- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- യുധിഷ്ഠിരന്റെ മാനിഫെസ്റ്റോ! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 17)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
മഹാഭാരതത്തിലെ പ്രധാന ഭാഗമാണ് യക്ഷനും യുധിഷ്ഠിരനും തമ്മിലുള്ള പ്രശ്‌നോത്തരരൂപത്തിലുള്ള സംവാദം. വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട യുധിഷ്ഠിരനെ അത് അകംപുറം വെളിപ്പെടുത്തുന്നു. അത് യുധിഷ്ഠിരൗന്നത്യം ഉയര്‍ത്തിക്കാട്ടുന്നു. വനപര്‍വ്വത്തിലെ 311 മുതല്‍ 314 വരെയുള്ള നാലദ്ധ്യായങ്ങളില്‍ ആ പ്രകരണം പരന്നുകിടക്കുന്നു. പല നിരൂപകന്മാരും അതിനെ ഒഴുക്കന്‍ മട്ടില്‍ കണ്ടതായി തോന്നുന്നു. വിശേഷിച്ച്, നകാരാത്മകനിരൂപകന്മാരുടെ നിരീക്ഷണം തീര്‍ത്തും അപക്വമാണ്. മുഖ്യകഥാപാത്രത്തെ കോടതിയിലെന്നപോലെ വിചാരണ ചെയ്യുന്ന രംഗം അന്യത്ര കാണാന്‍ വിഷമമാണ്. ആ രംഗത്തെ ഓരോരുത്തരും താന്താങ്ങളുടെ കാഴ്ചപ്പാടില്‍ കാണുകയാണുണ്ടായത്.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ ജനിച്ചവരിലെ അഭ്യസ്തവിദ്യര്‍, കോളനിസ്റ്റുകളുടേയും മിഷണറിമാരുടേയും സോദ്ദേശ്യശിക്ഷണക്രമത്തിനു വിധേയരായി യക്ഷ-യുധിഷ്ഠിരസംവാദത്തെ കടംകഥാമത്സരത്തിന്റെ ലാഘവത്തോടെയാണ് കണ്ടത്. എന്നാല്‍ ഭാരതവര്‍ഷത്തിന്റെ സ്വത്വം തിരിച്ചറിഞ്ഞ ലോകമാന്യതിലകന്‍, രാമകൃഷ്ണ ഭണ്ഡാര്‍ക്കര്‍, മദനമോഹന്‍ മാളവീയ, ശ്രീപാദസാത്‌വലേക്കര്‍, ബങ്കിംചന്ദ്രചാറ്റര്‍ജി, രവീന്ദ്രനാഥ് ടാഗോര്‍, ബാല്‍ശാസ്ത്രി ഹര്‍ദാസ്, ഗുരുജി ഗോള്‍വല്‍ക്കര്‍ മുതലായവര്‍ ഇതിനെ കണ്ടത് കഥയുടെ ആണിക്കല്ലായ കഥാപാത്രത്തെ ധര്‍മ്മപഥത്തില്‍ നയിക്കുന്ന മാനിഫെസ്റ്റോ ആയിട്ടാണ്.
വനവാസത്തിന്റെ ആദ്യഘട്ടത്തില്‍ പാണ്ഡവന്റെ മനോവീര്യം കൂട്ടാന്‍ ‘പ്രതിസ്മൃതി’ ഉപദേശിച്ച വ്യാസമുനിയേയും, മദ്ധ്യഘട്ടത്തില്‍, ‘ബലമുണ്ടെങ്കിലും അധര്‍മ്മം പ്രവര്‍ത്തിക്കരുത്’ എന്നോര്‍മ്മിപ്പിക്കാന്‍ വന്ന മാര്‍ക്കണ്‌ഡേയമഹര്‍ഷിയേയും പിന്തുടര്‍ന്നാണ് അവസാനഘട്ടത്തില്‍ ജന്മഹേതുവായ ധര്‍മ്മദേവന്‍ വന്നെത്തുന്നത് എന്ന് മനസ്സിലാക്കണം. അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യവും മുനിയുടേയും മഹര്‍ഷിയുടേതുമായിരിക്കുന്നു. പന്ത്രണ്ടുവര്‍ഷത്തെ നിരന്തരകഷ്ടപ്പാടുകളും ഭീമന്റേയും ദ്രൗപദിയുടേയും നിര്‍ബന്ധങ്ങളും ആത്മജന്റെ സ്ഥിരചിത്തതയെ ബാധിച്ചിട്ടുണ്ടോ എന്നു നോക്കാനും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവനെ വീണ്ടും പാളത്തില്‍ കയറ്റാനുമായിരിക്കണം യമദേവന്റെ ആഗമനം.
യക്ഷന്റെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക. അവ വെറും കടങ്കഥകളായിരുന്നില്ല. നേരേമറിച്ചു ശാശ്വതമൂല്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവയായിരുന്നു. ഉത്തരങ്ങളേക്കാള്‍ ധര്‍മ്മദേവന് പ്രധാനം ഉത്തരം കൊടുത്തവന്റെ അവധാരണയായിരുന്നു. പ്രശ്‌നങ്ങള്‍ വഴി ആ വിഭൂതി അംശജന്റെ ജീവിതം വിലയിരുത്തുകയായിരുന്നു. ഒപ്പംതന്നെ പ്രശ്‌നങ്ങളിലൂടെ ശരിയായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയായിരുന്നു.
ചോദ്യങ്ങള്‍ സശ്രദ്ധം അയവിറക്കുക. അവയെല്ലാം ഒന്നൊഴിയാതെ ധര്‍മ്മലക്ഷണങ്ങളില്‍ ഊന്നുന്നവയാണ്. ധര്‍മ്മത്തിന്റെ ലക്ഷണങ്ങള്‍ പത്താണ്. അവയാണ് ധാരണാശക്തി, ക്ഷമ, ദമം, അസ്‌തേയം, ശുചിത്വം, ഇന്ദ്രിയനിഗ്രഹം, ജ്ഞാനം, വിദ്യ, സത്യം, അക്രോധം എന്നിവ.1 ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ദൈവികഗുണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ആ ശാശ്വതഗുണങ്ങളെ ചുറ്റിപ്പറ്റിയാണ് യക്ഷരൂപത്തില്‍ വന്ന ധര്‍മ്മന്റെ ചോദ്യങ്ങള്‍.
ഒടുവില്‍, പ്രതികൂലസാഹചര്യത്തിന്റെ പോറല്‍പോലും തന്റെ ആത്മജന് ഏറ്റിട്ടില്ലെന്ന് ബോദ്ധ്യം വന്നു. അതോടെ അദ്ദേഹം സ്വയം ആശ്വസിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. വരാന്‍പോകുന്ന അജ്ഞാതവാസം സുരക്ഷിതവും സുഭദ്രവുമാക്കുമെന്ന് ഉറപ്പുകൊടുത്തു.
ശരിയായ യുധിഷ്ഠിരനെ ശരിയായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉരകല്ലാണ് ഈ യക്ഷപ്രശ്‌നപ്രകരണം. മഹാഭാരതമെന്ന മഹാക്ഷേത്രത്തിന്റെ ഗഗനചുംബികളായ ഗോപുരങ്ങളിലൊന്ന്! വാസ്തവത്തില്‍ ഈ പ്രകരണമാണ് ധര്‍മ്മപുത്രരുടെ ജീവിതത്തിലെ പരമോല്‍കൃഷ്ടമുഹൂര്‍ത്തം.
അജ്ഞാതവാസത്തിന്റെ ഭവ്യസമാപ്തി
കാരണവരുടെ കണിശത്തോടെ യുധിഷ്ഠിരന്‍ വിരാടപ്രവേശം ആസൂത്രണം ചെയ്തു. വനവാസത്തില്‍ കൂടെ താമസിച്ചിരുന്ന ഇഷ്ടജനങ്ങളോട് സ്വന്തം നാട്ടില്‍പോയി ധര്‍മ്മാനുസാരം ജീവിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ധൗമ്യപുരോഹിതനെ ഭാരിച്ച മനസ്സോടെ തിരിച്ചയച്ചു. അതില്‍ പിന്നെ ആറുപേരും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തു. ഒളിജീവിതം ആസൂത്രണം ചെയ്തു. യുധിഷ്ഠിരന്‍ ‘കങ്കന്‍’ എന്ന ബ്രാഹ്‌മണനായി രാജസദസ്സില്‍ കഴിഞ്ഞുകൂടാമെന്ന് പറഞ്ഞു. വിവരം ചോദിച്ചാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ദ്രപ്രസ്ഥത്തില്‍ യുധിഷ്ഠിരരാജാവിന്റെ സദസ്സില്‍ ചൂതുകളി ഉള്‍പ്പെടെ മനോരഞ്ജനം ചെയ്തുകൊണ്ടിരുന്നു എന്നു പറയുമെന്നും വെളിപ്പെടുത്തി. ഭീമസേനന്‍ പൂര്‍വ്വപരിചയം പറഞ്ഞ് ‘ബല്ലവന്‍’ എന്ന പേരില്‍ കൊട്ടാരത്തിന്റെ അടുക്കളപ്പുരയില്‍ പാചകക്കാരനാകുമെന്ന് പറഞ്ഞു. അര്‍ജ്ജുനന്‍ ‘ബൃഹന്നല’ എന്ന പേരില്‍ ഉര്‍വ്വശിയുടെ യഥേച്ഛാ ശാപം നടപ്പാക്കിക്കൊണ്ട് നപുംസകനായി അന്തഃപുരത്തിലെ കന്യകമാര്‍ക്ക് കൊട്ടും പാട്ടും പഠിപ്പിക്കുന്ന ആളായി കഴിഞ്ഞുകൂടുമെന്നും അസ്ത്രാഭ്യാസം നിമിത്തമുണ്ടായ തഴമ്പ് മറയ്ക്കാന്‍ കൈമുട്ടുവരെ വളയിടുമെന്നും പറഞ്ഞു. നകുലന്‍ ‘ഗ്രന്ഥികന്‍’ എന്നപേരില്‍ നാനാതരം അശ്വങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത രാജഭൃത്യനാകുമെന്നും പറഞ്ഞു. സഹദേവന്‍ ‘നന്തിപാലന്‍’ എന്ന നാമധേയത്തോടെ ഗോസംരക്ഷണചുമതല ഏറ്റെടുക്കുമെന്നും പറഞ്ഞു. അവശേഷിച്ചത് ദ്രൗപദി മാത്രം. സ്ത്രീ ഒറ്റയ്ക്കു ജീവിക്കുമ്പോഴത്തെ ആപല്‍ച്ചക്രം അവരുടെ തലയ്ക്കുമീതെ കറങ്ങുന്നുണ്ടായിരുന്നു. അതെല്ലാം കണക്കാക്കി ആ ഭാമിനി രാജാവിന്റെ അന്തഃപുരത്തില്‍ രാജ്ഞിയുടേയും രാജകുമാരിമാരുടേയും സേവനത്തിനും ശുശ്രൂഷയ്ക്കുമായി ചെന്നുചേരുമെന്നറിയിച്ചു. പൂര്‍വ്വാനുഭവമന്വേഷിച്ചാല്‍ ദ്രൗപദിതമ്പുരാട്ടിയുടെ തവണക്കാരിയെന്നു പറയുമെന്നും കൂട്ടിച്ചേര്‍ത്തു. അവര്‍ ‘സൈരന്ധ്രി’ എന്ന നാമം സ്വീകരിച്ചു. ആസൂത്രണം ഇവിടെയും കഴിഞ്ഞില്ല. എല്ലാവരും വഴിപിരിഞ്ഞ് വെവ്വേറെ വിരാടത്തില്‍ പ്രവേശിക്കണമെന്നും നിശ്ചയിച്ചു. ആണുങ്ങളെല്ലാം അവരുടെ ആയുധങ്ങള്‍ വിരാടത്തിനു പുറത്തുള്ള ശ്മശാനത്തിലെ ഉയര്‍ന്ന ശമീവൃക്ഷത്തിന്റെ കോടരത്തില്‍ ഒളിപ്പിച്ചുവെച്ചു. വിരാടത്തില്‍ ഓരോരുത്തരും തനിത്തനിയേപ്രവേശിച്ച് വിചാരിച്ച കാര്യം നേടി.
പ്രാസംഗികമായി ഇത്തരുണത്തില്‍ നടന്ന രസകരമായ ലഘുസംഭവം കുറിക്കട്ടെ. അപരിചിതയായ ബൃഹന്നലയെ എങ്ങനെ അന്തഃപുരത്തിലേയ്ക്ക് പ്രവേശിപ്പിക്കും? കൊട്ടാരത്തിലെ ഭൃത്യകള്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അവരെ സ്വകാര്യമായി ആപാദചൂഡം പരിശോധിച്ചു. ഇന്നത്തെ ഭാഷയില്‍ ‘സ്‌കാനിങ്ങ്’ നടത്തി. തൃപ്തി വന്നതിനുശേഷം മാത്രമാണ് ബൃഹന്നലയുടെ നിയുക്തി നടന്നത്. ‘കലയിലും നൃത്യത്തിലും വാദ്യത്തിലും പ്രാവീണ്യമുള്ള ബൃഹന്നലയെ വിളിപ്പിച്ച് ബന്ധപ്പെട്ട മന്ത്രിമാരെക്കൊണ്ടും തരുണികളെ കൊണ്ടും അവരെ കാലതാമസമില്ലാതെ പരിശോധിച്ചു’ എന്ന് പറഞ്ഞിരിക്കുന്നു.2 ഈ സംഭവത്തിലൂന്നിക്കൊണ്ടാണ് പില്‍ക്കാലത്ത് ഭാരതത്തിലെ ഭാഷകളില്‍ ‘ഉര്‍വ്വശീശാപം ഉപകാരം’ എന്ന ചൊല്ല് വിടര്‍ന്നത്. ഇവിടെ പ്രകടമായ വിരാടരാജാവിന്റെ പക്വതയും ദക്ഷതയും ശ്ലാഘിക്കപ്പെടേണ്ടതുതന്നെ. ചുരുക്കത്തില്‍, സൂചിയില്‍ നൂല്‍ കോര്‍ക്കുന്ന അവധാനതയോടെയാണ് യുധിഷ്ഠിരന്‍ അജ്ഞാതവാസം ആസൂത്രണം ചെയ്തത്.
അല്ലലും അലട്ടുമില്ലാതെ പതിനൊന്നുമാസം കഴിഞ്ഞു. പന്ത്രണ്ടാം മാസത്തില്‍, ദ്രൗപദിയുടെ ചാരിത്ര്യം കാക്കാന്‍ ഭീമന്‍ കീചകനെ കൊന്നു. തുടര്‍ന്ന് സൈരന്ധ്രിയെ ഇറക്കിവിടാന്‍ വിരാടരാജാവിന്റെ ഭാര്യ തീരുമാനിച്ചു. പതിമൂന്ന് ദിവസം കൂടി ക്ഷമിക്കണമെന്ന് സൈരന്ധ്രി രാജ്ഞിയോട് പ്രാര്‍ത്ഥിച്ചു.3 വിരാടരാജധാനി ബീഹാറിനു വടക്ക് ഇന്നത്തെ നേപ്പാളിലും ഹസ്തിനപുരം ദില്ലിക്ക് വളരെ തെക്ക് ഗംഗയുടെ തീരത്തിലും ആയതുകൊണ്ട് കര്‍ണ്ണാകര്‍ണ്ണികയാ ദുര്യോധനാദികള്‍ക്കു വിവരംകിട്ടാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. ”ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍” എന്ന അനുമാനത്തോടുകൂടി കര്‍ണ്ണപ്രഭൃതികള്‍ വിരാടത്തെ എന്തെങ്കിലും കാരണം പറഞ്ഞാക്രമിച്ച് ഐവരെ പുകച്ചു പുറത്തുകൊണ്ടുവരാന്‍ തീരുമാനിച്ചു. വീണ്ടും പതിമൂന്ന് വര്‍ഷം കൂടി അവര്‍ക്ക് നിര്‍വിഘ്‌നമായി ഭരിക്കാന്‍ കഴിയുമെന്നു കണക്കുകൂട്ടുകയും ചെയ്തു. എന്നാല്‍ സൈന്യത്തെ ഒരുക്കി അവര്‍ വിരാടസീമയിലെത്തിയപ്പോള്‍ അജ്ഞാതവാസത്തിന്റെ അവസാനദിവസമായിരുന്നു.
അടുത്ത ദിവസം ആക്രമണമാരംഭിച്ചപ്പോള്‍ വിരാടരാജാവിന്റെ മകന്‍ ഉത്തരന്റെ അഗ്രേസരത്വത്തില്‍ പ്രത്യാക്രമണമുണ്ടായി. ബൃഹന്നല അപ്പോഴേയ്ക്കും ശാപമുക്തയായിക്കഴിഞ്ഞിരുന്നു. അതായത് പൂര്‍വ്വവല്‍പുരുഷനായിക്കഴിഞ്ഞിരുന്നു. ശമീവൃക്ഷത്തില്‍നിന്നും ഗാണ്ഡീവമെടുത്ത് അര്‍ജ്ജുനന്‍ ദുര്യോധനസൈന്യത്തെ അമ്പേ തോല്‍പ്പിച്ചു. മകന്‍ കാരണമാണ് യുദ്ധവിജയമുണ്ടായതെന്നുകരുതി സാഭിമാനം ആഹ്ലാദിച്ച രാജാവ് കങ്കനോട് പറഞ്ഞു. ”ബ്രാഹ്‌മണാ! നിരത്തൂ പലക, ഒരുവട്ടം കളികളിക്കാം. ഇതാണ് കളിക്കാന്‍ പറ്റിയ നേരം!” കങ്കവിപ്രന്റെ ഉത്തരം അപ്രതീക്ഷിതമായിരുന്നു. ”മാന്യതയുള്ള രാജാവേ! ഒട്ടു വളരെ ദോഷങ്ങള്‍ നിറഞ്ഞതാണ് ചൂതുകളി. വാതുവെച്ച് നശിക്കുകയാണ് ഒരു ദോഷം. പാണ്ഡവനായ യുധിഷ്ഠിരനെക്കുറിച്ച് കേട്ടിട്ടില്ലേ? ചൂതിലേര്‍പ്പെട്ട് രാജ്യവും സമ്പത്തും കളഞ്ഞു കുളിച്ചു. ദേവതുല്യരായ സഹോദരന്മാരെ ദുരിതത്തില്‍ തള്ളിയിട്ടു” (വിരാടപര്‍വം. – 68 – 33 – 34).
യുദ്ധം ജയിച്ചതിന്റെ സത്യസ്ഥിതി അറിഞ്ഞുകഴിഞ്ഞ് അര്‍ജ്ജുനന്‍ സ്വയം വിരാടരാജാവിന്റെ മുമ്പില്‍ വന്ന് കങ്കനെ പരിചയപ്പെടുത്തി. ”രാജാവേ! ഇദ്ദേഹം ദേവേന്ദ്രന്റെ അര്‍ദ്ധാസനത്തിനര്‍ഹനാണ്. ഇദ്ദേഹം ആത്മജ്ഞാനി, യജ്ഞശീലന്‍, ദൃഢവ്രതനാണ്, ധര്‍മ്മം ഉടലെടുത്തവനാണ്; വീരന്മാരില്‍ വീരനുമാണ്; വിവിധ അസ്ത്രങ്ങളറിയുന്നവനാണ്; ദീര്‍ഘദര്‍ശിയും മഹാതേജസ്വിയും പൊതുജനതല്‍പരനുമാണ്; ബലവാന്‍, ധൃതിമാന്‍, ദക്ഷന്‍, സത്യവാദി, ജിതേന്ദ്രിയന്‍ ആണ്. ഇദ്ദേഹം കുരുകുലപുംഗവനായ ധര്‍മ്മരാജാവായ യുധിഷ്ഠിരനാണ്” (വിരാടപര്‍വം. – 70 – 9 – 16).
തുടര്‍ന്ന് അര്‍ജ്ജുനന്‍ ബാക്കി സഹോദരന്മാരെയും ദ്രൗപദിയേയും പരിചയപ്പെടുത്തി. അറിയാതെ കിട്ടിയ ദേവപ്രസാദംപോലെ രാജാവ് ഈ ശുഭവൃത്താന്തം ഗ്രഹിച്ചു. അയാചിതഭാഗ്യം കിട്ടിയ അദ്ദേഹം സ്വയം ചരിതാര്‍ത്ഥനായി. ഇനി നടക്കേണ്ട കാര്യങ്ങളുടെ തീരുമാനമാകുന്നതുവരെ സുഖസൗകര്യങ്ങളോടെ താമസിക്കാന്‍ അവര്‍ക്ക് ‘ഉപപ്ലവ്യം’ എന്ന നഗരം വിട്ടുകൊടുത്തു.
1 ധൃതിഃ ക്ഷമാ ദമോളസ്‌തേയം ശൗചമിന്ദ്രിയനിഗ്രഹഃ
ധീര്‍വിദ്യാ സത്യമക്രോധഃ ദശകം ധര്‍മ്മലക്ഷണം. – മനുസ്മൃതി. – 6 – 92.
2 ബൃഹന്നലാം താമഭിവീക്ഷ്യ മത്സ്യരാട്
കലാസു നൃത്യേഷു തഥൈവ വാദിതേ
സമ്മന്ത്ര്യരാജാ വിവിധൈഃ സ്വമന്ത്രിഭിഃ
പരീക്ഷ്യ ചൈനം പ്രമദാഭിരാശുഃ – വിരാടപര്‍വം. – 11 – 11.
3 ത്രയോദശാഹമാത്രം മേ രാജാ ക്ഷമ്യതു, ഭാമനി. – വിരാടപര്‍വം. – 24 – 29.