ജപ്പാന് ഏഴ് പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സമാധാന സഹവര്‍ത്തിത്വം എന്ന ഭരണഘടനാധിഷ്ഠിത നയത്തി ല്‍ നിന്നുള്ള കാതലായ മാറ്റത്തിന് നിയമനിര്‍മാണ സഭയായ ഡയറ്റിന്റെ ഇരു സഭകളും അംഗീകാരം നല്‍കിയിരിക്കുകയാണ്.സൈനിക പാരമ്പര്യത്തിലേക്ക് തിരിച്ചു പോകണമെന്ന പക്ഷക്കാരാണ് പ്രധാനമന്ത്രിയും ഭരണകക്ഷിയും.
ഉപരിസഭയായ ഹൗസ് ഓഫ് കൗണ്‍സിലേറ്റീവും അധോസഭയായ ഹൗസ് ഓഫ് റപ്രസന്ററ്റീവും ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും പൊതുജനാഭിപ്രായം ഭരണകൂടത്തിന് എതിരാണ്. ജപ്പാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യോഡോ നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം സര്‍ക്കാരിന്റെ ഭരണഘടന ഭേദഗതി നീക്കങ്ങളെ 80 ശതമാനം ജനങ്ങളും എതിര്‍ക്കുകയാണ്. ജപ്പാന്‍ ഭരണഘടനയില്‍ തന്നെ ലോകത്ത് ഇദംപ്രഥമമായി സമാധാന ഭരണഘടന എന്ന സംജ്ഞ കൊണ്ടുവരാന്‍ ആണവ പ്രഹരം ആ രാജ്യത്തെ നിര്‍ബന്ധിതമാക്കി. മറ്റ് രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ സംഭാഷണത്തിലൂടെയും സമാധാന സന്ധിയിലൂടെയുമാണ് തീര്‍ക്കേണ്ടത്, അല്ലാതെ ആയുധങ്ങള്‍ കൊണ്ട് അടരാടിയല്ല എന്നതാണ് രണ്ടാം ലോക മഹായുദ്ധാനന്തര ഭരണഘടനയില്‍ വ്യക്തമാക്കുന്നത്. ആര്‍ട്ടിക്കിള്‍ 9 പ്രകാരം ജപ്പാന്‍ യുദ്ധത്തിലേര്‍പ്പെടുകയോ യാതൊരു തരത്തിലും അതിന്റെ ഭാഗധേയം ആവുകയോ ചെയ്യേണ്ടതില്ല എന്ന് തറപ്പിച്ച് വ്യക്തമാക്കുന്നു. ജപ്പാന്റെ നിയന്ത്രണത്തിലുള്ള കര അതിര്‍ത്തികളോ, സമുദ്രാന്തരീയ ഭാഗങ്ങളോ, ബഹിരാകാശ മേഖലകളോ ഒന്നും തന്നെ യുദ്ധമോ അതുമായി ബന്ധപ്പെട്ടിട്ടുള്ള യാതൊരു പ്രക്രിയകള്‍ക്കും വേദിയായി കൂടാ. അതുകൊണ്ട് തന്നെയാണ് പലപ്പോഴും നോബേല്‍ സമാധാന ചുരുക്കപ്പട്ടികയില്‍ ആര്‍ട്ടിക്കിള്‍ 9 നും അതിന് പ്രോത്സാഹനമേകുന്ന സര്‍ക്കാരിതര സംഘടനകളും ഇടംപിടിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ജപ്പാന്‍ പ്രധാനമന്ത്രി ആര്‍ട്ടിക്കിള്‍ 9 പൊളിച്ചെഴുതണമെന്ന വാദക്കാരണ്. പ്രത്യേകിച്ചും ചൈനയില്‍ നിന്ന് വന്‍തോതിലുള്ള ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍. ദക്ഷിണ ചൈന കടലിലെ പല ദ്വീപുകളുടേയും ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ബലപ്രയോഗത്തിലേക്ക് നീങ്ങാമെന്ന അവസ്ഥയിലാണിപ്പോള്‍. ചൈനയാകട്ടെ ഏഷ്യയെ ഒന്നാകെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ജപ്പാനെ വരിഞ്ഞു മുറുക്കുകയാണ്. ചൈനയുടെ അഭൂതപൂര്‍വമായ സാമ്പത്തികവളര്‍ച്ചയും ജപ്പാന്റെ വിരോധത്തിന് കാരണമാകുന്നു. 1994ല്‍ ആഗോള ജിഡിപിയുടെ 17.8 ശതമാനം നിയന്ത്രിച്ച ജപ്പാന്‍ ഇപ്പോള്‍ 3.4 ശതമാനമായി ഇടിഞ്ഞു. ചൈനയാകട്ടെ ലോക ജിഡിപിയുടെ 19 ശതമാനത്തെ പ്രതിനിധാനംചെയ്യുന്ന രീതിയിലേക്ക് വളര്‍ന്നു. ആണവായുധം കൈവശംവയ്ക്കില്ലെന്നും നിര്‍മ്മിക്കില്ലെന്നും ജപ്പാന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ആണവായുധം അടുപ്പിക്കില്ലെന്നുമുള്ള നയംപോലും പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് തകായിച്ചി പ്രഖ്യാപിച്ചിരിക്കുന്നു. വാഷിങ്ടണ്‍-ടോക്യോ സഖ്യമാണ് മേഖലയുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള ആണിക്കല്ലെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും തകായിച്ചി അറിയിച്ചു. അമേരിക്കയുടെ സാമന്തസേനയായി ജപ്പാന്‍ സൈന്യത്തെ മാറ്റാനും അവര്‍ക്ക് മടിയില്ല. ലോകത്ത് സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യാന്‍ ട്രംപിനുമാത്രമേ കഴിയൂ എന്നും അതിനാല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്നുപോലും തകായിച്ചി അഭിപ്രായപ്പെട്ടു.
ജപ്പാന്റെ ‘നിയോ മിലിട്ടറിസം’ മേഖലയുടെ സുരക്ഷാസമവാക്യങ്ങള്‍ പൊളിച്ചെഴുതുമെന്ന കാര്യത്തില്‍ സംശയമില്ല. മേഖലയില്‍ ആയുധമത്സരം വളര്‍ത്താനും സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാനും ജപ്പാന്റെ അമിതമായ സൈനികവല്‍ക്കരണം കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ആണവ ബോംബാക്രമണങ്ങളെ (ഹിരോഷിമ, നാഗസാക്കി) തുടര്‍ന്ന് യുദ്ധം നാശമാണെന്നും യുദ്ധവിരുദ്ധവേദിയാണ് ഉയരേണ്ടതെന്നും ശഠിച്ച രാജ്യമാണ് ജപ്പാന്‍. 1946ല്‍ അംഗീകരിച്ച ഭരണഘടനയിലെ ഒമ്പതാം അനുച്ഛേദം യുദ്ധത്തോട് വിടപറഞ്ഞുവെന്നുമാത്രമല്ല, അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ ബലപ്രയോഗത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കുന്നു. യുദ്ധവിരുദ്ധ ഭരണഘടന അംഗീകരിച്ചതുകൊണ്ടുതന്നെ സൈന്യംപോലും ആവശ്യമില്ലെന്നും ഭരണഘടന ഉദ്‌ഘോഷിച്ചു. ജപ്പാന്‍ ഇപ്പോള്‍ തീവ്രവലതുപക്ഷനയങ്ങളിലേക്ക് പോകുന്നതിന് പല കാരണങ്ങളുമുണ്ട്. ആഭ്യന്തരമായ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് പ്രധാന ലക്ഷ്യം. മന്ദത ബാധിച്ച സാമ്പത്തികരംഗം മറ്റൊരു വിഷയം. വര്‍ഷങ്ങളായി ഈ സാമ്പത്തികപ്രതിസന്ധി തുടരുകയാണ്. ജിഡിപിയുടെ 200 ശതമാനത്തിലധികമായി കടബാധ്യത വര്‍ധിച്ചിരിക്കുന്നു. വ്യവസായങ്ങള്‍ ഒന്നൊന്നായി അടയ്ക്കുന്നു. ജനനനിരക്ക് 1.2 ആയി കുറഞ്ഞതോടെ വയോജനങ്ങളുടെ നാടായി ജപ്പാന്‍ അതിവേഗം മാറുന്നു. ഇതൊക്കെയുണ്ടാക്കുന്ന സാമ്പത്തിക സാമൂഹ്യ പ്രശ്‌നങ്ങള്‍ പലതാണ്.
ജിഡിപിയുടെ രണ്ടുശതമാനത്തിലധികം സൈനിക ബജറ്റിന് നീക്കിവയ്ക്കുന്നതോടെ ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ മേഖലകള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്‌ക്കേണ്ടിവന്നു. ഇത് വന്‍ പ്രതിഷേധമുയരാന്‍ കാരണവുമായി. അതിനെ മറികടക്കാനാണ് ‘വിദേശാക്രമണഭീഷണി’ ഉയര്‍ത്തി സൈനികവല്‍ക്കരണം ശക്തമാക്കുന്നത്. സ്വാഭാവികമായും ജപ്പാന്റെ സൈനികവല്‍ക്കരണം കിഴക്കനേഷ്യന്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും. അടുത്തിടെ ജപ്പാനും ഫിലിപ്പീന്‍സും അമേരിക്കയും സംയുക്തമായി ലുസോണ്‍ തീരത്ത് നടത്തിയ സൈനികാഭ്യാസം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
മുന്‍പ്രധാനമന്ത്രി ആബോയുടെ മുത്തച്ഛന്‍ നൊബുസുക്കെ കിഷിയാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസന്‍ഹോവറുമായി ചേര്‍ന്ന് സമാധാന സഹവര്‍ത്തിത്വത്തിനും നിരായുധീകരണത്തിനുമുള്ള കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ കടുത്ത ജനരോഷം നേരിട്ട കിഷി വൈകാതെ രാജിവെക്കുകയായിരുന്നു. 1945 ആഗസ്റ്റ് ആറിനും ഒമ്പതിനുമായി ജപ്പാനില്‍ പ്രയോഗിക്കപ്പെട്ട ആണവ ബോംബിനെ തുടര്‍ന്ന് അടിയറവ് പറഞ്ഞ ടോജോ ഭരണകൂടം പുതിയൊരു സര്‍ക്കാരിന് വഴിമാറുകയായിരുന്നു. ജപ്പാനും പുതിയൊരു പ്രഭാതത്തിലേക്ക് ക്രമേണ ഉയര്‍ത്തെഴുന്നേറ്റു.
ഹിരോഷിമയിലും നാഗസാക്കിയിലുമായി മൂന്നര ലക്ഷം മനുഷ്യരെ കൊന്നത് അണുബോംബുകളാണ്. അണുവികിരണം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടു. ബോംബിട്ട ദിവസംമുതല്‍ ദശകങ്ങളോളം അര്‍ബുദവും അനുബന്ധ രോഗങ്ങളും ഒരു ജനതയെ ഭയത്തിലേക്കും മാനസികവിഭ്രാന്തിയിലേക്കും തള്ളിവിട്ടു. വികിരണത്തിന്റെ തീക്ഷ്ണഫലങ്ങള്‍ അനുഭവിക്കുന്നവരെ ജാപ്പനീസ് ഭാഷയില്‍ ഹിബാക്കുഷ എന്നാണ് വിളിക്കുന്നത്. ആറരലക്ഷം ആളുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തില്‍ ഉണ്ടായ പഗ്‌വാഷ് (PUGWASH)- പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ബെര്‍ട്രാന്‍ഡ് റസ്സലും ജൂലിയോ ക്യൂറിയും കാള്‍പോളിങ്ങും അടക്കമുള്ളവരായിരുന്നു. റോബര്‍ട്ട് ജെ. ഓപ്പണ്‍ഹൈമര്‍ എന്ന വിശ്രുത ശാസ്ത്രജ്ഞന്‍ ആണ് അണുബോംബിന്റെ പിതാവ് എന്നറിയപ്പെട്ടത്. അണുബോംബിന്റെ നിര്‍മാണത്തിനായി മന്‍ഹാട്ടന്‍ പ്രോജക്ടില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരില്‍ പലരും ഒരു ബോംബ് സ്‌ഫോടനം കണ്ടിട്ടില്ല. ഹിരോഷിമയോ നാഗസാക്കിയോ സന്ദര്‍ശിച്ചിട്ടില്ല. നാശോന്മുഖത പത്തിവിടര്‍ത്തി നില്‍ക്കുന്ന ചിത്രങ്ങള്‍ കാണാന്‍ വിസമ്മതിച്ചിട്ടേ ഉള്ളൂ. അണുബോംബിന്റെ ആദ്യപരീക്ഷണം നടക്കുമ്പോള്‍ വലിയ കൂണിന്റെ ആകൃതിയില്‍ പുക മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ ഓപ്പണ്‍ ഹൈമറിന്റെ മനസ്സില്‍ ആദ്യം വന്നത് ഭഗവദ് ഗീതയില്‍നിന്നുള്ള നാല് വരികളായിരുന്നു ‘ദിവി സൂര്യ സഹസ്രസ്യ’ എന്ന് തുടങ്ങുന്ന ഒരു ശ്ലോകം. 1000 സൂര്യന്മാര്‍ ഒരുമിച്ച് ആകാശത്തുണ്ടാക്കുന്ന വിസ്‌ഫോടനമാണ് കൃഷ്ണന്റെ വിരാട് രൂപം കണ്ടപ്പോള്‍ അര്‍ജുനന് തോന്നിയത്. അതേ തോന്നലാണ് ഓപ്പണ്‍ ഹൈമര്‍ക്കും ഉണ്ടായത്. ഈ ശ്ലോകം അവസാനിക്കുന്നതാകട്ടെ ‘ഞാനാണ് മരണം, എല്ലാ ലോകങ്ങളുടെയും തകര്‍ച്ച’ എന്നുമാണ്. ഈ ദര്‍ശനം ഉണ്ടായെങ്കിലും ബോംബിന്റെ പൂര്‍ണമായ നിര്‍മാണത്തിന് ഓപ്പണ്‍ ഹൈമറെ അതൊന്നും തടസ്സപ്പെടുത്തിയില്ല.
സമാധാനപാതയില്‍നിന്ന് ജപ്പാനെ യുദ്ധപാതയിലേക്ക് നയിക്കുന്നത് പ്രധാനമായും അമേരിക്കയാണ്. ചൈനയുടെയും വടക്കന്‍ കൊറിയയുടെയും പേരില്‍ ഭീതിപരത്തി ജപ്പാനെ സൈനികവല്‍ക്കരിക്കാനാണ് അമേരിക്കന്‍ ശ്രമം. ഏഷ്യ പസിഫിക് മേഖലയില്‍ ചൈനയെ തളയ്‌ക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ഇറാന്‍യുദ്ധത്തില്‍ അമേരിക്ക പഠിച്ച പാഠം സ്വന്തം താവളങ്ങളിലെ ശേഷികൊണ്ടുമാത്രം ശത്രുവിനെ നേരിടാന്‍ കഴിയില്ലെന്നാണ്. ഗള്‍ഫില്‍ 19 യുഎസ് സൈനികതാവളങ്ങളുണ്ടെങ്കിലും അവ സ്ഥിതിചെയ്യുന്ന ഒരു രാജ്യവും സൈനികമായി അമേരിക്കയെ സഹായിക്കാന്‍പോന്നവയായിരുന്നില്ല. അമേരിക്കയ്ക്ക്, ഒക്കിനാവ ഉള്‍പ്പെടെ വലിയ സൈനികതാവളങ്ങളും നൂറോളം സൈനികകേന്ദ്രങ്ങളും ജപ്പാനിലുണ്ടെങ്കിലും ജപ്പാന് സ്വയം സൈനികശേഷിയില്ലെങ്കില്‍ ചൈനയെ നേരിടാനാകില്ലെന്നും പെന്റഗണ്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി വര്‍ഷങ്ങളായി ജപ്പാനെ സൈനികവല്‍ക്കരിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണ്. ഇതുമൂലം ജപ്പാന്‍ സൈനിക ബജറ്റ് ക്രമാനുഗതമായി വര്‍ധിപ്പിക്കുകയും ചെയ്തു. ശീതസമരകാലത്തുടനീളം ലോക ജിഡിപിയുടെ ഒരുശതമാനത്തില്‍ താഴെയാണ് ജപ്പാന്റെ സൈനിക ബജറ്റ് (അന്ന് ജപ്പാന്റെ ജിഡിപി വളരെ കൂടുതലായതിനാല്‍ ഒരുശതമാനം അത്ര മോശം തുകയല്ല). 2022ല്‍ ഇത് ജിഡിപിയുടെ രണ്ടുശതമാനമായി ഉയര്‍ത്തി. 2022നും 2025നും ഇടയില്‍ 35,500 കോടി ഡോളറാണ് ജപ്പാന്റെ സൈനിക ബജറ്റ്. നാറ്റോ രാഷ്ട്രങ്ങളെപ്പോലെ 3.5 ശതമാനമായി സൈനിക ബജറ്റ് ഉയര്‍ത്തിയാല്‍ വന്‍തുകയായിരിക്കും ജപ്പാന്‍ സൈനികവല്‍ക്കരണത്തിനായി ചെലവഴിക്കുക.
പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ പുകപടലങ്ങള്‍ സാധാരണ ജനജീവിതത്തെ അശാന്തമാക്കിയിരിക്കുകയാണ്. ലോകം മുഴുവന്‍ പശ്ചിമേഷ്യയില്‍ കേന്ദ്രീകരിച്ചതുകൊണ്ടുതന്നെ കിഴക്കനേഷ്യയില്‍ ഉരുണ്ടുകൂടുന്ന സംഘര്‍ഷങ്ങള്‍ ശ്രദ്ധയില്‍ വരുന്നില്ല. രണ്ടാം ലോകയുദ്ധത്തില്‍ ആണവ ബോംബാക്രമണം ഉള്‍പ്പെടെയുള്ള കെടുതികള്‍ നേരിട്ട്, യുദ്ധവിരുദ്ധ ഭരണഘടനപോലും അംഗീകരിച്ച ജപ്പാനാണ് ഇപ്പോള്‍ കിഴക്കനേഷ്യന്‍ മേഖലയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകുന്നത്. ഇതിന്റെ ഭാഗമായാണ് ആയുധങ്ങളും യുദ്ധോപകരണങ്ങളും കയറ്റുമതി ചെയ്യാന്‍ ജപ്പാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, നശീകരണക്കപ്പലുകള്‍, ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയെല്ലാം കയറ്റുമതി ചെയ്യാനാണ് പ്രധാനമന്ത്രി സനേ തകായിച്ചിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചത്. ജപ്പാനുമായി പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യയും കൈമാറുന്ന കരാറില്‍ ഒപ്പിട്ട 17 രാഷ്ട്രങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആയുധങ്ങളും സാമഗ്രികളും വില്‍ക്കുക. ഒരു രാജ്യത്തിനും സമാധാനവും സുസ്ഥിരതയും തനിച്ച് നേടാനാകില്ലെന്നും അതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നും തകായിച്ചി പറഞ്ഞു. ഏഷ്യന്‍ നാറ്റോ എന്ന പേരില്‍ അറിയപ്പെടുന്ന ക്വാഡ് സഖ്യത്തില്‍ അംഗങ്ങളായ അമേരിക്കയും ഇന്ത്യയും ഓസ്‌ട്രേലിയയും ജപ്പാന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ചൈനയും വടക്കന്‍ കൊറിയയും ഉയര്‍ത്തുന്ന സുരക്ഷാഭീഷണിയാണ് പുതിയ നയംമാറ്റത്തിന് കാരണമെന്നാണ് അമേരിക്കന്‍ അനുകൂല മാധ്യമങ്ങളുടെ ആഖ്യാനം.
അത്യാധുനിക സൈനിക ഉപകരണങ്ങളും പടക്കോപ്പുകളും സ്വന്തമാവുന്നതോടെ ആയുധ മത്സരത്തില്‍ ഏഴര പതിറ്റാണ്ടിന് ശേഷം ജപ്പാനും ഇറങ്ങിക്കളിക്കുകയാണ്. മാനവരാശിയാകട്ടെ ഏറെ പ്രതീക്ഷയോടെ കണ്ട ആര്‍ട്ടിക്കിള്‍ 9 ന്റെ ചരമത്തിനും വൈകാതെ സാക്ഷിയാകും.





















