‘അരുത് നീലാണ്ടാ അരുത് …..’
അമ്മപ്പിടിയാന ഉറക്കെ വിളിച്ചുപറഞ്ഞു.
‘കാടും മേടുമിളക്കിക്കൊണ്ട്
പാഞ്ഞു പറന്നു വരുന്നുണ്ടേ,
ആനക്കുട്ടന്‍ നീലാണ്ടന്‍.
ജീവന്‍ വേണേല്‍ മാറിക്കോ!’
ആനക്കുട്ടന്റെ വരവുകണ്ട് മാന്‍കുട്ടികളോട് അമ്മമാര്‍ വിളിച്ചുപറഞ്ഞു. ശക്തനാണെന്ന അഹങ്കാരത്തോടെ ആനക്കുട്ടന്‍ എപ്പോഴും പാഞ്ഞു നടക്കും. കാണുന്ന മരങ്ങളെല്ലാം കുലുക്കും. ചെറുകുളങ്ങളും തടാകങ്ങളും കലക്കിമറിക്കും. ആരു പറഞ്ഞാലും കേള്‍ക്കാതെ അവന്‍ മദിച്ചു നടന്നു.
അങ്ങനെ കാടു കുലുക്കി നടക്കുമ്പോള്‍ അവന് വല്ലാതെ ദാഹിച്ചു. നീലാണ്ടന്‍ വെള്ളംതേടി കാട്ടുവഴിക്കരികിലെ ഒരു കുളത്തില്‍ ചെന്നിറങ്ങി. അധികം ആഴമില്ലാത്ത കുളത്തിലുണ്ടായിരുന്ന വെള്ളം തുമ്പിക്കൈകൊണ്ട് അവന്‍ ഒരൊറ്റ വലി വലിച്ചു. വെള്ളം വലിച്ചെടുത്തപ്പോള്‍ തുമ്പിയില്‍ എന്തോ തടഞ്ഞു. നീലാണ്ടന്‍ ഭയന്നുപോയി.
‘അയ്യോ, എന്റമ്മച്ചിയേ’ എന്ന് അവന്‍ ഉറക്കെ കരഞ്ഞുകൊണ്ട് ചീറ്റിയപ്പോള്‍ ഉരുണ്ട ഒരു വസ്തു തുമ്പിക്കൈയില്‍നിന്ന് പുറത്തേക്ക് തെറിച്ചു.
കുളത്തില്‍ കഴിഞ്ഞിരുന്ന തവളക്കുട്ടനായിരുന്നു അത്. തെറിച്ചുവീണ തവളക്കുട്ടനും ഉറക്കെ കരഞ്ഞു. ആനക്കുട്ടിക്ക് കുറച്ചുകൂടി ഭയമായി. അവന്‍ കാറിക്കൂവി നിലവിളിച്ചു. ഇത്രയും വലിയ ആനക്കുട്ടന്‍ നിസ്സാരനായ ഒരു തവളയെക്കണ്ട് ഭയന്നു നിലവിളിക്കുകയോ എന്നു കരുതി കുളത്തിന്‍കരയില്‍ മേഞ്ഞുനടന്നിരുന്ന മാന്‍കുട്ടികള്‍ കളിയാക്കി ചിരിച്ചു.
ആനക്കുട്ടന് നാണമായി. അവന്‍ വാലും തലയും താഴ്ത്തി മിണ്ടാതെ നടന്നുപോയി. അതിനുശേഷം നീലാണ്ടനാന ആരെയും ഭയപ്പെടുത്താന്‍ നോക്കിയിട്ടില്ല.






















