ് എസ്എഫ്‌ഐ പുലര്‍ത്തിപ്പോരുന്നത്. പല സന്ദര്‍ഭങ്ങളിലും വാക്കാലുള്ള പ്രതിഷേധം ശാരീരിക കയ്യേറ്റത്തിലേക്ക് നീങ്ങുകയാണ്, പ്രത്യേകിച്ച് പ്രായമായ അധ്യാപകരും വനിതകളുമാണ് ഇരയാക്കപ്പെടുന്നതില്‍ ഏറെയും. എന്ത് തോന്ന്യവാസം കാണിച്ചാലും രാഷ്ട്രീയ പരിരക്ഷ ലഭിക്കുമെന്ന തോന്നലാണ് ഇത്തരം പ്രവര്‍ത്തികളിലേക്ക് എസ്എഫ്‌ഐയെ നയിക്കുന്നത്.
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ജനാധിപത്യ സമൂഹത്തിന്റെ ജീവനാഡിയാണ്, അവര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം മറ്റെല്ലാവര്‍ക്കും പോലെ ഭരണഘടനാദത്തമാണ്. എന്നാല്‍ പ്രതിഷേധത്തിന്റെ രീതി വ്യക്തിഹത്യയിലേക്കും ശാരീരിക ആക്രമണത്തിലേക്കും സാംസ്‌കാരിക ജീര്‍ണതയിലേക്കും വഴിമാറുമ്പോള്‍, അത് ജനാധിപത്യപരമായ വിയോജിപ്പിന്റെ അതിര്‍ത്തി ലംഘിക്കുന്നു.


















