ജവഹര്‍ലാല്‍ നെഹ്‌റു വലിയ ജനാധിപത്യവാദിയാണെന്നും, ഭാരത റിപ്പബ്ലിക്കിനെ ഒന്നുമില്ലായ്മയില്‍നിന്ന് കെട്ടിപ്പടുത്തത് നെഹ്‌റുവാണെന്നും വാദിക്കുന്നവരും ആവേശം കൊള്ളുന്നവരുമുണ്ട്. ഇതിനുദാഹരണമായി പലപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ളതാണ് 1962 ല്‍ ചൈന ഭാരതത്തെ ആക്രമിക്കുന്ന കാലത്തും പാര്‍ലമെന്റില്‍ അതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ നെഹ്‌റു തയ്യാറായി എന്നത്. പക്ഷേ ഈ ചര്‍ച്ചയില്‍ നെഹ്‌റു എന്താണ് പറഞ്ഞത് എന്നതിനെക്കുറിച്ച് നെഹ്‌റുവിന്റെ ആരാധകര്‍ മൗനം പാലിക്കുകയാണ് പതിവ്. രാജ്യസ്‌നേഹം തീരെയില്ലാത്ത ഒരാളെപ്പോലെയാണ് ചൈനീസ് ആക്രമണകാലത്ത് നെഹ്‌റു പെരുമാറിയിരുന്നത്. നെഹ്‌റുവിന്റെ ഈ മനോഭാവം ലോകചരിത്രത്തില്‍ തന്നെ അപവാദമായിരിക്കും.
1962 ലെ യുദ്ധത്തില്‍ ചൈന കയ്യടക്കിയ അതിര്‍ത്തിയിലെ 24000 ചതുരശ്ര മൈല്‍ പ്രദേശത്തെ ഒരു പുല്ലുപോലും മുളക്കാത്തയിടം എന്നാണല്ലോ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്. ”…ഭൂമിയിലും ലഡാക്കിലെ പര്‍വതങ്ങളിലും അരുണാചലിലും ഒരു പുല്ലുപോലും വളരില്ല. പാര്‍ലമെന്റ് എന്തിനാണ് അതിന്റെ വിലപ്പെട്ട സമയം ഇതിനുവേണ്ടി നഷ്ടപ്പെടുത്തുന്നത്” എന്നാണ് പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് നെഹ്‌റു പറഞ്ഞത്. രാജ്യത്തിന്റെ ഭരണാധികാരം സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും, ലോകസമാധാനത്തിന്റെ വക്താവ് ചമയാനും ഉപയോഗിച്ച നെഹ്‌റുവിന്റെ രാജ്യസ്‌നേഹമില്ലായ്മയാണ് ഈ വാക്കുകളില്‍ തെളിയുന്നത്. പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ടാവാം. പക്ഷേ തന്റെ രാജ്യത്തോട് കൂറുള്ള ഒരു ഭരണാധികാരിയും ശത്രുരാജ്യത്തിന്റെ കടന്നാക്രമണങ്ങളോട് ഇങ്ങനെ പ്രതികരിച്ചിട്ടുണ്ടാവില്ല.
സോവിയറ്റ് യൂണിയനെയും ചൈനയെയും പോലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോട് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഉണ്ടായിരുന്ന ആരാധന കുപ്രസിദ്ധമായിരുന്നല്ലോ. ഇതിന്റെ പേരില്‍ സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യം ബലികഴിക്കാന്‍ നെഹ്‌റുവിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഇക്കാരണത്താലാണ് ചൈനയില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണം നമുക്ക് നേരിടേണ്ടി വന്നത്. ചൈനയെ വിശ്വസിക്കരുതെന്ന് നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അതൊന്നും കാര്യമാക്കാതെ ‘ഇന്ത്യ-ചീനി ഭായി ഭായി’ എന്ന മുദ്രാവാക്യത്തില്‍ അഭിരമിച്ച് കഴിയുകയായിരുന്നു നെഹ്‌റു. ഇതിന്റെ അനന്തര ഫലമാണ് ആ രാജ്യം നമ്മുടെ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറാന്‍ ഇടയാക്കിയത്. ചൈനയുടെ കാര്യത്തില്‍ മാത്രമല്ല മറ്റു നിരവധി അവസരങ്ങളിലും നെഹ്‌റുവിന്റെ ദേശസ്‌നേഹമില്ലായ്മ വെളിപ്പെട്ടിട്ടുണ്ട്. 1947ല്‍ ഭാരതം രണ്ടായി വിഭജിക്കപ്പെട്ടതില്‍ ഈ രാജ്യത്തോടുള്ള നെഹ്‌റുവിന്റെ കൂറില്ലായ്മയും, ഈ രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലുമുള്ള അവിശ്വാസവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലെ അക്‌സായി ചിന്‍ പ്രദേശം ചൈനയ്ക്ക് വിട്ടുകൊടുത്ത നെഹ്‌റു സര്‍ക്കാരിന്റെ നടപടി ഒരു അപവാദമായിരുന്നില്ല. ഭാരത തീരത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ രണ്ട് ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതും കോണ്‍ഗ്രസിന്റെ രാജ്യസ്‌നേഹമില്ലായ്മയ്ക്ക് തെളിവാണ്. പതിറ്റാണ്ടുകള്‍ കച്ചത്തീവിനുമേല്‍ ഭാരതത്തിന് ഉണ്ടായിരുന്ന അവകാശവും അധികാരവും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സര്‍ക്കാര്‍ ഏറെക്കുറെ ഏകപക്ഷീയമായി വേണ്ടെന്നുവയ്ക്കുകയായിരുന്നു.
നെഹ്‌റുവിന്റെ പിടിവാശി ഉദ്യോഗസ്ഥരെ വെട്ടിലാക്കി
കച്ചത്തീവിന്റെ നിയന്ത്രണം സമ്പൂര്‍ണ്ണമായിത്തന്നെ 1948 വരെ ഭാരതത്തിനായിരുന്നു. ഇടക്കാലത്ത് ദ്വീപിനുമേലുള്ള അധികാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായിരുന്നു. അവര്‍ പിന്നീട് തമിഴ്‌നാട്ടിലെ രാമനാഥപുരം രാജാവിന് ദ്വീപിന്റെ അധികാരം കൈമാറുകയുണ്ടായി. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം ഈ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. അതിന് അവര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. ദ്വീപിനുമേല്‍ ശ്രീലങ്ക ഉന്നയിച്ച ദുര്‍ബലമായ അവകാശവാദങ്ങള്‍ അംഗീകരിച്ച് തന്ത്രപ്രധാനമായ ഈ പ്രദേശം കോണ്‍ഗ്രസ് സര്‍ക്കാര്‍ അവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
കച്ചത്തീവില്‍ ഭാരതത്തിന് എല്ലാ അധികാരവുണ്ട് എന്നാണ് 1960 ല്‍ അന്നത്തെ അറ്റോണി ജനറല്‍ ആയിരുന്ന എം.സി. സെതല്‍വാദ് നിലപാടെടുത്തത്. എന്നാല്‍ യാതൊരു പ്രാധാന്യവും ഇല്ലാത്ത ദ്വീപിനുമേലുള്ള അവകാശം നിലനിര്‍ത്താന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പ്രധാനമന്തി നെഹ്‌റു പറയുകയായിരുന്നു. ഈ അവകാശവാദം ഉപേക്ഷിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും നെഹ്‌റു പ്രസ്താവിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ നെഹ്‌റു പറഞ്ഞത് മിനുട്‌സില്‍ അന്നത്തെ കോമണ്‍വെല്‍ത്ത് സെക്രട്ടറി രേഖപ്പെടുത്തിയിട്ടുണ്ട്.
”ഈ ചെറിയ ദ്വീപിന് ഞാന്‍ യാതൊരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ല. ഇതിനുമേലുള്ള നമ്മുടെ അവകാശവാദം കയ്യൊഴിയാന്‍ എനിക്ക് ഒരു മടിയുമില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാതിരിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.” ഇതായിരുന്നു നെഹ്‌റുവിന്റെ വാക്കുകള്‍. എം.സി. സെതല്‍വാദ്, കോമണ്‍വെല്‍ത്ത് സെക്രട്ടറി വൈ.ഡി.ഗുന്‍ദെവിയ, വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി കെ. കൃഷ്ണറാവു തുടങ്ങിയവര്‍ കച്ചത്തീവിനെ ഭാരതത്തിന്റെ ഭാഗമാക്കി നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നെഹ്‌റു ഇക്കാര്യത്തില്‍ യാതൊരു താല്‍പ്പര്യവും കാണിച്ചില്ല. ഈ അനാസ്ഥ ശ്രീലങ്ക അവസരമാക്കി മാറ്റി. ദ്വീപിനുമേലുള്ള അവകാശവാദം അവര്‍ ശക്തമാക്കി. കച്ചത്തീവിനെ സ്വന്തം പ്രവിശ്യയാക്കി ചിത്രീകരിച്ച ഭൂപടം ശ്രീലങ്ക തയ്യാറാക്കി. ആ ദ്വീപില്‍ ലങ്കന്‍ നാവികസേന സൈനികാഭ്യാസവും തുടങ്ങി. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുന്നതുപോലും പ്രധാനമന്ത്രി നെഹ്‌റുവിനെ രോഷാകുലനാക്കി. വിശ്വപൗരനായ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന് ആശങ്കപ്പെട്ട നെഹ്‌റുവിന് പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള വിലപ്പെട്ട സമയം ഇതിനൊക്കെ വേണ്ടി പാഴാക്കാനാവില്ലെന്ന മനോഭാവമാണ് ഉണ്ടായിരുന്നത്.
കച്ചത്തീവിനെ കയ്യൊഴിയുന്ന കാര്യത്തില്‍ പിതാവായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാതതന്നെയാണ് മകള്‍ ഇന്ദിരാഗാന്ധിയും പിന്തുടര്‍ന്നത്. കച്ചത്തീവിന്റെ അവകാശവാദം ശക്തിപ്പെടുത്തിയ ശ്രീലങ്ക അവിടെ ഭാരതത്തിന്റെ സൈനികാഭ്യാസം വിലക്കി. അപ്പോഴേക്കും നെഹ്‌റു അന്തരിച്ച് ചെറിയ ഒരു ഇടവേളയ്ക്കുശേഷം ഇന്ദിര പ്രധാനമന്ത്രിയായി കഴിഞ്ഞിരുന്നു. ഭാരതത്തിന്റെ സൈനികാഭ്യാസം വിലക്കിയ ശ്രീലങ്കയുടെ (അന്നത്തെ സിലോണ്‍) നടപടിയില്‍ ശക്തമായി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ഉദ്യോഗസ്ഥ-സൈനിക തലത്തില്‍ നടന്ന ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ മതിയായ പിന്തുണ ഇല്ലാത്തതുമൂലം പരാജയപ്പെടുകയും ചെയ്തു.
ദ്വീപിന്റെ അധികാരം കൈവിടുന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് കോമണ്‍വെല്‍ത്ത് സെക്രട്ടറി 1968 ല്‍ ആവര്‍ത്തിച്ചു. തുടര്‍നടപടികള്‍ക്കായി വിദേശകാര്യമന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഇതിലൊന്നും വലിയ താല്‍പര്യം കാണിച്ചില്ല. കച്ചത്തീവിന്റെ അധികാരത്തിനുവേണ്ടി ലങ്കയുമായി തര്‍ക്കത്തിനില്ലെന്ന് ഇന്ദിര തറപ്പിച്ചു പറഞ്ഞു. മണ്ടത്തരം ആവര്‍ത്തിക്കപ്പെടരുതെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം പറഞ്ഞെങ്കിലും രാജ്യതാല്‍പ്പര്യം സംരക്ഷിക്കണമെന്ന് ഇന്ദിരയ്ക്ക് തോന്നിയില്ല. അവര്‍ രാജ്യവിരുദ്ധമായ നിലപാട് മാറ്റിയില്ല.
അച്ഛന്റെ പിഴവ് മകള്‍ ശരിവച്ചു
ഇന്ദിരാഗാന്ധിയും ലങ്കന്‍ പ്രധാനമന്ത്രി ദുദ്‌ലെ സേനനായകയെയും 1968ല്‍ നടത്തിയ ചര്‍ച്ചയില്‍ കച്ചത്തീവ് വിട്ടുകൊടുക്കാന്‍ ധാരണയായി. കച്ചത്തീവ് തങ്ങളുടെതാണെന്ന് സേനനായകെ പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. പിന്നീട് ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കുശേഷം 1973 ല്‍ കൊളംബോയില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. കച്ചത്തീവ് തങ്ങളുടേതാണെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന ഒരു രേഖയും ഹാജരാക്കാന്‍ ലങ്കയ്ക്ക് കഴിയുന്നില്ലെന്ന് ഭാരതത്തിന്റെ വിദേശകാര്യ സെക്രട്ടറി കേവല്‍സിംഗ് നിലപാടെടുത്തു. പക്ഷേ ഈ നിലപാടിന് ഒപ്പമായിരുന്നില്ല കോണ്‍ഗ്രസ് സര്‍ക്കാര്‍. ഫലത്തില്‍ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വെള്ളിത്തളികയില്‍ നല്‍കാന്‍ ഇന്ദിര തീരുമാനിച്ചുകഴിഞ്ഞിരുന്നു. 1974 ലെ ഭാരത-ശ്രീലങ്കന്‍ സമുദ്ര കരാറോടെ കച്ചത്തീവ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലങ്കയ്ക്ക് അടിയറ വയ്ക്കുകയായിരുന്നു. രാമനാഥപുരം രാജാവിന് ഈ ദ്വീപിനുമേലുള്ള സെമീന്ദര്‍ അധികാരം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കെ. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ അന്നത്തെ തമിഴ്‌നാട് സര്‍ക്കാരിന് കഴിയാതിരുന്നതും പ്രധാനമന്ത്രി ഇന്ദിരയുടെ പണി എളുപ്പമാക്കി.
ഭാരത നാവികസേനയ്ക്ക് കച്ചത്തീവില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തണമെങ്കില്‍ തങ്ങളുടെ അനുമതി വേണമെന്ന് ശ്രീലങ്ക പ്രസ്താവിച്ചു. അതേസമയം ലങ്കന്‍ വ്യോമസേന കച്ചത്തീവില്‍ വ്യോമാഭ്യാസം നടത്തി അവകാശവാദം ശക്തിപ്പെടുത്തി. പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിച്ച നെഹ്‌റു സര്‍ക്കാരിന്റെ സമീപനമാണ് ലങ്ക ഇതിന് ആയുധമാക്കിയത്. പ്രശ്‌നത്തിന് താന്‍ വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കുന്നില്ലെന്നും, കച്ചത്തീവ് വിട്ടുകൊടുക്കാന്‍ മടിയില്ലെന്നുമൊക്കെ കോമണ്‍വെല്‍ത്ത് സെക്രട്ടറി തയ്യാറാക്കിയതും വിദേശകാര്യ മന്ത്രാലയം പ്രചരിപ്പിച്ചതുമായ നിവേദനത്തില്‍ നെഹ്‌റു പറഞ്ഞതാണ് ശ്രീലങ്ക സമര്‍ത്ഥമായി ഉപയോഗിച്ചത്. ”പ്രശ്‌നത്തിന്റെ നിയമവശം വല്ലാതെ സങ്കീര്‍ണമാണ്, പ്രശ്‌നം കുറച്ചു വിശദമായി വിദേശകാര്യമന്ത്രാലയം പരിശോധിക്കുകയുണ്ടായി. പരമാധികാരത്തെക്കുറിച്ചുള്ള ഭാരതത്തിന്റെയോ ലങ്കയുടെയോ അവകാശവാദം സംബന്ധിച്ച വ്യക്തമായ തീരുമാനത്തിന് കഴിയുന്നില്ല” എന്ന് ഭാരത വിദേശകാര്യമന്ത്രി പറഞ്ഞത് ശ്രീലങ്കയ്ക്ക് എല്ലാ അര്‍ത്ഥത്തിലും അനുകൂലമായിത്തീര്‍ന്നു.
വിഷയം ചര്‍ച്ചയായപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എഐസിസി സമ്മേളനത്തില്‍ പ്രസംഗിച്ചത് കച്ചത്തീവ് ‘ചെറിയൊരു പാറ മാത്രമാണ്’ എന്നായിരുന്നു. ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശം ചൈന പിടിച്ചെടുത്തപ്പോള്‍ അത് പുല്ലുപോലും മുളയ്ക്കാത്ത സ്ഥലമാണെന്ന് പ്രധാനമന്ത്രി നെഹ്‌റു പറഞ്ഞതിന്റെ പ്രതിധ്വനിയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് നല്‍കിക്കൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ വാക്കുകളിലുമുള്ളത്. ഇത് രണ്ട് പ്രധാനമന്ത്രിമാരുടെ അഭിപ്രായപ്രകടനങ്ങള്‍ മാത്രമായിരുന്നില്ല, കോണ്‍ഗ്രസിന്റെ ദേശസ്‌നേഹമില്ലായ്മയ്ക്കും തെളിവായിരുന്നു.
ഗ്വദര്‍ തുറമുഖവും നെഹ്‌റു കൈവിട്ടു
പാകിസ്ഥാന്‍ ചൈനയ്ക്ക് 40 വര്‍ഷത്തെ പാട്ടത്തിന് കൈമാറിയ തന്ത്രപ്രധാനമായ ഗ്വദര്‍ തുറമുഖവും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ താല്‍പര്യമില്ലായ്മ മൂലം ഭാരതത്തിന് നഷ്ടമായതാണ്. പാകിസ്ഥാന്റെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അറബിക്കടല്‍ തീരത്താണ് ഈ തുറമുഖം. 1883 മുതല്‍ 200 വര്‍ഷത്തോളം ഈ മേഖല ഒമാന്‍ സുല്‍ത്താന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഗ്വദര്‍ പ്രദേശം ഭാരതത്തിന് വില്‍ക്കാന്‍ ഒമാന്‍ ആഗ്രഹിച്ചിരുന്നു. ഈ മേഖല പാകിസ്ഥാന് കൈമാറാന്‍ ഒമാന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഭാരതവും ഒമാനും തമ്മില്‍ അക്കാലത്ത് നല്ല നയതന്ത്ര ബന്ധത്തിലുമായിരുന്നു. 1950 ല്‍ തുറമുഖം ഭാരതത്തിന് വില്‍ക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായി ഒമാന്‍ സുല്‍ത്താന്‍ ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ തന്ത്രപ്രധാനമായ ഈ മേഖല സ്വന്തമാക്കാന്‍ നെഹ്‌റു യാതൊരു താല്‍പര്യവും കാണിച്ചില്ല. ഇത്രയും അകലെയുള്ള ഒരു പ്രദേശം നമുക്കെന്തിനാണ് എന്നായിരുന്നുവത്രേ നെഹ്‌റു ചോദിച്ചത്!
1958 ല്‍ പാകിസ്ഥാന്‍ മൂന്ന് മില്യണ്‍ പൗണ്ടിന് ഒമാനില്‍ നിന്ന് ഗ്വദര്‍ തുറമുഖം വാങ്ങുകയായിരുന്നു. തുടക്കത്തില്‍ നടന്ന ചര്‍ച്ചകളില്‍ സമവായമായില്ല. 1957 ല്‍ മാലിക് ഫിറോസ് ഖാന്‍ നൂണ്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഒമാനില്‍നിന്ന് തുറമുഖം വാങ്ങിയത്. ഇതിനായി ഒമാനിലേക്കു പോയ ഖാന്‍ അവിടുത്തെ സുല്‍ത്താനുമായി ചര്‍ച്ചനടത്തി. പാകിസ്ഥാനുമായി ഈ പ്രദേശം കൈമാറുന്നതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. 1958 അവസാനത്തില്‍ ആയിരുന്നു ഇത്. നെഹ്‌റുവിന് കാണാന്‍ കഴിയാതിരുന്ന പ്രാധാന്യം പാക് പ്രധാനമന്ത്രി തിരിച്ചറിഞ്ഞു. തുറമുഖം കൈമാറുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടില്‍ അമേരിക്കയും പാകിസ്ഥാനെ പിന്തുണച്ചതായി പറയപ്പെടുന്നു. പിന്നീട് ഈ പ്രദേശം പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍പ്പെടുന്ന മക്രാന്‍ ജില്ലയുടെ ഭാഗമാക്കി. ഇപ്പോള്‍ ചൈന ഓവര്‍സീസ് ഫോര്‍ട്ട് ഹോള്‍ഡിങ് കമ്പനിക്കാണ് ഗ്വദര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല.
ഗ്വദര്‍ തുറമുഖം ദക്ഷിണേഷ്യയില്‍ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും തന്ത്രപ്രധാന മേഖലയാണ്. പാകിസ്ഥാനെ എല്ലാത്തരത്തിലും സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഭാരതത്തിന് സാധിക്കുമായിരുന്ന മേഖലയുമായിരുന്നു ഇത്. ഭാരതവുമായി ഒമാന്‍ സുല്‍ത്താന് ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നതിനാല്‍ തുറമുഖം നമുക്ക് കൈമാറാന്‍ അവര്‍ ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജവര്‍ലാല്‍ നെഹ്‌റു ഹിമാലയന്‍ മണ്ടത്തരം കാട്ടി തുറമുഖം ഉള്‍പ്പെടുന്ന മേഖല ചൈനയുടെ അധീനതയില്‍ എത്തിക്കുന്നതിനിടയാക്കി. ഗ്വദര്‍ തുറമുഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ ധാരണയില്ലാതിരുന്ന പാകിസ്ഥാന്‍ പിന്നീട് ഇത് ചൈനയ്ക്ക് പാട്ടത്തിന് കൊടുത്തു. 2013 ലായിരുന്നു ഇത്. ഇപ്പോള്‍ ചൈന തങ്ങളുടേതായ രീതിയില്‍ തുറമുഖം വികസിപ്പിക്കുകയാണ്. ഭാവിയില്‍ ചൈനയുടെ നേതൃത്വത്തില്‍ തന്തപ്രധാന കേന്ദ്രമായി ഇത് മാറുകയും, ഭാരതത്തിന് ഭീഷണിയാവുകയും ചെയ്യും. ഇതിനെ മറികടക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഗ്വദറില്‍ നിന്ന് 200 കിലോമീറ്ററില്‍ കുറഞ്ഞ ദൂരമുള്ള ഇറാന്റെ ചമ്പാ തുറമുഖം ഏറ്റെടുത്ത് വികസിപ്പിക്കുന്നത്. ഇതിലൂടെ ചൈനയുടെ ഭീഷണിയെ നേരിടാനാവും.
കശ്മീരിലെ തെറ്റ് കലാട്ടിലും
ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാന്‍ പ്രവിശ്യ ഭാരതത്തിന് നഷ്ടമായതും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കുറ്റകരമായ അനാസ്ഥയും ദീര്‍ഘവീക്ഷണമില്ലായ്മയും കാരണമാണ്. ഭാരതത്തോട് ചേരാന്‍ ആഗ്രഹിച്ചിരുന്ന ബലൂചിനെ വഞ്ചിക്കുകയും, പാകിസ്ഥാന് ആ മേഖല പിടിച്ചടക്കാന്‍ അവസരമൊരുക്കുകയും ചെയ്തത് നെഹ്‌റുവിന്റെ സര്‍ക്കാരായിരുന്നു. പാകിസ്ഥാനുമേല്‍ ഭാരതത്തിന് ഭൂമിശാസ്ത്രപരമായി മേല്‍ക്കൈ ലഭിക്കുമായിരുന്ന സുവര്‍ണാവസരമാണ് നെഹ്‌റുവിന്റെ അനാസ്ഥ തുലച്ചുകളഞ്ഞത്. ബലൂചിസ്ഥാനിലെ രാജാവായിരുന്നു (ഖാന്‍ ഓഫ് കലാട്ട്) മിര്‍ അഹമ്മദിയാര്‍. 1876 ല്‍ ബ്രിട്ടീഷുകാര്‍ കലാട്ടിന് സ്വതന്ത്ര പദവി നല്‍കി ഉടമ്പടിയില്‍ ഒപ്പുവച്ചു. 1946 ല്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വവുമായി കലാട്ട് ഖാന്‍ ചര്‍ച്ച നടത്തി. പ്രതിനിധികളില്‍ ഒരാള്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അബ്ദുള്‍ കലാം ആസാദിനെയും കണ്ടിരുന്നു. എന്നാല്‍ കലാട്ടിന് സ്വതന്ത്ര രാഷ്ട്രം എന്ന ആശയത്തെ മൗലാന നിരാകരിച്ചു.
ഭാരത വിഭജനകാലത്ത് നിര്‍ണായക പങ്കുവഹിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന വി.പി. മേനോന്‍ നടത്തിയ വാര്‍ത്താസമ്മേളനം 1948 മാര്‍ച്ച് മാസത്തില്‍ ഓള്‍ ഇന്ത്യ റേഡിയോ പ്രക്ഷേപണം ചെയ്തതോടെയാണ് ബലൂചിസ്ഥാന്‍ പ്രതിസന്ധിയിലായത്. കലാട്ടിനെ അംഗീകരിക്കാന്‍ ഭാരതത്തെ നിര്‍ബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയായിരുന്നു അഹമ്മദിയാര്‍ ഖാന്‍. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ ഭാരതത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു വി.പി. മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ഒരു വിശദീകരണം നല്‍കി. എന്നാല്‍ വി.പി. മേനോന്റെ പ്രസ്താവനയുടെ ആഘാതം ഇല്ലാതാക്കാന്‍ പട്ടേലിന്റെ വിശദീകരണത്തിനുമായില്ല. അപ്പോഴേക്കും കാര്യങ്ങള്‍ ഭാരതത്തിന് കൈവിട്ടുപോയിരുന്നു.
ബലൂചിസ്ഥാന്‍ ഭാരതത്തോട് ചേരുമെന്നു ഭയന്ന് പാകിസ്ഥാന്‍ സൈന്യം മുഹമ്മദാലി ജിന്നയുടെ നിര്‍ദേശപ്രകാരം 1948 മാര്‍ച്ച് മാസത്തില്‍ കലാട്ടിലേക്ക് ഇരച്ചുകയറുകയും ഈ പ്രദേശം പിടിച്ചടക്കുകയും ചെയ്തു. ജനറല്‍ മുഹമ്മദ് അക്ബര്‍ ഖാന്റെ നേതൃത്വത്തില്‍ ആയിരുന്നു പാകിസ്ഥാന്‍ കലാട്ട് പിടിച്ചെടുത്തത്. കലാട്ട് സ്വന്തമാക്കുന്നതിലെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ നെഹ്‌റു പരാജയപ്പെടുകയായിരുന്നു. ശക്തമായ പാകിസ്ഥാനാണ് ഭാരതത്തിന് ഗുണകരം എന്ന തെറ്റായ ചിന്താഗതിയായിരുന്നു നെഹ്‌റുവിനെ നയിച്ചത്. ഈ അവസരം പാകിസ്ഥാന്‍ മുതലെടുക്കുകയും ചെയ്തു. ബലൂച് നേതൃത്വത്തിന് പാകിസ്ഥാനോട് കീഴടങ്ങേണ്ടി വരികയും, കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പാകിസ്ഥാന്റേത് ചതിയും നിയമവിരുദ്ധമായ പ്രവേശനവുമാണെന്ന് ബലൂച് ജനത ഇപ്പോഴും വിശ്വസിക്കുന്നു. നെഹ്‌റു കശ്മീരിന്റെ കാര്യത്തില്‍ കാണിച്ചതുപോലുള്ള ആത്മഹത്യാപരമായ പിഴവുകളാണ് കലാട്ടിന്റെ കാര്യത്തിലും ആവര്‍ത്തിച്ചത്. രണ്ടിടത്തും പാകിസ്ഥാന്‍ നേട്ടമുണ്ടാക്കുകയും ഭാരതത്തിന് തിരിച്ചടിയാവുകയും ചെയ്തു.
കമ്യൂണിസ്റ്റ് ചൈനയെ അന്ധമായി വിശ്വസിച്ച് ഭാരതത്തോട് കൊടുംചതി ചെയ്ത പ്രധാനമന്ത്രി നെഹ്‌റുവും കോണ്‍ഗ്രസ് സര്‍ക്കാരുകളും വഞ്ചനകള്‍ ആവര്‍ത്തിക്കുകയായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ വിധേയന്മാരായ ബ്യൂറോക്രാറ്റുകളുടെ പിന്തുണയോടെ ഇത്രകാലവും മൂടിവയ്ക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഇത്തരം ചതിയും വഞ്ചനകളും ഓരോന്നായി പുറത്തുവരികയാണ്.
(തുടരും)