- ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല കാര്യകര്‍ത്താക്കന്മാരെ പരിചയപ്പെടുത്തുക എന്ന താല്‍പര്യത്തോടെ പുതിയ ഒരു പംക്തി ആരംഭിക്കുന്നു.’ജീവന ദീപ ജലേ’ എന്ന പേരില്‍ ശ്രീ വിജയകുമാര്‍ രചിച്ച് സഞ്ജീവനി പ്രകാശന്‍ ദല്‍ഹി പ്രസിദ്ധീകരിച്ച ഹിന്ദി പുസ്തകത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. അവഗണനയിലും എതിര്‍പ്പിലും ഭീഷണയിലും തകര്‍ന്നു പോകാതെ സംഘടനയെ മുന്നോട്ട് നയിച്ച മഹദ് വ്യക്തികളെ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിക്കുകയാണ് ഇവിടെ.
ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (താല്‍ക്കാലിക സര്‍സംഘചാലക് )
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സംഘസ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ 1930-31 ല്‍ വന സത്യഗ്രഹത്തില്‍ പങ്കെടുക്കുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ സംഘം അതിന്റെ ശിശു പ്രായത്തിലായിരുന്നു. ശാഖകളുടെ എണ്ണം വളരെ കുറവായിരുന്നു. തന്റെ ജയില്‍വാസം കാരണം സംഘപ്രവര്‍ത്തനത്തിന് ഒരു ക്ഷതിയും സംഭവിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ട് അദ്ദേഹംതന്റെ ഉറ്റസഹപ്രവര്‍ത്തകനും കഠിനപരിശ്രമിയുമായ ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേയിയെ സര്‍സംഘചാലക ചുമതല ഏല്പിച്ചു ഡോക്ടര്‍ പരംജ്‌പേ ഈ ഉത്തരവാദിത്തം പൂര്‍ണ്ണ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു. ആ കാലഘട്ടത്തില്‍ സംഘത്തിന്റെ ശാഖകളുടെ എണ്ണം ഇരട്ടിയാക്കണമെന്ന ലക്ഷ്യം കാര്യകര്‍ത്താക്കളുടെ മുന്നില്‍വെച്ചു. അക്കാലത്ത് കാര്യകര്‍ത്താക്കളുടെ എണ്ണം വളരെ കുറവായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ലക്ഷ്യം സാധ്യമാക്കാന്‍ എല്ലാവരും കഠിന പരിശ്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ തന്റെ ജയില്‍ വാസം കഴിഞ്ഞു തിരിച്ചെത്തിയ ഉടനെ ശ്രീ പരംജ്‌പേ സര്‍സംഘചാലക ചുമതല തിരിച്ചേല്പിച്ചു. തന്റെ അഭാവത്തിലും ധാരാളം പുതിയ ശാഖകള്‍ ആരംഭിച്ചതായി കണ്ട ഡോക്ടര്‍ജി വളരെയധികം സന്തുഷ്ടനായി. ഡോക്ടര്‍ജിയെ കാണാനായി അനേകം തവണ അദ്ദേഹം ജയിലില്‍ പോവുകയുമുണ്ടായി.
ഡോ. പരംജ്‌പേയുടെ മൂലകുടുംബം കൊങ്കണ്‍ ഭാഗത്തെ ആഢാ ഗ്രാമത്തിലായിരുന്നു.1877 നവംബര്‍ 20-ാം തിയതി നാഗപ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ 4-ാം ക്ലാസു വരേയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം നാഗപ്പൂരില്‍ എത്തി. പ്രസിദ്ധമായ നില്‍സിറ്റി ഹൈസ്‌കുളില്‍ പഠനം പൂര്‍ത്തിയാക്കി മുംബയ്‌യിലെ ഗ്രാന്‍ഡ് മെഡിക്കല്‍ കോളേജില്‍ നിന്ന് എല്‍.എം.ആന്റ്എസ്സ്.എടുത്ത ശേഷം നാഗപ്പൂരില്‍ ചികിത്സാ കേന്ദ്രം ആരംഭിച്ചു. ഡോ. പരംജ്‌പേ ബാല്യകാലം മുതല്‍ തന്നെ കൂട്ടുകാരുമൊത്ത് നിത്യേന വ്യായാമ ശാലയില്‍ പോയിരുന്നു. അക്കാലത്തുതന്നെ അദ്ദേഹം ലോകമാന്യ തിലകന്റെ ആരാധകന്‍ കൂടിയായിരുന്നു. 1920 ല്‍ നാഗപ്പുരില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തിന്റെ ഏര്‍പ്പാടുകള്‍ ചെയ്തിരുന്ന വളണ്ടിയര്‍മാരുടെ പ്രമുഖന്മാരില്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറിനോടൊപ്പം ഡോ. പരംജ്‌പേയുമുണ്ടായിരുന്നു. ആ സമയം മുതല്‍ ഡോക്ടര്‍ജിയുമായുണ്ടായ ഗാഢബന്ധം അദ്ദേഹം ജീവിതാവസാനം വരെ തുടര്‍ന്നു.
നാഗപ്പൂരില്‍ വാദ്യഘോഷങ്ങളോടെയുള്ള ധാര്‍മിക ഘോഷയാത്ര നടത്തുന്ന പതിവ് പണ്ടുമുതല്‍ക്കേയുണ്ടായിരുന്നു. ഖിലാഫത്ത് പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്സ് പിന്തുന്ന നല്കിയ ശേഷം മുസ്ലീങ്ങള്‍ കൂടുതല്‍ മതഭ്രാന്തരായി. 1923 മുതല്‍ അവര്‍ മുസ്ലീം പള്ളികളുടെ മുന്നില്‍ കൂടിയുള്ള ഘോഷയാത്ര നടത്തുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങി. തുടര്‍ന്ന് പ്രദേശവാസികള്‍ അഞ്ചുപേരടങ്ങുന്ന ചെറിയ സംഘങ്ങളായി വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു യാത്ര നടത്തി തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഇത് ഒരു നവീനമായ സത്യഗ്രഹ പരിപാടിയായിരുന്നു.1923 നവംബര്‍ 11ന് രാജാ ലക്ഷ്മണ റാവു ബോണ്‍സ്ലേയും ഈ സത്യഗ്രഹത്തില്‍ പങ്കാളിയായി. അതോടെ ഹിന്ദുക്കളുടെ ഉത്സാഹം വര്‍ദ്ധിച്ചു. ഈ സംഭവത്തിനു ശേഷം ഹിന്ദുക്കള്‍ക്കും ഒരു സംഘടന വേണമെന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ ശ്രീലക്ഷ്മണ റാവു ബോണ്‍സ്ലേയുടെ നേതൃത്വത്തില്‍ നാഗപ്പൂരില്‍ ഹിന്ദുമഹാസഭക്ക് ആരംഭം കുറിച്ചു.
ഡോ. പരംജ്‌പേയുടെ നേതൃത്വത്തില്‍ നാഗപ്പൂരില്‍ കോണ്‍ഗ്രസ്സില്‍ ലോകമാന്യ തിലകനെ പിന്തുണയ്ക്കുന്ന ഹിന്ദുത്വവാദികളായ 16 പേരടങ്ങുന്ന ‘രാഷ്ട്രീയ മണ്ഡല്‍’ എന്ന പേരില്‍ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. 1925ല്‍ രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിച്ചശേഷം ഡോ. പരംജ്‌പേ സംഘത്തില്‍ ചേര്‍ന്ന് ഡോക്ടര്‍ജിയുടെ ശക്തനായ സഹയോഗിയായി മാറി.
നാഗപ്പൂരില എല്ലാ സംഘപരിപാടികളിലും അദ്ദേഹം ഗണവേഷം ധരിച്ച പങ്കെടുക്കുമായിരുന്നു. മോഹിതേ സംഘസ്ഥാനില്‍ നടന്ന ആദ്യത്തെ സംഘശിക്ഷാ വര്‍ഗ്ഗില്‍ ചികിത്സാ വിഭാഗത്തിന്റെ ചുമതല വഹിച്ചത് അദ്ദേഹമായിരുന്നു.തുടര്‍ന്നും അനവധി വര്‍ഷം ഈ ചുമതല അദ്ദേഹം വഹിച്ചിരുന്നു.
സ്വാതന്ത്ര്യാനന്തരം ഭാഗ്യ നഗറില്‍ (ഹൈദരാബാദ്) ലയനം സംബന്ധിച്ചു നടന്ന സത്യഗ്രഹ പ്രക്ഷോഭത്തിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു. സംഘത്തിലും മറ്റെല്ലാ സാമാജിക പ്രവര്‍ത്തനങ്ങളിലും സക്രിയ പങ്കാളിയായിരിക്കെ 1958 ഫെബ്രവരി 22-ാം തിയതി നാഗപ്പൂരില്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
വിവർത്തനം
എസ്. സേതുമാധവൻ






















