ആഗസ്റ്റ് 28 രക്ഷാബന്ധന്‍
പൗരാണികവും ചരിത്രപരവുമായി ഭാരതത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന വൈവിധ്യപൂര്‍ണമായ മഹോദാരസങ്കല്പങ്ങളില്‍ ഒന്നാണ് രക്ഷാബന്ധന്‍. പരസ്പരം ഊട്ടിഉറപ്പിക്കപ്പെടുന്ന സാഹോദര്യബന്ധത്തിലൂടെ സമാഹരിക്കപ്പെടുന്ന സാമാജികശക്തിയെ രാഷ്ട്രത്തിന്റെ കരുത്താക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് രക്ഷാന്ധനത്തിന്റെ പ്രാധാന്യം. സാഹോദര്യത്തിന്റെ ആധാരം മാതൃത്വമാണ്. സഹ ഉദരത്തില്‍ പിറന്നവരാണ് സഹോദരങ്ങള്‍. പിറന്ന നാടിനെ അമ്മയായി കരുതുന്നത് സമാജത്തില്‍ സാഹോദര്യബന്ധം പുലരുന്നതിന്റെ വൈകാരികഭാവമാണ്.
ഭാരതം ഭാരതീയര്‍ക്ക് മാതൃഭൂമിയാണ്. ‘ഭാരതമാതാവ്’ എന്ന രാഷ്ട്രസംബോധന പരശതം തലമുറകളുടെ ഹൃദയമന്ത്രമാണ്. മാതൃത്വം ചോദ്യം ചെയ്യപ്പെടുകയോ അതിക്രമിക്കപ്പെടുകയോ ചെയ്തകാലത്തെല്ലാം ജീവന്‍ വെടിഞ്ഞും അമ്മയെ സംരക്ഷിക്കാനുള്ള ജനതതിയുടെ നൈസര്‍ഗിക ചോദനയ്ക്കാധാരം മാതൃഭാവനയില്‍ വികസിച്ച രാഷ്ട്രബോധമാണ്.
”പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തെക്കാള്‍ മഹത്തര”മെന്ന് ബോധ്യപ്പെടുത്തിയത് ശ്രീരാമചന്ദ്രനാണ്. സ്വതന്ത്രഭാരതം ‘രാമരാജ്യ’മാവണമെന്ന ഗാന്ധിജിയുടെ സ്വപ്‌നം രാമബോധനത്താല്‍ പ്രചോദിതമാണ്. സത്യവും ധര്‍മ്മവും നീതിയും സമത്വവും പുലരുന്നതോടൊപ്പം രാഷ്ട്രത്തെ പെറ്റമ്മയെപ്പോലെ കരുതി സ്‌നേഹിച്ചും, ആദരിച്ചും അഭിമാനംകൊണ്ടും സാഹോദര്യത്തില്‍ കഴിയുന്ന ഭാരതീയരുടെ രാജ്യമാണ് ഗാന്ധിജിയുടെ രാമരാജ്യം.
ഭാരതീയ ഹൃദയങ്ങളെ സാഹോദര്യത്തിന്റെ പട്ടുനൂലില്‍ കോര്‍ത്തിണക്കി സൗഹൃദഭാവമുണര്‍ത്തുന്ന മഹോത്സവമാണ് രക്ഷാബന്ധന്‍. ശ്രാവണ മാസത്തിലെ പൗര്‍ണമിയില്‍ വലതുകയ്യില്‍ പരസ്പരം രാഖിബന്ധിച്ചുകൊണ്ടാണ് ഭാരതീയര്‍ ഈ സൗഹൃദ ദിനോത്സവം കൊണ്ടാടുന്നത്. സാഹോദര്യബന്ധത്തോടൊപ്പം പരസ്പര സംരക്ഷണത്തിലൂടെ സമാജസുരക്ഷാബോധവും രാഖീബന്ധനം പകര്‍ന്നു നല്‍കുന്നു. വേറിട്ടുനില്‍ക്കുന്ന നൂലിഴകളെ ചേര്‍ത്തുനിര്‍ത്തി കോര്‍ത്തു കെട്ടുന്ന ചരട് നമ്മില്‍ ഉണര്‍ത്തുന്നത് ഏകത്വബോധമാണ്. ‘നാനാത്വത്തില്‍ ഏകത്വം’ എന്നതാണ് ഭാരതീയ ജീവിതമഹത്വം. കന്യാകുമാരി മുതല്‍ കാശ്മീരം വരെയും കച്ച് മുതല്‍ കാമരൂപം വരെയും വൈവിധ്യസമ്പ്രദായങ്ങളാല്‍ വിശാലമാക്കപ്പെട്ടതാണ് രാഷ്ട്രജീവിതം. വേഷവും, ഭാഷയും, ഭക്ഷണവും മാത്രമല്ല അറിവും അഭിരുചികളും ആചാരങ്ങളും കൊണ്ടെല്ലാം വ്യത്യസ്തമായ സമൂഹം ഒരേ സാംസ്‌കാരിക ഏകതയില്‍ സഹസ്രാബ്ദങ്ങളിലൂടെ സുസംഘടിതമായി ജീവിക്കുന്ന ഇടമാണ് ഭാരതം. സംസ്‌കാരബന്ധിതമാണ് ദേശം എന്നതുകൊണ്ട് തന്നെ സാംസ്‌കാരിക ദേശീയതയാണ് രാഷ്ട്രത്തിന്റെ പ്രാണന്‍. ലോകം അതിനെ ‘ഹൈന്ദവത’ എന്ന പേര് ചൊല്ലിവിളിക്കുന്നു. വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി കാണാതെ ഏകതാനതയുടെ ബഹിര്‍സ്ഫുരണങ്ങളായി കാണാനും അനുഭവിക്കാനും കഴിയുന്നതുകൊണ്ടാണ് ഭാരതത്തില്‍ സമന്വയാത്മകമായ ജീവിതത്തെ പുലര്‍ത്താന്‍ കഴിയുന്നത്. സഹവര്‍ത്തിത്വം സാധ്യമാകുന്ന ഏകത്വമാണ് രാഷ്ട്രശക്തി.
വ്യത്യസ്ത രൂപഭാവത്തോടെ മനോഹരങ്ങളായ പൂക്കളെ വിരിയിക്കുന്ന ചെടികള്‍ നിറഞ്ഞതാണ് ഒരു പൂന്തോപ്പ്. വര്‍ണാഭമായ പൂക്കള്‍ നല്‍കുന്ന ആനന്ദാനുഭവം കൊണ്ടാണ് പലപ്പോഴും നമ്മുടെ സാമൂഹ്യ ജീവിതത്തെ ഭാവാത്മകമായി ഒരു പൂന്തോട്ടത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍പോലെ നാം വിലയിരുത്തുന്നതും വ്യാഖ്യാനിക്കുന്നതും. വ്യത്യസ്ത മതസമ്പ്രദായങ്ങള്‍, ആചാര അനുഷ്ഠാനങ്ങള്‍, വേഷഭൂഷാതികളും ഭക്ഷണക്രമവും, ജീവിതശൈലികളുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന സമാജത്തെ വര്‍ണാഭമായ പൂന്തോട്ടത്തോട് സദൃശ്യം കാണാവുന്നതില്‍ തെറ്റില്ല. എന്നാല്‍ ബാഹ്യമായ കാഴ്ചകള്‍ക്കപ്പുറമുള്ള ഒരു കാഴ്ച നമുക്കുണ്ടാവേണ്ടതുണ്ട്. വൈവിധ്യതയില്‍ അധിഷ്ഠിതമായ സ്വഭാവത്തോടുകൂടിയ ചെടികളുടെ വേരുകളെ പിടിച്ചുനിര്‍ത്തുന്നതും, വളര്‍ത്തുന്നതും പൂന്തോപ്പ് നിലനില്‍ക്കുന്ന മണ്ണാണ്. അതുകൊണ്ടുതന്നെ ഓരോ ചെടിയും അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും കടപ്പെട്ടിരിക്കുന്നത് മണ്ണിനോടാണ്. ചെടിയുടെ സ്വത്വം മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം.
വ്യത്യസ്ത വര്‍ണ്ണത്തിലും സൗരഭ്യത്തിലുമുള്ള പൂക്കളെ വിരിയിച്ച് അടുത്തടുത്ത് ചേര്‍ന്ന് നില്‍ക്കാന്‍ ചെടികള്‍ക്ക് കഴിയുന്നതിന്റെ കാരണം മണ്ണാണെന്ന തിരിച്ചറിവുകൊണ്ടാണ് തോട്ടക്കാരന്‍ എപ്പോഴും മണ്ണിനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. തോട്ടക്കാരന്റെ മണ്ണിനോടുള്ള ശ്രദ്ധയും പരിചരണവുമാണ് ആരോഗ്യമുള്ള പൂന്തോട്ടത്തിന്റെ നിലനില്‍പ്പിനാധാരം.
ഭാരതം എല്ലാ വൈവിധ്യങ്ങളെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും വളര്‍ത്തുകയും ചെയ്യുന്ന മണ്ണാണ്. വ്യത്യസ്തഭാവത്തില്‍ വേര്‍തിരിവുകളോ അപകര്‍ഷതയോ ഇല്ലാതെ സ്വാഭിമാനം നിലനിര്‍ത്താന്‍ കഴിയുന്നത് ഈ മണ്ണിലാണെന്ന് നാം തിരിച്ചറിയുന്നത് ലോകത്തെ ഇതര മണ്ണിലെ ജീവിതങ്ങളെ കാണുമ്പോഴാണ്. ചുറ്റിലുമുള്ള ഏക വിളത്തോട്ടങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് ഈ മണ്ണിന്റെ മഹത്വത്തെയാണ്.
രക്ഷാബന്ധന്‍ രാഷ്ട്രത്തിന്റെ നിറവും ഗന്ധവുമുള്ള ഉത്സവമാണ്. സാംസ്‌കാരിക ദേശീയതയാല്‍ ചേര്‍ത്ത് കോര്‍ത്തിണക്കപ്പെടുന്ന വൈവിധ്യജീവിതങ്ങള്‍ ഏറെ സുരക്ഷിതവും സൗഹൃദപരവുമാണെന്ന അനുഭവത്തിന്റെ പങ്കുവയ്പാണിത്. ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ എളുപ്പം പൊട്ടിപ്പോകുന്നതും നേര്‍ത്തതുമായ നൂലിഴകള്‍ ഒരു ചരടിനാല്‍ കോര്‍ത്ത് കെട്ടുമ്പോള്‍ അത് ഏകതയുടെ ബലിഷ്ഠമായ അസ്തിത്വമായി മാറുന്നു. എത്ര കണ്ട് ചേര്‍ന്ന് നില്‍ക്കുന്നുവോ അത്രമേല്‍ ഏകതയുടെ കരുത്തിനെ പ്രദാനം ചെയ്യാന്‍ അതിന് കഴിയുന്നു.
ദേശീയസ്വത്വത്തിലൂന്നിയുള്ള സമാജജീവിതത്തിന്റെ കരുത്തും, കരുതലുമാണ് രാഖീബന്ധനമെന്ന ചരിത്രപാഠം ഭാരതീയര്‍ക്ക് പകര്‍ന്നു കിട്ടിയ സന്ദര്‍ഭങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ആയരിത്തിതൊള്ളായിരത്തി അഞ്ചിലെ ബംഗാള്‍ വിഭജനത്തോടെയാണ്. രാഷ്ട്രത്തിന്റെ ഏകതയെ തകര്‍ത്തുകൊണ്ട് ‘വിഭജിച്ച് ഭരിക്കുക’ എന്ന ബ്രിട്ടീഷ് ഭരണതന്ത്രത്തിന്റെ പ്രതിഫലനമായിരുന്നു വംഗവിഭജനം. അന്ന് ഈ മണ്ണിന്റെ മഹത്വം അനുഭവിച്ചറിഞ്ഞ് ജീവിച്ചവര്‍ വിഭജനവിരുദ്ധ പോരാട്ടത്തിന്റെ ഊര്‍ജ്ജം ആവാഹിച്ചെടുത്തത് മാതൃസങ്കല്പത്തില്‍ നിന്നായിരുന്നു. ഗംഗാ മാതാവിന്റെ സവിധത്തില്‍ വിശുദ്ധിനേടി ഹിന്ദു-മുസ്ലീം എന്ന വ്യത്യസ്ത മതസ്വത്വത്തിനപ്പുറം സാംസ്‌കാരിക ദേശീയതയെന്ന രാഷ്ട്രസ്വത്വത്തെ പരസ്പരം രാഖീ ബന്ധനത്തിലൂടെ ആവിഷ്‌കൃതമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മതാതീതദേശീയത സൃഷ്ടിച്ച ഏക ഭാരതത്തില്‍ മതാത്മക സാമൂഹ്യവിഭജനം സാധ്യമല്ലെന്ന ബോധ്യത്തില്‍ നിന്നാണ് പിന്നീട് ബ്രിട്ടീഷുകാര്‍ക്ക് ബംഗാള്‍ വിഭജനം റദ്ദു ചെയ്യേണ്ടിവന്നത്.
ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയത അഥവാ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായാണ് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തിക്കുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും ആദരിക്കുകയും ചെയ്യുന്നത് രാഷ്ട്രത്തിന്റെ സാംസ്‌കാരിക സ്വഭാവമാണെന്നതുകൊണ്ടുതന്നെ സംഘം അതിനെ പിന്തുടരുന്നു. രാഷ്ട്രത്തിന്റെ ഏകതയ്ക്കു വേണ്ടിയുള്ള നിരന്തരവും നിതാന്തവുമായ പ്രവര്‍ത്തങ്ങളാണ് സംഘത്തെ സര്‍ഗ്ഗാത്മകമാക്കി മാറ്റുന്നത്.
പിന്നിട്ട നൂറ് വര്‍ഷക്കാലമത്രയും സുഘടിതമായ രാഷ്ട്രത്തിനുവേണ്ടി സാമാജിക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഏകത്വഭാവന വളര്‍ത്തിക്കൊണ്ടുള്ള നിശ്ശബ്ദമുന്നേറ്റമാണ് സംഘം നടത്തിയത്. നൂറ്റാണ്ട് പിന്നിടുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു എന്ന ആശ്വാസത്തിലല്ല; മറിച്ച് രാഷ്ട്രത്തിനായി ഇനിയുമേറെ ചെയ്യാനുണ്ടെന്നുളള കര്‍ത്തവ്യബോധമാണ് സംഘത്തിനുള്ളത്.
ശതാബ്ദിയില്‍ സമാജത്തില്‍ സംഭവിക്കേണ്ട പഞ്ചപരിവര്‍ത്തനത്തെ കുറിച്ചാണ് സംഘചിന്ത. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യസമരസത. വൈവിധ്യങ്ങളില്‍ ജീവിക്കുമ്പോഴും ഏക ഭാരത ബോധം വളര്‍ത്തുക എന്നതാണ് സാമൂഹിക സമരസതയിലൂടെ ഉദ്ദേശിക്കുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ സ്‌നേഹബന്ധവും, സൗഹൃദവും പുലരുമ്പോഴാണ് രാഷ്ട്രജീവിതം കരുത്തുറ്റതായി മാറുന്നത്. സമാജസുരക്ഷയും രാഷ്ട്രസംരക്ഷണവും സാധ്യമാവുന്നത് ദേശീയ സ്വത്വം ശക്തിപ്പെടുമ്പോഴാണ്. ഏകഭാരതം എന്ന ശ്രേഷ്ഠഭാവനയെ വളര്‍ത്തി സാംസ്‌കാരിക ദേശീയതയുടെ സൂത്രത്തില്‍ നമ്മെ കെട്ടുറപ്പുള്ള സമാജമാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് രക്ഷാബന്ധനത്തിന്റെ തത്വവും മഹത്വവും.





















