- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ബംഗാളും ത്രിപുരയും ചുവന്നപ്പോള്‍ ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 39)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
കേരളത്തില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന് 20 വര്‍ഷം ആയപ്പോഴാണ് പശ്ചിമ ബംഗാളില്‍ ഇടതു പാര്‍ട്ടികള്‍ക്ക് അധികാരം ലഭിക്കുന്നത്. അതിനോടകം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലതായി പിളര്‍ന്നിരുന്നു. ബംഗാളില്‍ ഇടതു പാര്‍ട്ടികള്‍ക്ക് അധികാരം ലഭിച്ചത് പില്‍ക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടതുപോലെ അത് ഭാരതത്തിന്റെ വിമോചനത്തിനു വേണ്ടിയുള്ള വിപ്ലവകരമായ മുന്നേറ്റമൊന്നും ആയിരുന്നില്ല. നേരെ മറിച്ച്, കക്ഷിരാഷ്ട്രീയം വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞതിന്റെ അനന്തരഫലമായിരുന്നു.
കോണ്‍ഗ്രസ്സും ഇന്ദിരാ ഗാന്ധിയും അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയെ പ്രതിരോധിക്കാന്‍ കാര്യമായൊന്നും പ്രതിപക്ഷത്തുള്ള ഇടതു പാര്‍ട്ടികള്‍ ചെയ്തിരുന്നില്ലല്ലോ. തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഎം നേതാക്കള്‍ പേരിനു മാത്രം ജയില്‍വാസം അനുഭവിക്കുകയായിരുന്നു. പലരും അധികം വൈകാതെ ജയില്‍ മോചിതരാവുകയും ചെയ്തു. എന്നാല്‍ അടിയന്തരാവസ്ഥ നീങ്ങിയതോടെ ഇക്കൂട്ടര്‍ ജനാധിപത്യത്തിന്റെ വക്താക്കളായി മാറി! ഈയൊരു പശ്ചാത്തലമാണ് ബംഗാളില്‍ ഇടതു പാര്‍ട്ടികള്‍ക്ക് അധികാരത്തിലേക്കുള്ള പാതയൊരുക്കിയത്.
പശ്ചിമബംഗാളിലെ അപ്രതീക്ഷിത ജയം അടിയന്തരാവസ്ഥയുടെ അടിച്ചമര്‍ത്തല്‍ നിറഞ്ഞ സാഹചര്യം 1977 ജനുവരിയില്‍ ശമിച്ചതോടെയാണ് ബംഗാളില്‍ ഇടതുമുന്നണി രൂപീകരിക്കപ്പെട്ടത്. ഈ മുന്നണിയുടെ ആറ് സ്ഥാപക കക്ഷികളായ സിപിഎം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍സ്പി, മാര്‍ക്‌സിസ്റ്റ് ഫോര്‍വേഡ് ബ്ലോക്ക്, റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ബിപ്ലബി ബംഗ്ലാ കോണ്‍ഗ്രസ് എന്നിവ ഒരു പൊതുപരിപാടി അവതരിപ്പിച്ചു.
ഈ ഇടതുമുന്നണി ജനതാ പാര്‍ട്ടിയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തങ്ങള്‍ മത്സരിച്ച ഭൂരിഭാഗം സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ 1977 ജൂണില്‍ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു മുന്നണിയും ജനതാ പാര്‍ട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തകരുകയായിരുന്നു. ഇടതുമുന്നണി ജനതാ പാര്‍ട്ടിക്ക് 56 ശതമാനം സീറ്റുകളും പ്രഫുല്ല ചന്ദ്ര സെന്‍ എന്ന ജനതാ പാര്‍ട്ടി നേതാവിന് മുഖ്യമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ജനതാ പാര്‍ട്ടി 70 ശതമാനം സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ ഇടതു മുന്നണി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാന്‍ തീരുമാനിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പ്രമോദ് ദാസ്ഗുപ്ത. ‘പ്രമോദ് ഫോര്‍മുല’ എന്ന പേരില്‍ അറിയപ്പെട്ട സീറ്റ് വിഭജനമനുസരിച്ച് ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുവിഹിതമുള്ള പാര്‍ട്ടി സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നവും പ്രകടനപത്രികയും ഉപയോഗിച്ച് അവിടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ടു. ഇതുപ്രകാരം ഇടതുമുന്നണിയിലെ ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആകെയുള്ള 294 സീറ്റുകളില്‍ 231 സീറ്റുകളും ഇടതു പാര്‍ട്ടികള്‍ നേടി. വടക്കന്‍ ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്കും ആര്‍എസ്പിയും ഗണ്യമായ സീറ്റുകള്‍ നേടി. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു.
തെരഞ്ഞെടുപ്പ് ഫലം ഇടതു മുന്നണിക്ക് തന്നെ അപ്രതീക്ഷിതമായിരുന്നു. കാരണം തിരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് വിഭജന ചര്‍ച്ചകളില്‍ അവര്‍ 52 ശതമാനം സീറ്റുകള്‍ ജനതാ പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തിരുന്നല്ലോ. അവര്‍ക്കാണ് ഇടതു പാര്‍ട്ടികള്‍ വിജയ പ്രതീക്ഷ കല്‍പ്പിച്ചിരുന്നത് എന്നര്‍ഥം.
1982 ല്‍ സിപിഐ ഇടതു മുന്നണിയില്‍ ചേര്‍ന്നിരുന്നെങ്കിലും മുന്നണി സിപിഎമ്മിന്റെ നിയന്ത്രണത്തിലും സൂക്ഷ്മമായ മേല്‍നോട്ടത്തിലുമായി.
1977 ല്‍ നേടിയ അപ്രതീക്ഷിതമായി ലഭിച്ച അധികാരം അടുത്ത 34 വര്‍ഷക്കാലം നിലനിര്‍ത്താന്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും കഴിഞ്ഞു. കമ്മ്യൂണിസ്റ്റു ഫാസിസം എന്താണെന്ന് ബംഗാളിലെ ജനത തിരിച്ചറിയുകയായിരുന്നു.
എടുത്താല്‍ പൊങ്ങാത്ത അവകാശവാദങ്ങള്‍
പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് വ്യാഖ്യാനിച്ച് മഹത്വവല്‍ക്കരിക്കുന്ന രീതിയാണ് ഇടതു പാര്‍ട്ടികളും ഇടതുപക്ഷ ചരിത്രകാരന്മാരും ബുദ്ധിജീവികളും എഴുത്തുകാരും സ്വീകരിച്ചത്. ആശയവല്‍ക്കരണത്തിന്റെയും ആദര്‍ശവല്‍ക്കരണത്തിന്റെയും മുഖം അവര്‍ ഇതിന് നല്‍കി.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു നിര്‍ണായക ഘട്ടമാണ് സംസ്ഥാനതലത്തില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രൂപംകൊണ്ടതോടെ ആരംഭിച്ചതെന്ന വ്യാഖ്യാനമാണ് ഇവര്‍ നല്‍കിയത്. ഇന്ത്യ എന്ന രാഷ്ട്രം ഒന്നിലധികം ഭാഷാപരമായ ദേശീയതകളാല്‍ രൂപംകൊണ്ടതാണ്. ഇന്ത്യന്‍ ഭരണസംവിധാനവും വലിയൊരളവുവരെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. ബംഗാളി സംസാരിക്കുന്ന ജനങ്ങള്‍ക്കായി പശ്ചിമ ബംഗാളും തമിഴ് സംസാരിക്കുന്ന ജനങ്ങള്‍ക്കായി തമിഴ്‌നാടും. ഇങ്ങനെ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിര്‍ണായകമായ പങ്കുവഹിച്ചു. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളിലും ഇന്ത്യയിലെ സംസ്ഥാന വിഭജനത്തിന് യുക്തിസഹമായ അടിസ്ഥാനമൊന്നും ഉണ്ടായിരുന്നില്ല; ബ്രിട്ടീഷുകാര്‍ ഏതെല്ലാം പ്രദേശങ്ങള്‍ എപ്പോള്‍, എങ്ങനെ സ്വന്തമാക്കി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടിരുന്നത്. ഇതിന്റെ ഫലമായി, പ്രാദേശിക ജനതയുടെ മേല്‍ അന്യഭാഷകള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും, വിദ്യാഭ്യാസം, സംസ്‌കാരം, രാഷ്ട്രീയ ജീവിതം എന്നിവയില്‍ അവരുടെ പങ്കാളിത്തത്തിന് അത് തടസ്സമാവുകയും ചെയ്തു. ഇന്ത്യ അനേകം ഭാഷാ-സാംസ്‌കാരിക വിഭാഗങ്ങള്‍ ചേര്‍ന്ന് രൂപംകൊണ്ട, വ്യത്യസ്ത ദേശീയതകളുള്ള രാഷ്ട്രങ്ങളുടെ സമുച്ചയമാണെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വാദിച്ചു. തെലങ്കാന കലാപവും പുന്നപ്ര-വയലാര്‍ സമരവും ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായുള്ള പ്രസ്ഥാനങ്ങള്‍ക്ക് ശക്തിപകര്‍ന്ന സമരങ്ങളില്‍ ഉള്‍പ്പെടുന്നു.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തിലും അതിനുശേഷവും ചില പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കര്‍ഷകരെ വിജയകരമായി സംഘടിപ്പിച്ചതിന്റെ ഫലമായി അവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ ആവശ്യമായ ശക്തി ലഭിച്ചു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ഭരണം നടത്തുകയും ചെയ്യുന്നതുമാത്രം തൊഴിലാളിവര്‍ഗത്തിനും കര്‍ഷകജനവിഭാഗങ്ങള്‍ക്കും സംസ്ഥാന അധികാരം നേടുന്നതിനുള്ള മാര്‍ഗമല്ലെന്നത് വ്യക്തമായിരുന്നുവെങ്കിലും, സംസ്ഥാനതലത്തില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബദല്‍ നയങ്ങള്‍ അവതരിപ്പിക്കാനും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും, അതോടൊപ്പം തിരഞ്ഞെടുപ്പ് പ്രക്രിയയെ ഉപയോഗപ്പെടുത്തി ജനങ്ങളെ രാഷ്ട്രീയപരമായി ബോധവല്‍ക്കരിക്കാനും അവസരം നല്‍കി എന്നിങ്ങനെ പോകുന്നു ഈ വ്യാഖ്യാനം.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തില്‍ പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റുകളുടെ ജനപിന്തുണ പരിമിതമായിരുന്നു. വിവിധ സാമൂഹിക വര്‍ഗങ്ങള്‍ക്കിടയിലും പാര്‍ട്ടിക്ക് വളരെയൊന്നും സ്വാധീനമുണ്ടായിരുന്നില്ല. അത് പ്രധാനമായും തൊഴിലാളികള്‍ താമസിക്കുന്ന തലസ്ഥാനമായ കൊല്‍ക്കത്തയിലും അതിന്റെ പരിസരങ്ങളിലുമായി പരിമിതപ്പെട്ടിരുന്നു. 1951 ല്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചപ്പോള്‍, തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക ഇടതുപക്ഷ പാര്‍ട്ടി അതല്ലായിരുന്നു. ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്കിന്റെ രണ്ട് വിഭാഗങ്ങള്‍, ബോള്‍ഷെവിക് പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ മറ്റ് നിരവധി ഇടതുപക്ഷ പാര്‍ട്ടികളും മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ 1957ലെ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ എണ്ണം കുറഞ്ഞു. 1957 ആയപ്പോള്‍ സംസ്ഥാനത്തെ പ്രമുഖ ഇടതുപക്ഷ പാര്‍ട്ടിയായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ന്നുവന്നു. സംസ്ഥാനത്തെ നിയമസഭ- പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 1957 ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെ 27 അംഗങ്ങളില്‍ ആറ് പേരെ ബംഗാള്‍ സംസ്ഥാനമാണ് നല്‍കിയത്. 1950 കളിലും 1960 കളുടെ ആദ്യകാലത്തും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെപ്പോലെ ബംഗാളില്‍ കോണ്‍ഗ്രസ്സാണ് ആധിപത്യം പുലര്‍ത്തിയിരുന്നത്.
ഊതിവീര്‍പ്പിച്ച സ്വാധീനശക്തി
1950 കളുടെ തുടക്കത്തില്‍ ബംഗാളിലെ തൊഴിലാളിവര്‍ഗത്തിനിടയിലും മധ്യവര്‍ഗ ബുദ്ധിജീവികള്‍ക്കിടയിലും പാര്‍ട്ടിക്ക് ഗണ്യമായ സ്വാധീനമുണ്ടായിരുന്നുവെന്ന് പറയുന്നത് ഭാഗികമായി മാത്രമാണ് ശരി. തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമായ ഒന്നായിരുന്നില്ല.
1946 ല്‍ സിപിഐയിലെ രണ്ട് അംഗങ്ങള്‍ എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടു. അവരില്‍ ഒരാളായിരുന്നു ജ്യോതി ബസു. ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷനില്‍ സജീവമായിരുന്നതിനാല്‍ റെയില്‍വേ നിയോജകമണ്ഡലത്തില്‍ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. തൊഴിലാളികള്‍ക്കിടയില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലിയ ശക്തിയായിരുന്നില്ല. 1950 കളുടെ തുടക്കത്തില്‍, പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ വിഭാഗമായ എഐടിയുസിക്ക് രാജ്യത്തുടനീളം ഏഴ് ലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും അതൊരു ഊതിവീര്‍പ്പിച്ച കണക്കായിരുന്നു. അന്നത്തെ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ വ്യവസായമായ ചണ വ്യവസായ മേഖലയിലായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ ഏറ്റവും സജീവമായിരുന്നത്. എങ്കില്‍പോലും ഒരു പണിമുടക്ക് വിജയിപ്പിക്കാനുള്ള ശക്തി അവര്‍ക്ക് ഉണ്ടായിരുന്നില്ല. 1950 ല്‍ ഇന്ത്യന്‍ ജ്യൂട്ട് മില്‍സ് അസോസിയേഷന്റെ ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് പറയുന്നത്: ”വ്യവസായത്തെ താറുമാറാക്കുക എന്ന ലക്ഷ്യത്തോടെ, കമ്മ്യൂണിസ്റ്റ് യൂണിയനുകള്‍ ചില മില്ലുകളിലെ പ്രത്യേക വിഭാഗങ്ങളുടെ പരാതികളെ മുതലെടുത്ത്, ആസൂത്രിതമായ പ്രചാരണത്തിലൂടെ നിരവധി മില്ലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതില്‍ വിജയിച്ചു. വര്‍ഷം മുഴുവന്‍ തൊഴിലുടമകളെയും സര്‍ക്കാരിനെയും കമ്മ്യൂണിസ്റ്റ് ഇതര യൂണിയനുകളെയും വിമര്‍ശിക്കുന്ന ലഘുലേഖകളുടെ പ്രളയമായിരുന്നു. തൊഴിലാളികളെ അക്രമത്തിനും നിയമലംഘനത്തിനും പ്രേരിപ്പിക്കുകയും ചെയ്തു.”
ഇത്തരം പ്രചാരണം ഉണ്ടായിരുന്നിട്ടും എഐടിയുസി രണ്ട് അവസരങ്ങളില്‍ പൊതുപണിമുടക്ക് സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ചണമില്‍ തൊഴിലാളികളില്‍ നിന്ന് യാതൊരു പ്രതികരണവും നേടാന്‍ കഴിഞ്ഞില്ല.ട്രേഡ് യൂണിയന്‍ രംഗത്ത് കമ്മ്യൂണിസ്റ്റുകള്‍ സജീവമായിരുന്നുവെങ്കിലും ആ സാന്നിധ്യം പരിമിതമായിരുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. തൊഴിലാളികള്‍ക്കിടയില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്ര സ്ഥിരതയുള്ള ശക്തിയുമായിരുന്നില്ല.
1947 ല്‍ എഐടിയുസിയില്‍ പിളര്‍പ്പ് സംഭവിച്ചപ്പോള്‍ പശ്ചിമ ബംഗാളിലെ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഐഎന്‍ടിയുസിയിലേക്ക് മാറിയിരുന്നു. പില്‍ക്കാലത്ത് നീണ്ട കാലം ഭരണത്തില്‍ തുടര്‍ന്നപ്പോഴാണ് അധികാരം ഉപയോഗിച്ച് തങ്ങളുടെതായ ഒരു ‘തൊഴിലാളിവര്‍ഗം’ ബംഗാളില്‍ സൃഷ്ടിക്കപ്പെട്ടത്. ഇവര്‍ യഥാര്‍ത്ഥത്തില്‍ ക്രിമിനലുകള്‍ ആയിരുന്നു. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റിന് ഇവര്‍ കാവല്‍ നിന്നു.
ത്രിപുരയില്‍ നടന്നത് രാഷ്ട്രീയ മുതലെടുപ്പ്
1971 ല്‍ ബംഗ്ലാദേശ് രൂപീകരണത്തിലേക്ക് നയിച്ച യുദ്ധത്തില്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹം ഗോത്രവര്‍ഗ ജനവിഭാഗങ്ങളില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ മുതലെടുത്താണ് ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയത്.
പാഠപുസ്തക മാര്‍ക്‌സിസത്തില്‍ പറയുന്ന കാര്യങ്ങളുമായോ, ഇന്ത്യന്‍ വിപ്ലവപാതയുമായോ ഇതിന് ബന്ധമൊന്നുമില്ല. ജനസംഖ്യയില്‍ ഗണ്യമായ തോതില്‍ ഗോത്രവര്‍ഗ ജനവിഭാഗങ്ങളുള്ള ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പീപ്പിള്‍സ് ലിബറേഷന്‍ കൗണ്‍സില്‍ (ഗണമുക്തി പരിഷത്) 1948 ല്‍ രൂപീകരിക്കപ്പെട്ടിരുന്നു. 1947 ല്‍ ഭാരതം വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന്, കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് (ഇന്നത്തെ ബംഗ്ലാദേശ്) അഭയാര്‍ഥികളുടെ വലിയൊരു ഒഴുക്ക് ത്രിപുരയിലേക്കുണ്ടായി. കിഴക്കന്‍ പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും സാമുദായിക സംഘര്‍ഷങ്ങളും കാരണം ഈ കുടിയേറ്റം 1950 കളിലും 1960 കളിലും തുടര്‍ന്നു. ഈ കുടിയേറ്റം ഗോത്രവര്‍ഗ ജനവിഭാങ്ങളെയും അവരുടെ ഭൂമിയെയും ഗുരുതരമായി ബാധിച്ചു. ഇടതുമുന്നണി അധികാരത്തിലെത്തുന്നതിന് മുന്‍പ് അഭയാര്‍ഥികളുടെ അവസ്ഥയോട് കോണ്‍ഗ്രസ് സംസ്ഥാന ഭരണകൂടം നിസ്സംഗ സമീപനമാണ് സ്വീകരിച്ചിരുന്നത്. 1950 കളിലും 1960 കളിലും ഗണമുക്തി പരിഷത്തും കമ്മ്യൂണിസ്റ്റുകാരും നയിച്ച രാഷ്ട്രീയ പ്രസ്ഥാനം നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ഗോത്രജനതയുടെ സംരക്ഷണം, അഭയാര്‍ഥികളുടെ യുക്തമായ പുനരധിവാസം, ഗോത്ര വിഭാഗങ്ങളില്‍പ്പെടുന്ന പങ്കുകൃഷിക്കാരെ കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കല്‍ എന്നിവയാണിത്. 1978 ല്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ത്രിപുരയില്‍ അധികാരത്തിലെത്തി. നൃപന്‍ ചക്രവര്‍ത്തിയായിരുന്നു മുഖ്യമന്ത്രി.
ഭാരതത്തിലെ ആദ്യകാല കമ്മ്യൂണിസത്തെ കുറിച്ചുള്ള പഠനത്തിന് എഴുതിയ അവതാരികയില്‍ ഡോ. രാകേഷ് സിന്‍ഹ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. ‘ഫാക്ടറികളിലോ കൃഷിയിടങ്ങളിലോ പണിയെടുക്കാതെ അധികാരത്തിന്റെ ഇടനാഴിയില്‍ വിഹരിച്ച് മുതലാളിത്തത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്ന പുസ്തകപ്പുഴുക്കളാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍. അവര്‍ പ്രഭാഷകരാണ്, കരിയറിസ്റ്റുകളുമാണ്. ഈ നേതാക്കളില്‍ പലരും സമരങ്ങളില്‍ ജീവിച്ചവരല്ല. പട്ടിണി അനുഭവിച്ചവരുമല്ല. വിരക്ത ജീവിതം നയിച്ച് ആശയ സമരങ്ങളില്‍ ഏര്‍പ്പെട്ടവരെ ഒന്നുകില്‍ ഒറ്റപ്പെടുത്തുകയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളുകയോ ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ മടിയോടെയാണെങ്കിലും പാര്‍ലമെന്ററി ജനാധിപത്യം സ്വീകരിച്ചു. ഇതുകൊണ്ടാണ് നക്‌സലിസത്തെ അപലപിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയത്. ഇവരുടെ സാഹിത്യം വര്‍ഗസമരം ഉദ്‌ഘോഷിക്കുകയും പാര്‍ലമെന്ററി അവസരവാദം സ്വീകരിക്കുകയും ചെയ്യുന്നു. നിലനില്‍പ്പിനു വേണ്ടി ഇവര്‍ ജാതിയെയും പ്രാദേശിക വാദത്തെയും വര്‍ഗീയ വികാരങ്ങളെയും ഉപയോഗിക്കുന്നു. അധികാരത്തില്‍ വന്നിടത്തൊക്കെ ഇക്കാര്യങ്ങള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന കേരളത്തിന്റെ അനുഭവം ഇതാണ്. കേരളത്തിലെ പാര്‍ട്ടിയില്‍ നടന്ന ആഭ്യന്തര കലഹത്തിനിടെ ‘ഭരണവും സമരവും ഒരുമിച്ചു പോകില്ല: ഒന്നുകില്‍ ഭരണം ഉപേക്ഷിച്ച് സമരം നടത്തുക, അല്ലെങ്കില്‍ സമരം കൈയൊഴിഞ്ഞ് ഭരിക്കുക’ (1) എന്നാണ് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എം.എന്‍. ഗോവിന്ദന്‍ നായര്‍ പട്ടിയിലെ മറ്റൊരു നേതാവിന് എഴുതിയത്. ഈ നിലപാടിനെ ‘ഒരു വലതുപക്ഷ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കുപ്രസിദ്ധമായ സമവാക്യം’ എന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് അപലപിച്ചു. അധികാരത്തിലെത്താന്‍ ആശയ പാത കയ്യൊഴിഞ്ഞ് പ്രായോഗിക നയം സ്വീകരിക്കുക. എന്നിട്ട് ഈ അവസരവാദത്തെ ആശയപരമായി ന്യായീകരിക്കുക. ഇതാണ് കമ്മ്യൂണിസ്റ്റുകളുടെ രീതി.
ബംഗാളിലെയും ത്രിപുരയിലെയും തൊഴിലാളിവര്‍ഗ്ഗം പടിപടിയായി കരുത്താര്‍ജിച്ച് പാര്‍ട്ടിയെ അധികാരത്തിലേക്ക് നയിക്കുകയായിരുന്നു എന്ന മിഥ്യാധാരണയാണ് ഇവിടെ തകര്‍ന്നുവീഴുന്നത്.
അടുത്തത്:
വംഗദേശവും സംഘ സന്ദേശവും അടിക്കുറിപ്പുകള്‍:-
1. Denying National Roots, Early Communism and India, Dr. Rahul A. Shastri.






















