രാത്രിമുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു കിടന്ന് വെളുപ്പിനാണ് അപ്പു ഉറങ്ങിയത്. അമ്മൂമ്മ വന്ന് തട്ടിവിളിക്കുവോളം അവന്‍ ഉറങ്ങി.
‘എന്തൊരു ഉറക്കമാ… അപ്പൂ ഇത്. നേരം എട്ടുമണി കഴിഞ്ഞു. എഴുന്നേറ്റ് പല്ലുതേയ്ക്ക്. ചായയും പലഹാരവും മേശപ്പുറത്ത് എടുത്തു വെച്ചിട്ടുണ്ട്. ചൂടാറും മുമ്പേ കഴിക്കണം.’
അവന്‍ വേഗം എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് ചായയ്ക്കു മുന്നില്‍ ചെന്നിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും പുറത്തുപോകാന്‍ ഒരുങ്ങുകയാണെന്ന് അവനു മനസ്സിലായി. അമ്മൂമ്മവേഷം മാറുന്നതിനിടയില്‍ അകത്തുനിന്നും വിളിച്ചു പറഞ്ഞു.
‘മോനെ… നമ്മുടെ പാടത്ത് പണി നടക്കുന്നുണ്ട്. അവര്‍ക്ക് ഭക്ഷണം കൊണ്ടുപോയി കൊടുക്കാന്‍ ഞങ്ങള്‍ പോവുകയാണ്. ബാങ്കിലൊന്നു കയറണം. ഡിപ്പോയില്‍ പോയി വളം വാങ്ങണം. വേറെയും രണ്ടുമൂന്നു കാര്യങ്ങളുണ്ട്. വരാന്‍ വൈകിയാല്‍ ചോറെടുത്തു കഴിച്ചോളാമോ?’
‘കഴിച്ചോളാം.’
‘കുഞ്ഞുണ്ണിയുടെ അടുത്ത് കളിക്കാന്‍ പോവുകയാണെങ്കില്‍ വാതില്‍ അടച്ചിട്ടു പോകണം. ഇല്ലെങ്കില്‍ പട്ടിയും കോഴിയും കേറും.’
‘ശരി അമ്മൂമ്മ.’
അപ്പുവിന്റെ മനസ്സില്‍ അപ്പോള്‍ ഒരു പ്രകാശം മിന്നി.
അവന്‍ വേഗം ചായയും പലഹാരവും കഴിച്ച് എഴുന്നേറ്റു. അന്നത്തെ പത്രവുമെടുത്ത് വരാന്തയില്‍ എത്തിയപ്പോഴേയ്ക്കും അപ്പൂപ്പനും അമ്മൂമ്മയും കാറിന്റെ ഡിക്കിയില്‍ പണിക്കാര്‍ക്കുള്ള ഭക്ഷണം എടുത്തു വെച്ചു കഴിഞ്ഞിരുന്നു. അപ്പുവിനോട് കൈവീശി യാത്ര പറഞ്ഞ് അവര്‍ കാറില്‍ കയറിപ്പോയി.
കാര്‍ കണ്ണില്‍ നിന്ന് മാഞ്ഞപ്പോള്‍ അവന്‍ എഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു. പണിക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണം എന്തെങ്കിലും ബാക്കിയുണ്ടോ? കഞ്ഞിയും പുഴുക്കും മാങ്ങാച്ചമ്മന്തിയും അവന്റെ കണ്ണില്‍പെട്ടു. ഒരാള്‍ക്ക് കഴിക്കാന്‍ മാത്രം ഭക്ഷണം പാത്രത്തിലേയ്ക്ക് പകര്‍ത്തി അവന്‍ കയ്യില്‍ വെച്ചു. തന്റെ പഴ്‌സില്‍ നിന്ന് കുറച്ചുപണം കൂടി എടുത്ത് വാതില്‍ ചാരി അവന്‍ വേഗം നടന്നു. ഇടം വലം നോക്കാതെയുള്ള ആ നടത്തം അവസാനിച്ചത് കൊമരന്‍ ചങ്കുവിന്റെ താമസസ്ഥലത്താണ്. അപ്പുവിനെ കണ്ടതും ആ മുഖത്ത് ഒരു വാത്സല്യച്ചിരി വിരിഞ്ഞു.
‘ഇന്നെന്താ കൂട്ടുകാരെയൊന്നും കൂട്ടാതെ തനിയെവരാന്‍ തോന്നിയത്?’
‘എനിക്ക് ചങ്കുമാമനെ ഒറ്റക്ക്ക കാണണമെന്നുതോന്നി.’
കൊമരന്‍ ചങ്കു അവന്റെ മുഖത്തേക്ക് നോക്കി. അവിടെയൊരു നിശ്ചയദാര്‍ഢ്യം അയാള്‍ തിരിച്ചറിഞ്ഞു.
‘പനി മാറിയോ?’
‘മാറി. എന്നാലും പുറത്തേയ്ക്ക് പോകാന്‍ തോന്നിയില്ല.’
‘ഞാന്‍ കഞ്ഞിയും പുഴുക്കും കൊണ്ടുവന്നിട്ടുണ്ട്. മാമനത് കഴിക്ക്. എന്നിട്ടു മതി ബാക്കി കാര്യങ്ങള്‍.’
അയാള്‍ ബക്കറ്റില്‍ നിന്നും വെള്ളമെടുത്ത് കയ്യുംകാലും മുഖവും കഴുകി. തോര്‍ത്ത് നനച്ച് ദേഹമാകെ തുടച്ചു. കഞ്ഞിയും പുഴുക്കും മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്ന് ഒരിടത്ത് ഒതുങ്ങിയിരുന്നു.
പനിവിട്ടതു കൊണ്ടാണെന്ന് തോന്നുന്നു നല്ല വിശപ്പ്. ആര്‍ത്തിയോടെ കഞ്ഞിയും പുഴുക്കും മാങ്ങാച്ചമ്മന്തി കൂട്ടി അയാള്‍ മതിവരുവോളം കഴിച്ചു.
തളര്‍ച്ചയും ക്ഷീണവും വിട്ടകന്ന് അയാള്‍ ഉന്മേഷവാനായി. അന്നേരം അപ്പു മാറിനിന്ന് പരിസരമെല്ലാം കാണുകയായിരുന്നു. നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന ആര്യവേപ്പുകള്‍. ചെറുതും വലുതുമുണ്ട്. റോഡരികിലും കണ്ടു. ഒഴിഞ്ഞ സ്ഥലങ്ങളിലും കണ്ടു. എന്തു ഭംഗിയാണ്.
‘ആരാണ് ഇതൊക്കെ നട്ടുപിടിപ്പിക്കുന്നത്?’
നിങ്ങളുടെ വീടിനടുത്തുള്ള നങ്ങേലിത്തള്ളയാ. പാവം രാവിലെ ഒരു കെട്ടു തൈകളുമായി ഇറങ്ങും. ചെടികള്‍ നട്ടും നട്ടത് പരിപാലിച്ചും വൈകും വരെ ചുറ്റിനടക്കും. മരങ്ങള്‍ മനുഷ്യനും ഭൂമിക്കും നല്‍കുന്ന പ്രയോജനം ചെറുതല്ല എന്നാണ് അവര്‍ പറയുന്നത്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാദ്ധ്യതകള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ. ഒരു മരം മുറിച്ചാല്‍ ഒമ്പതുമരങ്ങളെങ്കിലും നട്ടുപിടിപ്പിക്കണമെന്നാണ് അവര്‍ പറയുന്നത്. നിങ്ങള്‍ കുട്ടികള്‍ ആ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്.’ ‘നങ്ങേലി മൂത്തമ്മയെ എനിക്കറിയാം. ഞാന്‍ അവരോട് സംസാരിച്ചിട്ടുണ്ട്.
‘ശരി…. ഇനി വന്ന കാര്യം പറയൂ.’
കൊമരന്‍ ചങ്കുവിന്റെ സ്വരത്തില്‍ സൗമ്യതയും മൃദുത്വവുമുണ്ടായിരുന്നു. നിധിതേടി വിദേശികള്‍ അറബിക്കടലിന്റെ തീരത്ത് പായക്കപ്പലില്‍ എത്തിയിട്ടുണ്ടെന്നും അവര്‍ തന്റെ കൂട്ടുകാരന്റെ വീടിരിക്കുന്ന സ്ഥലമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും അപ്പു കൊമരന്‍ ചങ്കുവിനോട് പറഞ്ഞു. വീടിരിക്കുന്ന സ്ഥലം കുഴിച്ച് നിധി കൈക്കലാക്കാനുള്ള ശ്രമത്തില്‍ അവര്‍ക്കുള്ളതെല്ലാം നഷ്ടപ്പെടുന്നത് വലിയ ദുരന്തമാണ്. നിധി ഉണ്ടെന്നുള്ളത് ഒരു വിശ്വാസമാണ്. ഉറപ്പൊന്നുമില്ല. നിധികിട്ടിയാലും ഇല്ലെങ്കിലും അവിടെയെല്ലാം കുഴിച്ചാല്‍ എന്റെ കൂട്ടുകാരന്റെയും കുടുംബത്തിന്റെയും ജീവിതം സര്‍വ്വനാശമായിത്തീരും. കൊള്ളസംഘത്തെ ഈ ഉദ്യമത്തില്‍ നിന്ന് പിന്‍തിരിപ്പിക്കണം. അവരെ ഇവിടെ നിന്നു തുരത്തണം. അത്രയേവേണ്ടൂ. അതിന് മാമന്‍ എന്തെങ്കിലും വഴി പറഞ്ഞുതരണം.’
കൊമരന്‍ ചങ്കു കുറച്ചുനേരം അവനെ നോക്കിയിരുന്നു. പിന്നെ സൗഹൃദസ്വരത്തില്‍ പറഞ്ഞു.
‘അപ്പുമോന്‍ കരുതുംപോലെ ശത്രുക്കളെ ഓടിക്കാന്‍ മാത്രം വിശേഷപ്പെട്ട കഴിവുകളൊന്നും എനിക്കില്ല.’
‘അതൊന്നും ഞാന്‍ വിശ്വസിക്കില്ല. ഞങ്ങളുടെ പറമ്പിലേക്ക് ഇപ്പോള്‍ ഒരൊറ്റ എലിപോലും വരുന്നില്ല. അതെങ്ങനെയാ?’
‘അത് എന്റെ കഴിവല്ല കുട്ടാ… നിങ്ങളുടെ ഭാഗ്യം’
‘അപ്പോ… സുലോചന വെല്ല്യമ്മയുടെ രണ്ടുകാലും പൊക്കിത്തൊഴിക്കുന്ന പശുവിനെ അടക്കി നിര്‍ത്തിയതോ?’
കൊമരന്‍ ചങ്കുവിന് പൊട്ടിവന്നചിരി നിയന്ത്രിക്കാനായില്ല.
‘അതു ഞാന്‍ പറയട്ടെ.’
‘പറയൂ.’
‘ചോര കുടിച്ച് ചീര്‍ത്ത ഒരു ചെള്ള് പശുവിന്റെ അകിട്ടില്‍ അള്ളിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഞാനത് കണ്ടു. നഖം കൊണ്ട് കിള്ളി അതിനെ എടുത്തു കളഞ്ഞ് മുറിവില്‍ എണ്ണ പുരട്ടി തടവികൊടുത്തപ്പോള്‍ പശു ശാന്തമായി. അത്രയേയുള്ളൂ. ഇതൊക്കെ മന്ത്രമല്ല. ഒരു തരം തന്ത്രം.’
”എന്നെ ഒഴിവാക്കാന്‍ മാമന്‍ ഓരോ മുട്ടാപ്പോക്കുപറയുകയാണ്. മാമനു കഴിയും. മാമനു മാത്രമേ കഴിയൂ. ഈ ഊരാക്കുടുക്കില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാന്‍. അതിന് മന്ത്രമായാലും തന്ത്രമായാലും വേണ്ടില്ല. എനിക്ക് മാമനെ വിശ്വാസമാണ്.’
കൊമരന്‍ചങ്കു അല്പനേരം മിണ്ടാതിരുന്നു. പിന്നെ സ്വരം താഴ്ത്തി പറഞ്ഞു.
‘അപ്പുമോന്റെ കൂട്ടുകാരന്റെ ശത്രുക്കളെ ഓടിക്കാന്‍ ദുര്‍മന്ത്രവാദം ഞാന്‍ ചെയ്യില്ല.’
‘വേണ്ട. അവരുടെ ഉപദ്രവം ഇല്ലാതാക്കിത്തന്നാല്‍ മതി.’
കൊമരന്‍ ചങ്കു ചിന്താധീനനായി.
ഏറെനേരം കണ്ണടച്ചിരുന്നു. അപ്പോഴെല്ലാം കൈകള്‍ കൊണ്ടും മുഖംകൊണ്ടും അയാള്‍ എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊരുനിമിഷം കണ്ണു തുറന്ന് അയാള്‍ ചോദിച്ചു.
‘എന്നാണ് അപ്പുമോന്‍ പോകുന്നത്?’
‘തിങ്കളാഴ്ച രാവിലെ മൂലമറ്റത്തുനിന്നും വരുന്ന എറണാകുളം ബസ്സിന് ഞാന്‍ പോകും.’
‘ഞാനൊന്നു നോക്കട്ടെ. ഞായറാഴ്ച വൈകിട്ട് ഇങ്ങോട്ടുവരൂ, ആരെയും കൂട്ടണ്ട. തനിച്ച്. ഇക്കാര്യം ഇനി ആരോടും ചര്‍ച്ച ചെയ്യുകയും വേണ്ട.’
‘ശരി’
‘എന്നാല്‍ പൊയ്‌ക്കോളൂ’
‘ഞാന്‍ ദക്ഷിണ കൊണ്ടുവന്നിട്ടുണ്ട്. അതുവാങ്ങണം.’
‘തന്നോളൂ’
അപ്പു തന്റെ പോക്കറ്റിലുണ്ടായിരുന്ന തുക, അത് അത്ര അധികമൊന്നുമില്ല, എണ്ണിനോക്കാതെ ആ കയ്യില്‍ വെച്ചുകൊടുത്തു. പിന്നെ ആ കാല്‍ തൊട്ടുവന്ദിച്ചു.