‘ഒരു സമാധാനവുമില്ല മോനെ. ഫ്രെഡിയെ ഓര്‍ത്തിട്ടാ. അല്ലെങ്കില്‍ കടലില്‍ ചാടി മരിച്ചേനെ.’
‘അങ്ങനെ നിരാശപ്പെടാതെ മമ്മാ.’
അപ്പു ആശ്വസിപ്പിച്ചു.
”ഒരു വഴി തെളിഞ്ഞു വരുന്നുണ്ട്. അത് വിജയിക്കുമെന്നാണ് എന്റെ പ്രതീക്ഷ.’
‘വിക്രമന്‍ എന്ന ഒരാളാണ് ഫോണില്‍ പോര്‍ച്ചുഗീസുകാര്‍ക്കുവേണ്ടി സംസാരിക്കുന്നത്. ആ ഫോണ്‍ നമ്പര്‍ പോലീസിന് കൈമാറിയാലോ എന്ന് പലവട്ടം ഓര്‍ത്തു. അപ്പുമോന്‍ വന്നിട്ട് ഒരു തീരുമാനമെടുക്കാമെന്നു കരുതി.’
‘ഒന്നും വേണ്ടന്നേ… ഞാന്‍ വന്നല്ലോ. എല്ലാം ശരിയാകും.’
‘മോന്‍ ഇന്നു വന്നത് നന്നായി. ഉച്ചയ്ക്ക് വിളിക്കുമെന്നാ അവര്‍ പറ ഞ്ഞിരിക്കുന്നത്. ഫോണ്‍ വരുമ്പോള്‍ മോന്‍ വേണം സംസാരിക്കാന്‍. എനിക്ക് ആ ശബ്ദം കേള്‍ക്കുമ്പോള്‍ മേലാകെ വിറയലാ. എന്താണ് സംസാരിക്കേണ്ടത് എന്നുപോലും അറിയാതാവും.’
‘ഞാന്‍ സംസാരിക്കാം.’
‘ഒരു മണിയായി. ഊണു തയ്യാറായിട്ടുണ്ട്. കഴിച്ചാലോ?’
‘ഫോണ്‍ വരുമോ എന്ന് കുറച്ചു നേരം കൂടി നോക്കാം.’
അധികം വൈകാതെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്തതും മമ്മ പറഞ്ഞു.
‘ഞാന്‍ എന്റെ മോന് ഫോണ്‍ കൊടുക്കാം.’
അപ്പു ഫോണ്‍ കയ്യില്‍ വാങ്ങിയിട്ടു പറഞ്ഞു.
‘ഹലോ ഫ്രെഡിയാണ് സംസാരിക്കുന്നത്.’
‘ഇത് വിക്രമനാണ്. എന്താണ് തിരുമാനം?’
‘തീരുമാനം പഴയതുതന്നെ. ഇതു ഞങ്ങളുടെ വീടും സ്ഥലവുമാണ്. പാരമ്പര്യസ്വത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും ഒരു തുമ്പാ മണ്ണു മാറ്റാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.’
‘സായിപ്പ് അറിയിച്ച കാര്യങ്ങളൊക്കെ അമ്മയോട് മുമ്പേ പറഞ്ഞിട്ടുള്ളതാണല്ലോ.’
‘ഞങ്ങളുടെ മണ്ണില്‍ സായിപ്പിനെന്ത് അവകാശം. ഭാരതം ഒരു സ്വതന്ത്ര രാജ്യമാണ്. പോര്‍ച്ചുഗീസിന്റെ അധീനതയിലല്ല. ഈ ഭൂമിക്ക് ഞങ്ങള്‍ ഗവണ്‍മെന്റില്‍ കരമടച്ച് അവകാശം സ്ഥാപിച്ചു കിട്ടിയിട്ടുള്ളതാണ്. അതുമാത്രമല്ല. ഈ മണ്ണില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണ്ണം കിട്ടിയാല്‍ പോലും ആര്‍ക്കും അത് സ്വന്തമാക്കാന്‍ കഴിയില്ല. അങ്ങനെ കിട്ടുന്നതെല്ലാം ഗവണ്‍മെന്റിലേയ്ക്ക് ബോദ്ധ്യപ്പെടുത്തി ട്രഷറിയില്‍ അടയ്‌ക്കേണ്ടതാണ്.’
ഇന്റര്‍നെറ്റില്‍ കയറി നോക്കി അറിഞ്ഞ കാര്യങ്ങള്‍ അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുവെച്ചു.
‘നിങ്ങള്‍ നിയമത്തിന്റെ വഴിയെ നീങ്ങാനാണോ തീരുമാനം?’
‘അതെ’
‘സായിപ്പു പറയുന്നത് അവര്‍ക്ക് അവരുടേതായ നിയമം ഉണ്ടെന്നാണ്. അത് നിങ്ങളുടെ സമ്മതത്തോടെ നടപ്പാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വീടുമാത്രമല്ല, നിങ്ങളിലൊരെണ്ണത്തിനെയും ബാക്കി വെയ്ക്കാതെ ഈ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റും എന്നാണ്. എന്തുവേണമെന്ന് ആലോചിക്കാന്‍ മൂന്നു ദിവസം അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വിളിക്കും. അത് ലാസ്റ്റ് കോളാണ്. അന്നു തീരുമാനം പറയണം. വിശദീകരണമൊന്നും സ്വീകാര്യമല്ല. ജസ്റ്റ് സെ യെസ് ഓര്‍ നോ.’
വിക്രമന്‍ ഫോണ്‍ കട്ട് ചെയ്തു.
ഫോണ്‍ ലൗഡ് സ്പീക്കറിലായിരുന്നതുകൊണ്ട് സംസാരം എല്ലാവരും കേള്‍ക്കുന്നുണ്ടായിരുന്നു. ആ മുഖങ്ങളിലെല്ലാം മ്ലാനത പരന്നു.
‘ആരും പേടിക്കേണ്ട. ഒന്നും സംഭവിക്കില്ല. ഞാന്‍ പോംവഴി കണ്ടിട്ടുണ്ട്.’ അപ്പു ധൈര്യം പകര്‍ന്നുകൊടുക്കാന്‍ നോക്കി. എന്നിട്ടും അവിശ്വാസവും ആപല്‍ ശങ്കയും കാരണം മമ്മി മിണ്ടിയതേയില്ല. ശനിയാഴ്ച വൈകിട്ട് വിളിക്കുമ്പോള്‍ എന്തുപറയും എന്നായിരുന്നു അവരുടെ ചിന്ത.
കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് അവരോടൊപ്പം അല്പം നേരമിരുന്ന് അവര്‍ തന്റെ ജോലികള്‍ ഒതുക്കാന്‍ തുടങ്ങി. വൈകിട്ട് നൈറ്റ് ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തില്‍ യൂണിഫോം അയണ്‍ ചെയ്തുകൊണ്ടിരിക്കുകയും ഒപ്പം ടി.വിയില്‍ വാര്‍ത്താചാനല്‍ നോക്കുകയുമായിരുന്നു അവര്‍. പെട്ടെന്നാണ് ഒരു വാര്‍ത്തയില്‍ അവരുടെ ശ്രദ്ധ പതിഞ്ഞത്. അവര്‍ അപ്പുവിനെയും ഫ്രെഡിയെയും അങ്ങോട്ടുവിളിച്ചു.
ശരിക്കും ഒരു ബ്രേക്കിംഗ് ന്യൂസായിരുന്നു അത്.
മതിയായ രേഖകളില്ലാത്ത സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും ലഹരിവസ്തുക്കളുമായി പുറം കടലില്‍ നങ്കൂരമിട്ടിരുന്ന പോര്‍ച്ചുഗീസ് വിദേശക്കപ്പലിലെ കൊള്ളസംഘം അറസ്റ്റില്‍. കോസ്റ്റ്ഗാര്‍ഡ്, കേരളപോലീസ്, കസ്റ്റംസ്, എക്‌സൈസ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമത്തിലാണ് പത്തോളം വരുന്ന കൊള്ളസംഘം വലയിലായത്. ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ കള്ളക്കടത്തു സംഘങ്ങളുമായി അറസ്റ്റിലായവര്‍ക്കുള്ള ബന്ധം സൂചിപ്പിക്കുന്ന രേഖകളും പിടിച്ചെടുത്തു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലമതിക്കുന്ന ഇടപാടുകള്‍ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതിനാല്‍ ഒരു നൂറുവര്‍ഷത്തെ ജയില്‍വാസം ഓരോരുത്തര്‍ക്കും ഉറപ്പാണെന്നായിരുന്നു വാര്‍ത്തയില്‍ വന്ന സൂചന.
ആ വാര്‍ത്ത നല്‍കിയ ആഹ്ലാദംകൊണ്ട് അപ്പുവും ഫ്രെഡിയും തുള്ളിച്ചാടി. മമ്മയും അവരോടൊപ്പം ചേര്‍ന്നു. തങ്ങളെ ലക്ഷ്യമിട്ടിരുന്നവരാണ് അറസ്റ്റിലായത്. സമാധാനമായി. ദിവസങ്ങളോളം തങ്ങളെ ഭീതിയിലാഴ്ത്തിയ ദുഷ്ടശക്തിയുടെ ഭീഷണിയില്‍ നിന്നും നിത്യമായ മോചനം കിട്ടിയിരിക്കുന്നു. ആരെയും ഇനി പേടിക്കേണ്ട. സ്വസ്ഥമായി ജീവിക്കാം. അപ്പുവും ഫ്രെഡിയും ആ സന്തോഷം ആഘോഷിക്കാന്‍ തീരുമാനിച്ചു.
(തുടരും)