പറഞ്ഞു കേട്ടതാണ് എന്ന മുഖവുരയോടെ വീണ കൊമരന്‍ ചങ്കുവിനെപ്പറ്റി പറയാന്‍ തുടങ്ങി. കേള്‍വിക്കാര്‍ അപ്പുവും കുഞ്ഞുണ്ണിയും.
‘കുഞ്ഞുണ്ണിക്ക് അറിയോ… ആറ്റുപുറത്തെ ഭവാനിവെല്ല്യമ്മയെ?’
‘എനിക്കറിയാം. പാലത്തിനടുത്ത് സ്‌കൂള്‍ ബസ്സ് തിരിക്കുന്നിടത്ത്… നിറയെ ചെമ്പരത്തിപൂത്തു നില്‍ക്കുന്ന ഓടിട്ട വീട്ടിലെ…’
‘അതെ, അതുതന്നെ. അവരുടെ മകളുടെ മകനെ ഒരിക്കല്‍ ഇല്ലിക്കൂടിനടുത്തു വെച്ച് പാമ്പുകടിച്ചു. വിഷം തീണ്ടി എന്നാണ് പറയുക. പെട്ടെന്ന് ദേഹമാസകലം വിഷം വ്യാപിച്ചു. വിഷവൈദ്യന്‍ വന്ന് ലക്ഷണം നോക്കി തന്നെക്കൊണ്ട് കഴിയില്ല എന്നു പറഞ്ഞ് കൈ ഒഴിഞ്ഞു. മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകാന്‍ കാര്‍ വരാന്‍ കാത്തു നില്ക്കുമ്പോഴാണ് കൊമരന്‍ ചങ്കുവിന്റെ വരവ്…
അയാള്‍ കുട്ടിയെ കാര്യമായി ഒന്നു നോക്കി. ബെല്‍റ്റിനുള്ളിലെ അറയില്‍ നിന്നും ഭസ്‌മെടുത്ത് ഉള്ളം കയ്യില്‍ വെച്ച് ഏറെ നേരം ജപിച്ചു. പിന്നെ മയങ്ങിക്കിടന്ന കുട്ടിയുടെ ദേഹമാകെ വീഴത്തക്ക രീതിയില്‍ ഒറ്റ ഏറാണ്. ആകാംക്ഷയുടെ ഏതാനും നിമിഷങ്ങള്‍. ചുറ്റുമുള്ളവര്‍ അത്ഭുതപരതന്ത്രരായി നോക്കി നില്‍ക്കെ കടിച്ചപാമ്പ് മുറ്റത്തുകൂടി ഇഴഞ്ഞുവന്ന് മുറിവില്‍ നിന്നും വിഷം തിരികെ വലിച്ചെടുത്ത് മടങ്ങിപ്പോയി. കുട്ടി യാതൊരു ചികിത്സയും ആവശ്യമില്ലാതെ രക്ഷപ്പെടുകയും ചെയ്തു.
പിന്നെയൊരിക്കല്‍, പാത്തുമ്മത്താത്തയുടെ ചെന നിറഞ്ഞുനിന്ന ആട് നിന്ന നില്‍പില്‍ നിലത്തേക്ക് വീണ് കൈയ്യും കാലും നീട്ടി മരിക്കുന്ന അവസ്ഥയിലെത്തി.
എന്തുമരുന്നു കൊടുക്കണം? ആരെ വിളിക്കണം എന്നൊന്നും നിശ്ചയമില്ലാതെ അന്ധാളിച്ചുപോയ പാത്തുമ്മത്താത്തയുടെ മുമ്പില്‍ പടച്ചോന്‍ കൊണ്ടുവന്നതു പോലെ കൊമരന്‍ചങ്കു പ്രത്യക്ഷപ്പെട്ടു. എന്തിന് പറയുന്നു? നേരത്തോടുനേരം കഴിഞ്ഞപ്പോള്‍ ആട് വെള്ളവും കുടിച്ച് പ്ലാവിലയും തിന്ന് കൂടിനു പുറത്തേക്ക് നോക്കി നീട്ടിക്കരഞ്ഞു… പാത്തുമ്മാമ്മ!
വീണ പറഞ്ഞ കൊമരന്‍ ചങ്കുവിന്റെ അത്ഭുതകഥകള്‍ കേട്ട് അപ്പു കണ്ണുമിഴിച്ചുപോയി. ആ കഥകള്‍ ഒരിക്കലും അവസാനിക്കല്ലേ എന്ന ആഗ്രഹിച്ച് അവന്‍ ചെവി കൂര്‍പ്പിച്ചിരുന്നു.
‘ഒന്നു രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട്. പക്ഷേ അതിന്റെ കൃത്യത ഉറപ്പിച്ചു പറയാന്‍ കഴിയില്ല. കുടുംബശ്രീ ചേച്ചിമാര്‍ സംസാരിക്കുന്നതില്‍ നിന്നും വീണു കിട്ടിയ പൊട്ടുംപൊടിയും ആണ്. ആരോ ഒരാള്‍ അയല്‍വാസിയുടെ കച്ചവടവും സ്വത്തുമൊക്കെ നശിച്ചുപോകാന്‍ ‘കൂടോത്രം’ ചെയ്തു എന്നതാണ് ഒന്ന്. മറ്റൊന്ന് പണക്കാരിയായ ഒരു ചെറുപ്പക്കാരിയെ വശീകരിച്ച് കല്ല്യാണം കഴിക്കാന്‍ വേണ്ടി ‘കൈവിഷം’ കൊടുത്തു എന്നതാണ്.
ഈ രണ്ട് കാര്യത്തിലും കൊമരന്‍ ചങ്കു ഇടപെട്ട് പരിഹാരം കണ്ടു എന്നാണ് പറഞ്ഞുകേട്ടത്.
കുഞ്ഞുണ്ണിക്കും പറയാനുണ്ടായിരുന്നു ഒരു കഥ. അവന്‍ വീണയോടു ചോദിച്ചു.
‘നമ്മുടെ ക്ലാസ്സില്‍ പഠിക്കുന്ന രാഘവനില്ലേ?’
‘ഉവ്വ്. നന്നായി പാട്ടുപാടുന്ന കുട്ടി.’
‘അതെ. അവന്റെ വീടിനടുത്ത് മരം വെട്ടുന്ന ഒരു ചേട്ടനുണ്ട്. ഒരിക്കല്‍ അയാള്‍ ഏതോ മനയുടെ പറമ്പില്‍ നിന്നും ഒരു മരം വെട്ടാന്‍ പോയി. കാവും പ്രതിഷ്ഠയുമൊക്കെയായി ആകെ ഇരുട്ടു വീണ ഒരു സ്ഥലം. മരംവെട്ടാന്‍ എത്തിയവര്‍ക്കെല്ലാം പേടിതോന്നി പിന്മാറിയിടത്താണ് ഈയേട്ടന്‍ ചെന്നത്. കൂലിപറഞ്ഞു ഉറപ്പിച്ചു. പണി തുടങ്ങി. ഒന്നേ വെട്ടിയുള്ളൂ. മഴു രണ്ടായി ഒടിഞ്ഞു. വെട്ടിയിടത്തുനിന്നും മരത്തിന്റെ കറയല്ല ഒഴുകിയത്. ചോരയായിരുന്നു. മനുഷ്യരക്തം.
കയ്യും കാലുംവിറച്ച് ആ ചേട്ടന്‍ നിലത്തിരുന്നു. അന്നു തുടങ്ങിയ പനി മരുന്നു കഴിച്ച് ഒരാഴ്ചയായിട്ടും മാറിയില്ല. പേടിതട്ടിയതാണെന്ന് ബോദ്ധ്യമായപ്പോള്‍ കൊമരന്‍ ചങ്കുവിനെ കൊണ്ടുവന്നു.
മുറ്റത്ത് ഒരു പലകയില്‍ ആ ചേട്ടനെ ഇരുത്തി. അയാള്‍ക്ക് ചുറ്റും അരിവറുത്തു പൊടിച്ചതു തൂവി. കുരുത്തോലയും പാലയുടെ കൊമ്പും ചെത്തിപ്പൂക്കളും ഒക്കെക്കൂടി കാണാന്‍ മാത്രമുണ്ടായിരുന്നു മുറ്റത്തെ കളം. അയാളുടെ മുന്നില്‍ ചുവന്ന പട്ടുടുത്ത് കൊമരന്‍ ചങ്കു ഇരുന്നു. ഒരു കുടം കള്ളിലേക്ക് ഒരു പൂവന്‍കോഴിയുടെ കഴുത്തറുത്ത് ചോര മുഴുവന്‍ ഒഴിച്ചു. കൊമരന്‍ ചങ്കു ഒറ്റവീര്‍പ്പിന് അതു മുഴുവന്‍ മടമടാ എന്നു കുടിച്ചു. പാതിരാവരെ നീണ്ടു മന്ത്രവാദം. പാതിരാകഴിഞ്ഞപ്പോള്‍ വെട്ടിയിട്ടവാഴപോലെ ആ ചേട്ടന്‍ ഇരുന്നിടത്തു നിന്നും മറിഞ്ഞുവീണു. രാവിലെ എഴുന്നേല്പ്പിച്ച് എണ്ണതേച്ചു കുളിപ്പിക്കാന്‍ പറഞ്ഞിട്ട് കൊമരന്‍ ചങ്കുപോയി. നേരം വെളുത്തപ്പോഴേയ്ക്കും ചേട്ടന്റെ കേടുപാടുകളെല്ലാം മാറി. പിറ്റേന്നു മുതല്‍ അയാള്‍ പണിക്ക് പോയിത്തുടങ്ങി.
കഥകള്‍ കേട്ടിരുന്ന അപ്പുവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ നാമ്പിടുകയായിരുന്നു. അപ്പോഴാണ് വീണയുടെ ചോദ്യം.
‘ആട്ടെ… കൊമരന്‍ ചങ്കുവിന്റെ ഈ കഴിവുകളെപ്പറ്റി അറിഞ്ഞിട്ട് അപ്പുവിന് എന്താ പ്രയോജനം?’
‘കൊമരന്‍ ചങ്കുവില്‍ നിന്ന് കിട്ടാവുന്ന അറിവും സഹായവും വെച്ച് കൊച്ചിയില്‍ എനിക്ക് ചിലതു ചെയ്യാനുണ്ട്.’
‘അതെന്താണെന്ന് ഞങ്ങള്‍ കൂടി ഒന്നറിയട്ടെ.’ കുഞ്ഞുണ്ണിയും വീണയും ആകാംക്ഷയോടെ അപ്പുവിന്റെ മുഖത്തേക്ക് നോക്കി.
‘അത് ഞാന്‍ പറയാം.’
തനിക്ക് കൊച്ചിയില്‍ ചെയ്യാനുള്ള കാര്യങ്ങളെപ്പറ്റി അപ്പു മനസ്സ് തുറന്നു.
(തുടരും)