പത്ത് ആസിയാന്‍ രാജ്യങ്ങളും ആസിയന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ (FTAs) ഉള്ള ജപ്പാന്, ചൈന, ദക്ഷിണകൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഭാരതം എന്നീ ആറ് രാജ്യങ്ങളുള്‍പ്പെടുന്ന 16 അംഗ റീജണല്‍ കോമ്പ്രിഹന്സീവ് എക്കണോമിക് പാര്‍ട്ടണര്‍ഷിപ്പ് ((Regional Comprehensive Economic Partnership – RCEP)കരാറില്‍ ഭാരതം ഒപ്പിട്ടില്ലായെന്നുള്ള ഭാരത പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്ത്യന്‍ കാര്‍ഷികരംഗവും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ഹര്‍ഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്. ഈ 16 അംഗരാജ്യ കരാര്‍ നിലവില്‍ വന്നിരുന്നെങ്കില്‍ ലോക ജനസംഖ്യയുടെ പകുതി ഇതില്‍ ഉള്‍പ്പെടുമായിരുന്നു. ലോകത്തിലാകമാനമുള്ള ഉല്പാദനത്തിന്റെ 40% ഉം ലോക വ്യാപാരത്തിന്റെ 30% ആര്.സി.ഇ.പിയുടെ കീഴിലാകുമായിരുന്നു. പഴയ സ്വതന്ത്ര വ്യാപാരകരാറുകള്‍ (FTAs) ആസിയാന്‍ അടക്കം നല്ല അനുഭവങ്ങളല്ല ഭാരതത്തിന് സമ്മാനിച്ചത്. ആര്.സി.ഇ.പിയിലെ ചൈനീസ് സാന്നിദ്ധ്യം നമ്മളെ ഈ കരാറില്‍നിന്ന് പുറകോട്ട് നില്ക്കാന് ചിന്തിപ്പിച്ചുവെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
ദക്ഷിണകൊറിയയും ജപ്പാനുമു ണ്ടെങ്കിലും ചൈനീസ് സ്വാധീനം ആര്.സി.ഇ.പിയില്‍ വളരെ സുവ്യക്തമായിരുന്നു. ഭാരതവുമായി വ്യാപാര പങ്കാളിയായ രാജ്യങ്ങളില്‍ ഭാരതത്തിന് ഏറ്റവും കൂടുതല്‍ വ്യാപാര കമ്മി നിലനില്‍ക്കുന്നത് ചൈനയുമായാണ്. ഇപ്പോള്‍ത്തന്നെ ഭാരതത്തിലെ ആഭ്യന്തരവിപണിയില്‍ ചൈനീസ് ഉല്പന്നങ്ങളുടെ കുത്തൊഴുക്കാണ്. ആര്.സി.ഇ.പി വഴി നികുതിരഹിതമായി ചൈനീസ് ഉല്പന്നങ്ങള് പ്രവഹിച്ചാല്‍ നമ്മുടെ ഉല്പാദന മേഖലകള്‍ തന്നെ സ്തംഭിയ്ക്കുമായിരുന്നു. ഇതില്‍നിന്നാണ് നരേന്ദ്രമോദി ഗവണ്മെന്റ് ഭാരതത്തെ രക്ഷിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ മുഖ്യസാമ്പത്തിക ഉപദേശകന് കാന്തിഘോഷിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘2018–19 ല്‍ ഭാരതത്തിലേക്കുള്ള ഇറക്കുമതിയുടെ 34% ഉം ആര്.സി.ഇ.പിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നാണ്, എന്നാല്‍ ഈ കാലയളവില്‍ ഇവിടങ്ങളിലേക്കുള്ള ഭാരത കയറ്റുമതി 21% ത്തില്‍ താഴെയുമാണ്.’ ഭീതിദായകമായ ഈ അപകടത്തില്‍നിന്നാണ് ഭാരതം രക്ഷപ്പെട്ടത്.
ഭാരതത്തെ ഏറ്റവും കൂടുതല്‍ ബാധിച്ച ആസിയാന്‍ സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പിട്ടത് രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ്. മന്‍മോഹന്‍സിംഗ് ഭാരത പ്രധാനമന്ത്രിയായി വീണ്ടുമെത്തിയ കാലഘട്ടം. ഇന്ന് ആര്.സി.ഇ.പിയ്ക്കെതിരെ ഉയര്‍ന്നു വന്നതുപോലെയുള്ള ആശങ്കകള്‍ അന്ന് ആസിയാന്‍ കരാറിനെതിരെയും രാജ്യവ്യാപകമായി കര്‍ഷക സാമൂഹ്യ സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അവയൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. എന്ന് മാത്രമല്ല ആസിയാന്‍ കരാറിനെതിരെ കേരളമുള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ അവഗണിക്കുകകൂടി ചെയ്തു. ആസിയാന്‍ കരാര്‍ വഴി രാജ്യത്തേക്ക് അനിയന്ത്രിതമായി എത്തുന്ന ഭക്ഷ്യഎണ്ണ കേരളത്തിലെ നാളികേര കര്‍ഷകരെയും, വെളിച്ചെണ്ണ ഉല്പാദനത്തെയും തകര്‍ക്കുമെന്നറിഞ്ഞ് അന്നത്തെ കേരളാ മുഖ്യമന്ത്രി അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കണ്ടിരുന്നു. അന്ന് മന്മോഹന് സിംഗ് ആസിയാന്‍ കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് കേരളത്തിലെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് വ്യക്തിപരമായ ഉറപ്പാണ് മുഖ്യമന്ത്രി അച്യുതാനന്ദന് നല്‍കിയത്. എന്നാല്‍ കേരള മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോള്‍ നമ്മള് അറിയുന്നത് ആസിയാന്‍ കരാര്‍ നേരത്തെ തന്നെ ഒപ്പിട്ടു എന്നാണ്. ആസിയാന്‍ സ്വതന്ത്രവ്യാപാര കരാര്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ എങ്ങനെ തകര്‍ത്തുവെന്നതിന് ഇന്ന് ഉദാഹരണങ്ങള്‍ വേണ്ട; നമ്മുടെ മുന്നില്‍ തന്നെ കാര്‍ഷിക മേഖല തകര്‍ന്ന് കിടക്കുകയാണ്.
ആര്.സി.ഇ.പിയും ഭാരത ക്ഷീരോല്പാദന മേഖലയും
ആര്.സി.ഇ.പി കരാര്‍ നിലവില്‍ വന്നിരുന്നെങ്കില്‍ നമ്മുടെ ക്ഷീരകര്‍ഷകര്‍ വന്‍ സബ്സിഡിയിലും, സര്‍ക്കാര്‍ സഹായത്തിലും പ്രവര്‍ത്തിക്കുന്ന ആസ്ട്രേലിയയുടെയും, ന്യൂസിലാന്‍ഡിന്റെയും ക്ഷീരോല്പാദകരോട് മത്സരിക്കേണ്ടി വരുമായിരുന്നു. ഭാരതത്തിലെ വിശാലമായ വിപണി സ്വപ്നം കണ്ട് തന്നെയാണ് ആസ്ട്രേലിയയും ന്യൂസിലാന്‍ഡും ആര്.സി.ഇ.പി യുമായി എത്തിയത്. നമ്മുടെ രാജ്യത്തെ ക്ഷീരകര്‍ഷകരെപ്പോലെ ജീവിക്കാന്‍ വേണ്ടിയല്ല ന്യൂസിലാന്‍ഡിലേയും ആസ്ട്രേലിയയിലേയും കര്‍ഷകര്‍ പശു വളര്‍ത്തല്‍ നടത്തുന്നത്. ന്യൂസിലാന്‍ഡില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാല്പൊടിയുടെ 93.4% ഉം അവര്‍ കയറ്റുമതി ചെയ്യുകയാണ്. ന്യൂസിലാന്‍ഡില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വെണ്ണയുടെ 94.5% ഉം പാല്‍ക്കട്ടിയുടെ 83.6% അവര്‍ കയറ്റുമതി ചെയ്യുന്നു. ഭാരതത്തില്‍ പാല്‍പ്പൊടി ഇറക്കുമതി ചെയ്യണമെങ്കില്‍ ഇന്ന് 60% നികുതിയും, മറ്റ് പാലുല്‍പ്പന്നങ്ങള്‍ക്ക് 40% നികുതിയും നല്‍കേണ്ടതുണ്ട്. എന്നാല്‍ ആര്.സി.ഇ.പി പ്രകാരം ഈ നികുതികള്‍ ഇല്ലാതായി സ്വതന്ത്രമായി ഭാരതത്തിലേക്ക് ആസ്ട്രേലിയയില്‍നിന്നും ന്യൂസിലാന്‍ഡില്‍നിന്നും പാലുല്‍പ്പന്നങ്ങള്‍ ഒഴുകുമായിരുന്നു. പരിണിതഫലം ധവള വിപ്ലവത്തിലൂടെ (White Revolution) നമ്മള് നേടിയെടുത്ത പാലുല്‍പ്പാദനത്തിലെ സ്വയംപര്യാപ്തത തന്നെ തകര്‍ക്കപ്പെടുക എന്നതായിരുന്നു. അതിനാല്‍ തന്നെയാണ് അമൂലും നാഷണല്‍ ഡയറി ഡവലപ്പ്മെന്റ് ബോര്‍ഡും പാലും പാലുല്‍പ്പന്നങ്ങളും ആര്.സി.ഇ.പി യ്ക്ക് കരാറിന് പുറത്താക്കിയിരിക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണം. ഭാരതത്തിലെ 10 കോടിയോളം വരുന്ന ക്ഷീര കര്‍ഷകരുടെ ജീവിതമായിരുന്നു ആര്.സി.ഇ.പി കാരണം തകരുമായിരുന്നത്.
2018-19 ല്‍ ഭാരതത്തിലെ പാലുല്‍പ്പാദനം 187.75 മില്ല്യണ്‍ ടണ്‍സ് ആണ്. അതായത് നമ്മുടെ നെല്ലുല്പ്പാദനത്തിനും (നെല്ലുല്പ്പാദനം 174.63 മില്ല്യണ്‍ ടണ്‍സ്) ഗോതമ്പ് ഉല്പാദനത്തിനും (ഗോതമ്പുല്പാദനം 102.19 മില്ല്യണ്‍ ടണ്‍സ്) മുകളിലാണ്. രാജ്യത്തെ ഏറ്റവും വലിയ വിള പാല് തന്നെയാണ്. ഗോക്കളെ ദൈവമായി കാണുന്ന ഭാരത ജനതയ്ക്ക് ഇത് അത്ഭുതമേയല്ല. നീതി ആയോഗിന്റെ കണക്ക്പ്രകാരം 2033 ആകുമ്പോഴേക്കും നമ്മുടെ പാലുല്‍പ്പാദനം 330 മില്ല്യണ്‍ ടണ്‍ ആകും. അതായത് ലോകത്തിന്റെ പാല്ക്കാരന് ഭാരതമാകുമെന്ന് ചുരുക്കം, ഒരുപക്ഷെ, ആര്.സി.ഇ.പി തകര്ക്കുമായിരുന്നത് ഭാരതത്തിന്റെ ഈ ലക്ഷ്യത്തെയായിരുന്നു.
ആര്.സി.ഇ.പി കാരണം നമ്മുടെ ക്ഷീരോല്പാദന മേഖലയ്ക്കുണ്ടാകുന്ന തിരിച്ചടി പ്രശ്നങ്ങളുടെ ആരംഭം മാത്രമാണ്. നമ്മുടെ തോട്ടം മേഖല, ഹോട്ടികള്‍ച്ചര്‍, ഫെറികള്ച്ചര്, സെറികള്‍ച്ചര്‍ വിത്ത് ഉല്പാദനം, ഫാര്‍മസ്യൂട്ടിക്കല്‍ ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍, ഫിഷറീസ് എന്നിവയെ എല്ലാം ആര്.സി.ഇ.പി വിഴുങ്ങുമായിരുന്നു.
ആര്.സി.ഇ.പിയും ഇന്‍ഡ്യന്‍ കാര്‍ഷിക മേഖലയും കേരളം, കര്‍ണ്ണാടകം, തമിഴ്നാട് തുടങ്ങി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് കര്‍ഷകരും തൊഴിലാളികളുമാണ് നമ്മുടെ തോട്ടം മേഖലയില്‍ പണിയെടുക്കുന്നത്. 20 ലക്ഷം ഹെക്ടറില്‍ കൂടുതല്‍ വ്യാപിച്ചു കിടക്കുന്നു വിശാലമായ തോട്ടം മേഖലയാണ് നമ്മള്‍ക്കുള്ളത്. എണ്ണക്കുരു 25 മില്ല്യണ്‍ ഹെക്ടറില്‍ ആണ് കൃഷി ചെയ്യുന്നത്. ഇതില്‍ തന്നെ 21 ലക്ഷം ഹെക്ടറില്‍ മാത്രം നാളികേരകൃഷി നടക്കുന്നു. ഇവയെ എല്ലാം ആര്.സി.ഇ.പി പ്രകാരം മലേഷ്യയില്‍നിന്ന് എത്തുമായിരുന്ന നികുതിരഹിത പാമോയില്‍ തകര്‍ക്കുമായിരുന്നു.
പഴയകാല കേന്ദ്രസര്‍ക്കാരുകള്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ (FTAs) ഇപ്പോഴും നമ്മുടെ തോട്ടം മേഖലയെ തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. 1998 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ച ഇന്‍ഡോ- ശ്രീലങ്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (Indo Srilanka Free Trade Agreement – ISFTA) 2000 മാര്‍ച്ച് മുതലാണ് പ്രാബല്യത്തിലെത്തിയത്. ഈ കരാറിനുശേഷം പ്രത്യേകിച്ച് കേരളത്തില്‍ തോട്ടം – കാര്‍ഷിക വിളകളുടെ തകര് ച്ചയാണ് ഉണ്ടായത്. തേയില, കുരുമുളക്, കാപ്പി, റബ്ബര്‍, ഏലം, നാളികേരം എന്നിവയുടെ അനിയന്ത്രിതമായ വരവ് തന്നെ ഉണ്ടായി. പരിണതഫലമായി ഈ രംഗത്തുള്ള കാര്‍ഷിക ആത്മഹത്യങ്ങള്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്. ഭരണാധിപന്മാര് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടാല്‍ രാജ്യത്തെ പൊതുജീവിതം തന്നെ തകരുമെന്നതിന് വേറെ ഉദാഹരണങ്ങള്‍ വേണ്ട. 2001 ഏപ്രില്‍ ഡബ്ല്യുടിഒ ക്വാണ്ടിറ്റീവ് റിസ്ട്രിക്ഷന്‍ (അളവിന്റെ പരിധികള്‍) ഒഴിവാക്കിയത് രാജ്യാന്തര മത്സരത്തിലേക്ക് പ്രസ്തുത തോട്ടവിളകളെ കൊണ്ടെത്തിച്ചു. ഇതെല്ലാം ഉണ്ടായിട്ടും പാഠംപഠിക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ 2009-ല്‍ ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ പിന്‍വാതിലിലൂടെ ഇന്ത്യന്‍ വിപണിയിലേക്ക് തോട്ടവിളകളും സുഗന്ധദ്രവ്യങ്ങളും, എണ്ണക്കുരുകളും മലേഷ്യ, വിയറ്റ്നാം, ഇന്‍ഡോനേഷ്യാ, തായ്ലന്ഡ് എന്നിവിടങ്ങളില്‍നിന്ന് കടന്നു വന്നതോടെ നമ്മുടെ കാര്‍ഷികമേഖലയുടെ തകര്‍ച്ച പൂര്‍ത്തിയായി.
കുരുമുളക് കയറ്റുമതിയില്‍ മാത്രം ഭാരതവും ആര്.സി.ഇ.പി രാജ്യങ്ങളുമായുള്ള വ്യാപാരകമ്മി 2018-2019 ല്‍ 415.31 കോടി രൂപയാണ്. ഇപ്പോള്‍തന്നെ ഭാരതത്തിലെ വിപണിയില്‍ നേപ്പാള്‍- ശ്രീലങ്ക വഴി വരുന്ന വിയറ്റ്നാമീസ് കുരുമുളക് നമ്മുടെ കുരുമുളക് വിപണിയെ തന്നെ തകര്‍ത്തിരിക്കുകയാണ്. ചൈന പോലുള്ള വന്‍ തേയില ഉല്പാദന രാജ്യത്തില്‍ നിന്ന് ആര്.സി.ഇ.പി വഴി തേയില എത്തിയാല്‍ ഇന്ത്യന്‍ തേയില തോട്ടങ്ങളില്‍ പട്ടിണി മരണങ്ങളുടെ മുഴക്കമാണ് ഉണ്ടാകുമായിരുന്നത്.
തോട്ടം മേഖലയെ മാത്രമല്ല ഭാരതത്തിന്റെ സെറികള്‍ച്ചര്‍, ഹോട്ടികള്‍ച്ചര്‍ മേഖലയെയും ആര്.സി.ഇ.പി ദോഷകരമായി ബാധിക്കുമായിരുന്നു. ഇപ്പോള്‍ തന്നെ ചൈനയില്‍നിന്ന് കടന്നുവരുന്ന വിലകുറഞ്ഞ സില്‍ക്ക്, കര്‍ണാടകത്തിലെ സില്‍ക്ക് വ്യവസായത്തെ നശിപ്പിച്ചിരിക്കുന്നു. കഴിഞ്ഞകാല കേന്ദ്ര സര്‍ക്കാരുകള്‍ പ്രത്യേകിച്ച് മന്‍മോഹന്‍സിംഗ് സര്‍ക്കാരുകള്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ (FTAs) മൂലം സോപ്പുപെട്ടിയ്ക്കുവേണ്ടി ചൈനീസ് വിമാനങ്ങള്‍ കാത്തു നില്ക്കേണ്ടുന്ന അവസ്ഥയാണ് ഇന്ത്യന്‍ വ്യാപാരികള്‍ക്ക് നല്‍കിയത്. ദീപാവലി പടക്കങ്ങളും ടെലികമ്മ്യൂണിക്കേഷന്റെ എല്ലാ ഘടകങ്ങളും ചൈനയില്നിന്നാക്കി. കേരളത്തിലെ കണിക്കൊന്ന പൂവ് (പ്ലാസ്റ്റിക്) കൂടി ചൈനയില്‍നിന്നാണ് എത്തിയിരുന്നത്. ചൈനയുടെ സാമ്രാജ്യത്വ സ്വപ്നങ്ങള്‍ തന്നെയായിരുന്നു ആര്.സി.ഇ.പിയുടെ പിന്നിലെന്ന് വ്യക്തമാകുകയാണ്. വളരെ ദീര്‍ഘവീക്ഷണത്തോടെ ചൈനയുടെ ജാരപദ്ധതിയെ പ്രതിരോധിച്ച നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യ താല്‍പ്പര്യത്തെ സംരക്ഷിച്ചിരിക്കുന്നു. ചൈനയുമായി ഇടപെടുമ്പോള്‍ പണ്ടൊരിക്കല്‍ ഒരു ഋഷിവര്യന് പറഞ്ഞതാണ് ഓര്‍മ്മവരുന്നത്. ‘Beware of the Yellow devil’ ഈ മഞ്ഞ ഭീകരനെ സൂക്ഷിക്കണം.