നാട്ടില്‍, അമ്മ വീട്ടില്‍ ചെലവഴിച്ച അവധിക്കാലം അര്‍ത്ഥപൂര്‍ണ്ണമായി എന്നൊക്കെ കരുതിയായിരുന്നു മടക്കയാത്ര. കൂട്ടുകാരന്‍ ഫ്രെഡിക്ക് അതിന്റെ സന്തോഷം പകര്‍ന്നു നല്‍കാമെന്നും സമാധാനിച്ചിരുന്നു. എല്ലാം എത്രവേഗമാണ് തകിടം മറിഞ്ഞത്? ജീവിതം ഇത്രയേയുള്ളൂ. ഒരു നിമിഷനേരത്തെ അശ്രദ്ധ. ചെറിയൊരു കൈപ്പിഴ. അത് നമ്മെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയും എന്ന് അവനോര്‍ത്തു.
ഫ്രെഡിയുടെ പ്രശ്‌നത്തിന് ഇനി എങ്ങനെ പരിഹാരം കാണും? ഇനി ആരെ സമീപിക്കും? ചങ്കുമാമനോട് അപേക്ഷിച്ച് സ്വന്തമാക്കിയ മന്ത്രികവസ്തു നഷ്ടപ്പെടുത്തിയതിന് ഒരു ന്യായവും പറയാനില്ല. തന്നെമാത്രം വിശ്വസിച്ച് കാത്തിരിക്കുന്ന ഫ്രെഡിയും മമ്മയും കവര്‍ച്ചാസംഘത്തിനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് കരഞ്ഞു തളര്‍ന്നു നില്‍ക്കുന്ന കാഴ്ച കാണുകവയ്യ. ബാക്ക്പാക്ക്, പുതിയ ഡ്രസ്സുകള്‍, ബാക്കിയുണ്ടായിരുന്ന പണം എല്ലാംപൊയ്‌ക്കോട്ടെ. സഹിക്കാം. ഒന്നുമാത്രം നഷ്ടപ്പെട്ടത് സഹിക്കാന്‍ കഴിയുന്നില്ല. ചങ്കു മാമന്റെ സമ്മാനം.
ബസ്സിന്റെ അവസാനത്തെ ചവിട്ടുപടിയില്‍ റോഡിലേയ്ക്ക് കാല്‍ നീട്ടി എല്ലാം നഷ്ടപ്പെട്ട സങ്കടത്തില്‍ അവനിരുന്നു. എറണാകുളത്തേക്ക് അടുത്ത ബസ്സുവന്നാല്‍ കയറ്റിവിടാം എന്ന കണ്ടക്ടറുടെ വാക്കുകള്‍ വിശ്വസിച്ച് തണല്‍ മരത്തിന് ചുവട്ടില്‍ നില്‍ക്കുന്ന യാത്രക്കാരെ അവന്‍ വെറുതെ നോക്കി. ഏറ്റവും പിന്നില്‍ ഒരാള്‍ തന്നെ കണ്ടപ്പോള്‍ മുഖം മറയ്ക്കുവാന്‍ ശ്രമിച്ചുവോ? ഇല്ല. തനിക്കുതോന്നിയതാവാം. എന്നാലും വെറുതെ, ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെന്നു. നാടോടിയായ ഒരു ചെറുപ്പക്കാരനായിരുന്നു അയാള്‍.
വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു ചെമ്പുകുടം നിറയെ സ്വര്‍ണ്ണനാണയങ്ങള്‍ കിട്ടിയാലും ഇത്ര സന്തോഷം തോന്നുമായിരുന്നില്ല.
ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന ആ നിമിഷം, പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ കുടക്കള്ളനോട് ചോദിച്ച ചോദ്യമാണ് അവന്റെ മനസ്സില്‍ ഉദിച്ചത്. അപ്പു ആ ചെറുപ്പക്കാരന്റെ അടുത്തുചെന്നു ചോദിച്ചു.
‘നിങ്ങളുടെ പേര് അപ്പു എന്നാണോ?’
‘അല്ല.’
‘എങ്കില്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന ബാഗ് അപ്പുവിന്റേതാണ്. അത് ഇരുന്നിടത്ത് വെച്ചേക്കൂ. അല്ലെങ്കില്‍ വേണ്ട. ഇങ്ങുതന്നേക്കൂ. ഞാനാണ് അപ്പു.’
അപ്പു അയാളുടെ കയ്യില്‍ നിന്നും ബാഗ് പിടിച്ചുവാങ്ങി. ഏവരും ശ്രദ്ധിക്കുന്നു എന്നറിഞ്ഞതും ആ ചെറുപ്പക്കാരന്‍ അടുത്ത ബസ്സിനു കാത്തുനില്‍ക്കാതെ അവിടെ നിന്നും ഓടി മറഞ്ഞു. തന്റെ ബാക്ക്പാക്ക് നെഞ്ചോടു ചേര്‍ത്ത് അപ്പു അടുത്ത ബസ്സ് വരുവോളം ചലനമറ്റവനെപ്പോലെ നിന്നു. കരയ്ക്കുവീണ മത്സ്യത്തിന് വീണ്ടും ജീവജലം കിട്ടിയ ആശ്വാസമായിരുന്നു അവന്.
എങ്ങനെയും വീടെത്തണം. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യണം. ഇത് കയ്യിലിരിക്കുമ്പോള്‍ അപകടസാദ്ധ്യത ഏറെയാണ്. തീരുമാനമെടുക്കാന്‍ ഒരു നിമിഷം വൈകിക്കൂടാ.
വീട്ടിലെത്തിയ ഉടന്‍ ബാക്ക്പാക്ക് തുറന്ന് ചങ്കുമാമന്‍ നല്‍കിയ പായ്ക്കറ്റ് പുറത്തെടുത്തു. സൂക്ഷിക്കാന്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തണം. തന്റെ മാത്രം ഡ്രസ്സുകള്‍ വെയ്ക്കുന്ന അലമാരയുടെ ഏറ്റവും താഴത്തെ തട്ടില്‍ പഴയ സ്‌കൂള്‍ യൂണിഫോമിനടിയില്‍ അവന്‍ പായ്ക്കറ്റ് ഒതുക്കിവെച്ചു.
സമയം പതിനൊന്നുമണി ആയിട്ടേയുള്ളൂ.
അച്ഛനും അമ്മയും വരുമ്പോള്‍ ആറുമണിയാകും. അതിനു മുമ്പ് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?
അപ്പു ഫോണെടുത്ത് ഫ്രെഡിയെ വിളിച്ചു.
ഫ്രെഡി ഫോണെടുത്തപ്പോള്‍ അപ്പു ചോദിച്ചു.
‘എന്തായി കാര്യങ്ങള്‍?’
‘ആകെ പ്രശ്‌നമാണ്. അപ്പുവില്‍ നിന്നും വിളിയൊന്നും കിട്ടാതായപ്പോള്‍ മമ്മ ഏതുനേരവും കരച്ചിലാണ്. എന്തു ചെയ്യണമെന്നറിയില്ല.’
‘മമ്മ വിട്ടിലൂണ്ടോ?’
‘ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ വന്ന് ഇതുവരെ കിടന്നുറങ്ങി. ഇപ്പോള്‍ എഴുന്നേറ്റ് കിച്ചനിലേയ്ക്ക് പോയതേയുള്ളൂ.’
‘ഞാനിപ്പോള്‍ അങ്ങോട്ടുവരാം. കരയേണ്ടെന്ന് പറയൂ.’
‘രക്ഷപ്പെടാന്‍ എന്തെങ്കിലും വഴി കണ്ടുപിടിച്ചിട്ടുണ്ടോ?’
‘എല്ലാം ഞാന്‍ വന്നിട്ടു പറയാം. എനിക്കു കൂടി ലഞ്ചുവേണമെന്ന് പറയൂ. മമ്മയുടെ സ്‌പെഷല്‍ ചെമ്മീന്‍ കട്‌ലറ്റ് അടക്കം.’
‘ശരി’
ഫ്രെഡി ഫോണ്‍ വെച്ചു.
(തുടരും)