‘ആര്‍ത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നത്. മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നത്.’ ഏതെങ്കിലും മതപ്രഭാഷകന്റെ വാക്കുകളല്ല ഇത്. സംസ്ഥാന സഹകരണ യൂണിയന്‍ ഒമ്പതാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് 2024 ജനുവരി 21 ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഗിരിപ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങളാണിവ. ഈ വാക്കുകള്‍ മുഖവിലക്കെടുത്താല്‍ കേരളത്തിലെ ഏറ്റവും വലിയ ആര്‍ത്തിക്കാര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരാണെന്നു കാണാം. അതില്‍ തന്നെ പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവും അവരുടെ ഉപഗ്രഹങ്ങളായി ചുറ്റും നില്‍ക്കുന്നവരും കൂടുതല്‍ ആര്‍ത്തിയുള്ളവരായിരിക്കും. കാരണം കഴിഞ്ഞ എട്ടു വര്‍ഷത്തെ ഭരണത്തിനിടെ അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ കെടുകാര്യസ്ഥതയുടെ പ്രതിരൂപമായി മാറിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇടപെട്ട എല്ലാകാര്യങ്ങളിലും, ഇറക്കിയ എല്ലാ ഉത്തരവുകളിലും, എടുത്ത എല്ലാ തീരുമാനങ്ങളിലും അഴിമതിയുടെ കറപുരണ്ട റെക്കോര്‍ഡാണ് പിണറായി സര്‍ക്കാരിനുള്ളത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കേരളത്തില്‍ നടപ്പിലാക്കിയ അഴിമതിയും നമുക്കുണ്ടാക്കിയ നഷ്ടങ്ങളും ആയിരം നാവുള്ള അനന്തന് പോലും വിവരിക്കാനാവില്ലെങ്കിലും മറക്കരുതാത്ത ചിലത് ഓര്‍മ്മിപ്പിക്കുക തന്നെ വേണം. പിണറായി അധികാരമേറ്റതിന് ശേഷം ആദ്യം നടത്തിയ പ്രധാന അഴിമതി ഇ.പി. ജയരാജന്റെ ബന്ധുനിയമനമാണ്. ബന്ധുവായ പി.കെ. ശ്രീമതിയുടെ മകനും ജ്യേഷ്ഠപുത്രന്റെ ഭാര്യയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനം നല്‍കി.വിവാദം സിപിഎമ്മിനെ വേട്ടയാടിയപ്പോള്‍ ജയരാജന്റെ മന്ത്രിക്കസേര തെറിച്ചു. പിന്നാലെ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഫോണില്‍ ഒരു പെണ്‍കുട്ടിയോട് അശ്ലീല സംഭാഷണം നടത്തി കെണിയില്‍ വീണു.
ഇ.പി. ജയരാജന്‍ സിപിഎമ്മിലെ ഒന്നാം നിരനേതാവായിരുന്നെങ്കില്‍, ഏറ്റവും അവസാന നിരയിലെ പ്രാദേശിക നേതാക്കളും അഴിമതിയുടെ കാര്യത്തില്‍ പിന്നിലല്ല. കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാംപ്രതിയായി. വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ ജയന്തന്‍ വിവാദമായ കൂട്ടമാനഭംഗക്കേസിലും പ്രതിയായി. സിപിഎമ്മിന്റെ സഹയാത്രികനായി അഭിനയിച്ചു വന്ന നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ് അഴിമതിയിലെ മറ്റൊരു താരോദയം. അനധികൃത നിര്‍മ്മാണവും, കയ്യേറ്റവുമെല്ലാം പി.വി.അന്‍വറിനെതിരായ കുരുക്കുകളാണ്.
താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട മലയാളം സര്‍വകലാശാലയുടെ ഭൂമി ഇടപാട് ക്രമക്കേട്, അന്നത്തെ ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജിനെതിരെയുണ്ടായ കൈയേറ്റ ആരോപണവും പട്ടയ വിവാദവും ഒക്കെ തന്നെ സിപിഎമ്മിന്റെ ക്രെഡിറ്റിലാണ്. ഇതൊക്കെ അണികളുടെ കാര്യമാണെങ്കില്‍ തലവന്‍ തന്നെ അഴിമതിയും ക്രമക്കേടും നടത്തുന്നതാണ് പിന്നീട് കണ്ടത്.
ഓഖി ഫണ്ട് ഉപയോഗിച്ച് പിണറായി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയാണ് ഈ ഗണത്തില്‍ ആദ്യത്തേത്. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് യാത്ര നടത്തിയതെന്ന് തെളിഞ്ഞതോടെ വിവാദവും പ്രതിഷേധവും ശക്തമായി. ഇതോടെ പിണറായി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി വഹിക്കുമെന്നായിരുന്നു സിപിഎം ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പാര്‍ട്ടി അഞ്ചുപൈസ നല്‍കില്ലെന്ന് നേതാക്കള്‍ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിലെ നാക്കിന് എല്ലില്ലാത്ത രണ്ടു മന്ത്രിമാരായിരുന്നു ജി.സുധാകരനും എം.എം. മണിയും. പലപ്പോഴും അശ്ലീലം ഉള്‍പ്പെടെ പറയുന്നതിന് തനിക്കെന്തോ പ്രത്യേക അധികാരമുള്ളത് പോലെയാണ് എം.എം. മണി പെരുമാറിയിരുന്നത്. പെമ്പിളൈ ഒരുമക്കെതിരെ മണി നടത്തിയ പരാമര്‍ശം എല്ലാ സീമകളും ലംഘിച്ചു. എന്നാല്‍ ആ അശ്ലീല ഭാഷകനെ സിപിഎം ചേര്‍ത്ത് പിടിക്കുകയായിരുന്നു.
മറുവശത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബവും അഴിമതിയില്‍ പെട്ടു. ദുബായിലെ കമ്പനിയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്. ദുബായ് കമ്പനി പണം തിരിച്ചുകിട്ടാനായി സിപിഎം പൊളിറ്റ് ബ്യൂറോയെ സമീപിച്ചപ്പോള്‍ ഈ വിഷയം വാര്‍ത്തയായി.
പൊതുഖജനാവിലെ പണമെടുത്ത് വലിയ വിലയുള്ള കണ്ണട വാങ്ങിയ സിപിഎം നേതാക്കളുടെ വിവരങ്ങള്‍ കേരളത്തെ ഞെട്ടിച്ചു. ശൈലജ ടീച്ചര്‍ 28000 രൂപ വിലയുള്ള കണ്ണട വാങ്ങിയപ്പോള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെ കണ്ണടയാണ് വാങ്ങിയത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഡാലോചന നടത്തി ബ്രൂവറി -ഡിസ്റ്റിലറി അനുവദിച്ചതില്‍ നടന്ന അഴിമതി കേസായി.
2020 ജനുവരി ആയപ്പോള്‍ ലോകമെങ്ങും കോവിഡ് മഹാമാരി പടര്‍ന്നു കയറി. കേരളത്തിലെ സിപിഎം സര്‍ക്കാര്‍ ആ സന്ദിഗ്ധ ഘട്ടത്തെ കയ്യിട്ടുവാരാനുള്ള സുവര്‍ണ്ണാവസരമാക്കി മാറ്റി. കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നു. 550 രൂപയ്ക്ക് ഇഷ്ടം പോലെ പിപിഇ കിറ്റ് കൊടുക്കാന്‍ കേരളത്തില്‍ തന്നെ നിര്‍മാതാക്കള്‍ ഉള്ളപ്പോള്‍, സ്വന്തം നിര്‍മാണ യൂണിറ്റ് പോലും ഇല്ലാത്ത സാന്‍ഫാര്‍മ എന്ന് പേരുള്ള മഹാരാഷ്ട്രയിലെ ഒരു തട്ടിക്കൂട്ട് ഇടനില സ്ഥാപനത്തിന് 1550 രൂപയുടെ പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍ ചെയ്തത്. കാരണം ചോദിച്ചവരോട് നാട്ടില്‍ കിറ്റിന് കടുത്ത ക്ഷാമമാണെന്ന് വിശദീകരണവും നല്‍കി.
കോവിഡ്-19 ഭീഷണിക്കിടെ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് സര്‍ക്കാര്‍ നടത്തിയ മറ്റൊരു വന്‍ അഴിമതിയാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് രോഗികളുടെ വിവരങ്ങള്‍ കൈമാറിയത്. ആരോഗ്യരംഗത്തെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യരുതെന്ന് വ്യക്തമായ നിയമമുണ്ടായിരിക്കെ വിദേശ കമ്പനിക്ക് ഡാറ്റ കൈമാറുകയായിരുന്നു. ആരോടുമാലോചിക്കാതെ ഐടി സെക്രട്ടറി നേരിട്ടാണ് അമേരിക്കന്‍ കമ്പനിയുമായുള്ള കരാര്‍ ധാരണയാക്കിയത് എന്നാണ് സിപിഎം ഭാഷ്യം. ഡാറ്റ സ്വകാര്യ സ്ഥാപനത്തിന് കൈമാറില്ല എന്നതാണ് സിപിഎമ്മിന്റയും എല്‍ഡിഎഫിന്റെയും പ്രഖ്യാപിത നയം. എന്നാല്‍ ഇത് വെറും പുകമറയാണ് എന്ന് തെളിയിക്കുന്ന സംഭവമാണ് നടന്നത്. കോവിഡ് രോഗികളുടെ അടക്കം വിവരങ്ങള്‍ സ്വകാര്യ കമ്പനി കൈകാര്യം ചെയ്യുന്നുവെന്ന വിവരം പുറത്തു വന്നതോടെ കരാര്‍ വിവാദമായി. അമേരിക്കയില്‍ ഡാറ്റാ വിവാദത്തില്‍പ്പെടുകയും കേസിലാകുകയും ചെയ്ത കമ്പനിയാണ് സ്പ്രിംഗ്‌ളര്‍. ഈ വിഷയത്തില്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും ഒന്നും നടന്നില്ല.
പിണറായി വിജയന്‍ ഭരണത്തിന്റെ മുഖമുദ്ര തന്നെ കണ്‍സള്‍ട്ടന്‍സി കരാറുകളാണെന്ന രീതിയിലായിരുന്നു പിന്നത്തെ പോക്ക്. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സ്പ്രിംഗ്‌ളര്‍ ഇടപാട്, കെ-ഫോണ്‍, ബെവ്ക്യൂ, ബ്രൂവറി, കെ.പി.എം.ജി തുടങ്ങി നിരവധി ഇടപാടുകള്‍ പുകമറ നിറഞ്ഞതായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്റെ അറിവോടെ നടന്ന എല്ലാ കണ്‍സള്‍ട്ടന്‍സി കരാറുകളും നിയമനങ്ങളും ദുരൂഹ ഇടപാടുകളായിരുന്നു. ഇവയൊക്കെ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കേണ്ടതുമായിരുന്നു. നിരവധി കരാര്‍ നിയമനങ്ങളും ഈ കാലയളവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടന്നിട്ടുണ്ട്.
എന്നാല്‍ ഇ-മൊബിലിറ്റി കരാറിലെ തട്ടിപ്പ് കുറെക്കൂടി വ്യക്തമായിരുന്നു. സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കി. കമ്പനിക്കെതിരെ മുന്‍ നിയമകമ്മീഷന്‍ അധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
രാജ്യമെങ്ങും ഫോസില്‍ ഇന്ധനങ്ങള്‍ ഉപേക്ഷിച്ച് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കാന്‍ പോയ പദ്ധതിയാണ് ഇ-മൊബിലിറ്റി പദ്ധതി. ഇതിനായി കെഎസ്ആര്‍ടിസി, കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍), സ്വിസ് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ഹെസ് എജി എന്നിവ യോജിച്ചാണ് സംവിധാനം ആലോചിച്ചത്. സ്വിറ്റ്‌സര്‍ലന്റ് കമ്പനിയായ ഹെസുമായി ജോയിന്റ് വെഞ്ച്വര്‍ കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ഇതിന്റെയും കണ്‍സള്‍ട്ടന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനാണു നല്‍കിയത്.
ഭാരതത്തില്‍ ഒന്‍പത് കേസുകളാണ് ഈ കമ്പനിക്കെതിരെ ഫയല്‍ ചെയ്തിട്ടുള്ളത് എന്ന വാര്‍ത്തകള്‍ വന്നു. ഒരു ബസ്സിന് ഒന്നര കോടി രൂപ വില വെച്ച്, ആദ്യ ഘട്ടത്തില്‍ 3000 ബസ്സുകള്‍ നിരത്തിലിറക്കാന്‍ 4500 കോടി പദ്ധതി കണക്കാക്കി. അപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സിയും ധനവകുപ്പും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കാണാത്ത ഫയല്‍ ഐ.ടി സെക്രട്ടറിയാണ് ഒപ്പ് വെച്ച് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ഇത്രയും തകര്‍ന്നു നില്‍ക്കുന്ന കെഎസ്ആര്‍ടിസിയെ മറയാക്കി കോടികളുടെ അഴിമതിയാണ് പിണറായി സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്.
വന്‍ വിവാദമായപ്പോള്‍ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹെസ്സ് എന്ന സ്വിസ് കമ്പനിയെ കരാറുമായി മുന്നോട്ട് പോകാന്‍ കണ്‍സള്‍ട്ടണ്‍സി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ഏല്‍പിച്ചിരുന്നു. കണ്‍സല്‍ട്ടണ്‍സിയെ മറയാക്കിക്കൊണ്ട് അഴിമതി നടത്താനുള്ള പദ്ധതിയാണ് ഇതെന്ന് പകല്‍ പോലെ വ്യക്തമായി.
കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്ടചര്‍ ലിമിറ്റഡ് 16 ഏക്കറില്‍ ആരംഭിച്ച സ്‌പേസ് പാര്‍ക്കിലും കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനായിരുന്നു. അതും ഒഴിവാക്കിയിരുന്നു. സ്‌പേസ് പാര്‍ക്കില്‍ ഉന്നത പദവിയില്‍ യോഗ്യതയില്ലാത്ത സ്വപ്‌ന സുരേഷിനെ നിയമിച്ചുവെന്ന ആക്ഷേപം ചീത്തപ്പേരുണ്ടാക്കി. അതിന് പിന്നാലെയാണ് ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നുകൂടി ഒഴിവാക്കുന്നത്.
സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്, സ്‌പേസ് പാര്‍ക്ക് നിയമനം, അധികാരദുര്‍വിനിയോഗം, ഇ-മൊബിലിറ്റി പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി നിയമന അന്വേഷണം, സ്പ്രിംഗ്‌ളര്‍ കരാര്‍, റീബില്‍ഡ് കേരളയിലേക്കായി ചീഫ് സെക്രട്ടറി രണ്ട് വിദേശ കമ്പനികളെ ശുപാര്‍ശ ചെയ്ത സംഭവം ഇങ്ങനെ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലൊന്നും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
കരിമ്പട്ടികയിലുള്‍പ്പെട്ട കണ്‍സള്‍ട്ടണ്‍സികള്‍ കേരളത്തെ തേടി വരുന്നതിന് പിന്നിലെ രഹസ്യമെന്താണ് എന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല. 2018ലെ പ്രളയത്തിന്റെ സമയത്ത് ദുരന്തത്തെ കുറിച്ച് പഠിക്കാനെന്ന പേരില്‍ എത്തി, കേരളത്തെ പുനര്‍ നിര്‍മിക്കാനുമുള്ള പദ്ധതി തങ്ങള്‍ സൗജന്യമായി ഏറ്റെടുക്കാമെന്ന് പറഞ്ഞ് വന്ന കണ്‍സള്‍ട്ടണ്‍സിയായിരുന്നു നെതര്‍ലാന്റ് കമ്പനിയായ കെ.പി.എം. ജി. ഈ കമ്പനി ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും കരിമ്പട്ടികയിലുള്‍പ്പെട്ടതാണ് എന്ന ആരോപണമുണ്ട്. റീ ബില്‍ഡ് കേരള എന്ന പേരിട്ട് തയ്യാറാക്കിയ പദ്ധതിയുടെ മറവില്‍ പക്ഷെ അവര്‍ പിന്നീട് വന്‍ തുക ഫീസായി പറ്റിക്കൊണ്ടുള്ള കരാറുകള്‍ ഏറ്റെടുത്തു.
ഇതിന്റെ എല്ലാം പിന്നാലെ വലിയ വലിയ അഴിമതികളുടെ വരവായിരുന്നു. ലൈഫ് ഭവന പദ്ധതിയില്‍ വന്‍ തുക കമ്മീഷന്‍ പറ്റിയ ലൈഫ് മിഷന്‍ അഴിമതി, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, കരിമണല്‍ ഖനന അഴിമതി, സ്വര്‍ണ്ണക്കള്ളക്കടത്ത്, സിഎംആര്‍എല്‍ മാസപ്പടി കേസ്, എഐ ക്യാമറ അഴിമതി, പമ്പ മണല്‍ കൊള്ള, പ്രളയ ഫണ്ട് തട്ടിപ്പ്, കിഫ്ബി അഴിമതി, വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടത്തിയ ബന്ധു നിയമനങ്ങള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാതട്ടിപ്പ്, എസ്.എഫ്.ഐ പ്രവര്‍ത്തകന് മാര്‍ക്ക് ദാനം ചെയ്തത്, ഇങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത ആരോപണങ്ങളുമായിട്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. സാമ്പത്തിക കെടുകാര്യസ്ഥതയുടെ കാര്യം വേറെയുമുണ്ട്.
എന്നാല്‍ ഒരു വശത്ത് പഴയ വീര്യം പറഞ്ഞ് വീരവാദം മുഴക്കിയും മാധ്യമങ്ങളെ അടക്കം ആട്ടിയോടിച്ചും ക്രുദ്ധനായും എന്നാല്‍ കാതലായ വിഷയങ്ങളില്‍ മൗനം തുടര്‍ന്നുകൊണ്ടുമുള്ള ബഹുമുഖ തന്ത്രത്തിലൂടെയാണ് പിണറായി പ്രതിരോധം നടത്തുന്നത്. ഈ സര്‍ക്കാരില്‍ അഴിമതി ലവലേശമില്ലെന്നാണ് അവകാശവാദം. പക്ഷെ ഉയരുന്ന ഒരു ആരോപണത്തിനും കൃത്യമായ മറുപടിയില്ല. ക്രമസമാധാനപാലനത്തിന്റെ കാര്യം നോക്കിയാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രധാന സംഭവങ്ങളിലെല്ലാം പൊലീസ് പ്രതിക്കൂട്ടിലാണ്. മറ്റൊരു പ്രധാന അഴിമതിയാകുമായിരുന്ന കെ-റെയിലില്‍ ജനങ്ങളുടെ പ്രതിരോധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും വിലക്കയറ്റം വലിഞ്ഞു മുറുക്കി. ഇന്ധനങ്ങള്‍ക്ക് പോലും അമിത നികുതിയാണ് കേരളത്തില്‍. ഇങ്ങിനെ അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാര്‍ ഭരണം നടത്തുന്ന അവസ്ഥയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നത്. ഓരോ മലയാളിയും ഈ അവസരത്തെ വേണ്ട പോലെ വിനിയോഗിച്ച് പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതുമെന്ന കാര്യത്തില്‍ സംശയം വേണ്ട.