അപ്പുവിന്റെ ആവശ്യം ചെവിക്കൊള്ളാതെ എഴുന്നേറ്റ കൊമരന്‍ ചങ്കുവിന്റെ മുമ്പിലെത്തി അപേക്ഷിക്കും പോലെ വീണ പറഞ്ഞു.
‘മാമന്‍ പോകല്ലേ. അപ്പുവിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയോ പ്രതിവിധി നിര്‍ദ്ദേശിക്കുകയോ വേണമെന്ന് ഞാന്‍ പറയുന്നില്ല. അത് മാമന്റെ ഇഷ്ടം. എന്നാല്‍ അവന്‍ പറയുന്നത് ഒന്നുകേള്‍ക്കണം. കൊച്ചിയില്‍ നിന്നും വന്ന ചെറിയ കുട്ടിയല്ലേ. മാമനത് കേട്ടില്ലെങ്കില്‍ അവന്റെ മനസ്സില്‍ എന്നും അതൊരു വേദനയായി നില്‍ക്കും.’
‘ഏതായാലും ഇപ്പോള്‍ വയ്യ.’
അയാള്‍ തീര്‍ത്തുപറഞ്ഞു. കൊമരന്‍ ചങ്കു തെല്ല് അയഞ്ഞതുപോലെ അവള്‍ക്കുതോന്നി.
‘വേണ്ട. മാമന് ദേഹസുഖമുണ്ടായിട്ടുമതി. ഞങ്ങള്‍ ഇപ്പോള്‍ പോയിട്ട് പിന്നെ വരാം.
കൊമരന്‍ ചങ്കുവിന്റെ മനസ്സ് പകുതി മാറ്റിയെന്ന സമാധാനത്തോടെ യാത്രപോലും പറയാതെ മറ്റുള്ളവരെയും വിളിച്ച് വീണ കുത്തുകല്ലുകളിറങ്ങി നടന്നു.
പരിഹാരമുണ്ടാകും എന്ന് വീണ ആശ്വസിപ്പിച്ചെങ്കിലും നടക്കുമ്പോള്‍ അപ്പു ഒന്നും മിണ്ടിയില്ല. തന്റെ കൂട്ടുകാരന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് അവന്‍ കണക്കൂകൂട്ടിയതാണ്. ചങ്കുമാമന്‍ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ നിരാശയായി. അവന്റെ മനസ്സിനെ അത് സങ്കടപ്പെടുത്തുകയും ചെയ്തു.
‘നമുക്ക് നങ്ങേലിമൂത്തമ്മയുടെ വീട്ടിലൂടെ പോകാം. മൂത്തമ്മ അവിടെ ഉണ്ടെങ്കില്‍ പഴുത്തപേരയ്ക്കയും ചാമ്പങ്ങയും തരും. നല്ല മധുരമാണ്. തിന്നുകൊണ്ട് നമുക്ക് വീട്ടിലേക്ക് പോകാം.’
വീണയ്ക്ക് എളുപ്പവഴികളൊക്കെ അറിയാം. അവധി ദിവസങ്ങളില്‍ അവള്‍ അമ്മയോടൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതാണ്. ഭാഗ്യം. മൂത്തമ്മ വീട്ടിലുണ്ട്. പക്ഷേ ആ മുഖം കണ്ടപ്പോള്‍ അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്നു തോന്നി. ഒരു വിഷാദഭാവം. തളര്‍ച്ച ബാധിച്ചതുപോലെ. വീണ ചോദിച്ചു.
‘എന്തു പറ്റി മൂത്തമ്മ?’
‘അപ്പോള്‍ നിങ്ങള്‍ ഒന്നും അറിഞ്ഞില്ലേ?’
‘ഇല്ല.’
‘ദേ… തെക്കേതിലെ ഉദയകുമാര്‍ സാറിന്റെ മകന്‍ രാജ്‌മോഹനെ പോലീസ് പിടിച്ചു.’
‘ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന ചേട്ടനെയോ? എന്തുതെറ്റാ ആ ചേട്ടന്‍ ചെയ്തത്?’
‘നാലഞ്ചുമാസം മുമ്പ് ഉദയകുമാര്‍ സാര്‍ പെന്‍ഷനായപ്പോള്‍ തുടങ്ങിയ യുദ്ധമാ. ബൈക്ക് വാങ്ങിക്കൊടുക്കണമെന്നു പറഞ്ഞ്. പതിനെട്ടുവയസ്സു തികഞ്ഞ് ലൈസന്‍സു കിട്ടിയിട്ടു വാങ്ങിത്തരാമെന്ന് പറഞ്ഞിട്ട് കേള്‍ക്കണ്ടേ? ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ എന്നായിരുന്നു അവന്റെ ചോദ്യം. നിയമപരമായ കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി അച്ഛനമ്മമാര്‍ വീണ്ടും അവനെ നിരുത്സാഹപ്പെടുത്തി. കുറച്ചുകൂടി, കാത്തിരിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല. വാങ്ങിത്തന്നില്ലെങ്കില്‍ ഞാനെന്റെ വഴി നോക്കുമെന്ന് പറഞ്ഞ് പിന്നെ യും അവന്‍ വഴക്കിട്ടു. അവന്‍ സ്‌കൂള്‍ പരിസരത്ത് തന്നെക്കാള്‍ മുതിര്‍ന്നവരുമായി കൂട്ടുകെട്ടുണ്ട്. അവരിലൊരാള്‍ രാജ്‌മോഹന് ബൈക്ക് ഓടിക്കാന്‍ കൊടുത്തു. ആദ്യമാദ്യം ഈ പരിസരത്തൊക്കെ ഓടിച്ചു. പിന്നെ മൂന്നാറിലേയ്ക്കും തേക്കടിയിലേയ്ക്കുമൊക്കെയായി ബൈക്കില്‍ യാത്ര. കഴിഞ്ഞ ദിവ സം മൂന്നാര്‍ പോലീസ് സംശയാസ്പദമായി ചോദ്യം ചെയ്തപ്പോള്‍ രാജ്‌മോഹനും കൂട്ടുകാരനും കുടുങ്ങി.
‘എന്നിട്ട് രാജ്‌മോഹന്റെ പേരില്‍ തെറ്റുകുറ്റങ്ങള്‍ വല്ലതും കണ്ടെത്തിയോ?
‘പോലീസ് ഒരുപാടു കുറ്റങ്ങള്‍ അവന്റെ മേല്‍ചുമത്തിയെന്നാ കേട്ടത് പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ്, ലൈസന്‍സില്ലാതെ ബൈക്കോടിച്ചു എന്നതാണ് ആദ്യത്തെ തെറ്റ്. ഓടിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ വ്യാജം. അവന്റെ പിന്നില്‍ തൂക്കിയിരുന്ന ബാഗില്‍ കഞ്ചാവുപൊതികളായിരുന്നു എന്നതാണ് ഏറ്റവും വലിയ കുറ്റം. കഞ്ചാവ്, എംഡിഎംഎ സ്റ്റാമ്പ് തുടങ്ങിയ ലഹരി വസ്തുക്കള്‍ സ്‌കൂളിലും കോളേജിലുമൊക്കെ വിതരണം ചെയ്യുന്ന മാഫിയാ സംഘമാണ് ബൈക്ക് ഓടിക്കാന്‍ കൊടുത്ത് അവനെ വശത്താക്കിയത്. കമ്പത്തു നിന്നും തേനിയില്‍ നിന്നും കഞ്ചാവു കടത്തിക്കൊണ്ടുവരാന്‍ വേണ്ടിയാണത് എന്ന കാര്യം പാവം പയ്യന്‍ അറിഞ്ഞിരുന്നില്ല എന്നു വേണം കരുതാന്‍.’
‘അപ്പോള്‍ ശിക്ഷ കിട്ടാവുന്ന തെറ്റാണ് ചെയ്തത്.’
‘ഒരു സംശയവും വേണ്ട. ശിക്ഷ ഉറപ്പ്. തെറ്റേത് ശരിയേത് എന്നു തിരിച്ചറിയാനാകാത്ത പ്രായത്തില്‍ കുട്ടികളെ സ്വാധീനിച്ച് ലഹരി ഉപയോഗത്തിനും വില്പനക്കും പ്രേരിപ്പിക്കുകയും അവരുടെയും കുടുംബത്തിന്റെയും ഭാവി നശിപ്പിക്കാനിറങ്ങിയിരിക്കുകയും ചെയ്യുന്ന തെമ്മാടികളെ വേണം ജയിലില്‍ പിടിച്ചിടാന്‍…. എവിടെ? അവര്‍ സുഖമായി രക്ഷപ്പെടും.’
‘കഷ്ടമാണ് അല്ലേ?’ വീണ പരിതപിച്ചു.
‘ഉദയകുമാര്‍ സാറും ശാലിനയും കരഞ്ഞു വിളിച്ചുകൊണ്ട് പോയിട്ടുണ്ട്. എന്താകുമോ… എന്തോ’ നങ്ങേലി മൂത്തമ്മ പറഞ്ഞു നിര്‍ത്തി.
‘അങ്ങാടിയില്‍ നിന്ന് മടങ്ങുമ്പോള്‍ മൂത്തമ്മയെ കണ്ടു പോകാമല്ലോ എന്നു കരുതി കയറിയതാ’
യാത്ര പറയാനെന്ന പോലെ വീണ പറഞ്ഞു.
‘ആരെങ്കിലുമൊക്കെ കടന്നുവരുന്നത് സന്തോഷമുള്ള കാര്യമാ. വര്‍ത്തമാനം പറഞ്ഞു നിന്ന് നിങ്ങള്‍ക്ക് ഞാന്‍ ഒന്നും തന്നില്ലല്ലോ. കിണറുകരയിലെ പാത്രത്തില്‍ വെള്ളമിരിപ്പുണ്ട്. എല്ലാവരും കൈകഴുകി ഓടിവായോ….’
മൂത്തമ്മ അകത്തേക്ക് പോയി. തിരിച്ചുവരുമ്പോള്‍ കയ്യില്‍ ഇലയട.
‘ചക്കപ്പഴവും അരിപ്പൊടിയും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് ഉണ്ടാക്കിയതാ. കഴിച്ചുനോക്കിയിട്ടു പറയൂ. എങ്ങനെയുണ്ട്?’
ആവിയില്‍ വാടിയ വാഴയില തുറക്കുമ്പോഴേ ഏലക്കയുടെ സുഗന്ധം. ഇലയട അവര്‍ക്ക് ഇഷ്ടമായി.
‘നന്നായിട്ടുണ്ട്.’
മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഇതുപോലുള്ള നാടന്‍ പലഹാരങ്ങളാണ് നിങ്ങള്‍ കഴിക്കേണ്ടത്. അല്ലാതെ ബേക്കറിയില്‍ നിന്നും വാങ്ങുന്ന ചങ്ക് ഫുഡല്ല.’
‘ചങ്ക് ഫുഡല്ല മൂത്തമ്മ.
ജങ്ക് ഫുഡ്. ‘അതന്നെ… അതന്നെ’
അവരുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിപൊട്ടിച്ചിരിയായി മാറാന്‍ മൂത്തമ്മയുടെ മറുപടി ധാരാളമായിരുന്നു.