- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- ചത്തെലു ചാകാത്തവരു (മരിച്ചാലും മരിക്കാത്തവര്‍) കാടുന മൂപ്പെ കരിന്തണ്ടെ 26
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
പെട്ടെന്ന് മേഘങ്ങള്‍ ഉരുണ്ടു കൂടുന്നതുപോലെ, പ്രകൃതിയില്‍ എന്തോ മാറ്റം സംഭവിച്ചതു പോലെ അതുവരെയില്ലാത്ത ഒരു കാറ്റ് ശക്തമായി വീശി കടന്നുപോയി. പട്ടാപ്പകലാണെങ്കിലും ഒറ്റയ്ക്കായപ്പോള്‍ തമ്പാന്റെ ഭയം കൂടിക്കൂടി വന്നു. വഴിവെട്ടുന്നവര്‍ കുറച്ചു താഴെയാണ്. അധികം ദൂരമില്ലെന്നറിയാം. എന്നാലും സായ്പും കൂട്ടരും കുറച്ച് മാറി ആ ചോലയുടെ സമീപത്താണല്ലോ. ആ പെണ്ണിന്റെ പ്രേതം ഇവിടെ എവിടെയെങ്കിലും കാണുമോ? കരിന്തണ്ടന്റെ വലിയ മാന്ത്രിക സിദ്ധി മരണശേഷവും എന്തെങ്കിലും അപകടമുണ്ടാക്കുമോ? പിന്നെ ആ പണിയന്റെ മുന്നറിയിപ്പ്. പേടിക്കാന്‍ കാര്യങ്ങള്‍ ഏറെ ഉണ്ടായിരുന്നു. വെടിയുണ്ടയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്ന വള എന്നൊക്കെ പറഞ്ഞാല്‍ കാണാതെ ആര്‍ക്ക് വിശ്വസിക്കാന്‍ കഴിയും. പക്ഷെ അത് കണ്ടതാണല്ലോ. സായിപ്പ് പോലും അത് വിശ്വസിച്ച് കഴിഞ്ഞു. ആ വള മെല്ലെ കൈക്കലാക്കണം എന്ന് തമ്പാന്‍ മോഹിച്ചു. പലതരം ചിന്തകളിലൂടെ അരിച്ചിറങ്ങുന്ന ഭയത്തോടൊപ്പമാണ് തമ്പാന്‍ കാടിറങ്ങാന്‍ തുടങ്ങിയത്. ആളൊഴിഞ്ഞ ആ മലയിടുക്കിന് സമീപത്തെത്തിയപ്പോഴാണ് അങ്ങനെയൊരു കാഴ്ച അയാള്‍ കണ്ടത്. താടിയും മുടിയുമൊക്കെ നീട്ടിയ ഒരാള്‍ തമ്പാനെ തന്നെ നോക്കി നില്‍ക്കുന്നു. എവിടെയോ കണ്ടു മറന്ന മുഖം. ‘ആരാണത്?’ ഉള്ളില്‍ വിറക്കുന്നുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ തമ്പാന്‍ എന്തോ ചോദിക്കാന്‍ തുടങ്ങുകയായിരുന്നു. അതിനു മുമ്പേ ‘മനസ്സിലായില്ല അല്ലേ-‘എന്നു പറഞ്ഞ് ഒരു ചിരിയും ചിരിച്ചു കൊണ്ട് അയാള്‍ തമ്പാന്റെ അടുത്തേയ്ക്കു വന്നു. അടുത്തെത്തിയപ്പോള്‍ അയാള്‍ ഒട്ടും മയമില്ലാത്ത ശബ്ദത്തില്‍ പറഞ്ഞു. ‘സൂക്ഷിച്ചു നോക്ക് – നിനക്ക് മനസ്സിലാവും’ തമ്പാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. പിന്നെ ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു. ‘ചാമന്‍! നീയെന്താ ഇവിടെ?’. ചാമന്‍ പൊട്ടിച്ചിരിച്ചു. ‘നിന്നെ എനിക്കറിയുന്നതല്ലേ – നീ മൂപ്പനെ ചതിക്കും എന്ന് എനിക്കുറപ്പുണ്ടായിരുന്നു. അക്കാര്യം ഞാന്‍ മൂപ്പനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മൂപ്പന് അദ്ദേഹത്തിന്റെ മരണം മുന്‍കൂട്ടി അറിയാമായിരുന്നു. നീ വിചാരിക്കുന്നുണ്ടോ നീ ജീവനോടെ ഈ മലയിറങ്ങുമെന്ന്?’ ചാമന്‍ പൊട്ടിച്ചിരിച്ചു. ‘ചാമാ അവിവേകമൊന്നും കാണിക്കരുത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. നിങ്ങളുടെ മൂപ്പനെ കൊന്നത് ആ സായിപ്പാണ്. എന്നോട് ദേഷ്യം തീര്‍ക്കരുത്.’ അത് കേട്ടതും ചാമന്‍ കാലുയര്‍ത്തി തമ്പാന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടായിരുന്നു. സായിപ്പിനുള്ളത് പാറ്റയും മൂപ്പനും ചേര്‍ന്ന് കൊടുത്തോളും. പക്ഷെ പാറ്റയെ കൊന്നതിന്റെ ഒരു കണക്ക് എനിക്ക് തീര്‍ക്കാനുണ്ട്. അത് തീര്‍ത്തിട്ടേ ഊരില്‍ കാലു കുത്തുകയുള്ളൂ എന്നാണ് ഞാന്‍ മൂപ്പനോട് പറഞ്ഞിട്ടുള്ളത്. അത് തീര്‍ക്കാന്‍ തന്നെയാണ് ഞാന്‍ നിങ്ങളുടെ പിറകില്‍ കൂടിയത്. എന്നാല്‍ ഇതുവരെ തന്നെ എനിക്ക് ഒറ്റക്ക് കിട്ടിയില്ല. വിധിയെ മാറ്റാന്‍ എനിക്ക് കഴിയില്ലല്ലോ. എനിക്ക് ഞാന്‍ പറഞ്ഞ വാക്കുപാലിക്കണം.’ അത് പറഞ്ഞ് കൊണ്ട് വീണു കിടക്കുന്ന തമ്പാനെ അയാള്‍ പൊതിരെ ചവിട്ടി. പിന്നെ അരയില്‍ നിന്ന് അടയ്ക്ക ചുരണ്ടുന്ന ചെറിയ കത്തിയെടുത്ത് അയാളുടെ നെഞ്ചത്ത് നോക്കി തന്നെ കുത്തി. ഭീതിയോടെ അയാള്‍ ജീവന് വേണ്ടി പിടയുന്നത് അയാള്‍ കാണുന്നേ ഉണ്ടായിരുന്നില്ല. കത്തി വലിച്ചൂരി അയാള്‍ വീണ്ടും വീണ്ടും കുത്തി. തമ്പാന്റെ ശരീരത്തിന്റെ ചലനം പൂര്‍ണമായി നിന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ കത്തിയൂരി അടുത്തു കണ്ട ഒരു പൊന്തച്ചെടിയുടെ ഇല പറിച്ച് അതിലെ ചോരതുടച്ചു കളഞ്ഞു കൊണ്ട് ചാമന്‍ ഒന്നും സംഭവിക്കാത്ത പോലെ കാട്ടിനകത്തേക്കു തന്നെ മെല്ലെ നടന്നു പോയി.
കുഴികുത്താന്‍ ആളുകളെ വിളിച്ചു കൊണ്ടുവരാന്‍ പോയ തമ്പാനെ കാത്തിരിക്കുകയായിരുന്നു സായിപ്പും കൂട്ടരും. സമയം ഏറെ കഴിഞ്ഞിട്ടും തമ്പാനേയൊ പണിക്കാരേയോ കാണാതെ സായിപ്പിന് ആധി കേറി തുടങ്ങി. ഇങ്ങനെ ഒരു ശവം കാത്തുകൊണ്ട് എത്ര നേരം ഇരിക്കും. എത്രയും പെട്ടെന്ന് ഇത് കുഴിയിലൊടുക്കണം. ഇവിടെ ഇത് കണ്ട് ഓടിക്കൂടാന്‍ ആളുകളൊന്നുമുണ്ടാവില്ല. എങ്കിലും എല്ലാ കാര്യത്തിനുമില്ലേ അതാതിന്റെ സമയം? തമ്പാന്‍ വരാന്‍ വൈകുന്നതോര്‍ത്തപ്പോള്‍ അയാളോട് സായിപ്പിന് വല്ലാത്ത ദേഷ്യം തോന്നി. ക്ഷമിച്ചിരിക്കാതെ പറ്റില്ലല്ലോ. വരട്ടെ.
വഴി വെട്ടി വന്നവര്‍ മലകയറി കഴിഞ്ഞെന്ന് മനസ്സിലായത് ഒരു കൂട്ട കരച്ചില്‍ കേട്ടപ്പോഴാണ്. അംഗരക്ഷകരിലൊരാളെ മൃതദേഹത്തിന് കാവല്‍ നിര്‍ത്തിക്കൊണ്ട് സായിപ്പും മറ്റൊരാളും കൂടി കാര്യമെന്തെന്നറിയാനുള്ള തിടുക്കത്തോടെ പണിക്കാരുടെ അടുത്തേയ്ക്ക് ഓടി. അവരില്‍ ചിലര്‍ അത്യാവശ്യം ഉറക്കെത്തന്നെയായിരുന്നു കരഞ്ഞിരുന്നത്. എല്ലാവരുടേയും മുഖത്ത് വല്ലാത്ത ഭയമുണ്ടായിരുന്നു. സായിപ്പ് കാര്യമന്വേഷിച്ചു. അപ്പോഴാണറിഞ്ഞത് തമ്പാന്‍ കുറച്ചു താഴെ മരിച്ചു കിടക്കുന്നുവെന്ന സത്യം. സായിപ്പ് ഒരു നിമിഷം ഉടലാകെ മരവിച്ച പോലെയായി. ആരോ കുത്തി കൊന്ന പോലെയാണെന്ന് അവര്‍ വിസ്തരിച്ചു. അത് കേട്ടപ്പോള്‍ സായിപ്പ് നേരെ താഴേക്കിറങ്ങി. വഴി അവസാനിക്കുന്ന ഇടത്തു തന്നെയായിരുന്നു അത്. ആരായിരിക്കും അത് ചെയ്തിട്ടുണ്ടാവുക? അയാള്‍ ഒരു ഞെട്ടലോടെ ആലോചിച്ചു. ‘മൂപ്പാ ചതി’ എന്ന് ആരോ അലറി വിളിച്ചത് അദ്ദേഹത്തിന് ഓര്‍മ്മയില്‍ വന്നു. ഉടന്‍ അദ്ദേഹം പണിക്കാരോടായി പറഞ്ഞു. ‘എത്രയും വേഗം മലയിറങ്ങണം -മൂപ്പനേയും ആരോ കൊന്നിരിക്കുന്നു. എന്തോ അപകടമുണ്ട്. വേഗം ഇറങ്ങാന്‍ നോക്കിന്‍.’ അംഗരക്ഷകനെ നോക്കി രഹസ്യമായി പറഞ്ഞു.
‘ഇനി കുഴി കുഴിക്കാനും ശവം മറവു ചെയ്യാനുമൊന്നും കാത്തിരിക്കേണ്ട. വേഗം പോയി അവിടെ കാവല്‍ നില്‍ക്കുന്നവനെ വിളിച്ച് കൊണ്ടുവരണം. എത്രയും പെട്ടന്ന് താഴെയിറങ്ങണം.’ അവിടെ പോയി തിരിച്ചു വന്നയാള്‍ പറഞ്ഞത് സായിപ്പിനെ അതിനേക്കാള്‍ ഞെട്ടിപ്പിച്ചു. ‘കാവല്‍ നിന്നിരുന്ന അയാള്‍ അവിടെയൊന്നുമില്ല. എത്ര വിളിച്ചു നോക്കിയിട്ടും ഒരു മറുപടിയും കിട്ടിയില്ല.’ സായ്പിന് അത് കൂടി കേട്ടപ്പോള്‍ പിന്നെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അവര്‍ വളരെ വേഗത്തില്‍ മലയിറങ്ങിത്തുടങ്ങി. പോയതിനേക്കാള്‍ പതിന്‍മടങ്ങ് വേഗത്തിലായിരുന്നു അവരുടെ മലയിറക്കം. കുറച്ചേറെ ഇറങ്ങി കഴിഞ്ഞ ശേഷമാണ് ആ കാഴ്ച കണ്ടത്. കരിന്തണ്ടന്റെ ശരീരത്തിന് കാവല്‍ നിറുത്തിയിരുന്ന എഞ്ചിനീയറുടെ അംഗരക്ഷകന്‍ മാറുപിളര്‍ന്ന് കുടല്‍മാല പുറത്ത് ചാടി വഴിയില്‍ കിടക്കുന്നു. ഇത്രയും ദൂരം അവനെ താങ്ങി കൊണ്ടുവന്ന് ഇങ്ങനെ ചെയ്തതായിരിക്കും എന്ന ഭയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പക്ഷെ അതിനെ കുറിച്ച് ആലോചിക്കാനോ ചര്‍ച്ച ചെയ്യാനോ നില്‍ക്കാതെ എല്ലാവരും നടത്തത്തിന് വേഗത കൂട്ടി. ദിവസങ്ങള്‍ കൊണ്ട് കയറിയത് മണിക്കൂറുകള്‍ കൊണ്ട് അവരിറങ്ങുകയായിരുന്നു. പക്ഷെ ആ വേഗത പെട്ടെന്നു തടസ്സപ്പെട്ടു. തൊട്ടുമുമ്പില്‍ ഒരാനക്കൂട്ടം. നില്‍ക്കാനും നടക്കാനും വയ്യാതെ എല്ലാവരും ഓരോ ശിലാപ്രതിമ പോലെ മണ്ണിലുറച്ചു പോയി.
ആ പെണ്ണിന്റെ പ്രേതം തന്നെയായിരിക്കും ഇതിനൊക്കെ കാരണം. ഒരു വൃദ്ധന്‍ വിക്കി വിക്കി പറഞ്ഞു. ആരും എതിര്‍ത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ല. ആനക്കൂട്ടം വഴി മാറി പോകാന്‍ കുറച്ചുനേരം കാത്തുനില്‍ക്കേണ്ടി വന്നു. എങ്കിലും അവര്‍ അപകടമൊന്നുമുണ്ടാക്കിയില്ല. അത് സായിപ്പിനും കൂട്ടര്‍ക്കും വലിയ ഒരു സമാധാനമായി. ‘വേഗം നടന്നോളൂ’ എന്ന് സായിപ്പ് പറയണ്ടേ താമസം അവര്‍ വീണ്ടും നടക്കാന്‍ തുടങ്ങി. അതിനിടയിലാണ് സായിപ്പിന് അക്കാര്യം ബോധ്യമായത്. തന്റെ കൂടെയുണ്ടായിരുന്ന അംഗരക്ഷകനെ കാണുന്നില്ല. എവിടെ പോയെന്ന് അന്വേഷിക്കാന്‍ പറ്റിയ സമയമായിരുന്നില്ല അത്. ജീവനുണ്ടെങ്കില്‍ തിരിച്ചു വന്നോളും എന്ന് മനസ്സില്‍ കരുതി കൊണ്ട് അവര്‍ അവരുടെ യാത്ര തുടര്‍ന്നു. ഒരു ദിവസം കൊണ്ടു തന്നെ അവര്‍ തിരിച്ച് അടിവാരത്തെത്തി. നടന്നതൊന്നും ആരോടും പറയരുത് എന്നത് സായിപ്പിന്റെ ഉഗ്രശാസനമായിരുന്നു. അത് കൊണ്ടു തന്നെ വഴി കണ്ടെത്തിയ കാര്യമല്ലാതെ ആരും മറ്റു കാര്യങ്ങളൊന്നും ആരോടും പറഞ്ഞില്ല. രണ്ട് മൂന്ന് ദിവസമായിട്ടും കരിന്തണ്ടന്‍ തിരിച്ചിറങ്ങിയിട്ടില്ലെന്ന് കേട്ടപ്പോള്‍ ഉണ്ണിത്താന് മാത്രം എന്തൊക്കെയോ സംശയങ്ങളുണ്ടായി. അയാള്‍ രാജപ്രതിനിധിയോട് കാര്യങ്ങളന്വേഷിച്ചു. എഞ്ചീനീയര്‍ സായിപ്പിനെ വിളിച്ച് രാജ പ്രതിനിധി കാര്യങ്ങള്‍ തിരക്കി. അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ നമ്മള്‍ വെട്ടിയുണ്ടാക്കിയത് ഒരു നടവഴി മാത്രമാണ്. പത്ത് മൂന്നൂറ് പേരുടെ സഹായത്തോടെ മാത്രമേ അത് കുതിരവണ്ടിക്കോ കാളവണ്ടിക്കോ പോകാന്‍ കഴിയുന്ന വഴിയാവൂ. അതിന്റെ പണി ഉടനെ ആരംഭിക്കണം. അത് വരെ തമ്പാനും കരിന്തണ്ടനും തന്റെ രണ്ട് അംഗരക്ഷകരും മുകളിലുണ്ടാവും. കഴിയുമെങ്കില്‍ നാളെ തന്നെ വഴിവെട്ടാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം. സൈന്യത്തിന്റെ സേവനം കൂടി വേണം. വഴിയില്‍ കാട്ടുമൃഗങ്ങള്‍ ധാരാളമുണ്ട്.’ അങ്ങനെയെങ്കില്‍ വഴി വീതി കൂട്ടുന്ന പരിപാടി ഉടന്‍ തന്നെ ആരംഭിക്കാമെന്ന് രാജപ്രതിനിധി സമ്മതിച്ചു.
****
ചെമ്പി മൂപ്പന്‍ കഥ പറയുകയായിരുന്നു. അത് ശ്രീജിത് കേട്ടുകൊണ്ടിരുന്നു. ‘എന്നിട്ടോ പിന്നെ എന്തു സംഭവിച്ചു?’
ശ്രീജിത്തിന്റെ സംശയം കേട്ടുകൊണ്ട് മുറുക്കാന്‍ മുഴുവന്‍ തെറിപ്പിച്ചുകൊണ്ട് അദ്ദേഹമൊന്ന് ചിരിച്ചു. അവര്‍ ഒരുമിച്ചതല്ലേ? – പാറ്റയും കരിന്തണ്ടനും. നിങ്ങള്‍ക്കറിയുമോ, അന്ന് കരിന്തണ്ടന്‍ കൊല്ലപ്പെടുന്നത് അവന്റെ മുപ്പത്തിരണ്ടാം പിറന്നാള്‍ ദിവസമാണ്. നല്ല കാരിരുമ്പു പോലുള്ള ശരീരം – അത് മണ്ണില്‍ പോലും വയ്ക്കാതെ തിരിച്ചിറങ്ങിയവരാണവര്‍. ചാമനെ കുറിച്ചുള്ള കാര്യങ്ങള്‍ വെളുക്കന്‍ പലരോടും പറഞ്ഞിരുന്നു. മൂപ്പന്റെ തിരിച്ചുവരവുണ്ടാ കില്ലെന്ന ബോധം വെളുക്കനു മുണ്ടായിരുന്നു. വഴി വെട്ടി വെട്ടി മൂപ്പന്‍ ഇപ്പി മലയിലെത്തും – അവിടെ ചെന്നവരാരെങ്കിലും തിരിച്ചു വരുമോ? പാറ്റ അവിടെ യുണ്ടാവും അവരൊരുമിച്ച് ജീവിക്കും – ഇപ്പി മലയിലേയ്ക്ക് നടന്ന് പോകുന്ന ആദ്യത്തെ മൂപ്പന്‍ കരിന്തണ്ടനായിരിക്കും എന്നാണ് വെളുക്കന്‍ വിശ്വസിച്ചത്. ആ പരമരഹസ്യം അയാള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നില്ല. സ്ഥാനികളോട് അയാള്‍ അത് വെളിപ്പെടുത്തി യിരുന്നു. എന്തായാലും വഴി വെട്ടല്‍ കഴിഞ്ഞു. കാളവണ്ടിയും കുതിര വണ്ടിയും ഒക്കെ അതിലുടെ യാത്ര ചെയ്തു. നാല്പത് ദിവസം നൂറ് കണക്കിന് പേര്‍ ചേര്‍ന്നാണെത്രെ കാളവണ്ടിക്ക് പോകാനുള്ള വഴി വെട്ടി തെളിച്ചത്. അവിടെയെത്തിയപ്പോള്‍ സായിപ്പിനോട് പലരും ചോദിച്ചു. ‘കരിന്തണ്ടനെവിടെ?’അഹങ്കാരത്തോടെ ‘അവനെ ഞാന്‍ കാണിച്ചു തരാം’ എന്ന് പറഞ്ഞ് ചിലരെ അയാള്‍ കൂട്ടിക്കൊണ്ടു പോയി. പക്ഷെ അയാള്‍ പ്രതീക്ഷിച്ചതു പോലെ ശവമവിടെ ഉണ്ടായിരുന്നില്ല. അവിടെയെത്തിയപ്പോള്‍ ഒരു കൊടുംകാറ്റ് മാത്രം. അതിനിടയില്‍ പൊട്ടിച്ചിരികള്‍. എഞ്ചീനീയര്‍ക്ക് പേടിയായി. അയാള്‍ വന്ന വഴിയിലുടെ ഒരു കാളവണ്ടിയില്‍ താഴേക്ക് യാത്ര തിരിച്ചു എന്ന് മാത്രം അറിയാം. പിന്നെ അയാളെ ആരും കണ്ടില്ല. ആ വണ്ടിക്കാരനേയും കാളകളേയും. കാടിനുള്ളിലെ ഏതെങ്കിലും അഗാധമായ കൊക്കയില്‍ അവരും വീണു പോയിരിക്കാം- അവിടെ നിന്ന് തുടങ്ങി വഴിയുടെ പ്രശ്‌നങ്ങള്‍. ജീവിച്ചിരുന്ന മൂപ്പന്‍ ആരേയും ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ മരിച്ച മൂപ്പന്‍ അങ്ങനെയായിരുന്നില്ല. ബ്രിട്ടീഷുകാരുടെ വെടിക്കോപ്പും പടക്കോപ്പും നിറച്ച ഒരു വണ്ടിക്കും അതിലൂടെ പോകാനും വരാനും കഴിഞ്ഞില്ല. പോകുന്നവര്‍ മല മുടിയിലെത്തും – പിന്നെ എന്തോ ഭീകരമായ കാഴ്ചകള്‍ കണ്ടിട്ടെന്നവണ്ണം തിരിച്ചോടും. ഏതെങ്കിലും അഗാധമായ ഗര്‍ത്തങ്ങളില്‍ പതിക്കും. വരുന്നവര്‍ക്ക് വഴിയില്‍ തന്നെ അപകടം. അങ്ങനെ പ്രശ്‌നം സഹിക്കാതായപ്പോള്‍ ഇംഗ്ലീഷുകാര്‍ നാടുവാഴിയെ കണ്ടു – നടുവാഴിയാണ് പ്രശ്‌നം വച്ച് പരിഹാരമുണ്ടാക്കാന്‍ പറഞ്ഞത്. കരിന്തണ്ടന്റെ പ്രേതത്തെ ആവാഹിച്ച് കുടിയിരുത്താന്‍ പോയ എത്രയെത്ര മന്ത്രവാദികള്‍ ദുര്‍മരണപ്പെട്ടു. എന്നാല്‍ ഒരു പണിയനെപ്പോലും മൂപ്പന്‍ ഉപദ്രവിച്ചില്ല. അവസാനം പണിയരില്‍ നിന്ന് ഒരാള്‍ വന്ന് കര്‍മ്മങ്ങള്‍ ചെയ്താല്‍ പ്രശ്‌നം തിരുമെന്ന് പറഞ്ഞത് വള്ളിയൂര്‍കാവിലമ്മയുടെ വെളിച്ചപ്പാടാണ്. അത് പ്രകാരം അദ്ദേഹം പറഞ്ഞയച്ച ഒരു വലിയ മാന്ത്രികന്‍ പറഞ്ഞു കൊടുത്തു കാര്യങ്ങളൊക്കെ ചെയ്തത് വെളുക്കനാണ്. വെളുക്കനും ചാമനും ചടയനുമൊക്കെ ആ കര്‍മ്മത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ ചെന്ന് ഒന്നിച്ച് കരഞ്ഞു വിളിച്ചപ്പോള്‍ കരിന്തണ്ടന്‍ വെളുക്കന് ദൈവവിളി കൊടുത്തു. തന്റെ കൂടെയുള്ള മൂര്‍ത്തികളെ ഇവിടെ ചങ്ങലയില്‍ ബന്ധിക്കണം. പണിയരുടെ ആചാരപ്രകാരം പാറ്റയുടേയും കരിന്തണ്ടന്റേയും വിവാഹം നടത്തണം. സ്ഥാനികള്‍ ഊരില്‍ ആഘോഷപൂര്‍വം കല്യാണം നടത്തിയശേഷം കൂടെയുണ്ടായിരുന്ന മൂര്‍ത്തികളെ ഒരു ചങ്ങലകൊണ്ട് ബന്ധിച്ചു. അതില്‍ കരിന്തണ്ടന്റെ ഒരംശവുമുണ്ടത്രെ. അവിടെ എന്നെങ്കിലും വെളിച്ചം നിലച്ചാല്‍ അവരിലേക്ക് കരിന്തണ്ടന്‍ വീണ്ടും വരും. അപ്പോള്‍ ആ ചങ്ങല പൊട്ടിത്തെറിക്കുകയും വീണ്ടും പഴയതാവര്‍ത്തിക്കുകയും ചെയ്യും.’ ചെമ്പി കഥ പറഞ്ഞ് നിറുത്തി. ശ്രീജിത് ഒരു നെടുനിശ്വാസത്തോടെ ചോദിച്ചു. അപ്പോള്‍ അവിടെ എന്നും വെളിച്ചമുണ്ടാകാറുണ്ടോ?.’ ചെമ്പി ഉന്മേഷത്തോടെ പറഞ്ഞു. ഞങ്ങളുടെ മൂപ്പനല്ലേ – അവിടെ വിളക്ക് വയ്ക്കുന്നതും ഞങ്ങളുടെ ആചാരമാണ്. അത് ഞങ്ങള്‍ മുടക്കാറില്ല. നിങ്ങളൊന്നോര്‍ക്കണം. കരിന്തണ്ടന്റെ മരണ ശേഷം കോട്ടയം രാജാവും ഇംഗ്ലീഷുകാരും തമ്മില്‍ തെറ്റി. ഇളമുറ തമ്പുരാന്‍ പഴശ്ശിരാജ, അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വിരുദ്ധ സമരങ്ങളൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ടാവുമല്ലൊ. കരിന്തണ്ടന്റെ ചരിത്രം മാത്രം ആരും രേഖപ്പെടുത്തിയില്ല. പക്ഷെ ഞങ്ങള്‍ പണിയര്‍ക്കിടയില്‍ അദ്ദേഹം ഒരു മൂപ്പന്‍ മാത്രമല്ല, ഈ കുലവും ഗോത്രവും കാത്തുസൂക്ഷിച്ച ഇന്നും കാത്തുരക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ്. ഇപ്പിമലയിലേക്ക് നടന്നു പോയ ഒരേയൊരു മൂപ്പന്‍. മരിച്ചിട്ടാണെങ്കിലും ഇംഗ്ലീഷുകാരുടെ ഒരു വെടിക്കോപ്പു നിറച്ച കാളവണ്ടി പോലും ചുരമിറങ്ങാനോ കയറാനോ സമ്മതിക്കാത്ത വ്യക്തി. ഞങ്ങളുടെ മൂപ്പന്‍ – ചെമ്പി അല്പസ്വല്പം ആവേശഭരിതനായിരുന്നു. ആ ആവേശം അവരുടെ രക്തത്തിലുള്ളതാണെന്ന് ശ്രീജിത്തിന് തോന്നി. ചെമ്പി അവസാനമായി പറഞ്ഞു. ആ വള ഞങ്ങള്‍ തലമുറയായി സൂക്ഷിയ്‌ക്കേണ്ടതായിരുന്നു. അത് പോയി – മൂപ്പനും പാറ്റയും ഇപ്പോള്‍ ഇപ്പി മലയുടേയും കോരപ്പള്ളിയുടേയും കൂടെ സുഖമായി കഴിയുന്നു. ഞങ്ങളാകട്ടെ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ താലോലിച്ച് ഇവിടെ ഇങ്ങനെയും.
(അവസാനിച്ചു)