- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- വനവാസകാലത്തെ ഒരു ഗൃഹചര്‍ച്ച (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 13)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
കോപം പൂണ്ട ദ്രൗപദി
ദ്വൈതവനത്തില്‍ പാണ്ഡവരെത്തിയ വിവരമറിഞ്ഞ് അവിടെ താമസിച്ചിരുന്ന താപസര്‍ക്കെല്ലാം സന്തോഷമായി. അവര്‍ ഏകസ്വരത്തില്‍ പാണ്ഡവരെ സല്‍ക്കരിച്ചു. സ്വാഭാവികമായും യുധിഷ്ഠിരന്റെ മാനസികപിരിമുറുക്കത്തിന് കുറച്ചയവുണ്ടായി. എന്നാല്‍ പുരയ്ക്കുള്ളിലെ ഉഷ്ണം ആറിയിരുന്നില്ല. ഒരു സായാഹ്നത്തില്‍ എല്ലാവരും ഒരുമിച്ചിരിക്കേ പ്രിയയും ദര്‍ശനീയയും പണ്ഡിതയും പതിവ്രതയുമായ ദ്രൗപദി മനസു തുറന്നു. അവര്‍ക്കുള്ളിലെ ബഡവാഗ്നി ഇപ്പോഴും കാളുകയായിരുന്നു. തന്റെ സ്ഥിതിയും മറ്റു ഭര്‍ത്താക്കന്മാരുടെ കരുത്തും എടുത്തുപറഞ്ഞ് അവര്‍ യുധിഷ്ഠിരനെ നോക്കി ആവലാതിപ്പെട്ടു. ”താങ്കള്‍ക്കിതെല്ലാം അറിയില്ലേ? എന്നിട്ടുമെന്തേ അമര്‍ഷം തോന്നുന്നില്ല?” ഓരോരുത്തരുടേയും ഗുണപ്രകര്‍ഷങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് അവര്‍ പല്ലവിപോലെ ആവര്‍ത്തിച്ചു.- ”കസ്മാത് മന്യൂര്‍ ന വര്‍ധതേ?” (കോപമെന്തേ വര്‍ദ്ധിക്കുന്നില്ല?) അവര്‍ തന്നെ ഉത്തരം പറഞ്ഞു. ”രോഷമില്ലാത്ത ഒരുത്തന്‍ ക്ഷത്രിയനല്ല എന്നാണ് ലോകം നിര്‍വചിച്ചിരിക്കുന്നത്. അതോര്‍ക്കുമ്പോള്‍ ക്ഷാത്രത്തിന് വിപരീതമാണ് താങ്കളുടെ നിലപാട്.”1
ഇവിടെ ദ്രൗപദി താന്‍ യാജ്ഞസേനിയാണെന്ന് തെളിയിക്കുകയായിരുന്നു. ചൂതാട്ടത്തിലെ രാക്ഷസീയാനുഭവങ്ങള്‍ അവര്‍ മറന്നിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞ് ഇപ്പോഴും, പ്രതികാരം ചെയ്തു മാനം വീണ്ടെടുക്കണമെന്ന പക്ഷക്കാരിയായിരുന്നു. എന്നാല്‍ ജ്യേഷ്ഠഭര്‍ത്താവായ യുധിഷ്ഠിരന്‍ പെരുമാറ്റത്തില്‍ ധര്‍മ്മാത്മജനായിരുന്നു. ചൂതെന്ന ദൗര്‍ബല്യമൊഴികെ അദ്ദേഹത്തിന്റെ മനസ്സ് എന്നും ഉച്ചസ്ഥിതിയിലായിരുന്നു. മാത്രമല്ല, ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മാര്‍ക്കണ്‌ഡേയമഹര്‍ഷിയുടെ ഉപദേശം ഒട്ടും മറക്കാതെ ഓര്‍ക്കുന്നുമുണ്ടായിരുന്നു. ചുരുക്കത്തില്‍ യാജ്ഞസേനിയുടെയും ധര്‍മ്മാത്മജന്റേയും മനസ്സുകള്‍ രണ്ട് തലങ്ങളിലായിരുന്നു.
അവരൂന്നിയ ‘മന്യു’വിനെക്കുറിച്ച് തുടക്കത്തില്‍ യുധിഷ്ഠിരന്‍ അവരോട് പറഞ്ഞു. ”കൃഷ്‌ണേ! ക്രോധം മനുഷ്യരെ സമൂലം നശിപ്പിക്കും. ലോക നാശകമായ അതിനെ എന്നെപ്പോലുള്ളവര്‍ എങ്ങനെ വെച്ചുപുലര്‍ത്തും? ക്രുദ്ധനായ നരന്‍ പാപം ചെയ്യും, ഗുരുവിനേയും വധിക്കും. പരുഷമായ വാക്കുകളുച്ചരിച്ച് ശ്രേയസ്സാകെ മുടിക്കും. എന്ത് പറയണം എന്ത് പറയരുത് എന്ന വകതിരിവ് ക്രുദ്ധനില്ല. ചെയ്യേണ്ടതും ചെയ്യരുതാത്തതും തമ്മില്‍ അയാള്‍ക്ക് വ്യത്യാസമില്ല. അത്തരം ക്രോധം ധീരന്മാര്‍ക്ക് വര്‍ജ്യമാണ്. പിന്നെ നാം എന്തിനതിലേയ്ക്ക് നീങ്ങണം? അതുകൊണ്ട് സദാചാരി എന്നും ക്രോധം ത്യജിക്കണം. സ്വധര്‍മ്മാനുചാരി ഒരിക്കലും ക്രോധത്തിനടിപ്പെടുകയില്ല.”
സര്‍വ്വനാശകമായ ക്രോധത്തെ വിശദമായി പരാമര്‍ശിച്ച് യുധിഷ്ഠിരന്‍ അതിന്നു പരിഹാരമായ ക്ഷമയെ കുറിച്ചുപറയുന്നു. ക്ഷമയുള്ളവനാണ് ലോകത്തിനനുഗ്രഹം. അതാണ് പ്രജകള്‍ക്ക് ക്ഷേമകരം. ധര്‍മ്മം, യജ്ഞം, വേദം, ജ്ഞാനം, സത്യം, ബ്രഹ്‌മം, തപസ്സ്, ശൗചം, ഭൂതഭവല്‍ഭവിഷ്യങ്ങള്‍ക്ക് നിയാമകം ക്ഷമയാണ്. അത് മനസ്സിലാക്കിയവന്‍ ക്ഷമ ഉള്‍ക്കൊള്ളുകതന്നെ വേണം.
കാശ്യപമഹര്‍ഷി ക്ഷമയെക്കുറിച്ച് വിസ്തരിച്ച് പറയുന്നുണ്ട്. ഇതിനുപുറമെ പിതാമഹനായ ഭീഷ്മന്‍, ദേവകീപുത്രനായ കൃഷ്ണന്‍, വിദുരര്‍, കൃപാചാര്യര്‍, ദ്രോണാചാര്യര്‍ മുതലായവരെല്ലാം ക്ഷമ വേണം എന്ന അഭിപ്രായക്കാരാണ്. അത് മനസ്സിലാക്കിയിട്ടുള്ള ആചരണമാണ് എന്റേത്.” (വനപര്‍വം. -29. – സംക്ഷിപ്തം).
ന്യായമൂര്‍ത്തിയോ ഈശ്വരന്‍?
ദ്രൗപദി ശാന്തയായി. എന്നാല്‍ കിട്ടിയ സന്ദര്‍ഭം പാഴാക്കാതെ ആ വ്രണിതഹൃദയ വീണ്ടും ഉള്ളുതുറന്നു. ഇപ്പോളവര്‍ പ്രതിക്കൂട്ടിലാക്കിയത് യുധിഷ്ഠിരന്റെ ബുദ്ധിയേയും ധര്‍മ്മത്തേയും ഈശ്വരീയ ന്യായത്തേയുമാണ്.
ആ യാജ്ഞസേനി ചോദിച്ചു. ”താങ്കള്‍ക്കു കാപട്യമില്ല, മൃദുത്വമുണ്ട്. താങ്കള്‍ക്ക് ദാനശീലമുണ്ട്, വിനയമുണ്ട്. താങ്കള്‍ സത്യവാദിയാണ്. എന്നിട്ടുമെങ്ങനെ താങ്കളുടെ ബുദ്ധി ഇമ്മട്ടിലധഃപതിച്ചു? ദുഃസഹമായ ഈ നടപടിദോഷം താങ്കളെ എങ്ങനെ ബാധിച്ചു? താങ്കളോ താങ്കളുടെ സഹോദരന്മാരോ അതിന്നര്‍ഹരല്ലല്ലോ?”
”താങ്കള്‍ക്ക് ധര്‍മ്മത്തേക്കാള്‍ പ്രിയമായി മറ്റൊന്നുമില്ല. ധര്‍മ്മാര്‍ത്ഥമായിരുന്നു താങ്കളുടെ ഭരണവും ജീവിതവും. ധര്‍മ്മത്തിനുവേണ്ടി ഭീമാര്‍ജ്ജുനന്മാരെയോ മാദ്രേയരേയോ എന്നെയോ ത്യജിക്കാന്‍ താങ്കള്‍ ഒരുക്കമായിരുന്നു. ധര്‍മ്മത്തിന്റെ രക്ഷിതാവിനെ ധര്‍മ്മം രക്ഷിക്കുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ആ ധര്‍മ്മം താങ്കളെ രക്ഷിച്ചില്ല.”
”താങ്കള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്ന ഈ ആപത്തും ഗതികേടും ദുഃഖവും നേരില്‍ കണ്ട് എന്റെ മനസ്സാകെ കലങ്ങുന്നു, പരിഭ്രാന്തമാകുന്നു. നമ്മളെല്ലാം ഈശ്വരന്റെ കയ്യിലെ കളിപ്പാവകളാണ്. ഈശ്വരന് ന്യായമെന്നൊന്നില്ല. അവിടുന്നു താങ്കള്‍ക്കാപത്തും ദുര്യോധനന് സമൃദ്ധിയും കൊടുക്കുന്നു. വിധാതാവ് ആരുടേയും കര്‍മ്മാകര്‍മ്മങ്ങള്‍ പരിഗണിക്കുന്നില്ല.” (വനപര്‍വം.-30 – സംക്ഷിപ്തം.)
ധര്‍മ്മപുത്രര്‍ ഇതെല്ലാം ശാന്തമായി ശ്രവിച്ചു. അര്‍ത്ഥവത്തായ മറുപടിയില്‍ കൂടി അദ്ദേഹം പരിഭ്രാന്തയുടെ കണ്ണ് തെളിച്ചു. അഭിസംബോധന ശ്രദ്ധിക്കുക. ”യാജ്ഞസേനീ! നീ പറഞ്ഞ മനോഹരവും സരളവും മനസ്സില്‍ തട്ടിയതുമായ വാക്കുകള്‍ കേട്ടു. ആദ്യമേ പറയട്ടെ. നീ പറഞ്ഞതെല്ലാം നാ സ്തിക്യമാണ്. ഞാന്‍ കര്‍മ്മഫലം തേടി നടക്കുന്നവനല്ല. ദാനം കൊടുക്കുന്നതും യജ്ഞമനുഷ്ഠിക്കുന്നതും കര്‍ത്തവ്യമായതുകൊണ്ട് മാത്രമാണ്. സുഭഗേ! ഫലം കണ്ടുകൊണ്ടല്ല ഞാന്‍ ധര്‍മ്മത്തില്‍ ചരിക്കുന്നത്. ഫലത്തില്‍ കണ്ണുവെച്ച് ധര്‍മ്മം ചെയ്യുന്നവന്‍ കച്ചവടക്കാരനാണ്. നേട്ടത്തിനുവേണ്ടി ധര്‍മ്മത്തെ ഉപയോഗിക്കുന്നവന്‍ നാസ്തികനാണ്, അയാള്‍ ചെയ്യുന്നത് പാപമാണ്. ധര്‍മ്മത്തെ ശങ്കിക്കുന്നവര്‍ക്കു മേല്‍ഗതിയില്ല. ധര്‍മ്മത്തിനുവേണ്ടി ധര്‍മ്മമനുഷ്ഠിക്കാനാണ് എല്ലാ ഋഷിമാരും അനുശാസിക്കുന്നത്. ധര്‍മ്മമനുഷ്ഠിച്ചാണ് അമേയാത്മാവായ മാര്‍ക്കണ്‌ഡേയ മഹര്‍ഷിക്ക് ചിരഞ്ജീവിത്വം കിട്ടിയത്. വ്യാസനും വസിഷ്ഠനും മൈത്രേയനും ലോമശനും നാരദനും ശുകനുമെല്ലാം ധര്‍മ്മനിഷ്ഠരായിരുന്നു. അതുകൊണ്ട്, സുമംഗലേ! നീ ഒരിക്കലും ധാതാവിനേയും ധര്‍മ്മത്തേയും ശങ്കിക്കുകയോ അധിക്ഷേപിക്കുകയോ അരുത്. പ്രായശ്ചിത്തമില്ലാത്ത ദോഷമാണ് ധര്‍മ്മത്തെ ശങ്കിക്കുകയെന്നത്. നീ ആ കുഴിയില്‍ ചാടരുത്. ധര്‍മ്മമാണ് സല്‍ഗതിയിലേയ്ക്കുള്ള കടത്തുവഞ്ചി. തപസ്സ്, ബ്രഹ്‌മചര്യം, യജ്ഞം, സ്വാദ്ധ്യായം, ദാനം, ആര്‍ജ്ജവം ഇവയൊന്നും ഫലശൂന്യമല്ല. അതുകൊണ്ടാണ് ഋഷിമാരും ദേവന്മാരും ഗന്ധര്‍വാസുരരാക്ഷസന്മാരും ധര്‍മ്മമാദരിച്ചു വര്‍ത്തിച്ചുപോരുന്നത്.”
”യാജ്ഞസേനീ! നിന്റെയും ധൃഷ്ടദ്യുമ്‌നന്റേയും ജന്മോദ്ദേശ്യം സ്മരിക്കുക. ഫലം കാണാത്തതുകൊണ്ട് ധര്‍മ്മമോ ധാതാവോ ശങ്കിക്കപ്പെടരുത്. അസൂയ കൂടാതെ ദാനവും യജ്ഞവും തുടരണം. അതുകൊണ്ട്, കൃഷ്‌ണേ! നിന്റെ സംശയം മഞ്ഞുപോലെ മായട്ടെ. – നാസ്തിക്യം കൈവെടിയുക. ഈശ്വരനേയും ജഗല്‍കര്‍ത്താവായ ധാതാവിനേയും ആക്ഷേപിക്കാതിരിക്കുക. അവരെ നമസ്‌ക്കരിക്കുക. ഒരിക്കലും നിന്റെ ബുദ്ധി ഇതുപോലെയാകാതിരിക്കട്ടെ. അവരോടുള്ള ഭക്തികൊണ്ടും അവരുടെ പ്രസാദം കൊണ്ടുമാണ് മനുഷ്യന്‍ മറുകര പറ്റുക.” (വനപര്‍വം. – 31. – സംക്ഷിപ്തം.)
ആവേശം കൊണ്ടോ ആധി കൊണ്ടോ പറഞ്ഞുപോയതില്‍ ദ്രൗപദി പശ്ചാത്തപിച്ചു. അവര്‍ യുധിഷ്ഠിരനോട് തുറന്നുപറഞ്ഞു. ”ധര്‍മ്മത്തെ ഞാന്‍ ഒരിക്കലും അവഗണിക്കുകയില്ല, നിന്ദിക്കുകയുമില്ല. സൃഷ്ടികര്‍ത്താവായ ഈശ്വരനെ അവമാനിക്കുവാന്‍ ആര്‍ മുതിരും? ദുഃഖിതയായ എന്റെ പ്രലപനമായി അതിനെ കരുതിയാല്‍ മതി. നല്ല മനസ്സുള്ള താങ്കള്‍ അത് ചെയ്യുമെന്നു കരുതട്ടെ.’
‘
പൗരുഷം പോരേ എന്തിനും?
ഇത്രയും പറഞ്ഞ് ദ്രൗപദി മിണ്ടാതിരുന്നില്ല. ഇത്തവണ ആ ബുദ്ധിമതി കയറിപ്പിടിച്ചത് പൗരുഷത്തെയായിരുന്നു. അവര്‍ ധര്‍മ്മാനുസാരിയോട് ജീവിതത്തില്‍ പൗരുഷം കാണിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കര്‍മ്മം കര്‍ത്തവ്യമാണ്. കര്‍ത്തവ്യം നിര്‍വ്വഹിച്ചിട്ടാണ് ഇളകുന്നവയെല്ലാം ജീവിക്കുന്നത്. ഇളകാത്തവ മാത്രമാണ് കര്‍മ്മം ചെയ്യാതെ ജീവിക്കുന്നത്. ജംഗമങ്ങളില്‍ മനുഷ്യര്‍ മാത്രമാണ് സ്വകര്‍മ്മം കൊണ്ട് ജീവിക്കുന്നതും സ്വര്‍ഗം നേടുന്നതും. കര്‍മ്മം ചെയ്തില്ലെങ്കില്‍ പ്രജകളെല്ലാം അധഃപതിക്കും. കര്‍മ്മം വിഫലമായാല്‍ അവര്‍ അഭിവൃദ്ധിപ്പെടുകയുമില്ല. പൗരുഷമൊന്നുമാത്രമാണ് കര്‍മ്മത്തിന് ഫലം നേടിക്കൊടുക്കുന്നത്. മനസ്സുകൊണ്ട് ചിന്തിച്ചു ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതാണ് പൗരുഷം. ആത്മഗ്ലാനിയുള്ളവര്‍ ഒരു കാര്യവും നേടുകയില്ല. താങ്കള്‍ക്ക് ആത്മഗ്ലാനി അരുത്. താങ്കള്‍ക്കു ഭീമസേനനും ബീഭത്സനും യമദ്വയരുമെന്ന ശക്തരായ കൂടപ്പിറപ്പുകളുണ്ട്. പിന്നെയെന്തേ കാര്യസിദ്ധിയില്‍ സംശയിക്കണം.” (വനപര്‍വം.-32.- സംക്ഷിപ്തം).
ഇതെല്ലാം ഭീമന്‍ ഇരുന്നു കേള്‍ക്കുന്നുണ്ടായിരുന്നു. ഇത്രയുമായപ്പോള്‍ അദ്ദേഹം ചൊടിച്ചു. ഉള്ളിലമര്‍ത്തിവെച്ച അമര്‍ഷത്തിന്റെ വിസ്‌ഫോടനമായിരുന്നു അത്. അദ്ദേഹത്തിന്റെ പറച്ചിലിന്റെ സാരം കാപട്യത്തോടെ ഹരിക്ക പ്പെട്ട രാജ്യം പൗരുഷത്തോടെ വീണ്ടെടുക്കണമെന്നതായിരുന്നു. ഉടന്‍ ശക്തമായി പ്രതികരിക്കുന്ന സ്വഭാവം ഇവിടെയും പ്രകടമായിരുന്നു. ജ്യേഷ്ഠന്റെ മുഖം നോക്കി അദ്ദേഹം പറഞ്ഞു. ”ധര്‍മ്മത്താലോ ആര്‍ജ്ജവത്താലോ തേജസ്സാലോ അല്ല ദുര്യോധനന്‍ രാജ്യം കൈക്കലാക്കിയത്. ചൂതില്‍ കാപട്യം കാണിച്ചാണ്. പരാക്രമംകൊണ്ടു സിംഹം നേടിയ മാംസം സൂത്രത്തില്‍ കൈക്കലാക്കിയ കുറുക്കന്റെ കഥയാണിത്. ജ്യേഷ്ഠന് അതിപത്ഥ്യമാണ് ചൂതെന്ന ഈ ദുരിതം. രാപ്പകല്‍ ധര്‍മ്മമുരുവിട്ടിരിക്കുന്ന താങ്കള്‍ അതില്‍ ചെന്നുചാടി. തുറന്നു പറയട്ടെ, ജ്യേഷ്ഠാ! ചൂതു ലഹരിയാണ്. കുധര്‍മ്മമാണ്. ഒരിക്കലും ധര്‍മ്മമല്ല.2 പിച്ചതെണ്ടി കഴിഞ്ഞു കൂടുന്നതല്ല ക്ഷത്രിയനു വിധിച്ച ധര്‍മ്മം. പിന്നെയോ, ആത്മബലത്തോടെ കാര്യങ്ങള്‍ സാധിച്ച് ജീവിക്കുകയെന്നതാണ്. രാജാവേ! ഇതു മനസ്സിലാക്കി, കരുത്താര്‍ജ്ജിച്ചു ശത്രുവിനെ നശിപ്പിക്കുക. ഓര്‍ത്താലും, യുദ്ധത്തില്‍ ധനുര്‍ധാരിയായ ബീഭത്സുവിനോട് കിടപിടിക്കാന്‍ ലോകത്തിലാരുമില്ല. ഗദാധാരിയായ എനിക്കും തുല്യനായി ആരുമില്ല. ഇപ്പോള്‍ വനവാസത്തില്‍ നമ്മള്‍ പതിമൂന്നുമാസം ജീവിച്ചു. ഒരു മാസം ഒരു വര്‍ഷമായി കണക്കാക്കാമെന്ന് മനീഷികള്‍ പറയുന്നു. അങ്ങനെ കണക്കാക്കി നമുക്ക് ശീഘ്രം രാജ്യമാവശ്യപ്പെടാം. വേണ്ടിവന്നാല്‍ യുദ്ധത്തിനും പുറപ്പെടാം.” (വനപര്‍വം. -33 -35 -സംക്ഷിപ്തം.)
വൈശമ്പായനന്റെ വിവരണമനുസരിച്ച് ”ഭീമസേനന്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ കേട്ട് മഹാനുഭാവനും സത്യവ്രതനും അജാതശത്രുവുമായ രാജാവ് ധൈര്യചിത്തനായി ഇപ്രകാരം പറഞ്ഞു.” (വനപര്‍വം. – 34-1).
”മഹാബാഹുവായ ഭീമസേനാ! ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക. അതിഘോരമായ കാര്യങ്ങള്‍ സാരമായി ആലോചിക്കാതെ സാഹസം കാണിച്ചാല്‍ ഒടുവില്‍ ചുഴിയിലകപ്പെടും. ഇരുന്നു ചിന്തിച്ച് സവിശേഷവിക്രമത്തോടെ സുവ്യവസ്ഥിതമായി ഓരോ കാല്‍വെയ്പ്പും മുന്നോട്ടുവെച്ചാല്‍, ഈശ്വരാനുഗ്രഹമുണ്ടെങ്കില്‍ കാര്യം വിജയിക്കും. ബലത്തിന്റെ ഗര്‍വ്വില്‍ കൗരവന്മാരോട് പൊരുതണമെന്ന് നീ പറയുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് കൂലംകഷമായി ചിന്തിച്ചിട്ടുണ്ടോ?”
”ഭൂരിശ്രവസ്സ്, ശല്യന്‍, പ്രതാപശാലിയായ ജയദ്രഥന്‍, ഭീഷ്മര്‍, ദ്രോണര്‍, കര്‍ണ്ണന്‍, അശ്വത്ഥാമാവ് എന്നിവര്‍ ദുര്യോധനനു ചുറ്റുമുണ്ടെന്ന കാര്യം മറക്കരുത്. ദിഗ്വിജയത്തിനുവേണ്ടി കീഴ്‌പ്പെടുത്തിയിരുന്ന പല രാജാക്കന്മാരേയും, വേണ്ടതെല്ലാം വേണ്ടുവോളം കൊടുത്ത് ദുര്യോധനന്‍ ഇന്ന് വശപ്പെടുത്തിയിരിക്കുകയാണ്. തങ്ങളുടെ സമ്പത്തും സൈന്യവും ദുര്യോധനനുവേണ്ടി അവര്‍ വിനിയോഗിക്കും. പോരാതെ സ്വന്തം സൈന്യത്തെ പലവിധ ആനുകൂല്യങ്ങള്‍ കൊടുത്ത് ദുര്യോധനന്‍ സന്തുഷ്ടരാക്കിയിരിക്കുകയാണ്. ദുര്യോധനനുവേണ്ടി പ്രാണന്‍ ത്യജിക്കാന്‍പോലും അവര്‍ ഒരുക്കമാണ്. ഭീഷ്മരുടേയും ദ്രോണരുടേയും കൃപരുടേയും കാര്യം – അവര്‍ക്ക് നമ്മളും കൗരവരും ഒരുപോലെയാണ്. എന്നാലവര്‍ മൂന്നുപേരും രാജാവിന്റെ ചോറു തിന്നുന്നവരാണ്. തിന്ന ചോറിനു കൂറു കാണിക്കുന്നവരായിരിക്കുമവര്‍. അവര്‍ ദുര്യോധനപക്ഷത്തില്‍ നിന്ന് പൊരുതും. അവരെല്ലാവരും ദിവ്യാസ്ത്രങ്ങള്‍ ഉള്ളവരാണ്. ദേവന്മാര്‍ക്കുപോലും ജയിക്കാന്‍ കഴിയാത്തവരാണ്. അമര്‍ഷനും മഹാരഥനും സര്‍വ്വാസ്ത്രവിത്തും അധൃഷ്യനും അഭേദ്യമായ കവചം ധരിച്ചവനുമായ കര്‍ണ്ണന്‍ ആ പക്ഷത്തില്‍ സദാനേരം സമരസന്നദ്ധനാണ്. നിനക്കാരുണ്ട് തുണ? ഇപ്പറഞ്ഞ യോദ്ധാക്കളെ ജയിക്കാതെ നിനക്ക് ദുര്യോധനനെ ഹനിക്കാന്‍ സാദ്ധ്യമല്ല. എന്തിനേറെ? ഇത് ചിന്തിച്ചു എനിക്ക് ശരിയായ ഉറക്കം കിട്ടുന്നില്ല.” (വനപര്‍വം. -36-5-20).
ഇതിനുമുമ്പാണ് തന്നെ ബാധിച്ച ദ്യൂതമദത്തെക്കുറിച്ച് യുധിഷ്ഠിരന്‍ അപരാധബോധത്തോടെ ഭീമനോട് തുറന്നു സമ്മതിക്കുന്നത്. താന്‍ കാരണം കുടുംബമാകെ സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകളേയും സങ്കടങ്ങളേയും കുറിച്ച് ഖേദത്തോടെ സ്മരിക്കുന്നത്. പതിനൊന്നാം അദ്ധ്യായത്തില്‍ സവിസ്തരം പറഞ്ഞ അക്കാര്യം ഇവിടെ ആവര്‍ത്തിക്കുന്നില്ല. വായനക്കാര്‍ ദയവായി അവിടേയ്‌ക്കൊന്ന് പിന്തിരിയാന്‍ താത്പര്യപ്പെടുന്നു. ആക്രമണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭീമസേനന്റെ കണ്‍മുന്നില്‍ ദുര്യോധനനും ദുശ്ശാസനനും ശകുനിയും കര്‍ണ്ണനും മാത്രമായിരുന്നു.
ജ്യേഷ്ഠന്റെ വിവരണം കേട്ടുകഴിഞ്ഞപ്പോഴാണ് രംഗം താന്‍ വിചാരിച്ചതിലും വളരെ വിശാലമാണെന്ന് മനസ്സിലാക്കിയത്. അതദ്ദേഹത്തിന്റെ മനസ്സിനെ തളര്‍ത്തി. അദ്ദേഹം കാല്‍മുട്ടുകൊണ്ട് താടിതാങ്ങി കുത്തിയിരുന്നു.
ആ വീട്ടുചര്‍ച്ചയുടെ സമാപ്തി
വാസ്തവത്തില്‍ ദ്രൗപദിയും ഭീമനും ധര്‍മ്മപുത്രരോടു നടത്തിയ സംവാദം മനശ്ശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ്. ദ്രൗപദിയാണ് സംവാദം തുടങ്ങിവെച്ചത്. അതില്‍ ആ ക്ഷത്രാണി, ക്ഷത്രിയര്‍ക്കത്യാവശ്യമായ ക്രോധം, വികടമായ ബുദ്ധി വരുത്തിവെയ്ക്കുന്ന വിപത്ത് ധര്‍മ്മത്തിന്റേയും ഈശ്വരനീതിയുടേയും നിരര്‍ത്ഥകത, ക്ഷത്രിയനുവേണ്ട പൗരുഷം എന്നിവയെക്കുറിച്ചു സമര്‍ത്ഥമായി നിവേദനം ചെയ്യുന്നു. ഭീമന്‍ ജ്യേഷ്ഠന്റെ ചൂതുകളിമദത്തെ ആക്ഷേപിച്ച് വരുത്തിവെച്ച വിപത്തില്‍നിന്നു രക്ഷപ്പെടാന്‍ സമയമൊട്ടും കളയാതെ യുദ്ധത്തിന് പുറപ്പെടണമെന്നു വാദിക്കുന്നു. യുധിഷ്ഠിരന്‍ തീര്‍ത്തും അക്ഷോഭ്യനായി യുക്തമായ സമാധാനം പറയുന്നു. ഇവിടെ മൂന്നുപേരും താന്താങ്ങളുടെ നിലപാടും കാഴ്ചപ്പാടുമനുസരിച്ച് ആര്‍ജ്ജവത്തോടെ സംവദിക്കുന്നു. അവിടെ പരസ്പരം വൈരത്തിന്റെ നിഴല്‍ പോലുമില്ല. ജ്യേഷ്ഠനോടുള്ള ആദരവും ഭക്തിയും ഒട്ടും കുറയാതെ ദ്രൗപദിയും ഭീമനും അവര്‍ക്കും ശരിയായി തോന്നുന്ന പരമാര്‍ത്ഥങ്ങള്‍ നിരത്തുന്നു. അതേ നിലവാരത്തില്‍ നിന്ന് അവരെ യുധിഷ്ഠിരന്‍ ഖണ്ഡിക്കുകയും ചെയ്യുന്നു. ഇരുകൂട്ടരുടേയും ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും നിര്‍മ്മലവും നിശ്ചലവുമാണ്. പിന്നെയെന്തേ ഈ വിഭേദം? അതിന് കാരണമുണ്ട്. ചൂതുകളി ഇളക്കിവിട്ട ദൂഷിതാന്തരീക്ഷത്തിലായിരുന്നു ദ്രൗപദിയും ഭീമനും. യുധിഷ്ഠിരനാകട്ടെ കളിയില്‍ തോറ്റ് കളിയുടെ വിധി സ്വീകരിച്ചുകഴിഞ്ഞതോടെ സ്വതന്ത്രമതിയായിരുന്നു.
ദ്രഷ്ടാക്കള്‍ പറഞ്ഞ ഒരു കഥ ഇവിടെ ഓര്‍മ്മവരുന്നു. രണ്ട് ബ്രഹ്‌മചാരികള്‍ നഗരത്തിലെ പണി കഴിഞ്ഞ് ആശ്രമത്തിലേയ്ക്ക് മടങ്ങുകയായിരുന്നു. പുഴവക്കത്തെത്തിയപ്പോള്‍ കടത്തുവള്ളത്തിന്റെ സമയം കഴിഞ്ഞെന്നു മനസ്സിലായി. അവര്‍ രണ്ടുപേരും നീന്തിക്കടക്കാന്‍ തീരുമാനിച്ചു. അപ്പോളാണ് പുഴ കടക്കാന്‍ നിവൃത്തിയില്ലാതെ നിസ്സഹായയായ ഒരു യുവതിയെ അവര്‍ കണ്ടത്. സഹായഹസ്തം നീട്ടിക്കൊണ്ട് മൂത്ത ബ്രഹ്‌മചാരി യുവതിയോട് പറഞ്ഞു. ”ഞങ്ങള്‍ നീന്തിക്കടക്കുകയാണ്. ഭവതിക്കു വിരോധമില്ലെ ങ്കില്‍ പുറത്തുകിടത്തി ഞാന്‍ കൊണ്ടുപോകാം.” വീടെത്താന്‍ ആര്‍ത്തയായിരുന്ന അവര്‍ സമ്മതിച്ചു. ബ്രഹ്‌മചാരികള്‍ രണ്ടുപേരും അക്കരയെത്തി. യുവതിയെ ഇറക്കിവിട്ട് ആശ്രമമെത്താന്‍ തിടുക്കം കൂട്ടി. ആശ്രമം എത്താറായപ്പോള്‍ ഇളയ ബ്രഹ്‌മചാരിയുടെ മുഖമാകെ മൗനം. ”തനിക്കെന്തുപറ്റി?” എന്ന് മൂത്തവന്‍ ചോദിച്ചപ്പോള്‍ ഇളയവന്‍ മൂത്തവന്റെ പ്രവൃത്തിയില്‍ അനൗചിത്യം കണ്ടു. ഇതുകേട്ട ഉടനെ ജ്യേഷ്ഠന്‍ കനിഷ്ഠനോടു പറഞ്ഞു. ”ഞാനവളെ പുഴവക്കത്തുതന്നെ ഇറക്കിവിട്ടു. താനിപ്പോഴും അവളെ മനസ്സിലേറ്റി നടക്കുകയാണോ?”
ഇതാണ് യുധിഷ്ഠിരനും മറ്റ് രണ്ടുപേരും തമ്മിലുള്ള അന്തരം. ചൂതുകളിച്ച യുധിഷ്ഠിരന്‍ ചൂതുപലക വലിച്ചെറിഞ്ഞു കാടുകയറി. കളിച്ചില്ലെങ്കിലും ചുതുപലകയും പിടിച്ചുകൊണ്ടാണ്് ഭീമനും ദ്രൗപദിയും കാട് കയറിയത്.
പാണ്ഡവര്‍ക്കിടയിലെ ഈ പ്രതിസന്ധി വ്യാസഭഗവാന്‍ ഓര്‍ത്തറിഞ്ഞു. ഉടന്‍ അദ്ദേഹം വനത്തില്‍ പാണ്ഡവര്‍ക്കിടയിലെത്തി. വനവാസത്തിന് വിധിക്കപ്പെട്ടവരുടെ പുനരധിവാസമായിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ ഉദ്ദേശ്യം. വന്നെത്തിയ ഉടനെ അദ്ദേഹം, ദ്രൗപദിയുടെ വിവാഹചര്‍ച്ചാവേളയില്‍ ദ്രുപദനെയെന്നപോലെ, യുധിഷ്ഠിരനെ ഒറ്റയ്ക്ക് കൊണ്ടുപോയി സ്വകാര്യം പറഞ്ഞു. ” മഹാബാഹുവായ യുധിഷ്ഠിരാ! എനിക്ക് താങ്കളുടെ മനസ്സിലിരിപ്പ് മനസ്സിലായി. അതറിഞ്ഞിട്ടാണ് ഞാനിവിടെ ധൃതിപ്പെട്ട് വന്നിരിക്കുന്നത്. താങ്കളുടെ ഹൃദയത്തില്‍ ദുര്യോധനാദികളെക്കുറിച്ചുള്ള ഭയം തളംകെട്ടിയിരിക്കുന്നു. അതില്ലാതാക്കാനുള്ള വിദ്യ ഉപദേശിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. അത് നന്നായി ഗ്രഹിച്ചാല്‍ നിശ്ചയമായും നിങ്ങള്‍ക്ക് ശുഭകരമായ കാലം വരും. ‘പ്രതിസ്മൃതി’യെന്നാണ് ആ വിദ്യ അറിയപ്പെടുന്നത്. അത് സ്വീകരിച്ച് അര്‍ജ്ജുനന്‍ ഇന്ദ്രരുദ്രവരുണാദിദേവന്മാരെ സമീപിക്കട്ടെ. അയാള്‍ക്ക് അത്യപൂര്‍വ്വവും അനന്യലഭ്യവുമായ അസ്ത്രശസ്ത്രങ്ങള്‍ കിട്ടും. അവിളംബം ഇതയാള്‍ക്കുപദേശിക്കുക.” (വനപര്‍വം. – 36 – 24 – 32.) ഇത്രയും പറഞ്ഞ് വിദ്യയും പ്രദാനം ചെയ്ത് പരാശരപുത്രന്‍ മറഞ്ഞു. സമയം കളയാതെ യുധിഷ്ഠിരന്‍ അര്‍ജ്ജുനനെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞ്, ‘പ്രതിസ്മൃതി’ ഉപദേശിച്ച് കാര്യസാദ്ധ്യത്തിനായി ഹിമാലയപ്രാന്തങ്ങളണയാന്‍ കല്‍പിച്ചു. ധൗമ്യപുരോഹിതനേയും ജ്യേഷ്ഠരേയും വലംവെച്ചു തൊഴുത ധനഞ്ജയന്‍ വില്ലേന്തി പുറപ്പെട്ടു. എല്ലാ സഹോദരന്മാരും പ്രിയതമയായ കൃഷ്ണയും യാത്രികന് സര്‍വ്വമംഗളങ്ങള്‍ നേര്‍ന്നു.
1 ന നിര്‍മന്യുഃ ക്ഷത്രിയോളസ്തി ലോകേ നിര്‍വചനം സ്മൃതം
തദദ്യത്മയി പശ്യാമി ക്ഷത്രിയേ വിപരീതവത്. – വനപര്‍വം. – 27 – 37.
2 വ്യസനം നാമ തദ് രാജന്‍ ന ധര്‍മഃ സ കുധര്‍മ തത്. – വനപര്‍വം. – 33 – 21.