- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- ധര്‍മ്മക്ഷേത്രത്തിലെ ഗുരുവന്ദനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 19)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
ധാര്‍ത്തരാഷ്ട്രരുടെ പതിനൊന്ന് അക്ഷൗഹിണിയും പാണ്ഡവരുടെ ഏഴ് അക്ഷൗഹിണിയും നേര്‍ക്കുനേര്‍ നിന്നു. ഏതുനിമിഷവും യുദ്ധം പൊട്ടുമെന്നായി. ഒരുവശത്ത് ഭീഷ്മപിതാമഹനും ദ്രോണാചാര്യരും കൃപാചാര്യരും ദുര്യോധനനും അണിയിട്ടുനിന്നു. മറുവശത്ത് ധൃഷ്ടദ്യുമ്‌നനും ഭീമനും അര്‍ജ്ജുനനും യുധിഷ്ഠിരനും നിന്നു. ഇരുവശത്തും ശംഖനാദം, സമരാഹ്വാനം, കോലാഹലം! സൈന്യസംഖ്യയുടെ ബലത്തില്‍ ദുര്യോധനന് ആത്മവിശ്വാസം. ധര്‍മ്മത്തിന്റെ ബലത്തില്‍ യുധിഷ്ഠിരന് ആത്മവിശ്വാസം. അന്തരീക്ഷം ഘോരം, ഗംഭീരം, വിസ്‌ഫോടകം!
പോര്‍ക്കളത്തിലെ ഗുരുവന്ദനം!
പാണ്ഡവമുഖ്യന്‍ പെട്ടെന്നെഴുന്നേറ്റു. പടച്ചട്ടയൂരി ഇരിപ്പിടത്തില്‍ വെച്ചു. വില്ലും അമ്പും ആവനാഴിയും രഥത്തില്‍ വെച്ചു. നഗ്നപാദനായി താഴെയിറങ്ങി. ഭീഷ്മര്‍ക്കു നേരെ നോട്ടമിട്ടു. സഗൗരവം അടിവെച്ചടിവെച്ച് അദ്ദേഹത്തിന്റെ മുന്നിലെത്തി. ഭീമനും അര്‍ജ്ജുനനും നകുലനും സഹദേവനും പിന്നാലെകൂടി. കൂടെ ശ്രീകൃഷ്ണനും. അന്തംവിട്ട് അകമ്പടി ചേര്‍ന്ന സഹോദരന്മാരോട് മന്ദസ്മിതനായി മുകുന്ദന്‍ പറഞ്ഞു. ”യുദ്ധത്തിനനുവാദവും ജയത്തിനാശീര്‍വ്വാദവും ലഭിക്കുവാന്‍ നീങ്ങുകയാണ് ജ്യേഷ്ഠന്‍. ജയമുറപ്പായി എന്നെനിക്കു തോന്നുന്നു.”1
കണ്ടുനിന്നവര്‍ താന്താങ്ങളുടെ മനഃസ്ഥിതിയനുസരിച്ച് ‘ഭീരു’, ‘യുദ്ധം തുടങ്ങും മുമ്പേ തോല്‍വി സമ്മതിച്ചു’, ‘അടിയറവ് പറയാന്‍ നീങ്ങുന്നു’, ‘എന്ത് ക്ഷത്രിയന്‍?’ എന്നെല്ലാം മന്ത്രിച്ചു. ചിലര്‍ അന്തംവിട്ടു നോക്കിനിന്നു.
യുധിഷ്ഠിരന്‍ ഭീഷ്മസമക്ഷത്തിലെത്തി. പിതാമഹനെ കാല്‍തൊട്ട് വന്ദിച്ചു. കൈകൂപ്പി അഭ്യര്‍ത്ഥിച്ചു. ”അപ്രതിഹതനായ ഭവാന്നെതിരെ അടരാടാന്‍ അനുവദിച്ചാലും; ആശീര്‍വ്വാദവും നല്‍കിയാലും.” ഇതേ അഭ്യര്‍ത്ഥന അദ്ദേഹം ക്രമപ്രകാരം ദ്രോണാചാര്യരുടേയും കൃപാചാര്യരുടേയും മാതുലന് തുല്യനായ ശല്യരുടെയും മുമ്പില്‍ അര്‍പ്പിച്ചു. ഓരോരുത്തരും അര്‍ത്ഥിക്ക് അനുവാദവും ആശീര്‍വ്വാദവും കൊടുത്തു. നാലുപേരും ജയവും നേര്‍ന്നു. ഭീഷ്മര്‍ ‘ജയം ആപ്‌നുഹി പാണ്ഡവ’ എന്നും ദ്രോണര്‍ ‘യുദ്ധ്യസ്വ, വിജയം സമവാപ്‌നുഹി’ എന്നും കൃപാചാര്യരും ശല്യരും ‘യുദ്ധ്യസ്വ ജയമാപ്‌നുഹി’ എന്നും ആശംസ നേര്‍ന്നു.
കൊല്ലാന്‍ ഉപായം തേടുന്നു!
ജയാര്‍ത്ഥം ആശീര്‍വ്വാദം കിട്ടിയിട്ടും യുധിഷ്ഠിരന്‍ തിരിച്ചുവന്നില്ല. അദ്ദേഹം ഓരോരുത്തരോടും അവരുടെ വധത്തിനുള്ള ഉപായം തേടി! അതിപ്രധാനമായ സമരതന്ത്രമായിരുന്നു അത്. വദ്ധ്യരോടു നേരിട്ട് വധോപായം ചോദിക്കുവാന്‍ എന്തുമാത്രം ധൈര്യം വേണം? അതും എതിര്‍വശത്ത് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഗുരുഭൂതരോട്! ഇവിടെ നമുക്ക് ധര്‍മ്മപുത്രരുടെ വിനയം, ഗുരുത്വം, സംസ്‌കാരം എന്നിവ കൂടാതെ സമരതന്ത്രവും ദര്‍ശിക്കാന്‍ സാധിക്കുന്നു. പാര്‍ത്ഥസാരഥിയായ ശ്രീകൃഷ്ണന്റെ പ്രചോദനപ്രകാരമാണ് അദ്ദേഹം ഈ പ്രവൃത്തി ചെയ്തതെന്നാണ് പരക്കേയുള്ള ധാരണ. അത് സത്യമല്ല. വ്യാസന്റെ വിവരണത്തിന്റെ വരികളിലും വരികള്‍ക്കിടയിലും ഇങ്ങനെയൊന്നില്ല. ആ ചോദ്യത്തിന്റേയോ അന്വേഷണത്തിന്റേയോ അവകാശം നൂറുശതമാനം യുധിഷ്ഠിരന്റേതാണ്. ലോകചരിത്രത്തില്‍ ഇതിനുസമമായ മറ്റൊരു ദൃഷ്ടാന്തം ഇല്ലെന്നുതന്നെ പറയാം. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ഗീതോപദേശത്തില്‍ പറഞ്ഞതുപോലെ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി ‘വിഗതജ്വരനും നിര്‍വൈരനുമായ’ ഒരു ധര്‍മ്മബദ്ധന്‍ മാത്രമേ ഇയ്യൊരു സാഹസത്തിന് മുതിരൂ.
‘യുദ്ധത്തില്‍ എങ്ങനെ ജയിക്കും? വധോപായം പറഞ്ഞുതന്നാലും’ – എന്നായിരുന്നു യുധിഷ്ഠിരപ്രാര്‍ത്ഥന.2 ”യുദ്ധത്തില്‍ എന്നെ ആര്‍ക്കും ജയിക്കാന്‍ സാദ്ധ്യമല്ല. വധോപായം സമയം വരുമ്പോള്‍ പറഞ്ഞുതരാം” എന്ന് പിതാമഹന്‍ പറഞ്ഞു. ”ഏറ്റവും അനിഷ്ടകരമായ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ ആയുധം താഴെവെയ്ക്കും” എന്ന് ആചാര്യന്‍ പറഞ്ഞു.”എന്നെ വധിക്കാന്‍ സാദ്ധ്യമല്ല, ഞാന്‍ ചിരംജീവിയാണ്” എന്ന് കൃപാചാര്യര്‍ പറഞ്ഞു. ശല്യരോട് ഈ ചോദ്യം യുധിഷ്ഠിരന്‍ ചോദിച്ചതേയില്ല. പകരം, ഉപപ്ലവ്യത്തില്‍ പറഞ്ഞ വാക്കുകള്‍ പറഞ്ഞു. ”കര്‍ണ്ണാര്‍ജ്ജുനയുദ്ധത്തില്‍ കര്‍ണ്ണനെ തേജോവധം ചെയ്താലും.”
പാണ്ഡവപ്രഥമന്‍ ആശീര്‍വചനം യാചിച്ചപ്പോള്‍, ശല്യരെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് മൂന്ന് ഗുരുഭൂതരും വളരെ സന്തുഷ്ടരായി. ഉള്ളിന്റെയുള്ളില്‍ അവരത് പ്രതീക്ഷിച്ചിരുന്നു എന്ന് അവരുടെ പ്രതികരണത്തിലെ ആദ്യഭാഗം പറയുന്നു. മൂന്നുപേരും ഒരേസ്വരത്തില്‍ ”യുദ്ധം ചെയ്യാന്‍ തീരുമാനിച്ചതിനു ശേഷം എന്നെ സമീപിക്കാതിരുന്നെങ്കില്‍ നിനക്ക് പരാജയമുണ്ടാകട്ടെ എന്ന് ശപിക്കുമായിരുന്നു.” (ഭീഷ്മപര്‍വം. – 43 – 38, 53, 70.) അവരാരും ധര്‍മ്മന്റെ അഭിവാദനം പ്രതീക്ഷിച്ചില്ലായിരുന്നു എന്ന് തോന്നുന്നു. രാജസൂയമുഹൂര്‍ത്തത്തില്‍ കണ്ട യുധിഷ്ഠിരമഹാരാജാവിനെ, നീണ്ട പതിമ്മൂന്നിലേറെ സംവത്സരങ്ങള്‍ക്കുശേഷം, ഹൃതരാജ്യനായി ഇന്നാണവര്‍ കാണുന്നത്. ആ ഗ്രഹണകാലത്തില്‍ രാജ്യഭ്രഷ്ടനെ കാണാന്‍ ശ്രീകൃഷ്ണനും ശ്രീവ്യാസനും മാത്രമേ എത്തിയിരുന്നുള്ളൂ. ഈ ഗുരുഭൂതന്മാരാരുംതന്നെ പോയിരുന്നില്ല. അതുകൊണ്ടായിരിക്കാം യുദ്ധത്തിനൊരുങ്ങിവന്ന യുധിഷ്ഠിരന്റെ ആശീര്‍യാചന ശ്രവിച്ചപ്പോള്‍ അവര്‍ പ്രതിരോധത്തിലായി. അവരോരോരുത്തരും സ്വന്തം നിലപാട് സാധൂകരിച്ചുകൊണ്ട് പല്ലവി പോലെ ഒരേസ്വരത്തില്‍ പറഞ്ഞു.
”അര്‍ത്ഥത്തിനു പുമാന്‍ ദാസന്‍
ദാസനല്ലര്‍ത്ഥമാര്‍ക്കുമേ
നേരാതിന്നെയര്‍ത്ഥത്താല്‍
ബന്ധിപ്പൂ നൃപ കൗരവര്‍.”
(ഭീഷ്മപര്‍വം. – 43 – 41.)
ഈ ഏറ്റുപറച്ചിലില്‍ മൂന്ന് കാര്യങ്ങള്‍ സ്പന്ദിക്കുന്നു. ഒന്ന് – മനുഷ്യന്‍ അര്‍ത്ഥത്തിന്റെ ദാസനാണ്. രണ്ട് – അര്‍ത്ഥം ആരുടേയും ദാസനല്ല. മൂന്ന് – അര്‍ത്ഥം മൂലമുള്ള ദാസ്യംകൊണ്ട് കൗരവരെന്നെ ബന്ധിച്ചിരിക്കുന്നു. – പതിമൂന്ന് വര്‍ഷത്തിനുമുമ്പാണ് വനവാസക്കാലത്തെ ഒന്നാം മാസത്തില്‍ യുധിഷ്ഠിരന്‍ ഇവരെ രാജപിണ്ഡസ്തരെന്നു വിശേഷിപ്പിച്ചത്. ”ഭീഷ്മരും ദ്രോണരും കൃപരും അവരേയും നമ്മളേയും ഒരുപോലെ കാണുന്നെങ്കിലും അവര്‍ രാജപിണ്ഡസ്തരാണെന്നതാണ് എന്റെ അഭിമതം.” (വനപര്‍വം. – 36 – 15, 16.) എത്ര സൂക്ഷ്മമായ നിരീക്ഷണം! എത്ര കൃത്യമായ തിരിച്ചറിവ്! മൊത്തത്തില്‍ നോക്കുമ്പോള്‍ ഈ ഗുരുജനസന്ദര്‍ശനമാണ് യുധിഷ്ഠിരന്റെ ക്ഷാത്രജീവിതത്തിലെ നിര്‍ണ്ണായകനിമിഷമെന്ന് പറയാം.
തീര്‍ന്നില്ല, ഇതുകഴിഞ്ഞ് സ്വസ്ഥാനത്തില്‍ തിരിച്ചുവരവേ യുധിഷ്ഠിരന്‍ കൗരവസേനയെ അഭിമുഖീകരിച്ചു, ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ”നിങ്ങള്‍ക്കിടയിലാരെങ്കിലും ഞങ്ങളോടൊപ്പം ചേര്‍ന്ന് ഞങ്ങളെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മുന്നോട്ടുവരുക. ഞങ്ങളയാളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്.” (ഭീഷ്മപര്‍വം. – 43 – 14.) ഉടന്‍, ധൃതരാഷ്ട്രന് വൈശ്യസ്ത്രീയില്‍ ജനിച്ച യുയുത്സു മുന്നേറി. ഇതേ യുയുത്സുവാണ് ദുര്യോധനന്‍ വിഷം കൊടുത്ത വിവരം ഭീമസേനനോട് വെളിപ്പെടുത്തിയത്. മഹായുദ്ധത്തില്‍ മരിക്കാത്ത ഒരേ ഒരു ധാര്‍ത്തരാഷ്ട്രന്‍ അദ്ദേഹമായിരുന്നു. മാത്രമല്ല, അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിന്റെ കിരീടധാരണത്തിന് സാക്ഷിയായ ഏക ധാര്‍ത്തരാഷ്ട്രനുമായിരുന്നു. യുധിഷ്ഠിരന്റെ ഈ ഉദ്‌ഘോഷവും ആരും പ്രതീക്ഷിച്ചിരുന്നില്ല. അതും സ്വയംപ്രേരിതമായിരുന്നു.
ആളും അര്‍ത്ഥവും തമ്മിലെന്ത്?
ഇവിടെ പ്രാസംഗികമായി നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മേല്‍പ്പറഞ്ഞ അനുഭവസമ്പന്നരായ ഗുരുഭൂതന്മാര്‍ പറഞ്ഞത് അര്‍ത്ഥത്തിന്റെ ദാസനാണ് മനുഷ്യന്‍ എന്നാണ്. എന്നാല്‍ അതിനു സാര്‍വ്വത്രികമായ പ്രസക്തിയില്ല. അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമാണത് എന്നേയുള്ളൂ. മഹാഭാരതം മുഴുവനും രചിച്ചു കഴിഞ്ഞ് വ്യാസന്‍ അവസാനമായി ‘ഭാരതസാവിത്രി’ യില്‍ പറയുന്നു. ”ധര്‍മ്മത്തിലൂന്നിക്കൊണ്ടാണ് അര്‍ത്ഥവും കാമവും നില്‍ക്കുന്നത്. എന്നിട്ടുമെന്തേ ലോകര്‍ ധര്‍മ്മത്തെ സേവിക്കുന്നില്ല?”3 വ്യാസന്‍ ഉദ്ഗാനം ചെയ്ത ഈ സനാതനതത്ത്വത്തിന് വിപരീതമാണ് ഭീഷ്മാദികളുടെ കാഴ്ചപ്പാട്. അത് ഖണ്ഡിക്കുന്ന അല്ലെങ്കില്‍ നിരാകരിക്കുന്ന സംഭവമാണ് ക്ഷണത്തിനുള്ളില്‍ അവരുടെ കണ്‍മുന്നില്‍ നടന്നത്. അതാണ് യുയുത്സുവിന്റെ ധര്‍മ്മപക്ഷാഗമനം. ഗുരുഭൂതന്മാരെപ്പോലെ യുയുത്സുവിനും കാലമത്രയും അര്‍ത്ഥങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. പോരെങ്കില്‍ അദ്ദേഹം ധൃതരാഷ്ട്രരുടെ മകനുമായിരുന്നു. എന്നിട്ടുമദ്ദേഹം അര്‍ത്ഥത്തിന്റെ ദാസനായില്ല.
ധര്‍മ്മത്തെ സേവിച്ചു. രാജമാതാവ് കുന്തിയുടെ ദൃഷ്ടാന്തവും നമ്മുടെ കണ്‍മുമ്പിലുണ്ട്. രാജസൂയം നടത്തിയ യുധിഷ്ഠിരമഹാരാജാവിന്റെ കൊട്ടാരത്തില്‍ ആ മഹതി രാജവൈഭവത്തില്‍ കഴിഞ്ഞു. സ്വന്തം മകന്റെ വിവരക്കേട് കാരണം അടുത്ത പതിമൂന്നുകൊല്ലം വൈഭവം നിഷേധിക്കപ്പെട്ടു. അവര്‍ വിദുരമഹാത്മാവിന്റെ ഭവനത്തില്‍ ഖിന്നഹൃദയയായി ഒറ്റയ്ക്ക് കഴിഞ്ഞുകൂടി. കാലചക്രം തിരിഞ്ഞു വീണ്ടുമവര്‍ രാജവൈഭവത്തിന്റെ ഒത്തനടുവിലായി. എന്നിട്ടും ആ രാജമാതാവ് അര്‍ത്ഥത്തിനു ദാസിയായില്ല. സമയം വന്നപ്പോള്‍, അന്ധനായ ഭര്‍തൃസഹോദരനേയും ആന്ധ്യം സ്വീകരിച്ച അദ്ദേഹത്തിന്റെ സഹധര്‍മ്മിണി യേയും സേവിക്കാന്‍ സകലതും കുടഞ്ഞുകളഞ്ഞ് വീണ്ടും കാട് പൂകി. വാസ്തവത്തില്‍ ഈ ഉദാഹരണങ്ങളാണ് രാജപിണ്ഡസ്തരല്ലാത്ത മനുഷ്യര്‍ക്ക് മാതൃക.
1 ധ്രുവസ്തത്യ ജയോ യുദ്ധേ ഭവേദിതി മതിര്‍മമ. – ഭീഷ്മപര്‍വം – 43 – 24.
2 ‘കഥം ജയേയം സംഗ്രാമേ’ – ഭീഷ്മപര്‍വം. – 43 – 45.,
‘വധോപായം ബ്രവീ ഹി ത്വദാത്മനഃ’ – ഭീഷ്മപര്‍വം. – 43 – 47.
3 ധര്‍മാദര്‍ത്ഥശ്ചകാമശ്ച സകിമര്‍ത്ഥം ന സേവ്യതേ – സ്വര്‍ഗാരോഹണപര്‍വം. 5 – 62.