മുട്ടിനു താഴെവരെ മാത്രം എത്തുന്ന കീറി പഴകിയ കാക്കിപാന്റ്‌സും വലിപ്പം കൂടിയ കാക്കിഷര്‍ട്ടുമാണ് വേഷം. അരയില്‍ പട്ടാളക്കാര്‍ ഉപേക്ഷിച്ച വീതികൂടിയ ബെല്‍റ്റ്. തലയില്‍ പഴയകാല പോലീസുകാരുടേതുപോലെ കൂമ്പന്‍ തൊപ്പിവെച്ചിരിക്കുന്നു. കാലിലെ ചെരുപ്പുകള്‍ രണ്ടും രണ്ടുതരം. പിറുപിറുത്തുകൊണ്ട് തെന്നിത്തെന്നിയാണ് നടത്തം. പ്രായം അറുപതിനു മേല്‍ കാണും. നരവീണ ഉള്‍ക്കനമില്ലാത്ത താടിമീശ നീണ്ടു വളര്‍ന്നിരിക്കുന്നു. തളര്‍ന്നതെങ്കിലും തീക്ഷ്ണമായ കണ്ണുകള്‍.
കൊമരന്‍ ചങ്കു.
ദൂരെ നിന്നും നടന്നടുക്കുന്ന ആ രൂപം അപ്പു വരാന്തയില്‍ നിന്നുനോക്കി. അയാള്‍ മുറ്റവും പരിസരവും ശ്രദ്ധിച്ചശേഷം അരമതിലില്‍ ഇരുന്ന് ബെല്‍റ്റില്‍ തിരുകിയിരുന്ന കത്തിയുടെ പിടിയില്‍ കൈവെച്ച് അപ്പുവിനെ നോക്കി. ഭയന്നുപോയ അപ്പു വേഗം അകത്തേക്ക് നോക്കി വിളിച്ചു.
‘അപ്പൂപ്പാ ഇങ്ങോട്ടൊന്നുവന്നേ. ഒരാള്‍ വന്നിരിക്കുന്നു.’
കണ്ണട നേരെയാക്കി വായിച്ചുകൊണ്ടിരുന്ന പത്രം കയ്യില്‍ പിടിച്ച് നരേന്ദ്രന്‍ മാഷ് പുറത്തേക്ക് വന്നു. ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നു വിരമിച്ച അദ്ധ്യാപകനാണ് അദ്ദേഹം. അപ്പു മകള്‍ സുധര്‍മ്മയുടെ മകനും.
‘ഇതാര്…. ചങ്കുവോ. കണ്ടിട്ട് എത്രകാലമായെടോ?’
‘ദേശാടനമായിരുന്നു.’
‘ചങ്കു വന്നത് നന്നായി. എലിയെക്കൊണ്ടുള്ള ശല്ല്യം സഹിക്കാന്‍ വയ്യ. തെങ്ങില്‍ നിന്നും മെച്ചിങ്ങയെല്ലാം കടിച്ചു താഴെ ഇടുകയാണ്. ഒന്നു വിലക്കണം.’
‘നോക്കാം.’
കൊമരന്‍ ചങ്കു തൊട്ടടുത്ത തൈത്തെങ്ങില്‍ നിന്നും കുരുത്തോല എടുത്ത് ഈര്‍ക്കില്‍ കളഞ്ഞ്, അരയിലെ കത്തിതിരിച്ചുപിടിച്ച് നാരായം പോലെയാക്കി ഓലയില്‍ എന്തൊക്കെയോ ജപിച്ച് എഴുതി. പിറുപിറുത്തുകൊണ്ട് കുരുത്തോലമാലപോലെയാക്കി ഒരു വാഴ വള്ളിയില്‍ കോര്‍ത്ത് തൊട്ടടുത്തുള്ള തെങ്ങിന് ചുറ്റി കെട്ടിവെച്ചു. തെല്ലുനേരം കണ്ണടച്ച് തെങ്ങിനു ചുറ്റും നടന്നു. മുകളിലേയ്ക്ക് നോക്കി കൈ ഉയര്‍ത്തി പിന്നെയും എന്തൊക്കെയോ ജപിച്ചു. ‘ഇനി ഈ പറമ്പില്‍ ഒറ്റ എലിപോലും കടന്നുവരില്ല. നോക്കിക്കോ’
കൊമരന്‍ ചങ്കു തീര്‍ത്തു പറഞ്ഞു. അപ്പുവിന്റെ കയ്യില്‍ നിന്ന് പണവും വാങ്ങി അയാള്‍ ഗേറ്റു കടന്ന് പുറത്തേക്ക് പോയി.
അപ്പോള്‍ അപ്പുവിന് ഒരു സംശയം.
‘മന്ത്രം ചൊല്ലി… കുരുത്തോലയില്‍ എഴുതി തെങ്ങില്‍ കെട്ടി വെച്ചാല്‍ മെച്ചിങ്ങ നശിപ്പിക്കുന്ന എലി ഇനി വരില്ലെന്ന് പറഞ്ഞത് സത്യമാണോ?’
ചോദ്യം കേട്ട് നരേന്ദ്രന്‍ മാഷ് ഒന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ട് മുറിക്കകത്തേക്ക് പോയി.
‘അമ്മൂമ്മ പറയൂ’
ദേവകി ടീച്ചര്‍ സ്വരം താഴ്ത്തി പറഞ്ഞു.
‘എനിക്കറിയില്ല അപ്പൂ.’
‘പിന്നെന്തിനാ… അയാള്‍ക്ക് ഭക്ഷണവും പണവും കൊടുത്തത്?’
‘അത് നാട്ടും പുറത്തെ ഒരു മര്യാദയാണ്. അപ്പൂപ്പന്റെ ഒപ്പം ചെറിയ ക്ലാസ്സില്‍ പഠിച്ചതാണ് അയാള്‍. വീടും മക്കളുമൊന്നുമില്ല. കഷ്ടത്തിലാണ് ജീവിതം. മനസ്സിനും കുറച്ചു പ്രയാസമുണ്ടെന്നു തോന്നുന്നു. കാണുമ്പോള്‍ ഒരു സഹായം എന്ന രീതിയില്‍ വല്ലതുമൊക്കെ കൊടുക്കും.’
‘അപ്പോള്‍ എലി വിലക്ക് എന്ന കാര്യം വിശ്വസിക്കേണ്ടേ?’
ദേവകി ടീച്ചര്‍ ചിരിക്കുക മാത്രം ചെയ്തു. വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല.
കൊച്ചിയില്‍ നിന്നും ഒരാഴ്ച അവധിയില്‍ അമ്മ വീട്ടിലെത്തിയ അപ്പുവിന്റെ മനസ്സില്‍ ഒരുപാട് സംശയങ്ങള്‍ ബാക്കിയായി.
കൊമരന്‍ ചങ്കുവിന് മാന്ത്രികശക്തിയുണ്ടോ?
ആരോടാണ് ചോദിക്കുക?
കൊച്ചിയിലുള്ള തന്റെ അമ്മയോട് വിളിച്ചുചോദിച്ചാല്‍…
സ്റ്റുപ്പിഡ് ക്വസ്റ്റ്യന്‍സ് ചോദിക്കേണ്ട അപ്പൂ… എന്നായിരിക്കും മറുപടി.
പിന്നെ മൂന്നുനാലുദിവസം അപ്പു അതുതന്നെ ആലോചിച്ചുകൊണ്ടു നടന്നു.
അങ്ങനെ ആലോചനയില്‍ സ്വയം മറന്നിരുന്ന ഒരു ദിവസം പിന്നില്‍ നിന്ന് ആരോ വന്ന് അവന്റെ കണ്ണുപൊത്തി.
(തുടരും)