പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് 2024 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെയായി നടക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല ജനാധിപത്യത്തിന്റെ മാതാവ് കൂടിയായ ഭാരതത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടെയാണിത്. പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത് രണ്ട് കാഴ്ചപ്പാടുകളുടെയും രണ്ടു ശക്തികളുടെയും പോരാട്ടം എന്ന നിലയിലാണ്. വികസനത്തിന്റെ ദര്‍ശനവും വിഭാഗീയതയുടെ ശക്തികളുമാണ് ഏറ്റുമുട്ടുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം രാജ്യം കണ്ട അഴിമതി രഹിതവും, വികസനോന്മുഖവും സുസ്ഥിരവുമായ ഒരു ഭരണസംവിധാനം ജനവിധി നേരിടുകയാണ്. മറുഭാഗത്ത് കുടുംബവാഴ്ചയും, അഴിമതിയും വിഭാഗീയതയും ഒത്തുചേര്‍ന്ന രാജ്യവിരുദ്ധപ്രചരണ ശക്തികള്‍ നയിക്കുന്ന രാഷ്ട്രീയ ചേരിയാണുള്ളത്.നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം വികസനപാതയിലൂടെ ഏറെ മുന്നോട്ട് പോയിരിക്കുന്നു. 2013-ല്‍ ലോകത്തെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഭാരതം 2023ല്‍ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. ഈ ദശകം പിന്നിടുമ്പോള്‍ ഭാരതം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരും.
സദ്ഭരണത്തിന്റെയും വികസനത്തിന്റെയും നേട്ടങ്ങള്‍ ഇന്ന് ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ഏതാണ്ട് ആറര പതിറ്റാണ്ട് അവഗണിച്ച ജനവിഭാഗങ്ങളും പ്രദേശങ്ങളും ഇന്ന് വികസനത്തിന്റെയും സ്വയം പര്യാപ്തതയുടെയും പാതയിലാണ്. ശാക്തീകരിക്കപ്പെട്ട ആദിവാസി പിന്നാക്കവിഭാഗങ്ങളും, ഉണര്‍ന്ന സ്ത്രീശക്തിയും, വികസിതഭാരതത്തിന്റെ ഗുണഭോക്താക്കളും ശാക്തീകരിച്ച യുവാക്കളും ദേശസ്‌നേഹത്താല്‍ ഉണര്‍ന്ന ജനസമൂഹങ്ങളും ഈ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കും. അതുകൊണ്ട് തന്നെ പരമ്പരാഗത രാഷ്ട്രീയ ശൈലികളെയും നിഗമനങ്ങളെയും തള്ളിക്കളയുന്നതാവും ഈ തിരഞ്ഞെടുപ്പ്. ജനാധിപത്യവ്യവസ്ഥയെ നോക്കുകുത്തിയാക്കിയ കുടുംബാധിപത്യത്തിന്റെയും, അഴിമതിമുഖമുദ്രയാക്കിയ രാഷ്ട്രീയശക്തികളുടെയും വിഭാഗീയ-വര്‍ഗ്ഗീയ ശക്തികളുടെയും അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്.
തുല്യമല്ലാത്ത രണ്ടു മുന്നണികള്‍
ബഹുകക്ഷി സമ്പ്രദായമാണെങ്കിലും, ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ടു മുന്നണികളിലായി ഈ തരത്തില്‍ രാഷ്ട്രീയ ധ്രുവീകരണം സംഭവിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ 303 അംഗങ്ങളുള്ള ബിജെപി നയിക്കുന്ന മുന്നണി സുസ്ഥിരമാണ് എന്നു മാത്രമല്ല പ്രമുഖ സംസ്ഥാനങ്ങളില്‍ വിശേഷിച്ച് ബീഹാര്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ സഖ്യം വിപുലീകരിക്കുകയും ചെയ്തു. പതിനേഴു സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്ന എന്‍ഡിഎ സഖ്യം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ മുന്നിലാണ്.
എന്നാല്‍ 2004ന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎ സഖ്യം രണ്ടു പതിറ്റാണ്ടിനുശേഷം പുനര്‍നാമകരണം ചെയ്ത് ഐഎന്‍ഡിഐ സഖ്യ മുന്നണിയായി. നെഹ്‌റു കുടുംബത്തിനുപുറത്തുള്ള ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തി പോരാടുന്ന തിരഞ്ഞെടുപ്പ് കുടെയാണിത്. പരസ്പര വൈരുദ്ധ്യത്തിന്റെയും പോരാട്ടത്തിന്റെയും പാതയിലായ ഈ പ്രതിപക്ഷ സഖ്യം ബിജെപിയെയും നരേന്ദ്രമോദിയെയും എതിര്‍ക്കുക എന്ന ഒറ്റ അജണ്ടയിലാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ പ്രമുഖ സംസ്ഥാനങ്ങളില്‍ ഒരുമിച്ചു നില്‍ക്കുന്നു എങ്കിലും, കേരളം, പശ്ചിമബംഗാള്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവരുടെ ഏകീകരണം ഇനിയും ഉണ്ടായിട്ടില്ല. ഒഡീഷ, ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സഖ്യത്തിന് പ്രസക്തിയുമില്ല. കോണ്‍ഗ്രസും ബിജെപിയും നേരിട്ടു മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ വിശേഷിച്ച് ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ്, ചത്തീസ്ഗഢ്, അസം എന്നിവിടങ്ങളില്‍ ഘടകകക്ഷികളെ കോണ്‍ഗ്രസ് പരിഗണിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ മുന്നണി ശക്തമായിട്ടുള്ളത് കോണ്‍ഗ്രസ് താരതമ്യേന ദുര്‍ബ്ബലമായ തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാര്‍, പഞ്ചാബ്, ദല്‍ഹി, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളിലെ ആകെ ലോകസഭാ സീറ്റുകള്‍ 162 ആണ്. ഇവിടെ കേവലം 50 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
ബിജെപിയുടെ മികച്ച മുന്നണി തന്ത്രം
2019-ല്‍ നിന്ന് വ്യത്യസ്തമായി 2024ല്‍ രാജ്യമെമ്പാടും സുശക്തമായ മുന്നണി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ബിജെപി 445 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ 25 ഘടകകക്ഷികള്‍ ചേര്‍ന്ന് 97 സീറ്റുകള്‍ പങ്കിടുന്നു. നിലവില്‍ 17 സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ഭരണമാണ്. ബിജെപി മത്സരിക്കുന്ന സംസ്ഥാനങ്ങളെ നാലുവിഭാഗങ്ങളായി വേര്‍തിരിക്കാം. ഒന്ന്, ബിജെപി താരതമ്യേന ശക്തമായ, സ്വന്തം അടിത്തറയില്‍ നിന്ന് മത്സരിക്കുന്ന സംസ്ഥാനങ്ങള്‍. ഇതില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, ദല്‍ഹി, മദ്ധ്യപ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടകം, രാജസ്ഥാന്‍, കാശ്മീര്‍, അസം, അരുണാചല്‍പ്രദേശ്, ഗോവ, പശ്ചിമബംഗാള്‍ എന്നിവ ഉള്‍പ്പെടും. ഇതില്‍ ഉത്തര്‍പ്രദേശിലും കര്‍ണ്ണാടകയിലുമായി ഘടകകക്ഷികള്‍ക്ക് കേവലം ഏഴു സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ആകെ 315 ലോകസഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ ബിജെപിക്ക് 238 സീറ്റുകള്‍ നിലവിലുണ്ട്. രണ്ടാമത്തെ വിഭാഗം സ്റ്റേറ്റുകള്‍ ശക്തമായ മുന്നണി ബന്ധത്തിന്റെ അടിത്തറയില്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ ഗണത്തില്‍പ്പെടുന്നത്. ഇതില്‍ മഹാരാഷ്ട്രയിലും ബീഹാറിലും ബിജെപി ഭരണപക്ഷത്തുമാണ്. ഈ മൂന്നു സംസ്ഥാനങ്ങളിലായി 113 ലോകസഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ നിലവില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് 40 സീറ്റുകളും എന്‍ഡിഎയ്ക്ക് ആകെ 80 സീറ്റുകളും ലോകസഭയിലുണ്ട്.
മൂന്നാമത്തെ വിഭാഗത്തില്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ ബിജെപിയ്ക്ക് ശക്തമായ പങ്കാളിത്തം ഉള്ളതും എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ ലഭിക്കാന്‍ സാദ്ധ്യതയുള്ള സംസ്ഥാനങ്ങളുമാണ്. ഒഡീഷ, തെലുങ്കാന, പശ്ചിമബംഗാള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടും. ഈ സംസ്ഥാനങ്ങളില്‍ ആകെ 80 സീറ്റുകള്‍ ഉള്ളതില്‍ നിലവില്‍ ബിജെപിയ്ക്ക് 30 ലോകസഭാസീറ്റുകള്‍ കൈവശമുണ്ട്. ബിജെപി വന്‍ മുന്നേറ്റം പ്രതിക്ഷിക്കുന്ന മൂന്നു സംസ്ഥാനങ്ങളാണിത്.
നാലാമത്തെ വിഭാഗം സംസ്ഥാനങ്ങള്‍ ബിജെപി ശക്തമായ വെല്ലുവിളികള്‍ നേരിടുന്നതും എന്നാല്‍ മോശമല്ലാത്ത വിജയം പ്രതിക്ഷിക്കുന്നതുമായ സംസ്ഥാനങ്ങളാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് അതില്‍പ്പെടുന്നത്. ആകെ 84 ലോകസഭാ സീറ്റുകളാണ് ഇവിടെ ഉള്ളത്. നിലവില്‍ ബിജെപിയ്ക്ക് ഒരു സീറ്റും ഈ സംസ്ഥാനങ്ങളില്‍ ഇല്ല. ഇതില്‍ ആന്ധ്രാപ്രദേശില്‍ ടി.ഡി.പി. ഉള്‍പ്പെട്ട ശക്തമായ മുന്നണി രൂപീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും ശക്തി തെളിയിക്കാനുള്ള ശ്രമത്തിലുമാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച രണ്ടാമത്തെ ഗണത്തില്‍പ്പെടുന്ന സംസ്ഥാനമായി ഇവയും മാറും എന്ന കാര്യത്തില്‍ സംശയമില്ല.
ചുരുക്കത്തില്‍ പ്രതിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024ല്‍ ബിജെപി ശക്തമായ മുന്നണി ബന്ധം കൂടി സ്ഥാപിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കര്‍ണ്ണാടകം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2019നെ അപേക്ഷിച്ച് ശക്തമായ മുന്നണി ബന്ധം സൃഷ്ടിക്കാന്‍ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബീഹാറില്‍ നിതീഷ്‌കുമാറുമായി സഖ്യം പുനഃസ്ഥാപിച്ചതും, കര്‍ണ്ണാടകത്തില്‍ ജെ.ഡിഎസിനെ ഉള്‍ക്കൊണ്ടതും, മഹാരാഷ്ട്രയില്‍ ഔദ്യോഗിക എന്‍.സി.പി, ശിവസേന പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയതും, ആന്ധ്രയില്‍ ടി.ഡി.പിയുമായി സംഖ്യം പുനഃസ്ഥാപിച്ചതും ഇവിടെ എടുത്തു പറയേണ്ടതുണ്ട്.
അഴിമതിരഹിതമായ പത്തുവര്‍ഷങ്ങള്‍
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പത്തുവര്‍ഷത്തെ അഴിമതിരഹിതമായ ഭരണത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ഡിഎ മൂന്നാമതും ജനവിധി തേടുന്നത്. തുടര്‍ച്ചയായി പത്തുവര്‍ഷം ഭരിച്ചിട്ടും, ഭരണവിരുദ്ധവികാരം ഇല്ല എന്നു മാത്രമല്ല അനുകൂലതരംഗം ഉണ്ട് എന്നതാണ് ശ്രദ്ധേയം. കുടുംബാധിപത്യവും, വ്യക്തിപൂജയും, അഴിമതിയും പ്രീണനവും മുഖമുദ്രയാക്കിയ ഭാരതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞാണ് നരേന്ദ്രമോദി 2014ല്‍ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഏറ്റവും ജനപിന്തുണയുള്ള നേതാവായി മോദി മാറുകയുണ്ടായി. ഭാരതത്തിന്റെ കീര്‍ത്തി ആഗോളതലത്തില്‍ ഉയര്‍ത്തിയും, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചും, കോവിഡിന് ശേഷം രൂപംകൊണ്ട ലോകക്രമത്തില്‍ ശക്തമായ സാമ്പത്തിക വളര്‍ച്ച നേടിയ ഏക രാജ്യവുമായി ഭാരതം മാറി. ഭാരതം നിക്ഷേപ സൗഹൃദ രാജ്യം മാത്രമല്ല ഏറ്റവും കൂടുതല്‍ വിദേശനാണയശേഖരമുള്ള രാജ്യവുമായി. ലോകരാഷ്ട്രീയത്തില്‍ ഭാരതം ഇന്ന് നായകസ്ഥാനം അലങ്കരിക്കുന്നു. സാമ്പത്തിക രംഗത്തും, സൈനികരംഗത്തും സാങ്കേതിക വിദ്യയിലും അടിസ്ഥാനവികസനത്തിലും വലിയ മുന്നേറ്റം നേടിയ രാജ്യമായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം മാറി.
ബ്രാന്റ്‌മോദിയും മോദിയുടെ ഗ്യാരന്റിയും
ഭാരതത്തിലെ സാധാരണ ജനങ്ങള്‍ ഇന്ന് ഏറ്റുപറയുന്ന മുദ്രാവാക്യമാണ് മോദിയുടെ ഗാര്യന്റി. 1971ല്‍ ഇന്ദിരാഗാന്ധി വന്‍വിജയം നേടിയത് ‘റോട്ടി, കപ്പടാ, മക്കാന്‍’ എന്നീ മുദ്രാവാക്യവുമായാണ്. 2024ലും കോണ്‍ഗ്രസ് ഇതേ മുദ്രാവാക്യത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. കപട സോഷ്യലിസവും, ലൈസന്‍സ് രാജും ഭാരതത്തെ പിന്നോട്ടടിച്ചു. ഭാരതത്തിന്റെ വളര്‍ച്ച ഒച്ചിഴയുന്ന വേഗത്തിലായിരുന്നു. എന്നാല്‍ മോദിയുടെ ഗ്യാരന്റി കേവലം ഒരു മുദ്രാവാക്യമല്ല. മറിച്ച് ജനങ്ങള്‍ക്ക് പ്രാപ്യമായ വികസന പന്ഥാവാണത്. വികസിതഭാരതം അത് ഉറപ്പുനല്‍കുന്നു. യുവത്വത്തിന്റെ സമഗ്രപുരോഗതി, കര്‍ഷകരുടെ ക്ഷേമം, സ്ത്രീ ശാക്തീകരണം, പിന്നോക്ക വിഭാഗക്കാരുടെ സമഗ്രപുരോഗതി ഇവയാണ് മോദിയുടെ ഗ്യാരന്റി. നിരവധി പദ്ധതികളാണ് ഈ രംഗത്തുള്ളത്. ‘മേക്ക് ഇന്‍ ഇന്ത്യ’ മുന്നേറ്റവും, ആത്മനിര്‍ഭര ഭാരതവും, ഭാരതത്തിന്റെ സാംസ്‌കാരിക ശക്തിയെ ലോക നന്മയ്ക്കായി ഉയര്‍ത്തിക്കാണിക്കുന്ന പദ്ധതികളും, സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള വികസന മുന്നേറ്റവും നൂറുകണക്കിന് പദ്ധതികളിലൂടെ ജനങ്ങള്‍ ഇന്ന് സദ്ഭരണത്തിന്റെ ഗുണഭോക്താക്കളാകുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഗതി നിര്‍ണ്ണയിക്കുന്നത് സ്ത്രീവോട്ടര്‍മാരായിരിക്കും. സ്ത്രീ ശക്തിയെ രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറയാക്കിയതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിജയം. ‘അടുക്കള മുതല്‍ അരങ്ങ’ത്തുവരെ സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്നതിനുള്ള നിരവധി കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന സ്ത്രീശാക്തീകരണ പദ്ധതികള്‍ ഈ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ തന്നെ വിലയിരുത്തും.
ആര്‍ട്ടിക്കിള്‍ – 370, സ്ത്രീ സംവരണം, രാമക്ഷേത്രം
സ്വാതന്ത്ര്യാനന്തരം എഴുപതു വര്‍ഷം ഭാരതത്തോട് പൂര്‍ണ്ണമായും കൂട്ടിച്ചേര്‍ക്കപ്പെടാതെ ഭീകരവാദത്തിനും സംഘര്‍ഷങ്ങള്‍ക്കും വിളനിലമായി മാറിയ കാശ്മീര്‍ ഇന്ന് സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലാണ്. മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കാശ്മീരിന്റെ ലയനം പൂര്‍ണ്ണമാക്കി കാശ്മീരിനെ ഭാരതത്തിന്റെ മറ്റു പ്രവിശ്യകള്‍ക്ക് സമാനമാക്കി. രാജ്യത്തെ പ്രതിപക്ഷം മാത്രമല്ല പാകിസ്ഥാനും ചൈനയും വരെ കാശ്മീരിന്റെ പൂര്‍ണ്ണലയനത്തെ എതിര്‍ത്തിരുന്നു. കാശ്മീരിലെ സാധാരണ ജനങ്ങളും സുപ്രീംകോടതിയും സര്‍ക്കാരിന്റെ നയത്തെ സ്വാഗതം ചെയ്തു. അതുപോലെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യാന്‍ നിയമം കൊണ്ടുവന്നു വലിയൊരു ചരിത്രദൗത്യമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നിര്‍വ്വഹിച്ചത്. കൂടാതെ അഞ്ച് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനും ഒടുവില്‍ രാമക്ഷേത്രം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. ഭാരതത്തിന്റെ സ്വാഭിമാനം വീണ്ടെടുക്കുന്ന സുദിനമായിരുന്നു രാമക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ദിവസം. മുകളില്‍ സൂചിപ്പിച്ച മൂന്നു വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളല്ല. മറിച്ച് ഭാരതത്തിന്റെ മഹത്തായ മുന്നേറ്റത്തിന്റെ ചവിട്ടുപടികളാണ്. ഒരു ഭരണകൂടത്തിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഇവിടെ കാണാം. 2024ലെ തിരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണിത്.
കോണ്‍ഗ്രസ് പാര്‍ട്ടി വഴിത്തിരിവില്‍: പരാജയത്തില്‍ നിന്ന് ഉന്മൂലനത്തിലേക്ക്
1984ല്‍ ലോകസഭയില്‍ 414 സീറ്റുകള്‍ നേടി ചരിത്രവിജയം കാഴ്ചവച്ച കോണ്‍ഗ്രസ് പാര്‍ട്ടി നാല്പതു വര്‍ഷങ്ങള്‍ക്കുശേഷം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ വക്കിലാണ്. നെഹ്‌റുകുടുംബം ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ശക്തിയാണെങ്കില്‍ 2024ല്‍ അത് ദൗര്‍ബ്ബല്യവും ബാദ്ധ്യതയുമാണ്. പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് നെഹ്‌റുകുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവിനെ അംഗീകരിച്ചതും, ഉത്തര്‍പ്രദേശില്‍ നിന്ന് സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും പടിയിറങ്ങുന്നതും അതുകൊണ്ടാണ്. 2024 തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം നേടുന്നത് കോണ്‍ഗ്രസ്സിന്റെ ഈ പരാജയത്തിലായിരിക്കും. കോണ്‍ഗ്രസ്സിന് അംഗീകൃത പ്രതിപക്ഷനേതൃത്വസ്ഥാനം പോലും അന്യമായിട്ട് ഒരു പതിറ്റാണ്ടാവുകയാണ്. 2014ല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് കേവലം 44 സീറ്റുകളും 19.3% വോട്ടുമാണ്. 2019ല്‍ അത് 52 സീറ്റുകളും 19.46 ശതമാനം വോട്ടുമാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍, ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ പതിനൊന്നു സംസ്ഥാനങ്ങളിലായി 403 സീറ്റുകളാണ് ലോകസഭയിലുള്ളത്. മുന്നണി ബന്ധം ഉണ്ടായിട്ടും ഈ പതിനൊന്നു വലിയ സംസ്ഥാനങ്ങളിലായി 2019ല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് കേവലം 17 സീറ്റുകളാണ്. എന്നാല്‍ 2014-ല്‍ മുകളില്‍ പറഞ്ഞ പതിനൊന്നു വലിയ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ്സിന് ലഭിച്ചത് 21 സീറ്റുകളാണ്.
കോണ്‍ഗ്രസ്സിന്റെ പരാജയം മാത്രമല്ല കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. രാജ്യത്തെ പതിനൊന്ന് വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പങ്കാളിത്തം നാമമാത്രമാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 2014ലും 2019ലും ഒരു സീറ്റും ലഭിക്കാത്ത അവസ്ഥയാണ്. പട്ടിക രണ്ടുപ്രകാരം സൂചിപ്പിച്ച പതിനേഴു സംസ്ഥാനങ്ങളില്‍ 2014-ല്‍ പതിനാലിലും 2019ല്‍ പതിനാലു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് ലഭിച്ചത് ‘പൂജ്യം’ സീറ്റുകളാണ് ലഭിച്ചത്. കേരളം, കര്‍ണ്ണാടക, തെലുങ്കാന, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് നിലവില്‍ സംഘടനാപരമായി ശക്തിയുള്ളത്. ഈ പതിനൊന്നു സംസ്ഥാനങ്ങളില്‍ ആകെ 197 സീറ്റുകളുണ്ട്. കോണ്‍ഗ്രസ് ഇന്ന് ഭരണപക്ഷത്തിലും, മുഖ്യപ്രതിപക്ഷത്തിലുമായി നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ പ്രധാനമായും ഈ പതിനൊന്നു സംസ്ഥാനങ്ങളാണ്. 2014ല്‍ ഈ സംസ്ഥാനങ്ങളിലെ ആകെ 197 സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് കേവലം 29 ലോകസഭാ സീറ്റുകളാണ്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രം എന്ന് കരുതുന്ന മുകളില്‍ സൂചിപ്പിച്ച പതിനൊന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് കേവലം 33 സീറ്റുകളുമാണ്. 2019-ല്‍ കോണ്‍ഗ്രസ് ‘ശക്തിദുര്‍ഗ്ഗങ്ങള്‍’ എന്നവകാശപ്പെടുന്ന പതിനൊന്നു സംസ്ഥാനങ്ങളില്‍ രണ്ടക്കം സീറ്റുകള്‍ ലഭിച്ച ഏകസംസ്ഥാനം കേരളം മാത്രമാണ്. 2014ല്‍ ഈ സംസ്ഥാനങ്ങളില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസ്സിന് രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സംസ്ഥാനങ്ങളില്‍ 2024ലെ പ്രകടനം ഏറെ നിരാശാജനകമായിരിക്കും എന്നാണ് എല്ലാസര്‍വ്വേകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസ് ഇതര പ്രതിപക്ഷവും പ്രാദേശിക പാര്‍ട്ടികളും
കോണ്‍ഗ്രസ് പാര്‍ട്ടി എന്നതുപോലെ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും കുടുംബാധിപത്യവും അഴിമതിയും മുഖമുദ്രയാക്കിയതിനാല്‍ ശിഥിലീകരണത്തിന്റെ പാതയിലാണ്. 2024ലെ തിരഞ്ഞെടുപ്പോടെ ഇന്ത്യന്‍ ഇടതുപക്ഷം അതിന്റെ ഏറ്റവും വലിയ പരീക്ഷണത്തെയാവും നേരിടുക. സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടി എന്ന സ്ഥാനം തന്നെ ഇന്ന് ചില സാങ്കേതികത്വത്തില്‍ നിലനിര്‍ത്തിയിരിക്കുന്നതാണ്. ബിജെപിക്കെതിരായ ശക്തമായ മുന്നണിയുള്ളത് തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ മാത്രമാണ്. മഹാരാഷ്ട്രയില്‍ എന്‍സിപിയും, ശിവസേനയുടെ ഔദ്യോഗികപക്ഷവും ബിജെപി മുന്നണിയിലാണ്. എന്നാല്‍ എന്‍സിപി, ശിവസേന കുടുംബപക്ഷം പ്രതിപക്ഷത്തുതന്നെയാണ് നിലകൊള്ളുന്നത്. ബീഹാറില്‍ നിതീഷ്‌കുമാര്‍ എന്‍ഡിഎ മുന്നണിയിലേക്ക് മടങ്ങിവന്നതോടെ ബിജെപി വിരുദ്ധ മുന്നണിയുടെ നില ശക്തമല്ലാതെയായി. പശ്ചിമബംഗാളില്‍ പ്രതിപക്ഷ നിരയ്ക്ക് ഒന്നിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. അവിടെയും കേരളത്തിലേതുപോലെ പ്രതിപക്ഷം രണ്ടു ചേരിയിലാണ്. മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസ് അഴിമതി, അക്രമം, വര്‍ഗ്ഗീയത എന്നിവയെ അടിസ്ഥാനമാക്കിയാണ് മുന്നേറുന്നത്. സന്ദേശ്ഖാലി നല്‍കുന്ന സന്ദേശം സ്ത്രീകള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുന്നു എന്നതാണ്. എഎപി കോണ്‍ഗ്രസ് കൂട്ടുകെട്ട് പഞ്ചാബിലും ദല്‍ഹിയിലും ചില പ്രതീക്ഷ നല്‍കിയെങ്കിലും മുഖ്യമന്ത്രി കെജ്രിവാള്‍ അഴിമതികേസില്‍ ജയിലിലായത് വലിയ വെല്ലുവിളിയാണ്. ഉത്തര്‍പ്രദേശില്‍ 2019ല്‍ സമാജ്‌വാദിപാര്‍ട്ടി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവര്‍ ഒരു മുന്നണിയായാണ് മത്സരിച്ചത്. ഇത്തവണ ബിഎസ്പി ആ മുന്നണിയില്‍ ഇല്ല. നെഹ്‌റു കുടുംബം ഉത്തര്‍പ്രദേശില്‍ നിന്ന് പടി ഇറങ്ങുന്ന കാഴ്ചയും 2024ന്റെ പ്രത്യേകതയാണ്. ആന്ധ്രാപ്രദേശില്‍ ‘ഇന്ത്യ’ സഖ്യത്തിന് പ്രസക്തിയേ ഇല്ല. ബിജെപി-ടിഡിപി ജനസേനാ പാര്‍ട്ടി മുന്നണിയെയാണ് ഭരണ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്നത്. കര്‍ണ്ണാടകത്തില്‍ 2019ല്‍ ജനതാദള്‍(എസ്) കോണ്‍ഗ്രസ് മുന്നണിയിലുണ്ടായിരുന്നു. 2024ല്‍ ജനതാദള്‍ (എസ്) ബിജെപി പക്ഷത്താണ്. ജാര്‍ഖണ്ഡില്‍ ജെഎംഎം – കോണ്‍ഗ്രസ് മുന്നണി വലിയ പ്രതിസന്ധി നേരിടുകയാണ്. കെ്രജിവാളിനെ പോലെ മുഖ്യമന്ത്രി ഹേമന്ത് സോറനും അഴിമതിക്കേസില്‍ ജയിലില്‍ ആയതാണ്. പുതിയ മുഖ്യമന്ത്രി ചംബായ് സോറന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലുങ്കാനയിലും, ഒഡീഷയിലും ബിജെപി ഇതര പ്രതിപക്ഷം രണ്ടു ധ്രുവങ്ങളിലാണ്. മാത്രമല്ല പ്രാദേശികപാര്‍ട്ടികള്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന തിരഞ്ഞെടുപ്പാണ് 2024ല്‍ നടക്കുന്നത്. ശിവസേന, അകാലിദള്‍, ബിആര്‍എസ്, എഐഎഡിഎംകെ, ജെഎംഎം, ബിഎസ്പി, ജെഡി(എസ്) തുടങ്ങിയ പാര്‍ട്ടികള്‍ ഏറെ വെല്ലുവിളി നേരിടുമ്പോള്‍ ഡിഎംകെ, ആര്‍ജെഡി, എസ്ഡി, എഎപി, ടിഎംസി, ബിജെഡി, വൈഎസ്ആര്‍സിപി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ അതതു സംസ്ഥാനങ്ങളില്‍ ഒരു പരിധിവരെ ഇന്ന് പ്രബലരാണ്. 29 ശതമാനം വരുന്ന മുസ്ലിം സമൂഹത്തെ കൂടെ നിര്‍ത്താന്‍ തൃണമൂല്‍ ആയുധമാക്കുന്നത് സിഎഎയാണ്. കേരളത്തില്‍ സിപിഎമ്മിനും പ്രതീക്ഷ നല്‍കുന്നത് സിഎംഎയിലാണ്. കേരളത്തിലും 29 ശതമാനം വരുന്ന മുസ്ലിം വോട്ടിലാണ് കോണ്‍ഗ്രസ് – ഇടതുമുന്നണികള്‍ പ്രതീക്ഷ വയ്ക്കുന്നത്. ചുരുക്കത്തില്‍ 2024 തിരഞ്ഞെടുപ്പ് ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയത്തിന്റെയും കുടുംബരാഷ്ട്രീയത്തിന്റെയും ദൗര്‍ബ്ബല്യത്തിലേയ്ക്കുള്ള വിരല്‍ ചൂണ്ടലാകും.
രാജ്യദ്രോഹപരമായ ‘കപട ആഖ്യാനങ്ങള്‍ക്കെ’തിരെ (Fake Narratives) കരുതല്‍ ഉണ്ടാവണം
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അന്തര്‍ദേശീയതലത്തില്‍ ഭാരതത്തിനെതിരായ പ്രചാരണവും ആരംഭിച്ചു. ഖത്തറിലും പാകിസ്ഥാനിലും അമേരിക്കയിലും ജര്‍മ്മനിയിലും പ്രവര്‍ത്തിക്കുന്ന ഇവാന്‍ഞ്ചലിക്കല്‍ (Evangelical movements) വിഭാഗങ്ങള്‍, ചൈന സ്‌പോണ്‍സര്‍ ചെയ്യുന്ന ഇസ്ലാമിസ്റ്റ് തീവ്ര ഇടതുപക്ഷ – അര്‍ബന്‍ നക്‌സലൈറ്റുകള്‍ എന്നിവരാണ് പ്രധാനമായും ഇതിനു പിന്നിലുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിവീര്‍പ്പിച്ച് ഭീതിജനകമായ പ്രചാരണമാണ് ഭാരതത്തിനെതിരെ നടക്കുന്നത്. 2019-ല്‍ നരേന്ദ്രമോദി വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ ജനാധിപത്യം അസ്തമിച്ചു എന്ന തരത്തിലായി പ്രചരണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ അട്ടിമറിക്കപ്പെട്ടു എന്നതാണ് ഏറ്റവും വലിയ ആരോപണം. ഇന്ത്യന്‍ ജുഡീഷ്യറി, സുപ്രീംകോടതി, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവയില്‍ ഹിന്ദുത്വശക്തികള്‍ കൈകടത്തുന്നു എന്നതാണ് പ്രധാന ആരോപണം. ഇലക്ഷന്‍മെഷീന്‍ വിവിപിഎടി വന്നതിനുശേഷം നൂറുശതമാനവും സുതാര്യമാണ് എങ്കിലും മോദിയുടെ വിജയം ഇവിഎം അട്ടിമറിച്ചു കൊണ്ടാണെന്ന് പ്രചാരണം നടന്നു. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ്സിന്റെ ഐടി സെല്‍, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ഇടതുപക്ഷ വിഭാഗീയപുരോഗമന എഴുത്തുകാര്‍, ഹിന്ദു ഫ്രണ്ട്‌ലൈന്‍ തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍, മാധ്യമം-മീഡിയവണ്‍ പോലുള്ള ഇസ്ലാമിക മാധ്യമങ്ങള്‍, ചില വിദേശ ‘പണ്ഡിത’ന്മാര്‍ തുടങ്ങിയവരൊക്കെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇലക്ഷന്‍ വോട്ടിംഗ് മെഷിനെതിരായ (ഇവിഎം) പ്രചാരണത്തില്‍ മുന്നിലാണ്. ഇവിഎം, രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 തുടങ്ങിയ വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നല്‍കിയ വിധികള്‍ പോലും മോദി സര്‍ക്കാരിന്റെ ഇടപെടലായി വിശേഷിപ്പിച്ചു. ഇപ്പോള്‍ നടക്കുന്ന പ്രധാനപ്രചാരണം 2024 ഇന്ത്യയിലെ ‘അവസാനത്തെ തിരഞ്ഞെടുപ്പാ’ണ് എന്ന തരത്തിലാണ്. ഹിന്ദുത്വത്തെ ഫാസിസമായും, നരേന്ദ്രമോദിയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തുള്ള പ്രചാരണവും ആഗോളതലത്തില്‍ നടക്കുന്നു.
ഫ്രണ്ട്‌ലൈന്‍ മാഗസിന്‍ ഏപ്രില്‍ 5, 2024ല്‍ ഇറക്കിയ പതിപ്പില്‍ 2024ലെ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യംകുറിക്കുന്നതായിരിക്കും എന്നാണ് പറയുന്നത്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനും അടിയന്തരാവസ്ഥയ്ക്കും 1977ല്‍ കോണ്‍ഗ്രസ് ജനവിധി തേടിയതുപോലെ 2019 മുതല്‍ നടക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ വിധി എഴുത്താണ് 2024-ല്‍ നടക്കുന്നത് എന്നാണ് ഫ്രണ്ട്‌ലൈന്‍ ഭാഷ്യം. ഇന്ദിരാഗാന്ധിയുടെ പുറകില്‍ രാഷ്ട്രീയ ലക്ഷ്യമായിരുന്നെങ്കില്‍ മോദിയുടെ പുറകില്‍ ഹിന്ദുഭൂരിപക്ഷ ഫാസിസമാണെന്നും ഇത് ഏറെ അപകടമാണെന്നും അവര്‍ വാദിക്കുന്നു.
ലോകത്തിലെ അഞ്ചാമത്തെ സമ്പദ് ശക്തിയായ ഭാരതം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ സമ്പദ് ശക്തിയായി മാറും എന്ന് വേള്‍ഡ് ബാങ്ക് പോലുള്ള ഏജന്‍സികള്‍ പ്രവചിച്ചു എങ്കിലും, വികസനത്തിന്റെ ചില അന്താരാഷ്ട്ര അളവുകോല്‍ വച്ചുള്ള വ്യാജ സര്‍വ്വേകള്‍ ഉയര്‍ത്തിക്കാണിച്ച് ഭാരതം സമസ്തമേഖലയിലും പിന്നിലാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വലിയ ശ്രമം നടക്കുന്നു. അമേരിക്ക, യൂറോപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില ഏജന്‍സികളുടെ വിചിത്രമായ സര്‍വ്വേകളാണ് ഭാരതത്തിന്റെ സല്‍പ്പേര് നശിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. പെഗാസസ് (Pegasus), ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് (Hindenburg), റാഫേല്‍ കരാര്‍ (Rafale) എന്നിവ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത് മോദിസര്‍ക്കാരിനെതിരെ വന്‍ അന്താരാഷ്ട്ര പ്രചാരണം നടത്തിയെങ്കിലും അതെല്ലാം സുപ്രീംകോടതി സംശയരഹിതമായി തള്ളിക്കളയുകയാണുണ്ടായത്.
ആഗോളതലത്തില്‍ ചില റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ജനാധിപത്യം, പത്രസ്വാതന്ത്ര്യം, ദാരിദ്ര്യം, ജനങ്ങളുടെ സന്തോഷം (happiness) തുടങ്ങി നിരവധി വ്യാജ സര്‍വ്വേകളും റാങ്കിങ്ങും ഉയര്‍ത്തിക്കാണിച്ച്, ഭാരതത്തിന്റെ അഭിമാനം തകര്‍ക്കുന്ന പ്രചാരണം നടക്കുന്നുണ്ട്.pew global attitudes survey, Reporters without Bordes (RSF), concern worldwide, Welthunger hilfe, oxford wellbeing Research centre തുടങ്ങിയ ഏജന്‍സികളുടെ റാങ്കിങ് അനുസരിച്ചാണ് ഭാരതത്തിനെതിരായ പ്രചാരണം നടക്കുന്നത്. ജനാധിപത്യത്തിലും, പത്രസ്വാതന്ത്ര്യത്തിലും ഭാരതത്തിനെ താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനു തുല്യമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഈ ആഗോള ഗൂഢാലോചനയാണ് ജനങ്ങള്‍ തിരിച്ചറിയേണ്ടത്. 2024ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നേടുന്ന വിജയത്തെ തരംതാഴ്ത്തി കാണിക്കാന്‍ വോട്ടിംഗ് മെഷിന്‍ അട്ടിമറിച്ചു എന്ന് വന്‍പ്രചരണം നടത്താന്‍ ആസൂത്രണം നടത്തുന്നു. കോണ്‍ഗ്രസ് ടിഎംസി, ഇടതു ജിഹാദി സോഷ്യല്‍ മീഡിയ ഇപ്പോള്‍തന്നെ പ്രചാരണം ആരംഭിച്ചിരിക്കുന്നു.
എന്‍ഡിഎ വിജയം ഭാരതത്തിന്റെ അഖണ്ഡത കാക്കാന്‍
2024ലെ ജനവിധി വികസിതഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായിരിക്കും. എന്നിരുന്നാലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വോട്ടര്‍മാര്‍ തിരിച്ചറിയണം. ഭാരതത്തെ രണ്ടായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ദക്ഷിണഭാരതം ബിജെപി വിമുക്തമാണെന്നാണ് കണ്ടെത്തല്‍. നിലവിലെ ലോകസഭയില്‍ ദക്ഷിണ ഇന്ത്യയില്‍ നിന്നുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി ഏറ്റവും കൂടുതല്‍ എം.പിമാര്‍ ഉള്ളത് ബിജെപിക്കാണ്. 29 അംഗങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നണി ബന്ധത്താല്‍ 28 അംഗങ്ങള്‍ മാത്രമാണുള്ളത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിഭാഗീയ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തി ബിജെപിക്ക് എതിരായി ജനങ്ങളെ അണിനിരത്താന്‍ അവര്‍ ശ്രമിക്കുന്നു. സനാതനധര്‍മ്മത്തിനെതിരായ പ്രചരണം, സിഎഎ വിരുദ്ധസമരം, രാമക്ഷേത്രത്തിനെതിരായ നിലപാടുകള്‍, ദേശീയവിദ്യാഭ്യാസ നയത്തിനും, ഹിന്ദിയ്ക്കും എതിരായ നിലപാടുകള്‍, ആഗോള ഇസ്ലാമിസ്റ്റുകളുടെ ഹിന്ദുത്വവിരുദ്ധപ്രചരണം ഇവയൊക്കെ കൂട്ടിവായിക്കണം. ചൈന മാലിദ്വീപില്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയില്‍ നിന്ന് വേര്‍തിരിച്ചുകാണിക്കുന്ന പ്രചരണം ഏറെ കരുതലോടെ വേണം നേരിടേണ്ടത്.
2004ലെ എന്‍ഡിഎ വിജയം നല്‍കുന്ന പാഠം: സിപിഎമ്മിന്റെ അടവു നയത്തിനെതിരെ കരുതലുണ്ടാവണം ഇടതു-വലതു മുന്നണികളെ തോല്പിച്ച് 2004ല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിച്ചത് ഒരു തുടക്കമാണ്. വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി.സി. തോമസ് സി.പി.ഐയുടെ ഇസ്മായിലിനെയും, കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണിയെയും തോല്പിച്ചുകൊണ്ടാണ് വിജയിച്ചത്. ലക്ഷദ്വീപിലും 2004-ല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പൂക്കുഞ്ഞികോയ (ജെ. ഡി.യു) കോണ്‍ഗ്രസ്സിനെ തോല്പിച്ചു. എന്നാല്‍ 2014ലും 2019ലും ബിജെപി തിരുവനന്തപുരത്ത് തോറ്റത് ഇടതുപക്ഷത്തിന്റെ ആത്മഹത്യാപരമായ അടവുനയം കൊണ്ടാണ്. 2014ല്‍ തിരുവനന്തപുരത്തെ ഏഴു അസംബ്ലി മണ്ഡലങ്ങളില്‍ നാലിലും ബിജെപി ഒന്നാമതായി. എന്നിട്ടും ഇടതുപക്ഷത്തിന്റെ സഹായത്താല്‍ രണ്ടു തവണയും കോണ്‍ഗ്രസ് വിജയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ‘കേരളത്തില്‍ ബിജെപി ഒരു സീറ്റിനുപോലും ജയിക്കില്ല. രണ്ടാം സ്ഥാനത്തുപോലും എത്തിക്കില്ല. ഇത് എല്‍ഡിഎഫിന്റെ ഉറപ്പ് എന്നാണ് ഇടത് അടവുനയത്തെ പിണറായി വിജയന്‍ സൂചിപ്പിച്ചത്. അവര്‍ 2014ലും 2019ലും തിരുവനന്തപുരത്ത് നടത്തിയ അടവുനയം ഇത്തവണ ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ കൂടി നടപ്പാക്കിയാല്‍ അതിശയമില്ല. ഇതിനെതിരായാണ് കരുതല്‍ ഉണ്ടാവേണ്ടത്. 2004ലെ എന്‍ഡിഎ വിജയം നല്‍കുന്ന പാഠം അതാണ്.