2024ലെ ലോകസഭാ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ നിര്‍ണ്ണയിക്കുന്ന വേദിയായി മാറും. ”കേരള രാഷ്ട്രീയം 2024-ന് ശേഷം” എന്ന തരത്തില്‍ രാഷ്ട്രീയമായ പൊളിച്ചെഴുത്തുകള്‍ക്ക് സംസ്ഥാനം തയ്യാറാകുകയാണ്. വികസന രാഷ്ട്രീയം, ജാതി-മത വേര്‍തിരിവുകളെ അതിജീവിക്കാന്‍ പ്രാപ്തമായിരിക്കണം. പരമ്പരാഗത ‘ഇടതു-വലതു’ ബ്രാന്റുകള്‍, മോദി ബ്രാന്റുമായി താരതമ്യം ചെയ്യാന്‍ യുവതലമുറ തയ്യാറായിക്കഴിഞ്ഞു. മോദിയുടെ ഗ്യാരന്റി ഒരു മുദ്രാവാക്യമല്ല മറിച്ച് ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തിന്റെ വികസന പ്രതീക്ഷകളെ തച്ചുടച്ചു ഇടതു-വലതു വീതം വയ്പ് രാഷ്ട്രീയം കേരളത്തിന് ഉണ്ടാകുമായിരുന്ന വലിയ വികസന സാദ്ധ്യതകളെ ഇല്ലാതാക്കി. കഠിനാദ്ധ്വാനം ചെയ്യുന്ന മലയാളികള്‍ ഗള്‍ഫുരാജ്യങ്ങളിലും യൂറോപ്പിലും മറ്റു സംസ്ഥാനങ്ങളിലും തൊഴിലെടുത്ത് അയക്കുന്ന മണി ഓഡര്‍ ആണ് ‘കേരള മോഡല്‍’ വികസനത്തിന് സഹായകമായത്. കേരള യുവത്വത്തിന് ഈ സംസ്ഥാന ത്തു തന്നെ തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയണം. പരമ്പരാഗത വ്യവസായവും, ആധുനിക വ്യവസായവും ഇടതു ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്താല്‍ ഒരുപോലെ അടച്ചുപൂട്ടി. പൊതുമേഖലയിലെ എല്ലാ സ്ഥാപനങ്ങളും നിലനില്പിനായുള്ള പോരാട്ടത്തിലുമാണ്. ‘കേരളമോഡല്‍ പൊതുമേഖല’യുടെ യഥാര്‍ത്ഥ രൂപമാണ് കെ.എസ്.ആര്‍.ടി.സി. മാസശമ്പളം തൊഴിലാളികള്‍ക്ക് ഗഡുക്കളായി വിതരണം ചെയ്യുന്ന രാജ്യത്തെ ഏക പൊതുമേഖല സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. ഒരു തലമുറ ജീവനക്കാര്‍ പെന്‍ഷന്‍ ആ കുമ്പോള്‍ സ്ഥാപനവും പൂട്ടുന്ന ഏക സംസ്ഥാനമാണ് കേരളം. വന്‍ സാദ്ധ്യതയുണ്ടായിരുന്ന ഇലക്‌ട്രോണിക്‌സ്, ഐ.ടി മേഖലയും കേരളത്തില്‍ വികസിച്ചില്ല. ബാംഗ്ലൂരിലെയും, ഹൈദ്രാബാദിലെയും ഐ.ടി രംഗത്ത് ജോലി ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം മലയാളികളാണ്. ഏറ്റവും ഗുരുതരമായ വിഷയം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കോളേജുകളും, സര്‍വ്വകലാശാലകളും ബഹിഷ്‌കരിച്ച് പുറത്തുപോയി പഠിക്കാന്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നു എന്നതാണ്. കൊലപാതക-മദ്യ-മയക്കുമരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയം വിദ്യാഭ്യാസ മേഖലയെയും തകര്‍ത്തു.
ഈ പശ്ചാത്തലമാണ് നരേന്ദ്രമോദി നയിക്കുന്ന വികസന രാഷ്ട്രീയം കേരളത്തില്‍ പ്രസക്തമാകുന്നത്. അതിവേഗം പണി നടക്കുന്ന നാഷണല്‍ ഹൈവേ വടക്ക് തലപ്പാടി മുതല്‍ തെക്ക് കളിയിക്കാവിള വരെ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ഒപ്പം രാഷ്ട്രീയവും മാറും. അഞ്ചു പതിറ്റാണ്ട് തടഞ്ഞുവെച്ച റോഡ് വികസനം മോദി സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കി. ഒപ്പം റെയില്‍വേയും മാറ്റത്തിന്റെ വക്കിലാണ്. അടിസ്ഥാന വികസനം മറ്റു വികസന പദ്ധതികള്‍ക്ക് വഴി ഒരുക്കും. വേണ്ടത് പുതിയ രാഷ്ട്രീയ സംസ്‌കാരവും നേതൃത്വവുമാണ്. തിരഞ്ഞെടുപ്പ് രംഗത്ത് മികച്ച സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. മതരാഷ്ട്രീയത്തെ പ്രീണിപ്പിക്കുന്ന മുന്നണി രാഷ്ട്രീയത്തിന്റെ കാലം കഴിയുകയാണ്. 2024 തിരഞ്ഞെടുപ്പ് അതിന്റെ തുടക്കമാകും.
ഒരേ ലക്ഷ്യവുമായി പരസ്പരം പോരാടുന്ന ഇടതു-വലതു മുന്നണികള്‍
കേരള രാഷ്ട്രീയത്തില്‍ 2004 മുതല്‍ ആരംഭിച്ച ഒരു പ്രതിഭാസമാണ് രണ്ടു മുന്നണികളും ഒരേ ശത്രുവിനെ തോല്പിക്കാന്‍ ‘രണ്ടായി’ നിന്ന് പോരാടുന്നത്. മാത്രമല്ല ഈ പോരാട്ടത്തിനിടയിലും കേരളത്തിന് പുറത്ത് അവര്‍ ഒന്നാണ്, ഒരു മുന്നണിയിലുമാണ്. നരേന്ദ്രമോദിയെയും ബിജെപിയെയും തോല്പിക്കാന്‍ എന്തുകൊണ്ട് ഒരു മുന്നണിയായി ഇടതു-വലതു മുന്നണികള്‍ മത്സരിക്കുന്നില്ല. തമിഴ്‌നാട്ടിലും, മഹാരാഷ്ട്രയിലും, ബീഹാറിലും ഒക്കെ വിശാല രാഷ്ട്രീയ സഖ്യമാണ് ബിജെപിയെ നേരിടുന്നത്. അനുകൂല സാഹചര്യം ഉണ്ടായിട്ടും ഇടതു-വലതു മുന്നണികള്‍ അവസരം പാഴാക്കി. ഇരുമുന്നണികളിലും പെട്ട 20 എം.പിമാര്‍ പിന്തുണച്ച യുപിഎ സര്‍ക്കാരിന്റെ (2004-2014) കാലത്ത് ആരംഭിച്ച ഒരു പദ്ധതിപോലും ഇവര്‍ക്ക് ചൂണ്ടികാണിക്കാന്‍ കഴിയില്ല. അതേ സമയം ബിജെപിയുടെ ഒരംഗം പോലും വിജയിച്ചില്ലെങ്കിലും രണ്ടു മലയാളികള്‍ക്ക് മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ നല്‍കി കേരളത്തിന്റെ വികസനത്തിന് വഴി ഒരുക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറായി. മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം.പി. ഉണ്ടാകണം. എന്നാല്‍ മാത്രമേ വികസന പദ്ധതികള്‍ക്ക് ശരിയായ ദിശാബോധം ലഭിക്കൂ. കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലെ തിരഞ്ഞെടുത്ത അംഗങ്ങള്‍ ശ്രദ്ധേയമായത് പാര്‍ലമെന്റില്‍ ബഹളം വയ്ക്കുന്നതിലാണ്. പലരും സസ്‌പെന്റു ചെയ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ കേ രളത്തിനുവേണ്ടത് കേന്ദ്രമന്ത്രിസഭയിലിരുന്ന് ഭരണചക്രം തിരിക്കുന്ന കേരളത്തിന്റെ വികസനത്തിന് നായകത്വം നല്‍കേണ്ട ലോകസഭാംഗങ്ങളെയാണ്.
ഭരണമാറ്റം നടന്നപ്പോള്‍ കേരളം മാറിനിന്നത് വികസനത്തെ ബാധിച്ചു
കേന്ദ്രമന്ത്രിസഭകളില്‍ പലപ്പോഴും കേരളത്തിന് മതിയായ പങ്കാളിത്തമില്ലാത്തത് കേരളത്തിന്റെ വികസനത്തെ സാരമായി ബാധിച്ചു. അതൊഴിവാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിലെ അംഗങ്ങളെ മറ്റു സം സ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് രാജ്യസഭയിലേക്ക് അയച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തെ സ്‌നേഹിക്കുന്ന വോട്ടര്‍മാര്‍ ചിന്തിക്കേണ്ട വിഷയമാണിത്. അന്തമായ രാഷ്ട്രീയവും, ജാതി-മത ബോധവും തിരഞ്ഞെടുപ്പില്‍ വിനയായി. ലോകസഭാതിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഭരണ മാറ്റം ഉണ്ടായ 1977, 1998, 1999, 2004, 2014, 2019 എന്നീ തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ അംഗങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടായില്ല. 2004ല്‍ മുസ്ലിംലീഗിലെ ഒരംഗത്തെ പിന്നീട് ഉള്‍ക്കൊള്ളിച്ചു എങ്കിലും ബാക്കിയുള്ളവര്‍ പുറത്തായിരുന്നു. 1999, 2014, 2019 എന്നീ തിരഞ്ഞെടുപ്പിനുശേഷം ഉണ്ടായ മന്ത്രിസഭകള്‍ രാജ്യത്ത് വലിയ വികസന കുതിപ്പ് നടത്തിയ ഭരണം കാഴ്ചവച്ചിരുന്നു. ഈ മന്ത്രിസഭകളില്‍ തിരഞ്ഞെടുക്കപ്പെട്ട മലയാളി പങ്കാളിത്തം ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടാവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ ശ്രദ്ധിച്ചതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം ഉണ്ടായില്ല. 2024ല്‍ കേരളവും രാജ്യത്തോടൊപ്പം മോദിയുടെ സദ്ഭരണത്തില്‍ പങ്കാളികളാവും എന്നതില്‍ സംശയമില്ല.
മോദി വിരുദ്ധ രാഷ്ട്രീയം രാഷ്ട്രവിരുദ്ധമാകുമ്പോള്‍
തിരഞ്ഞെടുപ്പില്‍ വ്യത്യസ്ത മുന്നണികള്‍ ഉണ്ടാവാം. പക്ഷെ ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ ക്കാന്‍ രാജ്യത്തിന്റെ അഭിമാന ബിംബങ്ങളെയും സംസ്‌കാരത്തെ യും എതിര്‍ക്കുന്നത് ശരിയല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെയും പാര്‍ട്ടിയെയും ഹിറ്റ്‌ലറിനോടും, ഫാസിസത്തോടും താരതമ്യം ചെയ്യുന്നത് ജനഹിതത്തെ അപമാനിക്കുന്നതിന് തുല്യമാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വിശേഷിച്ച് സുപ്രീംകോടതി, ഇലക്ഷന്‍ കമ്മീഷന്‍, ഇഡി, സിബിഐ, സിഎജി തുടങ്ങി രാജ്യത്തിന്റെ സൈനികരെ വരെ അപമാനിക്കുന്ന പ്രചരണം കേരളത്തില്‍ നടക്കുന്നു. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ തീരുമാനങ്ങള്‍പ്പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണകൂടത്തെയും മാനിക്കാന്‍ തയ്യാറാകാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മുന്നണികളെയും ജനങ്ങള്‍ പാഠം പഠിപ്പിക്കണം. വിഭാഗീയതയുടെ വക്താക്കള്‍ തിരഞ്ഞെടുക്കപ്പെടാന്‍ പാടില്ല.
സിഎഎയുടെ പേരില്‍ മതവിദ്വേഷം വളര്‍ത്തുന്നു
പൗരത്വഭേദഗതി നിയമം ഇന്ത്യയിലെ നിലവിലുള്ള പൗ രന്മാരെ ബാധിക്കുന്ന വിഷയമല്ല. മഹാത്മാഗാന്ധി മുതല്‍ സി.പി.എം നേതാക്കള്‍ വരെ ആവശ്യപ്പെട്ടിരുന്ന ഒരു വിഷയം മോദി സര്‍ക്കാര്‍ നടപ്പാക്കി എന്നുമാത്രം. മതാധിഷ്ഠിതഭരണം നടക്കുന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ പീഢനം സഹിക്കാനാവാതെ അഭയാര്‍ത്ഥികളായി ഭാരതത്തില്‍ വന്ന ആ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണത്. 1947ല്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചതു കാരണം ബലിയാടാക്കപ്പെട്ടവരാണ് ഈ അഭയാര്‍ത്ഥികള്‍. ഇവരെ സ്വീകരിക്കാന്‍ ഭാരതത്തിന് ബാദ്ധ്യതയുണ്ട് എന്ന് ഗാന്ധിജി തന്നെ അന്ന് വ്യക്തമാക്കിയതുമാണ്.
സിഎഎ മുസ്ലീംങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വരുത്തി പ്രചരണം നടത്തുന്ന ശക്തികള്‍ വിഭാഗീയതയുടെ വക്താക്കളാണ്. ഭാരതത്തില്‍ ന്യൂനപക്ഷ പരിരക്ഷ അനുഭവിക്കുന്നവര്‍, പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും മത ന്യൂനപക്ഷങ്ങളെ എതിര്‍ക്കില്ല എങ്കിലും വോട്ടിനുവേണ്ടി അവരെ തെറ്റിദ്ധരിപ്പിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം.
സദ്ദാം ഹുസൈന്‍ മുതല്‍ ഹമാസ് വരെ തിരഞ്ഞെടുപ്പില്‍
ഇന്ത്യയിലെ ഏതാണ്ട് പ ത്തൊന്‍പതു കോടി മുസ്ലീങ്ങളില്‍ 85 ശതമാനവും വസിക്കുന്നത് ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അവിടെയൊന്നും തിരഞ്ഞെടുപ്പില്‍ സദ്ദാം ഹുസൈനും, ഹമാസും മറ്റ് ഇസ്ലാമിസ്റ്റ് പ്ര സ്ഥാനങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരാറില്ല. എന്നാല്‍ കേരളത്തിലെ 28 ശതമാനം വരുന്ന മുസ്ലീം വോട്ടര്‍മാരെ പറ്റിക്കാന്‍ മുമ്പ് സദ്ദാം ഹുസൈനെ ഉപയോഗിച്ചതുപോലെ ഇപ്പോള്‍ ഹമാസും, ഗാസയും ഉപയോഗിക്കുന്നു. ലക്ഷക്കണക്കിന് മലയാളികള്‍ താമസിച്ച് ജോലിനോക്കുന്ന സൗദി അറേബ്യ, യു.എ.ഇ, ബഹറിന്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഹമാസിനെയും അവരുടെ ഭീകരവാദത്തെയും പിന്തുണ ക്കുന്നില്ല. എന്തുകൊണ്ട് കോഴിക്കോട് നടന്നതുപോലെ ഹമാസിനു പിന്തുണ നല്‍കുന്ന സമ്മേളനങ്ങള്‍ യു.എ.ഇയിലും ബഹറിനിലും, സൗദി അറേബ്യയിലും നടക്കുന്നില്ല? എന്തുകൊണ്ട് അവിടെ ജീവിക്കുന്ന മലയാളികള്‍ ഹമാസിനുവേണ്ടി ശബ്ദം ഉയര്‍ത്തുന്നില്ല? കേരളത്തിലെ സാധാരണ മുസ്ലിങ്ങളെ ബോധപൂര്‍വ്വം പറ്റിക്കുന്ന കേരളത്തിലെ ഇടതു-വലതു മുന്നണികളെ തിരിച്ചറിയണം. മാത്രമല്ല ഹമാസ് അനുകൂല സമ്മേളനങ്ങള്‍ ഹിന്ദുഭൂരിപക്ഷമുള്ള തിരുവനന്തപുരത്തും, തൃശ്ശൂരിലും ഇടതു-വലതു മുന്നണികള്‍ നടത്തുന്നില്ല. കൂടാതെ മനുഷ്യാവകാശ ബോധം കോഴിക്കോട്ടും മലപ്പുറത്തും മാത്രം മതിയോ എന്നതും ചര്‍ച്ച ചെയ്യണം. മതത്തെ പ്രീണിപ്പിച്ച് ‘മതേതര’ രാഷ്ട്രീയം പറയുന്ന ശക്തികളെ തിരിച്ചറിയണം. മുസ്ലിം സമൂഹത്തെ വൈകാരികമായി ചൂഷണം ചെയ്യുകയാണവര്‍.
മതത്തില്‍ തളച്ചിട്ട് വികസനം മുടക്കുന്ന മുന്നണി രാഷ്ട്രീയം തള്ളിക്കളയണം
മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വീകരിച്ച നാടാണ് കേരളം. ഇവിടെ നിലനില്‍ക്കുന്ന സാമൂഹിക സമത്വം രാഷ്ട്രീയക്കാര്‍ കൊണ്ടുവന്നതല്ല. മതസൗഹാര്‍ദ്ദത്തെ തകര്‍ ത്ത് വോട്ട് നേടിയാണ് 1967 മുതല്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയം നിലകൊള്ളുന്നത്. കേരളത്തിലെ വികസന മുരടിപ്പിന് കാരണമായതും മതരാഷ്ട്രീയ പ്രീണന രാഷ്ട്രീയമാണ്. മലയാളി യുവാക്കളെ ‘സാമ്പത്തിക അഭയാര്‍ത്ഥികളാ’ക്കാന്‍ സാഹചര്യം ഒരുക്കുന്നത് ഈ വികലമായ വികസന കാഴ്ചപ്പാടുകളാണ്. സ്വാമി അയ്യപ്പന്റെയും വാവരുസ്വാമിയുടെയും നാട്ടില്‍ ഹിന്ദുവിനും മുസ്ലിംമിനും നിര്‍ഭയമായി ജീവിക്കാം. മതതീവ്രവാദശക്തികളെ വളര്‍ത്തി രാഷ്ട്രീയ ലാഭം നേടുന്ന പുരോഗമന രാ ഷ്ട്രീയം തുറന്നുകാണിക്കപ്പെടണം. കേരളത്തിലെ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളില്‍ നിന്നാണ് ഐഎസ്സിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നത്. സിമി, പി.എഫ് ഐ പോലുള്ള നിരോധിത സംഘടനകള്‍ കേരളത്തിലാണ് താവളം ഒരുക്കിയത്. ഇന്ന് രാജ്യത്തും പുറത്തും നടക്കുന്ന തീവ്രവാദ ആക്രമണങ്ങളില്‍ കേരളത്തില്‍ നിന്നുള്ള പങ്കാളിത്തം കാണാം. കേരളത്തിലെ മുന്നണി രാഷ്ട്രീയമാണ് ഈ സാഹചര്യം ഒരുക്കിയത്. നല്ലവരായ മുസ്ലിം ജന സമൂഹം മതത്തെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞ്, അവരെ പുറത്താക്കണം. കേരളവും വികസന രാഷ്ട്രീയത്തിലേക്ക് മാറണം.
ബിജെപിയെ തോല്പിക്കുന്ന സി.പി.എമ്മിന്റെ തിരുവനന്തപുരം മോഡല്‍ (2014-2019)ഇടതുപക്ഷത്തിനും സിപിഎമ്മിനും താരതമ്യേന ശക്തിയുള്ള ജില്ലയാണ് തിരുവനന്തപുരം. ബഹുഭൂരിപക്ഷം എം.എല്‍.എമാരും, തദ്ദേശ സ്ഥാപനങ്ങളും ഇടതുപക്ഷത്തിന്റെ കൂടെയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സം ഘടനകള്‍ എല്ലാം ഇടതുപക്ഷമാണ് നയിക്കുന്നത്. രസകരമായ വസ്തുത ലോകസഭ തിരഞ്ഞെടുപ്പില്‍ മാജിക്കാരനെയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഇടത്പക്ഷത്തിന്റെ വോട്ട് അപ്രത്യക്ഷമാകാം. 2014ലെയും 2019ലെയും ലോകസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ 2016ലെയും, 2021ലെയും നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടതുപക്ഷത്തിന്റെ വഞ്ചനയുടെ രാഷ്ട്രീയം തിരിച്ചറിയാം. 2015ലെയും, 2020ലെയും തദ്ദേശ തിരഞ്ഞെടുപ്പിലെ സിപിഎം പ്രകടനം നോക്കിയാലും ഈ രാഷ്ട്രീയവഞ്ചന തിരിച്ചറിയാനാകും.
2014ല്‍ തിരുവനന്തപുരം ലോകസഭാമണ്ഡലത്തില്‍പ്പെട്ട ഏഴില്‍ നാലു അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് ഒന്നാമത് വന്നത്. ശശി തരൂര്‍ കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇടതു മുന്നണി മൂന്നാം സ്ഥാനത്തുമായി. എന്നാല്‍ 2016ലെ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളില്‍ സി.പി.എം വിജയിക്കുകയും മറ്റെല്ലാ മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തുമായിരുന്നു. ഇടതു മുന്നണിയ്ക്ക് 2014ലെ ലോകസഭയിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍ നിയമസഭയില്‍ ലഭിച്ചതില്‍ നിന്നും 1,29,281 വോട്ടുകള്‍ (9.55%) കുറവ് ലോകസഭയില്‍ കാണാം. യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ വിജയം, ഇടതുപക്ഷത്തിന്റെ ദാനം കൊ ണ്ടാണ്. 2014ല്‍ തിരുവനന്തപുരത്ത് ബിജെപിയ്ക്ക് 2,82,336 വോട്ടും (32.32%) കോണ്‍ഗ്രസിന് 2,97,806 വോട്ടും (34.09%) ഇടതുപക്ഷത്തിന് 2,48,941 വോട്ടും (28.50%) ലഭിച്ചു.
2019ലെ തിരുവനന്തപുരം ലോകസഭാ തിരഞ്ഞെടുപ്പില്‍ കേവലം 25.6% വോട്ട് ലഭിച്ച ഇടതു മുന്നണിയ്ക്ക് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 43.15% വോട്ടു ലഭിച്ചു. കൂടാതെ ഏഴ് അ സംബ്ലി മണ്ഡലങ്ങളില്‍ കോവളം ഒഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷമാണ് വിജയിച്ചത്. 2019ല്‍ തിരുവനന്തപുരം ലോകസഭയില്‍ കോണ്‍ഗ്രസിന് 4,16,131 വോട്ട് (41.19%) ബിജെപിക്ക് 3,16,142 (31.30%) വോട്ടും ലഭിച്ചു. എന്നാല്‍ 2021ലെ നിയമസഭയില്‍ കോണ്‍ഗ്രസിന് കേവലം ഒരു അസംബ്ലി മണ്ഡലത്തില്‍ (കോവളം) മാത്രമാണ് വിജയിക്കാനായത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോകസഭയിലെ ഏഴു അസംബ്ലി മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് ലഭിച്ചതിനെക്കാള്‍ 1,78,181 വോട്ടുകളുടെ (-17.55%) കുറവാണ് ലോകസഭയില്‍ ലഭിച്ചത്. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ 2014ലും 2019ലും ബിജെപി പരാജയപ്പെട്ടതിന്റെ കാരണം ഇടതുപക്ഷത്തിന്റെ വോട്ട് കൈമാറിയതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
2024-ല്‍ തിരുവനന്തപുരത്തെ വോട്ടര്‍മ്മാര്‍ ഈ രാഷ്ട്രീയ വഞ്ചന തിരിച്ചറിഞ്ഞ് വോട്ടവകാശം വിനിയോഗിക്കും എന്നതില്‍ സംശയമില്ല. ആത്മഹത്യാപരമായ നിലപാടാണ് തിരുവനന്തപുരം ലോകസഭയില്‍ 2014ലും, 2019ലും ഇടതുപക്ഷം സ്വീകരിച്ചത്. ഈ വോട്ടു കച്ചവടം കൂടുതല്‍ ചര്‍ച്ചാവിഷയമാകണം. യഥാര്‍ത്ഥത്തില്‍ 2014ലും 2019ലും തിരുവനന്തപുരത്തെ ബിജെപി ലോകസഭാംഗം നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ അംഗമാകേണ്ടതായിരുന്നു. അതിലൂടെ തിരുവനന്തപുരത്തും കേരളത്തിലും വലിയ വികസന നേട്ടങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നു. ഇടതുമുന്നണിയുടെ വഞ്ചനാപരമായ നിലപാടുകള്‍ രണ്ടവസരങ്ങള്‍ തിരുവനന്തപുരത്തിനും കേരളത്തിനും നഷ്ടമാക്കി. എന്നിരുന്നാലും 2014ലും 2019ലും ബിജെപി ഇടതുപക്ഷത്തെ തങ്ങളുടെ പിന്നില്‍ മൂന്നാംസ്ഥാനത്തു നിര്‍ത്തി എന്നത് ശ്രദ്ധേയമാണ്.
കേരളത്തില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം
സാധാരണ തിരഞ്ഞെടുപ്പുകളെ വിജയവും തോല്‍വിയും അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ രണ്ടു മുന്നണികളായി രാഷ്ട്രീയ ധ്രുവീകരണം നടന്ന കേരളത്തില്‍ മൂന്നാം മുന്നണിയായും ശക്തിയായും വന്ന ബിജെപിയുടെയും എന്‍ഡിഎ സഖ്യത്തിന്റെയും വളര്‍ച്ച വലിയ ചര്‍ച്ചാ വിഷയമായിട്ടില്ല. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ ബിജെപിയുടെ വളര്‍ച്ച മാത്രമാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപി കരുത്ത് തെളിയിച്ചിരുന്നു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുമുന്നണിയെ ബഹുദൂരം മാറ്റിനിര്‍ത്തി ബിജെ പി രണ്ടാം സ്ഥാനത്തുവന്നു. 2014ല്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വന്‍ കുതിച്ചുചാട്ടം നടത്തി ബിജെപി 32.32% വോട്ടു നേടി. രണ്ടാംസ്ഥാനത്തേക്കുവന്ന ഒ.രാജഗോപാലിന് 2,82,336 വോട്ടുകള്‍ ലഭിച്ച് മണ്ഡലത്തിലെ നാല് അസംബ്ലി മണ്ഡലങ്ങളില്‍ (കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം) ഒന്നാംസ്ഥാനത്തും വന്നു. +20.92 ശതമാനം വോട്ടു വളര്‍ച്ചയാണ് ബിജെപിക്ക് 2014ല്‍ തിരുവനന്തപുരത്ത് ലഭിച്ചത്. 2009ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 11.4% വോട്ടു നേടിയ ബിജെപി അത് 2014ല്‍ 32.32%മാക്കി ഉയര്‍ത്തി. 2019ല്‍ ഇടതുപക്ഷം ആത്മഹത്യാപരമായ നിലപാടെടുത്ത് വലതുമുന്നണിയിലേക്ക് വോട്ട് മറിച്ചിട്ടും ബിജെപി 3,16,142 (31.30%) വോട്ട് നേടി രണ്ടാം സ്ഥാനം നിലനിര്‍ത്തി. 2024ല്‍ വലിയ കുതിച്ചുചാട്ടം ബിജെപി വോട്ടിലുണ്ടാവും, ഒപ്പം ചരിത്ര വിജയവും.
ആറ്റിങ്ങല്‍ മണ്ഡലം ബിജെപി വന്‍ മുന്നേറ്റം നടത്തിയ മറ്റൊരു മണ്ഡലമാണ്. 2014ല്‍ ആറ്റിങ്ങലില്‍ ബിജെപിക്ക് ലഭിച്ചത് +3.95% വളര്‍ച്ചയാണെങ്കില്‍ 2019ല്‍ അത് +14.43% വളര്‍ച്ച നേടി 24.97 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2019ല്‍ ശോഭാസുരേന്ദ്രന് ലഭിച്ചത് 2,48,081 വോട്ടുകളാണ്. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായാണ് ആറ്റിങ്ങല്‍ മണ്ഡലത്തെ വിശേഷിപ്പിച്ചിരുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷം വിലയിരുത്തുന്ന 2024ല്‍ ആറ്റിങ്ങലിലെ ബിജെപി മുന്നേറ്റം ചരിത്രവിജയം കുറിക്കും.
പത്തനംതിട്ടയില്‍ 2019ല്‍ കെ. സുരേന്ദ്രന്‍ 28.97 ശതമാനം വോട്ടുനേടി (2,97,396 വോട്ട്) വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബിജെ പി വോട്ടിലെ വളര്‍ച്ച +14.43 ശതമാനമായിരുന്നു. 2014ല്‍ എം.ടി രമേശ് നേടിയത് 1,38,454 വോട്ടുകളാണ് (17.4%). 2014ലെ ബിജെപി വോട്ടു വളര്‍ച്ച +8.89 ശതമാനമായിരുന്നു. ഈ വളര്‍ച്ച നിലനിര്‍ ത്തിയാല്‍ 2024ല്‍ വിജയിക്കാനാവും.
ആലപ്പുഴ ലോകസഭ നിയോജക മണ്ഡലത്തില്‍ 2019ല്‍ ബിജെപി 1,87,729 വോട്ടുകള്‍ (17.24%) നേടി. ആലപ്പുഴയിലെ ബിജെപി വളര്‍ച്ച +13 ശതമാനമായിരുന്നു. കേവലം 4.3% വോട്ട് ഉണ്ടായിരുന്ന ആലപ്പുഴയില്‍ ബിജെപിയിലെ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ വന്‍മുന്നേറ്റമാണ് കാഴ്ചവച്ചത്. 2014ലെ ബിജെപിയുടെ 43,051 വോട്ട് (4.3%) 2019ല്‍ 1,87,729 വോട്ടുകളാക്കി (17.24%) ഉയര്‍ത്തി. 2024ല്‍ ആലപ്പുഴ മണ്ഡലം ചരിത്രം സൃഷ്ടിക്കും.
തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലമാണ് ബിജെപി വമ്പിച്ച വളര്‍ച്ച കാണിച്ച മറ്റൊരു മണ്ഡലം. 2019ല്‍ സുരേഷ്‌ഗോപി 2,93,822 (28.19%) വോട്ടുകള്‍ നേടി. +17.04 ശതമാനമാണ് തൃശ്ശൂരിലെ 2019-ലെ ബിജെപി വളര്‍ച്ച. 2014ല്‍ കെ.പി.ശ്രീശന് 1,02,681 വോട്ടുകള്‍ (11.2%) ലഭിച്ചിരുന്നു. 2014ല്‍ ബിജെപി +4.4% മാണ് വളര്‍ച്ച കാണിച്ചത്. 2024ലെ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റമായിരിക്കും ബിജെപി വോട്ടില്‍ ഉണ്ടാകുന്നത്. ബിജെപി വോട്ടുകളില്‍ ചെറിയ വളര്‍ച്ച കൊണ്ടുതന്നെ തൃശ്ശൂര്‍ വിജയിക്കാനാവും.
പാലക്കാട് നിയോജകമണ്ഡലവും ബിജെപി വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന മണ്ഡലമാണ്. 2019ല്‍ ബിജെപിയിലെ കൃഷ്ണകുമാറിന് ലഭിച്ചത് 2,18,556 വോട്ടുകളാണ് (21.44%). പാലക്കാട് ബിജെപി വോട്ടിലെ വളര്‍ച്ച +6.44 ശതമാനമാണ്. 2014 ശോഭാസുരേന്ദ്രന് 1,36,587 വോട്ട് (15%) ലഭിച്ചിരുന്നു. 2014ല്‍ പാലക്കാട് ബിജെപി വോട്ടിലെ വളര്‍ച്ച +6.29 ശതമാനമാണ്. 2019ലും +6.44% വോട്ടു വളര്‍ച്ച ബിജെപിയ്ക്ക് ഉണ്ടായി. 10% വളര്‍ച്ച നേടിയാല്‍ 2024ല്‍ ബിജെപിക്ക് വിജയിക്കാനാവും.
2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ ലോകസഭാമണ്ഡലങ്ങളിലും ബിജെപി വോട്ടില്‍ വന്‍ വളര്‍ച്ച കാണാം. 2014നെയും 2019നെയും കൂട്ടി വായിക്കുമ്പോള്‍ ബിജെപി മുന്നേറ്റം വളരെ വലുതാണ്. 2014ല്‍ ബിജെപിക്ക് സംസ്ഥാന ത്ത് ആകെ ലഭിച്ചത് 10.33 ശതമാനം വോട്ടുകളാണ്. ആകെ ലഭിച്ചത് 19,44,158 വോട്ടുകളാണ്. +4.39 ശതമാനം വോട്ടു വളര്‍ച്ചയാണ് 2014ല്‍ ബിജെപിക്ക് ഉണ്ടായത്. 2019ല്‍ ബിജെപി(എന്‍ഡിഎ) വോട്ട് 31,71,792 വോട്ടായി ഉയര്‍ന്നു. 15.64 ശതമാനമാണ് ബിജെപി വോട്ട്. +4.82% വളര്‍ച്ചയാണ് ബിജെപിക്ക് ഉണ്ടായത്. ഇവിടെ എടുത്തു പറയേണ്ട വസ്തുത മുകളില്‍ സൂചിപ്പിച്ച തിരുവനന്തപുരം, ആറ്റിങ്ങല്‍, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ബിജെപിയുടെ വളര്‍ച്ച സംസ്ഥാനത്തെ ശരാശരി വളര്‍ച്ചയുടെ മൂന്നിരട്ടിയാണ്. തിരുവനന്തപുരം 2014ല്‍ തന്നെ വോട്ട് വളര്‍ച്ചയില്‍ വലിയ മുന്നേറ്റം ഉണ്ടായ മണ്ഡലമാണ്. അത് നിലനിര്‍ത്തുകയാണ് ഉണ്ടായത്. ഈ വളര്‍ച്ചയുടെ വേഗത 2024ല്‍ വളരെ വലുതായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളും അഴിമതിരഹിത ഭരണവും കേരളത്തില്‍ നരേന്ദ്രമോദിസര്‍ക്കാര്‍ നടത്തിയ വികസന മുന്നേറ്റവും ബിജെപിയുടെ സ്വീകാര്യത ഏറെ വളര്‍ത്തിയിട്ടുണ്ട്. +5ശതമാനം വളര്‍ച്ച ബിജെപി വോട്ടുകളില്‍ ഉണ്ടായാല്‍പ്പോലും സംസ്ഥാനത്തെ അരഡസന്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയിക്കാനാവും. 2014 ലെയും 2019ലെയും ബിജെപി വോട്ട് വളര്‍ച്ച യഥാക്രമം +4.39 ശതമാനവും +4.82% വുമാണ്. ഈ വളര്‍ച്ചയുടെ ഗതിവേഗം 2024ല്‍ കൂടുമെന്നതില്‍ എതിരാളികള്‍ക്കുപോലും തര്‍ക്കമുണ്ടാകില്ല.
2024 കേരളത്തിന്റെ നിര്‍ണ്ണായക വിധി എഴുത്ത്
2024 കേരളത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. രാജ്യവിരുദ്ധ ശക്തികളും, ദേശവിരുദ്ധ ആഖ്യാനങ്ങളും (അിശേിമശേീിമഹ ിമൃൃമശേ്‌ല)െ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്നതും കേരളത്തിലാണ്. കേരളം മാനവവിഭവ സൂചികകളില്‍ മുന്നിലാണെങ്കിലും വികസനത്തില്‍ വിശേഷിച്ച് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ നിക്ഷേപം വരുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലും വ്യക്തമാക്കിയതാണ്. കര്‍മ്മശേഷിയുള്ള യുവത്വം മുഴുവനും സംസ്ഥാനം വിടുന്നത് ദൂരവ്യാപക ഫലമുണ്ടാക്കും.മദ്യപാനവും മയക്കുമരുന്നും ജനകീയമാകുന്നത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയും സ്ത്രീപീഢനവും ആത്മഹത്യയും വര്‍ദ്ധിക്കുന്നതും കേരളത്തിലെ ഇടത്തരക്കാരിലെ വലിയൊരുവിഭാഗം യുവാക്കള്‍ കേരളത്തിനു പുറത്തേക്ക് ഒഴുകുന്നതുകൊണ്ടാണ്. തൊഴില്‍ സാദ്ധ്യത വര്‍ദ്ധിച്ചാലേ മിടുക്കരായ യുവാക്കളെ കേരളത്തില്‍ നിലനിര്‍ത്താന്‍ കഴിയൂ.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗവും നിലവാരം തകര്‍ന്ന് ദിശാബോധമില്ലാത്ത അവസ്ഥയിലാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ 2023-24 അക്കാദമിക വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലും കോളേജുകളിലുമായി 37% സീറ്റുകളാണ് ഡിഗ്രി വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്നത്. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പീഢനത്തില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അദ്ധ്യാപകരും പ്രിന്‍സിപ്പല്‍മാരും വൈസ് ചാന്‍സിലര്‍മാരും ഉള്‍പ്പെടുന്നു. ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ സരസു പാലക്കാട് വിക്‌ടോറിയ കോളജിലെ മുന്‍പ്രിന്‍സിപ്പല്‍ മാത്രമല്ല പുരോഗമന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഇരയുമാണ്. ഇനിയും ഇതാവര്‍ത്തിക്കരുത്. എന്ന സന്ദേശമാണ് പ്രൊഫസര്‍ സരസുവിന്റെ സ്ഥാനാര്‍ത്ഥിത്വം. മറ്റൊന്ന്, മതവികാരം ഉണര്‍ത്തി, സി.എഎ, മണിപ്പൂര്‍, ഗാസ ഇവയൊക്കെയായി രാഷ്ട്രീയക്കാരുടെ പുറകില്‍ ചില മതസംഘടനകളും ഉണ്ട്. ഇവര്‍ ഉയര്‍ത്തുന്നവെല്ലുവിളിയും ചെറുതല്ല. കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ രാഷ്ട്രവിരുദ്ധ ഗൂഢാലോചന തിരിച്ചറിഞ്ഞ് വികസന രാഷ്ട്രീയത്തിന് വഴിയൊരുക്കുന്ന വിധി എഴുത്താകും 2024ല്‍ നല്‍കുന്നത് എന്നതില്‍ സംശയമില്ല.
2004ലെ എന്‍ഡിഎ വിജയം നല്‍കുന്ന പാഠം: സിപിഎമ്മിന്റെ അടവുനയത്തിനെതിരെ കരുതലുണ്ടാവണം
ഇടതു-വലതു മുന്നണികളെ തോല്പിച്ച് 2004ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിച്ചത് ഒരു തുടക്കമാണ്. വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി.സി.തോമസ് സി.പി.ഐയുടെ ഇസ്മായിലിനെയും കേരള കോണ്‍ഗ്രസിലെ ജോസ് കെ.മാണിയെയും തോല്പിച്ചു കൊണ്ടാണ് വിജയിച്ചത്. ലക്ഷദ്വീപിലും 2004ല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പൂക്കുഞ്ഞികോയ (ജെഡിയു) കോണ്‍ഗ്രസിനെ തോല്പിച്ചു. എന്നാല്‍ 2014 ലും 2019ലും ബിജെപി തിരുവനന്തപുരത്ത് തോറ്റത് ഇടതുപക്ഷത്തിന്റെ ആത്മഹത്യാപരമായ അടവുനയം കൊണ്ടാണ്. 2014ല്‍ തിരുവനന്തപുരത്തെ ഏഴു അസംബ്ലിമണ്ഡലങ്ങളില്‍ നാലിലും ബിജെ പി ഒന്നാമതായി. എന്നിട്ടും ഇടതുപക്ഷത്തിന്റെ സഹായത്താല്‍ രണ്ടു തവണയും കോണ്‍ഗ്രസ് വിജയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ”കേരളത്തില്‍ ബിജെപി ഒരു സീറ്റില്‍ പോലും ജയിക്കില്ല. രണ്ടാം സ്ഥാനത്തുപോലും എത്തിക്കില്ല. ‘ഇത്, എല്‍ഡിഎഫിന്റെ ഉറപ്പ്’ എന്നാണ് ഇടതു അടവുനയത്തെ പിണറായി വിജയന്‍ സൂചിപ്പിച്ചത്. അവര്‍ 2014ലും 2019ലും തിരുവനന്തപുരത്ത് നടത്തിയ അടവുനയം ഇത്തവണ ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ കൂടെ നടപ്പാക്കിയാല്‍ അതിശയമില്ല. ഇതിനെതിരായാണ് കരുതല്‍ ഉണ്ടാവേണ്ടത്. 2004ലെ എന്‍ഡിഎ വിജയം നല്‍കുന്ന പാഠം അതാണ്.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍&ഡീനും മുന്‍ പ്രോ-വൈസ്ചാന്‍സലറുമാണ് ലേഖകന്‍)