സത്യഗ്രഹികള്‍ എല്ലാവരും ഇടുങ്ങിയ മുറിയില്‍ തൊട്ടുരുമ്മി അവശരായി തേങ്ങലും ചുമയും ആയി തളര്‍ന്നിരിക്കുന്നു. വളരെ വൈകി ഓരോരുത്തരെയായി റൈറ്ററുടെ അടുക്കലേക്ക് വിളിച്ചു വിവരശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി എസ് ഐ ജയപ്രകാശും ഒപ്പം ഉണ്ടായിരുന്നു. എഴുതിയെടുക്കുമ്പോള്‍ ആരെങ്കിലും മേശപ്പുറത്ത് ചേര്‍ന്ന് നിന്നാല്‍ റൂള്‍ തടിയുടെ അറ്റം കൊണ്ട് അടിവയറ്റത്താഞ്ഞു കുത്തും, മേശമേല്‍ കൈവെച്ചാല്‍ റൂള്‍ തടി ഉപയോഗിച്ച് കൈയ്ക്കടിക്കും. ശിവദാസനെയാണ് ആദ്യം വിളിച്ചതെന്ന് തോന്നുന്നു. അദ്ദേഹത്തെ സെല്ലില്‍ നിന്നും മാറ്റിയിരുന്നത് ആരും ശ്രദ്ധിച്ചില്ല. മധുസൂദനനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ എം.എസ്.സിക്ക് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി അഖിലേന്ത്യാ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നറിഞ്ഞപ്പോള്‍ തുടര്‍ന്നുള്ള എസ്‌ഐയുടെ ചോദ്യം ചെയ്യലില്‍ വളരെ മാന്യത നിഴലിച്ചിരുന്നു. ഇത്രയും പഠിച്ചിട്ടു ഇയാള്‍ എന്തിനാണിതിനിറങ്ങിപ്പുറപ്പെട്ടത്, നശിപ്പിക്കുകയായിരുന്നില്ലേ? മേലധികാരികള്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുക, വെറുതെ അടി വാങ്ങാന്‍ നില്‍ക്കേണ്ട, വരാനിരിക്കുന്ന കൂടുതല്‍ ചോദ്യം ചെയ്യലിനുള്ള മൂന്നറിയിപ്പെന്നോണം ഓഫീസര്‍ പറഞ്ഞു. സെല്ലിലേക്ക് തിരിച്ചു പോകുമ്പോള്‍ മുണ്ടും ഷര്‍ട്ടും എടുത്ത് ധരിച്ചോളൂ എന്നും പറഞ്ഞു. രാത്രി വളരെ വൈകിയപ്പോള്‍ ഒരു കോണ്‍സ്റ്റബിള്‍ വന്നു മധുവിനെ വിളിച്ചു തൊട്ടപ്പുറത്തെ കെട്ടിടത്തിലേക്ക് കൊണ്ടുപോയി. അവിടെ ഡി.വൈ.എസ്.പി. ഗോപിനാഥന്‍ നായര്‍ (സ്‌പെയ്ഡ് ഗോപി), സി.ഐ. സിറിയക് തോമസ്, ക്രൈംബ്രാഞ്ച് എസ്.ഐ.ജയപ്രകാശ് ഇവര്‍ മൂന്നുപേരും അവിടെയുണ്ട്. ഒരു കസേര ചൂണ്ടി അതിലിരിക്കാന്‍ പറഞ്ഞു.
ഡിവൈഎസ്പി: എന്താണ് നിന്റെ പേര്?
മധു: മധുസൂദനന്‍ പിള്ള
വീട്?
മധു: പന്തളം
ആലപ്പുഴയുമായി എന്താണ് ബന്ധം?
മധു: ഞാന്‍ എസ്.ഡി.കോളേജിലാണ് എം.എസ്.സിക്ക് പഠിച്ചത്.
എന്തിനാണ് സമരം ചെയ്തത്?
ലോകസംഘര്‍ഷ സമിതിയുടെ ആഹ്വാനമനുസരിച്ച് അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് സമാധാനപരമായി സത്യഗ്രഹം നടത്തിയത്.
നീ ഏതു പാര്‍ട്ടിക്കാരനാണ്?
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സംസ്ഥാന സമിതി അംഗമാണ്.
ദേശീയതലത്തില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഭാരതത്തിലെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ഒരു സംഘടനയാണ് ലോക സംഘര്‍ഷ സമിതി. എബിവിപി അതിലെ അംഗമാണ്.
നീ ആര്‍എസ്എസ്സുകാരന്‍ ആണോ ?
അതെ.
ഗുരുദക്ഷിണയുടെ പൈസ എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്?
ഗുരുദക്ഷിണ ആര്‍.എസ്. എസ്സിന്റെ ഒരു വാര്‍ഷിക ഉത്സവമാണ്. ഓരോ അംഗവും ഗുരുപൂജ ദിവസം തന്നാല്‍ കഴിയുന്നത് ദക്ഷിണയായി അര്‍പ്പിക്കും. ചടങ്ങ് കഴിഞ്ഞാല്‍ മുതിര്‍ന്ന പ്രവര്‍ത്തകന്‍ അത് എണ്ണിത്തിട്ടപ്പെടുത്തി സംഘം ചുമതലപ്പെടുത്തിയിട്ടുള്ള ആളിനെ ഏല്‍പ്പിക്കും. ഇതിന് വ്യക്തമായ കണക്കും ഓഡിറ്റിങ്ങും ഉള്ളതാണ്.
കുരുക്ഷേത്രം എവിടെനിന്നാണ് പ്രസിദ്ധീകരിക്കുന്നത്?
അറിയില്ല.
പതുക്കെ പതുക്കെ ആ ഓഫീസറുടെ ഭാഷയും ഭാവവും മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു.
നീ കുരുക്ഷേത്രം വായിച്ചിട്ടുണ്ടോ? ഉണ്ട്.
അപ്പോള്‍ അത് എവിടെ നിന്നാണെന്ന് അറിയില്ല.
മധു: എവിടെ നിന്നാണെന്ന് ആര്‍ക്കും അറിയുകയില്ല. കാരണം കുരുക്ഷേത്രം ഏതോ സമയത്ത് നമ്മുടെ വീട്ടുമുറ്റത്തോ ചെടിയുടെ ഇടയിലോ ഒരു ചെറിയ പൊതിയായിട്ടായിരിക്കും ഇട്ടിരിക്കുന്നത്. വായിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്കും വായിക്കാന്‍ കൊടുക്കണം. ഇങ്ങനെയൊരു കുറിപ്പും കാണും.
നിന്റെ ക്ലാസ്സില്‍ എത്ര പേരുണ്ട് ?
പന്ത്രണ്ടു പേര്.
എത്ര പെണ്‍കുട്ടികള്‍.
ആറു പെണ്‍കുട്ടികള്‍.
അവരില്‍ എത്ര പേരുടെ ങ ഉമലേ അറിയാം.
മൗനം.
M Date അറിയില്ല. ഇല്ലേ
I am a biology student
സിഐ: നിര്‍ത്തെടാ നീ വലിയ സ്മാര്‍ട്ട് ആകുന്നോ?
തെറിവിളിയോടെ എഴുന്നേല്‍ക്കെടാ എന്നുപറഞ്ഞ് ചെവിട്ടത്ത് രണ്ട് പൊട്ടിച്ചു.
ആ സമയം ശിവദാസനെ അവിടെ കൊണ്ടുവന്നു. അപ്പോഴാണ് ഓര്‍ക്കുന്നത് ശിവദാസനെ എപ്പോഴോ അവരുടെ കൂട്ടത്തില്‍ നിന്നും മാറ്റിയിരുന്നു എന്ന്.
കയ്യും കാലും ബൂട്ടും ലാത്തിയും റൂളറും ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദ്ദനങ്ങള്‍ക്കിരയാക്കി വെള്ളവും ഭക്ഷണവും നല്‍കാതെ ഒരക്ഷരം പോലും ഉരിയാടാതെ ഇടുങ്ങിയതും വൃത്തിഹീനവും ആയ സെല്ലുകളില്‍ പാര്‍പ്പിച്ച് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദത്തിന് വിധേയരാക്കി ചോദ്യം ചെയ്ത് ആര്‍എസ്എസ്സിന്റെ അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയുക എന്നതായിരുന്നു പോലീസിന്റെ ഉദ്ദേശം.
ശിവദാസ് വന്നതോടെ അവിടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതുപോലെ തോന്നി.
സിഐ: ചോദിക്കുന്നതിനു സത്യസന്ധമായി ഉത്തരം നല്‍കണം, പറഞ്ഞില്ലെങ്കില്‍ നിന്നെയൊക്കെ കൊന്ന് പള്ളാത്തുരുത്തി ആറ്റില്‍ എറിയും, അനാഥ പ്രേതമായി ഒഴുകി നടക്കും, ആരും ചോദിക്കാന്‍ ഉണ്ടാകില്ല. ഇവനെ അറിയുമോ?
മധു: അറിയും. ശിവദാസന്‍ ഞങ്ങളോടൊപ്പം സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു.
ഇവന്‍ ആരാണെന്ന് അറിയുമോ?
എപ്പോഴെങ്കിലും ഈ ചോദ്യം പ്രതീക്ഷിച്ചിരുന്ന ഞാന്‍ നമ്മള്‍ നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ ഉത്തരം നല്‍കി. മാവേലിക്കരയില്‍ അഡ്വക്കേറ്റ് രാഘവന്‍പിള്ള സാറിന്റെ ഓഫീസിലെ ക്ലാര്‍ക്ക് ആണ്. പലപ്പോഴും തോന്നലൂരില്‍ ശാഖ എടുക്കാന്‍ വന്നിട്ടുണ്ട്.
ചോദ്യത്തിന് മുമ്പും പിമ്പും സാമാന്യം ഭേദപ്പെട്ട മര്‍ദ്ദനങ്ങളും അകമ്പടി സേവിക്കുന്നുണ്ട്.
കള്ളം പറയുന്നോടാ റാസ്‌കല്‍. ഇവന്‍ മലബാറില്‍ നിന്നും മാവേലിക്കരയിലെത്തിയ ഒരു കൊടും ഭീകരനാണ്.
മധു: അറിയില്ല എന്ന ഭാവത്തില്‍ അദ്ദേഹത്തെ നോക്കി. ഡിവൈഎസ്പി ആര്‍ക്കോ ഫോണ്‍ ചെയ്ത് സംസാരിച്ചു. എന്നിട്ട് അടിക്കെടാ അവന്റെ ചെവി കുറ്റി നോക്കി. മടിച്ചു നിന്ന മധുവിനെയും ശിവദാസനെയും എല്ലാവരും കൂടി ക്രൂരമായി മര്‍ദ്ദിച്ചു.
സിഐ: (അടി ശബ്ദംഫോണില്‍ ഫോണിന്റെ റിസീവറില്‍ കൂടി കേള്‍പ്പിച്ചതിനു ശേഷം) മറുവശത്ത് ആരാണെന്നറിയുമോ – കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരനാ……
വളരെ അവശനും ക്ഷീണിതനും ആയി കണ്ട ശിവദാസനു നേരെ തിരിഞ്ഞ് വര്‍ദ്ധിത വീര്യത്തോടുകൂടി സി.ഐ. ആഞ്ഞടിച്ചു.
ശിവദാസന്‍: ഇനിയും എന്നെ തല്ലരുത്.
നീ എന്ത് ചെയ്യും. വീണ്ടും ആഞ്ഞടിച്ചു. ഗത്യന്തരമില്ലാതെ യാന്ത്രികമായി സിഐയുടെ കൈ തട്ടി മാറ്റിക്കൊണ്ട് ശിവദാസന്‍ തിരിച്ചു ഒരു അടി കൊടുത്തു.
ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയുടെ ആഘാതത്തില്‍ സിറിയക് തോമസ് നില തെറ്റി വീണുപോയി. അന്തരീക്ഷം വളരെ ഭയാനകമായി തോന്നി. മധുവിനെ അവിടെ നിന്നും പിടിച്ചുകൊണ്ടുപോയി, മറ്റുള്ളവരുടെ കൂടെ സെല്ലിലടച്ചു.
ശിവദാസനെ ഒഴികെ ബാക്കി എല്ലാവരെയും പിറ്റേദിവസം ആലപ്പുഴ ജില്ലാ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത തടവുകാരായി ചെന്നപ്പോള്‍ ഒരു വലിയ മുറിയില്‍ ഞങ്ങളെ അടച്ചു. 30ലധികം ആള്‍ക്കാര്‍ നേരത്തെ തന്നെ ആ മുറിയില്‍ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ പല ഭാഗത്തുനിന്നും ഉള്ള നേരത്തെ പരിചയമുള്ള സ്വയംസേവകരായിരുന്നു. പ്രത്യേകം എടുത്തു പറയേണ്ട ഒരാള്‍ പിന്നീട് ആസാമിലേക്ക് പ്രചാരകനായി പോയ, തീവ്രവാദികള്‍ പിടിച്ചു കൊണ്ടു പോയി കൊലചെയ്ത (?) മുരളീധരനും (?)ഉണ്ടായിരുന്നു. പതിനാലു ദിവസം കഴിഞ്ഞ് റിമാന്‍ഡ് നീട്ടി കിട്ടുവാന്‍ വീണ്ടും കോടതിയില്‍ ഹാജരാക്കി.
ജഡ്ജി പോലീസുകാരോട് ചോദിച്ചു: എഫ്‌ഐആര്‍ കൊണ്ടുവന്നിട്ടുണ്ടോ?
ഉത്തരം: ഇല്ല
ഇവര്‍ ചെയ്ത കുറ്റം എന്താണ്?
പോലീസുകാരന്‍: ആലപ്പുഴ ബസ്സ്റ്റാന്‍ഡില്‍ ഭാരത് മാതാ കീജയ്, വന്ദേമാതരം, മഹാത്മാഗാന്ധി കീ ജയ്, അടിയന്തരാവസ്ഥ പിന്‍വലിക്കുക മുതലായ രാഷ്ട്രദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനവും സത്യഗ്രഹവും നടത്തി.
ജഡ്ജി: തമാശ പറയുകയാണോ?
തടവുകാര്‍ക്ക് നേരേ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ഇറങ്ങിപ്പോ പിള്ളേരെ. നേരത്തേ തന്നെ അവിടെ എത്തിയിരുന്നവര്‍ ഇറങ്ങിവന്നവര്‍ക്ക് തിരികെ പോകേണ്ട വ്യവസ്ഥകള്‍ ചെയ്യുന്നുണ്ടായിരുന്നു.
ആലപ്പുഴയിലെ ഒരു സ്വയംസേവകന്‍ മധുവിന്റെ അടുത്തു വന്നു പറഞ്ഞു, വെളിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വെളുത്ത അംബാസിഡര്‍ കാറില്‍ കയറിയിരിക്കണം. കാറ് തകഴിയില്‍ സ്വയംസേവകരായ കണ്ണന്റെയും രാമചന്ദ്രന്‍ (പ്രചാരകന്‍) ചേട്ടന്റെയും വീട്ടിലേക്കാണ് പോയത്. അവിടെ എത്തിയപ്പോഴാണറിയുന്നത് പോലീസ് മധുവിന്റെ വീടുവളഞ്ഞ് റെയ്ഡ് ചെയ്തു ബുക്കുകളും റിക്കാര്‍ഡുകളും ഹെര്‍ബേറിയം ഷീറ്റുകളും മറ്റും എടുത്തു കൊണ്ടുപോയെന്ന്. ഇപ്പോഴങ്ങോട്ടുപോയാല്‍ അറസ്റ്റുചെയ്തു മിസതടവുകാരനാക്കും. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആരെയും അറിയിക്കാതെ പന്തളത്തെത്തി. മരിച്ചു പോയി എന്നു കരുതിയ മകന്‍ തിരിച്ചു വന്നത് പോലെയൊരനുഭവമായിരുന്നു എല്ലാവര്‍ക്കും. നേരത്തേ എന്നോ അപേക്ഷിച്ചിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സൂപ്രണ്ട് പോസ്റ്റിലേക്ക് ഡിസംബര്‍ 20ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുള്ള കാര്‍ഡ് കിട്ടിയിട്ടുണ്ടെന്നറിഞ്ഞു. ഒട്ടും അമാന്തിക്കാതെ അടുത്ത ദിവസം തന്നെ കോഴിക്കോട്ടേക്കുതിരിച്ചു. അവിടെ മധുവിന്റെ സഹോദരിയുടെ ഭര്‍ത്താവ് ആഴ്ചവട്ടം ഹൈസ്‌കൂള്‍ അദ്ധ്യാപകനോടൊപ്പം താമസിച്ചു. ഇന്റ്റര്‍വ്യൂ കഴിഞ്ഞ് ജനുവരി 8-ാം തീയതി ജോലിയില്‍ പ്രവേശിച്ചു. അവിടെ മധുവിന്റെ സതീര്‍ത്ഥ്യന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയുമായും എബിവിപി സംഘടനാ സെക്രട്ടറി കെ.ജി.വേണുഗോപാലുമായും സമ്പര്‍ക്കം പുലര്‍ത്തി സംഘപ്രവര്‍ത്തനങ്ങളില്‍ വണ്ടും വ്യാപൃതനായി. അവിടെ സേതുവേട്ടന്‍ സ്വാമി ഗുരുക്കളുടെ കളരിയില്‍ മധുവിനു ഉഴിച്ചിലിനുള്ള ഏര്‍പ്പാടും ചെയ്തു. ഒരു ദിവസം അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന ഹരിയേട്ടന്‍ ബോട്ടണി ലാബില്‍ ചെന്നു മധുവിനെ അറിയിച്ചു നിങ്ങള്‍ക്കെതിരെ അറസ്റ്റു വാറണ്ടുള്ളതിനാല്‍ ഇപ്പോള്‍ നാട്ടിലേക്കു പോകേണ്ട. അതുപോലെ യൂണിവേഴ്‌സിറ്റിയില്‍ ജോലിയായതിനാല്‍ ഇവിടെയാരും അറസ്റ്റിന്റെയും ജയിലില്‍ പോയ വിവരവുമൊന്നും അറിയേണ്ട. അവിടെയിരുന്നു തന്നെ കസ്റ്റഡിയില്‍ നടന്ന ചോദ്യം ചെയ്യല്‍ ഒരു ചെറിയ പേപ്പറിലെഴുതികൊടുക്കാന്‍ പറഞ്ഞു. ഒരു എംഎസ്‌സിക്കാരന്റെ അടിയന്തരാവസ്ഥയിലെ അനുഭവം എന്ന തലക്കെട്ടില്‍ കുരുക്ഷേത്രത്തിലും മരണത്തെ വെല്ലുവിളിച്ചവര്‍ എന്ന പുസ്തകത്തിലും പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ മധുവിന്റെ സത്യഗ്രഹവും അറസ്റ്റും പോലീസ് മര്‍ദ്ദനവും നാട്ടുകാര്‍ക്ക് ഒരു കടംകഥ പോലെയായി. അടിയന്തരാവസ്ഥ കഴിയുന്നതുവരെ എല്ലാവരുടെയും പേരില്‍ കേസു നടന്നിരുന്നു.

ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനിടെ കാണാതായ ശിവദാസനെ മറ്റ് സത്യഗ്രഹികള്‍ക്കൊപ്പം അറസ്റ്റ് രേഖപ്പെടുത്താതെ പല സ്റ്റേഷനുകളിലും കൊണ്ടുപോയി മര്‍ദ്ദനത്തിനു വിധേയനാക്കി. പിന്നീടു പോലീസ് സ്റ്റേഷനു പുറകില്‍ ആരും ശ്രദ്ധിക്കാത്ത ഒരു കെട്ടിടത്തില്‍ അംഗീകൃതമല്ലാത്ത കസറ്റഡിയില്‍ പത്തു ദിവസത്തോളം പൈശാചികവും മൃഗീയവും മനുഷ്യത്വരഹിതവുമായ തുടര്‍ പീഡനങ്ങളിലൂടെ ജീവച്ഛവമാക്കി. മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന മരണത്തെ മുഖാമുഖം കണ്ട പല അനുഭവങ്ങളും അദ്ദേഹം പിന്നീടു വെളിപ്പെടുത്തുകയുണ്ടായി. അടിയന്തരാവസ്ഥയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നു സുപ്രീംകോടതിയുടെ വിധിയുമുണ്ട്. എന്നിട്ടും അടിയന്തിരാവസ്ഥയുടെ ആ ഭീഷണ സാഹചര്യത്തിലും സംഘം അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ പേരില്‍ അഡ്വക്കേറ്റ് രാംകുമാറിനെ കൊണ്ടു കേസ് ഫയല്‍ ചെയ്യിച്ചു. അടിയന്തരവസ്ഥയില്‍ മരണത്തെ വെല്ലുവിളിച്ച സ്വയംസേവകരുടെ നിശ്ചയദാര്‍ഢ്യവും പ്രഹരശേഷിയും തിരിച്ചറിഞ്ഞ പോലീസ് അടുത്ത ദിവസം ഏതോ വഴിയോര കടയില്‍ നിന്നും ശിവദാസനെ പിടികൂടി മിസാ പ്രകാരം അറസ്റ്റു രേഖപ്പെടുത്തി സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കേരളത്തില്‍ ആര്‍എസ്എസ് പ്രാമുഖ്യമുള്ള ലോക സംഘര്‍ഷസമിതി നടത്തിയ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത സ്വയംസേവകര്‍ക്കെതിരെ കോണ്‍ഗ്രസ്സിന്റെ ഒത്താശയോടെ ആലപ്പുഴ മാതൃകാ പൊലീസ് സ്റ്റേഷനില്‍ നടത്തിയ ക്രൂരമായ മര്‍ദ്ദനമുറകളും പീഡനങ്ങളും അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിലെ വേദനാജനകമായ ഒരു കറുത്ത അദ്ധ്യായമായിരുന്നു.
(അവസാനിച്ചു)






















