- ലക്ഷ്യവും പ്രവര്‍ത്തനവും
- സര്‍വ്വധര്‍മ്മ സമഭാവന
- ജാതിചിന്ത ആദ്യം മനസ്സില്‍ നിന്ന് മായണം
- ഏകീകൃത സിവില്‍ നിയമം ഭരണഘടനയോടുള്ള പ്രതിബദ്ധത
- ആര്‍എസ്എസ്സിന്റെ പ്രേരണാസ്രോതസ്സ് ഭാരതീയ സംസ്‌കാരം
- ഹിന്ദുരാഷ്ട്രദര്‍ശനം
- മതപ്രീണനവും കപട മതേതരത്വവും ആപത്ത്
ഏകീകൃത സിവില്‍ നിയമം എന്ന ആവശ്യം ആര്‍എസ്എസ് ഉന്നയിക്കുന്നതെന്തുകൊണ്ട്?
ഭാരതത്തിന് ഒരു ഏകീകൃത സിവില്‍ നിയമം വേണമെന്നത് ആര്‍എസ്എസ് മുന്നില്‍വച്ച ആശയമല്ല. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉയര്‍ത്തിയ ആശയവുമല്ല. എന്നാല്‍ ആര്‍.എസ്.എസ് അതിനെ പിന്തുണയ്ക്കുന്നു എന്നുമാത്രം. ഒരു മതേതര ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ക്ക് ഏവര്‍ക്കും ബാധകമായ ഒരു സിവില്‍ നിയമം വേണമെന്നതില്‍ തര്‍ക്കമില്ല. ബ്രിട്ടീഷ് കോളനി സര്‍ക്കാര്‍ ജനങ്ങളെ വിഭിച്ചു ഭരിക്കാന്‍ ചിട്ടപ്പെടുത്തിയ തന്ത്രമായിരുന്നു വ്യത്യസ്തമായ മതകേന്ദ്രീകൃത സിവില്‍ നിയമങ്ങള്‍. ഭാരതത്തില്‍ നിലവില്‍ ഹിന്ദു, ക്രിസ്ത്യന്‍ മുസ്ലീം, പാഴ്‌സി എന്നീ നാലു സിവില്‍ നിയമങ്ങളാണ് ഉള്ളത്. എന്നാല്‍ ശ്രദ്ധേയമായ വസ്തുത എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഏകീകൃത ക്രിമിനല്‍ നിയമമാണ് രാജ്യത്തുള്ളത് എന്നാണ്. സിവില്‍ നിയമം മതാടിസ്ഥാനത്തില്‍ വേണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രിമിനല്‍ നിയമവും മതാടിസ്ഥാനത്തില്‍ വേണമെന്ന് ആവശ്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഭാരത ഭരണഘടനയുടെ 44-ാം അനുച്ഛേദമാണ് ഏകീകൃത സിവില്‍ നിയമം രാജ്യത്ത് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഭരണഘടനാ നിര്‍മ്മാണസഭ അംഗീകരിച്ച് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതാണ് അത്. ബി.ജെ.പിയും, അതിന്റെ മുന്‍ രാഷ്ട്രീയ രൂപമായ ഭാരതീയ ജനസംഘവും രൂപീകരിക്കുന്നതിനുമുമ്പ് തന്നെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ഒരു ലക്ഷ്യം നടപ്പാക്കണമെന്ന് മാത്രമാണ് നാം ആവശ്യപ്പെടുന്നത്. 1985ല്‍ സുപ്രീം കോടതി ഷാബാനോ കേസില്‍ വിവാഹമോചനം നല്‍കിയ മുസ്ലീം സ്ത്രീയ്ക്ക് ജീവനാംശം നല്‍കാന്‍ മുന്‍ഭര്‍ത്താവിന് ഉത്തരവാദിത്തം ഉണ്ടെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് ഏകീകൃത സിവില്‍ നിയമം ചര്‍ച്ചാവിഷയമാകുന്നത്. നിലവില്‍ മുസ്ലീങ്ങള്‍ക്ക് ബാധകമായ ശരിയത്ത് ആക്ട് പ്രകാരം വിവാഹമോചനം നല്‍കിയ പുരുഷന്‍ സ്ത്രീയ്ക്ക് ജീവനാംശം നല്‍കേണ്ടതില്ല.
ഒരു കാലഘട്ടത്തില്‍, കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഏകീകൃത സിവില്‍ നിയമം വേണമെന്ന് വാദിച്ചവരാണ്. പില്‍ക്കാലത്ത് മുസ്ലിം വോട്ട് ബാങ്കിന്റെ ബലത്തില്‍ ഏകീകൃത സിവില്‍ നിയമം എന്ന ആശയം എതിര്‍ക്കപ്പെട്ടു. പ്രമുഖ മതേതര പാര്‍ട്ടികള്‍ എല്ലാം ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കുന്നത് അതുകൊണ്ടാണ്. ഈ കപടമതേതര രാഷ്ട്രീയ സംസ്‌കാരമാണ് എതിര്‍ക്കപ്പെടേണ്ടത്. സംഘപ്രസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന ഏകീകൃത സിവില്‍ നിയമം എന്ന ലക്ഷ്യം നടപ്പാക്കുക എന്നതു മാത്രമാണ്. മതേതര രാഷ്ട്രീയക്കാരുടെ വഞ്ചന തുറന്നുകാണിക്കാനും ഈ വിഷയം സഹായകമാണ്. മതമൗലികവാദത്തിനു മുമ്പില്‍ കീഴടങ്ങുന്ന കോണ്‍ഗ്രസ് ഇടതു രാഷ്ട്രീയ ശൈലി ചോദ്യം ചെയ്യപ്പെടണം. ഏകീകൃത സിവില്‍ നിയമത്തിനുപകരം മതാടിസ്ഥാനത്തില്‍ സിവില്‍ നിയമം വേണമെന്നാണ് വാദമെങ്കില്‍, രാജ്യത്തെ ഏകീകൃത ക്രിമിനല്‍ നിയമത്തിനു പകരം മതാടിസ്ഥാനത്തില്‍ ക്രിമിനല്‍ നിയമവും നടപ്പാക്കാന്‍ മതേതര രാഷ്ട്രീയക്കാര്‍ തയ്യാറാകേണ്ടതല്ലേ? അറബിരാജ്യങ്ങളിലെ ക്രിമിനല്‍ ശിക്ഷാവിധികള്‍ ഇവിടുത്തെ മുസ്ലീം മതാനുയായികള്‍ക്കു കൂടെ നടപ്പാക്കണം എന്ന് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതൃത്വം ആവശ്യപ്പെടുമോ? ക്രിമിനല്‍ നിയമത്തില്‍ ഏകീകൃത രൂപം ആകാമെങ്കില്‍, എന്തുകൊണ്ടാണ് സിവില്‍ നിയമത്തില്‍ ഏകീകൃത രൂപം പാടില്ല എന്നതാണ് നാം ഉന്നയിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വേണമെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ച വസ്തുത ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഏകത്വത്തിനും ഏകീകൃത സിവില്‍ നിയമം അനിവാര്യമാണ്. മതേതര രാഷ്ട്രീയക്കാര്‍ ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കുന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ എന്തുകൊണ്ട് ഭരണഘടനയുടെ 44-ാം അനുച്ഛേദം എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്നില്ല. ഈ വൈരുദ്ധ്യം ചോദ്യം ചെയ്യപ്പെടണം. ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടുന്ന ഭരണഘടനാ നിര്‍മ്മാണ സഭ സംഘപരിവാറിന്റെ താല്പര്യം മാനിക്കാന്‍ എഴുതിചേര്‍ത്തതുമല്ല 44-ാം അനുച്ഛേദം എന്ന് വ്യക്തമാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിലെ രാഷ്ട്രീയം മുസ്ലീം പ്രീണനം മാത്രമല്ലേ? ഈ പ്രീണനനയത്തെയാണ് നാം എതിര്‍ക്കുന്നത്. ഏകീകൃത സിവില്‍ നിയമം എന്ന ഭരണ ഘടനാപരമായ നിര്‍ദ്ദേശം നടപ്പാക്കണം എന്ന ആവശ്യമാണ് സംഘം ആവശ്യപ്പെടുന്നത്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ ഏകീകൃത സിവില്‍ നിയമം എന്നത് സംഘത്തിന്റെ ആശയമല്ല. ജനാധിപത്യത്തിലും മതേതരത്വത്തിലും സമ ഭാവനയിലും വിശ്വസിക്കുന്ന ഉല്പതിഷ്ണുക്കളായ ഏതൊരു വ്യക്തിയും ഏകീകൃത സിവില്‍ നിയമത്തെ സ്വാഗതം ചെയ്യും എന്നതില്‍ തര്‍ക്കമില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം ഇവിടെ വിലങ്ങുതടിയാകുന്നു എന്നതാണ് പ്രശ്‌നം. ചുരുക്കത്തില്‍ ഏകീകൃത സിവില്‍ നിയമം എന്ന ആവശ്യം ആര്‍എസ്എസ് മുന്നില്‍വച്ച ആശയമല്ല. ഭരണഘടനയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന ആശയം നടപ്പാക്കണം എന്നതാണ് ആര്‍എസ്എസ് നയം.





















