നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍പ്രപഞ്ചതാളത്തിലെ ഋതുമാറ്റങ്ങള്‍ മനുഷ്യമനസ്സില്‍ പ്രത്യാശയുടെയും പാരസ്പര്യത്തിന്റെയും പൂമണം പടര്‍ത്തുന്നവയാണ്. പുതുവര്‍ഷത്തിന്റെ പൂവിളികളുമായാണ് മലയാളികളുടെ മനസ്സിലേക്ക് പൊന്നിന്‍ ചിങ്ങമാസം കടന്നുവരുന്നത്. പ്രകൃതിപൂജയുടെയും പൈതൃകസ്മൃതികളുടെയും പരാഗരേണുക്കളെ പ്രസരണം ചെയ്യുന്നവസന്തോത്സവമായാണ് ഓരോ ഓണക്കാലത്തെയും നാം വരവേല്‍ക്കുന്നത്. അധികാരഗര്‍വ്വിന്റെ അസുരവാഴ്ചയെ പാതാളത്തിലേക്ക് പടിയിറക്കി സ്വത്വബോധവും സമത്വഭാവവും വീണ്ടെടുക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ്ഓണത്തിന്റെ സാംസ്‌കാരിക സന്ദേശം.
ഒരുമയുടെ ഓണപ്പാട്ടുകളോടൊപ്പം സമൂഹനവോത്ഥാനത്തിന്റെ ഉണര്‍ത്തുപാട്ടുകളും ചിങ്ങമാസത്തിന്റെ സ്വരതന്ത്രികളില്‍ ചേര്‍ന്നുകിടപ്പുണ്ട്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നീ ആചാര്യത്രയങ്ങളുടെ ജന്മദിനം ചിങ്ങമാസത്തിന്റെ ചരിത്രചിഹ്നങ്ങളാണ്. ഹൈന്ദവ നവോത്ഥാനത്തിന് വാഴ്‌വും വഴിയുമൊരുക്കിയ ആചാര്യശ്രേഷ്ഠന്മാരുടെ കര്‍മ്മപൈതൃകം സ്വാതന്ത്ര്യാനന്തരം വിസ്മൃതിയിലേക്ക് നീങ്ങിയപ്പോള്‍ ഒരിക്കല്‍ക്കൂടി കേരളത്തിന്റെ ആദ്ധ്യാത്മിക നവോത്ഥാനത്തിന് കൈത്തിരി കൊളുത്തിയ പി.മാധവ്ജിയെന്ന മഹാപുരുഷന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. 1942 ല്‍ ദേശീയതയുടെ ദീപശിഖയുമായി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല പ്രചാരകനായിരുന്ന മാധവ്ജിയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിന്റെ ഹൈന്ദവ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ്. സംഘപ്രചാരകനെന്ന നിലയില്‍ ആചാരതപസ്സും വിചാരതപസ്സും സഞ്ചാരതപസ്സും പ്രചാരതപസ്സും ഉച്ചാരതപസ്സുമാകുന്ന പഞ്ചമഹാതപസ്സുകള്‍ മുറപോലെ അനുഷ്ഠിച്ച് പ്രാതികൂല്യങ്ങളോട് പടപൊരുതി രാഷ്ട്രീയ സ്വയംസേവക സംഘത്തിന് മലയാളക്കരയില്‍ ശക്തമായ അടിക്കല്ലുപാകിയ മഹാവിഭൂതിയാണ് മാധവ്ജി.
1948 ലെ ആദ്യസംഘനിരോധനത്തിനും 1975 ലെ അടിയന്തരാവസ്ഥവിരുദ്ധ പ്രക്ഷോഭത്തിനുമെതിരെ കേരളത്തില്‍ നടന്ന ഐതിഹാസികമായ സത്യഗ്രഹ സമരങ്ങളുടെ സൂത്രധാരനായിരുന്ന മാധവ്ജി ഹിന്ദു മഹാമണ്ഡലത്തിന്റെ പിന്നണി പ്രവര്‍ത്തകനുമായിരുന്നു. അസംഘടിതമായ കേരളത്തിലെ ഹിന്ദു സമാജത്തെ ക്ഷേത്രകേന്ദ്രീകൃതമായി പുനഃസംഘടിപ്പിക്കാനും മതപടയോട്ടങ്ങള്‍ക്കും മാപ്പിള കലാപത്തിനും ശേഷം അന്തിത്തിരി കത്തിക്കാന്‍ പോലും ആളില്ലാതെ അനാഥമായിക്കിടന്ന മലബാറിലെ ക്ഷേത്രസങ്കേതങ്ങളെ പുനരുദ്ധരിച്ച് ആരാധനയുടെ കെടാവിളക്കുകള്‍ തെളിയിക്കാന്‍ പ്രേരണ പകര്‍ന്നതും ആ മനീഷിയാണ്. അന്ധവിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അധിനിവേശങ്ങളാല്‍ ക്ഷേത്രാനുഷ്ഠാനങ്ങള്‍ നാശോന്മുഖമായപ്പോള്‍ തന്ത്രശാസ്ത്രത്തെ പ്രമാണമാക്കി ‘ക്ഷേത്രചൈതന്യരഹസ്യം’ എന്ന ഗവേഷണ ഗ്രന്ഥത്തിലൂടെ മാധവ്ജി ക്ഷേത്രാചാരങ്ങള്‍ക്ക് നവീനമായ ശാസ്ത്രീയ ഭാഷ്യം ചമച്ചു. അധിനിവേശത്തിന്റെ പിന്‍ഗാമികളായി കടന്നുവന്ന വൈദേശിക ചിന്താപദ്ധതികളുടെ പൈതൃകനിഷേധത്തിന്റെ പ്രത്യയശാസ്ത്രത്തിമിര്‍പ്പില്‍ ആര്‍ഷകേരളത്തില്‍ ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആധുനിക കേരളത്തിന്റെ ആദ്ധ്യാത്മിക നവോത്ഥാനത്തിന് അദ്ദേഹം നവഭാവുകത്വം നല്‍കി. ഹിന്ദുക്കള്‍ക്ക് ജാതിഭേദമെന്യേ തന്ത്രവിദ്യ അഭ്യസിപ്പിക്കാനായി സ്ഥാപിച്ച ആലുവയിലെ തന്ത്രവിദ്യാപീഠവും ബ്രാഹ്മണകുലത്തില്‍ പിറക്കാത്തവര്‍ക്കും പൂജാധികാരമുണ്ടെന്ന് പ്രഖ്യാപിച്ച പാലിയം വിളംബരവും മാധവ്ജിയുടെ മനോമുകുരത്തില്‍ നിന്നു നിര്‍ഗ്ഗമിച്ച നവോത്ഥാനമുദ്രകളാണ്.
അങ്ങാടിപ്പുറം തളി ക്ഷേത്ര സമരത്തിന്റെയും 1982 ഏപ്രിലില്‍ എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെയും നായകരിലൊരാള്‍ മാധവ്ജിയായിരുന്നു. അതിന്റെ പ്രതിനിധിസമ്മേളന വേദിയുടെ മംഗളപൂജയില്‍ ശ്രീനാരായണപരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രി മുഖ്യകാര്‍മ്മികനായും സൂര്യകാലടി സൂര്യഭട്ടതിരിപ്പാട് പരികര്‍മ്മിയായും മാറുകയും വിശാലഹിന്ദു സമ്മേളനത്തിന്റെ നിര്‍വ്വാഹക സമിതി യോഗത്തില്‍ വെച്ച് കര്‍ക്കടകമാസം രാമായണ മാസമായി ആചരിക്കാന്‍ ആഹ്വാനം മുഴങ്ങുകയും ചെയ്തു. അപ്പോഴേക്കും തുഞ്ചന്റെ തൂലികയാല്‍ വിരചിതമായ ആദ്ധ്യാത്മരാമായണം മലയാളിയുടെ അകത്തളങ്ങളില്‍ നിന്നും അന്തക്കരണങ്ങളില്‍ നിന്നും തിരസ്‌കൃതമായിക്കഴിഞ്ഞിരുന്നു. കലിതുള്ളിയാടുന്ന കാലവര്‍ഷത്തിന്റെ ദുരിതപ്പേമാരിയാല്‍ പഞ്ഞമാസമെന്ന് പഴിക്കപ്പെട്ട കര്‍ക്കടകം അങ്ങനെ പുണ്യമാസമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ശ്രീകൃഷ്ണജയന്തി ശോഭായാത്രയും നാലമ്പല ദര്‍ശനവും തിരുന്നാവായയിലെ മാഘമകവും മലയാളികള്‍ ഇന്ന് മഹോത്സവമായി ഏറ്റെടുത്തിരിക്കുന്നു. മാധവ്ജിയുടെ ജന്മശതാബ്ദി പ്രമാണിച്ച് ആ അനശ്വര ജീവിതവും അദ്ദേഹം വിഭാവനം ചെയ്ത ക്ഷേത്രകേന്ദ്രീകൃതമായ സമാജജീവിതവും അവലോകനം ചെയ്യാനുള്ള അക്ഷരദൗത്യമാണ് കേസരി വാരിക അതിന്റെ വാര്‍ഷികപ്പതിപ്പിലൂടെ നിര്‍വ്വഹിക്കുന്നത്. ഭാരതീയ കലയുടെയും വിജ്ഞാനത്തിന്റെയും ശാസ്ത്രങ്ങളുടെയും പ്രഭവകേന്ദ്രമായി ക്ഷേത്രശ്രീകോവിലുകള്‍ മാറിയതിന്റെ തിരനോട്ടം ഇതിലുണ്ട്. സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനങ്ങള്‍ മുഴങ്ങുകയും തുഞ്ചന്റെ ഭാഷാപൈതൃകത്തിനുമേല്‍ സംശയദൂഷിതമായ ചോദ്യമുനകള്‍ ഉയരുകയും ക്ഷേത്രധ്വംസകര്‍ സ്വാതന്ത്ര്യസമരപോരാളികളായി വാഴ്ത്തപ്പെടുകയും ഓണാഘോഷത്തെയും നിലവിളക്കിനെയും പോലും എതിര്‍ക്കാന്‍ മതഫത്വകളിറങ്ങുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് മാധവ്ജിയുടെ ജീവിതസന്ദേശത്തിലേക്കുള്ള മടക്കം മലയാണ്മയുടെ നിലനില്പ്പിന് അനിവാര്യമാണ്.
എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍….!
ഡോ.എന്‍.ആര്‍.മധു
മുഖ്യപത്രാധിപര്‍





















