1962-ലെ ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളത്തില്‍ ബ്രിഗേഡിയറായി യുദ്ധമുഖത്തുണ്ടായിരുന്ന യോദ്ധാവായിരുന്നു ഡാല്‍വി ജോണ്‍ പി. ‘Himalayan blunder; The Angry Truth About India’s Most Crushing Military Disaster’എന്ന ശീര്‍ഷകത്തില്‍ ഡാല്‍വി ജോണ്‍.പി എഴുതി, നടരാജ് പബ്ലിഷേഴ്‌സ് 2003-ല്‍ പ്രസിദ്ധീകരിച്ച, 506 താളുകളുടെ ഉള്‍ക്കനമുള്ള ഒരു പുസ്തകമുണ്ട്, ഇംഗ്ലീഷില്‍. പോര്‍മുഖത്തു നിന്നുള്ള ഒരു ദൃക്‌സാക്ഷി വിവരണംപോലെ ഇന്ത്യ-ചൈനാ യുദ്ധത്തിന്റെ ഉള്ളറകളിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ടെഴുതിയ ഈ പുസ്തകം, പ്രസ്തുത യുദ്ധത്തിലുണ്ടായ ഭാരതത്തിന്റെ പരാജയത്തെ ‘ഹിമാലയന്‍ ബ്ലണ്ടര്‍’ എന്നാണ് വിശേഷിപ്പിച്ചത്. അതേ കാരണത്താല്‍ത്തന്നെ ഡാല്‍വിയുടെ പുസ്തകം നിരോധിക്കുകയുണ്ടായി. എങ്കിലും, ഡാല്‍വി ഉപയോഗിച്ച ‘ഹിമാലയന്‍ ബ്ലണ്ടര്‍’ എന്ന പദം ഇന്ത്യാ-ചീനായുദ്ധത്തില്‍ നെഹ്രുവിന് പിണഞ്ഞ ഭീമാബദ്ധത്തിന്റെ പര്യായമായി ഇന്നും ജനമനസ്സുകളില്‍ നിലനില്ക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. പരിചയക്കുറവും വ്യക്തിപരമായ രാഷ്ട്രീയ അപക്വതയും മൂലം നെഹ്രു വരുത്തിക്കൂട്ടിയ ഈദൃശങ്ങളായ പല വിഡ്ഢിത്തരങ്ങളും അധികമൊന്നും ചര്‍ച്ചചെയ്യപ്പെടാതെ ചരിത്രത്തിന്റെ അത്രയൊന്നും പഴക്കമില്ലാത്ത താളുകളില്‍ മയങ്ങിക്കിടക്കുന്നുണ്ട്. തൊട്ടാല്‍ പൊള്ളുന്ന ആ ചരിത്രസത്യങ്ങളിലേക്ക് ഒന്നെത്തി നോക്കാന്‍പോലും വര്‍ത്തമാനകാലത്തെ ‘ചരിത്രാന്വേഷികള്‍’ ആരോടോ ഉള്ള ഭയം നിമിത്തം മടി കാണിക്കുന്നുണ്ട് എന്നുള്ളത് അനിഷേധ്യമായ വാസ്തവമാണ്.
അലഹബാദിലെ സര്‍വ്വസൗകര്യങ്ങളും വഴിഞ്ഞു നില്ക്കുന്ന കൊട്ടാരസദൃശമായ വീട്ടില്‍ മോത്തിലാല്‍ എന്ന ധനാഢ്യനായ ബാരിസ്റ്ററുടെ മകനായി വായില്‍ വെള്ളിക്കരണ്ടിയുമായാണ് ജവഹര്‍ലാല്‍ നെഹ്രുവെന്ന് പില്ക്കാലത്തറിയപ്പെട്ട ജവഹര്‍ പിറന്നു വീഴുന്നത്. ‘അമൂല്യരത്‌നം’ എന്നാണ് ജവഹര്‍ എന്ന പദത്തിന്റെ അര്‍ത്ഥം. ബാല്യകാലത്ത് പാഠശാലയില്‍ പോയുള്ള വിദ്യാഭ്യാസമെന്ന കീഴ്‌വഴക്കത്തില്‍ നിന്നു വ്യത്യസ്തമായി, അധ്യാപകര്‍ വീട്ടിലെത്തി പാഠം പറഞ്ഞുകൊടുത്താണ് നെഹ്രുവിന്റെ വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നത്. ഫെര്‍ഡിനന്റ് ബ്രൂക്‌സ് എന്ന അദ്ധ്യാപകന്‍ നെഹ്രുവിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. അതിനുശേഷം, തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അന്നത്തെ ധനാഢ്യന്മാരില്‍ പലരും ശീലമാക്കിയിരുന്നതുപോലെ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് അദ്ദേഹം പറിച്ചു നടപ്പെട്ടു. രണ്ടു വര്‍ഷക്കാലം നീണ്ട ഹാരോയിലെ വിദ്യാഭ്യാസത്തിനു ശേഷം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നാച്വറല്‍ സയന്‍സ് ഐച്ഛികവിഷമായെടുത്ത് അദ്ദേഹം പഠനം തുടര്‍ന്നു. അതിനു ശേഷമാണ് ഇന്നര്‍ ടെമ്പിളില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കുന്നതും വക്കീലായി പ്രാക്റ്റീസ് ആരംഭിക്കുന്നതും.
1912-ല്‍ ഇംഗ്ലണ്ടിലെ പ്രവാസജീവിതമവസാനിപ്പിച്ച് നെഹ്രു ഭാരതത്തില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിലെ തന്റെ താമസകാലത്തുതന്നെ, അയര്‍ലണ്ടിലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും സാംസ്‌ക്കാരിക പുനഃസ്ഥാപനത്തിനുമായി പോരാടിക്കൊണ്ടിരുന്ന സംഘടനയായ, ‘സിന്‍ ഫെയ്ന്‍’ (Sinn Fein) പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനരീതികള്‍ നെഹ്രുവിന്റെ മനസ്സിനെ സ്വാധീനിച്ചിരുന്നു (‘നമ്മള്‍ നമ്മളെത്തന്നെ’ എന്നാണ് ടശിി എലശി എന്ന പദങ്ങള്‍ക്കര്‍ത്ഥം). ‘ഐറിഷ് റിബല്യണ്‍’ എന്ന പേരിലറിയപ്പെട്ട, 1916-ലെ ലഹളയുടെ പരിണതി നെഹ്രുവിന്റെ മനസില്‍ രാഷ്ട്രീയ ചിന്തകളുടെ ആദ്യാങ്കുരങ്ങള്‍ വിടര്‍ത്തി. ഇതിന്റെ അനന്തരഫലമായിരിക്കണം, രാഷ്ട്രീയത്തിന്റെ സംഗ്രാമഭൂമിയില്‍ തന്റെ പിതാവിനു തുണയായി നിലകൊള്ളാനും ഭാരതസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനും അദ്ദേഹം ഇഷ്ടപ്പെട്ടത്. മോത്തിലാലിന്റെയും ഗാന്ധിയുടെയും തണലില്‍, ഭാരതത്തിന്റെ രാഷ്ട്രീയരഥ്യയില്‍ താരപ്രഭയോടെ തിളങ്ങി നില്ക്കാന്‍ നെഹ്രുവിന് അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. 1916-ല്‍ ഉണ്ടായ ഗാന്ധിജിയുമായുള്ള ആദ്യ കൂടിക്കാഴ്ചതന്നെ നെഹ്രുവിലെ രാഷ്ട്രീയക്കാരന് കൂടുതല്‍ ഉത്തേജനവും പ്രചോദനവും നല്കി. ഭാരതസ്വാതന്ത്ര്യത്തിനായുള്ള നിരന്തരമായ പോരാട്ടങ്ങള്‍ക്കിടയില്‍, ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുത്ത ‘അപരാധ’ത്തിന് അദ്ദേഹം പല തവണ അറസ്റ്റുവരിച്ചു. അതിലൊന്നായിരുന്നു, സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തിക്കൊണ്ടുള്ള 1935-ലെ അല്‍മോറ ജയില്‍വാസം. തടവറയില്‍ കിടന്ന്, ‘സ്വാതന്ത്ര്യത്തിലേക്ക്’ (Toward Freedom) എന്ന തന്റെ ആത്മകഥാപുസ്തകം നെഹ്രു അക്കാലത്ത് എഴുതിത്തീര്‍ത്തു. ഭാരതത്തെ നിര്‍ബന്ധപൂര്‍വ്വം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുപ്പിച്ചതിന് ബ്രിട്ടീഷുകാരോടു കലഹിച്ച് ഏകാംഗസത്യഗ്രഹം നടത്തിയ കുറ്റത്തിന് 1940 ഒക്‌ടോബര്‍ മാസം 31-ന് നെഹ്രു പിന്നെയും അറസ്റ്റു വരിച്ചു. ജയിലില്‍ നിന്ന് പുറത്തെത്തി അധികം കഴിയുന്നതിനുമുമ്പുതന്നെ, 1942 ആഗസ്റ്റ് മാസം 7-ാം തിയതി ബോംബെയില്‍ വച്ചു നടന്ന എഐസിസി സമ്മേളനത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതിനെത്തുടര്‍ന്നും അദ്ദേഹം വീണ്ടും തടവിലാക്കപ്പെട്ടു. 1945 വരെ തുടര്‍ന്ന, ഈ കാരാഗൃഹവാസകാലത്താണ് അദ്ദേഹം വിഖ്യാതമായ, ‘ഇന്ത്യയെ കണ്ടെത്തല്‍’ (Discovery Of India)എന്ന ഗ്രന്ഥം രചിക്കുന്നത്. ഏതാദൃശങ്ങളായ വാഴ്ത്തുപാട്ടുകളെല്ലാം നെഹ്രു എന്ന രാഷ്ട്രീയനേതാവിന് അലങ്കാരമായി എടുത്തു പറയാനുണ്ടെങ്കിലും, ‘നവഭാരതശില്പി’ എന്നും ‘ചാച്ചാ നെഹ്രു’ എന്നുമൊക്കെ ചരിത്രകാരന്മാരാല്‍ വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ നീക്കങ്ങളെല്ലാം നിഷ്പക്ഷതയുടെയും സര്‍വ്വജനസമ്മിതിയുടെയും പക്വതയുടെയും ഓരം ചേര്‍ന്നുകൊണ്ടുള്ള ചുവടുപിഴക്കാത്ത ചലനങ്ങളായിരുന്നു എന്നു പറയുന്നത് തീര്‍ച്ചയായും സത്യനിഷേധമായിരിക്കും. രാജ്യതന്ത്രവും ഭരണപരിചയവും പക്വതയും എല്ലാം വേണ്ടത്ര പരിമാണത്തില്‍ സങ്കലനം ചെയ്യപ്പെടായ്ക കാരണം നെഹ്രുവിന് പിണഞ്ഞ രാഷ്ട്രീയാബദ്ധങ്ങള്‍ നിരവധിയാണ്.
ഇത്തരത്തില്‍ നെഹ്രുവിനു പിണഞ്ഞ അബദ്ധങ്ങളുടെ പട്ടികയൊരുക്കുമ്പോള്‍ ആദ്യംതന്നെ ചര്‍ച്ചചെയ്യപ്പെടുക, ‘ഇന്ത്യാ-ചീന ഭായി ഭായി’ എന്നുരുവിട്ടുകൊണ്ട് ചൈനയെ അന്ധമായി വിശ്വസിച്ചതിന്റെ പരിണതിയായി ആ രാജ്യത്തിന്റെ പിന്നില്‍നിന്നുള്ള കുത്തേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട നെഹ്രുവിന്റെ രാഷ്ട്രീയപരമായ അപക്വതതന്നെയാണ്. ഭാരതത്തിന്റെ ഭാഗമായ അക്‌സൈയ് ചിന്‍ പ്രദേശം അനധികൃതമായി ചൈന കയ്യടക്കി വച്ചിരിക്കുന്നത് അറിയാമായിരുന്നിട്ടും കശ്മീരിന്റെ ലയനത്തിനു മുമ്പ് ആ പ്രദേശത്തിന്മേല്‍ ഒരു കടുംപിടുത്തം പ്രദര്‍ശിപ്പിക്കാതെ കശ്മീര്‍ ലയനത്തെത്തുടര്‍ന്നാണ് ആ പ്രദേശം ഇന്ത്യയുടെ ഭാഗമാണെന്ന് നെഹ്രു നയിക്കുന്ന അന്നത്തെ ഭാരതസര്‍ക്കാര്‍ അവകാശമുന്നയിക്കുന്നത്. (ഭാരതത്തെപ്പോലെ, പാകിസ്ഥാനും അന്ന് ഈ പ്രദേശത്തിനു മീതെ അവകാശമുന്നയിച്ചിരുന്നുവെങ്കിലും 1963-ല്‍ നടന്ന അതിര്‍ത്തി നിര്‍ണ്ണയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഹന്‍സ ഭൂപ്രദേശം പാകിസ്ഥാന് പകരമായി നല്കി പാകിസ്ഥാന്റെ വായടപ്പിക്കുകയാണ് ചൈന ചെയ്തത്). നെഹ്രു തൊടുത്തുവിട്ട്, ഭാരതം ഇന്നും തുടര്‍ന്നു പോരുന്ന, അക്‌സൈയ് ചിന്‍ പ്രദേശത്തിനു മേലുള്ള ഈ അവകാശവാദത്തെ അന്നുതൊട്ടിന്നുവരെ പുച്ഛിച്ചു തള്ളിക്കൊണ്ടിരിക്കുകയാണ് ചൈന. പോരാത്തതിന്, സിങ് ചിയാങില്‍ നിന്ന് അക്‌സൈയ്ചിന്‍ വഴി 1950-കളില്‍ തിബറ്റിലേക്ക്, ഭാരതത്തിന്റെ പ്രതിഷേധം വകവെക്കാതെ ചൈന റോഡ് നിര്‍മ്മിക്കുക കൂടി ചെയ്തു. അതിനെ ചോദ്യം ചെയ്യുകയും അതിനു പിന്നാലെ, അക്‌സൈയ് ചിന്നില്‍ ഭാരതം സൈനികത്താവളങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതാണ് 1962-ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിനു വിത്തിടാനും യുദ്ധത്തിന്റെ അനന്തരഫലമായി അക്‌സൈയ് ചിന്നില്‍ ചൈന ആധിപത്യമുറപ്പിക്കാനുമെല്ലാം കാരണമായത്.
അരുണാചല്‍ പ്രദേശിലെ സാധാരണ ജനങ്ങള്‍പോലും തങ്ങളുടെ ജന്മഭൂമിക്കുവേണ്ടി വീറോടെ ചൈനയോടേറ്റുമുട്ടിക്കൊണ്ടിരുന്നപ്പോള്‍ യുദ്ധം മതിയാക്കി സമാധാനക്കൊടിയും വീശി ചൈനയോട് അടിയറവു പറയാനാണ് നെഹ്രു അന്ന് ഇഷ്ടപ്പെട്ടത്. അരുണാചലവും അസ്സാമും ഇന്ത്യയ്ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്ന ആ അവസ്ഥയില്‍, ‘സോറി അസ്സാം’ എന്നുറക്കെപ്പറഞ്ഞു വിലപിക്കുകയാണ് ലോകനേതാവെന്നു തന്റെ വൈതാളികന്മാരാല്‍ വാഴ്ത്തപ്പെട്ട ജവഹര്‍ലാല്‍ ചെയ്തത്. അന്ന്, അരുണാചലിന്റെ ഒരു ഭാഗവുമടര്‍ത്തിയെടുത്തുകൊണ്ട്, ചൈന യുദ്ധം മതിയാക്കി മടങ്ങിപ്പോയി. യുദ്ധശേഷം ആ നാട് കവര്‍ന്നുകൊണ്ടുപോയ ഭൂപ്രദേശത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വിമര്‍ശനങ്ങളുടെ പെരുമഴയുതിര്‍ന്നപ്പോള്‍ ‘കാട്ടുപുല്ലുപോലും മുളയ്ക്കാത്ത ഹിമാവൃതമായ ആ തരിശുപ്രദേശംകൊണ്ട് ഇന്ത്യക്കെന്താണ് പ്രയോജനം?’ എന്ന, പരമാബദ്ധത്തിന്റെ ദുസ്വാദു പുരണ്ട മറുപടിയാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു ചോദ്യകര്‍ത്താവിനെ അമ്പരപ്പിച്ചുകൊണ്ട് അവതരിപ്പിച്ചത്. കോണ്‍ഗ്രസ്സിലെതന്നെ നിഷ്പക്ഷമതിയായിരുന്ന മുതിര്‍ന്ന നേതാവ് മഹാവീര്‍ ത്യാഗി, ‘അങ്ങയുടെ ശിരസ്സിന്റെ മുകള്‍ഭാഗവും ഒരു മുടിപോലും കിളിര്‍ക്കാതെ തരിശായിക്കിടക്കുകയാണല്ലൊ, പ്രധാനമന്ത്രി! അതും അങ്ങേയ്ക്ക് ചൈനയ്ക്ക് ദാനം ചെയ്യാമായിരുന്നില്ലേ?’ എന്ന പരിഹാസ ശരമെയ്തുകൊണ്ട് അന്ന് അതിനോട് പ്രതികരിച്ചു. ഇന്ത്യയെ വെട്ടിലാക്കാന്‍ ചൈന പിന്നിവെച്ചിരിക്കുന്ന വലകളെക്കുറിച്ച്, അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, തന്റെ അന്ത്യനാളുകളില്‍ എഴുതിയ ചില കത്തുകളിലൂടെ നെഹ്രുവിനെ ധരിപ്പിച്ചിരുന്നു എന്നുള്ളതാണ് വാസ്തവം. പക്ഷേ, അതെല്ലാം ബധിരകര്‍ണ്ണങ്ങളില്‍ വീണ വേദോപദേശംപോലെ നിഷ്ഫലമാവുന്നതാണ് ഭാരതം കണ്ടത്. ജവഹര്‍ലാലിനു പകരം പട്ടേലാണ് സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നതെങ്കില്‍, ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ ഭാരതത്തിന് തോല്‌വി പിണയുമായിരുന്നില്ലെന്നു മാത്രമല്ല, ഇന്നും ഭാരതത്തിന്റെ തല തിന്നുകൊണ്ടിരിക്കുന്ന കശ്മീരെന്നൊരു കീറാമുട്ടിതന്നെ ചരിത്രത്തിലിടം പിടിക്കുമായിരുന്നില്ലല്ലൊ!
1940 മുതല്‍ 45 വരെയും പിന്നീട് 1951 മുതല്‍ 55 വരെയുമുള്ള കാലഘട്ടങ്ങളില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനം വഹിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അവിഭജിതഭാരതത്തെ, ഹിന്ദുസ്ഥാനെന്നും പാകിസ്ഥാെനന്നും ഈ രണ്ടിനോടും കൂട്ടുകൂടാന്‍ താല്പര്യമില്ലാത്ത രാജ്യങ്ങളെ ചേര്‍ത്ത് പ്രിന്‍സെസ്ഥാനെന്നും മൂന്നായാണ് വിഭജിക്കേണ്ടതെന്ന നിര്‍ദ്ദേശമുയര്‍ത്തിയപ്പോള്‍ അതിനെ ചെവിപ്പുറത്തിട്ടുകൊണ്ട്, അന്ന് നിലവിലുണ്ടായിരുന്ന 560 രാജ്യഭരണപ്രദേശങ്ങളെയും അനായാസം ഭാരതത്തോടിണക്കിച്ചേര്‍ത്ത അസമാന്യ കര്‍മ്മസാമര്‍ത്ഥ്യമുള്ള നേതാവായിരുന്നു, ‘ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍’ എന്നു വിളിപ്പേരുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. നിരൂപമമായ നിശ്ചയദാര്‍ഢ്യംകൊണ്ടും കര്‍മ്മസാമര്‍ത്ഥ്യംകൊണ്ടും സംഘാടനപാടവംകൊണ്ടും ലോകത്തെത്തന്നെ വിസ്മയിപ്പിച്ച മഹാപുരുഷനായിരുന്നു അദ്ദേഹം. അങ്ങനെയുള്ള ഒരാളെ ഖജാന്‍ജിസ്ഥാനത്തേക്കു ലഭിച്ചത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തെല്ലൊന്നുമല്ല സഹായകമായത്. സത്യസന്ധനും ധര്‍മ്മനിഷ്ഠനുമായ പട്ടേലിന്റെ കൈകളിലൂടെ അക്കാലത്തെ ലക്ഷക്കണക്കിനു രൂപയാണ് കൈമറിഞ്ഞിരുന്നത് എന്നോര്‍ക്കണം. എന്നിട്ടും തനിക്കോ തന്റെ കുടുംബത്തിനോ വേണ്ടി, ആ ‘ശര്‍ക്കരക്കുട’ത്തിലിട്ട കൈ ഒന്നു നക്കാന്‍പോലും അദ്ദേഹം മെനക്കെട്ടില്ല. വര്‍ഗ്ഗീസ് കുര്യന്റെ ‘എനിക്കുമൊരു സ്വപ്‌നമുണ്ടായിരുന്നു’ എന്ന ആത്മകഥാഗ്രന്ഥത്തില്‍, ദരിദ്രയായി തെരുവിലലഞ്ഞ് ജീവിതത്തിന്റെ സായന്തനം തുഴയാന്‍ വിധിക്കപ്പെട്ട ‘മണിബേന്‍’ എന്നൊരു വനിതയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അഹമ്മദാബാദ് പട്ടണത്തിന്റെ തെരുവുകളിലൂടെ കണ്ണിനു വേണ്ടത്ര കാഴ്ചയില്ലാതെ നടന്നു നീങ്ങിയിരുന്നതായി വര്‍ഗ്ഗീസ് കുര്യന്‍ സാക്ഷ്യപ്പെടുത്തുന്ന ആ വനിതാരത്‌നം പട്ടേലിന്റെ മകളായിരുന്നു എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ സത്യസന്ധതയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം മറനീക്കി വെളിച്ചത്തു വരുന്നത്.
തന്റെ ജീവിതാന്ത്യത്തില്‍ പട്ടേല്‍, കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് തിരിച്ചേല്പിക്കാന്‍ തന്റെ കയ്യിലേല്പിച്ച, പാര്‍ട്ടിയുടെ പണവുമായി നെഹ്രുവിനെ കാണാന്‍ ചെന്ന മണിബേനോട് നെഹ്രു കാണിച്ച തണുത്ത പ്രതികരണവും അവഗണനയും സുവിദിതമാണല്ലൊ. കേവലം, ‘പട്ടേലിന്റെ മകള്‍’ എന്ന ഒരു യോഗ്യത മാത്രമായിരുന്നില്ല മണിബേനുണ്ടായിരുന്നത് എന്നോര്‍ക്കണം. ഗാന്ധിജി തുടക്കമിട്ട നിസ്സഹകരണസമരം, ഉപ്പുസത്യഗ്രഹം എന്നിവയില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിക്കന്‍ ധൈര്യം കാണിച്ച സ്വാതന്ത്ര്യസമരപോരാളികൂടിയായിരുന്നു അവര്‍. ക്വിറ്റ് ഇന്ത്യാ സമരത്തിലെ അവരുടെ സജീവപങ്കാളിത്തം ഗാന്ധിജിയെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. അങ്ങനെയുള്ള ഒരു ദേശസ്‌നേഹിയെയാണ് നെഹ്രു തന്റെ തരം കെട്ട പെരുമാറ്റത്തിലൂടെ അനാദരിച്ചത്. പാര്‍ട്ടിയുടെ പണമായ മുപ്പത്തഞ്ചു ലക്ഷം രൂപയുമായാണ് അവര്‍ അന്ന് നെഹ്രുവിനെ കാണാനെത്തിയത്. അക്കാലത്തെ മുപ്പഞ്ചു ലക്ഷം രൂപ! അതില്‍നിന്ന് നാലോ അഞ്ചോ ലക്ഷം രൂപ അവര്‍ എടുത്തു മാറ്റിയാല്‍പ്പോലും അന്നതാരും അറിയുമായിരുന്നില്ല എന്നു മാത്രമല്ല, ആ പണം മതിയാകുമായിരുന്നു അവര്‍ക്ക് പിന്നീടുള്ള കാലം സുഭിക്ഷമായി തന്റെ ജീവിതയാത്ര തുടരാന്‍! എന്നിട്ടും അതിനൊന്നും മെനക്കെടാതെ, വിശ്വസ്തനായ പിതാവിന്റെ വിശ്വസ്തതയും അച്ചടക്കവുമുള്ള പിന്തുടര്‍ച്ചക്കാരിയായി ആ പണം മുഴുവന്‍ തിരിച്ചേല്പിക്കാനാണ് മണിബേന്‍ നെഹ്രുവിന്റെ സവിധത്തിലെത്തിയത്. കൊടുത്ത പണം വാങ്ങിവെച്ച്, തന്റെ സഹപ്രവര്‍ത്തകനായിരുന്ന പട്ടേലിന്റെ മകളുടെ സുഖവിവരംപോലും അന്വേഷിക്കാന്‍ മെനക്കെടാതെ നെഹ്രു തിരിച്ചയയ്ക്കുമ്പോള്‍ തന്റെ മനസ്സിനുളളില്‍ പുകഞ്ഞു പൊന്തുന്ന വ്യഥയ്ക്ക് ഒരു ജ്വാലാമുഖിയുടെ വിങ്ങലുണ്ടായിരുന്നുവെന്ന് മണിബേന്‍ കുര്യനോടു പറഞ്ഞിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പട്ടേലിന്റെ മരണസമയത്തുപോലും അദ്ദേഹത്തോടുള്ള തന്റെ വിദ്വേഷം നെഹ്രു സഹതാപലേശംപോലുമില്ലാതെയാണ് പ്രകടിപ്പിച്ചത്. പട്ടേല്‍ മരിച്ച ദിവസം നെഹ്രു, സംസ്ഥാനകാര്യമന്ത്രാലയത്തിനയച്ച രണ്ടു കത്തുകളിലെ ഉള്ളടക്കംതന്നെ അതിന് കൂലങ്കഷമായി സാക്ഷി ചൊല്ലുന്നുണ്ട്. പട്ടേല്‍ മരിച്ചു ശരീരം ചൂടാറുന്നതിനു മുമ്പുതന്നെ, അദ്ദേഹമുപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിക്കാനാണ് ആദ്യത്തെ കത്തിലൂടെ അദ്ദേഹം ഉത്തരവിട്ടത്. ബോംബെയില്‍ വെച്ച് അന്തരിച്ച പട്ടേലിന്റെ ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ സ്വന്തം ചെലവില്‍ വേണം അങ്ങനെ ചെയ്യേണ്ടത് എന്നും നെഹ്രു രണ്ടാമത്തെ കത്തിലൂടെ നിഷ്‌ക്കര്‍ഷിച്ചു. തന്റെ സഹവ്രര്‍ത്തകനായിരുന്ന, ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്റെ ശവസംസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ശമ്പളനഷ്ടമില്ലാതെ ഒരു ദിവസത്തെ അവധി കൊടുക്കാന്‍പോലും നെഹ്രു എന്ന കടുംപിടുത്തക്കാരന്‍ തയ്യാറായില്ല! പ്രവര്‍ത്തനമണ്ഡലത്തില്‍ എന്തുതന്നെ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അത് വ്യക്തിപരമായ വിദ്വേഷത്തിന് നിദാനമാകുന്നത് തീര്‍ച്ചയായും രാഷ്ട്രീയപരമായ അപക്വതയുടെ നിദര്‍ശനംതന്നെയാണല്ലൊ. തൊഴുത്തില്‍ക്കുത്ത് മേച്ചില്‍പ്പുറത്ത് കാട്ടിക്കൂടെന്ന മര്യാദയുടെ ബാലപാഠംപോലും നെഹ്രുവിനറിയാതെ പോയത് അദ്ദേഹം മനസ്സില്‍ പോറ്റിയ താന്‍പോരിമയ്ക്കുതന്നെയാണ് സാക്ഷി ചൊല്ലുന്നത്.
നെഹ്രു അയച്ച രണ്ടു കത്തുകളും അന്നു കിട്ടിയത് പട്ടേലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന വി.പി.മേനോന്റെ കയ്യിലായിരുന്നു. വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു വി.പി.മേനോന്‍ ഈ രണ്ടു കത്തുകളോടും പ്രതികരിച്ചത്. തന്റെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാരെയെല്ലാം വിളിച്ചു വരുത്തി പട്ടേലിന്റെ ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു പട്ടിക അദ്ദേഹം തയ്യാറാക്കി. നെഹ്രുവിന്റെ കത്തുകളെക്കുറിച്ച് ആരോടും ഒന്നും ഉരിയാടാതെ, തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്കെല്ലാം ശവസംസ്‌ക്കാരച്ചടങ്ങിന് പോയിവരാനുള്ള വിമാനടിക്കറ്റ് സ്വന്തം ചെലവില്‍ത്തന്നെ ഏര്‍പ്പാടാക്കിക്കൊടുത്തു, വി.പി.മേനോന്‍. സ്വതന്ത്രഭാരതത്തിന്റെ ഗതിവിഗതികളെക്കുറിച്ച് അന്നത്തെ നേതാക്കന്മാരോടൊപ്പമിരുന്നു സംസാരിക്കാനുള്ള പ്രാപ്തിയും പടുതയുമുണ്ടായിരുന്ന വി.പി.മേനോന്റെ ഈ പ്രവൃത്തി നെഹ്രുവിനെ വല്ലാതെ ചൊടിപ്പിച്ചതായി എം.കെ.കെ.നായര്‍ തന്റെ ആത്മകഥയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (‘Story of an Era Told Without Ill will’ പേജ് 160.) പട്ടേലിന്റെ മരണശേഷം വി.പി.മേനോനെ എല്ലാ തരത്തിലും അവഗണിക്കാന്‍ നെഹ്രു താല്പര്യം കാണിച്ചതായും എം.കെ.കെ. നായര്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട് (പേജ് 165). ഭിലായ് സ്റ്റീല്‍ പ്ലാന്റിന്റെയും ട്രാവന്‍കൂര്‍ ഫേര്‍ട്ടിലൈസേഴ് ആന്റ് കെമിക്കല്‍സിന്റെയും സംസ്ഥാപനത്തിന് മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച ഐഎഎസ് ഉദ്യോസ്ഥനായിരുന്നു എം.കെ.കെ. നായര്‍.
മൊറാര്‍ജി, തന്റെ ആത്മകഥയില്‍ കുറിച്ചിട്ട മറ്റൊരു സംഭവവും നെഹ്രുവിനും പട്ടേലിനുമിടയിലുണ്ടായിരുന്ന പടലപ്പിണക്കത്തിന് വേറെയും തെളിവു നിരത്തുന്നുണ്ട്. 1931-ല്‍, ഇര്‍വിങ്ങ് പ്രഭുവുമായി ഭാരതത്തിന്റെ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സിംലയില്‍ നടക്കുന്ന ഒരു വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബോംബെയില്‍ നിന്ന് യാത്ര പുറപ്പെടുകയായിരുന്നുവത്രെ നെഹ്രുവും പട്ടേലും. മാര്‍ഗ്ഗമദ്ധ്യത്തിലുള്ള സൂറത്ത് നഗറില്‍ നെഹ്രുവിനെ കാണാന്‍ മൊറാര്‍ജിയും അദ്ദേഹത്തോടൊപ്പമെത്തിയ, കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ മറ്റു ചില പ്രമുഖന്മാരും പ്ലാറ്റ്‌ഫോമില്‍ കാത്തു നിന്നിരുന്നു. അവിടെ വെച്ച് മൊറാര്‍ജിയെക്കണ്ട നെഹ്രു ഒരു ചായ കുടിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അതിനിടയില്‍ വല്ലഭഭായ് പട്ടേലും മൊറാര്‍ജിയുടെ ശ്രദ്ധയില്‍ ഇടം പിടിച്ചു കഴിഞ്ഞിരുന്നു. അവര്‍ക്കു രണ്ടുപേര്‍ക്കും ഓരോ ചായ വീതം വാങ്ങി ഒരേ തട്ടില്‍ വെച്ചെടുത്തുകൊണ്ടുവന്ന മൊറാര്‍ജിയോട്, ‘ഞാന്‍ ഒരു ചായയല്ലേ ചോദിച്ചുള്ളു? എന്തിനാണ് രണ്ടെണ്ണം എടുത്തുകൊണ്ടു വന്നത്?’ എന്നാക്രോശിച്ചുകൊണ്ട് നെഹ്രു, മെറാര്‍ജിയെടുത്തുകൊണ്ടു വന്ന ചായത്തട്ട് കൈകള്‍കൊണ്ട് താഴേയ്ക്ക് തട്ടി വീഴ്ത്തി. അതുകൊണ്ടും കോപമടങ്ങാതെ പ്ലാറ്റ്‌ഫോമില്‍ വീണുരുണ്ട കപ്പ് ഓടിച്ചെന്ന് അദ്ദേഹം കാലുകൊണ്ട് ദൂരേയ്ക്ക് തട്ടിത്തെറിപ്പിച്ചു. യാത്രയ്ക്കിടയില്‍ നെഹ്രുവിന്റെയും പട്ടേലിന്റെയും ഇടയില്‍ നടന്ന എന്തെങ്കിലും തകരാറായിരിക്കണം നെഹ്രുവിനെ ഇങ്ങനെ പരുഷമായി പെരുമാറാന്‍ കാരണമാക്കിയത് എന്നാണ് മൊറാര്‍ജി തന്റെ ജീവചരിത്രത്തില്‍ തുടര്‍ന്നെഴുതുന്നത്. കാര്യമെന്തൊക്കെത്തന്നെയായാലും അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ‘പൊളിറ്റിക്കല്‍ കെമിസ്ട്രി’യില്‍ അസ്വാരസ്യത്തിന്റെ ഒരുപാട് കരിനിഴലുകള്‍ അവശേഷിച്ചിരുന്നു എന്നുള്ളതുതന്നെയാണ് ഈ സംഭവവും എടുത്തുരയ്ക്കുന്നത്.
എന്തിന്, പട്ടേലെന്ന തന്റെ ഊര്‍ജ്ജസ്വലനായ സഹപ്രവര്‍ത്തകന് മരിച്ചതിനുശേഷമെങ്കിലും ഒരു ‘ഭാരതരത്‌നം’ ബഹുമതി നല്കി ആദരിക്കാന്‍ പോലും നെഹ്രുവിന് മനസ്സ് തെല്ലുമുണ്ടായിരുന്നില്ല എന്നുള്ളത് സഹതാപാര്‍ഹമായ യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നുണ്ട്. പില്ക്കാലത്ത്, നെഹ്രുവും അദ്ദേഹത്തിന്റെ പുത്രി ഇന്ദിരാഗാന്ധിയും ആ ബഹുമതി സ്വയം എടുത്തണിയുന്നതു കണ്ട്, സ്വതസ്സിദ്ധമായ നിസംഗതയോടെ തന്റെ ശവമാടത്തില്‍ക്കിടന്ന് പട്ടേല്‍ മന്ദഹസിച്ചിട്ടുണ്ടാവണം. ഇന്ന് പട്ടേലിന്റെ ജന്മദിനം ‘ഏകതാദിന’മായി ഭാരതത്തിലൊട്ടാകെ ആചരിക്കപ്പെടുന്നു എന്നുള്ളത് തീര്‍ച്ചയായും കാലമൊരുക്കിവെച്ച കാവ്യനീതി തന്നെയാണ്. ഗുജറാത്തിലുള്ള നര്‍മ്മദാ നദിയിലെ സന്ധു ദ്വീപിലുള്ള, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്നു ഖ്യാതി നേടിയ ‘ഐക്യത്തിന്റെ പ്രതിമ’യിലൂടെ ഇന്ന് പട്ടേല്‍ ഭാരതീയന്റെ മനസ്സില്‍ ‘ഭാരതത്തിന്റെ ഉരുക്കുമനുഷ്യ’നായി തലയുയര്‍ത്തി നിലനില്ക്കുന്നു.
എന്തായിരുന്നു പട്ടേലിനോട് നെഹ്രു പുലര്‍ത്തിയിരുന്ന ഈ വിദ്വേഷത്തിനു നിദാനമെന്നറിയണമെങ്കില്‍ നമ്മള്‍ സ്വാതന്ത്ര്യലബ്ധിയുടെ കാലഘട്ടചരിത്രത്തിലേക്ക് ഇത്തിരി കണ്ണോടിക്കേണ്ടിയിരിക്കുന്നു. ഗാന്ധിജിയുടെ നെഹ്രു പക്ഷപാതം, പ്രധാനമന്ത്രി പദത്തിലേക്കുള്ള പട്ടേലിന്റെ പ്രയാണത്തിനു തടസ്സം നിന്നു എന്നുള്ളത് വാസ്തവമാണെങ്കിലും, ഗാന്ധിജി പ്രദര്‍ശിപ്പിച്ച ഈ ചായ്‌വിനു പിന്നില്‍ മറ്റൊരു ഭീഷണിയുടെ കഥ കൂടി മൗനമായി ഒളിഞ്ഞു കിടക്കുന്നുണ്ട്. തനിക്ക് പ്രധാനമന്ത്രിപദം നിഷേധിക്കപ്പെടുകയാണങ്കില്‍ കോണ്‍ഗ്രസ്സിനെ താന്‍ രണ്ടായി പിളര്‍ത്തുമെന്നും അങ്ങനെ വെള്ളക്കാരില്‍ നിന്ന് അധികാരമേറ്റുവാങ്ങാന്‍, പാര്‍ലമെന്റില്‍ വേണ്ടത്ര പിന്തുണയില്ലാത്ത അവസ്ഥയുണ്ടാക്കിയെടുത്ത്, സ്വാതന്ത്ര്യലബ്ധിപോലും കടങ്കഥയാക്കി മാറ്റാന്‍ തന്നെക്കൊണ്ടാവുമെന്നും പറഞ്ഞുകൊണ്ട് നെഹ്രു ഗാന്ധിജിയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നുള്ളത് ചരിത്രവസ്തുതയാണ്. ഇതു കൂടാതെ, വിദേശവിദ്യാഭ്യാസവും സരളമായ ആംഗലപരിജ്ഞാനവും നവീനലോകവീക്ഷണവും കൈമുതലായി സൂക്ഷിക്കുന്ന നെഹ്രുവിന്, ‘വര്‍ഗ്ഗീയവാദി’യെന്ന ദുഷ്‌പ്പേരു സമ്പാദിച്ച പട്ടേലിനെക്കാള്‍ വിദഗ്ദ്ധമായി, ബ്രിട്ടീഷുകാരോട് വിലപേശാനാവുമെന്നും ഗാന്ധിജി കണക്കു കൂട്ടി. ഗാന്ധിജി മനസ്സില്‍ സൂക്ഷിച്ചിരുന്ന നെഹ്രുചായ്‌വിനെക്കുറിച്ച് അദ്ദേഹം മൗലാനാ ആസാദിനയച്ച കത്തിലും രേഖപ്പെടുത്തിയിട്ടുള്ളതായി തന്റെ ആത്മകഥയായ ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ (കിറശമ ണശി െഎൃലലറീാ) എന്ന പുസ്തകത്തില്‍ ആസാദ് പ്രതിപാദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ യാത്രയിലെ അനായാസതയില്‍ പട്ടേല്‍ എന്ന ‘കീറാമുട്ടി’ ഒരൊഴിയാബാധയെപ്പോലെ തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത് നെഹ്രുവിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിത്. സ്വതന്ത്രഭാരതത്തിന്റെ ഏകീകരണത്തിന്റെ സമയത്തും 1948-ലെ പാകിസ്ഥാനുമായുള്ള യുദ്ധവേളയിലും പ്രധാനമന്ത്രിയുടെ ചൊല്പടിക്ക് പരിപൂര്‍ണ്ണമായി ചെവി ചായ്്ക്കാത്ത ‘തന്നിഷ്ടക്കാര’നായ ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിച്ചതും പട്ടേലിനെ തന്റെ കറുത്ത പട്ടികയിലൊതുക്കാന്‍ നെഹ്രുവിന് മതിയായ കാരണമായിരുന്നു.
പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള പട്ടേലിന്റെ നാമനിര്‍ദ്ദേശം പിന്‍വലിപ്പിച്ച്, വേണ്ടത്ര പിന്തുണയില്ലാത്ത നെഹ്രുവിനെ അവിടേയ്ക്ക് പ്രതിഷ്ഠാപനം ചെയ്യാന്‍ ഗാന്ധിജി പെടുന്ന പെടാപ്പാടുകളെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ രാജേന്ദ്രപ്രസാദ്, ഖേദത്തോടെ പറഞ്ഞ വാക്കുകള്‍ ഇന്നും ചരിത്രത്താളുകളില്‍ക്കിടന്നു നെടുവീര്‍പ്പിടുന്നുണ്ട്. ‘ഒരിക്കല്‍ക്കൂടി ഇതാ ഗാന്ധിജി, പട്ടേലെന്ന തന്റെ വിശ്വസ്തനായ അനുചരനെ നെഹ്രുവിന്റെ മോഹിപ്പിക്കുന്ന പകിട്ടില്‍ മയങ്ങി നിഷ്‌കരുണം ഉപസംഹരിച്ചിരിക്കുന്നു.’ സ്വാതന്ത്ര്യലബ്ധിയോടടുപ്പിച്ച്, അതായത് 1946-ല്‍, കോണ്‍്രഗസ്സില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഏകദേശരൂപം മനസ്സിലുണ്ടെങ്കിലേ അന്ന് നെഹ്രുവിനനുകൂലമായി ഗാന്ധിജി എടുത്ത തീരുമാനത്തിന്റെ ന്യായാന്യായങ്ങളിലേക്ക് വെളിച്ചം പായിക്കാനാവൂ.
രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ സാമ്പത്തികമാന്ദ്യം താങ്ങാനാവാതെ ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ ആലോചിച്ചു തുടങ്ങിയ കാലമായിരുന്നു അത്. 1946-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കാണ് ഭൂരിപക്ഷം കിട്ടിയത് എന്ന വസ്തുത കണക്കിലെടുത്ത് ആ പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് ഒരുഇടക്കാലമന്ത്രിസഭയുണ്ടാക്കാന്‍ അവര്‍ പദ്ധതി തയ്യാറാക്കി. മൗലാനാ ആസാദായിരുന്നു 1940 മുതല്‍ ആ പദത്തിലുണ്ടായിരുന്നത്. സ്വതന്ത്രഭാരതത്തിന്റെ പ്രധാനമന്ത്രിയാവാന്‍, വീണ്ടുമൊരിക്കല്‍ക്കൂടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അദ്ധ്യക്ഷപദത്തിലേക്ക് മത്സരിക്കാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നുവെങ്കിലും രണ്ടാമതൊരിക്കല്‍ക്കൂടി ഏതു മഹിമ കണക്കിലെടുത്താണ് മൗലാനയുടെ അദ്ധ്യക്ഷസ്ഥാനം കോണ്‍ഗ്രസ്സ് കാക്കേണ്ടത് എന്ന ഗാന്ധിജിയുടെ ചോദ്യത്തിനു മുമ്പില്‍ മൗലാനയുടെ മോഹം തകര്‍ന്നു തരിപ്പണമാവുകയാണുണ്ടായത്. 1946 ഏപ്രില്‍മാസം 29 ആയിരുന്നു നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതനുസരിച്ച് പട്ടേലിന്റെയും നെഹ്രുവിന്റെയും നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു.
അന്നു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പ്രദേശ് കമ്മിറ്റിയിലെ 15 നേതാക്കളില്‍ 12 പേരും, നിരുപമമായ കാര്യനിര്‍വ്വഹണശേഷികൊണ്ടും നേതൃപാടവംകൊണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് അനുയോജ്യനായ നേതാവായി കണ്ട് വോട്ടു രേഖപ്പെടുത്തിയത് ദുശ്ശീലങ്ങളേതുമില്ലാത്ത പട്ടേലിനനുകൂലമായിട്ടായിരുന്നു. ബാക്കി മൂന്നു പേര്‍ ആര്‍ക്കും വോട്ടു ചെയ്യാതെ വിട്ടു നിന്നു. തിരഞ്ഞെടുപ്പില്‍ തനിക്കു നേരിട്ട ദയനീയാവസ്ഥയറിഞ്ഞു കുപിതനായ നെഹ്രു തിരഞ്ഞെടുപ്പുഫലം അംഗീകരിക്കാനോ മറ്റു നീക്കുപോക്കുകള്‍ക്കോ തയ്യാറല്ലായിരുന്നു. പ്രധാനമന്ത്രിപദമല്ലാതെ മറ്റൊന്നും തനിക്ക് അഭിലഷണീയമായിട്ടില്ലെന്നും രണ്ടാംനിരയിലിരുന്നുകൊണ്ട് ആര്‍ക്കും പിന്നണി പാടാന്‍ തന്നെക്കൊണ്ടാവില്ലെന്നും അദ്ദേഹം വാശി പിടിച്ചു. അങ്ങനെയൊരവസ്ഥയുണ്ടാവുന്ന പക്ഷം താന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ രണ്ടായി പിളര്‍ത്തുമെന്നും അതു മൂലമുണ്ടാവുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യലബ്ധിയെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവാന്‍ തന്റെ അവസാനശ്വാസം വരെ കഠിനപ്രയത്‌നം ചെയ്യുമെന്നും നെഹ്രു ഭീഷണി മുഴക്കി. ഈ പശ്ചാത്തലത്തിലാണ് ഗാന്ധിജി പട്ടേലിനോട് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനാവശ്യപ്പെടുന്നത്. ഗാന്ധിജിയുടെ കടുംപിടുത്തത്തിനുമുമ്പില്‍ പ്രാദേശികകോണ്‍ഗ്രസ്സ് കമ്മിറ്റിയിലെ 15 പേരില്‍ 12 പേരുടെ പിന്തുണയുണ്ടായിരുന്നിട്ടും പട്ടേലിന്റെ പ്രഭ മങ്ങിയണഞ്ഞുപോവുകയാണുണ്ടായത്.
വീര സവര്‍ക്കറെപ്പോലുള്ളവര്‍ ജയിലുകളില്‍ നരകതുല്യമായ തടവുജീവിതമനുഭവിക്കേണ്ടി വന്നപ്പോള്‍, ടെന്നീസ് കളിക്കാനും സ്വന്തം വീട്ടില്‍ നിന്നും പ്രത്യേകം തയ്യാറാക്കിക്കൊണ്ടുവന്ന രുചികരമായ ഭക്ഷണം കഴിക്കാനുമുള്ള സര്‍വ്വസ്വാതന്ത്ര്യങ്ങളുമാസ്വദിച്ചുകൊണ്ട് ജയില്‍ജീവിതമാഘോഷിക്കുകയായിരുന്നു നെഹ്രു ചെയ്തത്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചപോലെ, ജയിലില്‍ക്കിടന്ന് പുസ്തകങ്ങള്‍ രചിക്കാനുള്ള സൗകര്യം ലഭിക്കണമെങ്കില്‍, തടവിലാക്കിയ വെള്ളക്കാരന്റെ മനസ്സില്‍ എത്ര ഉയരത്തിലായിരിക്കും നെഹ്രു എന്ന ‘കുറ്റവാളി’യുടെ ഇരിപ്പിടം എന്നൂഹിക്കാന്‍ വലിയ ബുദ്ധിസാമര്‍ത്ഥ്യത്തിന്റെയൊന്നും ആവശ്യമില്ലല്ലൊ. 1928-ല്‍, നെഹ്രുതന്നെ ഹരിശ്രീ കുറിച്ച ‘ഇന്റിപെന്റന്‍സ് ഫോര്‍ ഇന്ത്യാ ലീഗ്’ എന്ന പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നായിരുന്നു, ബ്രിട്ടനുമായി ഇന്ത്യയ്ക്കുള്ള എല്ലാ സഹകരണങ്ങള്‍ക്കും പൂര്‍ണ്ണവിരാമിടുക എന്നുള്ളത്. പക്ഷേ, പിന്നീട് ബ്രിട്ടീഷുകാരോട് മമത പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഒരു മിതവാദിയുടെ ദിശാബോധത്തോടെ പാത മാറ്റിച്ചവിട്ടിയ നെഹ്രുവിനോടുള്ള ഉപകാരസ്മരണകൂടിയാവണം അദ്ദേഹത്തിന് ജയിലില്‍ ലഭിച്ച ഈദൃശങ്ങളായ പരിഗണകള്‍ക്കെല്ലാം നിദാനം.
നെഹ്രുവിനു ലഭ്യമായിരുന്ന പരിഗണനകള്‍ക്കു പിന്നില്‍ എഡ്വിനാ മൗണ്ട് ബാറ്റന്റെ മൗനാനുഗ്രഹംകൂടിയുണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഇംഗ്ലണ്ടിലെ, പോര്‍ട്ട്‌സ് മൗത്ത് തുറമുഖനഗരത്തിന്റെ ഉപാന്തത്തിലുള്ള കടലില്‍ അന്ത്യവിശ്രമം കൊള്ളുന്ന എഡ്വിനാ മൗണ്ട് ബാറ്റന്റെ ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ നേവിയുടെ കപ്പലുകളയക്കാന്‍ മനസ്സു കാണിച്ച നെഹ്രു, എഡ്വിനയോട് തനിക്കുള്ള കടപ്പാടിനെക്കുറിച്ചുതന്നെയാണ് തന്റെ ഈ ചെയ്തിയിലൂടെ പറയാതെ പറയുന്നത്. പട്ടേലിനോടുള്ളതുപോലെത്തന്നെ നേതാജിയോടും വലിയ മമതയൊന്നും നെഹ്രു മനസ്സില്‍ പുലര്‍ത്തിയിരുന്നില്ല എന്നതിനും ചരിത്രം പല തെളിവുകളും നമ്മുടെ മുമ്പില്‍ നിരത്തിയിട്ടിട്ടുണ്ട്. നേതാജിയുടെ 119-ാം പിറന്നാള്‍ ദിവസം, നേതാജിയെ സംബന്ധിച്ച് അതുവരെ രഹസ്യമാക്കി വെച്ചിരുന്ന ഫയലുകളിലൊന്ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പരസ്യപ്പെടുത്തിയിരുന്നു. അതനുസരിച്ച് നേതാജിയെക്കുറിച്ച് നെഹ്രു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി, ക്ലമന്റ് ആറ്റലിക്കെഴുതിയ ഒരു കത്തിലെ വരികള്‍ ഇങ്ങനെയാണ്’Your war crim in al has been allowed to enter Russian territory by Stalin. This is a clear treachery and betrayal of faith by the Russians, as they were allies of the British and the Americans. Please take care and do what you consider proper and fit.” (നിങ്ങള്‍ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച സുഭാഷ് ചന്ദ്രബോസിന് റഷ്യയിലേക്കു പ്രവേശിക്കാനുള്ള അനുവാദം സ്റ്റാലിന്‍ നല്കിയതായി അറിയുന്നു. ഇത് തീര്‍ച്ചയായും, ബ്രിട്ടന്റെയും അമേരിക്കയുടെയും സഖ്യകക്ഷിയായ റഷ്യയുടെ പക്ഷത്തുനിന്നുള്ള ഹീനവും വഞ്ചനാപരവുമായ വീഴ്ചതന്നെയാണ്. ദയവായി ശ്രദ്ധ പുലര്‍ത്തുകയും ഉചിതവും അനുയോജ്യവുമായി തോന്നുന്ന നടപടികളെടുക്കുകയും ചെയ്യാന്‍ താല്പര്യപ്പെടുന്നു). (ടൈംസ് ഓഫ് ഇന്ത്യ- 24-1-2016). ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്ന നെഹ്രു എന്ന സ്വാതന്ത്ര്യസമരപോരാളി, ‘എനിക്കു രക്തം തരൂ, പകരം നിങ്ങള്‍ക്കു ഞാന്‍ സ്വാതന്ത്ര്യം (വാങ്ങി) തരാ’മെന്നു ഭാരതീയനു വാഗ്ദാനം ചെയ്ത നേതാജിയെ കുറിച്ച് ശത്രുപക്ഷത്തേക്കയച്ച ഈ ദൂതിനെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കുക? സുഭാഷ് ചന്ദ്രബോസിന്റെ വര്‍ദ്ധമാനമായ പ്രശസ്തി, പ്രധാനമന്ത്രിപദത്തിലേക്കുള്ള തന്റെ യാത്രയില്‍ വിലങ്ങുതടിയായി നിന്നേക്കുമെന്ന ഭയം നെഹ്രുവിനെ വല്ലാതെ അലട്ടിയിരുന്നു എന്നുവേണം അനുമാനിക്കാന്‍. ആ ‘തടസ്സനിര്‍മ്മാര്‍ജ്ജന’ത്തിനു വേണ്ടിയാണ് ബോസിനെ, അച്ചുതണ്ട് ശക്തികളോടൊപ്പം ചേര്‍ന്ന് ബ്രിട്ടനെതിരെ പോരാടിയ യുദ്ധക്കുറ്റവാളിയായി ചാപ്പ കുത്തി നെഹ്രു ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചത്.
(തുടരും)