- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- കര്‍ണ്ണന്റെ സേനാധിപത്യം ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 21)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
ദുഃഖത്തിലാഴ്ന്നു തകര്‍ന്നുപോകാതെ ദുര്യോധനന്‍ കര്‍ണ്ണനെ സര്‍വ്വസൈന്യാധിപനാക്കി. ആദി മുതല്‍ തനിക്കര്‍ഹതപ്പെട്ട ഉച്ചസ്ഥാനം ഇപ്പോഴെങ്കിലും കിട്ടിയതില്‍ അദ്ദേഹം അതീവസന്തുഷ്ടനായി. സുനിശ്ചിത വിജയവിശ്വാസത്തോടെ മകരവ്യൂഹം നിര്‍മ്മിച്ചു. ഗൗരവം മനസ്സിലാക്കി പ്രത്യാക്രമണത്തിനുപറ്റിയ വ്യൂഹം നിര്‍മ്മിക്കാന്‍ യുധിഷ്ഠിരന്‍ അര്‍ജ്ജുനനോട് കല്‍പ്പിച്ചു. അതനുസരിച്ച് സവ്യസാചി അര്‍ദ്ധചന്ദ്രവ്യൂഹം നിര്‍മ്മിച്ചു. (കര്‍ണ്ണ പര്‍വം. – 11 – 14, 28.) ഈ വ്യൂഹങ്ങളുടെ വ്യത്യാസം സൂക്ഷ്മതയോടെ മനസ്സിലാക്കുക. മകരവ്യൂഹമെന്നാല്‍ മുതലയുടെ അല്ലെങ്കില്‍ തിമിംഗലത്തിന്റെ ആകൃതിയിലുള്ള വ്യൂഹമെന്നര്‍ത്ഥം. അതിന്റെ എറ്റവും പ്രധാനമായ ഭാഗം ഇരയെ ആക്രമിച്ചു വിഴുങ്ങുന്ന മുഖമാണ്. സ്വയം സേനാധിപതിയാണ് ആ സ്ഥാനത്തില്‍ ഒരുങ്ങിനിന്നത്. അര്‍ദ്ധചന്ദ്രവ്യൂഹം ചന്ദ്രക്കലയുടെ ആകൃതിയിലുള്ളതാണ്. അതിന് പ്രത്യേക മുഖമില്ല. എന്നാല്‍ ശത്രുവിനെ വളഞ്ഞുകെട്ടി ബഹുമുഖാക്രമണം ചെയ്യാനുള്ള കഴിവുണ്ട്. അര്‍ജ്ജുനന്‍ അതനുസരിച്ച് അറ്റം മുതലറ്റം വരെ യഥാസ്ഥാനം മഹാരഥന്മാരെ നിര്‍ത്തി. അര്‍ജ്ജുനന്റെ ഈ കഴിവു മനസ്സിലാക്കിയിട്ടാണ് ധാരണാശേഷിയുള്ള യുധിഷ്ഠിരന്‍ അര്‍ജ്ജുനന് നിര്‍ദ്ദേശം കൊടുത്തത്.
കര്‍ണ്ണന്റെ ഏക ഉദ്ദേശ്യം തന്റെ ജന്മവൈരിയായ അര്‍ജ്ജുനനെ വൈ കാതെ കൊല്ലണമെന്നായിരുന്നു. പതിന്നാറാം ദിവസത്തെ യുദ്ധം തുടങ്ങി. രാജാവ് രാജാവുമായി ഏറ്റുമുട്ടണം എന്ന കൃഷ്ണാശയപ്രകാരം, യുധിഷ്ഠി രന്‍ ദുര്യോധനനുമായി ഏറ്റുമുട്ടി. അവര്‍ തമ്മിലുള്ള മൂന്നാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്. തേര്‍ക്കുതിരകള്‍ കൊല്ലപ്പെട്ടപ്പോള്‍ ദുര്യോധനന്‍ തേരില്‍ നിന്ന് ചാടിയോടി. അദ്ദേഹത്തെ രക്ഷിക്കാന്‍ കര്‍ണ്ണനും അശ്വത്ഥാമാവും കൃപാചാര്യരും പാഞ്ഞെത്തി. യുധിഷ്ഠിരനെ കാക്കാന്‍ മറ്റ് പാണ്ഡവരുമെത്തി. (കര്‍ണ്ണപര്‍വം. – 28 – 7, 8.) തല്‍ക്കാലം ആ രംഗമവസാനിച്ചു. നാഴിക രണ്ടു കഴിഞ്ഞു. ദുര്യോധനന്‍ ഗദയുമേന്തി യുധിഷ്ഠിരന്റെ നേര്‍ക്കുപാഞ്ഞു. യുധിഷ്ഠിരന്‍ ‘മഹാശക്തി’യെന്ന ശൂലം ചാട്ടി. അഗ്നിഗര്‍ഭമായ അത് എതിരാളിയുടെ കവചം മുറിച്ച് ചങ്കില്‍ തറച്ചു. എതിരാളി പ്രജ്ഞയറ്റ് രഥതലത്തില്‍ വീണു. അയാളെ വധിക്കാന്‍ മുതിര്‍ന്ന യുധിഷ്ഠിരനോട് ഭീമാനുജന്‍ വിളിച്ചു പറഞ്ഞു. ”ജ്യേഷ്ഠാ! അരുതരുത്! എന്റെ ഇരയാണവന്‍!” ഇത് കേള്‍ക്കേണ്ട താമസം അനുജന്റെ ശപഥമോര്‍ത്ത് ജ്യേഷ്ഠന്‍ പിന്‍വാങ്ങി. (കര്‍ണ്ണപര്‍വം. – 29 – 29 – 32.)
കര്‍ണ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന തയ്യാറെടുപ്പുകള്‍ കണ്ട് യുധിഷ്ഠിരന്‍ അര്‍ജ്ജുനനെ വിളിച്ചുപറഞ്ഞു. ”അര്‍ജ്ജുനാ! നീ തന്നെ കര്‍ണ്ണനെ നേരിടുക. ഭീമസേനന്‍ സുയോധനനെ നേരിടട്ടെ. ദുശ്ശാസനനെ ശതാനീകനും ഹാര്‍ദിക്യനെ സാത്യകിയും നേരിടട്ടെ. ധൃഷ്ടദ്യുമ്‌നന്‍ അശ്വത്ഥാമാവിനെ നേരിടട്ടെ. ഞാന്‍ സ്വയം കൃപരോടേറ്റുമുട്ടാം. ദ്രൗപദിയുടെ മറ്റ് പുത്രന്മാര്‍ അവശേഷിച്ച ധാര്‍ത്തരാഷ്ട്രരെ നേരിടട്ടെ. മറ്റുള്ളവരെ ശിഖണ്ഡിയും. (കര്‍ണ്ണപര്‍വം. – 46 – 34-36.)
അര്‍ജ്ജുനന്‍ അതനുസരിച്ച് സേനാവിന്യാസം ചെയ്തു. ഇതിന്നിടയില്‍ യുധിഷ്ഠിരനെ തേടിപ്പിടിച്ച് കര്‍ണ്ണന്‍ വെല്ലുവിളിച്ചു. കര്‍ണ്ണന്റെ കടന്നാക്രമണത്തില്‍ യുധിഷ്ഠിരന്‍ വല്ലാതെ കുഴങ്ങി. വധിക്കപ്പെടുമെന്ന നിലവരെയെത്തി. എന്നാല്‍ കുന്തിക്കുകൊടുത്ത വാക്കനുസരിച്ച് യുധിഷ്ഠിരനെ കൊല്ലാതെ മടക്കിവിടാന്‍ തീരുമാനിച്ച കര്‍ണ്ണന്‍ കടുത്തസ്വരത്തില്‍ യുധിഷ്ഠിരനെ അപഹസിച്ചു. ശരീരത്തേക്കാള്‍ മനസ്സ് മുറിവേറ്റ അദ്ദേഹം താവളത്തിലേയ്ക്ക് മടങ്ങി. വിവരമറിഞ്ഞ് കൃഷ്ണനും അര്‍ജ്ജുനനും അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഒട്ടും വൈകാതെ കര്‍ണ്ണനെ വധിക്കണമെന്ന് അര്‍ജ്ജുനനോട് കല്‍പ്പിച്ചു. കല്‍പ്പിച്ചെന്നു മാത്രമല്ല, എഴുന്നേറ്റുനിന്ന് കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവ് ചുംബിച്ചാശീര്‍വ്വദിക്കുകയും ചെയ്തു. കര്‍ണ്ണനും അര്‍ജ്ജുനനും തമ്മില്‍ അതിഘോരമായ സംഘട്ടനമുണ്ടായി. ഒടുവില്‍ കൃഷ്ണന്‍ പറഞ്ഞപ്രകാരം ദിവ്യാസ്ത്രമായ ‘പ്രാഞ്ജലികം’ തൊടുത്ത് അര്‍ജ്ജുനന്‍ കര്‍ണ്ണനെ ഹനിച്ചു.
വിവരമറിഞ്ഞ് യുധിഷ്ഠിരന്‍ പോരാട്ടസ്ഥലത്തെത്തി. തലയും ഉടലും വെവ്വേറെയായി കിടക്കുന്ന കര്‍ണ്ണനെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സില്‍ പഴയകഥകളുടെ വേലിയേറ്റമുണ്ടായി. കൂടെ വന്ന കൃഷ്ണാര്‍ജ്ജുനന്മാരോട് അദ്ദേഹം പറഞ്ഞു. ”കൃഷ്ണാ! സഹോദരന്മാരോടൊപ്പം ഇന്നു ഞാന്‍ രാജാവായി. നാഥനായ ഭവാന്‍ ഞങ്ങളെ കാത്തു. അതിമാനിയായ രാധേയന്‍ ഹതനായെന്നറിഞ്ഞ് ദുരാത്മാവായ ദുര്യോധനന്‍ ഹതാശനാകും. ഭവാന്റെ പ്രസാദത്താല്‍ ഞങ്ങളെല്ലാം കൃതാര്‍ത്ഥരായി. ഭാഗ്യവശാല്‍ ഞങ്ങള്‍ ജയിച്ചു, എതിരാളി നിലംപതിച്ചു. ഗാണ്ഡീവധാരിയായ വിജയന്‍ വിജയിച്ചു. കഴിഞ്ഞ പതിമൂന്ന് വര്‍ഷം ശോകാര്‍ത്തനായി ഉറങ്ങാതെ ഞാന്‍ കഴിച്ചുകൂട്ടി. വാസുദേവാ! നിന്റെ പ്രസാദത്താല്‍ ഇന്ന് ഞാന്‍ സുഖമായി കിടന്നുറങ്ങും.”5
ഒടുവില്‍ ദുര്യോധനനും!
മഹായുദ്ധത്തിന്റെ പതിനേഴാം ദിവസം കഴിഞ്ഞു. പതിനെട്ടക്ഷൗഹിണി സൈന്യസംഹതയില്‍ സഹസ്രങ്ങള്‍ മാത്രം ബാക്കിയായി, പരാജയം മുന്നില്‍ കണ്ടുകൊണ്ടുതന്നെ ദുര്യോധനന്‍ സധൈര്യം പിടിച്ചുനിന്നു. കര്‍ണ്ണസാരഥിയായിരുന്ന ശല്യരെ അദ്ദേഹം സര്‍വ്വസേനാധിപതിയാക്കി. ഇപ്പോള്‍ യുദ്ധത്തിന്റെ തീവ്രത സാരമായി കുറഞ്ഞിരുന്നു. എന്നാലും ശല്യര്‍ തന്നാലാകുന്നതുനോക്കി. പലവുരു താനേറ്റുമുട്ടിയവനോട് യുധിഷ്ഠിരന്‍ വീണ്ടും ഏറ്റുമുട്ടി. ശല്യരുടെ തേര്‍ച്ചക്രങ്ങള്‍ കാത്തുകൊണ്ടിരുന്ന ചന്ദ്രസേനനേയും ദ്രുമസേനനേയും അദ്ദേഹം വധിച്ചു. തുടര്‍ന്ന് ശല്യനേയും വധിച്ചു. ഇതിനെക്കുറിച്ച് വ്യാസന്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. ”ധര്‍മ്മ്യമായ യുദ്ധത്തില്‍ ധര്‍മ്മാത്മാവായ ധര്‍മ്മപുത്രനാല്‍ ഹതനായി അവന്‍ മണ്ണില്‍ കിടന്നു.” (ശല്യപര്‍വം. – 17 – 56.) ശല്യരെ വധിച്ച യുധിഷ്ഠിരന്‍ കൃപാചാര്യരുടെ നേര്‍ക്ക് തിരിഞ്ഞു. നാലമ്പുകള്‍ എയ്ത് ആചാര്യരുടെ കുതിരകളെ കൊന്നു. ആറ് കുന്തങ്ങള്‍ ചാട്ടി ആചാര്യരേയും മുറിവേല്‍പ്പിച്ചു. വിരഥനായ അദ്ദേഹത്തെ അശ്വത്ഥാമാവ് വന്നിട്ടാണ് സ്വന്തം രഥത്തില്‍ അന്യത്ര കൊണ്ടുപോയത്. (ശല്യപര്‍വം. – 17 – 85, 86.) അശ്വത്ഥാമാവും കൃപാചാര്യരും കൃതവര്‍മ്മാവുമൊഴിച്ചു മറ്റ് ധുരന്ധരന്മാരെല്ലാം അന്നുതന്നെ സാത്യകിയുടേയും പാണ്ഡവസഹോദരന്മാരുടേയും അസ്ത്രശസ്ത്രങ്ങള്‍ക്കിരയായി. അവസാനം ഗതികെട്ട ദുര്യോധനന്‍ തതിവിട്ട് കുരുക്ഷേത്രത്തില്‍ നിന്ന് പലായനം ചെയ്തു. അകലെയുള്ള ദ്വൈപായനസരസ്സിലെ കയത്തില്‍ ഇറങ്ങി ഒളിച്ചു. യുയുത്സു കൗരവമഹിളകളെ ഹസ്തിനപുരത്തിലേയ്ക്ക് നയിച്ചു.
ഒളിച്ചിരിക്കുന്ന ദുര്യോധനനെ അന്ന് വൈകുന്നേരം തന്നെ പാണ്ഡവര്‍ തേടിപ്പിടിച്ചു. പതുങ്ങിയിരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ യുധിഷ്ഠിരന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. ”സുയോധനാ! ഇതെന്ത് പ്രവൃത്തി? സ്വകുലത്തേയും ക്ഷത്രകുലത്തേയും മുടിച്ചു. എന്നിട്ടിപ്പോള്‍ സ്വയം ജീവിക്കാന്‍ ജലാശയത്തില്‍ പതുങ്ങിയിരിക്കുന്നു! വെളിയിലിറങ്ങൂ! ഞങ്ങളോട് ആണത്തത്തോടെ പൊരുതൂ. നിന്റെ അഹങ്കാരവും മാനവും എവിടെ പോയി? നീ കുരുകുലത്തില്‍ ജനിച്ചവനാണ്. യുദ്ധം പേടിച്ചു മുങ്ങിക്കിടക്കുകയോ? യുദ്ധം ചെയ്യായ്ക, സ്ഥിരത ഇല്ലായ്ക, കളംവിട്ടോടുക ഇവ ക്ഷത്രിയന് ചേര്‍ന്നതല്ല. അത് അനാര്യമാണ്, അസ്വര്‍ഗ്യമാണ്, നിന്ദ്യമാണ്. സ്വന്തക്കാരേയും സ്വപുത്രരേയും പിതൃതുല്യരേയും കുരുതി കൊടുത്ത് നീ എന്തേ കയത്തില്‍ ഒളിക്കുന്നു? നിന്റെ ആ പൗരുഷം എവിടെപ്പോയി? വിക്രാന്തത എവിടെപ്പോയി? ഇടിമുഴക്കം എവിടെപ്പോയി? പയറ്റുമിടുക്കെവിടെപ്പോയി? ഇതാണോ ക്ഷത്രിയന്റെ ധര്‍മ്മം? എഴുന്നേറ്റ് പുറത്തുവരൂ. ഞങ്ങളോടു പൊരുതി ജയിച്ചു, ഭൂമി വാഴൂ. അല്ലെങ്കില്‍ ഞങ്ങളാല്‍ കൊല്ലപ്പെട്ട് ഭൂമിയില്‍ വീഴൂ. അല്ലയോ രാജാവേ! വിധാതാവ് കല്‍പ്പിച്ച ധര്‍മ്മം പിടിച്ചു വേണ്ടത് ചെയ്യൂ.” (ശല്യപര്‍വം.- 31 -18-36.). കയ്യും കാലും തുടച്ച് ദുര്യോധനന്‍ കരകയറി. വെല്ലുവിളിയുടെ സ്വരത്തില്‍ തന്നെ പറഞ്ഞു. ”യുധിഷ്ഠിരാ! താങ്കള്‍ക്ക് തെറ്റുപറ്റി. ഇന്നും എന്റെ വീറും വീര്യവും അണുപോലും മങ്ങിയിട്ടില്ല. സധൈര്യം ഏറ്റുമുട്ടാന്‍ ഞാന്‍ തയ്യാര്‍. എന്നാല്‍ ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ്. എനിക്ക് രഥമില്ല, ആയുധമില്ല. നിങ്ങളെല്ലാം രഥികള്‍, ആയുധധാരികള്‍.” യുധിഷ്ഠിരന്‍ പ്രതികരിച്ചു. ”സുയോധനാ! അക്കാര്യത്തില്‍ വേവലാതി വേണ്ട. നിന്റെ ഗദയുമേന്തി നിന്റെ ഇഷ്ടംപോലെ ഞങ്ങളിലേതെങ്കിലുമൊരാളെ വിളിച്ചുപൊരുതുക. ഞാന്‍ പറയുന്നു, നീ ജയിച്ചാല്‍ രാജ്യം മുഴുവന്‍ വാഴുക. ഹതനായാല്‍ സ്വര്‍ഗ്ഗം പൂകുക.” (ശല്യപര്‍വം.-32-61 – 62.)
യുധിഷ്ഠിരന്റെ ഈ വാക്കുകള്‍ കേട്ട് കൃഷ്ണന്‍ ക്രുദ്ധനായി. ആ വാക്കുകളില്‍ പതിയിരിക്കുന്ന മഹാവിപത്ത് കണ്ട് അദ്ദേഹം പറഞ്ഞു. ”എന്തു വിഡ്ഢിത്തമാണ് ഈ പറഞ്ഞത്? ഗദാധാരിയായ ദുര്യോധനന്‍ താങ്കളെയാണ് വരിക്കുന്നതെങ്കില്‍ എന്താകും സ്ഥിതി? അര്‍ജ്ജുനനേയോ നകുലനേയോ സഹദേവനേയോ വിളിച്ചാല്‍ എന്തായിരിക്കും സ്ഥിതി? ഭീമനുപോലും ന്യായേന അദ്ദേഹത്തോടു പൊരുതി നില്‍ക്കാന്‍ സാദ്ധ്യമല്ല.” ഇത്രയും പറഞ്ഞ് പരിതാപത്തോടെ കൂട്ടിച്ചേര്‍ത്തു. ”കുന്തിയുടേയും പാണ്ഡുവിന്റേയും ഈ സന്താനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് രാജ്യം അനുഭവിക്കാനല്ല, ഒടുക്കം വരെ കാട്ടില്‍ പിച്ചതെണ്ടി കഴിഞ്ഞുകൂടാനാണ്.”6 പകല്‍ മുഴുകെ നനച്ച് അന്തിക്ക് കുടമുടയ്ക്കുന്ന പണിയായിപ്പോയി എന്നദ്ദേഹം കരുതി.
ഇതെല്ലാം കേട്ടും കണ്ടും ഭീമന്‍ ചൊടിച്ചെഴുന്നേറ്റു. രണ്ടാമതാലോചിക്കാതെ ദുര്യോധനനെ ഗദായുദ്ധത്തിനായി വെല്ലുവിളിച്ചു. അതിഘോരമായ ഗദായുദ്ധം തുടങ്ങി. ഊക്ക് ഭീമനും മിടുക്ക് ദുര്യോധനനുമാണെന്ന് കാണികള്‍ കണ്ടു. ഇതിന്നിടയില്‍ ഭീമന്റെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് അര്‍ജ്ജുനന്‍ തന്റെ വലത്തെ തുടയിലടിച്ചു പഴയ കഥകള്‍ ഓര്‍മ്മിപ്പിച്ചു. ഭീമന് അങ്കക്കലി മൂത്തു. ദ്യൂതഗൃഹത്തിലെ തന്റെ ശപഥമയവിറക്കി. ആ ബലിഷ്ഠന്‍ ദുര്യോധനന്റെ വലത്തെ തുടയില്‍ അതിശക്തമായി പ്രഹരിച്ചു. തുടയെല്ല് തകര്‍ന്ന് ദുര്യോധനന്‍ താഴെവീണു. ആ കൊടുംപാപി ഇനി ഇക്കരയില്ലെന്നുറപ്പാക്കി ഐവര്‍ പിന്‍വാങ്ങി. അപ്പോഴേയ്ക്കും യുദ്ധത്തിന്റെ പതിനെട്ടാം പക്കവും കഴിഞ്ഞു. അതേതാണ്ട് കഴിഞ്ഞ മട്ടായി.
തന്റെ ആദ്യകര്‍ത്തവ്യമെന്ന നിലയില്‍ ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും ആശ്വസിപ്പിക്കാനായി യുധിഷ്ഠിരന്‍ ശ്രീകൃഷ്ണനെ പറഞ്ഞയച്ചു. ക്ലേശിച്ചാണെങ്കിലും അക്കാര്യം നിര്‍വ്വഹിച്ച് കൃഷ്ണന്‍ ധൃതരാഷ്ട്രരോട് പറഞ്ഞു. ”ഞാന്‍ വൈകാതെപോകട്ടെ. സമയം രാത്രിയായി. ആ അശ്വത്ഥാമാവ് ഇനിയെന്തെല്ലാം കാട്ടിക്കൂട്ടുമെന്നറിയില്ല. പാണ്ഡവരുടെ ഭദ്രം കാക്കാന്‍ ഞാനവിടെ അവിളംബം എത്തട്ടെ.” ശ്രീകൃഷ്ണന്‍ തിരിച്ചുവന്നു. പാണ്ഡവരെ യുദ്ധക്ഷേത്രത്തില്‍നിന്ന് ദൂരെ രാത്രി കഴിച്ചുകൂട്ടാന്‍ കൊണ്ടുപോയി.
യുദ്ധമൊടുങ്ങിയപ്പോള്‍…
അച്ഛന്‍ തുടങ്ങിവെച്ച രാത്രിയുദ്ധം വീണ്ടും കൊളുത്താന്‍ മകന്‍ അശ്വത്ഥാമാവ് പദ്ധതിയിട്ടു. മദ്ധ്യരാത്രിയില്‍ അയാള്‍ പാണ്ഡവശിബിരത്തില്‍ ഒളിച്ചുകയറി, ഉറങ്ങിക്കിടന്ന ധൃഷ്ടദ്യുമ്‌നനെ കണ്ടെത്തി ആ പിതൃഹന്താവിനെ ചവിട്ടിക്കൊന്നു. പുറത്തുവന്നു മുഴുവന്‍ ശിബിരത്തിന് തീ കൊടുത്തു. ആ കൊടുംതീയില്‍ വെന്ത് പാണ്ഡവരുടെ അവശിഷ്ടസൈന്യമാകെ വെണ്ണീറായി. അക്കൂട്ടത്തില്‍ ദ്രൗപദിയുടെ അഞ്ച് പുത്രന്മാരും പെട്ടു. പിറ്റേന്ന് അതിരാവിലെ കൃഷ്ണനും പാണ്ഡവരും വിവരമറിഞ്ഞു. അവരിത്രമാത്രം പ്രതീക്ഷിച്ചിരുന്നില്ല. നീലനഭസ്സില്‍നിന്നുള്ള അശനിപാതമായിരുന്നു അത്. ചുട്ടുപഴുത്ത ഭീമന്‍ അശ്വത്ഥാമാവിനെ പിടികൂടാന്‍ പാഞ്ഞു. ആപത്തു മനസ്സിലാക്കി അശ്വത്ഥാമാവ് തിരിഞ്ഞുനിന്നു ‘അപാണ്ഡവായ’ എന്ന് പറഞ്ഞ് ബ്രഹ്‌മാസ്ത്രം വിട്ടു. പ്രത്യസ്ത്രമായി അതുതന്നെ വിടാന്‍ കൃഷ്ണന്‍ ഉപദേശിച്ചതനുസരിച്ച് അര്‍ജ്ജുനനും ബ്രഹ്‌മാസ്ത്രം വിട്ടു. ലോകനാശം കണ്ടറിഞ്ഞ് വ്യാസനും മുനീശ്വരന്മാരും രംഗത്തെത്തി. മഹാവിപത്ത് ചൂണ്ടിക്കാണിച്ച് രണ്ടുപേരോടും ബ്രഹ്‌മാസ്ത്രങ്ങള്‍ പിന്‍വലിക്കാന്‍ കല്‍പിച്ചു. അര്‍ജ്ജുനന്‍ ഉടന്‍ പിന്‍വലിച്ചു. പിന്‍വലിക്കാന്‍ തനിക്കറിഞ്ഞുകൂടാ എന്ന് അശ്വത്ഥാമാവ് പറഞ്ഞു. അത് തിരിച്ചുവിടാമെന്നും ‘അപാണ്ഡവായ’ എന്ന് മന്ത്രിച്ചുപോയ സ്ഥിതിയില്‍ ഉത്തരയുടെ ഗര്‍ഭത്തിലേയ്ക്ക് തിരിച്ചുവിടാമെന്നും പറഞ്ഞു, അങ്ങനെ ചെയ്തു. കേട്ടുനിന്ന കൃഷ്ണന്‍ ദേഷ്യത്തോടെ മുന്നില്‍വന്ന് പറഞ്ഞു. ”ദ്രോണപുത്രാ, ‘ബാലജീവിതഘാതക’മായ (വ്യാസപ്രയോഗം) കൊടുംപാപമാണ് നീ ചെയ്തിരിക്കുന്നത്. ഇതിന്റെ ഫലം നീ അനുഭവിക്കും. വ്രണം പിടിച്ച് ചലവും നിണവുമൊഴുകി സകലരാലും വെറുക്കപ്പെട്ട് നീ ആയിരമായിരമാണ്ടുകള്‍ അലഞ്ഞുനടക്കും.” അമോഘമായ പരമാസ്ത്രം വിട്ട് നീ ഹനിച്ചുകളഞ്ഞ ആ ചാപ്പിള്ളയെ ഞാന്‍ ജനിപ്പിക്കും. അവന്‍ ദീര്‍ഘായുഷ്മാനായിരിക്കും. കൃപാചാര്യനില്‍ നിന്ന് ധനുര്‍വിദ്യ നേടും. അറുപതുകൊല്ലം രാജ്യം ഭരിക്കും. ‘പരീക്ഷിത്ത്’ എന്ന നാമധേയത്താല്‍ അറിയപ്പെടും. നരാധമാ! എന്റെ തപസ്സിന്റെ വീര്യം കണ്ടുകൊള്‍ക.” (സൗപ്തികപര്‍വം. – 16 – 10-15.)
ശ്രീകൃഷ്ണന്‍ ജീവിതത്തിലൊരിക്കല്‍ മാത്രമേ ശപിച്ചിട്ടുള്ളൂ. അതിവിടെയാണ്. ഒരിക്കല്‍ മാത്രമേ തന്റെ തപസ്സിന്റെ സിദ്ധിയെക്കുറിച്ച് പറഞ്ഞുള്ളൂ. അതുമിവിടെത്തന്നെ. ഫലമോ പാണ്ഡുകുലം അന്യം നില്‍ക്കില്ലെന്നായി. യുദ്ധജയം വിഫലമായില്ല. വ്യാസന്‍ കല്‍പ്പിച്ചതനുസരിച്ച് ആ അഭിശപ്തന്‍ പ്രാണകവചമായി ശിരസ്സിലണിഞ്ഞിരുന്ന അമൂല്യമണി ഭീമന്റെ കയ്യില്‍ കൊടുത്തു. ഭീമന്‍ അത് മക്കള്‍ മരിച്ച ദ്രൗപദിക്കു കൊടുത്തു. ഗുരുത്വം വിസ്മരിക്കാതെ ദ്രൗപദി അത് ജിതരാഷ്ട്രനായ ധര്‍മ്മപുത്രര്‍ക്ക് സമര്‍പ്പിച്ചു.
അങ്ങനെ ലോകമിതുവരെ കാണാത്ത മഹാഭാരതയുദ്ധമവസാനിച്ചു. യുദ്ധത്തിന്റെ ശേഷിപ്പ് ആകെ പത്തുപേര്‍ മാത്രം – കാടുകയറിയ അശ്വത്ഥാമാവിനെ ഒഴിവാക്കിയാല്‍ – കൗരവപക്ഷത്തെ കൃപാചാര്യര്‍, കൃതവര്‍മ്മാവ്. പാണ്ഡവപക്ഷത്തെ അഞ്ചുസഹോദരന്മാരും, ശ്രീകൃഷ്ണന്‍, സാത്യകി, യുയുത്സു എന്നിവരും. രാജസൂയം വിജയകരമായി കഴിഞ്ഞപ്പോള്‍ വ്യാസഭഗവാന്‍ പ്രവചിച്ച വാക്കുകള്‍ അന്വര്‍ത്ഥമായി. – ”യുധിഷ്ഠിരനെ ചൊല്ലി, ദുര്യോധനന്‍ ചെയ്ത പ്രവൃത്തി മൂലം, ഭീമാര്‍ജ്ജുനന്മാരുടെ കരുത്തുകൊണ്ട്, ക്ഷത്രിയനാശമുണ്ടാകും.” (സഭാപര്‍വം. -46-10-12.)
5 ത്രയോദശ സമാസ്തീര്‍ണാഃ ജാഗരണ സുദുഃഖിതാഃ
സ്വപ്‌സ്യാമോഭ്യ സുഖം രാത്രൗ ത്വത്പ്രസാദാത് മഹാഭുജ. – കര്‍ണ്ണപര്‍വം. – 96 – 41 – 45.
6 ന്യൂന ന രാജ്യഭോഗേഷാ പാണ്‌ഡ്യോഃ കുന്ത്യാശ്ച സന്തതിഃ
അത്യന്തവനവാസായ സൃഷ്ടാ ഭൈക്ഷ്യായ വാ പുനഃ – ശല്യപര്‍വം. – 33 – 16.