- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- വനവാസകാലത്തെ രണ്ടു പരീക്ഷകള്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 15)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
ഋഷിക്കു നല്‍കിയ ഉറപ്പ്
അര്‍ജ്ജുനനേയും കൂട്ടി സാമോദം യുധിഷ്ഠിരാദികള്‍ കാമ്യകവനത്തിലെത്തി. സൗകര്യത്തോടുകൂടിയ പര്‍ണ്ണശാല കെട്ടി പാര്‍പ്പായി. മുമ്പൊരിക്കല്‍ ‘ബലമുണ്ടെന്നു കരുതി അധര്‍മ്മം പ്രവര്‍ത്തിക്കരുത്’ എന്ന് പറഞ്ഞ മാര്‍ക്കണ്‌ഡേയമുനി വീണ്ടും അവരെ സന്ദര്‍ശിച്ചു. ആത്യന്തികമായി, വളഞ്ഞും തിരിഞ്ഞും പുഴ കടലില്‍ ചേരുംപോലെ, സത്യവും ധര്‍മ്മവും വിജയിക്കുമെന്ന പാഠം പഠിപ്പിക്കുന്ന ഒട്ടേറെ പൂര്‍വ്വികചരിതങ്ങള്‍ വിശദമായി പറഞ്ഞു. ഒടുവില്‍ യുധിഷ്ഠിരനെ നോക്കി ഉപദേശിച്ചു. ”ജീവജാലങ്ങളോടു ദയവു കാണിച്ച്, അവരുടെ ഹിതത്തില്‍ കര്‍മ്മബദ്ധനായും സത്യത്തെ മുറുകെപ്പിടിച്ചും ആത്മനിയന്ത്രണത്തോടെയും പരുഷതയില്ലാതെ പ്രജകളെ രക്ഷിക്കുക. ധര്‍മ്മം ആചരിക്കുക. അധര്‍മ്മം ത്യജിക്കുക. കാരണവന്മാരേയും ദേവന്മാരേയും പൂജിക്കുക. പ്രമാദത്തോടെ പ്രവര്‍ത്തിക്കാതിരിക്കുക. വന്നുചേരുന്ന ദുര്‍ഘടങ്ങളെ ശാന്തമായി നേരിടുക. അതാണ് പ്രാജ്ഞന്മാരുടെ പ്രകൃതം. കാലനുപോലും അക്കൂട്ടരെ വഴിതെറ്റിക്കാന്‍ കഴിയില്ല. താങ്കള്‍ ജനിച്ചത് പ്രശസ്തമായ കുരുകുടുംബത്തിലാണല്ലോ? മനസ്സാ വാചാ കര്‍മ്മണാ പ്രവര്‍ത്തിക്കുക. ഭൂമി മുഴുവന്‍ ജയിച്ച് സസന്തോഷം സുഖമായി കഴിഞ്ഞുകൂടുക.1
യുധിഷ്ഠിരന്‍ തിരിച്ച് യോഗ്യമായ ഉറപ്പുകൊടുത്തു. ”ദ്വിജശ്രേഷ്ഠാ! ഭവാന്റെ വാക്കുകള്‍ ശ്രുതിമനോഹരമാണ്. ഞാനവ അതുപോലെ അനുസരിക്കാം. ലോഭമോ ഭയമോ മത്സരമോ ബാധിക്കാതെ പ്രവര്‍ത്തിക്കാം.” (വനപര്‍വം. 191 – 31 – 32.) ഇവിടെ ഉപദേഷ്ടാവിന്റേയും ഉപദിഷ്ടന്റേയും വാക്കുകള്‍ ശ്രദ്ധിക്കുക. – രാജ്യം തിരിച്ചുകിട്ടുമെന്ന് ഇരുകൂട്ടര്‍ക്കും ഉറപ്പാണ്. കിട്ടിക്കഴിഞ്ഞ് ഭരിക്കുന്നതിനെക്കുറിച്ചാണ് ഉപദേശവും ഉത്തരവും. ബലശാലി എങ്ങനെ പെരുമാറണം എന്നതായിരുന്നു നേരത്തെ നല്‍കിയ ഉപദേശമെങ്കില്‍ ഭരണം നേടിക്കഴിഞ്ഞ് എങ്ങനെ ഭരിക്കണമെന്നതാണ് പുതിയതായി നല്‍കിയ ഉപദേശം.
ദുര്യോധന വിമോചനം – ഒന്നാം പരീക്ഷ
ഐവരുടെ ദിവ്യശസ്ത്രസമ്പാദ്യം നൂറ്റുപേരെ വളരെയേറെയലട്ടി. അവരുടെ അച്ഛനും ഈ അലട്ടില്‍നിന്നു മുക്തനായിരുന്നില്ല. വെറും അസൂയകൊണ്ട്, ഐവരുടെ മനസ്സിന് യേനകേനപ്രകാരേണ സാരമായ കോട്ടം വരുത്തണമെന്ന് ശകുനി സംഘം തീരുമാനിച്ചു. അതിനവര്‍ ഒരു സൂത്രം കണ്ടുപിടിച്ചു. തങ്ങളുടെ കോയ്മയിലുള്ള പ്രദേശത്തെ ഗോശാലകളുടെ പര്യവേഷണമായിരുന്നു അത്. അവസരമുപയോഗിച്ച് തങ്ങളുടെ പ്രതാപവും പ്രഭാവവും ഐവര്‍ക്ക് കാണിച്ചുകൊടുക്കണം എന്നതായിരുന്നു അവരുടെ പദ്ധതി. വമ്പിച്ച അകമ്പടിയോടുകൂടി രാജകീയവേഷമണിഞ്ഞ സ്ത്രീകളും സൈനികരും വനത്തിലേയ്ക്ക് പുറപ്പെട്ടു. വനത്തിലെത്തിക്കഴിഞ്ഞ വിനോദാര്‍ത്ഥികള്‍ വിഹാരമാരംഭിച്ചു. വനത്തിലൂടെ നീങ്ങിനീങ്ങി സംഘം ഒരു ഗന്ധര്‍വസങ്കേതത്തിലെത്തി. ധാര്‍ഷ്ട്യത്തോടെ പെരുമാറിയ ദുര്യോധനഗണം അവരുമായി ഏറ്റുമുട്ടി. വാക്കേറ്റം പിന്നീട് കലഹവും, കലഹം പോരാട്ടവുമായി. ഗന്ധര്‍വന്മാരുടെ ആഞ്ഞടി അവര്‍ക്ക് അസഹ്യമായി. ചെറുത്തുനില്‍ക്കാന്‍ വയ്യാത്തതായി. വീമ്പുപറഞ്ഞ കര്‍ണ്ണന്‍ തിരിഞ്ഞോടി വികര്‍ണ്ണന്റെ രഥത്തില്‍ ഗന്ധര്‍വ്വരുടെ ദൃഷ്ടിയ്ക്കപ്പുറമെത്തി ആശ്വസിച്ചു. പൊരുതിനിന്ന ദുര്യോധനനെയാകട്ടെ ഗന്ധര്‍വ്വക്കൂട്ടം പിടിച്ചുകെട്ടി. ഇത്രയുമായപ്പോള്‍ സംഘാംഗങ്ങള്‍ ചിന്നിച്ചിതറി നാലുപാടുമോടി. അവരില്‍ ചിലര്‍ പാണ്ഡവരുടെ പര്‍ണ്ണശാല കാണുകയും അതില്‍ ഓടിക്കയറുകയും ചെയ്തു. തങ്ങളുടെ മുന്നില്‍ കണ്ടവരോട് അവര്‍ വിവരം പറഞ്ഞു. ഇത് കേട്ട് ഭീമന്‍ കൈകൊട്ടി തുള്ളിച്ചാടി. പൊടുന്നനെ ജ്യേഷ്ഠപാണ്ഡവന്‍ ഭീമനെ വിലക്കി. എല്ലാവരും കേള്‍ക്കേ പറഞ്ഞു. ”അന്യോന്യമേറ്റുമുട്ടുമ്പോള്‍ ഐവര്‍ നാം നൂറുപേരവര്‍ അന്യരോടേറ്റുമുട്ടുമ്പോള്‍ നൂനം നാം നൂറ്റിയഞ്ചുപേര്‍.”2
കേട്ടുകൊണ്ടിരുന്ന സവ്യസാചിക്കു പുതിയ വെളിച്ചം കിട്ടി. ജ്യേഷ്ഠന്റെ കല്പനപ്രകാരം അദ്ദേഹം വില്ലുമേന്തി പുറപ്പെട്ടു. കൂടെ ഭീമസേനനും നകുലസഹദേവന്മാരും. അവര്‍ ഗന്ധര്‍വരുമായി ഏറ്റുമുട്ടി. അര്‍ജ്ജുനന്‍ അവരെ അനായാസേന തോല്‍പിച്ചു. ഗന്ധര്‍വമുഖ്യനായ ചിത്രസേനനോടു സംസാരിക്കവെ അര്‍ജ്ജുനന്‍ പറഞ്ഞു. ”കുലബന്ധുവായ ദുര്യോധനനെ വിട്ടുകിട്ടണം. യുധിഷ്ഠിരജ്യേഷ്ഠന്റെ കല്പനയാണ്.” യുധിഷ്ഠിരന്റെ പേര്‍കേട്ടയുടനെ ചിത്രസേനന്‍ സൗഹൃദത്തോടെയും സന്മനസ്സോടെയും ദുര്യോധനനെ കെട്ടഴിച്ചുവിട്ടു. അദ്ദേഹത്തെ അര്‍ജ്ജുനനും ഭീമനും യുധിഷ്ഠിരസമക്ഷം കൊണ്ടുവന്നു. അദ്ദേഹം മുഖം താഴ്ത്തി മിണ്ടാതെനിന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള അഭിമുഖമായിരുന്നു അത്. അന്തരീക്ഷം ഗൗരവമയം. വിമുക്തനായ അനുജനോട് യുധിഷ്ഠിരന്‍ സൗമ്യഭാഷയില്‍ പറഞ്ഞു.
”ഉണ്ണീ! ഇനിമേല്‍ ഇതുപോലൊരു സാഹസത്തിന് പുറപ്പെടരുത്. സാഹസം കാണിക്കുന്നവര്‍ക്ക് മനസ്സമാധാനമുണ്ടാവില്ല. എല്ലാ അനുജന്മാരുടേയും കൂടെ വീടുപൂകുക. മനസ്സില്‍ വൈമനസ്യമരുത്. (വനപര്‍വം. – 246 – 22, 23.) താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീണു എന്ന പഴമൊഴി അന്വര്‍ത്ഥമായി. ഇവിടെ മനസ്സിടിഞ്ഞതും ദുര്യോധനന്റേതായിരുന്നു.
ജയദ്രഥവിമോചനം – രണ്ടാം പരീക്ഷ
വനവാസത്തിന്റെ പന്ത്രണ്ടാം വര്‍ഷമെത്തി. (വനപര്‍വം. – 259-1.) പാണ്ഡവര്‍ അജ്ഞാതവാസത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. അര്‍ജ്ജുനന്റെ യാത്രാനുഭവങ്ങള്‍ കാരണം യോഗ്യമായ സ്ഥലം കണ്ടെത്താന്‍ യുധിഷ്ഠിരന്‍ ആ അനുജന് നിര്‍ദ്ദേശം കൊടുത്തു. വനത്തിലെ അവരുടെ വാസം കാര്യമായ വിഘ്‌നങ്ങളില്ലാതെ നീങ്ങി. ഒരുനാള്‍ പതിവുപോലെ ആഹാരം സംഭരിക്കാന്‍ സഹോദരന്മാര്‍ അമ്പും വില്ലുമേന്തി നായാട്ടിനു പുറപ്പെട്ടു. പര്‍ണ്ണശാലയില്‍ പാഞ്ചാലി മാത്രമായി. അവര്‍ പര്‍ണ്ണശാലയുടെ വാതുക്കല്‍ നിന്ന് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുകയായിരുന്നു.
അപ്പോഴാണ് ദുശ്ശളയുടെ ഭര്‍ത്താവായ ജയദ്രഥന്‍ നിശ്ചയിച്ച രണ്ടാം കെട്ടിന് അണിഞ്ഞൊരുങ്ങി ആ വഴിയിലെത്തിയത്. ഒട്ടും പ്രതീക്ഷിക്കാതെ പര്‍ണ്ണശാലയില്‍ നില്‍ക്കുന്ന ഒരു സ്വര്‍ഗ്ഗസുന്ദരിയെ അദ്ദേഹം കണ്ടു. കാമാതുരനായ അദ്ദേഹം ഗന്തവ്യം മറന്ന് അവിടെയിറങ്ങി. സീതയെ രാവണനെന്ന പോലെ ദ്രൗപദിയെ തട്ടിക്കൊണ്ടുപോയി. ധൗമ്യപുരോഹിതന്‍ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ദ്രവ്യങ്ങള്‍ സമാഹരിച്ചു തിരിച്ചുവന്ന സഹോദരന്മാരോട് ധൗമ്യപുരോഹിതന്‍ നടന്നതൊക്കെ വിശദമായി പറഞ്ഞു. കേട്ടുടനെ എല്ലാവരും ദ്രൗപദിയെ വിമോചിപ്പിക്കാനും അക്രമകാരിയെ ശിക്ഷിക്കാനും രഥത്തില്‍ കയറി പാഞ്ഞു. മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തുന്ന ഐവരെക്കണ്ട് പ്രാണഭീതിയോടെ ലമ്പടന്‍ ദ്രൗപദിയെ തള്ളി താഴെയിട്ടു. രഥം വിട്ട് കാട്ടില്‍ മറഞ്ഞു. അര്‍ജ്ജുനനും ഭീമനും ദ്രൗപദിയെ യുധിഷ്ഠിരന്റെ കൂടെ നകുലസ ഹദേവന്മാരുടെ അകമ്പടിയോടെ പര്‍ണ്ണശാലയിലേയ്ക്ക് തിരിച്ചയച്ചു. പോകവേ യുധിഷ്ഠിരന്‍ തിരിഞ്ഞുനിന്ന് ഭീമാര്‍ജ്ജുനന്മാരോട് അരുളി. ”വീരന്മാരെ, ജയദ്രഥന്‍ ദുരാത്മാവാണെങ്കിലും അവനെ കൊല്ലരുത്. ദുശ്ശളയേയും യശസ്വി നിയായ ഗാന്ധാരിയേയും നന്നായോര്‍ത്ത് കൊല്ലരുത്.”3
ഇവിടെയാണ് ധര്‍മ്മസുതനായ യുധിഷ്ഠിരന്‍ മാര്‍ക്കണ്‌ഡേയമുനിയുടെ ഉപദേശത്തിന്റെ വെളിച്ചത്തില്‍ പരീക്ഷ ജയിക്കുന്നത്. ഭീമനും ദ്രൗപദിയും ഇതിനോട് ഒട്ടും യോജിച്ചിരുന്നില്ല. ദ്രൗപദി പ്രമാണമനുസരിച്ച് പറഞ്ഞു. ”രാജ്യത്തേയും ഭാര്യയേയും തട്ടിയെടുക്കുന്നവനെ കൊല്ലണം. ഇതാണ് ക്ഷത്രിയധര്‍മ്മം.” (വനപര്‍വം. – 271 – 46.) ദ്രൗപദി പറഞ്ഞത് ശരിയായിരുന്നു. വധം ധര്‍മ്മാനുസാരം തന്നെയായിരുന്നു. എന്നാല്‍ യുധിഷ്ഠിരന്റെ ദൃഷ്ടിയില്‍ ധര്‍മ്മത്തിന് മറ്റൊരു വശം കൂടി ഉണ്ടായിരുന്നു- കുലധര്‍മ്മം. ജയദ്രഥനെ വധിക്കുമ്പോള്‍ ആ കുലധര്‍മ്മത്തിന് ക്ഷതമേല്‍ക്കുന്നു. കുലധര്‍മ്മത്തിന്റെ നോട്ടത്തില്‍ ജയദ്രഥനെ കൊല്ലുമ്പോളുണ്ടാകുന്ന സ്ഥിതിയെക്കുറിച്ചും ചിന്തിക്കേണ്ടിയിരുന്നു. ജയദ്രഥന്റെ ഭാര്യ ദുശ്ശള നൂറ്റിയഞ്ചുസഹോദരന്മാരുടേയും ഏകമാത്രസഹോദരിയായിരുന്നു. ജയദ്രഥനെ വധിക്കുകയെന്നാല്‍ പെങ്ങളെ വിധവയാക്കുക എന്നാണ് ഫലത്തിലര്‍ത്ഥം. മാത്രമല്ല ഇതിനൊന്നും കാരണക്കാരിയല്ലാത്ത ഭാഗ്യവതിയായ വലിയമ്മയെ ദുഃഖസാഗരത്തിലാഴ്ത്തുകയെന്നതും. അതുകൊണ്ടാണ് ജയദ്രഥന്‍ ദുരാത്മാവാണെങ്കിലും കൊല്ലപ്പെടേണ്ടവനല്ല – ”ദുരാത്മാ അപി സൈന്ധവഃ ന ഹന്തവ്യഃ” എന്ന് ധര്‍മ്മപുത്രര്‍ പറയാന്‍ കാരണം. ഈ ലഘുപ്രകരണത്തില്‍ ധര്‍മ്മപുത്രര്‍ ധര്‍മ്മസങ്കടത്തിലാകുന്നു. രണ്ട് ധര്‍മ്മങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനു നടുവില്‍പെട്ടുപോകുന്നു. ദുരാത്മാവിനെ രണ്ടും വിചാരിക്കാതെ കൊന്നുകളയണമെന്ന ക്ഷത്രിയവൈയ്യക്തികധര്‍മ്മവും ജ്ഞാതിസംരക്ഷണമെന്ന കുലധര്‍മ്മവും തമ്മിലാണ് ഇവിടത്തെ ഏറ്റുമുട്ടല്‍. ഇപ്പരുവത്തില്‍ ചെറിയ ധര്‍മ്മത്തെ ഉപേക്ഷിച്ചു, വലിയ ധര്‍മ്മത്തെ മുറുക്കെപ്പിടിക്കണമെന്നാണ് പ്രമാണം. ശിബിചക്രവര്‍ത്തിയെ പരീക്ഷിക്കാന്‍ ഇന്ദ്രനും അഗ്നിയും രൂപംമാറി വന്ന കഥയില്‍ ഇന്ദ്രന്‍ ശിബിരാജാവിനോട് പറയുന്നു. ”ധര്‍മ്മങ്ങളുടെ ഗുരുത്വവും ലാഘവവും തൂക്കി നോക്കി ധര്‍മ്മവും അധര്‍മ്മവും നിശ്ചയിക്കുക.”4 ധര്‍മ്മങ്ങളുടെ ഈ ഗുരുലാഘവങ്ങളാണ് യുധിഷ്ഠിരന്‍ വകതിരിച്ചുനോക്കിയത്.
ഇതു മനസ്സിലാക്കാതെയാണ് ചില ഉപരിപ്ലവക്കാര്‍ യുധിഷ്ഠിരന്റെ ഈ നിലപാടിനെ സദ്ഗുണവൈകൃതമായി വ്യാഖ്യാനിക്കുന്നത്.
കഥ തുടരട്ടെ. ഭീമസേനനും അര്‍ജ്ജുനനും കുറ്റവാളിയെ പിടികൂടി. ഭീമന്‍ അയാളെ കൊല്ലാന്‍ ഭാവിച്ചപ്പോള്‍, ജ്യേഷ്ഠന്റെ നിര്‍ദ്ദേശം ഓര്‍മ്മപ്പെടുത്തി അര്‍ജ്ജുനന്‍ തടുത്തു. ഭീമന് തന്റെ കോപം തീര്‍ക്കാന്‍ പുള്ളിയുടെ തലമുടി അഞ്ചുപാളികളായി മൂര്‍ച്ച കയറിയ വാള്‍ കൊണ്ട് വടിച്ചു. ഈ വികൃതരൂപത്തില്‍ പിടിച്ചുകെട്ടി പര്‍ണ്ണശാലയിലേയ്ക്ക് തിരിച്ചു. സ്യാലനെ ഇന്നിലയില്‍ കണ്ട ധര്‍മ്മപുത്രര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ദ്രൗപദിയുടെ നിലയും അതായിരുന്നു. അവരുടെ മുമ്പില്‍ തലതാഴ്ത്തി നിന്ന സിന്ധുരാജാവിനെ വിട്ടയയ്ക്കാന്‍ ദ്രൗപദി പറഞ്ഞു. വിടുതല്‍ നേടിയ സൈന്ധവന്‍ അപരാധബോധത്തോടെ യുധിഷ്ഠിരന്റെ മുന്നില്‍ തൊഴുതുനിന്നു. അപ്പോള്‍ ധര്‍മ്മജന്‍ ഗുണദോഷിച്ചു. ”താങ്കള്‍ക്കിത് ഭൂഷണമല്ല. സ്ത്രീ കാമം അതീവനിന്ദ്യമാണ്. ക്ഷുദ്രമാണ്. ലോകവിരുദ്ധമാണ്. താങ്കള്‍ക്ക് ഒരുതരത്തിലും ചേര്‍ന്നതല്ല. താങ്കളുടെ ബുദ്ധി ധര്‍മ്മത്തിലേയ്ക്ക് നീങ്ങട്ടെ. ഒരിക്കലുമതിനെ അധര്‍മ്മത്തിലേയ്ക്ക് നയിക്കല്ലേ. താങ്കള്‍ക്ക് സ്വസ്തി. സ്വരാജ്യത്തില്‍ സസുഖം മടങ്ങിപ്പോകുക.” (വനപര്‍വം. – 272 – 15-24.)
ദുശ്ശളാപതിയുടെ ഗതിയോര്‍ക്കുക, – വേളി മുടങ്ങി, പിടിച്ചത് കിട്ടിയുമില്ല, മാനവും പോയി. പഴഞ്ചൊല്‍കഥയില്‍ പറയുംപോലെ, പാവം അടിയും കൊണ്ട്, പുളിയും തിന്ന്, കരവും കൊടുത്തു!
വനവാസകാലത്തിലെ അന്തിമാവസ്ഥയിലെ രണ്ടു പ്രകരണങ്ങള്‍ – ദുര്യോധനവിമോചനം, ജയദ്രഥവിമോചനം – വാസ്തവത്തില്‍ ധര്‍മ്മപുത്രരുടെ ധര്‍മ്മനിഷ്ഠ പരീക്ഷിക്കാന്‍ നിയതി നിരത്തിയ രംഗങ്ങളല്ലേ? എന്തായാലും രണ്ടു പരീക്ഷയിലും പരീക്ഷിതന്‍ ഉത്തമശ്രേണിയില്‍ ഉത്തീര്‍ണ്ണനായി.
എന്നാലതോടെ കഴിഞ്ഞില്ല ധര്‍മ്മാത്മജന്റെ പരീക്ഷ. വനവാസത്തിന്റെ അന്തിമയാമത്തില്‍ സാക്ഷാല്‍ പിതാവ് തന്നെ പുത്രന്റെ ധര്‍മ്മനിഷ്ഠ പരീക്ഷിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടു.
1 വിജിത്യ പൃഥിവീ സര്‍വാം മോദമാനഃ സുഖീഭവ. – വനപര്‍വം. – 191 – 23- 30.
2 പരസ്പരവിരോധേതു വയം പഞ്ചശതം തു തേ
പരൈഃ പരിഭവേ പ്രാപ്‌തേ വയം പഞ്ചോത്തരം ശതം. – വനപര്‍വം. 243 – 4.
3 ന ഹന്തവ്യോ മഹാബാഹോ ദുരാത്മാപി സ സൈന്ധവഃ
ദുശ്ശളാമഭിസംസ്മൃത്യ ഗാന്ധാരീം ച യശസ്വിനീം. – വനപര്‍വം. – 271 – 43.
4 ഗുരുലാഘവമാദായ ധര്‍മോളധര്‍മവിനിര്‍ണ്ണയേ. – വനപര്‍വം. 131 – 13.