- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 38)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തെക്കുറിച്ച് ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1975 ജനുവരി 31നു തന്നെ ലക്‌നോവില്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ സര്‍സംഘചാലക് ബാളാസാഹെബ് ദേവറസ് ഇങ്ങനെ പറഞ്ഞു: ‘കോണ്‍ഗ്രസ്സിനകത്തെ കമ്മ്യൂണിസ്റ്റ് ലോബിയുടെ സമ്മര്‍ദ്ദം മൂലം ജനാധിപത്യം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ സംഘത്തിന്റെ ദേശവ്യാപകമായ സംഘടനാ ശക്തിയും അച്ചടക്കവും സ്വാധീനവും അപകടകരമാണെന്ന് ദേശീയ വിരുദ്ധ ശക്തികള്‍ക്ക് ബോധ്യമുണ്ട്.’ (1) ഇതുതന്നെ സംഭവിക്കുകയും ചെയ്തു.
1971ല്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സോവിയറ്റ് യൂണിയനുമായി 20 വര്‍ഷത്തേക്കുള്ള ഒരു കരാര്‍ ഒപ്പിട്ടിരുന്നു. രഹസ്യാന്വേഷണ സംഘടനകളായ കെജിബിയും റോയും ഇടയ്ക്കിടെ ഒന്നിച്ചു ചേര്‍ന്ന് ഇരു രാജ്യങ്ങളെയും ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ഈ കരാറിലെ ഒരു വ്യവസ്ഥ. അടിയന്തരാവസ്ഥയില്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനും പത്രങ്ങളെ നിരോധിക്കാനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത് കെജിബിയും റോയും ചേര്‍ന്നായിരുന്നുവെന്നും പറയപ്പെടുന്നു. അതേസമയം, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ ശ്രമിക്കുന്നു എന്ന പ്രചാരണം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഹായത്തോടെ നടത്തിയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നിലും അത് നിയന്ത്രിച്ചതിനു പിന്നിലും സോവിയറ്റ് യൂണിയന്റെ കയ്യുണ്ടായിരുന്നു എന്ന കാര്യം തീര്‍ച്ചയാണ്. രണ്ടര വര്‍ഷക്കാലത്തെ അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജയിക്കുമെന്ന് കെജിബി ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി അവര്‍ പരാജയപ്പെട്ടു. പുതുതായി അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടിയുടെ സര്‍ക്കാരിനെ കോണ്‍ഗ്രസ് മാത്രമല്ല സോവിയറ്റ് യൂണിയനും ശത്രുപക്ഷത്താണ് നിര്‍ത്തിയത്. ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരായി രൂപംകൊണ്ട നവനിര്‍മ്മാണ പ്രസ്ഥാനത്തെ പ്രതിലോമ ശക്തികളുടെ മുന്നേറ്റമായാണ് സോവിയറ്റ് യൂണിയന്‍ ഔദ്യോഗികമായി വിലയിരുത്തിയിരുന്നത്.
ജനതാ കാലഘട്ടത്തില്‍ കെജിബി ഇടപെടലുകള്‍
ജനതാ പാര്‍ട്ടിയുടെ ഭരണകാലത്ത്, കെജിബി ഭാരതത്തിലെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചുള്ള ഒരു നിര്‍ദ്ദേശം പുറത്തിറക്കി. ഇന്ദിരാഗാന്ധി ഒപ്പുവച്ച പ്രത്യേക ഇന്റോ-സോവിയറ്റ് സൗഹൃദ ഉടമ്പടി നിലനിര്‍ത്തുക മാത്രമല്ല, ‘ജനത സര്‍ക്കാര്‍ അമേരിക്കയുമായും ചൈനയുമായും അടുപ്പം സ്ഥാപിക്കുന്നത് തടയുക’ എന്നതും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളായിരുന്നു. ‘പുതിയ സാഹചര്യത്തില്‍ സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യത്തിന് അനുകൂലമായി ഇന്ത്യയിലെ ഭരണവൃത്തങ്ങളെ സ്വാധീനിക്കുന്നതിനുള്ള നടപടികള്‍’ എന്ന തലക്കെട്ടിലുള്ള കെജിബിയുടെ നിര്‍ദ്ദേശത്തിന് സോവിയറ്റ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗീകാരം നല്‍കി.
ഇതിനിടെ, ഇന്ദിരാഗാന്ധിയുടെ മേലുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കെജിബി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ‘ട്രൂഡ്’ എന്ന പേരിലുള്ള പത്രത്തിന്റെ ലേഖകനെന്ന വ്യാജേന പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനിലൂടെ ഇന്ദിരയുമായുള്ള രഹസ്യബന്ധം പുനഃസ്ഥാപിച്ചിരുന്നു. ഇയാള്‍ കെജിബി ചാരനായിരുന്നു. ജനതാ സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തുന്നതിനായി കമ്മറ്റി ഫോര്‍ ഡെമോക്രാറ്റിക് ആക്ഷന്‍ (CDA) ഇന്ദിരാഗാന്ധി രൂപീകരിച്ചിരുന്നു. സിഡിഎയ്ക്കുള്ളില്‍ സ്വാധീനമുണ്ടാക്കുന്നതിനായി കെജിബി ഒരു ‘ആക്റ്റീവ്-മെഷേഴ്‌സ് ഫണ്ട്’ സ്ഥാപിച്ചു. ഒരു ഘട്ടത്തില്‍ ആ ഫണ്ടില്‍ 2,75,000 കണ്‍വേര്‍ട്ടിബിള്‍ റൂബിളുകള്‍ (റഷ്യന്‍ കറന്‍സി) ഉണ്ടായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.
ബ്രഷ്‌നേവിനെ തള്ളി മൊറാര്‍ജി ദേശായി
1979 ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്കൊപ്പമുള്ള ഔദ്യോഗിക ഭാരത പ്രതിനിധി സംഘത്തിലെ അംഗമായി സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച മലയാളിയായ വിദേശകാര്യ വിദഗ്ധനും മുന്‍ യുഎസ് അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്ന ചില സംഭവങ്ങള്‍ ഇവിടെ പ്രസക്തമാണ്: ‘മോസ്‌കോ സന്ദര്‍ശിച്ചപ്പോള്‍, സാങ്കേതികമായി ഞാന്‍ പ്രസിഡന്റ് ബ്രഷ്‌നേവിന്റെ അതിഥിയായിരുന്നു. ക്രെംലിനിലെ അത്യാഢംബര സ്യൂട്ടിലാണ് എനിക്ക് താമസം ഒരുക്കിയിരുന്നത്.
അപ്പോഴേക്കും ബ്രഷ്‌നേവ് തന്റെ മികച്ച കാലം പിന്നിട്ടിരുന്നു. വാര്‍ദ്ധക്യത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ആണവ ബട്ടണിനു മേല്‍ ബ്രഷ്‌നേവിന്റെ വിരലുകള്‍ ഉണ്ടെന്ന ചിന്ത തന്നെ എന്നെ ഭയപ്പെടുത്തി. എന്നാല്‍ ബ്രഷ്‌നേവിന്റെ കിടക്കയ്ക്കരികിലെ ബട്ടണുകള്‍ യഥാര്‍ത്ഥമല്ല, വ്യാജങ്ങളാണെന്ന് ഒരാള്‍ എന്നോട് രഹസ്യമായി പറഞ്ഞു.
ബ്രഷ്‌നേവിന്റെ ആരോഗ്യനില വര്‍ഷങ്ങളോളം അഭ്യൂഹങ്ങളുടെയും അനുമാനങ്ങളുടെയും വിഷയമായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ അതിനെക്കുറിച്ച് എഴുതി അതുതന്നെ ഒരു തൊഴില്‍മേഖലയാക്കി മാറ്റിയിരുന്നു.
മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ പാറയില്‍ ഉണ്ണികൃഷ്ണന്‍, ബ്രെഷ്‌നേവ് ”തന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് അവധി എടുത്തു” എന്ന് മൂന്ന് വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത് തന്റെ വിശ്വാസ്യത പണയം വച്ചായിരുന്നു. ആ റിപ്പോര്‍ട്ട് ലോകമെമ്പാടും വന്‍ തലക്കെട്ടായി. അനുസ്മരണക്കുറിപ്പുകള്‍ വരെ തയ്യാറാക്കി. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുശേഷം ”പനിബാധിച്ചതിനെത്തുടര്‍ന്നുള്ള വിശ്രമത്തിനു” ശേഷം ബ്രഷ്‌നേവ് വീണ്ടും പൊതുജനങ്ങള്‍ക്ക് മുന്നിലെത്തി. അപ്പോള്‍ ഉണ്ണികൃഷ്ണന്‍ തന്റെ റിപ്പോര്‍ട്ടില്‍ ബ്രെഷ്‌നേവ് ”അവധി എടുത്തു” എന്നാണ് എഴുതിയതെന്നും, അതീവ ശ്രദ്ധയോടെ വാക്കുകള്‍ തിരഞ്ഞെടുത്തതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും അവകാശപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു ഉന്നത വൃത്തമാണ് ആ വാര്‍ത്ത ഈ മാധ്യമ പ്രവര്‍ത്തകന് ചോര്‍ത്തിക്കൊടുത്തതെന്നും പറയപ്പെടുന്നു.
മൊറാര്‍ജി ദേശായി ഒരിക്കലും സോവിയറ്റ് യൂണിയന്റെ ആരാധകനായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയായ ശേഷം ഭാരത-സോവിയറ്റ് ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മോസ്‌കോ സന്ദര്‍ശിക്കാന്‍ മൊറാര്‍ജി തീരുമാനിക്കുകയായിരുന്നു.
ബ്രഷ്‌നേവും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പില്‍ക്കാലത്ത് പ്രധാനമന്ത്രിയുമായിരുന്ന അലക്‌സി കോസിജിനുമായുള്ള കൂടിക്കാഴ്ചകളില്‍ മൊറാര്‍ജി നയതന്ത്രപരമായി ശരിയായ രീതിയിലാണ് പെരുമാറിയത്. പക്ഷേ അവരോട് യാതൊരു വിധ ഭയഭക്തിയും പ്രകടിപ്പിച്ചില്ല.
തന്റെ സ്വഭാവവിശേഷമായ ധാര്‍മ്മിക മേല്‍ക്കോയ്മയുടെ ബോധത്തോടെയാണ് മൊറാര്‍ജി അവരെ സമീപിച്ചത്. സോവിയറ്റ് യൂണിയനോടും അതിന്റെ നേതൃത്വത്തോടും ഇത്രയും കുറവ് ആരാധനാഭാവമുള്ള ഒരു ഭാരതീയനെ ബ്രഷ്‌നേവ് മുന്‍പ് കണ്ടിട്ടുണ്ടാകില്ല.
സോവിയറ്റ് ബഹിരാകാശ പേടകത്തില്‍ ഒരു ഭാരതീയനെ അയക്കാമെന്ന നിര്‍ദ്ദേശത്തോടുള്ള മൊറാര്‍ജി ദേശായിയുടെ പ്രതികരണം സോവിയറ്റ് പ്രതിനിധികളെയും ഭാരത പ്രതിനിധികളെയും ഒരുപോലെ ഞെട്ടിച്ചു.
തയ്യാറാക്കിയ പ്രസംഗക്കുറിപ്പ് കൃത്യമായി പിന്തുടര്‍ന്ന്, രണ്ടാംഘട്ട ചര്‍ച്ചകളില്‍ ബ്രഷ്‌നേവ് ആ നിര്‍ദ്ദേശം വലിയ ആവേശത്തോടെ അവതരിപ്പിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള അടുത്തതും സൗഹൃദപരവുമായ ബന്ധം കണക്കിലെടുത്ത്, ഒരു ഭാരതീയനെ സോവിയറ്റ് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുപ്പിക്കാന്‍ ക്ഷണിക്കുമെന്ന് ബ്രഷ്‌നേവ് അറിയിച്ചു. ഇതിനുമുന്‍പ് രണ്ട് സൗഹൃദരാജ്യങ്ങളിലെ പൗരന്മാര്‍ ഇത്തരത്തിലുള്ള ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും, ഭാരത-സോവിയറ്റ് സംയുക്ത ബഹിരാകാശ യാത്ര മറ്റൊരു മഹത്തായ ചുവടുവയ്പായിരിക്കുമെന്നും ബ്രഷ്‌നേവ് പറഞ്ഞു.
അങ്ങനെ പറഞ്ഞ ശേഷം ബ്രഷ്‌നേവ് ഒരു സിഗരറ്റ് ചുണ്ടില്‍ വച്ച് കത്തിക്കാന്‍ തുടങ്ങി. ദേശായിയുടെ മറുപടി കാത്തുനിന്നു. ”അത് നല്ല ആശയമാണെന്ന് ഞാന്‍ കരുതുന്നില്ല.” ദേശായി ഒരു ഭാവവ്യത്യാസവും കൂടാതെ മറുപടി പറഞ്ഞു.
സോവിയറ്റ് വിവര്‍ത്തകന്‍ അത് റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഉടന്‍, അതുവരെ കത്തിക്കാത്ത ബ്രഷ്‌നേവിന്റെ സിഗരറ്റ് മേശപ്പുറത്തേക്ക് വീണു. കോസിജിനോട് ബ്രഷ്‌നേവ് തിരിഞ്ഞ് ചോദിച്ചു: ”ഭാരത പ്രധാനമന്ത്രി സൗഹൃദ ബഹിരാകാശയാത്രയെ അനുകൂലിക്കുന്നില്ലെന്നുതന്നെയല്ലേ പറഞ്ഞത്?”
കോസിജിന്‍ അവിശ്വാസത്തോടെ എന്തോ പിറുപിറുത്തു. തുടര്‍ന്ന് സഹപ്രവര്‍ത്തകരോട്, ഭാരത പക്ഷത്തിന്റെ മുന്‍കൂര്‍ സമ്മതം വാങ്ങിയിരുന്നോയെന്ന് ചോദിച്ചു. എല്ലാവരും തലകുലുക്കി. ഭാരത പ്രതിനിധി സംഘവും അതുപോലെ തന്നെ ഞെട്ടി.
അന്ന് രാവിലെ ഇരുപക്ഷത്തെയും ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചകളില്‍ ഈ നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചതായി പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്ന കുറിപ്പുകള്‍ കൈമാറിയിരുന്നു. എന്നാല്‍ ദേശായി അവ വായിക്കാന്‍ പോലും തയ്യാറായില്ല. ഞെട്ടലില്‍ നിന്ന് കരകയറിയ കോസിജിന്‍ നേരിട്ട് ചോദിക്കാന്‍ തീരുമാനിച്ചു. ”അപ്പോള്‍ പ്രധാനമന്ത്രിജി, അതെന്തുകൊണ്ട്?” കോസിജിന്‍ മടിച്ചുകൊണ്ട് ചോദിച്ചു. ദേശായിക്ക് പറയാന്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, സോവിയറ്റ് ബഹിരാകാശ പേടകത്തില്‍ യാത്ര ചെയ്യുന്നതിലൂടെ ഭാരതീയന് ഒന്നും പഠിക്കാനാവില്ല. അയാള്‍ ഒരു യാത്രക്കാരന്‍ മാത്രമായിരിക്കും. അതോടൊപ്പം, യാത്രയ്ക്കായി ശരിയായ വ്യക്തിയെ തിരഞ്ഞെടുക്കുന്നതും ബുദ്ധിമുട്ടാണ്. പലരെയും പരിശീലിപ്പിക്കേണ്ടിവരും. എന്നാല്‍ അവസാനം ഒരാള്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. മറ്റുള്ളവരുടെ സമയം പാഴാകുമെന്നായിരുന്നു മൊറാര്‍ജിയുടെ വാദം. ഇതെല്ലാം പറയുമ്പോഴും മൊറാര്‍ജി സ്വന്തം പ്രതിനിധി സംഘത്തിലെ ഒരാളെയും ഒരിക്കല്‍ പോലും നോക്കിയില്ല. കോസിജിന്‍ മിണ്ടാതെയായി ബ്രഷ്‌നേവും അതുപോലെ തന്നെ. ഭാരത പ്രധാനമന്ത്രിയുടെ ഈ പ്രതികരണത്തിന് മറുപടി നല്‍കാനുള്ള ഒരു വരിയും ബ്രഷ്‌നേവിനായി തയ്യാറാക്കിയ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. അന്ന് പ്രായത്തില്‍ ബ്രഷ്‌നേവ് ദേശായിയെക്കാള്‍ ചെറുപ്പമായിരുന്നു. എന്നാല്‍ വളരെ കൂടുതല്‍ വാര്‍ദ്ധക്യബാധിതനായി തോന്നി. ബ്രഷ്‌നേവിന്റെ ശ്രദ്ധ പലപ്പോഴും പതറിപ്പോകുമായിരുന്നു. മനസ്സ് ഇടയ്ക്കിടെ മറ്റെവിടെയോ അലയുന്നതുപോലെ തോന്നി.
അതുമായി താരതമ്യം ചെയ്യുമ്പോള്‍ ദേശായി ദൃഢശരീരനും നേരായ നിലപാടുകാരനും അതീവ ജാഗ്രതയുള്ളവനുമായിരുന്നു.'(2) മോസ്‌കോ സന്ദര്‍ശനത്തിന് പിന്നാലെ തന്നെ ദേശായിക്ക് പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.
ദ്വയാംഗത്വ പ്രശ്‌നവും ബ്രഷ്‌നേവ് പറഞ്ഞതും
രണ്ടുവര്‍ഷവും നാലു മാസവും ഭരണത്തിലിരുന്ന ജനതാ സര്‍ക്കാരിന് അധികാരം നഷ്ടമായതിനു പിന്നില്‍ ചെറുതും വലുതുമായ നിരവധി കാരണങ്ങളുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ ചെറുത്തു തോല്‍പ്പിച്ചത് ആര്‍എസ്എസ്സിന്റെ സംഘടനാ ബലത്തിലാണെന്ന് എതിരാളികള്‍ക്ക് പോലും അറിയാമായിരുന്നു. ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിനു പിന്നിലും ആര്‍എസ്എസ് ക്രിയാത്മകമായ പങ്ക് വഹിക്കുകയുണ്ടായി. ആര്‍എസ്എസ്സിനോട് ശത്രുതയില്ലാത്ത ഒരു ഭരണസംവിധാനം നിലനില്‍ക്കുന്നത് അപകടമാണെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപിത ശക്തികള്‍ ആശങ്കപ്പെട്ടു. ഭരണാധികാരമാണ് പരമപ്രധാനമെന്ന് കരുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍എസ്എസ്സിന്റെ സംഘടനാശക്തിയെ ഭയന്നു. ഭാവിയില്‍ തങ്ങളുടെ കയ്യില്‍ നിന്ന് അധികാരം നഷ്ടമാകാന്‍ ഈ സംഘടനാ ശക്തി ഉപയോഗിക്കപ്പെടുമെന്ന് ജനത പാര്‍ട്ടിയിലെ തന്നെ പല നേതാക്കളും കരുതി. ‘ആര്‍എസ്എസ് ഫാസിസ്റ്റാണെങ്കില്‍ ഞാനും ഒരു ഫാസിസ്റ്റാണ്’ എന്ന് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ പ്രക്ഷോഭത്തെ നയിച്ച ജയപ്രകാശ് നാരായണന്‍ പ്രഖ്യാപിച്ചത് ഈ പാര്‍ട്ടികളുടെ ഭയം വര്‍ദ്ധിപ്പിച്ചു. ജനത സര്‍ക്കാരിനെയും ആര്‍എസ്എസ്സിനെയും തമ്മില്‍ അകറ്റാന്‍ ഇവര്‍ തീരുമാനിച്ചു. ഇതിനുള്ള കുറുക്കുവഴിയായി ദ്വയാംഗത്വ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നു. അടിയന്തരാവസ്ഥക്കാ ലത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ആര്‍എസ്എസ് നടത്തിയ ഐതിഹാസികമായ പോരാട്ടത്തെ ഇക്കൂട്ടര്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചു. ആര്‍എസ്എസ്സില്‍ അംഗത്വമുള്ളവര്‍ക്ക് ജനതാ പാര്‍ട്ടിയില്‍ അംഗത്വം പാടില്ലെന്നും, അവര്‍ രാജിവയ്ക്കണമെന്നും ദ്വയാംഗത്വ പ്രശ്‌നം ഉന്നയിച്ചവര്‍ ആവശ്യപ്പെട്ടു. ജനതാ സര്‍ക്കാരില്‍ അടല്‍ ബിഹാരി വാജ്‌പേയി വിദേശകാര്യ മന്ത്രിയും എല്‍.കെ.അദ്വാനി വാര്‍ത്താവിതരണ മന്ത്രിയും ആയിരുന്നു. ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കാനല്ല, മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാനാണ് ഇവര്‍ തീരുമാനിച്ചത്. അധികം വൈകാതെ ജനതാ സര്‍ക്കാര്‍ നിലം പതിക്കുകയും ചെയ്തു.
സോഷ്യലിസ്റ്റുകളായി അറിയപ്പെട്ട മധുലിമായെ, രാജ് നാരായണന്‍ എന്നിവരാണ് മുന്‍ ജനസംഘക്കാരായ ജനതാ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ദ്വയാംഗത്വ പ്രശ്‌നം ഉന്നയിച്ചത്. ഇത് ജനതാ പാര്‍ട്ടിയില്‍ ഉടലെടുത്ത ഒരു ആഭ്യന്തര പ്രശ്‌നമായി തോന്നാമെങ്കിലും അങ്ങനെ ആയിരുന്നില്ല. ഇവിടെ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. 1973 ല്‍ സോവിയറ്റ് യൂണിയന്‍ ഭരണാധികാരി ബ്രഷ്‌നേവ് ഭാരതം സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ്സിനെ ഉയര്‍ത്തിക്കാട്ടിയും ഇടതു പാര്‍ട്ടികളെ താഴ്ത്തിക്കെട്ടിയും ദല്‍ഹിയിലെ ചെങ്കോട്ടയില്‍ ബ്രഷ്‌നേവ് പ്രസംഗിച്ചു. ഇതിനിടെ മറ്റൊരു കാര്യവും നടന്നിരുന്നു. സോഷ്യലിസ്റ്റ് നേതാവ് മധുലിമായെയുമായി ബ്രഷ്‌നേവ് ഒരു ചര്‍ച്ച നടത്തി. ‘ഇവിടെ എന്തിനാണ് പ്രതിപക്ഷ കക്ഷികള്‍? ജനങ്ങളും സര്‍ക്കാരുമായുള്ള വൈകാരിക ബന്ധത്തിന് തടസ്സമാണ് പ്രതിപക്ഷങ്ങള്‍’ എന്നാണ് ഈ ചര്‍ച്ചയില്‍ ബ്രഷ്‌നേവ് പറഞ്ഞത്. ഇതേ മധുലിമായെയാണ് ജനതാ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കിക്കൊണ്ട് ദ്വയാംഗത്വ പ്രശ്‌നം ഉന്നയിച്ചത്. സോവിയറ്റ് യൂണിയന്റെ കൈകള്‍ ഇതിനു പിന്നില്‍ ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. ജനതാ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കുശേഷം അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരുമായി സോവിയറ്റ് യൂണിയന്‍ ഉണ്ടാക്കിയ ഊഷ്മളമായ ബന്ധം ഇതിന് തെളിവാണ്.
ജനതാ പരീക്ഷണം പരാജയപ്പെട്ടതിനെ തുടര്‍ന്ന്, 542 സീറ്റുകളില്‍ 351 എണ്ണം നേടിയാണ് ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ കെജിബിക്ക് ഒരു പുതിയ പ്രശ്‌നമുണ്ടായിരുന്നു- അവരുടെ മകന്‍ സഞ്ജയ് ഗാന്ധി. സോഷ്യലിസത്തെ തുറന്നടിച്ച് വിമര്‍ശിച്ച സഞ്ജയ് മുതലാളിത്വത്തോട് അനുകൂല നിലപാട് പ്രകടിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയില്‍ ഒപ്പം നിന്നിരുന്ന സിപിഐ സഞ്ജയ് ഗാന്ധിയെയും ഇന്ദിരാ ഗാന്ധിയെയും ശക്തമായി വിമര്‍ശിച്ചു. എന്നിരുന്നാലും, സഞ്ജയ് ഗാന്ധിയുടെ അനുയായികളുടെ സംഘത്തിനുള്ളിലും കെജിബി ഒരു ഏജന്റിനെ നട്ടുവളര്‍ത്തിയിരുന്നു. ഇയാളുടെ കോഡ് നാമം ‘പുരി’ എന്നായിരുന്നു. 1980 ജൂണില്‍ സഞ്ജയ് ഗാന്ധി ഒരു വിമാനാപകടത്തില്‍ മരിച്ചതോടെ, ഭാരതത്തിലെ കെജിബി സംവിധാനത്തിന് വലിയൊരു ആശ്വാസമായി.
അടുത്തത്: ബംഗാളും ത്രിപുരയും ചുവന്നപ്പോള്‍
അടിക്കുറിപ്പുകള്‍:-
1. അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍, കെ.രാമന്‍പിള്ള.
2.When Morarji nsubbed the Soviets,T.P.Sreenivasan.






















