- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- വനവാസത്തിന്റെ പ്രാരംഭദിനങ്ങള്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 12)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
പുറപ്പാടിന്റെ ദുരന്തചിത്രങ്ങള്‍
കാട്ടിലേയ്ക്കു പുറപ്പെടും മുമ്പ് അമ്മയും മക്കളും അവരുടെ ഭാര്യയും ഹസ്തിനപുരത്തിലെ ഈഡ്യരെ ഒന്നൊഴിയാതെ വണങ്ങി. വിദുരരുടെ മുമ്പിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ”കുലീനയായ കുന്തി കാനനത്തില്‍ പോകുന്നത് ശരിയല്ല. അവര്‍ക്ക് വയസ്സായി. അസുഖങ്ങള്‍ താങ്ങാനാവില്ല. അവര്‍ സസുഖം എന്റെ ഗൃഹത്തില്‍ താമസിക്കട്ടെ.” അഞ്ചു സഹോദരന്മാരും സമ്മതിച്ചു. അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു. ”കല്പിക്കുംപോലെ. താങ്കള്‍ ഞങ്ങള്‍ക്ക് പരമഗുരുവാണ്. മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അതും പറഞ്ഞാലും.” മഹാത്മാവായ വിദുരര്‍ അവര്‍ക്കെല്ലാം ആരോഗ്യവും സുഖവും നേര്‍ന്നു.
യുധിഷ്ഠിരന്‍ വസ്ത്രംകൊണ്ടു മുഖം മറച്ചും ഭീമന്‍ വീണ്ടും വീണ്ടും തന്റെ ഉരുക്കുകൈകള്‍ നോക്കിയും അര്‍ജ്ജുനന്‍ മണ്ണ് വീശിയും സഹദേവന്‍ കൈകൊണ്ടു മുഖം പൊത്തിയും നകുലന്‍ ദേഹമാകെ മണ്ണ് പുരട്ടിയും ദ്രൗപദി മുടിക്കെട്ടഴിച്ചിട്ടും കാട്ടിലേയ്ക്ക് പുറപ്പെട്ടു. ഇതറിഞ്ഞ ധൃതരാഷ്ട്രര്‍ ഇമ്മട്ടില്‍ അവര്‍ പോകാന്‍ എന്താണ് കാരണമെന്ന് വിദുരരോട് ചോദിച്ചു.
വിദുരര്‍ പറഞ്ഞു:- ”അന്യായത്താലും അധര്‍മ്മത്താലും താങ്കളുടെ പുത്രന്മാര്‍ അവരുടെ രാജ്യവും സമ്പത്തും കവര്‍ന്നതിലുള്ള വെറുപ്പോടും അരിശ ത്തോടും കൂടിയാണ് ധര്‍മ്മരാജന്‍ കണ്ണടച്ചു മുഖം മറച്ചത്. ബാഹുബലത്തില്‍ തനിക്ക് തുല്യന്‍ ആരുമില്ലെന്ന ബോധത്തോടെയാണ് ഭീമന്‍ ഗമിക്കുന്നത്. തന്റെ ശാസ്ത്രാസ്ത്രസാമര്‍ത്ഥ്യത്താല്‍ ചുറ്റുമുള്ള സകലമാന ശത്രുക്കളേയും മണ്‍തരിയാക്കുമെന്ന വിക്രാന്തഭാവത്തോടെയാണ് അര്‍ജ്ജുനന്‍ നീങ്ങുന്നത്. തന്നെ ആരും തിരിച്ചറിയേണ്ട എന്ന മനസ്സോടെയാണ് മുഖം മറച്ച സഹദേവന്‍ അനുഗമിക്കുന്നത്. അതിസുന്ദരനായ നകുലന്‍ തന്റെ സൗന്ദര്യം സ്ത്രീകള്‍ കാണേണ്ട എന്ന വിചാരത്തോടെയാണ് ദേഹമാസകലം പൊടി പുരട്ടിയത്. അടുത്ത കാര്യം അഞ്ചുപേരുടേയും ധര്‍മ്മദാരങ്ങളായ ദ്രൗപദിയുടേതാണ്. അവള്‍ രജസ്വലയാണ്, ഏകവസ്ത്രയാണ്, ആ വസ്ത്രം ചോരപുരണ്ടു ചുമന്നിരിക്കുന്നു. അവള്‍ പൊട്ടിത്തെറിച്ചു. ”ഞങ്ങളുടെ ഈ അവസ്ഥ പതിന്നാലാം വര്‍ഷത്തില്‍ ഹസ്തിനപുരത്തില്‍ എല്ലാവര്‍ക്കും വരും. ഭര്‍ത്താക്കന്മാരും പുത്രന്മാരും വധിക്കപ്പെട്ട്, മുണ്ഡികളായ മഹിളകള്‍ പിതൃക്കള്‍ക്കു തിലോദകം കൊടുത്ത്, അവരുടെ ഹസ്തിനപുരത്തില്‍ പ്രവേശിക്കും.” ധൗമ്യപുരോഹിതന്‍ കയ്യില്‍ ദര്‍ഭപുല്ലു പിടിച്ച് സാമഗാനം ചൊല്ലി ഇവരെ പിന്തുടര്‍ന്നു.
കുരുടന്റെ ഉള്ളില്‍ രംഗം തെളിഞ്ഞു. അദ്ദേഹം ആപാദചൂഡം വിറച്ചു. വിദീര്‍ണ്ണഹൃദയയായ സുവാസിനിയുടെ അഗ്നിശാപമേറ്റതുപോലെയായി അദ്ദേഹം.
കാട്ടിലും അന്നദാനപ്രഭു!
ഒട്ടേറെ പരിജനങ്ങള്‍ യുധിഷ്ഠിരനെ കൂടാതെ ഹസ്തിനപുരത്തില്‍ താമസിക്കാന്‍ ആഗ്രഹിച്ചില്ല. അവരും വനത്തിലേയ്ക്ക് പുറപ്പെട്ടു. എത്ര പറഞ്ഞിട്ടും തിരിച്ചുപോകാന്‍ അവര്‍ കൂട്ടാക്കിയില്ല. അങ്ങനെ യുധിഷ്ഠിരന്‍ ദ്വൈതവനത്തിലെത്തി. ദാനവല്ലഭനായ അദ്ദേഹം ഇത്രപേരുടെ ഭോജ്യത്തെക്കുറിച്ച് ചിന്താകുലനായി. പോംവഴി കാണാത്ത പ്രശ്‌നം. അദ്ദേഹം സ്വയം മറന്ന് സൂര്യദേവനെ ആശ്രയിച്ചു. അദ്ദേഹം കുളിച്ചു ശുദ്ധനായി പ്രാണായാമം ചെയ്തു തപസ്സിലേര്‍പ്പെട്ടു. ഇന്ദ്രിയങ്ങളടക്കിയ അദ്ദേഹത്തിന്റെ ഭക്ഷണം വായു മാത്രമായിരുന്നു. ഏകാഗ്രനിഷ്ഠയോടെ അദ്ദേഹം സൂര്യഭഗവാനെ സ്തുതിച്ചു. ഒടുവില്‍, ”നമസ്യാമി, പാതുമാം ശരണാഗതം” എന്ന പ്രാര്‍ത്ഥനയോടെ അവസാനിപ്പിച്ചു.1 (വനപര്‍വം. – 3 – 36 – 69)
ധര്‍മ്മപുത്രരുടെ ഏകാന്തനിഷ്ഠയില്‍ തൃപ്തനായ സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ടു. പ്രശ്‌നം മനസ്സിലാക്കി അതിന്റെ പൂര്‍ണ്ണപരിഹാരമെന്ന നിലയില്‍ അദ്ദേഹത്തിന് അക്ഷയപാത്രം പ്രദാനംചെയ്തു. അതുകൊടുത്തുകൊണ്ട് ഭാനുദേവന്‍ മൊഴിഞ്ഞു. ”ധര്‍മ്മപുത്രാ! ഞാന്‍ തരുന്ന ഈ താമ്രപാത്രം സ്വീകരിക്കുക. ദിവസംതോറും വന്നവര്‍ക്കൊക്കെ വിളമ്പിക്കൊടുത്ത്, അവസാനം ദ്രൗപദി അന്നാഹാരം കഴിക്കുംവരെ ഇത് അന്നം തന്നുകൊണ്ടിരിക്കും. ഇതൊരിക്കലും ഒഴിയുകയില്ല. കായ, കിഴങ്ങ്, സസ്യം, മാംസം എന്നിങ്ങനെയുള്ള നാലുതരം ഭക്ഷണവും ഭോജനശാലയില്‍ നിന്നെന്നപോലെ ഇത് തന്നുകൊണ്ടിരിക്കും.2 യുധിഷ്ഠിരന്‍ ഭക്തിയോടെ അതേറ്റുവാങ്ങി ദ്രൗപദിയുടെ കയ്യില്‍ കൊടുത്തു. വലിയൊരു പ്രശ്‌നം നീങ്ങിക്കിട്ടി. ശരിയായ ഗൃഹസ്ഥധര്‍മ്മമനുസരിച്ച് ആവശ്യക്കാര്‍ക്കും അതിഥികള്‍ക്കും യഥേഷ്ടം ആഹാരം കൊടുത്തുകഴിഞ്ഞ് അവസാനമാണ് യുധിഷ്ഠിരന്‍ കഴിക്കുക. അതുകഴിഞ്ഞിട്ടാണ് ഏറ്റവും അവസാനം ദ്രൗപദിയുടെ ഉദരപൂരണം.
വനവാസം നിര്‍വിഘ്‌നം മംഗളകരമായി പര്യവസാനിക്കുമെന്നതിന്റെ പ്രാരംഭത്തില്‍തന്നെയുള്ള ഈശ്വരസൂചനയായിരുന്നു ഇത്. ഇതോടെ ഇന്ദ്രപ്രസ്ഥത്തിലെന്നപോലെ വനത്തിലും ധര്‍മ്മപുത്രര്‍ക്ക് മുടങ്ങാതെ അന്നദാനം ചെയ്യാന്‍ കഴിഞ്ഞു.
കൃഷ്ണന്റെ പിന്തുണ
വനവാസം തുടങ്ങി മാസമൊന്ന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് ശ്രീകൃഷ്ണന്‍ ഓടിയെത്തി. അദ്ദേഹത്തിന്റെ കൂടെ ധൃഷ്ടദ്യുമ്‌നനും കേകയരാജാവുമെല്ലാമുണ്ടായിരുന്നു. യുധിഷ്ഠിരനെ കണ്ടപ്പോള്‍തന്നെ സംഭവങ്ങളെക്കുറിച്ചോര്‍ത്ത് കൃഷ്ണന് ക്രോധവും അമര്‍ഷവുമുണ്ടായി. മുറ മറക്കാതെ അദ്ദേഹം യുധിഷ്ഠിരനെ അഭിവാദനം ചെയ്തു. കൂടെയുണ്ടായിരുന്ന ക്ഷത്രിയപ്രമുഖരുടെ നേര്‍ക്ക് തിരിഞ്ഞുരച്ചു. ”ദുര്യോധനന്റേയും ദുശ്ശാസനന്റേയും കര്‍ണ്ണന്റേയും ദുരാത്മാവായ ശകുനിയുടേയും ചുടുനിണം ഭൂമി കുടിക്കും. യുദ്ധത്തില്‍ അവരും അവരുടെ ഒത്താശക്കാരും തോറ്റു തുന്നംപാടും. നാമെല്ലാവരും ചേര്‍ന്നു ധര്‍മ്മരാജാവായ യുധിഷ്ഠിരനെ വീണ്ടും സിംഹാസനത്തില്‍ അഭിഷിക്തനാക്കും. (വനപര്‍വം. -12-5-7.) ക്രുദ്ധനായിരുന്ന കൃഷ്ണനെ സമാശ്വസിപ്പിച്ചത് അര്‍ജ്ജുനനായിരുന്നു. ധൃതരാഷ്ട്രരുടെ ദുരവസ്ഥയില്‍ അവരെ ആശ്വസിപ്പിക്കാന്‍ വന്ന ആദ്യത്തെ വ്യക്തി അദ്ദേഹമായിരുന്നു!
അദ്ദേഹം അവര്‍ക്കിടയിലിരുന്നു സംഭാഷണം തുടങ്ങി. എല്ലാവരും അവരവരുടെ ഹൃദയം തുറന്നു വികാരങ്ങള്‍ വെളിപ്പെടുത്തി. ആരുടെയും ഹൃദയത്തില്‍ തുളച്ചുകയറുന്ന വാക്കുകള്‍ ദ്രൗപദിയുടേതായിരുന്നു. ”ഞാനാണെങ്കില്‍ പാര്‍ത്ഥന്മാരുടെ ഭാര്യ, കൃഷ്ണന്റെ സഖി, ധൃഷ്ടദ്യുമ്‌നന്റെ പെങ്ങള്‍.
എന്നിട്ടും സഭയില്‍ ബലപ്രയോഗത്താല്‍ വലിച്ചിഴയ്ക്കപ്പെട്ടു. (വനപര്‍വം. -12-61)….. എനിക്ക് ഭര്‍ത്താക്കന്മാരില്ല, എനിക്ക് പുത്രന്മാരില്ല, എനിക്ക് കൂടപ്പിറപ്പുകളില്ല, എനിക്ക് ബന്ധുക്കളില്ല, എനിക്ക് പിതാവില്ല, എനിക്കില്ല, മധുസൂദനാ! നീയും.” (വനപര്‍വം. – 12 – 125.)
ഞൊടിക്കിടയില്‍ കൃഷ്ണന്‍ എഴുന്നേറ്റുനിന്നു പ്രഖ്യാപിച്ചു. ”കരയാതെ ദേവീ! നിനക്ക് അരിശവും അമര്‍ഷവുമുള്ളവരുടെ ഭാര്യമാരെല്ലാം ഇതുപോലെ കരയും. അവരുടെ ഭര്‍ത്താക്കന്മാര്‍ ചോരപുരണ്ട് മണ്ണില്‍ വീഴും.” (വനപര്‍വം. – 12 – 128 – 129.) കൂര്‍ത്ത ശരത്തിനു തൂവലെന്നപോലെ, ദ്രൗപദേയന്‍ ഉച്ചസ്വരത്തില്‍ പ്രതിവചിച്ചു. ”ഞാന്‍ ദ്രോണരെ കൊല്ലും, ശിഖണ്ഡി ഭീഷ്മരെ കൊല്ലും, ദുര്യോധനനെ ഭീമന്‍ കൊല്ലും, കര്‍ണ്ണനെ അര്‍ജ്ജുനന്‍ കൊല്ലും.” (വനപര്‍വം. – 12-34.)
ഒരക്ഷരം മിണ്ടാതെ ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരുന്ന യുധിഷ്ഠിരന്‍ ഒടുവില്‍ ചൂതുകളിക്കാന്‍ തന്നെ നിര്‍ബന്ധിച്ച സാഹചര്യം വിശദീകരിച്ചു. ദ്രൗപദിയെ നിര്‍ണ്ണായകനിമിഷത്തില്‍ തുണച്ച യോഗേശ്വരന്‍ എന്തേ ചൂതിന്റെ തുടക്കത്തില്‍ തന്നെ വന്നെത്തിയില്ല, അത് മുടക്കാന്‍ ഉദ്യമിച്ചില്ല എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു എന്നു സ്പഷ്ടം. ”കൃഷ്ണാ! താങ്കളുടെ അസാന്നിദ്ധ്യത്തിനു കാരണമെന്ത്? താങ്കള്‍ മറ്റെവിടെയെങ്കിലുമായിരുന്നോ?” കൃഷ്ണന്റെ മറുപടി തൃപ്തികരമായിരുന്നു. ദ്വാരക ഓര്‍ക്കാപ്പുറത്താക്രമിച്ച ശാല്വനെ നേരിടേണ്ടിവന്ന കഥ സവിസ്തരം പറഞ്ഞു. തല്‍ക്കാലമെങ്കിലും ആശ്വസ്തമായ അന്തരീക്ഷത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയിലേയ്ക്ക് പോകാനൊരുങ്ങി. യുധിഷ്ഠിരന്റെ അനുവാദത്തോടുകൂടി അദ്ദേഹം തന്റെ കൂടെ സുഭദ്രയേയും അഭിമന്യുവിനേയും കൊണ്ടുപോയി. കൃഷ്ണനെ അനുകരിച്ച് ധൃഷ്ടദ്യുമ്‌നന്‍ സ്വന്തം ഭാഗിനേയരേയും നാട്ടില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. അദ്ദേഹവും യുധിഷ്ഠിരാനുവാദത്തോടെ പ്രതിവിന്ധ്യന്‍, സുതസോമന്‍, ശ്രുതകീര്‍ത്തി, ശതാനികന്‍, ശ്രുതകര്‍മ്മാവ് എന്നിവരെ കൂട്ടി പാഞ്ചാലത്തില്‍ പോയി. ധൃഷ്ടകേതു എന്ന ചേദിരാജാവ് നകുലപത്‌നിയും സ്വന്തം സഹോദരിയുമായ കരേണുമതിയെ ചേദിരാജ്യത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. (വനപര്‍വം. – 22 – 47 – 50.)
പാണ്ഡവന്മാരുടെ വനവാസഭാരം കുറയ്ക്കാനായിരിക്കണം രണ്ടാം തലമുറയെ നാട്ടില്‍ കൊണ്ടുപോകാന്‍ കൃഷ്ണനും ധൃഷ്ടദ്യുമ്‌നനും തീരുമാനിച്ചത്. കൂടാതെ മരുമക്കളുടെ യോഗ്യമായ പരിശീലനം, വിദ്യാഭ്യാസം, പെരുമാറ്റം, സംസ്‌കാരഗ്രഹണം എന്നിവയെക്കുറിച്ച് ആ രണ്ട് മാതുലന്മാരും ദീര്‍ഘദര്‍ശിത്വത്തോടെ ശ്രദ്ധിച്ചിരിക്കണം. ചൂതുകളിയുടെ ചട്ടത്തില്‍ പെടാത്ത സുഭദ്രയേയും കരേണുമതിയേയും ഉത്തരവാദപ്പെട്ട സഹോദരന്മാര്‍ കൂട്ടിക്കൊണ്ടുപോയി.
വ്യാസന്‍ വിശേഷിച്ചും എടുത്തുപറയാത്ത പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ നമ്മുടെ ശ്രദ്ധയില്‍ പെടുന്നു. വനവാസത്തിന് പുറപ്പെട്ട ഗണത്തില്‍ കളിയുമായി ബന്ധപ്പെട്ട ആറുപേര്‍ക്ക് പുറമേ സുഭദ്രയും സൗഭദ്രനും അഞ്ചു ദ്രൗപദേയരും ധൃഷ്ടകേതു സഹോദരിയുമുണ്ടായിരുന്നു. ശ്രീകൃഷ്ണന്‍ തന്റെ പ്രഥമസന്ദര്‍ശനത്തില്‍ പാണ്ഡവഗണത്തില്‍ കണ്ടത് ഈ പതിന്നാലുപേരെയാണ്. ഒന്നാം തലമുറയിലെ എട്ട് പേരും രണ്ടാം തലമുറയിലെ ആറുപേരും.
മാര്‍ക്കണ്‌ഡേയമുനി പറഞ്ഞത്
ശ്രീകൃഷ്ണനും ധൃഷ്ടദ്യുമ്‌ന്യനും മറ്റനുചരന്മാരും സ്വന്തം ദിക്കുകളിലേയ്ക്ക് മടങ്ങിപ്പോയി ദിവസങ്ങളേറെ കഴിയും മുമ്പ് പാണ്ഡവന്മാര്‍ ദ്വൈതവനത്തിലേയ്ക്ക് നീങ്ങി. ധര്‍മ്മാധര്‍മ്മം നോക്കാതെ യുദ്ധം ചെയ്ത് രാജ്യം നേടിയെടുക്കണമെന്ന പക്ഷക്കാരായിരുന്നു ഭീമനും ദ്രൗപദിയും. വനവാസത്തിന്റെ പതിമൂന്നാം മാസം ഭീമന്‍ ഇതുവരെ പറഞ്ഞു:- ”ഓരോ മാസവും ഓരോ വര്‍ഷമായി കണക്കാക്കി പതിമൂന്ന് വര്‍ഷത്തെ ദേശാന്തരവാസം കഴിഞ്ഞു എന്ന ന്യായത്തില്‍ രാജ്യം തിരിച്ചെടുക്കാം.” (വനപര്‍വം. – 35 – 32 – 33). ഇതെല്ലാം തുടരെത്തുടരെ ശ്രവിച്ച ധര്‍മ്മരാജന്‍ പ്രതികരിച്ചിരുന്നില്ല. കുടുംബത്തിനുള്ളിലെ ഈ അസുഖകരമായ പ്രവണതയോര്‍ത്ത് അദ്ദേഹത്തിന്റെ മനസ്സ് കലങ്ങിയിട്ടുണ്ടാകാം. അങ്ങനത്തെ ഒരു ദിവസത്തിലാണ് തികച്ചും അപ്രതീക്ഷിതമായി മാര്‍ക്കണ്‌ഡേയ മഹര്‍ഷി അദ്ദേഹത്തെ കാണാന്‍ എത്തിയത്. എല്ലാവരും ചേര്‍ന്ന് ഉപചാരങ്ങളോടെ മഹര്‍ഷിയെ സ്വീകരിച്ചു.
യുധിഷ്ഠിരനു ചുറ്റുമിരിക്കുന്ന ധൗമ്യപുരോഹിതനേയും ചില ഋഷിമാരേയും കണ്ടു. യുധിഷ്ഠിരന്റെ മുഖം മ്ലാനമായിരുന്നു. പ്രതീക്ഷിച്ചതു പോലെ പ്രസന്നമല്ലായിരുന്നു. എല്ലാവരേയും അവലോകനം ചെയ്ത മാര്‍ക്കണ്‌ഡേയമഹര്‍ഷി പുഞ്ചിരി തൂകി. ഈ ഗൗരവാന്തരീക്ഷം ദര്‍ശിച്ച മനസ്വിയായ മഹര്‍ഷി പുഞ്ചിരി തൂകുമെന്നദ്ദേഹം പ്രതീക്ഷിച്ചില്ല. കുതൂഹലത്തോടെ ധര്‍മ്മപുത്രര്‍ മാര്‍ക്കണ്‌ഡേയമുനിയോടന്വേഷിച്ചു: ”ഭവാന്‍ എന്തേ ഈ ചുറ്റുപാടില്‍ പുഞ്ചിരിതൂകുന്നു.” മഹര്‍ഷിയാകട്ടെ ഈ അന്വേഷണം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം വിശദീകരിച്ചു.
”ഞാന്‍ സന്തോഷത്തോടെ ചിരിക്കുന്നതല്ല. നിങ്ങളെയൊക്കെ കണ്ടപ്പോള്‍ ദാശരഥിയായ രാമനെ ഓര്‍ത്തു. അതയവിറക്കി മന്ദമായി ചിരിച്ചുപോയതാണ്. അതെന്താണെന്നോ? അച്ഛന്റെ ആജ്ഞപ്രകാരം ശ്രീരാമന്‍ ലക്ഷ്മണന്റെ കൂടെ കാടുപൂകി. അമ്പും വില്ലും ധരിച്ച അവരെ ഞാന്‍ പണ്ട് ഋശ്യമൂകാചലത്തിന്റെ താഴ്‌വരയില്‍വെച്ചു കണ്ടു. ശ്രീരാമനെന്ന ആ മഹാത്മാവ്, ധര്‍മ്മദേവനെ വെന്നവന്‍, നമുചിദാനവനെ കൊന്നവന്‍, അമിതപ്രഭാവന്‍, പാപം ചെയ്യാത്തവന്‍, അച്ഛന്‍ കല്പിച്ചതുപോലെ വനവാസത്തിന് മുതിര്‍ന്നു. രാജകീയഭോഗങ്ങള്‍ കൈവെടിഞ്ഞ് വനവാസമാസ്വദിച്ചു. ബലമുണ്ടെന്നുവെച്ച് അധര്‍മ്മം ചെയ്യരുത് എന്നാണ് ഇത് കാണിക്കുന്നത്. യുവരാജാവായി വാഴിക്കപ്പെടേണ്ട സുപ്രഭാതത്തില്‍ തന്നെ കാടുകയറാന്‍ കല്പിച്ചതില്‍ ലക്ഷ്ണണന്‍ ദുസ്സഹമായ പ്രതിഷേധത്തോടെ പൊട്ടിത്തെറിച്ചു. ”ജ്യേഷ്ഠാ! ഇതന്യായമാണ്. നമുക്ക് വില്ലുമമ്പും കൊണ്ട് ഇതിനെ സമൂലമെതിര്‍ക്കാം.” ആ ലക്ഷ്മണനെ മഹര്‍ഷി പരാമര്‍ശിച്ചത് സോദ്ദേശ്യമാണ്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള വന്‍ വിടവ് ചൂണ്ടിക്കാട്ടാനാണ്.
മാര്‍ക്കണ്‌ഡേയ മഹര്‍ഷി തുടര്‍ന്നു. ”സത്യം മുറുകെപ്പിടിച്ച് ഏഴ് ദിവസം കൊണ്ട് സാഗരമേഖലയായ ഭൂമി മുഴുവന്‍ നേടിയ നാഭാഗനെന്ന ഭൂപാലന്‍ എല്ലാം തൃണവല്‍ത്യജിച്ച് തപസ്സിനുപോയി. അതുപോലെ ഭഗീരഥനും പോയി. പാഠം – ബലമുണ്ടെന്നുവെച്ച് അധര്‍മ്മമാചരിക്കരുത്.”
”കാശിഭൂപതിയായ അലര്‍ക്കന്റെ ജീവിതം നോക്കുക. സത്യവ്രതനായിരുന്ന അദ്ദേഹം ഒടുവില്‍ രാജ്യവും സമ്പത്തും ത്യജിച്ചു സത്യാന്വേഷണത്തിനുപോയി. സപ്തര്‍ഷികളുടെ കാര്യവും ഇതില്‍നിന്ന് ഭിന്നമല്ല. ഭൗതികമായ സര്‍വ്വതും ത്യജിച്ചാണ് അവര്‍ ആകാശത്തില്‍ പ്രശോഭിക്കുന്നത്. ഇവിടെയും പാഠം അതുതന്നെ – ‘ബലമുണ്ടെന്നുവെച്ച് അധര്‍മ്മമാചരിക്കരുത്.’ വിധാതാവിന്റെ ഈ ആദേശത്തിന് സര്‍വ്വചരാചരങ്ങളും വിധേയരാണ്.”
”ധര്‍മ്മപുത്രാ! ഭവാന്‍ സത്യനിഷ് ഠനും ധര്‍മ്മനിഷ്ഠനുമാണ്. മര്യാദ യോടും ഒതുക്കത്തോടുംകൂടി സമസ്തജീവജാലത്തെ മറികടന്ന് ജീവിക്കുന്നു. ഭവാന്റെ തേജസ്സും യശസ്സും സൂര്യന്റേതെന്നപോലെ വിളങ്ങുന്നു. ഏറ്റ വാക്കനുസരിച്ച് കുറച്ചുകാലം കാട്ടില്‍ കഴിഞ്ഞുകൂടുക. ഭവാന്റെ ലോകോത്തരഗുണങ്ങള്‍കൊണ്ട് കൗരവന്മാരില്‍നിന്ന് എല്ലാം തിരിച്ചുകിട്ടും.” (വന പര്‍വം. -25-1-18).
ഇത്രയും ഉപദേശിച്ച മഹര്‍ഷി വന്നതുപോലെ വടക്കോട്ട് തിരിച്ചുപോയി. ചുരുക്കത്തില്‍ അദ്ദേഹം വിലപ്പെട്ട ഒരു ഉപദേശം കൊടുക്കാന്‍ മാത്രമാണ് യുധിഷ്ഠിരസമീപം വന്നത്. ശ്രീരാമന്റേയും നാഭാഗന്റേയും ഭഗീരഥന്റേയും അലര്‍ക്കന്റേയും സപ്തര്‍ഷികളുടേയും മാതൃകകള്‍ മുമ്പില്‍വെച്ച് അദ്ദേഹം പറഞ്ഞത് ഒരേയൊരു കാര്യമായിരുന്നു. ബലത്തിനാളാണെന്നു കരുതി അധര്‍മ്മം പ്രവര്‍ത്തിക്കരുത്. – നേശേ ബലസ്യേതി ചരേദധര്‍മ്മം. – രാജ്യം ഭരിക്കുന്ന കാലത്ത് അപ്രമത്തനായി രാജ്യം ഭരിക്കുക എന്ന കൃഷ്‌ണോപദേശവും വ്യാസോപദേശവും തന്നെയാണ് മാറിയ സാഹചര്യം പരിഗണിച്ച് ‘അപ്രമത്തനായി പെരുമാറുക’ എന്ന് മാര്‍ക്കണ്‌ഡേയനും ഉരിയാടിയത്. അപ്രമത്തത – പ്രമാദത്തിന്റെ അഭാവം – ആര്‍ക്കും എല്ലാക്കാലത്തും വേണ്ടതാണല്ലോ.
യുധിഷ്ഠിരന്റെ സദസ്സില്‍ വന്നെത്തിയ ഉടനെ മാര്‍ക്കണ്ഡേയ മഹര്‍ഷി കണ്ട ദൃശ്യം മൗഢ്യത്തിന്റേതായിരുന്നു. അപ്പോള്‍ പാര്‍ത്ഥന്റെ വിഷാദം കണ്ട പാര്‍ത്ഥസാരഥിയെപ്പോലെ മാമുനി പരിഹാരം ഉപദേശിച്ചു. ഒന്നാം പാര്‍ത്ഥനെ നോക്കി മുനിയുടെ ‘സ്മയതീവ’യും (വനപര്‍വം. – 25-7.) മൂന്നാം പാര്‍ത്ഥനെ നോക്കിയുള്ള മുരാരിയുടെ ‘പ്രഹസന്നിവ’ (ഭഗവദ്ഗീത. – 2 – 10.) യും ഒരേ ഉദ്ദേശ്യത്തോടെയായിരുന്നു. ഒന്നാമത്തേത് ക്രാന്തദര്‍ശിയുടേതും രണ്ടാമത്തേത് യുഗകര്‍ത്താവിന്റേതുമായിരുവെന്നുമാത്രം. രണ്ടുപേരുടേയും നിര്‍ദ്ദിഷ്ടം ഒന്നായിരുന്നു – ധര്‍മ്മം ചരേത്!
1 വനപര്‍വ്വത്തിലെ മൂന്നാമദ്ധ്യായത്തില്‍, 34 ശ്ലോകങ്ങളുള്ള ഈ സ്‌തോത്രം സൂര്യന്റെ ഉപാസകര്‍ക്ക് ഏറെ പ്രിയമാണ്.
2 ഫലമൂലാ മിഷം ശാകം സംസ്‌കൃതം യന്മഹാനസേ – വനപര്‍വം. – 3 – 73.