- കൊമരന്‍ ചങ്കു
- ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
- അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
- പൊട്ടുകുന്നന്‍ മലയിലേക്ക് (കൊമരന്‍ ചങ്കു 6)
- ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
- നിധിശേഖരം (കൊമരന്‍ ചങ്കു 5)
- നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)
പൊട്ടുകുന്നന്‍ മലയുടെ അടിവാരത്തിലാണ് കൊമരന്‍ ചങ്കു താമസിക്കുന്നത്. പുറത്തുപോയി ജോലി ചെയ്ത് ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ കിടന്നുറങ്ങാന്‍ വേണ്ടി ഒരിടം.
അയാളെ അന്വേഷിച്ച് ആരും അവിടെ എത്താറില്ല.
നേരം പുലരുമ്പോള്‍ അങ്ങാടിക്കവലയിലെ മേരിയമ്മയുടെ ചായക്കടയുടെ വരാന്തയില്‍ അയാള്‍ എത്തും. ആരെങ്കിലും വിളിച്ചുകൊണ്ടുപോകുന്നതുവരെ അവിടെ ഒരു മൂലയില്‍ കുത്തിപ്പിടിച്ചിരിക്കും. ആരും വന്നില്ലെങ്കില്‍ വല്ലതും വാങ്ങിക്കഴിച്ച് സന്ധ്യയോടെ മടങ്ങിപ്പോകും.
അപ്പുവും കുഞ്ഞുണ്ണിയും വീണയും അങ്ങാടിക്കവലയില്‍ എത്തുമ്പോള്‍ ചായക്കട വരാന്തയില്‍ കൊമരന്‍ചങ്കു ഉണ്ടായിരുന്നില്ല.
മേരിയമ്മ പറഞ്ഞു:
‘രണ്ടു ദിവസമായി മലയിറങ്ങിവന്നിട്ട്. സുഖമില്ലെന്നാ തോന്നുന്നെ. മിനിഞ്ഞാന്ന് ചുമച്ചും മൂക്ക് ചീറ്റിയുമാ പോണ കണ്ടത്.’
‘ഇനി എന്തുചെയ്യും?’
കുഞ്ഞുണ്ണി ചോദിച്ചു.
‘ഏതായാലും ഇറങ്ങിപ്പുറപ്പെട്ടതല്ലേ. നമുക്ക് ഒന്നു പോയി നോക്കാം. വീണ പറഞ്ഞു. അപ്പുവും അതിനോട് യോജിച്ചു.
‘നിങ്ങള്‍ ഇവിടെ നില്ക്കൂ. ഞാന്‍ വീട്ടില്‍ നിന്ന് പനിക്കുള്ള എന്തെങ്കിലും മരുന്ന് എടുത്തുകൊണ്ടുവരാം. കൊമരന്‍ ചങ്കുവിന് കൊടുക്കാമല്ലോ’!
വീണ വീട്ടിലേക്ക് ഓടിപ്പോയി.
അങ്ങാടിക്കവലയില്‍ നിന്ന് അടിവാരത്തേയ്ക്ക് തിരിയുന്ന റോഡിന് ഇടതുവശത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് നോക്കി അപ്പു ഒരു നിമിഷം നിന്നു. തോട്ടില്‍ വെള്ളം കുറവാണ്. വീടുകളിലെയും കടകളിലെയും മാലിന്യം ചാക്കിലും പ്ലാസ്റ്റിക് കവറിലും വാരിക്കൂട്ടി വലിച്ചെറിഞ്ഞതുകൊണ്ടു ഒഴുക്കും നിലച്ച മട്ടാണ്. പലയിടത്തും അറവു മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ചീഞ്ഞും ഈച്ചയാര്‍ത്തും ദുര്‍ഗ്ഗന്ധം വമിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളും കുറവല്ല.
മൂക്കുപൊത്തിയിരിക്കുന്ന അപ്പുവിനെ നോക്കി കുഞ്ഞുണ്ണി പറഞ്ഞു. ‘ശുദ്ധവായുവും ശുദ്ധജലവും മനുഷ്യജീവിതത്തിന്റെ അടിസ്ഥാന അവകാശമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ അത് നിഷേധിക്കുകയാണ്. വൃത്തിശീലമാക്കുകയും മാലിന്യം തോന്നിയ ഇടങ്ങളില്‍ വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലേ ഇതിന് പരിഹാരമാകൂ. അത് അവനവന് തോന്നണം.’
അത് ശരിവെയ്ക്കും പോലെ അപ്പു കുഞ്ഞുണ്ണിയെ നോക്കി ചിരിച്ചു.
‘വരൂ… നമുക്ക് കുറച്ചു മാറിനില്‍ക്കാം.’
അവര്‍ കടകള്‍ അവസാനിക്കുന്നിടത്ത് ഒരു വലിയ മരത്തിന്റെ ചുവട്ടിലെ സിമന്റ് തിട്ടയില്‍ കയറിയിരുന്നു.
അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വെളുത്ത് മെലിഞ്ഞ് ഉയരംകൂടിയ ഒരാള്‍ അവരുടെ മുമ്പിലൂടെ കടന്നുപോയി. അലക്കിവെളുപ്പിച്ച പൈജാമയും അയഞ്ഞകൂര്‍ത്തയുമാണ് വേഷം. നീണ്ടുവളര്‍ന്ന മുടിയിലും താടിയിലും നരവീണു തുടങ്ങിയിട്ടുണ്ട്. കാലില്‍ റബ്ബര്‍ ചെരിപ്പ്. ഇടതുകയ്യില്‍ വിടര്‍ത്തിപ്പിടിച്ച കാലന്‍കുട. വലതുകൈ താഴ്ത്തിയിട്ട് വിരലുകള്‍ അനക്കി അയാള്‍ ശബ്ദം താഴ്ത്തി പറയുന്നതെന്ത് എന്ന് അപ്പു ചെവിയോര്‍ത്തു.
ഐ ഡോണ്ട് നോ സര്‍ പ്ലീസ്
ഐ ഡോണ്ട് നോ സര്‍ പ്ലീസ്
പറഞ്ഞതു തന്നെ ആവര്‍ത്തിച്ചുപറഞ്ഞ് പരിസരമേതും ശ്രദ്ധിക്കാതെ അയാള്‍ നടന്നു പോവുകയാണ്.
‘ആരാണത്. കുഞ്ഞുണ്ണീ?’
അപ്പുവിന് ആകാംക്ഷയായി.
‘അത് മഠത്തിമാലിലെ മേനോന്‍ ചേട്ടന്‍.’
‘മനസ്സിന് സുഖമില്ലാത്ത ആളാണെന്ന് തോന്നുന്നല്ലോ.’
‘ശരിയാണ്. പക്ഷേ ആരെയും ഉപദ്രവിക്കില്ല.’
‘എന്തു പറ്റിയതാണ്?’
‘അമ്മയും അമ്മൂമ്മയും പറഞ്ഞുകേട്ട കാര്യമേ അറിയൂ.’
‘എന്തൊക്കെയോ പ്രത്യേകതകളുള്ള ആളാണെന്ന് തോന്നിയതു കൊണ്ടു ചോദിച്ചതാ.’
‘വീണ വരാന്‍ ഇനിയും സമയമുണ്ടല്ലോ. കേട്ടറിഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറയാം.’
കുഞ്ഞുണ്ണി അയാളുടെ കഥ അല്ല ജീവിതം പറയാന്‍ തുടങ്ങി.