അത്തം മുതലുള്ള പത്തു ദിവസങ്ങള്‍ മാത്രമല്ല ചിങ്ങമാസം മുഴുവനും നമുക്ക് ഓണക്കാലമാണ്. പഞ്ഞമാസമായ കര്‍ക്കടകം കഴിഞ്ഞ് പൊന്നിന്‍ ചിങ്ങം പിറക്കുമ്പോഴുള്ള ആഘോഷമാണ് ഓണക്കാലം. വസന്ത കാലത്തിന്റെ ആഗമനം. പൂക്കള്‍ നിറഞ്ഞ പ്രകൃതി വിളവെടുപ്പിന്റെ കാലം. എല്ലായിടത്തും സമൃദ്ധി, സന്തോഷം, സമ്പന്നത. പ്രകൃതിയും ജീവജാലങ്ങളും എല്ലാം സന്തോഷിക്കുന്ന നാളുകളാണ് ഓണം. പാട്ട്, നൃത്തം, വിഭവസമൃദ്ധമായ സദ്യ, പുതുവസ്ത്രങ്ങള്‍, ആഘോഷങ്ങള്‍ ഇങ്ങനെ ഓണക്കാലം നമ്മെ സംബന്ധിച്ച് ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സംതൃപ്തിയുടെയും സൗഹാര്‍ദ്ദത്തിന്റെയും നാളുകളാണ്. ജാതിമത ഭേദമില്ലാതെ എല്ലാവരും ഒന്നുചേര്‍ന്ന് ആഘോഷിക്കുന്ന ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണ്. മലയാളികള്‍ ലോകത്തിന്റെ ഏതുകോണില്‍ വസിച്ചാലും അവര്‍ ഓണം ആഘോഷിച്ചിരിക്കും. ഗൃഹാതുരത്വത്തോടെ മലയാളി കാത്തിരിക്കുന്ന ഉത്സവമാണിത്.
ഓണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉടലെടുത്ത കാലത്ത് ഉരുത്തിരിഞ്ഞുവന്ന കഥ ഇങ്ങനെയാണ്. ”മഹാബലി എന്ന ഒരു രാജാവ് കേരളം ഭരിച്ചിരുന്നു. ആ രാജാവിന്റെ ഭരണ കാലത്ത് നാട് സമ്പല്‍സമൃദ്ധമായിരുന്നു. ജാതിമതഭേദങ്ങളില്ല, ഉച്ചനീചത്വങ്ങളില്ല, കള്ളവും ചതിയുമില്ല, ബാലമരണങ്ങളില്ല, കള്ളപ്പറയും ചെറുനാഴിയും തുടങ്ങിയ കള്ളത്തരങ്ങള്‍ ഒന്നുമില്ല. എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന കാലം. അദ്ദേഹം അസുരകുലത്തില്‍ പിറന്നവനായിരുന്നു. ചിലരുടെ വാക്കുകളില്‍ പറഞ്ഞാല്‍ ദ്രാവിഡവംശം. ഈ ഐശ്വര്യം കണ്ട് അസൂയാലുക്കളായ ദേവന്മാര്‍, അതായത്, ചിലരുടെ വാക്കുകളില്‍ ആര്യവംശജര്‍,അവരുടെ ഈശ്വരനായ മഹാവിഷ്ണുവിനോട് സങ്കടം പറയുകയും വിഷ്ണു ഒരു കുള്ളനായ ബ്രാഹ്മണകുമാരന്റെ വേഷത്തില്‍, വാമനന്‍ എന്ന നാമത്തില്‍ വന്ന് മൂന്നടി മണ്ണ് ദാനം ചോദിക്കുകയും ചെയ്തു. അതു നല്‍കാന്‍ ദാനശീലനായ ബലി തയ്യാറായപ്പോള്‍, വാമനന്‍ ആകാശം മുട്ടെ വളര്‍ന്ന്, രണ്ടടികൊണ്ട് അതായത് തന്റെ രണ്ട് കാലടികള്‍കൊണ്ട് രാജാവിന്റെ സകല സമ്പത്തും അളന്നെടുക്കുകയും, മൂന്നാമത്തെ അടി രാജാവിന്റെ ശിരസ്സില്‍ വച്ച്, അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി ത്താഴ്ത്തകയും ചെയ്തു. അത് ഒരു തിരുവോണനാളിലായിരുന്നു. അപ്പോള്‍ ബലി ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ ഇന്നേ നാളില്‍ ഈ നാട്ടില്‍ വരുവാന്‍ തനിയ്ക്ക് അനുവാദം നല്‍കണമെന്ന് അപേക്ഷിക്കുകയും അത് അനുവദിക്കപ്പെടുകയും ചെയ്തു. അങ്ങനെ, മഹാബലി ആണ്ടുതോറും തിരുവോണനാളില്‍ തന്റെ പ്രജകളെ കാണുവാന്‍ വരുന്നതിന്റെ സ്മരണക്കായാണ് ഓണം ആഘോഷിക്കുന്നത്.” ഇതാണ് നമ്മള്‍ ചെറുപ്പം മുതലേ കേട്ടുവരുന്ന കഥ. അങ്ങനെ അത്തം മുതല്‍ തിരുവോണം വരെ സദ്യയൊരുക്കുന്നതും പൂവിടുന്നതും എല്ലാം മാവേലി മന്നനുവേണ്ടിയാണെന്നു പ്രചരിപ്പിച്ചു. വാമനമൂര്‍ത്തിയെ ഒരു വില്ലന്‍ കഥാപാത്രമായും ചിത്രീകരിച്ചു. ഓണത്തപ്പന്‍ എന്നു പറയുന്നത് മഹാബലിയായിട്ടാണ് ചിത്രീകരിക്കുന്നത്. ”മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ” എന്ന പാട്ടുതന്നെ അടുത്ത കാലത്തുണ്ടായതാണ്. പണ്ടു പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടന്‍ പാട്ടിനെ വരികള്‍ മോടി പിടിപ്പിച്ചും കൂട്ടിച്ചേര്‍ത്തും ഇന്നത്തെ രൂപത്തിലാക്കിയത് സഹോദരന്‍ അയ്യപ്പനാണ് എന്നു പറയുന്നു. അദ്ദേഹത്തിന്റെ കാലത്തിനുശേഷം മാത്രമാണ് ഈ പാട്ട് വ്യാപകമായത്. അങ്ങനെ വാമനാവതാരത്തിന്റെ ഈശ്വരീയ സങ്കല്‍പ്പത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഈ കഥ പ്രചരിപ്പിച്ചതിന്റെ പിന്നില്‍. എന്നാല്‍ ഇപ്രകാരം പ്രചരിപ്പിക്കുന്ന ഈ കഥയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഏതെങ്കിലും ഒരു ഗ്രന്ഥത്തെയോ രേഖയേയോ അടിസ്ഥാനമാക്കിയല്ലേ ഒരു സംഭവം പ്രചരിക്കേണ്ടത്.
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനാവതാരത്തെ കുറിച്ചും മഹാബലിയുടെ ചരിത്രത്തെകുറിച്ചും പ്രതിപാദിക്കുന്നത് ഹൈന്ദവ പുരാണങ്ങളിലാണ്. മറ്റൊരിടത്തുമില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പു രചിക്കപ്പെട്ട ഈ ഗ്രന്ഥങ്ങളാണ് ഈ കഥയ്ക്ക് അടിസ്ഥാനമാകേണ്ടത്. വാമനപുരാണം, പത്മപുരാണം, ഭാഗവതപുരാണം, സക്ന്ദപുരാണം തുടങ്ങി പത്തോളം പുരാണങ്ങളില്‍ ഈ കഥ വിവരിക്കുന്നുണ്ട്. ഇവയിലൊന്നും വാമനന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്തി എന്നു പറയുന്നില്ല. ബലിയുടെ ഭക്തിയിലും ദാനശീലത്തിലും സത്യസന്ധതയിലും പ്രീതനായ വാമനമൂര്‍ത്തി, അദ്ദേഹത്തിലുണ്ടായിരുന്ന അഹങ്കാരം എന്ന ദോഷത്തെ ഇല്ലാതാക്കി അനുഗ്രഹിച്ചു, അടുത്ത മന്വന്തരത്തിലെ ഇന്ദ്രപദവിയും വാഗ്ദാനം ചെയ്ത്, തന്റെ പിതാമഹനായ പ്രഹ്ലാദനോടും, പരിവാരങ്ങളോടുമൊപ്പം സുതലം എന്ന സ്വര്‍ഗ്ഗതുല്യമായ ലോകത്തിലേക്ക് അയക്കുന്നതായാണ് ഈ പുരാണങ്ങളിലെല്ലാം പ്രതിപാദിക്കുന്നത്. മഹാബലി ആണ്ടുതോറും പ്രജകളെ കാണുവാന്‍ വരുന്ന കഥ ഒരിടത്തുമില്ല. അതെല്ലാം പില്‍ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണ്.
മഹാബലിചരിതവും വാമനാവതാരവും വിവരിക്കുന്നത് ഭാഗവത പുരാണത്തിലാണ്. അതിന്റെ ചുരുക്കം ഇതാണ്: അസുര ചക്രവര്‍ത്തിയായിരുന്ന ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്‍. തന്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാനാണ് മഹാവിഷ്ണു നരസിംഹാവതരമെടുത്ത് ഹിരണ്യകശിപുവിനെ വധിച്ചത്. പ്രഹ്ലാദന്റെ പുത്രന്‍ വിരോചനന്‍ വിഷ്ണുഭക്തനാണ്. വിരോചനന്റെ പുത്രനാണ് ഇന്ദ്രസേനന്‍, അഥവാ ബലിചക്രവര്‍ത്തി. അദ്ദേഹം അതിബലവാനായിരുന്നു. അതുകൊണ്ടാണ് ബലി എന്ന പേരുതന്നെ ഉണ്ടായത്. അദ്ദേഹവും വിഷ്ണുഭക്തനായിരുന്നു. മഹാദാനശീലനായിരുന്നു. ഭൂലോകവും പാതാളലോകങ്ങളും ബലിയുടെ ഭരണത്തിലായിരുന്നു. ദേവലോകം ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ ദേവേന്ദ്രനാല്‍ മൃതപ്രായനാക്കപ്പെട്ടു. അസുരന്മാര്‍ക്കു പറഞ്ഞിട്ടുള്ളത് പാതാളലോകവും മനുഷ്യര്‍ക്കു പറഞ്ഞിട്ടുള്ളത് ഭൂലോകവും ദേവന്മാര്‍ക്കു പറഞ്ഞിട്ടുള്ളത് ദേവലോകവുമാണ്. എന്നാല്‍ ഈ പാതാളലോകവും ഭൂലോകവും തന്റെ ഭരണത്തിന്‍ കീഴിലാക്കിയിരുന്നു ബലി ചക്രവര്‍ത്തി. അതുപോരാതെ ദേവലോകം കൂടി ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ ദേവേന്ദ്രനാല്‍ മൃതതുല്യനായി. ബ്രാഹ്മണരുടെ സഹായത്താല്‍ സകല ആയോധനവിദ്യകളും കരസ്ഥമാക്കി, വീണ്ടും ഇന്ദ്രനോട് ഏറ്റുമുട്ടാന്‍ അസുര സേനയോടൊപ്പം പുറപ്പെട്ടു. ആദ്യം ഒന്നു തോറ്റു മരണാസന്നനായതാണ്. ആ ഒരു വൈരാഗ്യത്തോടുകൂടി സകല പടകളോടും കൂടിയാണ് ഇത്തവണ പുറപ്പെട്ടത്. ഇതു കണ്ട ദേവന്മാര്‍ ഭയപ്പെട്ടു. യുദ്ധത്തില്‍ ദേവന്മാര്‍ പരാജയപ്പെട്ടു. ദേവേന്ദ്രന്‍ ഭയന്ന് ഓടിയൊളിച്ചു. അങ്ങനെ ബലി ചക്രവര്‍ത്തി ദേവലോകവും കീഴടക്കി. ത്രിലോകങ്ങളും ബലിയുടെ കാല്‍ക്കീഴിലായി. ഭാര്‍ഗ്ഗവ ബ്രാഹ്മണര്‍ എന്ന ഒരു ഗുരുപരമ്പരയാണ് അദ്ദേഹത്തിനുവേണ്ട ഉപദേശങ്ങളെല്ലാം കൊടുക്കുന്നത്. ബലിയെകൊണ്ട് നൂറ് അശ്വമേധയാഗങ്ങള്‍ നടത്തിച്ചു ഈ ബ്രാഹ്മണര്‍. ബലിയുടെ കീര്‍ത്തി സകല ലോകങ്ങളിലും പരന്നു. ഇന്ദ്രപദവി ലഭിക്കുവാന്‍ നൂറ്റിയൊന്നാമത്തെ അശ്വമേധമായ വിശ്വജിത് യാഗം നടത്തുവാന്‍ ആരംഭിച്ചു. ദേവേന്ദ്രന്‍ ഓടിയൊളിച്ചെങ്കിലും ഔദ്യോഗികമായി ഇന്ദ്രപദവി ലഭിച്ചിട്ടില്ല ബലിക്ക്. അതിനായിട്ടാണ് ഈ യാഗം നടത്തുവാന്‍ തീരുമാനിച്ചത്. ഇതോടെ ദേവമാതാവായ അദിതി അതീവ ദുഃഖിതയായി. തന്റെ മകന്റെ ഇന്ദ്രപദവി നഷ്ടപ്പെടാന്‍ പോകുന്നു, അവര്‍ തന്റെ ഭര്‍ത്താവായ കശ്യപ പ്രജാപതിയില്‍ നിന്നും ഉപദേശം തേടി. കശ്യപന്‍ വിഷ്ണു ആരാധന ചെയ്യുവന്‍ അദിതിയെ ഉപദേശിച്ചു. അതനുസരിച്ച് അവര്‍ മഹാവ്രതം അനുഷ്ഠിച്ചു. വിഷ്ണു പ്രത്യക്ഷനായി. എന്താണു വരം വേണ്ടതെന്നു ചോദിച്ചു. ”അങ്ങു തന്നെ എന്റെ പുത്രനായി പിറന്നു ബലിയുടെ കൈയില്‍ നിന്നും ദേവലോകം വീണ്ടെടുത്തു തരണം. മകന് ഇന്ദ്രപദവി നഷ്ടപ്പെടാന്‍ ഇടവരരുത്. അങ്ങനെ തന്നെ സംഭവിക്കട്ടെ എന്നു പറഞ്ഞ് വിഷ്ണു അനുഗ്രഹിച്ചു. അങ്ങനെ ഒരു ചിങ്ങമാസത്തിലെ, അതായത് ശ്രാവണ മാസത്തിലെ (സൂര്യ മാസമനുസരിച്ച് ചിങ്ങമാസമെന്നും, ചന്ദ്രമാസമനുസരിച്ച് ശ്രാവണമാസമെന്നും പറയും) തിരുവോണം നാളില്‍ അഭിജിത് മുഹൂര്‍ത്തത്തില്‍ അദിതിയുടെ പുത്രനായി വാമനമൂര്‍ത്തിയായി വിഷ്ണു അവതരിച്ചു. ജനിച്ച ഉടനെ ബാലനായി വളര്‍ന്നു. ദേവതകള്‍ സ്തുതിച്ചു. അവര്‍ പലവിധ ചിഹ്നങ്ങള്‍ സമ്മാനിച്ചു. കുട, കമണ്ഡലു, ദണ്ഡ, പൂണൂല്‍, മെതിയടി, രുദ്രാക്ഷമാല ഇവയെല്ലാം നല്‍കി അനുഗ്രഹിച്ചു. ബലി വിശ്വജിത് യാഗം നടത്തുന്ന, നര്‍മ്മദാ തീരത്തുള്ള, ഭൃഗുക്കളുടെ ആസ്ഥാനമായ ഭൃഗു കച്ഛത്തില്‍ (ഇന്നത്തെ ഗുജറാത്തിലെ കച്ച് പ്രദേശം) വാമനമൂര്‍ത്തി എത്തിച്ചേരുകയാണ്. തേജസ്വിയായ ബ്രാഹ്മണ കുമാരനെ ബലി ഉചിതമായി സ്വീകരിച്ചു. ഇരിപ്പിടം നല്‍കി. ”അങ്ങാരാണ്, മാതാപിതാക്കള്‍ ആരാണ്, ദേശം ഏതാണ്?” എന്നൊക്കെ ചോദിച്ചു. വാമനന്‍ മറുപടി പറഞ്ഞു. ”ഞാനൊരു മഹര്‍ഷി പുത്രനാണ്. നിരാധാരന്‍, ദീനന്‍, നാടോടി, പലരും പല നാമങ്ങള്‍ വിളിക്കുന്നു. അങ്ങ് മഹാദാനധര്‍മ്മിയാണെന്നു കേട്ടിട്ടുണ്ട്. സഹായം തേടിവന്നതാണ്. ബലി ചക്രവര്‍ത്തി ചോദിച്ചു ”അങ്ങേയ്ക്ക് എന്താണു വേണ്ടത്? രാജ്യമോ, ദേശങ്ങളോ, മന്ദിരങ്ങളോ, ധനമോ, രത്‌നങ്ങളോ, ആഭരണങ്ങളോ, വസ്ത്രങ്ങളോ, പശുക്കളോ ദാസീദാസന്മാരോ ഭക്ഷണമോ? എന്താണാവശ്യമെന്നു പറയൂ” വാമനന്‍ പറഞ്ഞു. ”മഹാരാജന്‍ എനിക്ക് ഈ പറഞ്ഞതിലൊന്നും ആഗ്രഹമില്ല. ചോദിക്കുവാന്‍ ലജ്ജയുണ്ട്. അല്ലലില്ലാതെ ഇരുന്നു തപസ്സു ചെയ്യുവാന്‍ എന്റെ ചെറിയ കാലടികള്‍ കൊണ്ട് സ്വയം അളന്നെടുക്കുന്ന മൂന്നടി മണ്ണ് മാത്രം തരിക. മറ്റൊന്നും ആവശ്യമില്ല.” ബലി പുച്ഛത്തോടെ പറഞ്ഞു ”എന്തും തരാന്‍ കഴിവുള്ള എന്നെ അങ്ങു കളിയാക്കുകയാണോ? അങ്ങ് ഒരു വിഡ്ഢി തന്നെ.” വാമനന്‍ പറഞ്ഞു. ”രാജന്‍ എനിക്കു മറ്റൊന്നും ആവശ്യമില്ല” ”ശരി അങ്ങയുടെ ആഗ്രഹം പോലെ. ഇതാ ദാനം സ്വീകരിച്ചുകൊള്ളൂ” എന്നു പറഞ്ഞുകൊണ്ട് ജലപാത്രം (കിണ്ടി) കൈയിലെടുത്തു. ദാനം ചെയ്യുന്നതിനു മുമ്പായി ദാനം സ്വീകരിക്കുന്നയാളുടെ കൈകളില്‍ ജലം പകരാനായി ജലപാത്രമെടുത്തു. അപകടം മണത്തു ശുക്രാചാര്യര്‍ ബലിയുടെ ചെവിയില്‍ മന്ത്രിച്ചു. ”ഇതു സാധാരണ ബ്രാഹ്മണകുമാരനല്ല. സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണ്. നിന്റെ നാശത്തിനായി വന്നിരിക്കുന്നതാണ്. ഈ ദാനം നീ നല്‍കരുത്.” ബലി ഗുരുവിന്റെ ഈ വാക്കുകള്‍ ചെവിക്കൊണ്ടില്ല. ”എന്തുവന്നാലും എന്റെ വാക്കു ഞാന്‍ തിരിച്ചെടുക്കില്ല. അതാണു വിധിയെങ്കില്‍ സന്തോഷത്തോടെ അതു സ്വീകരിക്കും.” അത്ര ദാനധര്‍മ്മിയും സത്യസന്ധനുമായിരുന്നു ബലി. തന്റെ വാക്കുധിക്കരിച്ച ബലിയെ ശുക്രാചര്യര്‍ ശപിക്കുന്നു. ”നിന്റെ എല്ലാ സമ്പത്തും ഐശ്വര്യവും നഷ്ടമാകട്ടെ.” എന്നിട്ടും ബലി വ്യതിചലിച്ചില്ല. കിണ്ടിയില്‍ നിന്നും ജലം പകരാന്‍ തുടങ്ങുമ്പോള്‍ ശുക്രാചാര്യര്‍ കിണ്ടിയുടെ വാലില്‍ തവളയായി കടന്നിരുന്ന് തടസ്സമുണ്ടാക്കി. ഇതു മനസ്സിലാക്കിയ വാമനന്‍ ഒരു ദര്‍ഭ പുല്ലെടുത്ത് കിണ്ടിയുടെ വാലില്‍ ഒന്നു കുത്തി. അതു ശുക്രാചാര്യരുടെ കണ്ണിലാണു കൊണ്ടത്. വേദനയാല്‍ ശുക്രാചാര്യര്‍ പിന്മാറി. അങ്ങനെ അന്നു മുതല്‍ ശുക്രാചാര്യര്‍ ഒറ്റക്കണ്ണനായിത്തീര്‍ന്നു. ജലപാത്രത്തില്‍ നിന്നും തൃക്കൈകള്‍ നിറഞ്ഞ് ജലമൊഴുകി. അതോടെ വാമനന്‍ ത്രിവിക്രനായി വളര്‍ന്നു പൊങ്ങി. ആകാശം മുട്ടെ വളര്‍ന്നു. ഭീമാകാരമായ വാമനരൂപം കണ്ട് എല്ലാവരും ഭയന്നു. വാമനമൂര്‍ത്തി ഒരു കാലടി കൊണ്ട് ഭൂലോകവും താഴെയുള്ള ഏഴ് അധോലോകങ്ങളും അളന്നെടുത്തു. രണ്ടാമത്തെ അടികൊണ്ട് സ്വര്‍ഗ്ഗലോകമടക്കമുള്ള ആറ് ഉപരിലോകങ്ങളേയും അളന്നു. അങ്ങനെ തന്റെ രണ്ടടികൊണ്ട് വാമനന്‍ ബലിയുടെ എല്ലാ ഭൗതിക സമ്പത്തും ഐശ്വര്യവും അളന്നെടുത്തു. മൂന്നാമത്തെ അടി എവിടെ വയ്ക്കണമെന്നു ബലിയോട് ചോദിച്ചു. ഭയചകിതനായ ബലി വിനയാന്വിതനായി, തന്റെ വാക്കു പാലിക്കുവാനായി മൂന്നാമത്തെ അടി തന്റെ ശിരസ്സില്‍ വച്ചുകൊള്ളാന്‍ പറഞ്ഞു. സാക്ഷാല്‍ ഭഗവാനാണ്. തന്റെ മുന്നില്‍ നില്‍ക്കുന്നത് എന്ന് ബലിക്കു മനസ്സിലായി, ”അടിയന്റെ സ്വന്തമെന്നു ധരിച്ചിരുന്ന സകലതും അങ്ങ് തിരിച്ചെടുത്തു. ഈ ശരീരം മാത്രമേ ഇനി ബാക്കിയുളളൂ. അങ്ങയുടെ തൃപ്പാദം അടിയന്റെ ശിരസ്സില്‍ ചേര്‍ത്ത് അനുഗ്രഹിച്ചാലും. ബലി പറഞ്ഞു. ഈ സമയം പിതാമഹനായ പ്രഹ്ലാദനും അവിടെ എത്തിച്ചേര്‍ന്നു. ഭഗവാനെ വണങ്ങി. ദേവഗണങ്ങള്‍ ചുറ്റും നിരന്നു. ഭഗവാന്‍ പറഞ്ഞു: ”ഞാന്‍ ആരെ അനുഗ്രഹിക്കുവാന്‍ നിശ്ചിക്കുന്നുവോ അവന്റെ എല്ലാ ഭൗതിക ഐശ്വര്യങ്ങളും ഞാന്‍ തിരിച്ചെടുക്കും. എന്തെന്നാല്‍ ഐശ്വര്യമദത്താല്‍ അവന്‍ ലോകത്തേയും ഈശ്വരനേയും നിന്ദിക്കും. മദം ഒടുങ്ങുമ്പോള്‍ അവന്‍ ശുദ്ധനായിത്തീരുന്നു. എന്റെ അനുഗ്രഹം ലഭിക്കുന്നു. ഇവന്‍ മായയെ ജയിച്ചിരിക്കുന്നു. ഇത്രയും വലിയ ത്യാഗം അഥവാ ബലി ചെയ്ത ഇവന്‍ മേലില്‍ ‘മഹാബലി’ എന്നറിയപ്പെടും. ദേവന്മാര്‍ക്കുപോലും അപ്രാപ്യമായ സ്ഥാനം ഞാന്‍ ഇവനു നല്‍കും. അടുത്ത മന്വന്തരത്തില്‍ ഇവന് ഇന്ദ്രപദവി ലഭിക്കുന്നതാണ്. അതുവരെ സ്വര്‍ഗ്ഗതുല്യമായ ‘സുതല’ത്തില്‍ ഇവന്‍ സകല ഐശ്വര്യങ്ങളോടെയും വസിക്കും എന്നു പറഞ്ഞ് ബലിയുടെ ദാനം പൂര്‍ത്തീകരിക്കാനായി ഭഗവാന്‍ തന്റെ തൃക്കാല്‍ ബലിയുടെ ശിരസ്സില്‍ വച്ച് അനുഗ്രഹിച്ചു (അനുഗ്രഹം ശിരസ്സില്‍ നിന്നും പാദത്തിലൂടെയാണ് പ്രവഹിക്കുക. അതുകൊണ്ടാണ് നമ്മള്‍ ഗുരുകാരണവന്മാരുടെ പാദങ്ങള്‍ തൊട്ടു വന്ദിക്കുന്നത്). ശേഷം ബലി തന്റെ പിതാമഹനായ പ്രഹ്ലാദനോടും പരിവാരങ്ങളോടുമൊപ്പം സുതലത്തിലേക്കു യാത്രയായി. അനന്തരം ദേവേന്ദ്രനും ദേവകള്‍ക്കും ദേവലോകം തിരികെ ലഭിക്കുകയും ചെയ്തു. ഇതാണ് ഭാഗവതപുരാണത്തിലെ മഹാബലി ചരിതം. ഇതില്‍ ഒരിടത്തും ബലിയെ ചവിട്ടി താഴ്ത്തുന്നതായിട്ടു പറയുന്നില്ല, ബലി ചക്രവര്‍ത്തി ആണ്ടുതോറും പ്രജകളെ കാണാന്‍ വരുന്നതായും പറയുന്നില്ല. ഇതെല്ലാം പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്ത കഥകളാണ്. വാമനാവതാരത്തെ മറവിയിലാക്കുകയും ബലിയെ മുന്നിലേക്കു കൊണ്ടുവരികയുമാണ് ചെയ്തിട്ടുള്ളത്. അടിസ്ഥാനമുള്ള ചരിത്രം ഭാഗവത പുരാണത്തിലുള്ളതാണ്. മറ്റുകഥകള്‍ കാലത്തിനനുസരിച്ച് തല്പര കക്ഷികള്‍ മെനഞ്ഞുണ്ടാക്കിയതാണ്.
ഓണത്തെക്കുറിച്ച് ആഘോഷിക്കുന്നതില്‍ നമ്മള്‍ ചില തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നുണ്ട്. ഒന്ന് മഹാബലി കേരളം ഭരിച്ചിരുന്നില്ല. കാരണം വാമനാവതാരത്തിനു ശേഷമാണ് പരശുരാമാവതാരം. പരശുരാമനാണ് കേരളം സൃഷ്ടിച്ചത് എന്ന് ഐതിഹ്യം. അപ്പോള്‍ അതിനു മുന്‍പായിരിക്കണം മഹാബലിയുടെ ഭരണകാലം. അതായത് ബലിയുടെ കാലത്ത് കേരളമെന്ന ദേശം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മഹാബലികേരളം ഭരിച്ചിരുന്നു എന്ന കഥ വാസ്തവമല്ല. തന്നെയുമല്ല ബലി ചക്രവര്‍ത്തി ഭൂമിയും സ്വര്‍ഗ്ഗവും പാതാളവും എല്ലാം അടക്കി ഭരിച്ചിരുന്ന ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹം യാഗം നടത്തിയത് ഭൃഗുകച്ഛം എന്ന സ്ഥലത്തു വച്ചായിരുന്നു എന്നു മുന്‍പു പറഞ്ഞല്ലോ. അവിടെ കേന്ദ്രമാക്കിയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. ഭാര്‍ഗ്ഗവ ബ്രാഹ്മണരായിരുന്നു അദ്ദേഹത്തിന്റെ ഉപദേശകര്‍. ബലിയുടെ കാലം കഴിഞ്ഞതിനുശേഷവും ഈ ബ്രാഹ്മണര്‍ ആ പ്രദേശത്തു കഴിഞ്ഞു പോന്നു. ആ പരമ്പരയിലാണ് പരശുരാമന്‍ അവതരിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ഭാര്‍ഗ്ഗവരാമന്‍ എന്നു വിളിക്കുന്നത്. പിന്നീട് കാലങ്ങള്‍ക്കുശേഷം ആ ഭാര്‍ഗ്ഗവ ബ്രാഹ്മണര്‍ക്കു സ്വതന്ത്രമായി വസിക്കുവാന്‍ വേണ്ടി പരശുരാമന്‍ കടലില്‍ നിന്നും വീണ്ടെടുത്തു നല്‍കിയ പ്രദേശമാണ് കേരളം എന്നാണ് ഐതിഹ്യം. തന്റെ ജനങ്ങള്‍ക്കു വസിക്കുവാനായി കുറച്ചു ഭൂമി നല്‍കണമെന്ന് പരശുരാമന്‍ വരുണ ദേവനോട് അഭ്യര്‍ത്ഥിക്കുകയും എവിടെ എത്ര സ്ഥലം വേണമെന്നു ചോദിച്ചപ്പോള്‍ ഗോകര്‍ണ്ണത്തു നിന്നും തന്റെ ആയുധമായ മഴു (പരശു) എടുത്തെറിയുകയും അതുചെന്നു വീഴുന്നിടം വരെയുള്ള സ്ഥലം കരയായി മാറ്റിത്തരണമെന്നഭ്യര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ തെക്കെ അറ്റത്തു മഴുചെന്നു വീണ സ്ഥലം വരെ കടല്‍ ഇറങ്ങിക്കൊടുത്തു എന്നുമാണ് കഥ. അങ്ങനെയുണ്ടായ ആ പ്രദേശത്തിന്റെ ഏതാണ്ടു മധ്യത്തില്‍ തൃക്കാക്കര എന്ന സ്ഥലം കേന്ദ്രമാക്കി ഭാര്‍ഗ്ഗവ ബ്രാഹ്മണര്‍ താമസമാരംഭിക്കുകയും വാമന മൂര്‍ത്തിക്ക് അവിടെ ഒരു ക്ഷേത്രം പണിയുകയും ചെയ്തു. അതാണ് തൃക്കാക്കരയിലുള്ള വാമനമൂര്‍ത്തി ക്ഷേത്രം. അന്നുമുതല്‍ അവര്‍ വാമനമൂര്‍ത്തിയെ ആരാധിക്കുകയും തൃക്കാക്കരയപ്പന്‍ എന്ന പേരില്‍ അവിടെ ഉത്സവങ്ങള്‍ കൊണ്ടാടുകയും തിരുവോണം നാളില്‍ – വാമനമൂര്‍ത്തി അവതരിച്ച നാളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു പോന്നു. അങ്ങനെയാണ് കേരളത്തില്‍ തിരുവോണം ആഘോഷിക്കാന്‍ തുടങ്ങിയത്. കച്ച് പ്രദേശത്തു നിന്നും ഇവര്‍ കൂട്ടമായി ഈ പ്രദേശത്തേക്കു താമസം മാറിയതിനാല്‍ ആ പ്രദേശത്തില്‍ തിരുവോണാഘോഷം നിലച്ചു പോവുകയും ചെയ്തു. അങ്ങനെയാണ് തൃക്കാക്കരക്കടുത്തുള്ള തൃപ്പൂണിത്തുറയില്‍ അത്തഘോഷയാത്രയും മറ്റും ഉടലെടുത്തത്.

മഹാബലിയാണ് ഓണത്തപ്പന്‍ എന്നാണ് പൊതുവെയുള്ള ധാരണ. ഓണത്തപ്പന്‍ വാമനമൂര്‍ത്തിയാണ്. അത്തം മുതല്‍ പത്തു ദിവസവും നമ്മുടെ മുറ്റത്ത് ചാണകം മെഴുകി പൂവിടുന്നത് വാമനമൂര്‍ത്തിക്കുവേണ്ടിയാണ്. മഹാബലിക്കു വേണ്ടിയല്ല. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിക്കുവേണ്ടി ചെയ്യുന്ന പൂജയാണ് ഈ പൂവിടല്‍. പൂക്കളത്തില്‍ നമ്മള്‍ മണ്ണുകൊണ്ട് ഉണ്ടാക്കിവയ്ക്കുന്ന ഓണത്തപ്പന്റെ ആകൃതി മുകളിലേക്കു കൂര്‍ത്തിരിക്കുന്ന ഒരു സ്തൂപത്തിന്റേതാണ്. ആകാശം മുട്ടെ ഉയരമുള്ള ഒരു കെട്ടിടത്തിന്റെ ചുവട്ടില്‍ നമ്മള്‍ നില്‍ക്കുന്നു എന്നു സങ്കല്പിക്കുക. ചുവട്ടില്‍ നിന്നും മുകളിലേക്കു നോക്കിയാല്‍ അതിന്റെ രൂപം എങ്ങനെയിരിക്കും അതുതന്നെയാണ് നമ്മുടെ ഓണത്തപ്പന്റെ രൂപം. ബലിയുടെ മുന്നില്‍ ആകാശം മുട്ടെ വളര്‍ന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമരൂപമാണ് ഓണത്തപ്പന്റെ രൂപം. ആ ഓണത്തപ്പനു വേണ്ടിയാണ് നമ്മള്‍ പൂക്കളം ഒരുക്കുന്നത്. പൂക്കളത്തിനു നടുവില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്. തിരുവോണനാളില്‍ അടയും പൂവും എല്ലാം നേദിക്കുന്നത് ആ തൃക്കാക്കരയപ്പനുവേണ്ടിയാണ്. വാമന മൂര്‍ത്തിക്കാണ്. പിന്നീടെപ്പോഴോ അത് മഹാബലിയാണെന്നു തെറ്റിദ്ധരിക്കപ്പെട്ടു. അതുപോലെ ഓണത്തപ്പന്റെ രൂപം – ഉണ്ണി കുടവയര്‍, പൂണൂല്‍, ഓലക്കുട, കമണ്ഡലു, രുദ്രാക്ഷമാല, മെതിയടി ഇവയൊക്കെ ധരിച്ചാണ്. ഇതൊരിക്കലും മഹാബലിയുടെ രൂപമല്ല. മഹാബലി ആകാര സൗഷ്ടവമുള്ള യോദ്ധാവായ, കിരീടം ധരിച്ച മുത്തുക്കുടചൂടിയ ശക്തനായ മഹാരാജാവായിരുന്നു. ഇന്നാകട്ടെ, മഹാബലിയെ കുടവയറനായും ഓലക്കുട ചൂടി, മെതിയടി ധരിച്ചു വരുന്നവനായും ചിത്രീകരിക്കുന്നു. അതിന്റെ അര്‍ത്ഥം മുന്‍കാലങ്ങളില്‍ വാമനമൂര്‍ത്തിയെ സ്വീകരിക്കാനായിരുന്നു ഓണാഘോഷം എന്നു തന്നെയല്ലേ. തിരുവോണം ആഘോഷിക്കുമ്പോള്‍ അതിനെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുക. തെറ്റിദ്ധാരണകള്‍ ഉപേക്ഷിക്കുക. ഇന്ന് നാം ഓണഘോഷം ഒരു സംസ്ഥാന ഉത്സവമായി ആഘോഷിക്കുന്നു. രാജഭരണകാലത്ത് വിഷ്ണുഭക്തരായ രാജാക്കന്മാര്‍ അതു രാജ്യത്തിന്റെ ഉത്സവമായാണ് ആഘോഷിച്ചിരുന്നത്. രാജഭരണം പോയി ജനകീയ ഭരണം വന്നപ്പോഴും അത് സംസ്ഥാനത്തിന്റെ ഉത്സവമായിത്തന്നെ തുടര്‍ന്നു പോരുന്നു.



















