- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- എല്ലാം നാലുദിവസത്തെ നിലാവുമാത്രം (ആദ്യത്തെ അഗ്നിപരീക്ഷ 18)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
കേവലം നാലുദിവസത്തെ തെളിച്ചം മാത്രമായിരുന്നു ഇതെല്ലാം. സത്യഗ്രഹത്തെ സംബന്ധിച്ച് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍ പൂര്‍ണ്ണമായും തെറ്റിപ്പോയെന്ന് ബോദ്ധ്യമായി. അന്നുവരെ നിറഞ്ഞുനിന്ന ശാന്തിയുടെ പിന്നില്‍ അത്യന്തം ക്രൂരതയുടെയും മൃഗീയതയുടെയും അടിമച്ചമര്‍ത്തലിന്റെയും മറ്റൊരു മുഖം മറഞ്ഞുനിന്നിരുന്നു. അത് വിശന്നുവലഞ്ഞ ചെന്നായ്ക്കളെ പോലെ സത്യഗ്രഹികളുടെ മേല്‍ ചാടിവീഴാന്‍ സര്‍വ്വസന്നദ്ധരായി കാത്തിരിക്കുകയായിരുന്നു. സത്യഗ്രഹത്തെ തകര്‍ക്കുന്നതില്‍ വൈദേശിക ബ്രിട്ടീഷ് ഏകാധിപത്യഭരണകൂടവും സ്വതന്ത്രഭാരതത്തിലെ ജനാധിപത്യഭരണകൂടവും തമ്മില്‍ ചിന്തയിലോ വ്യവഹാരത്തിലോ യാതൊരു വ്യത്യാസവുമു ണ്ടായിരുന്നില്ല. മുകളില്‍നിന്നുള്ള നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയായിരുന്നു ഭരണചക്രം. അത് കിട്ടേണ്ട താമസം അവര്‍ സത്യഗ്രഹികളുടെമേല്‍ ചാടിവീണു. സത്യഗ്രഹമെന്നത് പുഷ്പശയ്യ അല്ല മുള്‍ക്കിരീടമാണെന്നും ജയിലില്‍ പോക്ക് വിനോദയാത്ര പോലെ കുറച്ച് ദിവസത്തേയ്ക്ക് വീടുവിട്ടു നില്‍ക്കലല്ല ബോധപൂര്‍വ്വം യാതനയുടെ തീച്ചൂളയിലേയ്ക്ക് എടുത്തുചാടലാണ് എന്ന് സത്യഗ്രഹികളെ ബോദ്ധ്യപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ അവര്‍ സ്വീകരിച്ചു. സത്യഗ്രഹത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച് സംഘത്തിന്റെ ന്യായയുക്തമായ ആവശ്യങ്ങള്‍ക്കനുകൂലമായി ജനപിന്തുണയും വര്‍ദ്ധിച്ചുവന്നു. അതോടൊപ്പം അതിക്രൂരമായ മര്‍ദ്ദനമുറകളും ശക്തിപ്പെട്ടു. അറസ്റ്റുചെയ്യുന്ന സമയത്ത് പോലീസ് സ്റ്റേഷനിലും ജയിലുകളിലും സത്യഗ്രഹികളെ അസഹനീയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കി. പോലീസും ജയിലധികൃതരും പുതിയ പുതിയ മര്‍ദ്ദനമുറകള്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു.
മിക്കവാറും എല്ലാ പ്രാന്തത്തിലും കൊടിയ മര്‍ദ്ദനങ്ങള്‍ നടമാടി. പലയിടത്തും മൃഗീയതയെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരത പ്രകടമായി. അവയെല്ലാം ഇവിടെ വിവരിക്കാന്‍ സാദ്ധ്യമല്ലെന്നതിനാല്‍ ക്രൂരമായ അടിച്ചമര്‍ത്തലിനെ സംബന്ധിച്ച് സാമാന്യധാരണ കിട്ടാനായി ഓരോ സംസ്ഥാനത്തിലും സത്യഗ്രഹത്തിനെതിരെ നടന്ന ചില സംഭവങ്ങള്‍മാത്രം വിവരിക്കുന്നു.
മദ്രാസ്, ആന്ധ്ര, കേരളം
മദ്രാസ് പ്രസിഡന്‍സി സര്‍ക്കാര്‍ തുടക്കംമുതല്‍തന്നെ സത്യഗ്രഹികളോട് അത്യന്തം ക്രൂരമായ സമീപനമാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് കാനറ ജില്ലകളില്‍ അത്യാചാരങ്ങളുടെ പരമകാഷ്ഠയാണ് പ്രകടമായത്. അത്തരം അതിക്രമങ്ങള്‍ ഹിന്ദുക്കളായ പോലീസുകാരുടെ മനസ്സിനെ തളര്‍ത്തിക്കളഞ്ഞു. നിരപരാധികളായ സത്യഗ്രഹികളുടെമേല്‍ അകാരണമായി ലാത്തിച്ചാര്‍ജ് നടത്താന്‍ അവര്‍ വിസമ്മതിച്ചു. തത്ഫലമായി അവരില്‍ പലരേയും ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ക്രൂരതയുടെ പര്യായമെന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച മലബാര്‍ പോലീസിനെ നിയോഗിക്കുകയാണ് പിന്നീട് സര്‍ക്കാര്‍ ചെയ്തത്.
രോമാഞ്ചജനകമായ ദൃശ്യം
മദ്രാസിലെ സത്യഗ്രഹത്തിന്റെ മൂന്നാംദിവസമായ അന്നും കൃത്യം 5 മണിക്ക് ശാഖ ആരംഭിക്കാനുള്ള വിസിലടിച്ചു. ഉത്സാഹത്തോടെ സത്യഗ്രഹികള്‍ പരിപാടികള്‍ ആരംഭിച്ചു. ജാഥയായി ചുറ്റിത്തിരിഞ്ഞുവന്ന മറ്റൊരു സംഘം സത്യഗ്രഹികളും അവരോടൊപ്പം ചേര്‍ന്നു. പെട്ടെന്ന് പോലീസ് സംഘമെത്തി യാതൊരു സൂചനയും നല്‍കാതെ സര്‍വ്വശക്തിയുമുപയോഗിച്ച് സത്യഗ്രഹികളുടെ നേരെ ലാത്തിച്ചാര്‍ജ് തുടങ്ങി. സത്യഗ്രഹികള്‍ ഓരോരുത്തരും തലപൊട്ടി ചോരയൊലിച്ചുകൊണ്ട് താഴെ വീണുതുടങ്ങി. എന്നാല്‍ ഒരാള്‍പോലും ഓടിപ്പോകാന്‍ ശ്രമിച്ചില്ല. ഇത് പോലീസിനെ കൂടുതല്‍ പ്രകോപിതരാക്കി. അവര്‍ ടിയര്‍ഗ്യാസ് പൊട്ടിച്ചുതുടങ്ങി. സത്യഗ്രഹികള്‍ ചോരയില്‍ മുങ്ങി അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. അവസാനം പോലീസ് അവരെ ശവത്തെയെന്നപോലെ ലോറിയിലേയ്ക്ക് വലിച്ചെറിയാന്‍ തുടങ്ങി.
എന്നാല്‍ അതേവരെ അത്ഭുതത്തോടെ കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തില്‍നിന്ന് ‘അക്രമമാണ് ഈ കാണിക്കുന്നതെന്ന’ പ്രതിഷേധ ശബ്ദം ശക്തമായുയര്‍ന്നു. ജനങ്ങളില്‍നിന്നും ചിലര്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യഗ്രഹികളുടെ രക്തംകൊണ്ടു കുതിര്‍ന്നമണ്ണില്‍ കിടന്നുരുളാന്‍ ഒരുങ്ങി. ചിലര്‍ രക്തം കലര്‍ന്ന മണ്ണ് തങ്ങളുടെ ടവ്വലില്‍ എടുത്ത് ഭക്തിയോടെ വീട്ടിലേയ്ക്ക് സ്മാരകമായി കൊണ്ടുപോവുകയും മറ്റുചിലര്‍ ആ മണ്ണെടുത്ത് തിലകം തൊടുകയും ചെയ്തു. സ്ഥിതിഗതികള്‍ മോശമാകുന്നതുകണ്ട പോലീസ് സത്യഗ്രഹികളെ നിറച്ച ട്രക്കുമായി ഉടന്‍തന്നെ സ്ഥലംവിട്ടു.
13-ാം തീയതിയിലെ സത്യഗ്രഹത്തെ വിവരിച്ചുകൊണ്ട് അടുത്ത ദിവസം മദ്രാസിലെ ദിനപത്രം എഴുതി, ”ഇന്നലെ തുടര്‍ച്ചയായി മൂന്നുപ്രാവശ്യം സത്യഗ്രഹം നടന്നു. പോലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. കാഴ്ചക്കാര്‍ക്കുനേരേയും പോലീസ് ലാത്തിപ്രയോഗം നടത്തി. ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ 13 പേരുടെ നില അത്യന്തം ഗുരുതരമായതിനാല്‍ അവരെ ജയിലില്‍കൊണ്ടുപോകുന്നതിനുപകരം നേരെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. ജനങ്ങളില്‍ നിന്നും കല്ലേറുണ്ടായതിന്റെ ഫലമായി ചില പോലീസുകാര്‍ക്കും പരിക്കുപറ്റി. പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്ന 76 സത്യഗ്രഹികളെ ബലമായി ലോറിയില്‍ കയറ്റി പോലീസ് തിരിച്ചുപോയി.”
പോലീസിന്റെ നിരന്തരമായ ഇത്തരം അതിക്രമങ്ങള്‍കണ്ട് സഹികെട്ട സംസ്ഥാനത്തെ മുന്‍മന്ത്രിയായിരുന്ന കാരന്തും മറ്റനവധി പ്രമുഖവ്യക്തികളും ചേര്‍ന്ന് സംസ്ഥാനതലത്തില്‍ ശിഷ്ടമണ്ഡല്‍ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാറിനെ സമീപിച്ച് അവരുടെ ഉള്ളിലെ മനുഷ്യത്വമുണര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും അതെല്ലാം പാഴ്‌വേലയായി മാറി. അത്തരം അതിക്രമങ്ങളെല്ലാം ഉചിതമായ നടപടികളാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. പത്രത്തില്‍ വരുന്ന കാര്യങ്ങളെല്ലാം അതിശയോക്തിപരമായ പ്രചരണമാണെന്നവര്‍ വ്യാഖ്യാനിച്ചു. പത്രങ്ങളില്‍ അതിനെതിരായി ശക്തമായ പ്രതികരണങ്ങളുണ്ടായി. 16-ാം തീയതിയിലെ ഹിന്ദുപത്രത്തില്‍ സാമാജികനായ സ്വാമി വെങ്കിടാചലം ചെട്ടി പ്രസിദ്ധീകരിച്ച കത്തില്‍ ”വിധിയുടെ മറിമായമെന്നുപറയട്ടെ, ഇന്ന് കോണ്‍ഗ്രസുകാരാണ് ഭരണത്തിലുള്ളത്. അവര്‍ സംഘത്തിലെ യുവാക്കന്മാരുടെമേല്‍ പോലീസ് നടത്തുന്ന അക്രമങ്ങളെ ഉചിതമായതെന്ന് പറഞ്ഞ് ന്യായീകരിക്കുന്നു. ഈ യുവാക്കന്മാര്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഇന്ന് നിരോധിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ മേല്‍ അധികാധികം ബലപ്രയോഗം നടത്തി ജയിലടക്കുന്നതിന്റെ ഫലമായി അവരെ ‘ഹീറോ’കളാക്കുകയല്ലേ ചെയ്യുന്നത്……. 1930 ല്‍ ബ്രിട്ടീഷ് പോലീസ് അടിച്ചവശനാക്കിയ ഒരു മഹാനുഭാവനാണ് ഇന്നത്തെ മുഖ്യമന്ത്രി. ഇന്ന് സംഘാംഗങ്ങള്‍ക്കുനേരെ അതേതരത്തിലുള്ള സമീപനം ഉചിതമായതാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. അന്ന് ഭരണകൂടം നടത്തിയ ശക്തിപ്രയോഗം തങ്ങളുടെ ദൃഷ്ടിയില്‍ അനിവാര്യമായതാണെന്നാണ് അന്നത്തെ ഭരണാധികാരികളും പറഞ്ഞിരുന്നത്” എന്ന് പറയുന്നു.
ഹിന്ദു പത്രത്തില്‍ത്തന്നെ 28 ന് ലിബറല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ടി. വെങ്കിട്ടരാമ ശാസ്ത്രി എഴുതി:- ”സംഘസ്വയംസേവകര്‍ നിര്‍ദ്ദോഷികളാണ്. അവര്‍ക്കെതിരെ ഇത്രയും ക്രൂരമായ മര്‍ദ്ദനം ഒട്ടും ഉചിതമല്ല. ഈ അഭിപ്രായം പ്രകടമാക്കുന്നത് അപരാധമാണെന്ന് ഞാന്‍ കരുതുന്നില്ല. സംഘത്തിനെതിരായ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതും ലജ്ജാകരമായ കാര്യമല്ല. സത്യഗ്രഹം നടത്തുന്ന സ്വയംസേവകരെ ഒരു പാഠംപഠിപ്പിക്കാനായി മലബാറിലെ കുപ്രസിദ്ധ മാപ്പിള പോലീസിനെ മദ്രാസില്‍ കൊണ്ടുവന്നിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷ്‌സര്‍ക്കാര്‍ കോണ്‍ഗ്രസ് പ്രകടനക്കാരെ അമര്‍ച്ച ചെയ്യാനായി ഇതേ പോലീസിനെ ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അത്തരം അടിച്ചമര്‍ത്തലിനെതിരെ ഞാന്‍ പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് എന്റെ പ്രക്ഷോഭത്തെ ഘോര അപരാധമാണെന്ന് ആരും കണക്കാക്കിയില്ല. ഒരു തരത്തില്‍ അന്ന് വിദേശഭരണമായിരുന്നു.”
മര്‍ദ്ദനം രഹസ്യമായി
ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള കടുത്ത എതിര്‍പ്പും ശാസ്ത്രി, കാരന്ത്, ചെട്ടി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ പരസ്യ പ്രസ്താവന യും ഹിന്ദു തുടങ്ങിയ പത്രങ്ങളുടെ വിമര്‍ശനവുമെല്ലാം കാരണം സത്യഗ്രഹികളോടുള്ള പരസ്യമായ അതിക്രമങ്ങള്‍ക്ക് കുറവ് സംഭവിച്ചു. എന്നാല്‍ രഹസ്യമായ മര്‍ദ്ദനങ്ങളാരംഭിച്ചു. ജനങ്ങളുടെ മുന്നില്‍വെച്ചുള്ള മര്‍ദ്ദനമുറകള്‍ക്കു പകരം ലോക്കപ്പിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ നടത്തിയ അതിക്രമങ്ങള്‍ പുറമേവെച്ചു നടത്തിയ അക്രമങ്ങളേക്കാള്‍ ക്രൂരവും മൃഗീയവുമായിരുന്നു. ജനങ്ങളുടെ കണ്ണുവെട്ടിച്ച് ജയിലറകളില്‍ എത്രമാത്രം നരകീയ യാതനകള്‍ അനുഭവിക്കേണ്ടിവന്നു എന്ന് നൂറുകണക്കിന് ജയില്‍മുക്തരായ സത്യഗ്രഹികളില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ആന്ധ്രയിലെ വയോവൃദ്ധ കോണ്‍ഗ്രസ് നേതാവായ കൊണ്ഡാ വെങ്കടയപ്പാ പംതനലു അയച്ചുതന്ന പ്രസ്താവനയില്‍നിന്ന് മനസ്സിലാക്കുന്നു. ഈ പ്രസ്താവനയില്‍ വിവരിച്ച കാര്യങ്ങള്‍: അറസ്റ്റിനുശേഷം സത്യഗ്രഹികളെ മാപ്പിള പോലീസ് ക്യാമ്പില്‍ കൊണ്ടുപോയി. അവിടെ വെച്ച് ക്രൂരന്മാരായ നാലു മാ പ്പിള പോലീസ് വീതം സത്യഗ്രഹികളുടെ നെഞ്ചില്‍ ചവിട്ടിനിന്ന് ബൂട്ടിട്ട കാലുകൊണ്ട് കഴുത്ത് ഞെക്കുകയും ചവിട്ടുകയും ചെയ്യുമായിരുന്നു. സത്യഗ്രഹികളുടെ വായിലും മൂക്കിലുംകൂടി രക്തം വന്നു. രക്തത്തില്‍ കുളിച്ചു അവര്‍ ബോധംകെടുംവരെ ഇത് തുടര്‍ന്നു. പിന്നീട് ബോധംവരാനായി കുത്തിവെയ്പ് നടത്തുകയും ബോധം വന്നാല്‍ വീണ്ടും ബോധംകെടുന്നതുവരെ ഈ മൃഗീയത തുടരുകയും ചെയ്തു.
ചൂരല്‍ പ്രയോഗവും മൂത്രം കുടിപ്പിക്കലും
ലോക്കപ്പില്‍ സത്യഗ്രഹികളുടെ വസ്ത്രമെല്ലാമുരിഞ്ഞ് നഗ്നശരീരത്തില്‍ ചൂരല്‍ പ്രയോഗം നടത്തുമായിരുന്നു. ചൂരലടികൊണ്ട് തൊലിയുരിയുന്ന സമയത്ത് അവരോട് മാപ്പുപറയാന്‍ നിര്‍ബന്ധിക്കുകയും അതിന് സമ്മതിക്കാതിരുന്നാല്‍ അവരെ നിലത്തുകിടത്തി നെഞ്ചില്‍ ബൂട്ടിട്ട കാലുകൊണ്ട് ചവുട്ടിമെതിക്കുകയും ചെയ്യുമായിരുന്നു. ഇത്രയും മര്‍ദ്ദനത്തിനുശേഷവും മാപ്പുപറഞ്ഞില്ലെങ്കില്‍ സത്യഗ്രഹികളുടെ വായില്‍ മൂത്രമൊഴിക്കുമായിരുന്നു. പലപ്പോഴും രണ്ടു നഗ്നസത്യഗ്രഹികളെ മുഖാ മുഖം നിര്‍ത്തി അവരെ പ്രകൃതിവിരുദ്ധ കൃത്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും അങ്ങനെ ചെയ്തില്ലെങ്കില്‍ വീണ്ടും പീഡനം തുടരുകയും ചെയ്യും. സത്യഗ്രഹികള്‍ക്ക് ആഹാരം കൊടുക്കു ന്നതിനെ സംബന്ധിച്ച് പലപ്പോഴും പോലീസ് ചിന്തിക്കുകതന്നെയുണ്ടായില്ല. എന്നാല്‍ അവരുടെ ലങ്കോട്ടി സഹിതമുള്ള വസ്ത്രം, പണം, മോതിരം എന്നിവ തട്ടിയെടുക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തിയിരുന്നുമില്ല. കൊടുംതണുപ്പില്‍ നഗ്നശരീരത്തോടെ തുറസ്സായ സ്ഥലത്ത് നിര്‍ത്തുന്നതില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ അത്യധികം ആനന്ദം അനുഭവിച്ചിരുന്നു. നഗ്നരായി ലജ്ജയോടെ നില്‍ക്കുന്ന സത്യഗ്രഹികളെ നോക്കി പോലീസ് അധികാരികള്‍ ഏറെനേരം പൊട്ടിച്ചിരിച്ച് ഉല്ലസിക്കാറുണ്ടായിരുന്നു.
നൂറു നാഴികദൂരെ കൊടുംകാട്ടിലെറിയല്‍
ഇത്രയും പീഡനങ്ങള്‍ക്കുശേഷവും ഈ നരാധമന്മാര്‍ക്ക് തൃപ്തിയുണ്ടായില്ല. അര്‍ദ്ധരാത്രി സമയത്ത് വിശപ്പും ദാഹവുമായി പീഡനംകൊണ്ടവശരായ സത്യഗ്രഹികളെ ട്രക്കില്‍കൊണ്ടുപോയി നൂറുമൈലകലെ ഉള്‍ക്കാടുകളില്‍ കൊണ്ടുപോയിത്തള്ളുമായിരുന്നു. അവിടെവെച്ചും മര്‍ദ്ദിച്ച് തള്ളിയിടുമ്പോള്‍ സത്യഗ്രഹികള്‍ വന്യമൃഗങ്ങള്‍ക്ക് തീറ്റയായിത്തീരട്ടെ എന്നാണ് പോലീസ് ആഗ്രഹിച്ചത്. പലപ്പോഴും സത്യഗ്രഹികളെ നദിയിലോ കുളത്തിലോ തള്ളിയിട്ട് ഇവന്‍ ഇനി സത്യഗ്രഹം ചെയ്യില്ലെന്ന് തൃപ്തിയടഞ്ഞു. ജീവനും മരണത്തിനുമിടയില്‍ പിടയുന്ന സത്യഗ്രഹികളെ കൊടുംതണുപ്പില്‍ വെള്ളത്തിലിടുമ്പോള്‍ അവര്‍ പിടയുന്ന ദയനീയമായ കാഴ്ച കണ്ട് സ്വര്‍ഗ്ഗീയ സന്തോഷം അനുഭവിക്കുകയാണെന്ന ഭാവമായിരുന്നു പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക്.
ഇങ്ങനെയുള്ള വിഷമസ്ഥിതിയിലും സത്യഗ്രഹികള്‍ വിഷമിച്ച് നടന്ന് അവരുടെ വീടുകളില്‍ എത്തിച്ചേര്‍ന്നു. അവരില്‍ പലരും അടുത്തദിവസം സത്യഗ്രഹികളായി എന്നത് പോലീസുകാരുടെ മനോവീര്യം കെടുത്താന്‍ കാരണമായി. പോലീസ് നടപടികള്‍ മുന്നില്‍ക്കണ്ട് ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യകര്‍ത്താക്കള്‍, പോലീസ് കാട്ടില്‍ കൊണ്ടുപോയി തള്ളിക്കളഞ്ഞ സത്യഗ്രഹികളെ കണ്ടെത്തി തിരിച്ചുകൊണ്ടുവരാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. ഇതറിഞ്ഞ പോലീസാകട്ടെ സത്യഗ്രഹികളെ ഇറക്കിവിടാന്‍ ദിവസവും പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരായി.
ചില ഉദാഹരണങ്ങള്‍
ഗോപാലപിള്ളയുടെ നേതൃത്വത്തില്‍ 16 സ്വയംസേവകര്‍ കോഴിക്കോട് സത്യഗ്രഹമനുഷ്ഠിച്ചു. ആദ്യം പോലീസ് അവരെ കഠിനമായി മര്‍ദ്ദിക്കുകയും പിന്നീട് വാഹനത്തില്‍ കയറ്റി കോഴിക്കോട് നിന്ന് 50 മൈല്‍ ദൂരെ വയനാട് കൊണ്ടുചെന്ന് കാട്ടില്‍ ഇറക്കിവിടുകയുമുണ്ടായി.
നിയമസഭാസാമാജികന്റെ മനസ്സിളക്കം
1949 ജനുവരി 3ന് പോലീസിന്റെ ക്രൂരതകണ്ട് കോണ്‍ഗ്രസ് തമിഴ്‌നാട് നിയമസഭാ സാമാജികന്റെ മനസ്സിലും ശക്തമായ പ്രതിക്രിയ യുണ്ടായി. അംബാസമുദ്രത്തിലെ അന്നത്തെ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് ബി.എസ്.സി. അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ മീനാക്ഷി സുന്ദരം ആയിരുന്നു. ആ വിദ്യാര്‍ത്ഥിയുടെ തലയില്‍ത്തന്നെ ഉന്നംവെച്ച് ടിയര്‍ഗ്യാസ് ഷെല്ല് പൊട്ടിക്കാന്‍ പോലീസ് നിര്‍ദ്ദാക്ഷിണ്യം ശ്രമിച്ചു. അയാള്‍ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ആ വിദ്യാര്‍ത്ഥിയുടെ ജീവന്‍തന്നെ നഷ്ടപ്പെടുമായിരുന്നു. ഈ ദൃശ്യം നേരില്‍ കാണാനിടവന്ന സാമാജികന്റെയുള്ളിലും കോപം കത്തിജ്ജ്വലിച്ചു. തുടര്‍ന്ന് അദ്ദേഹം പോലീസ്് നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
(തുടരും)