- കൊമരന്‍ ചങ്കു
- ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
- അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
- യാത്രയ്ക്കിടയിലെ ദുര്‍ഘടങ്ങള്‍ (കൊമരന്‍ ചങ്കു 11)
- ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
- നിധിശേഖരം (കൊമരന്‍ ചങ്കു 5)
- പൊട്ടുകുന്നന്‍ മലയിലേക്ക് (കൊമരന്‍ ചങ്കു 6)
മൂലമറ്റത്തുനിന്നും എറണാകുളത്തേക്കുള്ള ബസ്സില്‍ അപ്പുവിന് ആഗ്രഹിച്ചതുപോലെ സൈഡ്‌സീറ്റു തന്നെ കിട്ടി. കുഞ്ഞുണ്ണിയാണ് അവനെ യാത്ര അയയ്ക്കാന്‍ എത്തിയത്. അപ്പു പുറത്തേയ്ക്കു നോക്കി പറഞ്ഞു. ”പരീക്ഷ കഴിഞ്ഞാല്‍ പുതിയ വാര്‍ത്തകളുമായി ഞാന്‍ വരാം.’
അപ്പോഴേക്കും ബസ്സ് പുറപ്പെട്ടുകഴിഞ്ഞിരുന്നു. കുഞ്ഞുണ്ണി കൈവീശി അപ്പുവിന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.
തന്റെ മടിയിലിരിക്കുന്ന ബാക്ക് പാക്കിനുള്ളില്‍ അത്ര ചെറുതല്ലാത്ത ഒരു പ്ലാസ്റ്റിക് കവറുണ്ട്. അതില്‍ എന്താണെന്ന് തനിക്ക് അറിയില്ല. കൊള്ളക്കാരെ തുരത്താനുള്ള ‘ഓപ്പറേഷന്‍’ നിശ്ചയിച്ചു കഴിഞ്ഞാല്‍, അന്ന് മാത്രമേ പായ്ക്കറ്റ് തുറക്കാവൂ എന്നാണ് കൊമരന്‍ ചങ്കുവിന്റെ നിര്‍ദ്ദേശം. എന്താണ് ചെയ്യേണ്ടത് എന്ന കാര്യം ഉള്ളില്‍ തന്നെ പ്രത്യേകമായി എഴുതിവെച്ചിട്ടുണ്ട്. എഴുതിയിരിക്കുന്നതുപോലെ ചെയ്യുകയേ വേണ്ടൂ. ബാക്ക് പാക്കിനു മുകളില്‍ കൈവെച്ച് പുറത്തേയ്ക്ക് നോക്കി അവനിരുന്നു. രണ്ടുമണിക്കൂറെങ്കിലും വേണം വൈറ്റില ഹബ് സ്റ്റേഷനിലെത്താന്‍ പുറത്തു നിന്ന് വീശിയടിക്കുന്ന കാറ്റിന് നേരിയ തണുപ്പുണ്ടായിരുന്നു. മനസ്സ് ഓളങ്ങള്‍ക്കു മുകളില്‍ ഒരു താമരത്തോണിയിലൂടെ ഒഴുകുന്നതുപോലെ. കണ്ണുകള്‍ താനെ അടഞ്ഞതും അവന് ബോധ്യമായി. താന്‍ ഫോര്‍ട്ടുകൊച്ചിയില്‍ എത്തിയിരിക്കുന്നു. അവന്‍ സൂക്ഷിച്ചുനോക്കി. വിശ്വസിക്കാനാവാത്ത കാഴ്ച.
ആരാണ് മുന്നില്‍ വരുന്നത്? പോര്‍ച്ചട്ട അണിഞ്ഞ വിദേശ പടയാളികള്‍. തോക്ക് ഇടതു കയ്യില്‍ ദേഹത്തോടു ചേര്‍ത്തു പിടിച്ച് പരേഡിലെന്നപോലെ അടിവെച്ചടിവെച്ചാണ് വരവ്. തൊട്ടുപുറകെ തൂമ്പയും മമ്മട്ടിയും ഷവലും ഇരുമ്പുചട്ടികളുമായി തൊഴിലാളികള്‍. ഏറ്റവും പിന്നില്‍ പെട്ടി ഓട്ടോറിക്ഷയോളം പോന്ന മണ്ണുമാന്തിയന്ത്രം. നിരത്തിലെയും വീടുകളിലെയും വിളക്കുകളെല്ലാം അണഞ്ഞിരിക്കുന്നു. രാവിന്റെ മറവില്‍ ഒച്ചയും അനക്കവുമില്ലാതെയുള്ള ആ നടത്തം അവസാനിച്ചത് ഫ്രെഡിയുടെ ഇരുനില വീടിന്റെ ഗേറ്റിലാണ്. ഗേറ്റ് ഇടിച്ചു നിരത്തി നിമിഷനേരംകൊണ്ട് അകത്തു കടന്ന് ഫ്രെഡിയെയും മമ്മയെയും അവര്‍ കയര്‍ കൊണ്ട് ബന്ധിച്ചു. മറ്റുള്ളവരെ ഒരുമുറിക്കകത്തിട്ടുപൂട്ടി ശബ്ദമുണ്ടാക്കരുതെന്ന് ഭീഷണിപ്പെടുത്തി ആയുധധാരികള്‍ കാവല്‍ നിന്നു.
ഒന്നുറക്കെ കരയാന്‍ പോലും ശക്തിയില്ലാതെ നില്‍ക്കെ എണ്ണയിട്ട യന്ത്രം പ്രവര്‍ത്തിക്കുംപോലെ അവര്‍ മുറ്റം കുഴിക്കാന്‍ തുടങ്ങി. പിന്നെയുള്ള കാഴ്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒന്നിനുപുറകെ ഒന്നായി കുഴിയില്‍ നിന്നും സ്വര്‍ണ്ണനാണയങ്ങള്‍ നിറച്ച അസംഖ്യം ചെമ്പുകുടങ്ങള്‍ പുറത്തേയ്ക്ക്. അവ റോഡരികില്‍ കാത്തുനിന്ന വാഹനത്തിലേയ്ക്ക് കയറ്റുന്നു. വീട് ഏതു നിമിഷവും ഇടിഞ്ഞുവീഴാം. സമ്പത്തെല്ലാം കൊള്ളയടിച്ചു കൊണ്ടുപോകാനൊരുങ്ങുന്നു.
ആ വാഹനം പോകാന്‍ അനുവദിച്ചു കൂടാ. പെട്ടെന്ന് വളരെ പെട്ടെന്ന് അപ്പു ആ വാഹനത്തിന്റെ മുമ്പിലേക്ക് ചാടിക്കൊണ്ട് സര്‍വ്വ ശക്തിയുമെടുത്ത് അലറി.
‘നിര്‍ത്തടാ വണ്ടി. നിധി കടത്തിക്കൊണ്ടുപോകാന്‍ ജീവനുണ്ടെങ്കില്‍ ഞാന്‍ സമ്മതിക്കില്ല.’
കണ്ണടച്ചതേയുള്ളൂ. താന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നെന്ന് അവന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതാണ് അലറി വിളിച്ചത്. ആരെങ്കിലും കേട്ടോ.
അവന്‍ ചുറ്റും നോക്കി. ബസ്സില്‍ ഒരാള്‍ പോലുമില്ല. ബസ്സ് കേടായെന്നു തോന്നുന്നു. യാത്രക്കാരെല്ലാം പുറത്തിറങ്ങി നില്‍ക്കുകയാണ്. അടുത്ത നിമിഷം ഒരു ഞെട്ടലോടെ അവന്‍ തിരിച്ചറിഞ്ഞു. തന്റെ മടിയിലിരുന്ന ബാക്ക് പാക്ക് കാണാനില്ല. ഉറങ്ങിയപ്പോള്‍ അറിയാതെ താഴേയ്ക്ക് വീണുപോയതായിരിക്കുമോ? അവന്‍ സീറ്റിനടിയില്‍ കുനിഞ്ഞുനോക്കി. നടുവിലേയ്ക്കുമാറി എങ്ങോട്ടെങ്കിലും തെന്നിമാറി കിടപ്പുണ്ടോ? ഇല്ല സീറ്റിലും താഴെയും ഇല്ല.
അവന്‍ ഓടിപ്പുറത്തിറങ്ങി കണ്ടക്ടറോടു പറഞ്ഞു.
‘എന്റെ ബാഗ് കാണാനില്ല.’
‘ബാഗോ…. എവിടെയാ വെച്ചിരുന്നത്?’
‘എന്റെ മടിയില്‍. ഞാനൊന്നുറങ്ങിപ്പോയി. താഴേയ്ക്ക് ഊര്‍ന്നു പോയോ എന്നൊരു സംശയം.’
‘പോയി സീറ്റിനടിയില്‍ നോക്ക്. അവിടെത്തന്നെ കാണും.. ആരെടുത്തോണ്ടു പോകാന്‍…?’
അയാളുടെ മുഖത്ത് ചിരിയും. പരിഹാസവും.
അയാള്‍ക്കറിയില്ല. അതിനുള്ളില്‍ എന്താണെന്ന്!
അവന്‍ വീണ്ടും ബസ്സിനകം മുഴുവന്‍ നോക്കി. ഇല്ല. ഒരിടത്തുമില്ല.
ഇനി എന്തു ചെയ്യും? ആരോടു ചോദിക്കും?
പൊട്ടിവന്ന കരച്ചില്‍ നിയന്ത്രിക്കാന്‍ അവന്‍ പാടുപെട്ടു.