- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- രണ്ട് ദൂതഭാഷണങ്ങള്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 18)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
ഇന്ദ്രപ്രസ്ഥീയരുടെ താല്‍ക്കാലികതാവളമായ ഉപപ്ലവ്യത്തില്‍ ദ്രുപ ദനും കൃഷ്ണനും ബന്ധുഗണത്തോടെയെത്തി. കൂട്ടത്തില്‍ വിരാടപുത്രി ഉത്തരയും അര്‍ജ്ജുനപുത്രന്‍ അഭിമന്യുവും തമ്മിലുള്ള വിവാഹവും നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ അതില്‍ പങ്കെടുക്കാന്‍ മറ്റ് മിത്രപരിജനങ്ങളും വന്നെത്തി. സ്വാഭാവികമായും പാണ്ഡവന്മാരുടെ പുനരധിവാസം ചര്‍ച്ചയ്ക്കു വിഷയമായി. അഭിപ്രായങ്ങള്‍ ഒന്നിലധികം ഉണ്ടായെങ്കിലും പൊതുവായംഗീകരിക്കപ്പെട്ട ആശയം ദുര്യോധനന്‍ രാജ്യം തിരിച്ചുനല്‍കാതെ യുദ്ധത്തിന് പുറപ്പെടുമെന്നതാണ്. യുദ്ധമൊഴിവാക്കാന്‍ വേണ്ടി ശ്രമം നടത്തണമെന്നും അതിന്നായി സമര്‍ത്ഥനായ ദൂതനെ ധൃതരാഷ്ട്രസന്നിധിയില്‍ അയയ്ക്കണമെന്നുമായിരുന്നു ശ്രീകൃഷ്ണന്റെ അഭിപ്രായം. ദ്രുപദരാജാവ് അതിനോട് പൂര്‍ണ്ണമായി യോജിച്ചു. തന്റെ മന്ത്രിമാരില്‍ പ്രാജ്ഞനായ ഒരു ദ്വിജനെ അയയ്ക്കാമെന്നും അദ്ദേഹം സമ്മതിച്ചു. ഉത്തരാവിവാഹം കഴിഞ്ഞു രാജാക്കന്മാരെല്ലാം മടങ്ങിപ്പോയി. ശ്രീകൃഷ്ണന്‍ ദ്വാരകയിലുമെത്തി.
ശ്രീകൃഷ്ണന്റെ പക്ഷം?
മറുവശത്ത് ശകുനി-കര്‍ണ്ണന്മാരുടെ ഉപദേശം കേട്ട് യുദ്ധത്തിനൊരുക്കങ്ങള്‍ കൂട്ടി. ഇതറിഞ്ഞ് പാണ്ഡവപക്ഷവും സൈന്യശേഖരണം തുടങ്ങി. ശ്രീകൃഷ്ണനെ വശത്താക്കാന്‍ ഇരുകൂട്ടരും ആശിച്ചു. സമയം ചോര്‍ന്നു പോകാനനുവദിക്കാതെ ദുര്യോധനന്‍ ദ്വാരകയില്‍ പാഞ്ഞെത്തി. ദ്രൗപദിയുടേയും സഹോദരന്മാരുടേയും ഇച്ഛയനുസരിച്ച് അര്‍ജ്ജുനനും എത്തി. മുമ്പിലെത്തിയത് ദുര്യോധനനായിരുന്നു. ഉച്ചനേരത്ത് വിശ്രമിക്കുന്നതായിക്കണ്ട ശ്രീകൃഷ്ണന്റെ തലയ്ക്കല്‍ അദ്ദേഹം പോയിരുന്നു. സ്വല്പം കഴിഞ്ഞെത്തി അര്‍ജ്ജുനനും. അദ്ദേഹം കാല്‍ക്കലിരുന്നു. വിശ്രമം കഴിഞ്ഞ് ഉണര്‍ന്ന ഉടന്‍ കൃഷ്ണന്‍ കാല്‍ക്കലിരുന്ന അര്‍ജ്ജുനനെ കണ്ടു. ക്ഷമയറ്റ ദുര്യോധനന്‍ പറഞ്ഞു. ”ഞാനാണ് ആദ്യം വന്നത്.” ”ആദ്യം വന്നത് താങ്കളാണെങ്കിലും ഞാന്‍ ആദ്യം കണ്ടത് അര്‍ജ്ജുനനെയാണ്. പോരെങ്കില്‍ അയാള്‍ ഇളയവനുമാണല്ലോ. ഇളയവര്‍ക്കാണ് മുന്‍ഗണന എന്നല്ലേ പ്രമാണം? നിങ്ങള്‍ രണ്ടുപേരും എനിക്ക് വേണ്ടപ്പെട്ടവരാണ്. രണ്ടുപേരെയും സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരാള്‍ക്ക് ഇവിടത്തെ സായുധസേന മുഴുവന്‍ വിട്ടുകൊടുക്കും. ഒരായുധവുമണിയാത്ത എന്നെത്തന്നെ മറ്റെയാള്‍ക്ക്. ഒന്നാമൂഴം അര്‍ജ്ജുനന്റെ.” ക്ഷണം തെറ്റാതെ അര്‍ജ്ജുനന്‍ പറഞ്ഞു. ”എനിക്ക് താങ്കള്‍ മതി.” ദുര്യോധനന് ആശ്വാസമായി. അദ്ദേഹം വിചാരിച്ചത് അദ്ദേഹത്തിന് കിട്ടി. ആ സന്ദര്‍ശനത്തില്‍ തന്നെ അര്‍ജ്ജുനന്‍ കൃഷ്ണന്റെ സാരഥ്യം ഉറപ്പിച്ചു.
മാദ്രിയുടെ സഹോദരനായ മാദ്രേയന്‍ ശല്യഭൂപതി, പടയും കോപ്പുമായി യുധിഷ്ഠിരസവിധത്തില്‍ എത്താന്‍ പുറപ്പെട്ടു. വഴിക്ക് അദ്ദേഹത്തെ വ്യാമോഹിപ്പിച്ചു ദുര്യോധനന്‍ തന്റെ പക്ഷത്തിലാക്കി. എന്നാലും മര്യാദ വിടാതെ യുധിഷ്ഠിരനെ കണ്ടുവരാമെന്ന് പറഞ്ഞ് ഉപപ്ലവ്യത്തിലെത്തി. യുധിഷ്ഠിരനോട് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് പറഞ്ഞു. ”അത് ചെയ്തത് നന്നായി. എനിക്കുവേണ്ടി, ചെയ്യാന്‍ പാടില്ലാത്തത് ചെയ്യണം എന്നഭ്യര്‍ത്ഥിക്കുന്നു. – അകര്‍ത്തും അപി കര്‍ത്തും അര്‍ഹസി (ഉദ്യോഗപര്‍വം. – 8 – 41.) സാരഥ്യത്തില്‍ ഭവാന്‍ വാസുദേവന് സമനാണ്. കര്‍ണ്ണനും അര്‍ജ്ജുനനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ദുര്യോധനന്‍ താങ്കളെ കര്‍ണ്ണന്റെ സാരഥിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല, അന്നേരം കര്‍ണ്ണന്റെ വീറും വീര്യവും കെടു ത്തിക്കളയുക.” (തേജോവധഃ കാര്യഃ) – ശല്യന്‍ സമ്മതിച്ചു.
യുദ്ധം തുടങ്ങുന്നതിനുമുമ്പേയുള്ള ഈ കണക്കുകൂട്ടല്‍ എത്ര ശരിയാണെന്ന് നോക്കുക. ദുര്യോധനന്‍ ശല്യരെ കര്‍ണ്ണന്റെ സാരഥിയാക്കാതിരിക്കില്ല എന്നദ്ദേഹത്തിനുറപ്പുണ്ട്. എത്രമാത്രം ദീര്‍ഘദര്‍ശിയാണദ്ദേഹം? അതനുസരിച്ച് കണ്ട് അദ്ദേഹം രണനീതി മെനയുന്നു. ചതുരുപായങ്ങളില്‍ മൂന്നാമത്തേതായ ‘ഭേദം’ ആണ് അദ്ദേഹം പ്രയോഗിക്കുന്നത്. സംഘട്ടനത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ശത്രുവിന്റെ കേന്ദ്രസ്ഥാനത്തിലിരുന്ന് മറുവശത്തിന് ഒത്താശ ചെയ്യുന്ന അട്ടിമറിയാണ് യുധിഷ്ഠിരന്‍ സാധിച്ചെടുത്തത്. സമരതന്ത്രത്തില്‍ അദ്ദേഹം ദുര്യോധനനെ കടത്തിവെട്ടുന്നു. കര്‍ണ്ണവധത്തിന് കളമൊരുക്കാന്‍ കര്‍ണ്ണന്റെ പ്രജ്ഞാവധത്തിലാണ് യുധിഷ്ഠിരന്‍ കണ്ണുവെച്ചത്.
സഞ്ജയദൂത്
ഒരുവശത്ത് ഇത് നടക്കുമ്പോള്‍ മറുവശത്ത് ഹസ്തിനപുരത്തില്‍ ദ്രുപദന്റെ ദൂതന്‍ പോയി. നയചാതുരിയോടെ ധൃതരാഷ്ട്രര്‍ ദൂതനെ വെറുംകയ്യോടെ തിരിച്ചയച്ചു. മറുദൂതെന്ന നിലയില്‍ ധൃതരാഷ്ട്രര്‍ സഞ്ജയനെ ഉപപ്ലവ്യത്തിലയച്ചു. എങ്ങനെ ആയാലും യുധിഷ്ഠിരനെ യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കണമെന്നതായിരുന്നു അദ്ദേഹത്തിന് കിട്ടിയ രഹസ്യനിര്‍ദ്ദേശം. അര്‍ജ്ജുനന്റെ സാരഥ്യം സ്വീകരിച്ച് ശ്രീകൃഷ്ണനും ഉപപ്ലവ്യത്തിലെത്തിയിരുന്നു.
സഞ്ജയനും ഉപപ്ലവ്യത്തില്‍ യുധിഷ്ഠിരസന്നിധിയിലെത്തി. കുശലാന്വേഷണങ്ങള്‍ കഴിഞ്ഞ് സഞ്ജയന്‍ വിഷയത്തില്‍ പ്രവേശിച്ചു. ”സ്വന്തം ജാതികളുടെ മംഗളം ഇച്ഛിക്കുന്നവരാണ് യഥാര്‍ത്ഥപുത്രര്‍, മിത്രങ്ങള്‍, ബന്ധുക്കള്‍. കുരുവംശജരുടെ ഐശ്വര്യത്തിനുവേണ്ടി നിങ്ങള്‍ നിന്ദ്യമായ പ്രവൃത്തിയിലേര്‍പ്പെടരുത്. ഇത് പരിഗണിക്കാതെ നിങ്ങള്‍ പാണ്ഡവന്മാര്‍ ധാര്‍ത്തരാഷ്ട്രരെ ശത്രുക്കളായി കരുതി പൊരുതി വധിച്ചാല്‍ നിങ്ങള്‍ക്കുമത് മരണതുല്യമാണ്. ജ്ഞാതിസംഹാരത്തിന്റെ പാപംകൊണ്ട് നിങ്ങളുടെ ജീവിതം കളങ്കപൂരിതമാകും.”
”ജയത്തിലോ പരാജയത്തിലോ ഞാന്‍ ക്ഷേമം കാണുന്നില്ല. പാണ്ഡവന്മാര്‍ ധര്‍മ്മാത്മാക്കളാണ്. അവര്‍ ഒരിക്കലും നീചന്മാരുടെ പ്രവൃത്തി ചെയ്യുകയില്ല. പാണ്ഡവരേ! നിങ്ങളുടെ സകലപ്രവൃത്തിയും ധര്‍മ്മാനുകൂലമാണല്ലോ! ധര്‍മ്മവിഷയത്തില്‍ നിങ്ങള്‍ ലോകപ്രസിദ്ധരാണ്. മനുഷ്യജീവിതം അനിത്യമാണെന്ന് നിങ്ങള്‍ക്കറിയാം. അതോര്‍ത്ത് യുദ്ധംചെയ്ത് സര്‍വ്വനാശം വരുത്താതിരിക്കുക. യുധിഷ്ഠിരാ! ദുര്യോധനാദികള്‍ യുദ്ധം കൂടാതെ നിങ്ങള്‍ക്ക് രാജ്യം തിരിച്ചു നല്‍കുന്നില്ലെങ്കില്‍ അന്ധകന്മാരുടേയും വൃഷ്ണികളുടേയും ജനപദങ്ങളില്‍ ഭിക്ഷയെടുത്ത് ജീവിക്കുക. പടവെട്ടി പ്രദേശം നേടുന്നതിലും നല്ലത് ഭിക്ഷാടനജീവിതമാണ്.”1
”ധര്‍മ്മപുത്രാ! മനുഷ്യനു തൃഷ്ണ പാടില്ല. ബന്ധനമാണതിന്റെ ഫലം. നാശകരമാണത്. അത് മനസ്സിലാക്കി ധര്‍മ്മം സ്വീകരിക്കുന്നവനാണ് ജ്ഞാതി. ഉത്തമമായ ധര്‍മ്മകര്‍മ്മം താങ്കളുടെ തേജസ്വിത സൂര്യനു തുല്യമായിരിക്കും. ധര്‍മ്മം വിട്ട് രാജ്യം നേടിയാലും അധഃപതനത്തിലേ അത് കലാശിക്കൂ.”
”യുധിഷ്ഠിരാ! സത്യം, ആത്മസംയമനം, ആര്‍ജ്ജവം, അനുകമ്പ ഇവ ഉള്‍ക്കൊള്ളുക. അശ്വമേധം, രാജസൂയം മുതലായ യാഗങ്ങള്‍ ചെയ്ത താങ്കള്‍ യുദ്ധത്തിന്റെ പാപമാര്‍ഗ്ഗം സ്വീകരിക്കുന്നെങ്കില്‍ അത് നെല്ലിപ്പലകയില്ലാത്ത അധഃപതനമായിരിക്കും. അതിലെത്രയോ ഭേദം വനവാസമാണ്. ധര്‍മ്മരാജാവേ! പാപരൂപമായ യുദ്ധം ഏത് ബുദ്ധിമാന്‍ ഇച്ഛിക്കും? ക്ഷമയാണ് താങ്കള്‍ക്ക് ഭൂഷണം. ഭോഗം കൊണ്ടെന്തു കിട്ടും? യുദ്ധത്തില്‍ ഭീഷ്മര്‍ മരിക്കും, അശ്വത്ഥാമാവടക്കം ദ്രോണര്‍ മരിക്കും, കൃപാചാര്യര്‍, ശല്യര്‍, സൗമദത്തി, വികര്‍ണ്ണന്‍, വിവിംശതി, കര്‍ണ്ണദുര്യോധനന്‍ ഇവരൊക്കെ മരിക്കും. അവര്‍ മരിച്ചിട്ട് താങ്കള്‍ക്കെന്ത് സുഖം കിട്ടാന്‍? രാജാവേ! ഭൂമി മുഴുവന്‍ ലഭിച്ചാലും താങ്കള്‍ മൃത്യുവിനിരയാകും. അപ്പോള്‍ യുദ്ധംകൊണ്ടെന്തുമെച്ചം? താങ്കളുടെ ഉപദേശകന്മാരുടെ ദുരാഗ്രഹത്താല്‍ താങ്കള്‍ യുദ്ധത്തിനൊരുങ്ങുകയാണ്. അവര്‍ക്ക് വേണ്ടതുകൊടുത്ത് താങ്കള്‍ ദേവന്റെ മാര്‍ഗ്ഗം സ്വീകരിക്കുക. മാര്‍ഗ്ഗഭ്രഷ്ടനാകാതെ.” (ഉദ്യോഗപര്‍വം. – 27 – 24 – 27.)
സഞ്ജയനു മറുപടി
കണികാചാര്യശിഷ്യനായ അന്ധരാജാവിന്റെ വിശ്വസ്തസേവകനായ സഞ്ജയന്റെ ഈ വാക്കുകള്‍ ചെകുത്താന്റെ വേദമോത്തായിരുന്നു. സംയമീന്ദ്രനായ പാണ്ഡുപുത്രന്‍ ആ കെണിയില്‍ പെട്ടില്ല. അദ്ദേഹം പ്രതികരിച്ചു. ”സഞ്ജയാ! താങ്കള്‍ ധര്‍മ്മത്തെ അധര്‍മ്മമായും അധര്‍മ്മത്തെ ധര്‍മ്മമായും കണ്ട് സംസാരിക്കുകയാണ്. ക്ഷത്രിയന്‍ യുദ്ധം ചെയ്യാതിരിക്കുന്നത് ധര്‍മ്മമാണെങ്കില്‍ ഇവിടെയിരിക്കുന്ന കേശവന്‍ അത് ശരിവെയ്ക്കട്ടെ. അദ്ദേഹമാണെനിക്ക് പ്രമാണം. ഇരുകൂട്ടര്‍ക്കും ശുഭമിച്ഛിക്കുന്നവനാണദ്ദേഹം. അദ്ദേഹ ത്തിന്റെ വാക്ക് ഞാന്‍ ഒരിക്കലും മറികടക്കുകയില്ല.” (ഉദ്യോഗപര്‍വം – 28 – സംക്ഷിപ്തം.)
യുധിഷ്ഠിരന്റെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണന്‍ സഞ്ജയനോട് പറഞ്ഞു. ”സഞ്ജയാ! ഞാന്‍ ഇരുകൂട്ടര്‍ക്കും മംഗളമിച്ഛിക്കുന്നു. ഓരോരുത്തര്‍ക്കും ചേര്‍ന്ന ധര്‍മ്മമനുസരിച്ചാണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്. കര്‍മ്മം ആര്‍ക്കും ഒഴിവാക്കാന്‍ സാധിക്കുകയില്ല. സ്വധര്‍മ്മം പാലിച്ചുകൊണ്ടാണ് വായു വീശുന്നതും സൂര്യന്‍ ഉദിക്കുന്നതും. അഖില ലോകത്തിന്റേയും ധര്‍മ്മം താങ്കള്‍ക്കറിയാം. ബ്രാഹ്‌മണരുടേയും ക്ഷത്രിയരുടേയും വൈശ്യരുടേയും ധര്‍മ്മമെന്താണെന്ന് താങ്കള്‍ക്ക് നല്ലപോലെ അറിയാം. എന്നാലെന്തേ കൗരവരുടെ കാര്യത്തില്‍ മാത്രം കളംമാറിച്ചവുട്ടുന്നു? കണ്ണില്‍പെടാതെ പരധനം കക്കുന്ന കള്ളനും കണ്‍മുന്നില്‍ തട്ടിയെടുക്കുന്ന കൊള്ളക്കാരനും ഒരുപോലെ നിന്ദ്യരാണ്. ഇവിടെയെന്തേ ധാര്‍ത്തരാഷ്ട്രരെ വേറെ കാണുന്നു. ഞാന്‍തന്നെ ഇക്കാര്യം വിശദീകരിക്കാന്‍ രാജസഭയില്‍ വരാം. ഇരുകൂട്ടര്‍ക്കും വേണ്ട ശമത്തെക്കുറിച്ച് പറയാം. കാര്യം വിജയിച്ചാല്‍ ഞാന്‍ ചരിതാര്‍ത്ഥനാകും. ആ പുണ്യമെനിക്ക് ലഭിക്കുകയും ചെയ്യും.”
ഇവിടെ പ്രധാനപ്പെട്ടൊരു ചരിത്രസത്യം കാണുക. ശ്രീകൃഷ്ണന്‍ ഹസ്തിനപുരത്തില്‍ പോയത് യുധിഷ്ഠിരന്റേയോ ദ്രുപദന്റേയോ ദൂതനായല്ല. പ്രശ്‌നം രമ്യമായി തീര്‍ക്കാന്‍ സ്വയമേറ്റെടുത്ത ദൗത്യമായിരുന്നു അദ്ദേഹത്തിന്റേത്. സഞ്ജയന്റെ മുമ്പില്‍ അദ്ദേഹം രണ്ട് ചിത്രങ്ങള്‍ വാചാ ചിത്രീകരിക്കുന്നു.
”1. ദുര്യോധനന്‍ കോപം രൂപംപൂണ്ട മഹാവൃക്ഷമാണ്; അതിന്റെ തടി കര്‍ണ്ണനാണ്; കൊമ്പുകള്‍ ശകുനി പ്രഭൃതികളാണ്; ദുശ്ശാസനന്‍ പൂവും കായയുമാണ്. അതിന്റെ അടിവേര് ബുദ്ധികെട്ട ധൃതരാഷ്ട്രരാണ്.
2. യുധിഷ്ഠിരന്‍ ധര്‍മ്മം രൂപം പൂണ്ട മഹാവൃക്ഷമാണ്. അതിന്റെ തടി അര്‍ജ്ജുനനാണ്; കൊമ്പുകള്‍ ഭീമസേനനാണ്, പൂവും കായും മാദ്രേയരാണ്. അതിന്റെ അടിവേര് ബ്രഹ്‌മവും ബ്രഹ്‌മജ്ഞാനികളുമാണ്.” (ഉദ്യോഗപര്‍വം. – 29 – 52, 53.)
കൃഷ്ണന്‍ രത്‌നച്ചുരുക്കം പറഞ്ഞു. ”മഹാത്മാക്കളായ പാണ്ഡവന്മാര്‍ ധര്‍മ്മചാരികളാണ്. ശമത്തിനുവേണ്ടി നിലകൊള്ളുന്നു. ഒപ്പംതന്നെ കഴിവുറ്റ യോദ്ധാക്കളുമാണ്.” (ഉദ്യോഗപര്‍വം. – 29 – 58.)
തിരിഞ്ഞുപോകാനൊരുങ്ങിയ സഞ്ജയനോട് യുധിഷ്ഠിരന്‍ തന്റെ സന്ദേശമറിയിച്ചു. ”പ്രധാനികളോടും അപ്രധാനികളോടും ഭൃത്യന്മാരോടും അന്തര്‍ജ്ജനങ്ങളോടും എന്റെ കുശലാന്വേഷണം പറയുക. പരദ്രവ്യം പിടിച്ചുവെയ്ക്കരുതെന്നും അതുവഴി ശമം വാഴുമെന്നും ദുര്യോധനനോട് പറയുക. ഹൃതരാജ്യം മുഴുവന്‍ തിരിച്ചുതരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, സമാധാനത്തിന്റെ പേരില്‍ ഞങ്ങള്‍ക്ക് അഞ്ച് ഗ്രാമങ്ങള്‍ മതി. – അവിസ്ഥല, വൃകസ്ഥലം, മാകജീ, വാരണാവതം, കൂടാതെ അയാള്‍ മനസ്സില്‍ കാണുന്ന ഏതെങ്കിലുമൊന്ന്. സര്‍വ്വസഹോദരന്മാരും കാരണവന്മാരുടെ കൂടെ സശാന്തം സസന്തോഷം ജീവിക്കട്ടെ. എല്ലാവരും സന്മനസ്സുള്ളവരാകട്ടെ. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സമാധാനത്തിനും സമരത്തിനും തയ്യാര്‍. ധര്‍മ്മാര്‍ത്ഥമെന്നില്‍ മൃദുഭാവവും കാര്‍ക്കശ്യവും ഒരുപോലെയുണ്ട്.” (ഉദ്യോഗപര്‍വം. – 31.) ‘വജ്രാദപി കഠോരാനി, മൃദൂനി കുസുമാദപി’ എന്ന സുഭാഷിതം നമുക്കിവിടെ ഓര്‍മ്മവരുന്നില്ലേ?
സഞ്ജയദൂതും കൃഷ്ണദൂതും: താരതമ്യം
വാസ്തവത്തില്‍ ഇവിടെ സഞ്ജയന്‍ പരാജയപ്പെടുന്നു. കൂടെ ധൃതരാഷ്ട്രരും. ധര്‍മ്മത്തെ കയ്യൊഴിയില്ല എന്ന ധര്‍മ്മപുത്രരുടെ സദ്ഗുണം സദ്ഗുണവൈകൃതമാക്കി മാറ്റി ഇംഗിതം സാധിക്കാമെന്ന പദ്ധതി ഇവിടെ പാളിപ്പോയി. ദ്രുപദന്റെ ദൂതന്‍ വെറുംകയ്യോടെ തിരിച്ചുപോയെങ്കില്‍ ധൃതരാഷ്ട്ര ദൂതന്‍ തിരിച്ചുപോന്നത് മുന്നറിയിപ്പോടെയും ആപല്‍സൂചനയോടുകൂടിയുമാണ്. കൃഷ്ണന്‍ തന്നെ മദ്ധ്യസ്ഥനായി ഇങ്ങോട്ടുവരുമെന്ന് ദൂതനും ദൂതിനയച്ചവനും സ്വപ്‌നേപി ചിന്തിച്ചിരുന്നില്ല. ശ്രീകൃഷ്ണന്‍ കാര്‍ത്തികമാസത്തിലെ രോഹിണിനാള്‍ ഹസ്തിനപുരത്തിലേയ്ക്ക് പുറപ്പെടാനൊരുങ്ങി. ഹസ്തിനപുരത്തില്‍ കുന്തിമാതാവിനെ കണ്ട് മക്കളുടെ കുശലാന്വേഷണം പറയാന്‍ യുധിഷ്ഠിരന്‍ കൃഷ്ണനോടഭ്യര്‍ത്ഥിച്ചു. ”ഞങ്ങളുടെ ആ അമ്മ, ബാല്യംതൊട്ടേ ഞങ്ങളെ വളര്‍ത്തി. ഞങ്ങളുടെ ഐശ്വര്യത്തിനുവേണ്ടി പണിപ്പെട്ടു. തപഃശീലയായിരുന്നു അവള്‍. സദാ ദേവതാതിഥിപൂജകളില്‍ തല്‍പരയായിരുന്നു. ഇന്ന് ഞങ്ങളുടെ ശുഭകാലം പ്രതീക്ഷിച്ചു, ദുഃഖം കടിച്ചിറക്കി ദിവസങ്ങള്‍ നീക്കുന്നു. ഇപ്പോള്‍ കൃഷ്ണാ! ആ ദുഃഖം തീര്‍ക്കാന്‍ കാലം പാകപ്പെട്ടെന്ന് തോന്നുന്നു. ആ പെറ്റമ്മയ്ക്ക് സ്വസ്ഥതയും സുഖവും നല്‍കാന്‍ എനിക്ക് സാദ്ധ്യമാകട്ടെ.”2 യുധിഷ്ഠിരന്റെ വിജയവിശ്വാസം ഈ വാക്കുകളില്‍ സ്ഫുരിക്കുന്നു.
സര്‍വ്വായുധങ്ങളും ഒരുക്കിവെച്ച മഹാരഥത്തില്‍ കൃഷ്ണന്‍ ഹസ്തിനപുരത്തിലെത്തി. കാണേണ്ടവരെ ഒറ്റയ്ക്കും കൂട്ടായും കണ്ടു. സാമന്തരും രാജാക്കന്മാരും നിറഞ്ഞ രാജ്യസഭയില്‍ ഗുരുജനങ്ങളെ വന്ദിച്ചു. വിവരങ്ങള്‍ തുറന്നുപറഞ്ഞു. ശകുനിയും കര്‍ണ്ണനും പിന്തുണച്ച ദുര്യോധനന്റെ പിടിവാശിമൂലം ദൗത്യം വിഫലമായി. യുദ്ധമല്ലാതെ ഗത്യന്തരമില്ലെന്നായി. ഇരുകൂട്ടരും സൈന്യസജ്ജീകരണം തുടങ്ങി.
1 ഭിക്ഷചര്യാമന്ധകവൃഷ്ണിരാജ്യേ
ശ്രേയോ മന്യേ ന തു യുദ്ധേന രാജ്യം. – ഉദ്യോഗപര്‍വം. – 27 – 2.
2 അപി ജാതു സ കാലഃ സ്യാത് കൃഷ്ണ! ദുഃഖവിപര്യയഃ
യദഹം മാതരം ക്ലിഷ്ടാം സുഖം ദദ്യാമരിംദമ.” – ഉദ്യോഗപര്‍വം. – 83 – 43.