- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- മഹാ പരിവർത്തനത്തിന്റെ പടിവാതിൽക്കൽ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 42)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഒരു പ്രസ്ഥാനം അതിന്റെ ആശയാദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ലക്ഷ്യത്തിലേക്ക് അനുസ്യൂതം മുന്നേറുകയെന്നത് ചരിത്രത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. സവിശേഷ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി രൂപംകൊണ്ട പല പ്രസ്ഥാനങ്ങളും പില്‍ക്കാലത്ത് ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുക മാത്രമല്ല, വിരുദ്ധ ദിശയില്‍ സഞ്ചരിക്കുകയും ചെയ്തിട്ടുള്ള അനുഭവങ്ങള്‍ ചരിത്രത്തില്‍ ധാരാളമുണ്ട്. മഹനീയമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ബുദ്ധന്‍ തുടക്കമിട്ട പരിഷ്‌കരണ പ്രസ്ഥാനം ഒരുപാട് പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും കാലഗതിയില്‍ സ്ഥാപകന്റെ വിചാര ഗതിയെ അര്‍ത്ഥശൂന്യമാക്കുന്ന പ്രതിലോമ സ്വഭാവം കൈവരിച്ച് നിഷ്പ്രഭമാവുകയുണ്ടായി. ‘ക്രിസ്തു റോമിനെയും ഗ്രീസിനേയും നശിപ്പിച്ചു, ബുദ്ധന്‍ ഭാരതത്തെയും’ എന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത് ഇവിടെ ഓര്‍ക്കാം.
സാഹചര്യങ്ങള്‍ അനൂകൂലമായിരുന്നിട്ടും ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടാതെ പോയ നിരവധി പ്രസ്ഥാനങ്ങളുടെ ശ്മശാന ഭൂമിയാണ് ലോകചരിത്രം എന്നുപോലും പറയാവുന്നതാണ്. ആധുനിക ഭാരതത്തില്‍ മാത്രമല്ല, ലോകത്തില്‍ തന്നെ ഈയൊരു രീതിക്ക് അപവാദമാണ് ആര്‍എസ്എസ്. സാഹചര്യങ്ങള്‍ തീര്‍ത്തും പ്രതികൂലമായിരുന്നിട്ടും, മറ്റുപല പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായിച്ച രാഷ്ട്രീയ പിന്‍ബലം ഇല്ലാതിരുന്നിട്ടും ആശയപരമായും സംഘടനാപരമായും മുന്നേറിയ ഒരു പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഇവിടെയാണ് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ എന്ന ക്രാന്തദര്‍ശിയുടെ ജീവിതവും കാഴ്ചപ്പാടുകളും സംഘടനാ വൈഭവവും നിസ്തുലമാകുന്നത്.
മഹത്വത്തിന്റെ മാറ്റുരക്കുമ്പോള്‍
1889 ല്‍ ജനിച്ച ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മശതാബ്ദി 1989-1990 കാലഘട്ടത്തിലാണ് ആഘോഷിച്ചത്. ആര്‍എസ്എസ് എന്ന പ്രസ്ഥാനം നിലവില്‍ വന്നിട്ട് അപ്പോഴേക്കും ആറര പതിറ്റാണ്ട് പൂര്‍ത്തിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയത്തിലും ഭരണാധികാരത്തിലും ഊന്നുകയല്ല, വ്യക്തികളുടെ സ്വഭാവ രൂപീകരണം എന്ന സവിശേഷമായ സംഘടനാ ശൈലിയിലും, ഭാരതത്തിന്റെ തനിമയാര്‍ന്ന സാംസ്‌കാരിക ദേശീയതയിലും കേന്ദ്രീകരിച്ചായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയത്. ഭാരതത്തിന്റെ സ്വാതന്ത്ര്യം ലക്ഷ്യമിട്ട ദേശീയവാദികളുടെ വിപ്ലവ പ്രസ്ഥാനത്തിലും, ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തും അതില്‍നിന്ന് ലഭിച്ച തിരിച്ചറിവുമായാണ് ഡോ. ഹെഡ്‌ഗെവാര്‍ ആര്‍എസ്എസ്സിന് രൂപം നല്‍കിയത്. ബൃഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ചെറിയ തുടക്കമായിരുന്നു അത്. ജനതയുടെ ഐക്യത്തിലൂടെ, ഹിന്ദുരാഷ്ട്രമായ ഭാരതത്തിന്റെ ശൈഥില്യങ്ങള്‍ നീക്കി ശക്തവും വൈഭവപൂര്‍ണവും ആക്കുകയെന്ന സ്വപ്നമാണ് ഹെഡ്‌ഗേവാറിന് ഉണ്ടായിരുന്നത്. ഇതൊരു പകല്‍ക്കിനാവ് ആയിരുന്നില്ല. അന്യാദൃശമായ ഒരു സംഘടനാരീതിയും ഇതിനുവേണ്ടി ആവിഷ്‌ക്കരിച്ചു. ദൈനംദിന ശാഖ എന്ന പദ്ധതിയിലൂടെ യുവാക്കളില്‍ വ്യക്തിപരമായ അച്ചടക്കം, ദേശസ്‌നേഹം, നിസ്വാര്‍ത്ഥത എന്നിവ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
വെല്ലുവിളികളെ അതിജീവിച്ചും അവസരങ്ങളാക്കി മാറ്റിയും ആര്‍എസ്എസ് വളര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോള്‍ ഡോ. ഹെഡ്‌ഗേവാറിന്റെ മഹത്വം രാജ്യാതിര്‍ത്തികള്‍ താണ്ടുകയായിരുന്നു. ജീവിതകാലത്ത് സമൂഹത്തില്‍ താരമായിരുന്ന പലരും നിഷ്പ്രഭരായി മാറാന്‍ ഒരു നൂറ്റാണ്ടുപോലും വേണ്ടിവന്നില്ല. ഇങ്ങനെയുള്ള ചിലര്‍ ഹെഡ്‌ഗേവാറിന്റെ സമകാലികരുമായിരുന്നു. ഒരേ കാലഘട്ടത്തില്‍ തുടക്കം കുറിച്ച ആര്‍എസ് എസ്സിനെയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും താരതമ്യം ചെയ്യുമ്പോള്‍ ഈ അവസ്ഥാവിശേഷം വ്യക്തമായി കാണാന്‍ കഴിയും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായി പൊതുവെ കരുതപ്പെടുന്ന എം.എന്‍.റോയ് എന്ന നായകന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കാലഹരണപ്പെടുകയായിരുന്നു.
മാര്‍ക്‌സിസത്തെ മനുഷ്യവിമോചനത്തിന്റെ തത്ത്വശാസ്ത്രമായി കാണുകയും, അത് ഭാരതത്തിന് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയൊരുക്കുമെന്ന് വിശ്വസിക്കുകയും ചെയ്ത് ദൃഢമായ പ്രതിബദ്ധതയോടെ രാഷ്ട്രീയജീവിതം ആരംഭിച്ച എം.എന്‍.റോയ് ഒടുവില്‍ മാര്‍ക്‌സിസത്തിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളായി മാറുകയായിരുന്നു. സംഭവബഹുലമായ ജീവിതമായിരുന്നു എന്നതു മാത്രമാണ് റോയിയെ ശ്രദ്ധേയനാക്കുന്നത്. ബംഗാളില്‍ ജനിച്ച റോയ് ഭൂഖണ്ഡങ്ങള്‍ കടന്ന് സഞ്ചരിക്കുകയും, കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലുമായി അടുത്തു സഹകരിക്കുകയും, മെക്‌സിക്കോയിലും ഇന്ത്യയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്ഥാപിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. മാര്‍ക്‌സിസത്തെക്കുറിച്ചുള്ള റോയിയുടെ വിമര്‍ശനം പുറത്തുനിന്ന് അതിനെ നിരീക്ഷിച്ച ഒരാളുടെ സൃഷ്ടിയായിരുന്നില്ല. പ്രസ്ഥാനത്തിനുള്ളില്‍ ജീവിക്കുകയും, അതിന്റെ വാഗ്ദാനങ്ങളെ യാഥാര്‍ത്ഥ്യവുമായി താരതമ്യം ചെയ്ത് പരിശോധിക്കുകയും, ആ സിദ്ധാന്തം സൈദ്ധാന്തികമായും പ്രായോഗികമായും പരാജയപ്പെട്ടുവെന്ന നിഗമനത്തിലെത്തുകയും ചെയ്ത ഒരാളില്‍ നിന്നാണ് ഈ വിമര്‍ശനം ഉണ്ടായത്. ഈ നിരാശയില്‍ നിന്നാണ് റോയ് ‘റാഡിക്കല്‍ ഹ്യൂമനിസം’ അഥവാ ‘നവ മാനവവാദം’ എന്ന ബദല്‍ ദര്‍ശനം വികസിപ്പിച്ചത്.
ഒരുകാലത്ത് ലെനിന്റെ വലംകയ്യായി നിന്ന് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന എം.എന്‍.റോയ് പിന്നീട് ജോസഫ് സ്റ്റാലിന്റെ നേതൃത്വവുമായി തെറ്റിയതോടെ സോവിയറ്റ് യൂണിയന്റെ ശത്രുവായി. 1927 ല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ദൗത്യത്തിന്റെ പരാജയത്തെത്തുടര്‍ന്ന് മോസ്‌കോയില്‍ റോയിയുടെ സ്ഥാനം തകര്‍ന്നു. സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക വിദേശനയത്തെ റോയ് പരസ്യമായി വിമര്‍ശിക്കുകയും, ജര്‍മ്മന്‍ പ്രതിപക്ഷ മാധ്യമങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. 1929 ഡിസംബറില്‍ കോമിന്റേണ്‍ ഔദ്യോഗികമായി റോയിയെ പുറത്താക്കി. സോവിയറ്റ് സംവിധാനത്തിനുള്ളില്‍ സ്റ്റാലിന്റെ രഹസ്യ പോലീസിന്റെ വര്‍ദ്ധിച്ചുവരുന്ന ശത്രുതയെയും നടപടികളെയും ഭയന്ന് റോയ് മോസ്‌കോയിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് വ്യാജനാമം സ്വീകരിച്ച് ആരുമറിയാതെ ബെര്‍ലിനിലേക്ക് ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. 1930 കളുടെ അവസാനത്തില്‍ ഇന്ത്യയിലേക്ക് രഹസ്യമായി മടങ്ങി. ബ്രിട്ടീഷ് പോലീസ് യുദ്ധകാല ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഗാന്ധിജിയെ എതിര്‍ക്കാമെന്ന വ്യവസ്ഥയില്‍ ബ്രിട്ടീഷുകാരുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ റോയ് പിന്നീട് ജയില്‍ മോചിതനായെന്നാണ് ചില എഴുത്തുകാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
സംഘവികാസത്തിന്റ പുതിയ ചക്രവാളം
വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആശയങ്ങള്‍ ഓരോരോ ഘട്ടങ്ങളില്‍ തള്ളിപ്പറയുകയും, സംഘടനകള്‍ മാറിമാറി പരീക്ഷിക്കുകയും ചെയ്ത ചരിത്രമാണ് എം.എന്‍.റോയ്ക്കുള്ളത്. റോയിയുടെ ആരാധകര്‍ റാഡിക്കല്‍ ഹ്യൂമനിസത്തിന് പ്രചാരം നല്‍കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ജനങ്ങളെ ആകര്‍ഷിക്കുകയോ സമൂഹത്തെ സ്വാധീനിക്കുകയോ മാറ്റത്തിന് വഴിയൊരുക്കുകയോ ചെയ്തില്ല. ഇതിന് കടകവിരുദ്ധമായ ഒരു ജീവിതമാണ് ഡോ.ഹെഡ്‌ഗേവാറിന്റേത്. ഹെഡ്‌ഗെവാര്‍ ജനിക്കുന്നതിനും രണ്ട് വര്‍ഷം മുന്‍പ് 1887 ലാണ് റോയ് ജനിച്ചത്. ജന്മശതാബ്ദി വര്‍ഷമായ 1987 ല്‍ എത്തിയപ്പോള്‍ റോയിയുടെ ആശയങ്ങള്‍ അപ്രസക്തമാവുകയും സമൂഹത്തില്‍ റോയ് വിസ്മരിക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം ഡോ.ഹെഡ്‌ഗേവാറിന്റെ ജന്മശതാബ്ദിയില്‍ ആ മഹാപുരുഷന്റെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയും, ഇതിനനുസൃതമായി ആര്‍എസ്എസ് എന്ന പ്രസ്ഥാനം സ്വീകാര്യത നേടുകയും ചെയ്തു.
ആര്‍എസ്എസ്സിന് ഉറച്ച അടിത്തറ പാകുന്നതിനും സംഘത്തിന്റെ വളര്‍ച്ചയ്ക്കുമായി ഡോ. ഹെഡ്‌ഗേവാര്‍ രാവും പകലും അക്ഷീണം പ്രയത്‌നിച്ചു. പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന ആ മഹത്തായ പ്രവര്‍ത്തനം ആരോഗ്യത്തെ സാരമായി ബാധിച്ചു. ഒടുവില്‍, താരതമ്യേന ചെറുപ്പമായ അന്‍പത്തിയൊന്നാം വയസ്സില്‍, 1940 ല്‍ ഡോ. ഹെഡ്‌ഗേവാര്‍ ലോകത്തോട് വിടപറഞ്ഞു.
ഇതിനുശേഷം സംഘടനയെ നയിക്കാനുള്ള ചുമതല രണ്ടാം സര്‍സംഘചാലകായ ഗുരുജി എന്ന മാധവ സദാശിവ് ഗോള്‍വല്‍ക്കറില്‍ നിക്ഷിപ്തമായി. വര്‍ഷം മുഴുവന്‍ ഭാരതമെമ്പാടും പര്യടനം നടത്തിയ ഗുരുജി സ്വയംസേവകരെ നേരില്‍ കാണുകയും, കൂടുതല്‍ സമയവും ഊര്‍ജവും സംഘപ്രവര്‍ത്തനത്തിനായി സമര്‍പ്പിക്കാന്‍ അവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തു. ഗുരുജിയുടെ അക്ഷീണമായ പര്യടനങ്ങളുടെ ഫലമായി, അസമും കേരളവും പോലുള്ള ദൂരദേശങ്ങളില്‍ പോലും ആര്‍എസ്എസ് അതിവേഗം വളര്‍ന്നു. അതിന് മുമ്പ് നാഗ്പൂര്‍, വിദര്‍ഭ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ലാഹോര്‍, ദല്‍ഹി, കാശി, കൊല്‍ക്കത്ത, മദ്രാസ് തുടങ്ങിയ വിദൂര സ്ഥലങ്ങളിലും ഏതാനും ശാഖകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്താല്‍ ആവേശഭരിതമായിരുന്ന അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍, ഗുരുജിയുടെ പ്രചോദനാത്മകമായ നേതൃത്വത്തില്‍ സംഘം ദൂരവ്യാപകമായി വ്യാപിച്ചു. അതോടൊപ്പം, കൂടുതല്‍ പ്രചാരകന്മാര്‍ സംഘപ്രവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിച്ചതും ഈ വ്യാപനപ്രക്രിയയ്ക്ക് ഉത്തേജനം നല്‍കി.
ഗുരുജി തന്റെ മഹത്തായ പാണ്ഡിത്യത്തിന്റെ ബലത്തില്‍ ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ അതിന്റെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പശ്ചാത്തലത്തില്‍ യുക്തിസഹമായും ശക്തമായും അവതരിപ്പിച്ചു. അങ്ങനെ സംഘത്തിന്റെ ആശയപരമായ അടിത്തറ വിശാലമാക്കി. ഇതുവഴി സാധാരണ ഗ്രാമീണനും നഗരത്തിലെ ബുദ്ധിജീവിയും ഒരുപോലെ സംഘത്തെ മനസ്സിലാക്കി. തന്റെ വാക്കിനും പ്രവൃത്തിക്കും ഗുരുജി നല്‍കിയ വിട്ടുവീഴ്ചയില്ലാത്ത പ്രാധാന്യത്തിലൂടെ സംഘത്തിന്റെ പ്രവര്‍ത്തനരീതിയെ ഓരോ ചെറിയ വിശദാംശത്തിലും പരിപൂര്‍ണമാക്കി. സംഘത്തിന്റെ ആശയധാരയും സംഘടനാപരമായ വൈദഗ്ദ്ധ്യവും ഉള്‍ക്കൊണ്ട കൂടുതല്‍ സഹപ്രവര്‍ത്തകര്‍ ഗുരുജിയുടെ അനുഗ്രഹത്തോടെ പ്രവര്‍ത്തനരംഗത്ത് ഇറങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും രാഷ്ട്രീയ രംഗത്തും ദേശീയ വീക്ഷണം ഉള്‍ക്കൊള്ളുകയും, ഭാരതത്തിന്റെ സംസ്‌കാരത്തില്‍ അഭിമാനിക്കുകയും ചെയ്യുന്ന സംഘടനകള്‍ രൂപീകരിക്കപ്പെട്ടു.
ഇതിനിടെ ഗാന്ധിജിയുടെ വധത്തെത്തുടര്‍ന്ന്, ആര്‍എസ്എസ് അന്യായമായി നിരോധിക്കപ്പെട്ടു. ഒരു അഗ്‌നിപരീക്ഷയിലൂടെ സംഘടനയ്ക്ക് കടന്നുപോകേണ്ടിവന്നു. ഒടുവില്‍ യാതൊരു കളങ്കവുമേല്‍ക്കാതെ അതില്‍ നിന്ന് പൂര്‍ണമായും വിമുക്തമായി. ഗുരുജി വീണ്ടും തന്റെ ദൗത്യം തുടര്‍ന്നു. 1973 ല്‍, മുപ്പത്തിമൂന്ന് വര്‍ഷക്കാലത്തെ ദീര്‍ഘവും അക്ഷീണവുമായ നേതൃത്വത്തിനുശേഷം ഗുരുജി ലോകത്തോട് വിട പറഞ്ഞപ്പോള്‍ ബാലാസാഹേബ് ദേവറസ് എന്ന മധുകര്‍ ദത്താത്രേയ ദേവറസ് മൂന്നാമത്തെ സര്‍സംഘചാലകായി. ദേവറസ്ജിയുടെ ഇരുപത് വര്‍ഷത്തെ നേതൃത്വകാലത്താണ് ഡോ.ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി ആഘോഷിക്കപ്പെട്ടത്. ഇക്കാലത്ത് സംഘടനയുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തി വര്‍ദ്ധിച്ചതിനൊപ്പം സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങളെ പലതരത്തില്‍ സഹായിക്കുന്നതിനുവേണ്ടി വൈവിധ്യമാര്‍ന്ന സേവനപദ്ധതികള്‍ ആരംഭിച്ചു. ഇതിനുവേണ്ടി നിരവധി സംഘടനകള്‍ രൂപംകൊണ്ടു. അതുവരെയുള്ള ക്രമാനുഗതമായ സംഘടനാ വികാസം പുതിയൊരു പന്ഥാവിലേക്ക് ഒഴുകിപ്പരക്കുകയായിരുന്നു.
ഡോ.ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദിയില്‍
ഡോ. ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് അത്യന്തം ഹൃദയസ്പര്‍ശിയായ പ്രതികരണമാണ് ലഭിച്ചത്.
ജന്മശതാബ്ദി ആഘോഷത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ പ്രതീക്ഷകള്‍ക്കപ്പുറം വിജയം കണ്ടു. ആത്മീയാചാര്യന്മാരും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള മാന്യരും സ്വാധീനശേഷിയുള്ളവരും സംഘദൗത്യവുമായി പൂര്‍ണഹൃദയത്തോടെ സഹകരിച്ചു. ഡോ. ഹെഡ്‌ഗേവാറിന്റെ അതുല്യമായ ജീവിതത്തിനും നേട്ടങ്ങള്‍ക്കും അവര്‍ അര്‍പ്പിച്ച അത്യന്തം അര്‍ത്ഥവത്തായ ആദരാഞ്ജലികള്‍, ഹിന്ദു ചിന്തയുടെ പ്രസക്തിയെക്കുറിച്ചുള്ള രാജ്യവ്യാപകമായ ബോധവല്‍ക്കരണം അതിവേഗം വളരുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു.
പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യമന്ത്രിയായ പി.സി.സെന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ നിങ്ങള്‍ എല്ലാവര്‍ക്കുമൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞത് ഞാന്‍ എന്റെ ഭാഗ്യമായി കരുതുന്നു. രാജ്യം വളരെ വേഗം അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലായിടത്തും അഴിമതി നിറഞ്ഞിരിക്കുകയാണെന്നും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും, വൃത്തികെട്ട വര്‍ഗീയത തലപൊക്കുകയാണെന്നും, പ്രാദേശികവാദം ദേശീയ അന്തരീക്ഷത്തെ വിഷലിപ്തമാക്കുകയാണെന്നും ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഡോ. ഹെഡ്‌ഗേവാറിന്റെ ജീവിതത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രത്തില്‍ നിന്നും നാം എന്തെങ്കിലും പഠിച്ചാല്‍ മാത്രമായിരിക്കും ഈ തെറ്റുകളെല്ലാം തിരുത്തപ്പെടുക.'(1)
വനമേഖലകളില്‍ വസിക്കുന്ന പ്രാചീന ഗോത്ര വിഭാഗങ്ങളില്‍ നിന്നും, ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും അവഗണിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നും സംഘത്തിന് ലഭിച്ച പ്രതികരണം അത്യന്തം ശ്രദ്ധേയമായിരുന്നു. അത് അവരുടെ ഹൃദയങ്ങളിലുള്ള സഹജമായ ഹിന്ദുത്വത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നതായിരുന്നു. ഏറ്റവും ദരിദ്രരും ഏറ്റവും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളും, അതുപോലെ മതപരമായി ഹിന്ദുക്കളല്ലാത്തവരും, സംഘവുമായി ആശയപരമായ ഭിന്നത പുലര്‍ത്തുന്നവര്‍ പോലും സേവാ നിധിയിലേക്ക് ഉദാരമായി നല്‍കിയ സംഭാവനകള്‍, പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സംഘവും സ്വയംസേവകരും നേടിയെടുത്ത വിശ്വാസ്യതയ്ക്ക് തെളിവായിരുന്നു.
അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസറായിരുന്ന മൊവാസിസ് അലി ബേഗ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘എന്നെ സംബന്ധിച്ചിടത്തോളം, ആര്‍എസ്എസ് തികച്ചും നിസ്വാര്‍ത്ഥമായ രീതിയില്‍ രാജ്യത്തെ സേവിക്കാന്‍ സമര്‍പ്പിതരായ, അര്‍പ്പണബോധമുള്ള വ്യക്തികളുടെ ഒരു കൂട്ടമാണ്. ഭാരതീയ സംസ്‌കൃതിയുടെ സമഗ്രമായ ദര്‍ശനത്തിലൂടെ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന വികാരങ്ങളാണ് അവരെ പ്രചോദിപ്പിക്കുന്നത്; അതിന്റെ ചൈതന്യം യാന്ത്രികമായ ജീവിതത്തിന്റെ വേദനകളില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ പ്രാപ്തമായേക്കാം. ആര്‍എസ്എസ്സിനെ മറ്റുള്ളവര്‍ എല്ലാക്കാലത്തും രാഷ്ട്രീയ പ്രചാരണത്തിന്റെ കണ്ണിലൂടെ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ മാനുഷികമായ ഒരു കാഴ്ചപ്പാടില്‍ ആര്‍എസ്എസ്സിന്റെ വ്യക്തിത്വത്തെ മനസ്സിലാക്കാനുള്ള ശ്രമം വളരെ കുറവോ ഒട്ടും തന്നെയോ ഉണ്ടായിട്ടില്ല. ഇതിന്റെ ഫലമായി, മുസ്ലിങ്ങളുടെ മനസ്സില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെക്കുറിച്ച് വളരെ ഭയാനകവും അകറ്റിനിര്‍ത്തുന്നതുമായ ഒരു ചിത്രം രൂപപ്പെട്ടിട്ടുണ്ട്. അവരുടെ പങ്കിനെക്കുറിച്ച് ഗുരുതരമായ തെറ്റിദ്ധാരണകളുണ്ട്. എന്നാല്‍ വിവേകവും ആത്മാര്‍ത്ഥതയുമുള്ള വ്യക്തികള്‍ അതിനായി ശ്രമിച്ചാല്‍ ഈ ചിത്രം സമൂലമായി മാറ്റാന്‍ കഴിയും.'(2)
സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സഹകരണവും, സാമൂഹിക നന്മയുടെ ആഹ്വാനം തിരിച്ചറിയുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നതില്‍ മറ്റെല്ലാറ്റിനുപരി സാധാരണ ജനങ്ങളില്‍ വലിയതോതില്‍ നിലനില്‍ക്കുന്ന ആന്തരിക നന്മയുടെ തെളിവായിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള ജനങ്ങള്‍ സംഘത്തില്‍ വളരെ ഉയര്‍ന്ന പ്രതീക്ഷകളാണ് പുലര്‍ത്തുന്നതെന്ന് ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദിയാഘോഷത്തിലൂടെ മനസ്സിലായി. തുഗ്ലക് എന്ന തമിഴ് മാസികയുടെ എഡിറ്റര്‍ ചോ. രാമസ്വാമി ഇങ്ങനെയാണ് പറഞ്ഞത്: ‘ആര്‍എസ്എസ്സിലുള്ളവര്‍ വെറുതെ ദേശാഭിമാനം പ്രസംഗിക്കുന്നവരല്ല, അവര്‍ ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുന്നവരാണ്. അവരുടെ സമ്പൂര്‍ണ്ണമായ നിസ്വാര്‍ത്ഥത കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ അല്ലറ ചില്ലറ നേട്ടങ്ങള്‍ക്കു വേണ്ടി, കുറഞ്ഞപക്ഷം അംഗീകാരം നേടാന്‍ അടങ്ങാത്ത കൊതിയുള്ള രാഷ്ട്രീയക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇങ്ങനെയുള്ളവരല്ല… ലളിതമായ വസ്തുത എന്തെന്നാല്‍, ഇക്കാലത്തു പോലും ഈ രാജ്യത്തെ ദശലക്ഷക്കണക്കിനാളുകള്‍ രാജ്യത്തിനു സേവനം നല്‍കാന്‍ തയ്യാറാണ്. രാജ്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമുള്ളവരാണ്. ആര്‍എസ്എസ്സില്‍ ഇങ്ങനെയുള്ളവരെ കാണാം… ഇത്തരം വിട്ടുവീഴ്ചയില്ലാത്ത ദേശാഭിമാനം ഓരോരുത്തരും ഉള്‍ക്കൊള്ളുകയാണെങ്കില്‍ ലോകത്തെ മറ്റൊരു രാജ്യത്തിനും നമ്മളോട് കിടപിടിക്കാന്‍ കഴിയില്ല.'(3)
ആരോഗ്യകരമായ സാമൂഹ്യ പരിവര്‍ത്തനം സംഘത്തിലൂടെയാണ് സാധ്യമാകുക എന്ന വിശ്വാസവും അവര്‍ പ്രകടിപ്പിച്ചു. രാഷ്ട്രത്തെ ഇന്നത്തെ തളര്‍ച്ചയും നിരാശയും നിറഞ്ഞ അവസ്ഥയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി സമര്‍പ്പിതവും ശക്തവുമായ ഒരു ജനകീയ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, എല്ലാതരത്തിലുമുള്ള ജനപിന്തുണയും സഹാനുഭൂതിയും ശാശ്വതമായ സംഘടനാശക്തിയായും സാമൂഹിക പരിവര്‍ത്തനത്തിനായി നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമായും സംഘത്തെ മാറ്റിയെടുക്കുന്നതിന് സ്വയംസേവകര്‍ ഏറ്റവും മികച്ച പരിശ്രമം നടത്തണമെന്നും ആര്‍എസ്എസ് നേതൃത്വം ആഹ്വാനം ചെയ്തു. ചുരുക്കത്തില്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹം ഒരു മഹാപരിവര്‍ത്തനത്തിന്റെ പടിവാതില്‍ക്കലേക്ക് ആനയിക്കപ്പെട്ടു.
അടുത്തത്:
ചുവപ്പിന് ഇടം നഷ്ടപ്പെട്ടു ക്യാമ്പസുകള്‍ കാവിയണിഞ്ഞു
അടിക്കുറിപ്പുകള്‍:-
1.Manthan, monthly journal, june 1989.
2.Ibid
3.Ibid

















