പ്രകൃതിയില്‍ നിലനില്‍ക്കുന്ന പാരസ്പരികത്തിന്റെ പ്രതീകമാണ് ശ്രാവണപൂര്‍ണ്ണിമ. പൂര്‍ണ്ണിമകള്‍ക്ക് മനുഷ്യജീവിതത്തില്‍ ഏറെ സ്വാധീനമുണ്ട്. സൂര്യചന്ദ്രന്മാരുടെ അകലം തുല്യമായിരിക്കുന്നതും ഇവരുടെ ശക്തി ഒരേപോലെ മനുഷ്യര്‍ക്കു ലഭിക്കുന്നതുമാണ് പൂര്‍ണ്ണിമയുടെ മഹത്വം. സൂര്യനെ പുരുഷഗ്രഹമായും ചന്ദ്രനെ സ്ത്രീ ഗ്രഹമായും സങ്കല്‍പിച്ചുവരുന്നതിനാല്‍ സ്ത്രീ-പുരുഷ ശാക്തീകരണത്തിന്റെ ദിനമാണ് പൗര്‍ണ്ണമി.
രക്ഷയുടെ പൂര്‍ണ്ണതയാണ് സുരക്ഷ. സ്‌നേഹസൂത്രത്താല്‍ കോര്‍ക്കപ്പെട്ട സംഘടിത ജീവിതം ആസേതുഹിമാചലം സൃഷ്ടിക്കപ്പെടുമ്പോഴാണ് വൈയക്തികവും സാമാജികവുമായ രക്ഷ പൂര്‍ണ്ണമാകുന്നത്, രാഷ്ട്രം സുരക്ഷിതമാകുന്നത്. വിദ്വേഷത്തിന്റെയും വിഘടനത്തിന്റെയും നിസ്സാരതയില്‍ നിന്ന് സാരവത്തായ സംഘടിത സമാജശരീരത്തെ നിര്‍മ്മിക്കുന്ന ഭാവാത്മകപ്രവര്‍ത്തനമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേത്. ഇതിന്റെ പ്രേരണയും പ്രചോദനവുമാണ് രക്ഷാബന്ധന്‍. ബാഹ്യഭിന്നതകള്‍ സഹജവും യാഥാര്‍ത്ഥ്യവുമാണെന്നറിയുന്നതിനോടൊപ്പം വ്യഷ്ടി-സമഷ്ടി ബന്ധത്തിന്റെ ശക്തിയെ അന്വേഷിക്കാനും, അറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് രക്ഷാബന്ധന്‍. ശ്രദ്ധിക്കുന്നവര്‍ക്ക് ആയാസരഹിതമായിതന്നെ ബോധ്യമാകുന്ന പ്രകൃതി ബന്ധങ്ങളെ ദൃഢീകരിക്കത്തക്ക രീതിയില്‍ വ്യക്തിജീവിതം ക്രമീകരിക്കുന്നതാണ് ധാര്‍മ്മികത. പരസ്പര സ്‌നേഹത്തില്‍ അധിഷ്ഠിതമായ സംരക്ഷണമാണ് ഇതിന്റെ കാതല്‍. ജൈവബന്ധത്തിന്റെ തുരുത്തുകള്‍ സൃഷ്ടിക്കുന്ന താല്‍ക്കാലിക സുരക്ഷയ്ക്കപ്പുറം വിശ്വമാനവികതയുടെ വിശാലലോകത്തേക്ക് വളരുവാനുള്ള പരിശീലനമാണ് വ്യക്തിനിര്‍മ്മാണം എന്നതുകൊണ്ട് സംഘം ഉദ്ദേശിക്കുന്നത്. രക്തബന്ധത്തിന്റെ രസതന്ത്രത്തിനുപരിയായി വ്യക്തികളെ വളര്‍ത്താനുപയുക്തമായ ഒന്നാണ് മാതൃഭൂമി അഥവാ ഭൂമാതാവ് എന്ന സങ്കല്പം. സ്വന്തം സംസ്‌കൃതിയിലും പാരമ്പര്യത്തിലും പൂര്‍ണ്ണത നേടുന്നതിനോടൊപ്പം വിശ്വസംസ്‌കൃതിയെ സര്‍വ്വാത്മനാ സ്വീകരിക്കാനും സ്വാംശീകരിക്കാനുമുള്ള ഹൃദയവിശാലതയാണ് ഓരോരുത്തരും നേടേണ്ടത്. ലോകസമാധാനത്തിനും സുരക്ഷയ്ക്കുമായി ഭാരതം ലോകത്തിനു നല്‍കിയ വിശ്വസാഹോദര്യത്തിന്റെ നേരനുഭവമാണ് രക്ഷാബന്ധന്‍.
സൈനികവും മതപരവും സാംസ്‌കാരികവുമായ വിദേശ ആക്രമണങ്ങളുടെ തിന്മകള്‍ ആവശ്യത്തിലധികം അനുഭവിച്ച് കഠിന പ്രയത്‌നത്തിലൂടെ സ്വാതന്ത്ര്യം നേടിയവരാണ് നമ്മള്‍. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലും വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും രാഷ്ട്രദ്രോഹത്തിന്റെയും വിഷജ്വാലകള്‍ അണയാതെ ജ്വലിക്കുന്നതെന്തുകൊണ്ടാണ്? ഉത്തരം ഒന്നുമാത്രം. ഏകാത്മതയുടെ ആഹ്വാനം നല്‍കുന്ന സാംസ്‌കാരിക ജീവിതത്തെ ഉയര്‍ത്തി വ്യക്തിത്വത്തെ സമഷ്ടിയില്‍ ലയിപ്പിച്ച് ശ്രേഷ്ഠമായ മനുഷ്യജീവിതം വികസിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടു. ഈ പരാജയത്തിന്റെ പരിഹാരമാണ് രക്ഷാബന്ധന്‍ നല്‍കുന്ന പ്രതീക്ഷ.
സ്ത്രീപുരുഷബന്ധങ്ങളില്‍ ലളിതവും സാര്‍വ്വജനികവും ശ്രേഷ്ഠവുമായ ഭാവമാണ് സാഹോദര്യത്തിനുള്ളത്. വൈദിക ഭാരതത്തിന്റെ യജ്ഞവേദികളിലെ ധര്‍മ്മപത്‌നി പദത്തിലും ദേവതാസങ്കല്പങ്ങളിലും വിരാജിച്ചിരുന്ന സ്ത്രീ സമൂഹം ചുംബനസമരത്തിനും ആര്‍ത്തവസമരത്തിനും താലി ചുട്ടെരിച്ചു പ്രതികരിക്കുന്നതിനും തയ്യാറായി തെരുവിലിറങ്ങിയതിനെ നവോത്ഥാനമായി ചിത്രീകരിക്കുന്ന കാപട്യം സുരക്ഷയുടെ തലത്തിലേക്കല്ല പകരം അധാര്‍മ്മികതയുടെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷത്തിലേക്കാണ് അവരെ നയിച്ചുകൊണ്ടിരിക്കുന്നത്. ശകാരത്തിനും ശാപത്തിനും അപ്പുറം സ്‌നേഹത്തിന്റെയും കരുതലിന്റെയും സുരക്ഷിത കരങ്ങളിലാക്കി രാഷ്ട്രനന്മയ്ക്കായി അവരെ ഉപയുക്തരാക്കുവാനാണ് രക്ഷാബന്ധന്‍.
ഉന്നത വിദ്യാഭ്യാസരംഗത്ത് ലിംഗസമത്വത്തിന്റെ സന്ദേശം മറ്റേത് ലോകരാഷ്ട്രങ്ങളേക്കാളും മുന്‍പ് ഭാരതം നടപ്പില്‍ വരുത്തിയിരുന്നു. ശ്രേഷ്ഠപാരമ്പര്യത്തെയും സംസ്‌കാരത്തെയും അധിക്ഷേപിച്ചും അവഗണിച്ചും വളര്‍ന്നുവരുന്ന പുതിയ തലമുറ രാഷ്ട്രദ്രോഹികളുടെയും മതഭ്രാന്തന്മാരുടെയും ഇരകളായിത്തീര്‍ന്ന് ലൈംഗിക അരാജകത്വത്തിലേക്ക് നമ്മുടെ സര്‍വ്വകലാശാലകളെ നയിക്കുകയാണ്. പ്രതികരണം നഷ്ടപ്പെട്ട് കര്‍ത്തവ്യം മറന്ന് ജീവിക്കുന്ന അധ്യാപകരേയും സാംസ്‌കാരിക നായകന്മാരേയും മറ്റു ബുദ്ധിജീവി സമൂഹത്തേയും കര്‍മ്മോന്മുഖരാക്കിയ ഈ വിപത്തിനെ നമുക്ക് നേരിടേണ്ടതുണ്ട്.
വിവരസാങ്കേതിക വിദ്യയുടെ മായികലോകത്ത് വിതരണം ചെയ്യുന്ന ഹൃദയസ്പര്‍ശിയല്ലാത്ത ഉപചാരവാക്കുകള്‍ക്കും ആശംസകള്‍ക്കും അപ്പുറത്ത് ഹൃദയബന്ധങ്ങളുടെ പ്രത്യക്ഷാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന ഭവ്യമുഹൂര്‍ത്തമാണ് രക്ഷാബന്ധന്‍.
സ്വരക്ഷ ‘പ്രകൃതിയാണ്’. ആത്മരക്ഷയെ അവഗണിച്ചുപോലും അന്യരെ രക്ഷിക്കുന്നത് ‘സുകൃതി’യാണ്. ഇതുരണ്ടും സാധിക്കാതെ വരുന്നത് ‘വികൃതിയും’. ബോധപൂര്‍വ്വം വികൃതികളെ സൃഷ്ടിച്ച് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന എല്ലാ ഘടകങ്ങളെയും ഉന്മൂലനാശം വരുത്തേണ്ടതുണ്ട്. എല്ലാ ദേശസ്‌നേഹികളുടെയും ജീവിതദൗത്യമായി ഇതുമാറണം; പൗരധര്‍മ്മമായിത്തീരണം. ഏകോദര സഹോദരന്മാരായി രാഷ്ട്രമാതാവിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കേണ്ടവരാണെന്ന ചിന്ത ഓരോ ഭാരതീയനിലും വളരണം.
പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഉയര്‍ത്തിയ സുരക്ഷാഭീഷണിക്ക് മനുഷ്യമഹത്വം കൊണ്ട് സൃഷ്ടിച്ച പ്രതിരോധം നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്. ഈ മനോഭാവത്തെ സൃഷ്ടിക്കുന്നതാണ് രക്ഷാബന്ധന്‍.
മൃദുലവികാരത്തിന്റെ കണ്ണിലൂടെ മാത്രം മനുഷ്യബന്ധങ്ങളെ ചിത്രീകരിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്ത് ചൂഷണ ജീവിതം നയിക്കുന്നവര്‍ക്കൊക്കെയും രക്ഷാബന്ധന്‍ അന്ധവിശ്വാസവും അനാചാരവും ആയിരിക്കും. എന്നാല്‍ വ്യക്തി നിര്‍മ്മാണവും അതുവഴി സമാജ പരിവര്‍ത്തനവും ലക്ഷ്യമാക്കുന്ന സംഘത്തിന് രക്ഷാബന്ധന്‍ മാനസികവും ബുദ്ധിപരവുമായ പരിവര്‍ത്തനോപാധിയാണ്. സംഘാടനം, സംഘപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമാണ്. സംഘാടനം എന്നത് സമാജത്തെ മുഴുവന്‍ ഒരു ചരടില്‍ കോര്‍ക്കുക എന്നതാണ്. സംസ്‌കൃത സമൂഹത്തിന്റെ സംഘാടനം ഏറെ ശ്രമകരമാണെങ്കിലും പ്രത്യുല്‍പ്പന്നപരമാണ്. സുകൃതസമൂഹത്തെ സാഹോദര്യത്തിന്റെ സ്‌നേഹസൂത്രത്താല്‍ ബന്ധിപ്പിക്കാന്‍ സംഘം രക്ഷാബന്ധന്‍ ആഘോഷിക്കുന്നു.