രാജ്യത്തിനുള്ള അന്നം മുഴുവനും തരുന്നത് പഞ്ചാബാണോ? അല്ലെന്നാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്‍ഷികോല്‍പ്പാദനത്തിന്റെ കണക്കെടുത്താല്‍ നമുക്ക് മനസ്സിലാവുക. അരി, ഗോതമ്പ്, ചോളം, റാഗി, ബാര്‍ളി, തുവര പരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍, കടല, ധാന്യങ്ങള്‍, ഉഴുന്ന്, എള്ള്, കടുക് തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്ന കൃഷികളിലൊന്നും മുന്നിലുള്ള സംസ്ഥാനമല്ല പഞ്ചാബ്. അരി, ഗോതമ്പ് ഉല്‍പ്പാദനത്തില്‍ പോലും മൂന്നാം സ്ഥാനമേ പഞ്ചാബിനുള്ളൂ. രാജ്യത്തെ മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന മികവില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്താത്ത സംസ്ഥാനമാണ് പഞ്ചാബ്. അതായത് അരിയും ഗോതമ്പും മാത്രമാണ് പഞ്ചാബ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത് എന്നര്‍ത്ഥം. അരി ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനം ബംഗാളിലും രണ്ടാം സ്ഥാനം ഉത്തര്‍പ്രദേശിനുമാണ്. ഗോതമ്പ് ഉല്‍പ്പാദനത്തിലാവട്ടെ യുപിക്കാണ് ഒന്നാം സ്ഥാനം. മധ്യപ്രദേശ് രണ്ടാമതുമുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയിലാകെ പ്രതിസന്ധിയാണെന്ന് ആരോപിച്ച് എല്ലായ്‌പ്പോഴും സമരത്തിനിറങ്ങുന്നത് സിഖ് കര്‍ഷക സംഘടനകളും പഞ്ചാബ് കര്‍ഷക സംഘടനകളുമാണ്. അത്യന്തം ദുരൂഹമായ സമര ആവശ്യങ്ങളും കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തുന്ന സമരവും ലക്ഷ്യം വയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമാണ്. മോദിയാണ് ചിലരുടെ ലക്ഷ്യം. കര്‍ഷകരെ മുന്നില്‍ നിര്‍ത്തി മോദിയെ വീഴ്ത്താനാണ് ശ്രമം. എന്നാല്‍ പഞ്ചാബ് കര്‍ഷക സംഘടനകളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പത്തുവര്‍ഷത്തെ മോദിസര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് തന്നെ ധാരാളം.
കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനത്തില്‍ മറ്റു കണക്കുകള്‍ കൂടി പരിശോധിക്കാം. ബാജ്ര കൃഷിയില്‍ രാജസ്ഥാനും യുപിയും ഗുജറാത്തും ആദ്യ സ്ഥാനങ്ങളിലാണ്. ചോളം ഉല്‍പ്പാദിപ്പിക്കുന്നതില്‍ കര്‍ണ്ണാടകവും മധ്യപ്രദേശും ബീഹാറുമാണ് മുന്നില്‍. റാഗിയില്‍ കര്‍ണ്ണാടകവും തമിഴ്‌നാടും ഉത്തരാഖണ്ഡും ബാര്‍ളിയില്‍ രാജസ്ഥാനും യുപിയും മധ്യപ്രദേശും മുന്നിലാണ്. തുവരപ്പരിപ്പ് മധ്യപ്രദേശും മഹാരാഷ്ട്രയും കര്‍ണ്ണാടകയും കടലപ്പരിപ്പ് മധ്യപ്രദേശും കര്‍ണ്ണാടകവും രാജസ്ഥാനും മികച്ച രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്നു. നിലക്കടല ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്നത്. പഞ്ഞപ്പുല്‍ ഉല്‍പ്പാദനത്തില്‍ ബംഗാളും മധ്യപ്രദേശും യുപിയും മുന്നിലുണ്ട്. ഉഴുന്നില്‍ മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലാണ്. പയറില്‍ രാജസ്ഥാനും ആന്ധ്രയും തമിഴ്‌നാടും മുന്നിട്ടുനില്‍ക്കുന്നു. സൂര്യകാന്തി ഉല്‍പ്പാദനത്തില്‍ കര്‍ണ്ണാടകവും ഹരിയാനയും ആന്ധ്രയുമാണ് മുന്നില്‍. പഞ്ഞി ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന മുന്നിലാണ്. ചണം ബംഗാളും ബീഹാറും അസാമും ആദ്യമുണ്ട്. കരിമ്പ് ഉല്‍പ്പാദനത്തില്‍ യുപിയും മഹാരാഷ്ട്രയും കര്‍ണ്ണാടകവുമാണ് പ്രധാനികള്‍. ഇതൊക്കെയാണ് കാര്‍ഷിക ഭാരതത്തിന്റെ യാഥാര്‍ത്ഥ്യം എന്നിരിക്കെ എന്തിനാണ് പഞ്ചാബ് കര്‍ഷകര്‍ മാത്രം സമര രംഗത്തിറങ്ങുന്നത്. എന്തിനാണ് പഞ്ചാബ് കര്‍ഷകര്‍ മാത്രം രാജ്യത്തെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്നത്. എന്തിനാണ് പഞ്ചാബിലെ കര്‍ഷകര്‍ മാത്രം യുദ്ധസമാന മാര്‍ഗ്ഗങ്ങളിലൂടെ, അക്രമങ്ങളിലൂടെ രാജ്യതലസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അക്രമമാര്‍ഗ്ഗത്തിലുള്ള പഞ്ചാബ് കര്‍ഷക സംഘടനകളെ പിന്തുണയ്ക്കുന്നവര്‍ക്കെല്ലാം ബാധ്യതയുണ്ട്.
പണ്ട് മുതലേ കേന്ദ്രപൂളിലേക്ക് ഏറ്റവുമധികം അരിയും ഗോതമ്പും നല്‍കുന്ന സംസ്ഥാനം എന്ന സ്ഥാനമാണ് പഞ്ചാബിനെ ശ്രദ്ധേയമാക്കുന്നത്. അതായത് മുന്‍കൂറായി കേന്ദ്രം ഉയര്‍ന്ന സബ്സിഡി തുക നല്‍കി കൃഷി ചെയ്യിപ്പിക്കുന്ന സംസ്ഥാനമെന്ന കാരണവും ഇതിന് പിന്നിലുണ്ട്. കേന്ദ്രപൂളിലേക്ക് ഗോതമ്പിന്റെ 60 ശതമാനവും അരിയുടെ 40 ശതമാനവും എത്തുന്നത് പഞ്ചാബില്‍ നിന്നാണ്. രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ ഒന്നര ശതമാനം മാത്രമുള്ള സംസ്ഥാനം രാജ്യത്തെ ആകെ ഗോതമ്പ് ഉല്‍പ്പാദനത്തിന്റെ 22 ശതമാനവും അരിയുടെ പത്തുശതമാനവും പഞ്ഞിയുടെ 13 ശതമാനവും നല്‍കുന്നു. ബ്രിട്ടീഷ് കാലം മുതല്‍ ശക്തമായ റെയില്‍ ശൃംഖലകളുള്ള പഞ്ചാബില്‍ നിന്ന് അരി, ഗോതമ്പ് ശേഖരണവും രാജ്യമെങ്ങുമുള്ള വിതരണവും അതിവേഗം സാധ്യമാക്കാനായതും പഞ്ചാബ് കര്‍ഷകര്‍ക്ക് നേട്ടമായി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി തട്ടിച്ചുനോക്കിയാല്‍ സമ്പന്നരും അതിസമ്പന്നരും നിറഞ്ഞ കാര്‍ഷിക മേഖല പഞ്ചാബിന്റെ പ്രത്യേകതയാണ്.
രാജ്യത്തെ ഭൂഗര്‍ഭജലത്തിന്റെ അളവ് ഏറ്റവുമധികം താഴ്ന്ന പ്രദേശമാണ് പഞ്ചാബ്. 2039 ആകുമ്പോഴേക്കും പഞ്ചാബിലെ ഭൂഗര്‍ഭ ജലവിതാനം ആയിരം അടിയിലേക്ക് താഴുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. ജലത്തിന്റെ അമിത ചൂഷണം പഞ്ചാബിന്റെ കാര്‍ഷിക ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക കാര്‍ഷിക വിദഗ്ധര്‍ക്കുണ്ട്. അരി, ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി ഉല്‍പ്പാദന കേന്ദ്രം പഞ്ചാബില്‍ നിന്ന് പതിയെ മാറ്റിയെടുക്കണമെന്നാണ് കാര്‍ഷിക പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. കൂടുതല്‍ ജലലഭ്യതയുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കേന്ദ്രസഹായങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളെ പഞ്ചാബിലെ സംഘടിത കാര്‍ഷിക ലോബി എത്രത്തോളം എതിര്‍ക്കുമെന്ന ആശങ്ക ഉള്ളപ്പോള്‍ തന്നെയും മറ്റു മാര്‍ഗ്ഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് മുന്നിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
രാജ്യത്ത് നടക്കുന്ന കാര്‍ഷിക സമരത്തിന് പിന്നില്‍ ശക്തമായ ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂല സിഖ് ഭീകരസംഘടനകളുടെ സമരത്തിലെ പങ്ക് പലവട്ടം ഉയര്‍ന്നുവന്നതാണ്. ആളും അര്‍ത്ഥവും കാനഡയില്‍ നിന്ന് പഞ്ചാബ് വഴി ദല്‍ഹിയിലേക്ക് ഒഴുകിയത് മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ബാഹ്യ ഇടപെടലുകളുടെ തെളിവുകളാണ്. കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഭാരതം ഇടപെടുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ച നേതാവാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍ ഭാരതത്തിലെ കര്‍ഷക സമരങ്ങള്‍ക്ക് കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളും നേതാക്കളും നല്‍കുന്ന പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടാണെന്ന് വ്യക്തം. ഈ കനേഡിയന്‍ ഖാലിസ്ഥാനി സംഘടനകള്‍ പലതും ട്രൂഡോ സര്‍ക്കാരിന്റെ ഭാഗമാണെന്നതും ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാരതം ഔദ്യോഗികമായി ഇത്തരം ഒരു ആരോപണം കാനഡ സര്‍ക്കാരിനെതിരെ ഇതുവരെ ഉന്നയിച്ചിട്ടില്ല എങ്കിലും തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പൊടുന്നനെ ആരംഭിച്ച കര്‍ഷക സമരം അത്ര നല്ല ലക്ഷ്യത്തോടെയല്ലെന്ന് ആരും സമ്മതിക്കും.
അയോദ്ധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതോടെ പ്രധാനമന്ത്രി മോദിയുടെ ഗ്രാഫ് വളരെയധികം ഉയര്‍ന്നു കഴിഞ്ഞെന്നും അതു താഴേക്കെത്തിക്കാനാണ് ഇപ്പോള്‍ സമരം ആരംഭിച്ചതെന്നും വെളിപ്പെടുത്തിയത് പഞ്ചാബ് കര്‍ഷക സംഘടനാ നേതാവായ ജഗ്ജീത് സിങ് ദല്ലേവാളാണ്. ഭാരത് കിസാന്‍ യൂണിയന്‍ നേതാവായ ദല്ലേവാളിന്റെ പ്രസ്താവന തെളിയിച്ചത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്ന്് മാത്രമാണ്. സാധാരണ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും ജനാധിപത്യ രീതിയിലല്ല ചില കര്‍ഷക സംഘടനകള്‍ പെരുമാറുന്നതെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കുറ്റപ്പെടുത്തി. സമരത്തിന്റെ അജണ്ട എന്തെന്ന് കര്‍ഷക നേതാവ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞതായും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബില്‍ നിന്ന് നൂറുകണക്കിന് ട്രാക്ടറുകളുമായി ദല്‍ഹിയിലേക്ക് കടക്കാനും കഴിഞ്ഞ തവണത്തെപോലെ അക്രമം നടത്താനുമുള്ള നീക്കം ഹരിയാന സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. കര്‍ഷകരെയെല്ലാം പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തന്നെ തടഞ്ഞിട്ടിട്ടുണ്ട്. ആറുമാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളടക്കം എടുത്തുകൊണ്ടുള്ള സമര നീക്കത്തെ ഹരിയാനയിലെയും പടിഞ്ഞാറന്‍ യുപിയിലെയും കര്‍ഷകര്‍ അനുകൂലിക്കുന്നുമില്ല.
കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടേയും സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 13നാണ് പഞ്ചാബ് കര്‍ഷകര്‍ ദല്‍ഹി മാര്‍ച്ച് ആരംഭിച്ചത്. പ്രധാന കര്‍ഷക സംഘടനകളൊന്നും തന്നെ ഇത്തവണ സമരത്തിന്റെ ഭാഗമായില്ല എന്നതും ശ്രദ്ധേയം. എംഎസ്പിക്ക് നിയമപരിരക്ഷ നല്‍കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക എന്നതായിരുന്നു പ്രധാന ആവശ്യം. നാലുവട്ടമാണ് കേന്ദ്രസര്‍ക്കാരിന്റെ മന്ത്രിതല സംഘം കര്‍ഷകസംഘടനകളുമായി കഴിഞ്ഞ പത്തുദിവസത്തിനകം ചര്‍ച്ച നടത്തിയത്. തുവരപ്പരിപ്പ്, പയര്‍, ചോളം, പഞ്ഞി അടക്കം അഞ്ച് വിളകള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് എംഎസ്പി ഉറപ്പു വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയെങ്കിലും അതു പോരെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഉല്‍പ്പാദന ചിലവും ഭൂമിയുടെ വാടകയും കണക്കാക്കിയുള്ള തുകയും അതോടൊപ്പം അമ്പതു ശതമാനം തുക അധികവും ചേര്‍ത്ത് എംഎസ്പി നല്‍കണമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. നിലവിലെ വിപണി വിലയുടെ ഇരട്ടിയിലധികം നല്‍കി കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കണമെന്ന വിചിത്ര ആവശ്യമാണ് ജഗ്ജീത് സിങ് ദല്ലേവാളിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നത്. നിലവിലെ അരിയും ഗോതമ്പും അടക്കം 22 വിളകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ എംഎസ്പി നല്‍കുന്നത്. കാര്‍ഷികോല്‍പ്പാദനത്തിന്റെ ചിലവിന്റെ ഇരട്ടി തുകയാണ് എംഎസ്പിയായി കണക്കാക്കിയിരിക്കുന്നത്.
58 വയസ്സായ കര്‍ഷകന് പതിനായിരം രൂപ മാസപെന്‍ഷന്‍ നല്‍കുക, വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കുക, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരവതരിപ്പിക്കുക, കാര്‍ഷിക നഷ്ടപരിഹാരം നാലിരട്ടിയാക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിവര്‍ഷ തൊഴില്‍ ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു.
ഫെബ്രുവരി 23നെ കറുത്ത വെള്ളിയാഴ്ചയായി പ്രഖ്യാപിച്ചും ഫെബ്രുവരി 26ന് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചും മാര്‍ച്ച് 14ന് ദല്‍ഹിയില്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് പറഞ്ഞും രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകളെ തടസപ്പെടുത്താന്‍ തന്നെയാണ് ചില കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതുവരെ സമര രംഗത്തില്ലായിരുന്ന രാകേഷ് ടിക്കായത്തും സംയുക്ത കിസാന്‍ മോര്‍ച്ചയും കൂടി സമരത്തിലേക്ക് ഇറങ്ങുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നുറപ്പ്. ദല്‍ഹിയെ നാലു വശത്തുനിന്നും വളയുമെന്നാണ് ടിക്കായത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്തെ സമരം കര്‍ഷക സംഘടനകളുടെ ഉദ്യേശ ശുദ്ധിയില്‍ പൊതുജനത്തിന് സംശയം ജനിപ്പിക്കുന്നതിനാല്‍ തന്നെ പഴയപോലെ പിന്തുണ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പത്തുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടി സമരക്കാരെ പ്രതിരോധത്തിലാക്കാനും കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നുണ്ട്.
മോദി ഭരണകാലത്തെ കാര്‍ഷിക മേഖല
* നെല്ലിന്റെ താങ്ങുവില 64 ശതമാനവും ഗോതമ്പിന്റെ താങ്ങുവില 58 ശതമാനവും ഉയര്‍ത്തി.
* 263 ലക്ഷം ടണ്‍ വളത്തിന് 55,000 കോടി രൂപ ആറുവര്‍ഷം കൊണ്ട് നല്‍കി.
* പഞ്ചാബ് കര്‍ഷകര്‍ക്ക് വായ്പയായി 60,313 കോടി രൂപ.
* പിഎം ഫസല്‍ ഭീമാ യോജന പ്രകാരം 2016 മുതല്‍ പഞ്ചാബ് കര്‍ഷകര്‍ക്ക് നല്‍കിയത് 8,000 കോടി രൂപ.
* പിഎം കിസാന്‍ സമ്മാന്‍ നിധി വഴി പഞ്ചാബിലെ 19.74 ലക്ഷം കര്‍ഷകര്‍ക്ക് 2019 മുതല്‍ നല്‍കിയത് 5,000 കോടി രൂപ.
* 2013-14 കാലത്തെ യുപിഎ സര്‍ക്കാരിന്റെ കാര്‍ഷിക ബജറ്റ്- 27,662 കോടി രൂപ
* 2024-25 വര്‍ഷത്തെ മോദിസര്‍ക്കാരിന്റെ കൃഷി ബജറ്റ് വിഹിതം- 1.25 ലക്ഷം കോടി രൂപ( അഞ്ചിരട്ടി വിഹിതം)
* പിഎം കിസാന്‍ സമ്മാന്‍ നിധി വഴി രാജ്യത്തെ 11 കോടി കര്‍ഷകര്‍ക്ക് നല്‍കിയത് 2.81 ലക്ഷം കോടി രൂപ.
* യുപിഎ കാലത്ത് വിള ഇന്‍ഷുറന്‍സ് ആയി ഒരു രൂപ പോലും ലഭിച്ചിരുന്നില്ല. മോദി സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സായി കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയത് 1.5 ലക്ഷം കോടി രൂപ.
* 8,000 ഫാര്‍മേഴ്സ് പ്രൊഡ്യൂസിംങ് ഓര്‍ഗനൈസേഷന്‍ വഴി കോടിക്കണക്കിന് രൂപയുടെ സഹായം ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് നല്‍കി.
* പത്തുവര്‍ഷത്തെ യുപിഎ കാലത്ത് കുറഞ്ഞ താങ്ങുവിലയായി(എംഎസ്പി) രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കിയത് 5.50 ലക്ഷം കോടി രൂപ.
* കഴിഞ്ഞ പത്തുവര്‍ഷം കര്‍ഷകര്‍ക്ക് എംഎസ്പിയായി ലഭിച്ചത് 18.39 ലക്ഷം കോടി രൂപ.
* കൃഷിയിടങ്ങളിലെ ജലസേചന പദ്ധതികള്‍ക്കായി മോദി സര്‍ക്കാര്‍ ചിലവഴിച്ചത് 15,500 കോടി രൂപയിലധികം.
* കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക വായ്പ 7 ലക്ഷം കോടി രൂപയെങ്കില്‍ മോദി സര്‍ക്കാര്‍ കാര്‍ഷിക വായ്പയായി അനുവദിച്ചത് 20 ലക്ഷം കോടി രൂപയിലധികം.
* കാര്‍ഷികോല്‍പ്പന്ന കയറ്റുമതി യുപിഎ കാലത്ത് 2.62 ലക്ഷം കോടി രൂപയെങ്കില്‍ എന്‍ഡിഎ ഭരണകാലത്തെ കയറ്റുമതി 4.27 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ഈ കണക്കുകള്‍ ഇങ്ങനെ നില്‍ക്കുമ്പോഴാണ് പഞ്ചാബ് കര്‍ഷകര്‍ സംഘടിതമായി കൂടുതല്‍ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നത്.
കര്‍ഷകരുമായി എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാര്‍: അനുരാഗ് താക്കൂര്‍
കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കാന്‍ മോദി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറയുന്നു. ‘നേരത്തെയും ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു; ഇന്നും തയ്യാറാണ്, ഭാവിയിലും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരിക്കും, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു താക്കൂര്‍.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കാര്‍ഷിക, അനുബന്ധ മേഖലകളില്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനും മോദി സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ താക്കൂര്‍ വിവരിച്ചു. കുറഞ്ഞ താങ്ങുവില (എംഎസ്പി) കേന്ദ്രസര്‍ക്കാര്‍ ഇരട്ടിയാക്കുക യും സംഭരണം ഇരട്ടിയിലേറെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് കേന്ദ്രസര്‍ക്കാര്‍ കരിമ്പിന് നല്‍കുന്നതെന്ന്, 2024-25 കാലയളവില്‍ കരിമ്പിന്റെ ന്യായവും ലാഭകരവുമായ വില 8% വര്‍ധിപ്പിച്ച് ക്വിന്റലിന് 340 രൂപയായി ഉയര്‍ത്താനുള്ള മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് മന്ത്രി പറഞ്ഞു. എ2-പ്ലസ് ഫോര്‍മുലയേക്കാള്‍ 107% കൂടുതലാണ് കരിമ്പിന് നിശ്ചയിച്ചിരിക്കുന്ന വില. രാസവസ്തുക്കള്‍, വളങ്ങള്‍, വിത്ത്, കൂലിപ്പണി എന്നിവയ്ക്കായുള്ള കര്‍ഷകരുടെ എല്ലാ ചെലവുകളും എ2വില്‍ ഉള്‍പ്പെടുന്നു, അതേസമയം അ2 + എഘ പ്രകാരം യഥാര്‍ത്ഥത്തില്‍ ചെലവായ തുകയ്ക്ക് പുറമെ കുടുംബാദ്ധ്വാനത്തിന്റെ രൂപത്തിലുള്ള പരോക്ഷമായ ചെലവും ഉള്‍ക്കൊള്ളുന്നു.
യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ അപേക്ഷിച്ച് മോദി സര്‍ക്കാറിന്റെ 10 വര്‍ഷക്കാലത്ത് കര്‍ഷകര്‍ക്ക് നല്‍കിയ ഏറ്റവും ഉയര്‍ന്ന എംഎസ്പിയും മന്ത്രി താരതമ്യം ചെയ്തു. ഗോതമ്പ്, നെല്ല്, എണ്ണവിള, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സംഭരണത്തിനായി യുപിഎ ഭരണകാലത്ത് 5.5 ലക്ഷം കോടി രൂപ ചെലവഴിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 18.39 ലക്ഷം കോടി രൂപ ചെലവഴിച്ചു. ലോകമെങ്ങും വളത്തിന് വില വര്‍ധിച്ച സാഹചര്യത്തിലും വില കൂട്ടാന്‍ നാം അനുവദിച്ചില്ലെന്നും കര്‍ഷകര്‍ക്ക് ന്യായമായ നിരക്കില്‍ വളങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ ഭാരത സര്‍ക്കാര്‍ 3 ലക്ഷം കോടി രൂപ വരെ സബ്‌സിഡി നല്‍കിയെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.