- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
അത്താഴം കഴിക്കുമ്പോള്‍ മമ്മ പറഞ്ഞു: ”മോളേ, ഞാന്‍ നിന്റെ അച്ഛനെ വിളിച്ചു പറയാം നിന്നെ വന്നു കൊണ്ടുപോകണമെന്ന്… ഇനീമെന്റെ കുട്ടി ഇവിടെ നില്‍ക്കണ്ട… എന്തൊക്കെ അപകടങ്ങളാ ഉണ്ടാകുന്നത്! മാത്രമല്ല, എന്റെ കുട്ടി വേണം ഇതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ എന്നും പറഞ്ഞ് ആദിമൂപ്പന്‍ ചെലപ്പോ നിര്‍ബന്ധിച്ചെന്നും വരാം. മോളു ദല്‍ഹിക്കു തിരിച്ചുപോകുന്നതാ നല്ലത്.”
ദേവേശിയ്ക്കും തോന്നി മമ്മ പറഞ്ഞതു ശരിയാണെന്ന്. അവള്‍ സമ്മതഭാവത്തില്‍ തലകുലുക്കി. പക്ഷേ ഉള്ളില്‍ സങ്കടമുണ്ട്. മമ്മയുടെ കൂടെ താമസിച്ചു മതിയായിട്ടില്ല. എങ്കിലും, മൂപ്പന്‍ അപ്പൂപ്പനെങ്ങാനും നിര്‍ബന്ധം പിടിച്ചാലോ? ഓര്‍ക്കാന്‍ കൂടി വയ്യാ! അതില്‍ ഭേദം തിരിച്ചു പോകുന്നതു തന്നെയാണ്. ദേവേശി താഴ്ന്ന ശബ്ദത്തില്‍ ചോദിച്ചു.
”മമ്മാ, ഞാമ്പോയാല് മമ്മയ്ക്കു സങ്കടമാവ്വോ!”
മമ്മ അവളെ ചേര്‍ത്തുപിടിച്ചു നിന്നതേയുള്ളൂ.
”മമ്മാ, ഞാന്‍ തട്ടിന്‍ പൊറത്തു ചെന്ന് ഹാറ്റാചുപ്പായെ ഒന്നു കാണട്ടെ?”
”വേണ്ട കുട്ടാ. ഇനി എന്റെ പൊന്നുമോള് അതിലൊന്നും ഇടപെടാതിരിക്കുന്നതാ നല്ലത്. നിനക്ക് ഹാറ്റാചുപ്പായോട് കൂട്ടാണ് എന്ന് ആ കരിന്തൂറുകണ്ണന്മാര് അറിയണ്ട”
അതു ശരിയാണ്. ഹാറ്റാചുപ്പാകളെ ഉപദ്രവിക്കാനാണ് കരിന്തൂറുകണ്ണന്മാരുടെ വരവ് തന്നെ. അവര് തന്റെ ഫ്രണ്ട്‌സാണ് എന്നറിഞ്ഞാല്‍ കരിന്തൂറുകണ്ണന്മാര് തന്നെയും ഉപദ്രവിച്ചാലോ? അയ്യോ അതു വേണ്ട….
ദേവേശി മമ്മയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടന്നാണുറങ്ങിയത്. കരിന്തൂറുകണ്ണനെ സ്വപ്നം കാണാതിരിക്കാന്‍ ”ആലത്ത്യൂരേ ഹനുമാനേ…” ചൊല്ലിയിരുന്നു ഉറങ്ങുന്നതിനു മുന്‍പ്.. മമ്മ അവളുടെ മുടിയിലും കവിളത്തുമൊക്കെ തഴുകിക്കൊണ്ട്, ”ഓമനത്തിങ്കള്‍ക്കിടാവോ…” പാടിയുറക്കി…
”ദേവൂ… വാ, മുകളിലേയ്ക്കുവാ….” എന്നൊരു വിളി കേട്ടാണവള്‍ ഞെട്ടിയുണര്‍ന്നത്. കണ്ണു തുറന്നപ്പോള്‍ തന്റെ കിടക്കയില്‍ ഒരാളുണ്ട് – മാന്ത്രികത്തൊപ്പി!
”മോളേ, വേഗം വാ… നമുക്കു കുറച്ചധികം ജോലികളുണ്ട്” തൊപ്പി അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു. ദേവേശി എഴുന്നേറ്റിരുന്നു. മമ്മ നല്ല ഉറക്കത്തിലാണ്. മമ്മയെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞാലോ? തനിക്ക് ഹാറ്റാചുപ്പാകളുടെ അടുത്തേയ്ക്കു പോകാനിഷ്ടമില്ലെന്നു പറഞ്ഞാല്‍, മമ്മ ഈ തൊപ്പിയെ ഓടിച്ചുവിട്ടു കൊള്ളും..
”മമ്മാ…” ദേവേശി ഒന്നു വിളിച്ചപ്പോഴേയ്ക്കും തൊപ്പി അവളുടെ വായ് പൊത്തി ”ദേവേശീ, വാ, മമ്മയെ ഉണര്‍ത്തിയാല്‍ ശരിയാകില്ല… വേഗം പോകാം…”
പിന്നെ എന്താണുണ്ടായതെന്ന് അവള്‍ക്കോര്‍മ്മയില്ല. തട്ടിന്‍ പുറത്ത് മാജിക് ഹാറ്റിന്റെയും ചുപ്പാകാബ്രായുടേയും നടുക്ക് ഇരിയ്ക്കുകയാണ് താന്‍. പതിവുപോലെ മാജിക് ഹാറ്റ് കഥ പറഞ്ഞു തുടങ്ങി.
”ദേവൂ, നിനക്കു മാത്രമേ കരിന്തൂറുകണ്ണന്മാരുടെ ശല്യം അവസാനിപ്പിക്കാന്‍ കഴിയൂ… അത് ആദിവാസിമൂപ്പന്‍ പറഞ്ഞല്ലോ?” തൊപ്പി അവളുടെ മുഖത്തെ പേടി ശ്രദ്ധിച്ചുകൊണ്ടാണ് പറഞ്ഞത്.
”മൂപ്പന്‍ പറഞ്ഞതുനേരാ… മുന്നൂറ്റമ്പത് കൊല്ലം ഈ തട്ടിന്‍ പുറത്ത് തടവുകാരെപ്പോലെ കഴിയുകയല്ലേ ഞങ്ങള് രണ്ടാളും? അങ്ങനെ ഞങ്ങള്‍ടെ അദ്ഭുത സിദ്ധികളൊക്കെ മങ്ങിപ്പോയി…”
ചുപ്പാകാബ്രാ അന്നേരം ദേവേശിയുടെ മടിയില്‍ കയറിയിരുന്നു – ഒരു പൂച്ചക്കുട്ടിയെപ്പോലെ! തൊപ്പി സംഭാഷണം തുടര്‍ന്നു…
”രൈരു ഞങ്ങളെ ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ച ഉടനെ മരിച്ചു പോയെന്നു ഞാന്‍ പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ സഹോദരിയുടെ മകള്‍ നങ്ങയായിരുന്നു അന്നിവിടെ ഗൃഹനാഥ. ആ അമ്മയ്ക്ക് ഞങ്ങളോടു വലിയ ഇഷ്ടമായിരുന്നു. വീടിനുളളിലെല്ലായിടത്തും ഞങ്ങള്‍ സന്തോഷത്തോടെ നടക്കുമായിരുന്നു. ഇടയ്‌ക്കൊക്കെ പുറത്തിറങ്ങി പൂന്തോട്ടത്തിലും നെല്ലുപുരയിലും മാന്തോപ്പിലുമൊക്കെ ഞങ്ങള്‍ സ്വതന്ത്രമായി നടക്കും. ഒരു ദിവസം ഞങ്ങള്‍ പറമ്പിലൂടെ നടക്കുമ്പോള്‍ മതിലിനപ്പുറത്തു നിന്ന് ചിലര്‍ ഞങ്ങളെ കണ്ടു. കണ്ടവര്‍ ബഹളം വെച്ചു. കുറേപ്പേര്‍ ഓടിക്കൂടി…”
ഒരു വിചിത്രമൃഗവും ഒരു തൊപ്പിയും പറമ്പിലൂടെ നടക്കുന്നത് കണ്ട് അവര്‍ ഭയപ്പെട്ടു; അതിനിടയ്ക്കാണ് മന്ത്രവാദിയുണ്ടാക്കിയ മുട്ടകളിലൊന്ന് എങ്ങനെയോ മരത്തിനുള്ളില്‍ നിന്നു പുറത്തു കടന്നത്. മുട്ടത്തോടു പൊട്ടിച്ചു പുറത്തുവന്ന ആ ദുഷ്ടന്‍ കരിന്തൂറുകണ്ണന്‍, മന്ത്രവാദിയുടെ അതേ സ്വരത്തില്‍ വിളിച്ചു കൂവി…
”മനുഷ്യര്‌ടെ ചോരയൂറ്റിക്കുടിക്കുന്ന ചുപ്പായാണേ അത്! കുടെയൊള്ളത് മനുഷ്യരെ പച്ചക്ക് തിന്നുന്ന തൊപ്പീം.”
”അതുകേട്ട ആളുകള്‍ കല്ലും വടിയും ആയുധങ്ങളുമായി ഞങ്ങളെ ആക്രമിച്ചു. ഞങ്ങള്‍ ജീവനും കൊണ്ട് അവിടെ നിന്നോടി… എങ്ങനെയൊക്കെയോ വീട്ടിലെത്തി. ആളുകള്‍ പിന്നാലെയും. അതില്‍പ്പിന്നെ ഞങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല… അന്ന് ഈ വീട്ടിലെ നങ്ങ അമ്മയോട് ആളുകള്‍ ബഹളമുണ്ടാക്കി… ഞങ്ങളെ വിട്ടുകൊടുത്തില്ലെങ്കില്‍ വീടുതല്ലിപ്പൊളിക്കുമെന്ന് ആളുകള് ഭീഷണിപ്പെടുത്തി. നങ്ങമ്മ എന്താ പറഞ്ഞതെന്നോ, അവര് രണ്ടാളും നമ്മടെ അതിഥികളാ, എന്റെ രൈരു അമ്മാവന്റെ ചങ്ങായിമാരാ… വീടു തല്ലിപ്പൊളിക്ക്വേ, എന്നെ തല്ലിക്കൊല്ല്വേ, എന്തു ചെയ്താലും അവരെ വിട്ടു തരില്ലാന്ന്…”
തൊപ്പിയുടെ സ്വരം ഇടറി. ചുപ്പാകാബ്രാ ദേവേശിയുടെ മടിയിലിരുന്ന് അവളുടെ ദേഹത്തുരുമ്മിക്കൊണ്ടിരുന്നു.
(തുടരും)






















